This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിസ്സോയിര്‍, മാക്സ് (1869 - 1947)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡിസ്സോയിര്‍, മാക്സ് (1869 - 1947)

Dessori,Max

ജര്‍മന്‍ തത്ത്വചിന്തകന്‍. 1867-ല്‍ ബെര്‍ലിനില്‍ ജനിച്ചു. ബെര്‍ലിന്‍ സര്‍വകലാശാലയില്‍ നിന്ന് 1889-ല്‍ തത്ത്വശാസ്ത്രത്തിലും വുര്‍സ്ബര്‍ഗ് (Wurzburg)-ല്‍ നിന്ന് 1892-ല്‍ വൈദ്യശാസ്ത്രത്തിലും ഡോക്ടറേറ്റ് സമ്പാദിച്ചു. ബര്‍ലിന്‍ സര്‍വകലാശാലയില്‍ ആദ്യം അസിസ്റ്റന്റ് പ്രൊഫസറായും തുടര്‍ന്ന് പ്രൊഫസറായും സേവനമനുഷ്ഠിച്ചു.

1933-ല്‍ 'നാഷണല്‍ സോഷ്യലിസ്റ്റ്' ഭരണം നിലവില്‍വന്നപ്പോള്‍ ഡിസ്സോയിറിന് പല എതിര്‍പ്പുകളും നേരിടേണ്ടിവന്നു. ഇദ്ദേഹം അധ്യാപനം നടത്തുന്നതും, പ്രസംഗിക്കുന്നതും, കൃതികള്‍ പ്രസിദ്ധീകരിക്കുന്നതും അധികാരികള്‍ നിരോധിച്ചു. 1943ല്‍ ഇദ്ദേഹം ബെര്‍ലിനില്‍ നിന്നും ബാദ്നൗഹെം (Bad Nauheim) എന്ന നഗരത്തിലേക്ക് താമസം മാറ്റി.

മാക്സിന്റെ ദാര്‍ശനിക വീക്ഷണങ്ങള്‍ നവ-കാന്റിയന്‍ സ്വഭാവമുള്ളവയായിരുന്നു. ഇദ്ദേഹം പാരാസൈക്കോളജിയിലും സൗന്ദര്യശാസ്ത്രത്തിലും (aesthetics) പ്രത്യേകം ഔത്സുക്യം പ്രകടിപ്പിച്ചിരുന്നു.

മരിച്ചവരുടെ ആത്മാവുകള്‍ ചില പ്രത്യേക വ്യക്തികളിലൂടെ സംസാരിക്കുന്നു എന്ന സങ്കല്പം അക്കാലത്തും നിലനിന്നിരുന്നു. ഒരു മനുഷ്യന്റെ വ്യക്തിത്വത്തില്‍ അന്തര്‍ലീനമായിരിക്കുന്ന സവിശേഷതകള്‍ അബോധാവസ്ഥയില്‍ പ്രകടിപ്പിക്കുന്നതു മാത്രമാണ് ആവാഹിത വ്യക്തികളുടെ സംസാരത്തിനും എഴുത്തിനുമുള്ള കാരണം എന്ന് ഇദ്ദേഹം വ്യക്തമാക്കി. "മനുഷ്യന്റെ എല്ലാ അറിവുകളും അന്തര്‍ബോധാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുമെന്ന ഇമ്മാനുവല്‍ കാന്റിന്റെ സിദ്ധാന്തവുമായി ഇതിന് സാദൃശ്യമുണ്ടെന്നു കാണാം. സൌന്ദര്യശാസ്ത്രത്തിന് ഇദ്ദേഹം നിരവധി വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. പ്രകൃതി നിര്‍മിതവും ശാസ്ത്രനിര്‍മിതവുമായ വസ്തുക്കളും, ബൗദ്ധികവും സാമൂഹികവുമായ ആശയങ്ങളും രചനകളും കലാമൂല്യമുള്ളവയാണെന്നും, ഇവയുടെ ഓരോ അംശവും അതിന്റെ പൂര്‍ണതയ്ക്ക് അനിവാര്യമാണെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു.

കലാമൂല്യമുള്ള രൂപങ്ങളെ ഡിസ്സോയിര്‍, സുന്ദരം (beautiful), ഉദാത്തം (sublime), ദുരന്തം (Tragic), വിരൂപം (ugly), ഹാസജനകം (comic) എന്നിങ്ങനെ അഞ്ചായി തരംതിരിച്ചിരിക്കുന്നു.

സന്തുലിതമായ ഏകരൂപതയാണ് സൗന്ദര്യത്തിന്റെ ലക്ഷണമായി ഇദ്ദേഹം കണക്കാക്കുന്നത്. അതിന് എപ്പോഴും വ്യക്തമായ ലക്ഷ്യമുണ്ടായിരിക്കും. മൃദുലത, അനുകമ്പ എന്നീ ഗുണങ്ങളും കലാസൗന്ദര്യത്തിന് അനിവാര്യമാണ്.

ഭയത്തെ കീഴടക്കുന്ന അതുല്യമായ ശക്തിയാണ് ശ്രേഷ്ഠത എന്ന് ഡിസ്സോയിര്‍ കരുതുന്നു.

എല്ലാ നല്ല മനുഷ്യര്‍ക്കും നേരിടേണ്ടിവരുന്ന ദുരിതങ്ങളെക്കുറിച്ചുള്ള അറിവാണ് 'ദുഃഖകരമായ ബോധം' (tragic consciousness). ഇതിനെ മറികടന്ന് പരമോന്നതമായ നിര്‍വൃതിയിലെത്താന്‍ മനുഷ്യന് കഴിവുണ്ടെങ്കിലും പലപ്പോഴും സാധ്യമാകുന്നില്ല എന്നതാണ് സത്യം. കല ഒരേസമയം വ്യക്തിനിഷ്ഠതയേയും വസ്തുനിഷ്ഠതയേയും പ്രകാശിപ്പിക്കാന്‍ പര്യാപ്തമായിരിക്കണം. ശ്രേഷ്ഠമായ കലയ്ക്കു മാത്രമേ ഇതിനു കഴിയുകയുള്ളു എന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടു. സൗന്ദര്യത്തിന്റെ വിപരീതഭാവമാണ് വൈരൂപ്യം. സ്ഥിരതയോ ദൃഢതയോ ഇല്ലാതിരിക്കുകയാണ് ഇതിന്റെ പ്രത്യേകത.

വൈരൂപ്യം ചില പ്രത്യേക അവസ്ഥകളില്‍ ഹാസ്യജനകമായി മാറാറുണ്ട്. ഹാസ്യബോധത്തിന്റെ രണ്ടു രൂപങ്ങളാണ് ഫലിതചാതുര്യവും നര്‍മബോധവും. അപ്രതീക്ഷിതസാമ്യങ്ങളെ സരസമായി അവതരിപ്പിക്കാനുള്ള കഴിവാണ് ഫലിതചാതുര്യം. മനുഷ്യന്റെ പ്രാധാന്യത്തേയും പ്രാധാന്യമില്ലായ്മയേയും കുറിച്ചുള്ള അറിവാണ് നര്‍മബോധം. വിധിയെ ഒരു പുഞ്ചിരിയോടെ കീഴടക്കുവാന്‍ ഇതു സഹായകമാകുന്നു.

സ്ഥലസംബന്ധിയും ആലങ്കാരികവുമായവ, സമയസംബന്ധിയും സംഗീതാത്മകവും ആയവ, വ്യക്തിസൂചനകളേയും യഥാര്‍ഥബന്ധങ്ങളേയും പ്രതിപാദിക്കുന്ന അനുകരണകല, അവ്യക്തസൂചനകളേയും അയഥാര്‍ഥബന്ധങ്ങളെയും പ്രതിപാദിക്കുന്ന സ്വതന്ത്രകല എന്നിങ്ങനെ നാലു വിഭാഗങ്ങളായി കലയെ ഡിസ്സോയിര്‍ തരംതിരിച്ചിട്ടുണ്ട്.

പരസ്പരബന്ധമുള്ളവയെങ്കിലും, വ്യത്യസ്തവും സ്വതന്ത്രവുമായ ഘടകങ്ങള്‍ ചേര്‍ന്നാണ് സംസ്കാരം രൂപംകൊള്ളുന്നത്. സമ്പദ്ഘടന, നിയമം, സദാചാരം, മതം, ശാസ്ത്രം, കല എന്നിവയാണ് ആ ഘടകങ്ങള്‍.

ശാസ്ത്രവും കലയും യഥാര്‍ഥജീവിതത്തിലെ അനുഭവങ്ങളെ ആസ്പദമാക്കിയാണ് സൃഷ്ടിയുടെ സാമഗ്രികളായി മാറുന്നത്. കലയെ ജനാധിപത്യവത്ക്കരിക്കുന്നത് അപകടകരമാണ്. വളരെക്കുറച്ച് വ്യക്തികള്‍ക്ക് മാത്രമേ കലാസൃഷ്ടികള്‍ നടത്തുവാനുള്ള വൈഭവമുള്ളൂ. കലാസൃഷ്ടികള്‍ സ്രഷ്ടാവിനും ആസ്വാദകനും ധൈര്യവും അഭിമാനവും പകരുന്നവയാവണം. ഡിസ്സോയിറുടെ കലാസിദ്ധാന്തങ്ങളുടെ മുഖ്യാംശങ്ങള്‍ ഇവയാണ്.

ബിബ്ലിയോഗ്രാഫിയെ ദസ്മോഡേണെര്‍ ഹിപ്നോട്ടിസ്മുസ് (1888), കാള്‍ ഫിലിപ്പ് മോറിറ്റ്സ് ആല്‍സ് ആസ്തെറ്റിക്കേര്‍ (1889), ഗെഷിഹ്റ്റെ ഡെര്‍ നെവുറെന്‍ ഡൊയിഷന്‍ സൈക്കോളജി (1894), അബ്രിസ് എയ്നര്‍ ഗെഷിഹ്റ്റെ ഡെര്‍ സൈക്കോളജി (1911), ക്രീഗ്സ് സൈക്കോളജിഷെ ബെറ്റ്റാഹ്റ്റുങ്ഗന്‍ (1916), ഫൊമ് എന്‍സെയ്റ്റ്സ് ഡെര്‍ സീലെ (1917), സൈക്കോളജിഷെ ബ്രീഫെ (1948), എയ്ന്‍ലെയ്റ്റുങ് ഇന്‍ ദി ഫിലോസഫി (1936), ദീ റേഡെ ആല്‍സ് കുന്‍സ്റ്റ് (1940), ബുഹ് ഡെര്‍ എറിന്നെറുങ് (1946), ദസ് ഇഹ്, ഡെര്‍ ട്രാഉമ്, ഡെര്‍തോദ് (1947) എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാനകൃതികള്‍.

ഡിസ്സോയിറിനെക്കുറിച്ചും ഒട്ടേറെ പഠനഗ്രന്ഥങ്ങള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. ഹെര്‍മന്‍ ക്രിസ്റ്റന്‍ 1929-ല്‍ രചിച്ച മാക്സ് ഡിസ്സോയര്‍: മെന്‍ഷ് ഉണ്‍ഡ് വെര്‍ക് എന്ന കൃതിയും, സെയ്റ്റ്ഷ്റിഫ്റ്റ് ഫ്യുര്‍ ആസ്തെറ്റിക് ഉണ്‍ഡ് അല്‍ഗമയ്നെ കുന്‍സ്റ്റ് വിസ്സന്‍ഷാഫ്റ്റ് (1927) എന്ന ഡിസ്സോയിര്‍ കൃതികളെക്കുറിച്ചുള്ള ബിബ്ലിയോഗ്രഫിയും പ്രധാനപ്പെട്ടവയാണ്.

ഇദ്ദേഹം 1947-ല്‍ ടൗണസിലെ ക്യോണിങ്സ്റ്റെനില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍