This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടേണര്‍, ഫ്രെഡറിക് ജാക്സണ്‍ (1861 - 1932)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടേണര്‍, ഫ്രെഡറിക് ജാക്സണ്‍ (1861 - 1932)

Turner,Frederick Jackson

അമേരിക്കന്‍ ചരിത്രകാരന്‍. യു.എസ്. ചരിത്രപഠനരീതിക്ക് കാതലായ മാറ്റത്തിനു വഴിതെളിച്ച ഫ്രോണ്ടിയര്‍ ഹൈപ്പോത്തെസിസ് (frontier hypothesis) എന്ന രീതിശാസ്ത്രത്തിന്റെ ഉപജ്ഞാതാവ്. ഇത് ടേണര്‍ തീസിസ് എന്ന പേരിലും അറിയപ്പെടുന്നു. ആന്‍ഡ്രൂ ജാക്സണ്‍ന്റെയും മേരി ടേണറുടെയും മകനായി യു.എസ്സില്‍ വിസ്കോണ്‍സിന്‍-ലെ പോര്‍ട്ടേജില്‍ 1861 ന. 14-ന് ഇദ്ദേഹം ജനിച്ചു. പിതാവ് ഒരു പത്രപ്രവര്‍ത്തകനും രാഷ്ട്രീയ പ്രവര്‍ത്തകനും പ്രാദേശിക ചരിത്രകാരനും ആയിരുന്നു. മെച്ചപ്പെട്ട പ്രാഥമിക വിദ്യാഭ്യാസം ലഭിച്ച ടേണര്‍ വിസ്കോണ്‍സിന്‍ സര്‍വകലാശാലയില്‍നിന്ന് 1884-ല്‍ ബിരുദവും 1888-ല്‍ എം.എ. ബിരുദവും സമ്പാദിച്ചു. കുറച്ചുകാലം പത്രപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചു. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ നിന്ന് ഇദ്ദേഹം 1890-ല്‍ ഡോക്ടറേറ്റ് നേടി. "ദ് ക്യാരക്റ്റര്‍ ആന്‍ഡ് ഇന്‍ഫ്ളുവന്‍സ് ഒഫ് ദി ഇന്ത്യന്‍ ട്രേഡ് ഇന്‍ വിസ്കോണ്‍സിന്‍ എന്നതായിരുന്നു ഗവേഷണ വിഷയം. 1889 ന. 25-ന് ഷിക്കാഗോയിലെ കരോലിന മെയ് ഷെര്‍വുഡിനെ ഇദ്ദേഹം വിവാഹം കഴിച്ചു. വിസ്കോണ്‍സിന്‍ സര്‍വകലാശാലയില്‍ ഇദ്ദേഹം 1889 മുതല്‍ 92 വരെ ചരിത്രത്തിന്റെ പ്രൊഫസറായും 1892 മുതല്‍ 1910 വരെ അമേരിക്കന്‍ ചരിത്രത്തിന്റെ പ്രൊഫസറായും സേവനമനുഷ്ഠിച്ചു. 1909-ല്‍ ഇദ്ദേഹം 'അമേരിക്കന്‍ ഹിസ്റ്റോറിക്കല്‍ അസ്സോസിയേഷ'ന്റെ പ്രസിഡന്റായി. 1910 മുതല്‍ 15 വരെ അമേരിക്കന്‍ ഹിസ്റ്റോറിക്കല്‍ റിവ്യൂവിന്റെ പത്രാധിപസമിതി അംഗമായിരുന്നു. 1910 മുതല്‍ 24-ല്‍ സര്‍വീസില്‍ നിന്നു പിരിയുന്നതുവരെ ഇദ്ദേഹം ഹാര്‍വാഡ് സര്‍വകലാശാലയില്‍ പ്രൊഫസറായിരുന്നു.

ഷിക്കാഗോയില്‍ സംഘടിപ്പിച്ച 'അമേരിക്കന്‍ ഹിസ്റ്റോറിക്കല്‍ അസ്സോസിയേഷ'ന്റെ പ്രത്യേക സമ്മേളനത്തില്‍ 1893 ജൂല. 12-ന് ഇദ്ദേഹം "ദ് സിഗ്നിഫിക്കന്‍സ് ഒഫ് ദ് ഫ്രോണ്ടിയര്‍ ഇന്‍ അമേരിക്കന്‍ ഹിസ്റ്ററി എന്ന ഗവേഷണ പ്രബന്ധം അവതരിപ്പിച്ചു. ഇതിലാണ് ഇദ്ദേഹം അമേരിക്കന്‍ ചരിത്രപഠനത്തിനായി 'ഫ്രോണ്ടിയര്‍ ഹൈപ്പോത്തെസിസ്' എന്ന നൂതന രീതി അവതരിപ്പിച്ചത്. പരിതസ്ഥിതികളുടെ സ്വാധീനത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ചരിത്രപഠനരീതിയാണ് ഇദ്ദേഹം നൂതനമായി അവലംബിച്ചത്. ദ് ഫ്രോണ്ടിയര്‍ ഇന്‍ അമേരിക്കന്‍ ഹിസ്റ്ററി (1920), ദ് സിഗ്നിഫികന്‍സ് ഒഫ് സെക്ഷന്‍സ് ഇന്‍ അമേരിക്കന്‍ ഹിസ്റ്ററി (1932), ദി യുണൈറ്റഡ് സ്റ്റേറ്റ്സ്, 1830-1850 (1935) എന്നീ ഗവേഷണ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1927-ല്‍ ഇദ്ദേഹം ഹെന്റി ഇ. ഹന്റിങ്ടണ്‍ ലൈബ്രറിയില്‍ റിസര്‍ച്ച് അസോസിയേറ്റ് ആയി സേവനമനുഷ്ഠിച്ചു.

1932 മാ. 14-ന് ഇദ്ദേഹം പസാദിനയില്‍ മരണമടഞ്ഞു. ദ് സിഗ്നിഫിക്കന്‍സ് ഒഫ് സെക്ഷന്‍സ് ഇന്‍ അമേരിക്കന്‍ ഹിസ്റ്ററി എന്ന ഗ്രന്ഥത്തിന് മരണാനന്തരം 1933-ല്‍ പുലിറ്റ്സര്‍ സമ്മാനം ലഭിച്ചു.

(ഡോ. എ. പസ്ലിത്തില്‍, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍