This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കമ്പോളം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കമ്പോളം

Market

സാധനങ്ങള്‍ ക്രയവിക്രയം ചെയ്യുന്ന സ്ഥലം. ആധുനിക വ്യാവസായിക യുഗത്തില്‍ "കമ്പോളം' എന്ന സംജ്ഞയ്‌ക്ക്‌ ഉപഭോക്താക്കള്‍ക്കുവേണ്ടി വില്‌പനക്കാര്‍ മത്സരിക്കുന്ന മൊത്തം പ്രദേശം എന്നുതന്നെ അര്‍ഥമുണ്ടായിട്ടുണ്ട്‌. മെര്‍ക്കാറ്റസ്‌ (Mercates)എന്ന ലത്തീന്‍ പദത്തില്‍ നിന്നാണ്‌ കമ്പോളം എന്നര്‍ഥം വരുന്ന "മാര്‍ക്കറ്റ്‌' (Market)എന്ന ഇംഗ്ലീഷ്‌ പദം നിഷ്‌പന്നമായിട്ടുള്ളത്‌. അങ്ങിങ്ങായി ചിതറിക്കിടക്കുന്ന സ്രാതസ്സുകളില്‍ നിന്ന്‌ ഉത്‌പന്നങ്ങള്‍ ശേഖരിച്ച്‌ അതുപോലെ ചിതറിക്കിടക്കുന്ന ഉപഭോക്താക്കള്‍ക്ക്‌ വിറ്റഴിക്കുകയാണ്‌ കമ്പോളങ്ങളുടെ ധര്‍മം. ആധുനിക രീതിയിലുള്ള നഗരങ്ങളുടെ സിരാകേന്ദ്രം തന്നെ കമ്പോളങ്ങളാണ്‌. ഇപ്പോള്‍ സാധനങ്ങള്‍ക്കുള്ള കമ്പോളങ്ങള്‍ക്കു പുറമേ ഉത്‌പാദന ഘടകങ്ങള്‍ക്കുള്ള കമ്പോളങ്ങള്‍ പോലുമുണ്ട്‌. തൊഴില്‍ക്കമ്പോളം ഇതിനു‌ദാഹരണങ്ങളാണ്‌. ഓഹരികള്‍ (shares), സ്റ്റോക്കുകള്‍, കടപ്പത്രങ്ങള്‍ എന്നിവയ്‌ക്കുള്ള കമ്പോളവും ഇപ്പോള്‍ വികസിച്ചുവന്നിട്ടുണ്ട്‌. ഉദാ. സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ച്‌. നിശ്ചിത കാലയളവുകളില്‍ അന്താരാഷ്‌ട്രീയാടിസ്ഥാനത്തില്‍ നടന്നുവരുന്ന വ്യാപാരവാണിജ്യമേളകള്‍ ഒരര്‍ഥത്തില്‍ കമ്പോളങ്ങള്‍ തന്നെയാണ്‌. ലോകപ്രശസ്‌തമായ ലൈപ്‌സിഗ്‌ വാണിജ്യമേള ഇതിനു‌ദാഹരണമാണ്‌.

യോര്‍ക്ക്‌ഷയറിലെ പുരാതന തുണിക്കമ്പോളം - ചിത്രീകരണം

ചരിത്രം. പ്രാചീന കാലങ്ങളില്‍, ചില നിയമങ്ങള്‍ക്കും ചിട്ടകള്‍ക്കും വിധേയമായി ചില സാധനങ്ങള്‍ ക്രയവിക്രയം ചെയ്യുന്ന സ്ഥലമെന്നേ "കമ്പോളം' എന്ന സംജ്ഞകൊണ്ട്‌ അര്‍ഥമാക്കിയിരുന്നുള്ളൂ. അക്കാലങ്ങളില്‍ വിവിധ വിഭവങ്ങളുള്ള സമൂഹങ്ങള്‍ തമ്മില്‍ ഉപഹാരങ്ങള്‍ കൈമാറുകയായിരുന്നു പതിവ്‌. ഇതിന്‌ വാണിജ്യവുമായി സാദൃശ്യമുണ്ടെന്നുമാത്രം. ഇങ്ങനെ ഉപഹാരങ്ങള്‍ നല്‌കുക അന്തസ്സുള്ള കാര്യമായി കരുതിയിരുന്നു; ഉപഹാരങ്ങള്‍ നേടുക ബാധ്യതയായും. ഈ ഇടപാടില്‍ ആരാണ്‌ ഏറ്റവും കൂടുതല്‍ ഉപഹാരങ്ങള്‍ നേടുക എന്നതിനെക്കാള്‍ ആര്‍ക്കാണ്‌ ഉപഹാരങ്ങള്‍ നല്‌കി ഔദാര്യം കാണിക്കാന്‍ കഴിയുക എന്നതിലായിരുന്നു മത്സരം. സാമന്തന്മാര്‍ അധീശന്മാര്‍ക്കു കപ്പംകൊടുക്കുകയും അങ്ങനെ കപ്പം ലഭിച്ച സാധനങ്ങള്‍ അധീശന്മാര്‍ സാമന്തന്മാര്‍ക്കു വിതരണം ചെയ്യുകയുമായിരുന്നു ഫ്യൂഡല്‍ കാലത്തെ പതിവ്‌. ഇതിന്റെ അടിസ്ഥാനത്തില്‍ മഹത്തും സങ്കീര്‍ണവുമായ ധനിക നാഗരികതകള്‍ തന്നെ ഉടലെടുത്തു. അവയില്‍ കമ്പോളത്തിന്റെ പ്രത്യേകതകള്‍ ദൃശ്യമായിരുന്നുവോ എന്നു സംശയമാണ്‌. സാധാനങ്ങളുടെ ചോദനപ്രദാനങ്ങള്‍ ഭരണ വ്യവസ്ഥയുടെ ഒരു ഭാഗമായിരുന്നുതാനും. പേര്‍ഷ്യയില്‍ കമ്പോളങ്ങളേ ഇല്ലായിരുന്നെന്നാണ്‌ ഹെറഡോട്ടസ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌.

ക്രയശക്തി സംഭരിക്കാന്‍വേണ്ടി സാധനങ്ങള്‍ കൈമാറിയിരുന്നു എന്നതാണ്‌ അക്കാലത്തെ വാണിജ്യത്തിന്റെ പ്രത്യേകത. കമ്പോളചരിത്രത്തിന്റെ ആദ്യനാളുകളില്‍ സാധനങ്ങള്‍ക്കുപകരം സാധനങ്ങള്‍ കൈമാറുന്ന (barter exchange) രീതിയായിരുന്നു നിലവിലുണ്ടായിരുന്നത്‌. ഇതിന്റെ പ്രായോഗിക തടസ്സങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ്‌ നാണയം പോലെയുള്ള വിനിമയമാധ്യമങ്ങള്‍ക്കു രൂപം നല്‍കിയത്‌. ഒരു സാധനം പണത്തിന്‌ തുല്യമായി പരിഗണിക്കപ്പെടുന്നതോടെ ക്രയശക്തി ആര്‍ജിക്കാന്‍ അതിനു‌ള്ള കഴിവ്‌ അതിന്റെ സ്വതേയുള്ള ഉപയോഗത്തെ കവച്ചുവയ്‌ക്കുന്നു. ഈ കഴിവാണ്‌ മൂല്യത്തിന്റെ മൂര്‍ത്തീകരണമാകുന്നത്‌. ഗ്രാമീണ വ്യാപാരമേളയാണ്‌ കമ്പോളത്തിന്റെ വികസനത്തിന്റെ ആദ്യത്തെ കണ്ണി. ഒരു കര്‍ഷകന്‍ തന്റെ കൈവശമുള്ള പ്രധാന വിളകൊണ്ടു കുടുംബാംഗങ്ങളെ തീറ്റിപ്പോറ്റുകയും ഭൂവുടമയുടെയും ഉത്തമര്‍ണന്റെയും ബാധ്യതകള്‍ തീര്‍ക്കുകയും ചെയ്യുന്നു. മറ്റുള്ള വിഭവങ്ങള്‍ വ്യാപാരമേള സ്ഥലത്ത്‌ എത്തിച്ച്‌ തനിക്കാവശ്യമുള്ള മറ്റു സാധനങ്ങള്‍ സംഭരിക്കുന്നു. ഭൂമിയുടെ പാട്ടം ധാന്യമായിത്തന്നെയാണ്‌ കൊടുത്തിരുന്നത്‌. ധാന്യത്തിനു‌ പകരം പണം കൊടുക്കേണ്ടിവന്നപ്പോഴും കര്‍ഷകനു‌ തന്റെ ബാധ്യതകള്‍ തീര്‍ക്കാന്‍ വേണ്ട പണത്തിന്‌ ധാന്യം വില്‌ക്കേണ്ടിവന്നു. ഭൂവുടമ തനിക്കു ലഭിക്കുന്ന പാട്ടം ഉപയോഗിച്ചാണ്‌ തന്റെ ആവശ്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്‌.

വാണിജ്യത്തിന്റെ തോത്‌ നന്നേ കുറവും ഗതാഗതസൗകര്യം വിരളവുമായിരുന്നകാലത്ത്‌ ഒരു നിശ്ചിത സ്ഥലത്ത്‌ നിശ്ചിത ദിവസങ്ങളില്‍ തങ്ങളുടെ ഉത്‌പന്നങ്ങള്‍ എത്തിച്ചാല്‍ ഉപഭോക്താക്കളെ കിട്ടുമോ എന്നറിയുക ഉത്‌പാദകര്‍ക്ക്‌ സഹായകമായിരുന്നു. ചോദനപ്രദാനങ്ങളെ സംബന്ധിച്ച ഈ അറിവ്‌ സമയലാഭമുണ്ടാക്കുകയും ഉത്‌പാദനത്തിന്‌ പ്രചോദനം നല്‌കുകയും ചെയ്‌തു. നിശ്ചിത കാലയളവുകളില്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന പരുത്തി, ധാന്യങ്ങള്‍, കമ്പിളി, കന്നുകാലികള്‍ എന്നിവ വാര്‍ഷിക വ്യാപാര മേളകളിലാണ്‌ വിറ്റുവന്നത്‌. വര്‍ഷം മുഴുവന്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന സാധനങ്ങള്‍ക്ക്‌ (ഉദാ. വെണ്ണ, മുട്ട, മത്സ്യം) ആഴ്‌ചക്കമ്പോളങ്ങളോ ദിവസക്കമ്പോളങ്ങളോ ആവശ്യമായിവന്നു. വ്യാപാരമേളകള്‍ പോലുള്ള കമ്പോളങ്ങള്‍ വളരെ ദൂരത്താകാമെങ്കിലും സാധാരണ തോതിലുള്ള കമ്പോളങ്ങള്‍ ജനവാസം കൂടുതലുള്ള പ്രദേശങ്ങളിലാണ്‌ കേന്ദ്രീകരിച്ചിരിക്കുന്നത്‌. കമ്പോളങ്ങളുടെ എണ്ണം കൂടുതലാകുമ്പോള്‍ ചോദനപ്രദാനങ്ങളുടെ അളവ്‌ തിട്ടപ്പെടുത്താന്‍ കഴിയാതിരിക്കുമെന്നതുകൊണ്ട്‌ 13-ാം നൂറ്റാണ്ടില്‍ യൂറോപ്യന്‍ സമ്പദ്‌വ്യവസ്ഥകളില്‍ നിലവിലുള്ള കമ്പോളങ്ങള്‍ക്ക്‌ ഹാനി വരാതിരിക്കാന്‍വേണ്ടി പുതിയ കമ്പോളങ്ങളുടെ ആവിര്‍ഭാവം തടയാന്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. കമ്പോളങ്ങള്‍ തമ്മിലുള്ള അകലം കുറഞ്ഞത്‌ 10 കി.മീ. എങ്കിലും ഉണ്ടായിരിക്കണമെന്നു വരെ അന്നു വ്യവസ്ഥ ചെയ്‌തിരുന്നു.

കമ്പോളത്തിന്റെ ആവിര്‍ഭാവത്തിനു‌ള്ള മറ്റൊരു പ്രധാന ഘടകം അന്താരാഷ്‌ട്ര വാണിജ്യമായിരുന്നു. ആദ്യകാലം മുതലേ തങ്ങളുടെ ജീവനും ധനവും പണയംവച്ചുപോലും വ്യാപാരികള്‍ (ഉദാ. ഫിനീഷ്യരും അറബികളും) ഒരു പ്രദേശത്തു നിന്ന്‌ സാധനങ്ങള്‍ ശേഖരിച്ച്‌ മറ്റൊരു പ്രദേശത്ത്‌ എത്തിച്ചു വില്‌പന നടത്തിയിരുന്നു. കമ്പോളത്തിന്റെ വികസനത്തില്‍ അന്താരാഷ്‌ട്രവാണിജ്യത്തിന്റെ പ്രാധാന്യം അത്‌ ഇടനിലക്കാരാണു നടത്തിയിരുന്നത്‌ എന്നുള്ളതാണ്‌. മധ്യകാല യൂറോപ്പില്‍ ഉത്‌പാദകര്‍ക്കും വ്യാപാരികള്‍ക്കും സമൂഹത്തില്‍ തങ്ങളുടെ സ്ഥാനം അനു‌സരിച്ചുള്ള ജീവിതം നിലനിര്‍ത്തുന്നതിന്‌ മതിയാകത്തക്കരീതിയില്‍ സാധനങ്ങള്‍ക്കു ന്യായവില കിട്ടത്തക്കവണ്ണം വേണം ഇടപാടുകള്‍ നടത്തേണ്ടത്‌ എന്നൊരു നിയമം തന്നെയുണ്ടായിരുന്നു. എന്നാല്‍ ഈ വിലക്കുകള്‍ വാണിജ്യക്കാര്‍ക്കു ബാധകമായിരുന്നില്ല. നഗരങ്ങളില്‍ സാധനങ്ങള്‍ ക്രയവിക്രയം ചെയ്യുന്നതിനു‌ള്ള ഒരു പൊതുസ്ഥലം എന്നാണ്‌ ഇംഗ്ലീഷ്‌ ധനശാസ്‌ത്രജ്ഞനായ ജോണ്‍ റാംസെ മക്കുള്ളോക്ക്‌ കമ്പോളത്തെ നിര്‍വചിച്ചിട്ടുള്ളത്‌. പിന്നീട്‌ ഈ നിര്‍വചനത്തിന്‌ ഫ്രഞ്ച്‌ ധനശാസ്‌ത്രജ്ഞനായ കുര്‍ണോയും ഇംഗ്ലീഷ്‌ ധനശാസ്‌ത്രജ്ഞനായ ആല്‍ഫ്രഡ്‌ മാര്‍ഷലും ചില പരിഷ്‌കാരങ്ങള്‍ വരുത്തി. കമ്പോളത്തില്‍ ഉത്‌പാദകരും ഉപഭോക്താക്കളും തമ്മില്‍ ബന്ധപ്പെടുന്നു. ഇതാണ്‌ പൊതുക്കമ്പോളങ്ങളുടെ പ്രത്യേകത. ചില നിശ്ചിത സാധനങ്ങള്‍ക്കുള്ള പ്രത്യേക കമ്പോളങ്ങളില്‍ വിദേശക്കമ്പോളങ്ങള്‍ക്കുവേണ്ടി സാധനങ്ങള്‍ സംഭരിക്കുന്നതിനു‌ മധ്യവര്‍ത്തികള്‍ പോലും എത്താറുണ്ട്‌. ഇതിനു‌ദാഹരണമാണ്‌ യോര്‍ക്ക്‌ ഷയറിലെയും മറ്റും തുണിക്കമ്പോളങ്ങള്‍.

ലണ്ടനിലേതുപോലെ 13-ാം നൂറ്റാണ്ടില്‍ ബെല്‍ജിയത്തിലും തുണിക്കമ്പോളങ്ങളുണ്ടായിരുന്നു. 1240ല്‍ ബെല്‍ജിയത്തില്‍ ബ്രൂഗെസ്‌ എന്ന സ്ഥലത്തെ ഒരു പ്രത്യേക ഹാളില്‍ ഒരാഴ്‌ചയില്‍ മൂന്നുദിവസം തുണിക്കമ്പോളങ്ങള്‍ നടത്തിയിരുന്നു. 1300 ആയതോടെ കയറ്റിറക്കു സുഗമമാക്കത്തക്കവിധം നദീതീരത്തു നിര്‍മിച്ച കമ്പോളം ആഴ്‌ചയില്‍ എല്ലാ ദിവസവും പ്രവര്‍ത്തിച്ചു വന്നു. പിന്നീട്‌ കമ്പിളി, ഔഷധങ്ങള്‍, സുഗന്ധ വ്യഞ്‌ജനങ്ങള്‍ എന്നിവയ്‌ക്കും മെഡിറ്ററേനിയനിലെ മറ്റു സാധനങ്ങള്‍ക്കും വേണ്ടിയുള്ള ഒരു കമ്പോളം തന്നെ ഉയര്‍ന്നു.

ഫ്യൂഡല്‍ സമൂഹങ്ങളില്‍ ഭൂവുടമകള്‍ തങ്ങളുടെ അധിപന്മാരില്‍ നിന്ന്‌ കമ്പോളങ്ങള്‍ നടത്തുന്നതിനു‌ള്ള അനു‌മതി നേടിയിരുന്നു. ആധുനിക യുഗങ്ങളിലും ഇത്തരം അനു‌മതി ആവശ്യമാണ്‌. പക്ഷേ അതിന്‌ അനു‌മതി നല്‌കുന്നത്‌ ഗവണ്‍മെന്റോ ഗവണ്‍മെന്റ്‌ ഏര്‍പ്പെടുത്തുന്ന മറ്റു ഏജന്‍സികളോ ആണെന്നു മാത്രം. ഇങ്ങനെ അനു‌മതി നേടുന്നവര്‍ക്ക്‌ വില്‌ക്കപ്പെടുന്ന സാധനങ്ങളിന്മേല്‍ ഒരു തീരുവ ചുമത്താനും അധികാരമുണ്ടായിരുന്നു. സാധനങ്ങളുടെ മേന്മ, തൂക്കം എന്നിവയിന്മേലുള്ള തര്‍ക്കപരിഹാരത്തിന്‌ കോടതിയുടെ അധികാരങ്ങളുള്ള സ്ഥാപനങ്ങളും ഉണ്ട്‌.

18ഉം 19ഉം നൂറ്റാണ്ടായതോടെ ആധുനിക നഗരങ്ങള്‍ പൊന്തിവന്നു. ഫാക്‌റ്ററികള്‍ സ്ഥാപിതമായി. ഉത്‌പാദനത്തിന്റെ തോതും അതോടൊപ്പം വാണിജ്യത്തിന്റെ തോതും ഉയര്‍ന്നു. വാണിജ്യത്തിന്റെയും സാങ്കേതികത്വത്തിന്റെയും വികസനത്തോടെ ഉത്‌പാദകനും വ്യാപാരിയും തമ്മിലുള്ള ബന്ധങ്ങള്‍ക്കുതന്നെ മാറ്റങ്ങളുണ്ടായി. ആധുനിക രീതിയിലുള്ള ഗതാഗതസൗകര്യങ്ങള്‍, ശീതീകരണ സംഭരണികള്‍, വെയര്‍ഹൗസുകള്‍ എന്നിവയുടെ ആവിര്‍ഭാവം ഉപഭോക്താക്കള്‍ക്കും ഉത്‌പാദകര്‍ക്കും പുറമേ ഏജന്റ്‌, ബ്രാക്കര്‍, മൊത്തവില്‌പനക്കാര്‍, ചില്ലറ വില്‌പനക്കാര്‍ എന്നിങ്ങനെ മധ്യവര്‍ത്തികളുടെ ഒരു ശ്രണി തന്നെ ഉണ്ടാക്കി. ഇന്ന്‌ സാധനങ്ങള്‍ സംഭരിക്കുന്നതിനും തരംതിരിക്കുന്നതിനും വിവിധ തൂക്കത്തിലും അളവിലും സാധനങ്ങള്‍ വീണ്ടും പാക്കു ചെയ്യുന്നതിനും മറ്റും വിശേഷവൈദഗ്‌ധ്യം നേടിയ സ്ഥാപനങ്ങള്‍ തന്നെയുണ്ട്‌. ഒരു ടെലിഫോണോ കമ്പ്യൂട്ടറോ ഒഴികെ മറ്റൊന്നുമില്ലാതെ വാണിജ്യത്തിലേര്‍പ്പെടുന്നവര്‍ ഇന്നു ധാരാളമായുണ്ട്‌. അന്താരാഷ്‌ട്രവാണിജ്യത്തിന്റെ വികസനത്തോടെ കയറ്റിറക്കു വ്യാപാരത്തില്‍ ഏര്‍പ്പെടുന്നവരും അസംഖ്യമായി. ഇന്ന്‌ അന്താരാഷ്‌ട്ര കമ്പോളങ്ങളില്‍ ഏര്‍പ്പെടുന്ന മള്‍ട്ടിനാഷണല്‍ കോര്‍പ്പറേഷനു‌കള്‍ വരെയുണ്ട്‌.

ലോകമൊട്ടാകെയുള്ള കമ്പോളത്തിന്റെ വളര്‍ച്ച ഏതാണ്ടിപ്രകാരമാണെങ്കിലും കമ്പോളവികസനത്തിന്റെ ഘട്ടങ്ങള്‍ ഓരോ രാജ്യത്തും ഓരോ രീതിയിലാണ്‌. ലണ്ടനിലെ ബില്ലിങ്‌സ്‌ ഗേറ്റ്‌, ലീഡെന്‍ ഹാള്‍, സ്‌മിത്ത്‌ ഫീല്‍ഡ്‌, സ്‌പിറ്റാള്‍ ഫീല്‍ഡ്‌സ്‌, കവന്റ്‌ ഗാര്‍ഡന്‍ എന്നിവ ചാര്‍ട്ടേഡ്‌ കമ്പോളങ്ങളാണ്‌.

ജനസംഖ്യാവര്‍ധനവോടെ സ്വകാര്യ കമ്പോളങ്ങളും മുനിസിപ്പല്‍ കമ്പോളങ്ങളും വര്‍ധമാനമായ തോതില്‍ വികസിച്ചു. നെപ്പോളിയന്‍ IIIന്‍െറ കാലത്ത്‌ പാരിസില്‍ വികാസം പ്രാപിച്ച കേന്ദ്രക്കമ്പോളങ്ങള്‍ ഇത്തരത്തില്‍ പ്രസിദ്ധങ്ങളാണ്‌. യൂറോപ്യന്‍ കമ്പോളങ്ങളുടെ മാതൃകയിലാണ്‌ വടക്കേ അമേരിക്കയില്‍ കമ്പോളങ്ങള്‍ ആവിര്‍ഭവിച്ചത്‌. ന്യൂയോര്‍ക്ക്‌സിറ്റിയിലെ ഫുള്‍ട്ടണ്‍ മത്സ്യക്കമ്പോളവും ബോസ്റ്റണിലെ ഫാനു‌യില്‍ ഹാള്‍ കമ്പോളവും ഇതിനു‌ദാഹരണങ്ങളാണ്‌. നഗരവത്‌കരണവും ഉയര്‍ന്ന ജീവിതച്ചെലവും നഗരക്കമ്പോളങ്ങള്‍ അനിവാര്യമാക്കിത്തീര്‍ത്തു.

ഇന്നു കമ്പോളങ്ങളുടെ നടത്തിപ്പ്‌ നിയന്ത്രിക്കാന്‍ നിയമങ്ങള്‍ തന്നെയുണ്ട്‌. ദേശീയ നയത്തിന്റെ ഭാഗമായാണ്‌ കമ്പോളങ്ങള്‍ നിയന്ത്രിക്കപ്പെടുന്നത്‌.

ധനശാസ്‌ത്രസിദ്ധാന്തത്തില്‍ "കമ്പോളം' എന്ന സംജ്ഞയ്‌ക്കു പ്രത്യേക പ്രാധാന്യമുണ്ട്‌. വായ്‌പകള്‍, വാടകയ്‌ക്കെടുക്കല്‍, ഫോര്‍വേഡ്‌ ട്രഡിങ്‌ എന്നിവയെല്ലാം ക്രയവിക്രയ പ്രക്രിയയില്‍ പ്പെട്ടതാണ്‌. തൊഴില്‍ക്കമ്പോളം, നാണയക്കമ്പോളം എന്നിവ ഇവിടെ പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്നു. സാധനങ്ങളുടെ വാണിജ്യത്തിന്റെ വളര്‍ച്ചയോടൊപ്പം സാമ്പത്തികക്കമ്പോളങ്ങളും വികസിച്ചിട്ടുണ്ട്‌. ബിസിനസ്‌ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കമ്പനികളുടെയും ഗവണ്‍മെന്റിന്റെയും ഓഹരികള്‍, കടപ്പത്രങ്ങള്‍ എന്നിവയ്‌ക്കുള്ള വ്യവസ്ഥാപിത കമ്പോളങ്ങളാണ്‌ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകള്‍. ഊഹക്കച്ചവടം ഏറ്റവും കൂടുതല്‍ നിലനില്‌ക്കുന്ന കമ്പോളങ്ങളാണിവ. പണത്തിന്റെ മൊത്ത ഇടപാടുകള്‍ നടത്തുകയും ഹ്രസ്വകാല വായ്‌പകള്‍ നല്‌കുകയും ചെയ്യുന്ന വാണിജ്യബാങ്കുകള്‍ ശരിക്കും പണക്കമ്പോളങ്ങള്‍ തന്നെയാണ്‌. ബാങ്കിങ്‌ സമ്പ്രദായത്തിലൂടെ പണക്കമ്പോളത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഗവണ്‍മെന്റിന്‌ കഴിയുന്നുണ്ട്‌. ധനശാസ്‌ത്രസിദ്ധാന്തമനു‌സരിച്ച്‌ കമ്പോളത്തിന്റെ നിലനില്‌പിന്‌ ഒരു നിശ്ചിത സ്ഥലം വേണമെന്നില്ല. ഒരു സാധനത്തിന്റെ ക്രയവിക്രയക്കാര്‍ തമ്മില്‍ കണ്ടുമുട്ടാതെയോ ചിലപ്പോള്‍ വിപണനത്തിനു‌ള്ള സാധനങ്ങള്‍ കാണാതെ തന്നെയോ ഒരു കമ്പോളം സാധ്യമാണ്‌.

ആധുനിക സൂപ്പര്‍മാര്‍ക്കറ്റ്‌

ഉപഭോക്താക്കളുടെയും വില്‌പനക്കാരുടെയും എണ്ണം, വിപണിയെ സംബന്ധിച്ച അറിവിന്റെ ആഴം, കൂടുതല്‍ വ്യാപാരികള്‍ക്ക്‌ എങ്ങനെ കമ്പോളത്തില്‍ എളുപ്പമായി പ്രവേശിക്കാം എന്നൊക്കെയുള്ള കാര്യങ്ങള്‍ കമ്പോളഘടനയെ നിയന്ത്രിക്കുന്ന ഘടകങ്ങളാണ്‌. സാധനങ്ങളുടെ വില്‌പനവിലയെ യാതൊരു തരത്തിലും നിയന്ത്രിക്കാന്‍ കഴിയാത്തവണ്ണം കൂടുതല്‍ ക്രതാക്കളും വിക്രതാക്കളും ഉള്ള ഒരു കമ്പോളം ആണ്‌ കമ്പോളഘടനയിലെ പ്രധാന ഇനം. ഇതിനെ പൂര്‍ണമത്സരക്കമ്പോളം (perfectly competitive market) എന്നു പറയുന്നു; ശുദ്ധമത്സരക്കമ്പോളം എന്നും പറയാറുണ്ട്‌.

പൂര്‍ണമത്സരക്കമ്പോളം സാധാരണ പ്രായോഗികമല്ല. അപൂര്‍ണമത്സരക്കമ്പോളങ്ങളാണ്‌ ഇന്നധികവും (imperfect competitive market). അപൂര്‍ണ മത്സരത്തിനു‌ പകരം കുത്തകപരമായ മത്സരം (monopolistic competition) എന്ന സംജ്ഞ ഉപയോഗിക്കാനാണ്‌ ഇ.എച്ച്‌. ചേംബര്‍ലിന്‍ ഇഷ്ടപ്പെടുന്നത്‌. അപൂര്‍ണ മത്സരക്കമ്പോളങ്ങള്‍ തന്നെ പലതരമുണ്ട്‌. ഇതില്‍ ഏറ്റവും മുന്തിയത്‌ പരിപൂര്‍ണ കുത്തക ശക്തിയുള്ള ഒരു വില്‌പനക്കാരനാണ്‌. കമ്പോളത്തില്‍ അയാള്‍ മാത്രമേ ആ സാധനം ഉത്‌പാദിപ്പിക്കുന്നുള്ളൂ. കുത്തക വ്യാപാരിയുടെ ഉത്‌പന്നത്തോട്‌ അടുത്തുവരുന്ന പകരംവസ്‌തു ഉത്‌പാദിപ്പിക്കുന്ന മറ്റൊരു വ്യവസായവും ഇല്ലതന്നെ. ശുദ്ധ കുത്തക ഒരിടത്തും ദൃശ്യമല്ല. എന്നാല്‍ പേറ്റന്റുകള്‍ നേടിയും ഗവണ്‍മെന്റിന്റെ പ്രത്യേകാനു‌മതി നേടിയും ഉത്‌പാദനം നടത്തുന്ന സ്ഥാപനങ്ങള്‍ ഒരര്‍ഥത്തില്‍ ശുദ്ധ കുത്തകയ്‌ക്കുദാഹരണങ്ങളാണ്‌. ഗവണ്‍മെന്റ്‌ നേരിട്ട്‌ ഉത്‌പാദനം നടത്തുന്ന ചില മേഖലകളുണ്ട്‌. അവയുടെ കാര്യത്തില്‍ ഗവണ്‍മെന്റിനു‌ കുത്തക തന്നെയുണ്ട്‌. പൂര്‍ണ മത്സരാവസ്ഥയിലുള്ള വിലമത്സരങ്ങള്‍ ഒഴിവാക്കാന്‍വേണ്ടി വില്‌പനക്കാര്‍ തങ്ങളുടെ ഉത്‌പന്നങ്ങള്‍ മറ്റുള്ളവരുടേതില്‍ നിന്നു വ്യത്യസ്‌തമാക്കാന്‍ ശ്രമിക്കാറുണ്ട്‌. ബ്രാന്‍ഡിന്‍െറയും മേന്മയുടെയും പേരില്‍ പരസ്യങ്ങള്‍ ചെയ്‌തും മറ്റും തങ്ങളുടെ ഉത്‌പന്നങ്ങള്‍ മറ്റുള്ളവരുടേതില്‍ നിന്നും ഭിന്നമാണെന്ന്‌ ഉപഭോക്താക്കളെ ബോധ്യപ്പെടുത്തുന്നു; ഇങ്ങനെ ഉത്‌പന്ന വ്യത്യാസവത്‌കരണത്തിലൂടെ ലാഭമുണ്ടാക്കുന്നു. എന്നാല്‍ ഇത്തരം കമ്പോളങ്ങളില്‍ നിന്നുള്ള ലാഭം ഒരു പരിധിയില്‍ കവിയാറില്ല. അങ്ങനെ അമിതലാഭമുണ്ടാക്കുകയാണെങ്കില്‍ പുതിയ ആളുകള്‍ ഈ രംഗത്തേക്ക്‌ ആകൃഷ്ടരാകും; നിലവിലുള്ളവരുടെ ലാഭം കുറയുകയും ചെയ്യും.

മറ്റൊരു അപൂര്‍ണ മത്സരക്കമ്പോളമാണ്‌ ഏതാനും വില്‌പനക്കാര്‍ എന്നര്‍ഥം വരുന്ന ഒളിഗൊപൊളി (Oligopoly). മിക്കവാറും ഒരുപോലെയുള്ള സാധനങ്ങള്‍ ഉത്‌പാദിപ്പിക്കുന്ന ചുരുക്കം ചില വില്‌പനക്കാരില്‍ ഒരാളാണ്‌ ഒളിഗൊപൊളിസ്റ്റ്‌. ഒരേ സാധനം ഉത്‌പാദിപ്പിക്കുന്ന രണ്ട്‌ ഉത്‌പാദകരില്‍ ഒരാള്‍ തന്റെ ഉത്‌പന്നത്തിന്റെ വില അല്‌പമൊന്നു കുറച്ചാല്‍ ഉപഭോക്താക്കള്‍ മറ്റേ ഉത്‌പാദകന്റെ ഉത്‌പന്നം വാങ്ങുന്നതു മതിയാക്കി വില കുറച്ചയാളിന്റെ ഉത്‌പന്നം വാങ്ങാന്‍ തയ്യാറായേക്കും. എന്നാല്‍ ഒളിഗൊപൊളിസ്റ്റുകള്‍ കുത്തകക്കാരല്ല. എങ്കിലും വില്‌പനക്കാരുടെ എണ്ണം കുറവായതുകൊണ്ട്‌ ഓരോ വില്‌പനക്കാരനും കമ്പോളവിലയില്‍ വന്‍ വ്യത്യാസമുണ്ടാക്കാന്‍ കഴിയും.

ഒരുപോലെയല്ലാതെയുള്ള സാധനങ്ങള്‍ വില്‌ക്കുന്ന ചില വില്‌പനക്കാരുള്ള ഒരുതരം ഒളിഗൊപൊളിയുമുണ്ട്‌. ഉദാ. മോട്ടോര്‍വാഹനനിര്‍മാണം. വാഹന നിര്‍മാണത്തില്‍ ഏര്‍പ്പെടുന്നവര്‍ എണ്ണത്തില്‍ ചുരുക്കമാണ്‌. അവര്‍ ഉത്‌പാദിപ്പിക്കുന്ന വാഹനങ്ങളുടെ വില്‌പനയുടെ കാര്യത്തില്‍ മത്സരമുണ്ടെങ്കിലും അവര്‍ ആ വ്യവസായത്തില്‍ ആധിപത്യം പുലര്‍ത്തുന്നു.

കുത്തകയ്‌ക്കും ഒളിഗൊപൊളിക്കും പുറമേ ഒരു ഉപഭോക്താവ്‌ മാത്രമുള്ള(monopsony)തും ഏതാനും ഉപഭോക്താക്കള്‍ മാത്രമുള്ളതും (oligopsony) ആയ അപൂര്‍ണ മത്സരക്കമ്പോളങ്ങളുമുണ്ട്‌. ഇതിനും പുറമേ ഒരു വ്യാപാരിയും ഒരു ഉപഭോക്താവും മാത്രമുള്ള ദ്വിപക്ഷീയ കുത്തക (bilateral monopoly)യും ഏതാനും ഉപഭോക്താക്കളും ഏതാനും വില്‌പനക്കാരുമുള്ള ദ്വിപക്ഷീയ ഒളിഗൊപൊളിയുമുണ്ട്‌. വേതന നിരക്കും തൊഴില്‍ വ്യവസ്ഥകളും സംഘടിത വിലപേശലിലൂടെ നിശ്ചയിക്കുന്ന തൊഴില്‍ സംഘടനകളും മുതലാളിസംഘടനകളും അടങ്ങിയ തൊഴില്‍ക്കമ്പോളം ഇത്തരം അപൂര്‍ണ കമ്പോളത്തിനു‌ദാഹരണമാണ്‌.

തുറന്ന വ്യാപാരമുള്ള സ്വകാര്യ സമ്പദ്‌ വ്യവസ്ഥകളില്‍ കമ്പോളം കൂടിയേ കഴിയൂ. സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയ്‌ക്കൊപ്പം കമ്പോളവും വികസിക്കുന്നു. ഇടപെടാതിരിക്കല്‍ നയ(Laissez faire)ത്തിന്റെ കാലം തൊട്ടേ കമ്പോളത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞിട്ടുണ്ട്‌. ആഡംസ്‌മിത്ത്‌ ഉള്‍പ്പടെയുള്ള ക്ലാസ്സിക്കല്‍ ധനതത്ത്വശാസ്‌ത്രജ്ഞര്‍ കമ്പോളങ്ങള്‍, സ്വയം ക്രമീകൃതശേഷിയുള്ള സ്ഥാപനങ്ങളാണെന്ന്‌ സിദ്ധാന്തിച്ചിട്ടുണ്ട്‌. ഗവണ്‍മെന്റിന്റെ ബാഹ്യ ഇടപെടലുകള്‍ കമ്പോളത്തിന്റെ സഹജമായ സന്തുലിതത്വം തകര്‍ക്കുമെന്നാണ്‌ ഇവരുടെ വാദം. കമ്പോളഘടനയില്‍ അസന്തുലിതത്വം ഉണ്ടായാല്‍ത്തന്നെ, അതു താത്‌കാലികമായിരിക്കുമെന്നും വളരെ വേഗം സന്തുലിതത്വം പുനഃസ്ഥാപിക്കപ്പെടുമെന്നാണ്‌ ക്ലാസ്സിക്കല്‍നിയോ ക്ലാസ്സിക്കല്‍ ധനതത്ത്വശാസ്‌ത്രം പറയുന്നത്‌. കമ്പോളത്തിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ പരിഹരിച്ച്‌ വീണ്ടും പൂര്‍വസ്ഥിതിയിലെത്തിക്കുന്ന ശക്തികളെ ക്ലാസ്സിക്കല്‍ ധനതത്ത്വശാസ്‌ത്രജ്ഞര്‍ "അദൃശ്യഹസ്‌തങ്ങള്‍' (invisible hands)എന്നാണ്‌ വിശേഷിപ്പിച്ചത്‌. എന്നാല്‍, യഥാര്‍ഥ കമ്പോളങ്ങള്‍ ഇവര്‍ സിദ്ധാന്തിച്ചതുപോലെ ആദര്‍ശാത്മകമായിരുന്നില്ല എന്നാണ്‌ ചരിത്രം വ്യക്തമാക്കുന്നത്‌. ആധുനിക കുത്തകകളുടെ ക്രമീകരണം തന്നെ ഇതിനു‌ തെളിവാണ്‌. ചെറുകിടവികേന്ദ്രീകൃത കമ്പോളങ്ങളുടെ സുതാര്യതയോ ജനാധിപത്യസ്വഭാവമോ, ആധുനിക കുത്തക കമ്പോളങ്ങള്‍ക്കില്ല. എന്നാല്‍, വിവര വിപ്ലവത്തിന്റെയും ഇന്റര്‍നെറ്റിന്റെയും മറ്റും വ്യാപനത്തോടെ, കമ്പോളത്തിലെ കേന്ദ്രീകരണത്തിനും കുത്തകവത്‌കരണത്തിനു‌മെതിരായ പ്രതിരോധങ്ങളും ശക്തിയാര്‍ജിച്ചിട്ടുണ്ട്‌. നോ: ധനശാസ്‌ത്രം; വിപണനം

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8B%E0%B4%B3%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍