This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഷാന്തി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഷാന്തി

Ashanti

പശ്ചിമാഫ്രിക്കന്‍ രാജ്യമായ ഘാനയിലെ ഒമ്പതു ഭരണമേഖലകളിലൊന്ന്. ഗോള്‍ഡ് കോസ്റ്റ് എന്ന ബ്രിട്ടീഷ് കോളനി (പിന്നീട് ഘാന)യിലായിരുന്നു ഈ പ്രദേശം. 1902 ജനു. 1-ന് ആണ് ബ്രിട്ടന്‍ അഷാന്തിരാജ്യം പൂര്‍ണമായും ഒരു കോളനിയാക്കിത്തീര്‍ത്തത്. ഘാന സ്വതന്ത്രമായതോടുകൂടി (1957 മാ. 6) ഈ പ്രദേശം ഘാനയില്‍ ലയിച്ചു. വിസ്തീര്‍ണം: 15,067 ച.കി.മീ.

ദക്ഷിണ ഘാനയില്‍ അധിവസിക്കുന്ന 'അക്കന്‍' ജനതയില്‍ സാംസ്കാരികമായും സംഖ്യാപരമായും ഏറ്റവും മുന്നിട്ടു നില്ക്കുന്ന ജനവര്‍ഗമാണ് അഷാന്തികള്‍. ട്വീ (Twi) ഭാഷയാണ് അവര്‍ സംസാരിക്കുന്നത്. അഷാന്തികളുടെ ഡയലക്റ്റ് അസാന്റെ (Asante)യാണ്. അഷാന്തിരാജ്യത്തിനുള്ളില്‍ തെ. കി. നിന്ന് വ. പ. ഭാഗത്തേക്ക് ഒരു പര്‍വത പംക്തി നീണ്ടുകിടക്കുന്നു. അതിന്റെ വ.ഭാഗത്താണ് കൃഷി മുഖ്യമായും കേന്ദ്രീകരിച്ചിരിക്കുന്നത്. ചോളമാണ് പ്രമുഖമായ കാര്‍ഷികവിള. കൂടാതെ വാഴ, കിഴങ്ങുവര്‍ഗങ്ങള്‍, കരിമ്പ്, കൊക്കൊ, നിലക്കടല എന്നിവയും കൃഷി ചെയ്യപ്പെടുന്നു. രാജ്യത്തിന്റെ ദക്ഷിണഭാഗം ഉഷ്ണമേഖലാവനപ്രദേശമായതിനാല്‍ ധാരാളം തടികള്‍ ലഭിക്കുന്നു - മഹാഗണി, സിഡാര്‍ തുടങ്ങിയവ. ഘാനയിലെ കൊക്കൊ ഉത്പാദനത്തിന്റെ നല്ലൊരു ഭാഗം അഷാന്തിയിലാണ് നടക്കുന്നത്.

അഷാന്തി സ്റ്റേറ്റ് ഡര്‍ബാറില്‍ പ്രെംപേ II:സമീപത്ത് സുവര്‍ണപീഠം

നരബലിയില്‍ വിശ്വസിച്ചിരുന്ന യുദ്ധകുതുകികളായിരുന്നു അഷാന്തികള്‍. പിതൃപൂജയില്‍ അതീവ വിശ്വാസികളായിരുന്നു ഇവര്‍. മരുമക്കത്തായത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവരുടെ സാമൂഹികജീവിതം പടുത്തുയര്‍ത്തിയിരുന്നത്. ഗോത്രത്തലവന്‍ അവരുടെ മാത്രമല്ല പിതൃക്കളുടെയും രക്ഷകനായിരുന്നു. അഷാന്തി സ്വയംഭരണഗ്രാമങ്ങളായിരുന്നു ഇവരുടേത്. വളരെയധികം ഗ്രാമങ്ങള്‍ ചേര്‍ന്നതാണ് ഒമന്‍ (രാജ്യം). അഷാന്തി രാജമാതാവായിരുന്നു ഗോത്രത്തലവനെ നാമനിര്‍ദേശം ചെയ്തിരുന്നത്. രാജാക്കന്മാരുടെ സിംഹാസനമായ സുവര്‍ണപീഠം (Golden Stool) ദൈവദത്തമാണെന്നും ജനതയുടെ ആത്മാവ് അതില്‍ കുടി കൊള്ളുന്നുവെന്നും ഇവര്‍ വിശ്വസിച്ചിരുന്നു. അഷാന്തികളുടെ തലസ്ഥാനം കുമാസി(കൂമാസി)യായിരുന്നു; അവിടമാണ് രാജാവിന്റെ വാസസ്ഥാനവും (Asantehene).

അഷാന്തി, അക്കന്‍ ജനപദങ്ങളില്‍ ഏറ്റവും പ്രസിദ്ധവും പ്രധാനപ്പെട്ടതുമായിരുന്നു. എ.ഡി. 1600-ല്‍ പശ്ചിമാഫ്രിക്കയില്‍നിന്നു കുടിയേറിപ്പാര്‍ത്ത അനേകം ചെറിയ സമൂഹങ്ങള്‍ സ്ഥാപിച്ച രാജ്യങ്ങള്‍ ചേര്‍ന്നുണ്ടായതാണ് അഷാന്തി. ഈ ചെറുരാജ്യങ്ങള്‍ എല്ലാംതന്നെ ഡെന്‍കേറ (Denkera) എന്ന ശക്തമായ മറ്റൊരു അക്കന്‍ രാഷ്ട്രത്തിന് കപ്പം കൊടുത്തുവന്നു. 17-ാം ശ.-ത്തില്‍ ബാഹ്യാക്രമണങ്ങളില്‍നിന്നു രക്ഷതേടുവാനായി കുമാസി വര്‍ഗത്തലവന്മാരുടെ കീഴില്‍ സംഘടിച്ചു. കുമാസിവര്‍ഗത്തലവനായ ഒസീ തൂതുവും അദ്ദേഹത്തിന്റെ പുരോഹിതനായ അനോക്വേയും ചേര്‍ന്ന് അഷാന്തിയെ ഡെന്‍കേറയില്‍ നിന്ന് സ്വതന്ത്രമാക്കി.

ഒസീ തൂതു (Osei Tutu) 1712-ല്‍ നിര്യാതനായി; എങ്കിലും ഏതാനും വര്‍ഷങ്ങള്‍ക്കകം അഷാന്തിരാജ്യം വിസ്തൃതമായി; അതിന്റെ അതിരുകള്‍സമുദ്രതീരംവരെ വ്യാപിക്കുകയും ചെയ്തു. അവിടെയുണ്ടായിരുന്ന ബ്രിട്ടീഷ്-ഡച്ച് അധിവാസകേന്ദ്രങ്ങള്‍ അഷാന്തിയുടെ അധീശാധികാരം അംഗീകരിക്കുവാന്‍ നിര്‍ബന്ധിതമായി. സമുദ്രസാമീപ്യമുണ്ടായതോടുകൂടി അഷാന്തി സാമ്രാജ്യത്തിനു വാണിജ്യവികസനത്തിനും തദ്വാരാ സാമ്പത്തികോത്കര്‍ഷത്തിനും സൗകര്യം ലഭിച്ചു. എന്നാല്‍ ഒരു രാഷ്ട്രീയ ഘടകമെന്നനിലയില്‍ അഷാന്തിരാജ്യം വിജയമായിരുന്നില്ല.

1817-ല്‍ ബ്രിട്ടീഷ് വ്യാപാരികള്‍ അഷാന്തി നേതാവായ ഒസി ബോണ്‍സുവുമായി (Osei Bonsu) ഒരു കച്ചവടക്കരാര്‍ ഉണ്ടാക്കി. 1821-ല്‍ ബ്രിട്ടീഷ് വ്യാപാരികളുടെ കോട്ട ബ്രിട്ടീഷ് ഗവണ്‍മെന്റ് ഏറ്റെടുക്കുകയും സര്‍ ചാള്‍സ് മെക്കാര്‍ത്തി അവിടത്തെ ഗവര്‍ണറാകുകയും ചെയ്തു. അഷാന്തികളുമായുള്ള യുദ്ധത്തില്‍ ഇദ്ദേഹം വധിക്കപ്പെട്ടു (1824). രണ്ടു വര്‍ഷത്തിനുശേഷം ഉണ്ടായ അഷാന്തി ആക്രമണം ബ്രിട്ടീഷുകാര്‍ തുരത്തി. 1831-ലെ സന്ധിയനുസരിച്ച് ഡെന്‍കേറ, അക്കിം, അസിന്‍ എന്നീ പ്രദേശങ്ങളുടെ സ്വാതന്ത്ര്യം അഷാന്തികള്‍ അംഗീകരിച്ചു. സമുദ്രതീരത്തുള്ള ബ്രിട്ടീഷുകാരുടെയും ഡച്ചുകാരുടെയും കോട്ടകളില്‍ അവരുടെ അധീശാധികാരവും അംഗീകരിക്കപ്പെട്ടു. 1831 മുതല്‍ 1843 വരെ സ്ഥിതിഗതികള്‍ പ്രായേണ ശാന്തമായിരുന്നു. അടിമവ്യാപാരം തടയപ്പെട്ടത് അഷാന്തികളുടെയിടയില്‍ അസ്വാസ്ഥ്യത്തിനു കാരണമായി. ബ്രിട്ടീഷുകാര്‍ സമുദ്രതീരപ്രദേശങ്ങളില്‍ തങ്ങളുടെ ശക്തി വര്‍ധിപ്പിച്ചു.

1863-ല്‍ ബ്രിട്ടീഷുകാരും അഷാന്തികളും തമ്മില്‍ വീണ്ടും ശത്രുത വര്‍ധിച്ചു. 1869-ല്‍ ടോഗോലാന്‍ഡിലെ അഷാന്തിസേന ജര്‍മന്‍ മിഷനറിമാരെ ബന്ധനസ്ഥരാക്കി. ഡച്ചുകാര്‍ തങ്ങളുടെ എല്‍മിനായിലെ കോട്ട ബ്രിട്ടീഷുകാര്‍ക്ക് കൈമാറിയത് (1870) അഷാന്തികള്‍ക്കു ഹിതകരമായില്ല. 1873-ല്‍ അഷാന്തികള്‍ സമുദ്രതീരപ്രദേശങ്ങളിലെ ഡെന്‍കേറ, ഫാന്റി എന്നീ രാജ്യങ്ങള്‍ ആക്രമിച്ചു. മേജര്‍ ജനറല്‍ സര്‍ ഗാര്‍നറ്റ് വൂള്‍സ്ലീയുടെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ്സേന അഷാന്തി ആക്രമിച്ച് കുമാസിപ്രദേശം നശിപ്പിച്ചു (1874). സമുദ്രതീരത്തുള്ള ബ്രിട്ടീഷ് കോളനികള്‍ സംരക്ഷിക്കുക മാത്രമായിരുന്നു ബ്രിട്ടീഷുകാരുടെ ലക്ഷ്യം. യുദ്ധത്തില്‍ പരാജയപ്പെട്ടതോടുകൂടി അഷാന്തി യൂണിയന്‍ ശിഥിലമാകുകയും അംഗരാജ്യങ്ങള്‍ 1874-ലെ ഫൊമേന സന്ധി അംഗീകരിക്കുകയും ചെയ്തു. ഈ സന്ധിയനുസരിച്ച് അഷാന്തികള്‍ ഡെന്‍കേറ, അക്കിം, അസിന്‍ തുടങ്ങിയ രാജ്യങ്ങളുടെയും സമുദ്രതീരത്തുള്ള ബ്രിട്ടീഷ് കോട്ടകളുടെയും മേലുള്ള അവകാശങ്ങള്‍ ഉപേക്ഷിച്ചു. സമാധാനപരമായി വ്യാപാരം നടത്താമെന്നും നരബലി അവസാനിപ്പിക്കാമെന്നും അവര്‍ സമ്മതിച്ചു; യുദ്ധച്ചെലവിനായി നഷ്ടപരിഹാരം നല്കാനും അഷാന്തികള്‍ നിര്‍ബന്ധിതരായി. എന്നാല്‍ ഏറെ താമസിയാതെ അഷാന്തിരാജ്യങ്ങള്‍ വീണ്ടും സംഘടിക്കുകയും പ്രബലരാകുകയും ചെയ്തു; പക്ഷേ, അഷാന്തികളുടെയിടയില്‍ വീണ്ടും അഭിപ്രായഭിന്നതകളും ആഭ്യന്തരസമരവും ഉണ്ടായത് അവരെ ശക്തിഹീനരാക്കി. 1888-ല്‍ അഷാന്തികളുടെ നേതാവായി പ്രെംപേ എന്ന യുവാവ് അവരോധിതനായി.

ഫൊമേന സന്ധിവ്യവസ്ഥകള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ട അഷാന്തികളുമായി ഒരു സംഘട്ടനം അനിവാര്യമായി. 1896-ല്‍ ബ്രിട്ടീഷുകാര്‍ രണ്ടാംപ്രാവശ്യവും അഷാന്തികളുടെ കുമാസിപ്രദേശം കീഴടക്കി അഷാന്തികളുടെ ഗോത്രത്തലവന്മാരെ ബന്ധനസ്ഥരാക്കി നാടുകടത്തി. അഷാന്തി യൂണിയനിലെ രാജ്യങ്ങളുമായി ബ്രിട്ടീഷുകാര്‍ പ്രത്യേക സന്ധികള്‍ ഒപ്പുവച്ചു; അഷാന്തി യൂണിയന്‍ നാമാവശേഷമായി. അടുത്ത നാലുവര്‍ഷം (1896-1900) അഷാന്തിപ്രദേശം ശാന്തമായിരുന്നു. എന്നാല്‍ 1900-ത്തില്‍ അഷാന്തിജനത ബ്രിട്ടീഷുകാര്‍ക്കെതിരായി സായുധസമരം നടത്താന്‍ തയ്യാറായി. ഗോള്‍ഡ്കോസ്റ്റ് ഗവര്‍ണറായിരുന്ന ഫ്രെഡറിക്ക് ഹോഗ്സന്റെ (Frederick Hodgson) കുമാസി സന്ദര്‍ശനവും അദ്ദേഹത്തിന്റെ ചില പ്രസ്താവനകളും അഷാന്തിജനതയെ രോഷാകുലരാക്കി. 9 മാസം നീണ്ടുനിന്ന യുദ്ധത്തിനുശേഷം മാത്രമാണ് അഷാന്തികളെ പരാജയപ്പെടുത്താന്‍ ബ്രിട്ടീഷുകാര്‍ക്കു സാധിച്ചത്.

1902 ജനു. 1-ന് അഷാന്തി ഒരു ബ്രിട്ടീഷ് കോളനിയായി പ്രഖ്യാപിക്കപ്പെട്ടു; ഗോള്‍ഡ് കോസ്റ്റിലെ ഗവര്‍ണര്‍ ഈ പ്രദേശത്തിന്റെ ഭരണാധികാരിയായി. കുമാസിയില്‍ ഗവര്‍ണര്‍ ഒരു ചീഫ് കമ്മിഷണറെ നിയമിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡെപ്യൂട്ടി കമ്മിഷണര്‍മാരും ഭരണ സൗകര്യാര്‍ഥം നിയമിതരായി. നേരിട്ടുള്ള ബ്രിട്ടീഷ് ഭരണം ഈ പ്രദേശത്ത് സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ-സാംസ്കാരിക മണ്ഡലങ്ങളില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചു. ഗോത്രത്തലവന്മാരുടെ അധികാരം നാമാവശേഷമായി. റെയില്‍വേ, റോഡ് എന്നിവയുടെ നിര്‍മാണവും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആരംഭവും ക്രൈസ്തവ മിഷനറിമാരുടെ പ്രവര്‍ത്തനവും അഷാന്തിയില്‍ സാരമായ സാമൂഹിക പരിവര്‍ത്തനമുണ്ടാക്കി. അഷാന്തികളുടെ സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളെ അനുഭാവപൂര്‍വം വീക്ഷിക്കുവാന്‍ ബ്രിട്ടീഷുകാരും തയ്യാറായി. 1924-ല്‍ അഷാന്തിഗോത്രത്തലവന്മാര്‍ക്കുഭാഗികമായ സ്വയംഭരണാവകാശങ്ങള്‍ നല്കി. മുന്‍പ് നാടുകടത്തപ്പെട്ട പ്രെംപേ II നെ അംഗീകരിക്കാനും (1935) അഷാന്തി കൗണ്‍സിലിന് അംഗീകാരം നല്കാനും ബ്രിട്ടീഷുകാര്‍ തയ്യാറായി.

അഷാന്തികല. വിശ്വപ്രസിദ്ധിയാര്‍ജിച്ച ഒരു കലാപാരമ്പര്യത്തിനു രൂപംനല്കുകയും നിലനിര്‍ത്തിപ്പോരുകയും ചെയ്ത പശ്ചിമാഫ്രിക്കന്‍ ജനവര്‍ഗത്തിന്റെ സംഭാവനകളെയാണ് ഈ സംജ്ഞ സൂചിപ്പിക്കുന്നത്. സ്വര്‍ണപ്പണിയില്‍ വിദഗ്ധരായ അഷാന്തികലാകാരന്മാര്‍ ചെമ്പ്, പിച്ചള തുടങ്ങിയ ലോഹങ്ങളും കൈകാര്യം ചെയ്തുവന്നിരുന്നു. ജ്യാമിതീയ രൂപങ്ങളിലുള്ള കൊത്തുപണികള്‍ അതിവിദഗ്ധമായി നിര്‍വഹിച്ചിരുന്ന ഇവരുടെ കലാവീക്ഷണത്തിനു പിന്നില്‍ ദക്ഷിണാഫ്രിക്കന്‍ കലയുടെയും സ്പെയിനിലെ ഇസ്ലാമിക കലയുടെയും അന്തര്‍ധാരകള്‍ പ്രചോദനക്ഷമങ്ങളായി വര്‍ത്തിച്ചിരുന്നുവെന്ന് കരുതപ്പെടുന്നു. ആയുധങ്ങള്‍, വെടിമരുന്ന്, തുണിത്തരങ്ങള്‍, മദ്യം എന്നിവയ്ക്കുപകരം സ്വര്‍ണാഭരണങ്ങള്‍ നല്കുന്ന ഒരിനം കൈമാറ്റക്കച്ചവട സമ്പ്രദായം 19-ാം ശ. വരെ ഇവര്‍ നിലനിര്‍ത്തിപ്പോന്നിരുന്നു. വിഗ്രഹനിര്‍മാണത്തിനു വിലക്കു കല്പിച്ചിരുന്ന ഇവര്‍ അകുവബ അഥവാ സമ്പന്നതയുടെ രൂപം നിര്‍മിച്ചിരുന്നു; സൗന്ദര്യമുള്ള കുട്ടികള്‍ ജനിക്കുവാനായി ഈ രൂപം ഗര്‍ഭിണികള്‍ ധരിച്ചുവന്നു. വിലപിടിച്ച ലോഹപ്പണികളില്‍ വ്യാപൃതരായിരുന്ന അഷാന്തികലാകാരന്മാര്‍ ദാരുശില്പനിര്‍മിതിയില്‍ ഉത്സുകരായിരുന്നില്ല. നോ: ഘാന

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B7%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍