This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അറബിഭാഷ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

അറബിഭാഷ

Arabic Language

അറേബ്യന്‍ ഉപദ്വീപിന്റെ ഉത്തരഭാഗത്ത് ഉദ്ഭവിച്ചു വികാസം പ്രാപിച്ച ഭാഷ. ഇത് ഇന്നു കി. ഇറാന്‍ ഉന്നതതടം മുതല്‍ പ. ആഫ്രിക്കയുടെ അത്‍ലാന്തിക്തീരം വരെയും വ. ഏഷ്യാ മൈനറിന്റെ തെക്കന്‍ ചരിവു മുതല്‍ മധ്യ ആഫ്രിക്ക വരെയും വസിക്കുന്നവരുടെ വ്യവഹാരഭാഷയായി വികസിച്ചിരിക്കുന്നു.

വിവിധ ദേശങ്ങളില്‍

'ജസീറതുല്‍ അറബി'ല്‍പ്പെട്ട സഊദി അറേബ്യ, ഏഡന്‍, ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, യമന്‍ എന്നീ രാജ്യങ്ങളിലെ ദേശീയഭാഷയും ജോര്‍ദാന്‍, ഈജിപ്ത്, സുഡാന്‍, ലിബിയ, ടുണീഷ്യ എന്നിവിടങ്ങളിലെ ഭരണഭാഷയും സിറിയ, ഇറാക്ക്, ലബനോണ്‍, മാലദ്വീപുകള്‍ മുതലായ സ്ഥലങ്ങളില്‍ സംസാരിക്കപ്പെടുന്ന ഭാഷകളില്‍ പ്രധാന ഭാഷയും മൊറോക്കോ, അല്‍ജീറിയ, ടാന്‍ജിയര്‍, വടക്കന്‍ ആഫ്രിക്ക എന്നീ ദേശങ്ങളില്‍ സംസാരിക്കുന്ന പ്രധാന ഭാഷകളില്‍ ഒന്നുമാണ് അറബി. ഇതിനു പുറമേ തെ.പ. ഇറാന്‍, ഇറാനിലെതന്നെ ചില ഉള്‍നാടുകള്‍, ദക്ഷിണ സുഡാന്‍, സാന്‍സിബാര്‍, സെനഗല്‍, ഉഗാണ്ടയിലെ ചില കേന്ദ്രങ്ങള്‍, ടാങ്കനിക്ക, ബെല്‍ജിയന്‍-കോംഗോ എന്നീ സ്ഥലങ്ങളില്‍ പ്രചാരമുള്ള പല ഭാഷകളുടെ ഇടയിലും അറബിക്കു സ്ഥാനമുണ്ട്.

അറബി ഏകദേശം പത്തുകോടി ജനങ്ങളുടെ മാതൃഭാഷയും അതിലിരട്ടി ജനങ്ങളുടെ വ്യവഹാരഭാഷയുമാണ്. ഏതു രാജ്യത്തു വസിക്കുന്നവരായാലും മുസ്ലിങ്ങള്‍ അറബിഭാഷ നിര്‍ബന്ധമായി പഠിക്കുന്നു.

ഇതരഭാഷാബന്ധം

എല്ലാ ഭാഷകളും ധാരാളം അറബിശബ്ദങ്ങള്‍ കടംകൊണ്ടിട്ടുണ്ട്. rice,cut,cotton,corner,crow,hire,arrack,opium ഇത്യാദി ഇംഗ്ലീഷിലും പിഞ്ഞാണം, കീസ, ജൂബ, ദല്ലാല്‍, ചുക്കാന്‍, അവിയന്‍, മുന്‍സിഫ്, വക്കീല്‍, വക്കാലത്ത്, സനദ്, താലൂക്ക്, തഹസീല്‍, മുക്ത്യാര്‍, ആമീന്‍, റംസാന്‍, സുന്നത്ത്, ഹറാം, സബൂറ്, സലാം, നിക്കാഹ്, മഹര്‍ ഇത്യാദി മലയാളത്തിലും (മറ്റു ചില ഇന്ത്യന്‍ ഭാഷകളിലും) കാണുന്ന ശബ്ദങ്ങള്‍ അറബിയുടെ തത്സമങ്ങളോ തദ്ഭവങ്ങളോ ആണ്.

ഗോത്രബന്ധം

സെമിറ്റിക് ഭാഷാഗോത്രത്തിലെ പ്രധാന അംഗമാണ് അറബി (ആ കുടുംബത്തിലെ മറ്റു ഭാഷകള്‍ ഹീബ്രു, ഹിംയറത്ത്, സിറിയന്‍, എത്യോപ്യന്‍, ഫിനീഷ്യന്‍, അര്‍മായ്ക്ക്, അക്കേദിയന്‍ എന്നിവയാണ്). ഉച്ചാരണം, രൂപവികാസം, അര്‍ഥവികാസം എന്നിവയില്‍ മൂലഭാഷയുടെ സ്വഭാവം അതേപടി സംരക്ഷിച്ചുപോരുന്നത് അറബി മാത്രമാണ്.

ദേശ്യഭേദങ്ങള്‍ (Dialects)

അറബി ലിപി അച്ചടി മാതൃക

ഇസ് ലാമിന്റെ ആവിര്‍ഭാവത്തിനു മുന്‍പ് അറബിഭാഷയ്ക്ക് ഏഴു ദേശ്യഭേദ (പ്രാദേശികശൈലി)ങ്ങള്‍ ഉണ്ടായിരുന്നു. അവയില്‍ ഖുറൈഷി ശൈലി പ്രാബല്യത്തില്‍ വന്നതോടെ മറ്റുള്ളവ ലുപ്തപ്രചാരമായി. ഇപ്പോള്‍ കിഴക്കന്‍, പടിഞ്ഞാറന്‍, മാല്‍ത്താ, ഈയന്‍ എന്നീ ഭേദങ്ങള്‍ നിലവിലുണ്ട്. ഇവയില്‍ മൂന്നാമത്തേതു മാത്രമാണ് സാഹിത്യഭാഷ, വ്യവഹാരഭാഷ എന്നീ നിലകളില്‍ ശരിക്കും വികസിച്ചത്. റോമന്‍ലിപി സ്വീകരിച്ചിട്ടുള്ള ഈ ഭാഷയ്ക്ക് ഉച്ചാരണം, രൂപവികാസം, അര്‍ഥവികാസം, ശബ്ദാവലി എന്നിവയിലെല്ലാം മാറ്റം സംഭവിച്ചതായി കാണാം.

തെക്കന്‍ അറബി

ഇസ് ലാമിനു മുന്‍പ് യമനി (തെക്കന്‍ അറേബ്യ) ല്‍ പ്രചാരത്തിലിരുന്ന ഭാഷയാണിത്. അറബിയുടെ ഒരു ദേശ്യഭേദമെന്ന നിലയിലല്ല സെമിറ്റിക് ഭാഷയുടെ ഹിംയറത് അഥവാ സബാഈയന്‍ ശൈലി എന്ന നിലയിലാണ് ഭാഷാശാസ്ത്രജ്ഞന്മാര്‍ ഇതിനെ വിലയിരുത്തുന്നത്. 'ശേബായിലെ രാജ്ഞി' യുടെ കാലത്തോളം പഴക്കമുള്ള ഏതാനും പ്രാചീന രേഖകളില്‍ മാത്രമാണ് ഈ ഭാഷ ഇന്ന് അവശേഷിക്കുന്നത്. അറേബ്യയുടെ വിദൂരദക്ഷിണപ്രാന്തങ്ങളില്‍ സംസാരിക്കപ്പെടുന്ന 'മെച്ചിരി', 'ഷഖൗരി', 'സുഖുത്ത്രി' എന്നീ നാട്ടുഭാഷകള്‍ തെക്കന്‍ അറബിയുടെ പിന്‍ഗാമികളാണെന്നു കരുതപ്പെടുന്നു.

കക്ഷ്യാഭേദം

ചില ഭാഷാശാസ്ത്രജ്ഞന്‍മാര്‍ അറബിഭാഷയെ പ്രത്യയ പ്രധാനഭാഷകളില്‍ (inflectional type) ഉള്‍പ്പെടുത്തുന്നു. എന്നാല്‍ അതൊരു സമാവേശകഭാഷയാണെന്നു (incorporating) സൂക്ഷ്മമായ പരിശോധനയില്‍ മനസ്സിലാക്കാം. ക്രിയാശബ്ദത്തില്‍ മറ്റനേകം ശബ്ദങ്ങളുടെ അംശങ്ങള്‍ കൂടിച്ചേര്‍ന്നു വികസിച്ച് ഒരൊറ്റ പദം തന്നെ ഒരു വാക്യാര്‍ഥം ഉള്‍ക്കൊള്ളുന്നു എന്നതാണ് ഈ ഭാഷയുടെ പ്രത്യേകത. റ'ഐയ് 'തുഹാ (ഞാന്‍ അവളെ കണ്ടു) എന്ന വാക്യത്തില്‍ റ' ആ (കണ്ടു), അനാ (ഞാന്‍), ഹിയ (അവള്‍) എന്നിവയുടെ അംശങ്ങളും കാലം, പ്രകാരം, പ്രയോഗം എന്നിവയുടെ അര്‍ഥങ്ങളും കലര്‍ന്നിരിക്കുന്നു. അതുപോലെതന്നെ ക 'തബലീ (അവന്‍ എനിക്കെഴുതി), ഇക് 'തക് 'തബ (അവന്‍ പകര്‍ത്തി എഴുതി), ഇസ് 'തക് 'തബ (അവന്‍ കേട്ടെഴുതി) ഇത്യാദി ഒറ്റവാക്കുകളിലും ഈ സവിശേഷത കാണാം.

ഉദ്ഭവവും വളര്‍ച്ചയും

സെമിറ്റിക്ഭാഷയുടെ ഉത്തര അറേബ്യന്‍ ഭാഷാഭേദമാണ് അറബിയായി പരിണമിച്ചത്. വിദ്യാവിഹീനരെങ്കിലും ബുദ്ധിശാലികളും കാവ്യരചനാകുതുകികളുമായ ബദുക്കളുടെ ഭാഷയായിരുന്നു പ്രാചീന അറബി. ഇസ് ലാമിന്റെ ആവിര്‍ഭാവത്തോടെ ഇത് സംപുഷ്ടമാകാന്‍ തുടങ്ങി.

അറബിഭാഷയുടെ വളര്‍ച്ചയെ മൂന്നു ഘട്ടങ്ങളായി തിരിക്കാം:

പ്രാചീന ഘട്ടം

ഇതിനെ മുസ്ലിങ്ങള്‍ അജ്ഞതയുടെ കാലമെന്നു വിളിക്കുന്നു. ഈ ഘട്ടത്തെപ്പറ്റി പഠിക്കാന്‍ ലഭിച്ചിട്ടുള്ള വസ്തുതകള്‍ അവ്യക്തവും അപൂര്‍ണവും വിരളവുമാണ്. ഹിജാസ്, യോര്‍ദാന്‍ മുതലായ സ്ഥലങ്ങളില്‍നിന്നും ലഭിച്ചിട്ടുള്ള ലിഖിതങ്ങളില്‍ ചിലതിനു ബി.സി. രണ്ടാം ശതകത്തോളം പഴക്കമുണ്ടെന്നു കണക്കാക്കപ്പെടുന്നു. സ്വരചിഹ്നങ്ങള്‍ ഇല്ലാത്തതുകൊണ്ട് അവ ശരിയായി വായിക്കാന്‍ കഴിഞ്ഞിട്ടില്ല. ബി.സി. 1000-ത്തില്‍ ജീവിച്ചിരുന്ന ലുക്മാനുല്‍ ഹക്കീമിന്റെ സദുപദേശങ്ങള്‍ അറബിഭാഷയില്‍ ലഭിച്ചിട്ടുള്ള ഏറ്റവും പഴയ മാതൃക ആണെന്നു ചിലര്‍ കരുതുന്നു. ഈ കാലഘട്ടത്തില്‍ ധാരാളം കവിതകള്‍ രചിക്കപ്പെട്ടിരിക്കണം. എഴുതി സൂക്ഷിക്കുന്ന സമ്പ്രദായം പ്രാചീനകാലത്ത് ഇല്ലാതിരുന്നതുകൊണ്ട് അവ പലതും നഷ്ടപ്രായമായെന്നുവേണം വിചാരിക്കുക.

ക്ലാസ്സിക്കല്‍ ഘട്ടം

കാവ്യസമുത്കര്‍ഷത്തിന്റെ മഹനീയ മാതൃകകളെന്നു വിശേഷിപ്പിക്കാവുന്ന ധാരാളം കവിതകള്‍ ഈ കാലത്തിന്റേതായി ലഭിച്ചിട്ടുണ്ട്. അവയില്‍ ചിലതിനു എ.ഡി. അഞ്ചാം ശതകത്തോളം പഴക്കമുണ്ടെന്നു കരുതപ്പെടുന്നു. അക്കൂട്ടത്തില്‍ അധികം ദൈര്‍ഘ്യമുള്ള ഇതിഹാസകവനങ്ങളില്ല. ഏറ്റവും നീണ്ട കവിതയാണ് ഖസീദ. നൂറ് ഈരടിയിലധികം ദൈര്‍ഘ്യം ഇവയ്ക്കില്ല. അസ്മാഇയ്യ; മുഹഹ്ഹബാ, മു അല്ല ഖ: എന്നീ പേരുകളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള കവിതകള്‍ അറബിസാഹിത്യത്തിന്റെ സുവര്‍ണദശയില്‍ രചിക്കപ്പെട്ടവയാണ്. ഇവ വൃത്തനിബദ്ധവും അലങ്കാരപ്രചുരവും പുതിയ ശൈലികൊണ്ട് വിശിഷ്ടവും ആണ്. പരിശുദ്ധ ഖുര്‍ആന്‍ ആണ് ഏറ്റവും ശ്രേഷ്ഠമായ ക്ളാസ്സിക്കല്‍ മാതൃക. ആധ്യാത്മിക തത്ത്വബോധനത്തിനുള്ള ഒരു പ്രാമാണികഗ്രന്ഥം എന്ന നിലയില്‍ മാത്രമല്ല, ഉത്കൃഷ്ട സാഹിത്യകൃതി എന്ന നിലയിലും ഇതു വിലപ്പെട്ടതാണ്.

ആധുനിക ഘട്ടം

ഈ ഘട്ടത്തില്‍ രണ്ടു ഭാഷാഭേദങ്ങള്‍ ദൃശ്യമാണ്: താഹാ ഹുസൈന്‍, തൗഫീഖുല്‍ ഹക്കീം മുതലായവരുടെ കൃതികളിലും റേഡിയോ, വര്‍ത്തമാനപത്രങ്ങള്‍ മുതലായവയിലും സ്വീകരിച്ചിട്ടുള്ള സാഹിത്യഭാഷയാണ് അതില്‍ ഒന്ന്; ശൈലി, ശബ്ദാധിക്യം എന്നിവയില്‍ ഇതിന് ഗണ്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. ഈ സാഹിത്യഭാഷയുടെ ഉച്ചാരണരീതിയും വ്യാകരണവും പരിശുദ്ധ ഖുര്‍ആനിലേതു തന്നെയാണ്.

നാടോടിഭാഷയാണ് മറ്റൊരിനം. ഇതിന്റെ രീതിക്ക് പ്രാദേശിക വ്യത്യാസം കാണാം. ഉച്ചാരണം, വ്യാകരണം, രൂപവിചാരം എന്നിവയിലെല്ലാം നിയമത്തിന്റെ പിടി അയഞ്ഞിട്ടുണ്ട്.

ലിപി

ഇതു വലത്തുനിന്നും ഇടത്തോട്ടാണ് എഴുതുന്നത്. ഒരു ചങ്ങലപോലെ തമ്മില്‍ ചേര്‍ത്തെഴുതുന്നു എന്നത് ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. അച്ചടിയും എഴുത്തും തമ്മില്‍ സാരാംശത്തില്‍ വ്യത്യാസമില്ല.

രണ്ടുതരം ലിപി പ്രചാരത്തിലുണ്ട്: വളഞ്ഞവടിവുള്ള നസ്‍ഖീ; ചതുരവടിവുള്ള കൂഫീ. അലങ്കാരലിഖിതങ്ങള്‍ക്കുമാത്രം ഉപയോഗപ്പെടുത്തുന്ന കൂഫീ യുഫ്രട്ടീസിലെ കൂഫായിലാണ് രൂപം പ്രാപിച്ചത്. ഈ രണ്ടുമാതിരി ലിപിയും 'അരമായ്ക്ക്' ഇനത്തില്‍പ്പെട്ട 'നബാത്തിയന്‍' ലിപിയില്‍നിന്നും ഉദ്ഭവിച്ചതാണ്. ആഗോളപ്രചാരത്തില്‍ അറബിലിപി രണ്ടാം സ്ഥാനം വഹിക്കുന്നു. പേര്‍ഷ്യന്‍, പഴയ തുര്‍ക്കി, സ്വാഹിലി, മലഗാസി, മലാവി എന്നീ വിദേശഭാഷകള്‍ക്കും ഭാരതത്തിലെ ഉര്‍ദു, പഞ്ചാബി, കശ്മീരി, സിന്ധി എന്നിവയ്ക്കും അറബിലിപിയാണ് സ്വീകരിച്ചിട്ടുള്ളത്. കേരളത്തില്‍ മലയാളവും തമിഴ്നാട്, ശ്രീലങ്ക എന്നിവിടങ്ങളില്‍ തമിഴും എഴുതാന്‍ മുസ്ലിങ്ങള്‍ അറബിലിപി ഉപയോഗിക്കാറുണ്ട്. ഇതിനുവേണ്ടി രൂപപ്പെടുത്തിയ 'അറബിമലയാളം', 'അറബിത്തമിഴ്' എന്നീ ലിപികളില്‍ മുദ്രണം ചെയ്ത അനേകം ഗ്രന്ഥങ്ങള്‍ കേരളം, തമിഴ്നാട്, ശ്രീലങ്ക എന്നിവിടങ്ങളില്‍ പ്രചാരത്തിലുണ്ട്. ആനുകാലിക പ്രസിദ്ധീകരണങ്ങളും ഇത്തരം ലിപികളില്‍ മുദ്രണം ചെയ്തിരുന്നു.

അക്ഷരമാലയും ഉച്ചാരണവും

അറബിയില്‍ ആകെ ഇരുപത്തെട്ട് അക്ഷരങ്ങള്‍ ഉണ്ട്. അതില്‍ പതിനാറെണ്ണത്തിനുമാത്രമേ മലയാളത്തില്‍ സമാന വര്‍ണമുള്ളു. അവയില്‍ത്തന്നെ അ, ഇ, ഉ, ക, ത എന്നിവയുടെ ഉച്ചാരണം മലയാളത്തില്‍നിന്ന് അല്പം വ്യത്യസ്തമാണ്. അ, ഇ, ഉ അറബിയില്‍ കേവലസ്വരമല്ല, സ്വരം മുറിച്ച് ഉച്ചരിക്കേണ്ട വ്യഞ്ജനംപോലെയാണ്. ക, ത എന്നിവ പദാദിയിലൊഴികെ മൃദുവാക്കി ഉച്ചരിക്കപ്പെടുന്ന ദ്രാവിഡരീതി അറബിയില്‍ സ്വീകാര്യമല്ല. അറബിയില്‍ അ, ഇ, ഉ, ക, ത എന്നീ വര്‍ണങ്ങള്‍ ഏതു സ്ഥാനത്തായാലും പദാദിയിലെ ഖരത്തോളം തന്നെ ദൃഢമായി ഉച്ചരിക്കണം.

ഈ വിശേഷം കാണിക്കാന്‍ ആണ് മലയാളലിപികള്‍ എഴുതുമ്പോള്‍ അത്തരം വര്‍ണങ്ങളുടെ ഇടതുവശത്തു മുകളില്‍ ഒരു അങ്കുശം രേഖപ്പെടുത്തുന്നത്. ഉദാ. സ'അല അ'കല-ക'തബ.

വര്‍ണങ്ങള്‍ക്കു മൊത്തത്തില്‍ 'ഹുറൂഫുല്‍ ഹിജാ'ഇയ്യ': എന്നാണ് പേര്. ലിപിയില്‍ മാലകോര്‍ത്തതുപോലെ എഴുതുമെങ്കിലും അലീഫ്, റാഅ്, സാഅ്, ദാല്, വാവ് എന്നീ ലിപികളുടെ പിന്നില്‍ മറ്റു ലിപികള്‍ ചേര്‍ത്ത് എഴുതാറില്ല.

ഇരുപത്തെട്ടു വര്‍ണങ്ങള്‍ ഉണ്ടെങ്കിലും ആകെ പതിനാറു മാതൃകാ ലിപികളേയുള്ളു. ഇവയില്‍ ചിലതിനെ കുത്ത് അടയാളം കൊടുത്ത് ഭിന്നവര്‍ണങ്ങളാക്കി മാറ്റുകയാണ് ചെയ്യുന്നത്. രൂപമാതൃക താഴെ കൊടുക്കുന്നു.


'ഹംസ' അലിഫിന്റെ ഉച്ചാരണദാര്‍ഢ്യം കാണിക്കുന്നു. അലിഫും ലാമും സംയുക്തമായുള്ള രൂപമാണ് ലാമലിഫ്. ഇവ മറ്റു ലിപിയോടുചേര്‍ത്ത് എഴുതുകയില്ല.

സ്വരചിഹ്നങ്ങള്‍

അ-ഇ-ഉ എന്നീ സ്വരങ്ങള്‍ രേഖപ്പെടുത്താന്‍ ഫത്ത്ഹ്, കസ്റ്, ള്ദമ്മ് എന്നു മൂന്നു സ്വരചിഹ്നവും ഏതു വ്യഞ്ജനത്തെയും ചില്ലിന്റെ സ്വഭാവത്തിലാക്കുന്ന സു'കൂന്‍ എന്നൊരു നിസ്വരചിഹ്നവും അറബിയിലുണ്ട്. ദീര്‍ഘം കുറിക്കാന്‍ സ്വരചിഹ്നത്തിനു പുറമേ അ, ഇ, ഉ എന്നിവയ്ക്ക് യഥാക്രമം അലിഫ്, യാഅ്, വാവ് എന്നിവകൂടി എഴുതണം. ഋ, നു, എ, ഏ, ഒ, ഓ എന്നീ സ്വരങ്ങള്‍ അറബിയിലില്ല. ഐ, ഔ എന്നിവയ്ക്കു പകരം അയ്, അവ് എന്ന് എഴുതാം. ഏതു വ്യഞ്ജനത്തിനും ദ്വിത്വം കുറിക്കുന്നത് ഷദ്ദ് എന്ന ഒരേ ചിഹ്നമാണ്. അലിഫിനു ദ്വിത്വമില്ല.

തന്‍വീന്‍

സ്വരചിഹ്നം ഇരട്ടയായി എഴുതുന്നതാണ് തന്‍വീന്‍. സ്വരത്തിനു പിന്നില്‍ നകാരചില്ലുണ്ടായിരുന്നാലുള്ള ഉച്ചാരണം അതുണ്ടാക്കുന്നു. 'അല്‍' കൊണ്ടു വിശേഷിപ്പിക്കാത്ത നാമങ്ങളുടെ അന്ത്യത്തില്‍ ഇതു സാര്‍വത്രികമാണ്.

അറബി ലിപിയില്‍ കൂടുതലായി ഏതാനും കുത്തടയാളങ്ങള്‍ കൊടുത്തും സംയുക്തലിപികള്‍ സ്വീകരിച്ചും എകാര ഒകാരങ്ങള്‍ കാണിക്കാന്‍ ഉകാര ചിഹ്നത്തെ തന്നെ തിരിച്ചും മറിച്ചും രേഖപ്പെടുത്തിയുമാണ് അറബിമലയാളലിപി രൂപപ്പെടുത്തിയിട്ടുള്ളത്.

വ്യാകരണം

അറബിശബ്ദങ്ങളെ ഇസ്മ് (നാമം) ഫിഅ്‍ല് (കൃതി), ഹറ്ഫ് (ദ്യോതകം) എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുന്നു. ശുദ്ധവിശേഷണമില്ല; പകരം വിശേഷണനാമങ്ങളാണുള്ളത്. രൂപവികാസത്തിന് ആന്തരസ്വരവ്യതിയാനം മുന്‍പിന്‍മധ്യപ്രത്യയങ്ങള്‍ എന്നിവയാണ് പ്രധാന ഉപാധികള്‍.

ലിംഗം

നാമങ്ങള്‍ക്ക് പുല്ലിംഗം (മുദ'കര്‍), സ്ത്രീലിംഗം (മു'അന്നഥ്) എന്നീ ഭേദങ്ങളും അലിംഗരൂപങ്ങളുമുണ്ട്; എന്നാല്‍ മറ്റു ചില ഭാഷകളിലെപ്പോലെ നപുംസക ലിംഗമില്ല. അചേതനങ്ങളെയും പും-സ്ത്രീലിംഗങ്ങളില്‍ ഒന്നായി ഗണിക്കുന്നു. മദീന'ത് (പട്ടണം), രീഹ് (കാറ്റ്), നാറു (തീയ്), ഷംസു (സൂര്യന്‍) എന്നിവ സ്ത്രീലിംഗശബ്ദങ്ങളാണ്; എന്നാല്‍ വജ്ഹ് (മുഖം), ഖമറു (ചന്ദ്രന്‍) ഇത്യാദി പുല്ലിംഗവും. ഹാലു (അവസ്ഥ), തരീഖു (വഴി) എന്നിവ അലിംഗവിഭാഗത്തില്‍പ്പെടുന്നു.

വചനം

അറബിയില്‍ 'മുഫ്റദ്' (ഏകവചനം), മുഥന്നാ (ദ്വിവചനം), ജം'അ് (ബഹുവചനം) എന്നു മൂന്നു വചനഭേദമുണ്ട്. ദ്വിവചനത്തിന് 'ആനി'-അയ്നി, ബഹുവചനത്തില്‍ ഊന, ഈന, സ്ത്രീലിംഗമാണെങ്കില്‍ 'ആത്' എന്നു പ്രത്യയങ്ങള്‍. ഉദാ. കാ'തിബു (എഴുത്തുകാരന്‍), കാ'തിബ'ത് (എഴുത്തുകാരി), കാ'തിബാനി-കാ'തിബയ്നി-കാ'തിബ'താനി-കാ'തിബ'തയ്നി (ദ്വിവചനങ്ങള്‍) കാ'തിബൂന-കാ'തിബീന-കാ'തീബാത് (ബഹുവചനങ്ങള്‍).

ഇങ്ങനെ പ്രത്യയം ചേര്‍ന്നുണ്ടാകുന്ന ബഹുവചനത്തില്‍ ശബ്ദപ്രകൃതി ഭേദപ്പെടാത്തതുകൊണ്ട് അതിനെ സുരക്ഷിതബഹുവചനം എന്നു വിളിക്കുന്നു. പ്രത്യയംകൂടാതെ ആന്തരസ്വരവ്യതിയാനംകൊണ്ടും ബഹുവചനരൂപം ഉണ്ടാകും. ഉദാ. കി'താബു (ഗ്രന്ഥം), കു'തബ് (ഗ്രന്ഥങ്ങള്‍), ബയ്'തു (വീട്), ബുയൂ'തു (വീടുകള്‍), ബഹറു (സമുദ്രം), ബിഹാറു (സമുദ്രങ്ങള്‍).

വിഭക്തി

നിര്‍ദേശിക, പ്രതിഗ്രാഹിക, സംബന്ധിക എന്നീ വിഭക്തികളുടെ അര്‍ഥം കുറിക്കാന്‍ യഥാക്രമം-റഫഅ് (ഉകാരാന്തം), നസ്ബ് (അകാരാന്തം), ജര്‍റ് (ഇകാരാന്തം) എന്നു മൂന്ന് സ്വരാന്തങ്ങളേയുള്ളു. ഖലക്കല്ലാഹുല്‍ ഇന്‍സാന (അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചു) എന്ന വാക്യത്തില്‍ അല്ലാഹു എന്ന നാമം നിര്‍ദേശികാര്‍ഥത്തില്‍ ഉകാരാന്തമായും 'ഇല്‍സാനു' പ്രതിഗ്രാഹികാര്‍ഥത്തില്‍ ആകാരാന്തമായും ഇരിക്കുന്നു. ബാബുല്‍ബയ്'തി (വീടിന്റെ വാതില്‍) എന്നതില്‍ സംബന്ധികാര്‍ഥം കുറിക്കാന്‍ ബയ്'തു എന്ന ഉകാരാന്തം ഇകാരാന്തമായി മാറിയിരിക്കുന്നു.

ഈ സ്വരാന്തവ്യതിയാനം വിഭക്ത്യര്‍ഥത്തില്‍ മാത്രമല്ല നാമം ദ്യോതകത്തിനു വിധേയമാകുമ്പോഴും സംഭവിക്കും; ഉദാ. ഇന്നല്ലാഹ മ'അസ്സാബിരീന്‍ (അല്ലാഹു ക്ഷമിക്കുന്നവരുടെ കൂടെയാകുന്നു). ഇവിടെ അല്ലാഹു എന്ന ഉകാരാന്തനാമം കര്‍മമായതുകൊണ്ടല്ല 'ഇന്ന' എന്ന ദ്യോതകത്തിനു വിധേയമായതുകൊണ്ടാണ് അകാരാന്തമായി മാറിയത്.

സര്‍വനാമം

പുരുഷസര്‍വനാമങ്ങള്‍, മറ്റു മിക്ക ഭാഷകളിലെയുംപോലെ പ്രഥമപുരുഷന്‍ (ഗാഇബ്), മധ്യമപുരുഷന്‍ (ഹാള്ദിര്‍), ഉത്തമപുരുഷന്‍ (മു'ത'കല്ലിം) എന്നു മൂന്നായി തിരിച്ചിരിക്കുന്നു. ഇവയില്‍ പ്രഥമപുരുഷനും മധ്യമപുരുഷനും സ്ത്രീലിംഗം, പുല്ലിംഗം എന്നീ ഭേദവും ഓരോന്നിനും മൂന്നു വചനരൂപങ്ങളുമുണ്ട്. ഉത്തമപുരുഷസര്‍വനാമത്തിനു ലിംഗഭേദവും ദ്വിവചനവുമില്ല. അതു കൊണ്ട് രണ്ടു രൂപമേ അതിനുള്ളു; അങ്ങനെ പുരുഷസര്‍വനാമങ്ങള്‍ ആകെ പതിന്നാലെണ്ണം. ക്രിയയുടെ രൂപാവലി സര്‍വനാമത്തിന്റെ ക്രമത്തിലും ലിംഗവചനാദികളിലും വരുന്നതു പ്രത്യേകം ശ്രദ്ധേയമാണ്.

ഈ സര്‍വനാമങ്ങള്‍ പ്രതിഗ്രാഹിക-സംബന്ധികാര്‍ഥങ്ങളില്‍ വരുമ്പോഴും ദ്യോതകവിധേയമാകുമ്പോഴും താഴെ കാണുംവിധം പ്രത്യയരൂപം പ്രാപിക്കുന്നു.

ഹു-ഹുമാ-ഹും-ഹാ-ഹുമാ-ഹുന്ന

കാ-കുമാ-കും-കി-കുമാ-കുന്ന

യാ (ഈ-നീ) നാ

ഉദാ. റ'അയ്തുഹാ (കണ്ടു ഞാനവളെ), റ'അയ്തു'ക (കണ്ടു ഞാന്‍ നിന്നെ), കി'താബുഹു (അവന്റെ പുസ്തകം), കി'താബു'ക (നിന്റെ പുസ്തകം). മിന്‍ഹു (അവനില്‍നിന്ന്), മിന്‍ക (നിന്നില്‍നിന്ന്). പുരുഷസര്‍വനാമങ്ങള്‍ക്കുപുറമേ, മന്‍ (ആര്), മാ (എന്ത്), ഹാദാ (ഇത്), ദാലി'ക (അത്) മുതലായി മറ്റു സര്‍വനാമങ്ങളും ഉണ്ട്.

കൃതി

കൃതിയാണ് മൂലപ്രകൃതിയെന്ന് അറബി സിദ്ധാന്തിക്കുന്നു. മറ്റു ശബ്ദങ്ങള്‍ വ്യഞ്ജനത്രയ മൂലധാതുവില്‍നിന്ന് ഉദ്ഭവിച്ചതാണെന്നു കരുതപ്പെടുന്നു. അതുകൊണ്ട് സാധാരണ അറബിനിഘണ്ടുവില്‍ മിക്ക ശബ്ദവും മൂലധാതുവിന് അനുബന്ധമായി രേഖപ്പെടുത്തിയിരിക്കുന്നു. മൌലിദ് എന്ന ശബ്ദം മകാരാദി ശബ്ദസമൂഹത്തില്‍ ഉണ്ടാവുകയില്ല. അതു വലദ എന്ന ക്രിയയുടെ തുടര്‍ച്ചയായേ കാണൂ.

കാലം, പ്രകാരം, പ്രയോഗം

അറബിയില്‍ ക്രിയാധാതുതന്നെ പ്രഥമപുരുഷപുല്ലിംഗ ഏകവചനം ഉദ്ദേശ്യമായി ഉള്‍ക്കൊള്ളുന്ന നിര്‍ദേശകപ്രകാരം കര്‍ത്തരിപ്രയോഗത്തിലുള്ള ഭൂതകാലക്രിയയാണ്. ക'തബ എന്ന മൂലപ്രകൃതിക്ക് അവന്‍ എഴുതി എന്നുതന്നെയാണ് ശരിയായ അര്‍ഥം. ഈ ധാതുവിനുണ്ടാകുന്ന പതിനഞ്ചു വിവര്‍ത്തന ക്രിയാരൂപങ്ങളും ഇതേ കാലപ്രകാരാദികളോടുകൂടിയതാണ്. ക്രിയയ്ക്ക് മാള്ദീ (ഭൂതം), മുള്ദാരി'അ് (അഭൂതം), അംറ് (നിയോഗം) എന്നു മൂന്നു കാലങ്ങളുണ്ട്. അഭൂതം അഥവാ വര്‍ത്തമാനരൂപത്തില്‍ സ, സൗഫ എന്നീ മുന്‍പ്രത്യയങ്ങള്‍ ചേര്‍ത്തു ഭാവിരൂപം ഉണ്ടാക്കുന്നു. ഭൂതത്തില്‍നിന്ന് കര്‍മണിയും വര്‍ത്തമാനത്തില്‍നിന്ന് നിയോഗം റഫഉ് (ഉകാരാന്തം), നസ്ബ് (അകാരാന്തം), ജസ്മ് (നിസ്വരാന്തം) എന്നിങ്ങനെ ഓരോന്നും അവയുടെ നിഷേധരൂപങ്ങളും ഉണ്ടാകുന്നു. കേവലഭൂതക്രിയയുടെ രൂപാവലിമാത്രം ഇവിടെ ചേര്‍ക്കുന്നു. നേരത്തെ കാണിച്ച സര്‍വനാമരൂപാവലിയുടെ ക്രമത്തില്‍ ഓരോന്നും കര്‍ത്താവായിവരുന്ന പതിനാലു രൂപങ്ങള്‍ നിയോഗം തുടങ്ങിയുള്ള ചിലതൊഴികെ എല്ലാ ക്രിയകള്‍ക്കുമുണ്ട്.

ക'തബയുടെ കര്‍മണിരൂപം: കു'തിബ (എഴുതപ്പെട്ടു); വര്‍ത്തമാനം: യ'ക്'തുബു (എഴുതുന്നു); ഭാവിരൂപം; സയക്തുബു (എഴുതും); നിയോഗം ഉ'ക്'തുബ് (നീ എഴുതൂ!); നിഷേധം: മാക'തബ (എഴുതിയില്ല) എന്നിവയാണ്. ലാ-ലം-ലന്‍ എന്നിവയും നിഷേധദ്യോതകങ്ങളാണ്. ലയ്സ എന്നൊരു നിഷേധക്രിയ അറബിയിലുണ്ട്. ലാ യക്'തുബു (അവന്‍ എഴുതുന്നില്ല.), ലംയ'ക്'തുബ് (അവന്‍ എഴുതിയില്ല); ലാ'ഇലാഹ ഇല്ലല്ലാഹു (ഇല്ല ആരാധ്യന്‍, അല്ലാഹുവല്ലാതെ); ലയ്സ ആലിമന്‍ (അവന്‍ പണ്ഡിതനല്ല) എന്നിവയാണ് ഇതിന് ഉദാഹരണങ്ങള്‍.

ദ്യോതകം

ഗതി, ഘടകം, വ്യാക്ഷേപകം, നിപാതം, അവ്യയം എന്നീ ഏത് അര്‍ഥത്തിനും അറബിയില്‍ ഹറ്ഫ് (ദ്യോതകം) ഉണ്ട്.

ഫ, വ എന്നിവ ഘടകവും 'അവ്' നിപാതവുമാണ്. മുഹമ്മദുന്‍ വ ഇബ്രാഹിമുന്‍ (മുഹമ്മദും ഇബ്രാഹീമും), ആയിഷ്ഠന്‍ അവ് സയ്നബുന്‍ (ആയിഷയോ സൈനബയോ).

ആഹ്!, ആഹാ! എന്നിവ അറബിയിലും വ്യാക്ഷേപകങ്ങളാണ്. ഇവ കൂടാതെ മാ, ലാ, ലന്‍ ഇത്യാദി നിഷേധകങ്ങളും സ, സൌഫ എന്നീ ഭാവി പ്രത്യയങ്ങളും അംസീ (ഇന്നലെ) ല'അല്ല (പക്ഷേ) ഇത്യാദിക്രിയാവിശേഷണങ്ങളും ദ്യോതകങ്ങളില്‍പ്പെടുന്നു.

അന്വയക്രമം

വാക്യഘടന വളരെ ലളിതമാണ്. ഉപവാക്യങ്ങള്‍ മുറിച്ചുമുറിച്ചു പറയാവുന്നവിധം ഒരു ചങ്ങലപോലെ, അംഗിവാക്യത്തിനു പിന്നില്‍ തുടര്‍ന്നുപോകുന്നു. ഉദാ. ഇഹ്ദിനസ്സിറാ 'തല്‍മുസ്'ത 'ഖീം, സിറാ'തല്ലദീന അന്‍ അംത അലയ്ഹിം, ഗൈരില്‍ മഗ്ള്ദൂബി അലയ്ഹിം വലള്ദ്ദാല്ലീന്‍ (ഞങ്ങള്‍ക്കു നേര്‍വഴി നല്കേണമേ; ആ നേര്‍വഴിയാകട്ടെ ആരുടെമേല്‍ നീ അനുഗ്രഹം ചൊരിഞ്ഞോ അവരുടേതാണ്; നീ ശാപം ചൊരിഞ്ഞവരുടെയും, പാപികളുടെയുമല്ല). 'എന്ത് എന്റെ ഉള്ളിലുണ്ടോ അത്' എന്നു പറഞ്ഞാല്‍ എന്റെ ഉല്‍ക്കടവികാരമെന്നോ വിചാരമെന്നോ സന്ദര്‍ഭംപോലെ അര്‍ഥം വരുന്നു. സാധാരണരീതിയില്‍, ആഖ്യാതം, ആഖ്യാതപരിച്ഛദം, ആഖ്യ, ആഖ്യാപരിച്ഛദം, കര്‍മം, കര്‍മപരിച്ഛദം എന്നീ ക്രമത്തില്‍ മലയാളത്തിലേതിനു നേരെ വിപരീതമായിട്ടാണ് അറബിയിലെ വാക്യഘടന. ഉദാ. ക'തബ-കാ'തിബുന്‍-'കബീറുന്‍-കി'താ-ബന്‍-ജമീലന്‍; എഴുതി-എഴുത്തുകാരന്‍-വലിയവന്‍-പുസ്തകത്തെ-മനോഹരമായതിനെ എന്നാണ് ശബ്ദക്രമത്തിലുള്ള അര്‍ഥം. 'വലിയ എഴുത്തുകാരന്‍ മനോഹരമായ ഒരു പുസ്തകം എഴുതി' എന്നു പറഞ്ഞെങ്കിലേ മലയാളത്തില്‍ അര്‍ഥബോധം വരൂ. വിശേഷണം വിശേഷ്യത്തിനു പിന്നില്‍ വരുന്നതും അവയ്ക്കു രണ്ടിനും ലിംഗവചനവിഭക്ത്യാദിപൊരുത്തം വേണമെന്നതും ഈ ഉദാഹരണത്തില്‍ കാണാം. ദ്യോതകങ്ങള്‍ പ്രകൃതിക്കുമുന്നില്‍ പ്രയോഗിക്കുന്നു. ആണ്, ഉണ്ട് എന്നീ പൂരകക്രിയകള്‍ അറബിയില്‍ അത്യാവശ്യമല്ല. ലീ കി'താബുന്‍ എന്നാല്‍ 'എനിക്ക് ഒരു പുസ്തകം' എന്നേ അര്‍ഥമുള്ളു. ഉണ്ട് എന്നുകൂടി ചേര്‍ത്തെങ്കിലേ മലയാളത്തില്‍ ആശയം പൂര്‍ത്തിയാകൂ. ഉദാ. അല്ലാഹു അക്ബര്‍ (ദൈവം ഏറ്റവും വലിയവന്‍); മുഹമ്മദുര്‍റസൂലുല്ലാഹി (മുഹമ്മദ് അല്ലാഹുവിന്റെ ദൂതന്‍); അല്‍ഹംദുലില്ലാഹി (സ്ത്രോത്രം അല്ലാഹുവിന്).

(കെ.ഒ. ഷംസുദ്ദീന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B1%E0%B4%AC%E0%B4%BF%E0%B4%AD%E0%B4%BE%E0%B4%B7" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍