This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബ്ദുല്‍ സമദ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അബ്ദുല്‍ സമദ്

മൃഗയാവിനോദം:അബ്ദുല്‍ സമദ് അവസാനമായി രചിച്ച ചിത്രം(1593)

മുഗള്‍ചിത്രകലയുടെ ഇന്ത്യന്‍ പ്രയോക്താവും പ്രചാരകനും. അക്ബറുടെ പ്രധാനമന്ത്രിയും കാര്യദര്‍ശിയുമായിരുന്ന അബുല്‍ ഫസ്ല്‍ അല്ലാമിയുടെ ആയ്നെ അക്ബരി എന്ന ഗ്രന്ഥത്തില്‍ നിന്നാണ് അബ്ദുല്‍ സമദിനെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമായിട്ടുള്ളത്. ഇദ്ദേഹത്തിന് 'മനോഹരമായ തൂലിക' എന്നര്‍ഥം വരുന്ന 'സീറിന്‍ഖ്വാലം' എന്ന ബഹുമതി ഉണ്ടായിരുന്നതായി ഈ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ജനനമരണകാലങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.

പേര്‍ഷ്യയുടെ ദക്ഷിണഭാഗത്തുള്ള ഷിറാസ് എന്ന സ്ഥലത്തുനിന്നാണ് അബ്ദുല്‍ സമദ് ഇന്ത്യയില്‍ എത്തിയത്. ഇദ്ദേഹത്തിന്റെ പിതാവായ ഖ്വാജാ നിസാമുല്‍മുല്‍ക്, ഷിറാസിലെ ഗവര്‍ണറുടെ ഉപദേഷ്ടാവായിരുന്നു. കൈയെഴുത്തു കലാവിദഗ്ധനും ചിത്രകാരനുമായി അറിയപ്പെട്ടിരുന്ന അബ്ദുല്‍ സമദ് തന്റെ സേവനം ഹുമായൂണിന് സമര്‍പ്പിക്കുന്നതിനായി അന്നത്തെ പേര്‍ഷ്യന്‍ തലസ്ഥാനമായ ടബ്രാസില്‍ എത്തി. ഹുമായൂണിനോടൊപ്പം അബ്ദുല്‍ സമദ് 1549-ല്‍ കാബൂളിലേക്ക് പോയതായും ഹുമായൂണും അക്ബറും ഇദ്ദേഹത്തിന്റെ കീഴില്‍ ചിത്രരചന അഭ്യസിച്ചതായും തീമൂര്‍നാമായിലെ ഒരു ലേഖനത്തില്‍ കാണുന്നുണ്ട്. ഹുമായൂണിന്റെ മരണശേഷവും അക്ബര്‍ അബ്ദുല്‍ സമദിന് പ്രചോദനം നല്കിയിരുന്നു. മുഗള്‍ചിത്രകല ഇന്ത്യയില്‍ പ്രചരിച്ചതിന്റെ പ്രധാനകാരണം അക്ബര്‍ക്ക് ഇതിലുണ്ടായിരുന്ന താത്പര്യമാണ്. അബ്ദുല്‍ സമദ് ചിത്രകലാധ്യാപകനായി വളരെക്കാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഹിന്ദുചിത്രകാരനായ ദസ്വന്ത്, അബ്ദുല്‍ സമദിന്റെ പ്രധാന ശിഷ്യന്‍മാരില്‍ ഒരാളായിരുന്നു.

ടെഹറാനിലുള്ള 'ഇംപീരിയല്‍ ലൈബ്രറിയി'ല്‍ അബ്ദുല്‍ സമദ് രചിച്ച ചിത്രങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. രാജകീയ വിനോദവേളയിലെ ഒരു രംഗമാണ് 'ടാബ്രിസ്' രീതിയില്‍ രചിച്ച ഒരു ചിത്രം. പ്രകൃതിസുന്ദരമായ ഒരു പ്രദേശത്തിരുന്ന് ചിത്രം വരയ്ക്കുന്ന യുവാവിന്റേയും അദ്ദേഹത്തിന്റെ തോഴന്റേയുമാണ് മറ്റൊന്ന്. ഈ ചിത്രത്തിന്റെ ഒരു കോണില്‍ ഇത് അബ്ദുല്‍ സമദിനാല്‍ വിരചിതമാണെന്നും 1551-ലെ പുതുവത്സരദിനത്തിലാണിത് രചിച്ചതെന്നും അന്ന് അരദിവസം കൊണ്ടാണിത് പൂര്‍ത്തിയാക്കിയതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ചിത്രം വരയ്ക്കുന്ന യുവാവ് അക്ബര്‍ തന്നെയാണെന്ന് മനസ്സിലാക്കാം. അക്ബര്‍ ഹുമയൂണിന് ഒരു ചിത്രം സമ്മാനിക്കുന്ന രംഗവും അശ്വാരൂഢനായ വരന്റെ ചിത്രവും പ്രസിദ്ധങ്ങളാണ്. 1593-ല്‍ രചിച്ച പള്ളിവേട്ടയുടെ ചിത്രമാണ് ഏറ്റവും ഒടുവിലത്തേതെന്ന് കരുതപ്പെടുന്നു.

ഒരു കലാകാരനെന്നതിനു പുറമേ മറ്റു പല സ്ഥാനങ്ങളും അബ്ദുല്‍ സമദ് അലങ്കരിച്ചിട്ടുണ്ട്. 1576-ല്‍ ഇദ്ദേഹത്തെ ഫത്തേപ്പൂര്‍സിക്രിയിലുള്ള കമ്മട്ടത്തിന്റെ മേലധികാരിയായി നിയമിക്കുകയുണ്ടായി. 1584-ല്‍ മുള്‍ത്താനിലെ ദിവാനായി. അക്ബര്‍ സ്ഥാപിച്ച 'ദിന്‍ ഇലാഹി' എന്ന പുതിയ മതം അബ്ദുല്‍ സമദ് സ്വീകരിച്ചിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍