This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്താരാഷ്ട്ര ന്യായനിര്‍ണയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അന്താരാഷ്ട്ര ന്യായനിര്‍ണയം

International Adjudication

രാഷ്ട്രങ്ങള്‍ തമ്മിലോ, അന്താരാഷ്ട്രനിയമമനുസരിച്ച് സ്വതന്ത്രമായി നിലനില്പുള്ള സമിതികള്‍ തമ്മിലോ, ഉള്ള തര്‍ക്കങ്ങള്‍ക്ക് അന്താരാഷ്ട്രകോടതികള്‍ (International Tribunals) ഉണ്ടാക്കുന്ന അന്തിമമായ വിധിത്തീര്‍പ്പ്. അനുരഞ്ജനം (Conciliation), മധ്യസ്ഥത (Arbitration or Mediation) എന്നിവയും ന്യായനിര്‍ണയവുമായി ചില സാദൃശ്യങ്ങള്‍ ഉണ്ടെങ്കിലും സാരമായ വ്യത്യാസമുണ്ട്. കക്ഷികള്‍ തമ്മില്‍ ഒരു ഒത്തുതീര്‍പ്പുണ്ടാക്കാന്‍ അനുരഞ്ജന-മധ്യസ്ഥസമിതികള്‍ ശ്രമിക്കുമ്പോള്‍, ന്യായനിര്‍ണയം എന്ന പ്രക്രിയ ഒരു തീരുമാനം അംഗീകരിക്കാന്‍ അവരെ നിര്‍ബന്ധിതരാക്കുന്നു. അന്താരാഷ്ട്രതര്‍ക്കങ്ങളുടെ ന്യായനിര്‍ണയം ചെയ്യുന്നത്അന്താരാഷ്ട്രകോടതിയാണ്; മറ്റു നീതിന്യായക്കോടതികളുടേതെന്നപോലെ, ഈ കോടതിയുടെ വിധിയും നിരുപാധികമായി അംഗീകരിച്ച് നടപ്പിലാക്കാന്‍ തര്‍ക്കരാഷ്ട്രങ്ങള്‍ (കക്ഷികള്‍) ബാധ്യസ്ഥരാണ്.

അന്താരാഷ്ട്ര ന്യായനിര്‍ണയത്തിന് ഐക്യരാഷ്ട്രസംവിധാനത്തില്‍ പ്രമുഖമായ സ്ഥാനമുണ്ടെങ്കിലും അതിന്റെ നിര്‍വഹണത്തില്‍ അനിവാര്യമായ ചില പരിമിതികള്‍ നേരിടുന്നുണ്ട്. ഒന്നാമതായി അന്താരാഷ്ട്രകോടതിയുടെ അധികാരപരിധി നിര്‍ബന്ധിതമായി രാഷ്ട്രങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ വ്യവസ്ഥയൊന്നുമില്ല. അവയ്ക്ക് തോന്നിയാല്‍ മാത്രമേ എന്തെങ്കിലും പ്രശ്നങ്ങള്‍, ഇന്നത്തെ ഘടനയനുസരിച്ച് ഇതിനു വിട്ടുകൊടുക്കേണ്ടതായുള്ളു. സാധാരണ നിയമങ്ങളെ അപേക്ഷിച്ച് ഇതിന്റെ നടപടിച്ചട്ടങ്ങള്‍ക്ക് അനിശ്ചിതത്വം കൂടുതലുണ്ട് എന്നതാണ് രണ്ടാമത്തെ ന്യൂനത. ഇതിന്റെ തീരുമാനങ്ങള്‍ അംഗീകരിക്കപ്പെടുന്നില്ലെന്ന് സംശയിക്കപ്പെടുമ്പോള്‍, നിലവിലുള്ള നിയമങ്ങള്‍ ഭേദഗതി ചെയ്യാനോ പുതിയ നിയമവ്യവസ്ഥകള്‍ പ്രയോഗക്ഷമമാക്കാനോ നിയമനിര്‍മാണസംഘടന ഇതിനില്ലെന്നതും ഇതിന്റെ പരിമിതികളില്‍ ഉള്‍പ്പെടുന്നു. അന്താരാഷ്ട്രനിശ്ചയങ്ങള്‍ നടപ്പില്‍ വരുത്താനുള്ള ആസൂത്രിതമായ നടപടിച്ചട്ടങ്ങള്‍ക്ക് രൂപംകൊടുക്കാന്‍ ഇതിന് സാധിച്ചിട്ടില്ല എന്നതും എടുത്തുപറയേണ്ട മറ്റൊരു ന്യൂനതയാണ്.


ഉദ്ഭവ വികാസങ്ങള്‍. ക്രിസ്തുവിന് മുന്‍പുള്ള ശതകങ്ങളില്‍ ഡല്‍ഫിയില്‍വച്ച് ഇടയ്ക്കിടയ്ക്ക് സമ്മേളിച്ചിരുന്ന ആംഫിക്റ്റിയോണി ലീഗിന്റെ ലക്ഷ്യങ്ങളിലൊന്ന് നഗരരാഷ്ട്രങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ഒതുക്കുകയും യുദ്ധങ്ങള്‍ ഒഴിവാക്കുകയുമായിരുന്നു. ആദ്യകാലങ്ങളില്‍ റോമന്‍സെനറ്റും സാമ്രാജ്യസ്ഥാപത്തിനുശേഷം ചക്രവര്‍ത്തിയും സാമന്തരാജ്യങ്ങളെ തമ്മില്‍ അനുരഞ്ജിപ്പിച്ചുകൊണ്ടുപോവുക പ്രധാനപ്പെട്ട ഒരു കര്‍ത്തവ്യമായി കരുതി. മധ്യകാലഘട്ടങ്ങളില്‍ പല അന്താരാഷ്ട്ര തര്‍ക്കങ്ങളിലും ചക്രവര്‍ത്തിയും മാര്‍പാപ്പയും ചേര്‍ന്ന് മധ്യസ്ഥതീരുമാനങ്ങള്‍ എടുത്തിട്ടുള്ളതിന് ചരിത്രരേഖകളുണ്ട്. എ.ഡി. 13-ാം ശ.-ത്തിലെ 'അമിയന്‍സ് കരാറ്' (Mise of Amiens) പ്രഭുക്കന്‍മാര്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ വരുത്തിയ തീര്‍പ്പായിരുന്നു. സെയിന്റ് ലൂയിയില്‍ വച്ച് ഇംഗ്ളണ്ടിലെ ഹെന്റി III-ാമനും (1207-72) മാടമ്പികളും തമ്മില്‍ 1264-ല്‍ ഉണ്ടായ ഒരു യുദ്ധം അവസാനിച്ചത്, മാര്‍പാപ്പയുടെ മധ്യസ്ഥതയുടെ ഫലമായാണ്. പുതിയതായി കണ്ടുപിടിക്കപ്പെട്ട 'നവലോക'ത്തെപ്പറ്റിയുള്ള അവകാശതര്‍ക്കങ്ങളില്‍ സ്പെയിനും പോര്‍ത്തുഗലുമായി മധ്യസ്ഥ്യം വഹിക്കുകയും പ്രദേശങ്ങള്‍ ഇരുകൂട്ടര്‍ക്കും വിഭജിച്ചുകൊടുക്കുകയും (1493) ചെയ്ത മാര്‍പാപ്പ അലക്സാണ്ടര്‍ VI (1431-1503) അക്കാലത്തെ ഏറ്റവും വലിയ അന്താരാഷ്ട്രന്യായനിര്‍ണയമാണ് ചെയ്തത്. വെര്‍വിന്‍സിലേയും (1598) വെസ്റ്റ്ഫേലിയയിലേയും (1648) വെസ്റ്റ്മിനിസ്റ്ററിലേയും (1655) പിരണിസിലേയും (1659) റിസ്വിക്കിലേയും (1697) യൂട്രെക്റ്റിലേയും (1713) സന്ധികളും സമാധാന ഉടമ്പടികളും എല്ലാം ഒരര്‍ഥത്തില്‍ അന്താരാഷ്ട്രന്യായനിര്‍ണയങ്ങളായിരുന്നു. എന്നാല്‍ 1794-ല്‍ ബ്രിട്ടനും യു.എസും ചേര്‍ന്ന് രൂപവത്കരിച്ച ജേ സഖ്യ(Treaty of Jay)ത്തോടുകൂടിയാണ് അന്താരാഷ്ട്രന്യായനിര്‍ണയത്തിന്റെ ആധുനിക ചരിത്രമാരംഭിക്കുന്നത്.

19-ാം ശ.-ത്തില്‍ അന്താരാഷ്ട്രമാധ്യസ്ഥ സമ്പ്രദായം ഏതാണ്ട് സാര്‍വത്രികമായിത്തീര്‍ന്നു. വിശേഷിച്ചും 'അമേരിക്കകളിലെ' വിവിധ ഭൂവിഭാഗങ്ങളുടെ അന്താരാഷ്ട്രാതിര്‍ത്തികളെ സംബന്ധിച്ചിടത്തോളം. 12 സംസ്ഥാനങ്ങള്‍ കക്ഷിചേര്‍ന്ന വെനിസുലന്‍ തര്‍ക്കതീരുമാനങ്ങള്‍ (1903-04), ആംഗ്ളോ-അമേരിക്കന്‍ അവകാശവാദങ്ങളുടെ മധ്യസ്ഥതീര്‍പ്പ് (1910), മെക്സിക്കന്‍ അവകാശവാദക്കമ്മിഷന്‍ (Mexican Claims Commission-1923-34) എന്നിവ അന്താരാഷ്ട്രന്യായനിര്‍ണയത്തിന്റെ ചരിത്രത്തിലെ ഓരോ പ്രധാന നാഴികക്കല്ലുകളാണ്.

ഹേഗ് സമാധാന സമ്മേളനം. ഭൂപ്രദേശങ്ങളെ സംബന്ധിച്ചുള്ള വിരുദ്ധാവകാശങ്ങള്‍ വര്‍ധിച്ചുവന്നതിന്റെ പശ്ചാത്തലത്തിലാണ്, 1899-ല്‍ ഹേഗില്‍ പല രാഷ്ട്രങ്ങളും പങ്കെടുത്ത ഒരു സമാധാന സമ്മേളനം വിളിച്ചുകൂട്ടിയത്. നിര്‍ബന്ധിത മധ്യസ്ഥതയ്ക്ക് ഒരു സ്ഥിരം അന്താരാഷ്ട്രകോടതി സംഘടിപ്പിക്കുന്നതിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്; അവരുടെ ആശയങ്ങള്‍ക്കനുസൃതമായ ഒരു കോടതി നിലവില്‍ വരികയും ചെയ്തു. സമ്മേളനം ചില നടപടിക്രമങ്ങള്‍ക്കും രൂപംകൊടുത്തു.

എന്നാല്‍ ഈ സമ്മേളനമോ 1907-ല്‍ ഹേഗില്‍ വീണ്ടും കൂടിയ രണ്ടാം സമാധാനസമ്മേളനമോ, നിര്‍ബന്ധിത ന്യായനിര്‍ണയതത്ത്വം രാഷ്ട്രങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കുന്നതില്‍ വിജയിച്ചു എന്ന് കരുതുന്നത് ശരിയല്ല. പല രാഷ്ട്രങ്ങളേയും പങ്കെടുപ്പിച്ചുകൊണ്ട് ഈ സമ്മേളനങ്ങള്‍ ഏതാനും ഉഭയസമ്മത സഖ്യങ്ങള്‍ ഉണ്ടാക്കിയെങ്കിലും സ്ഥിരമായ ഒരു കോടതിയുടെ സ്ഥാപനം സാധ്യമായില്ല.

1920-ല്‍ സര്‍വരാഷ്ട്രസഖ്യത്തിന്റെ പൊതുസഭകൂടി അന്താരാഷ്ട്ര നീതിന്യായനിര്‍ണയത്തിനുവേണ്ടി ഒരു സ്ഥിരം കോടതി സംഘടിപ്പിക്കാനുള്ള നിയമവ്യവസ്ഥകള്‍ അംഗീകരിക്കുകയും 1921-ല്‍ അത് നിലവില്‍വരികയും ചെയ്തു. 1922-40 കാലത്ത് ഈ കോടതി 33 വിധിതീര്‍പ്പുകളും 27 ഉപദേശങ്ങളും (Advisory opinions) നല്കുകയുണ്ടായി. രണ്ടാം ലോകയുദ്ധകാലത്ത് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചു. യുദ്ധാനന്തരം രൂപംകൊണ്ട ഐക്യരാഷ്ട്രസംഘടനയാണ്, ഈ സ്ഥിരം കോടതി(Permanent Court)യെ അന്താരാഷ്ട്രനീതിന്യായക്കോടതി (International Court of Justice) എന്ന് പുനര്‍നാമകരണം ചെയ്ത് അതിന്റെ പ്രവര്‍ത്തന വ്യവസ്ഥകള്‍ മാറിയ പരിതഃസ്ഥിതികളില്‍ ക്രമപ്പെടുത്തിയത്.

പ്രശ്നങ്ങള്‍. അന്താരാഷ്ട്രക്കോടതിയുടെ അധികാരപരിധിക്ക് പല പരിമിതികളുമുണ്ട്. രാഷ്ട്രങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളില്‍ മാത്രമല്ല, രാഷ്ട്രങ്ങളും അന്താരാഷ്ട്ര സമിതികളും തമ്മിലുള്ള വിവാദങ്ങളിലും അന്താരാഷ്ട്രസമിതികള്‍ കൈക്കൊള്ളുന്ന നടപടികളുടെ നിയമവിധേയത്വത്തിലും ന്യായനിര്‍ണയം ചെയ്യാന്‍ കെല്പുറ്റ ഒരു കോടതിയായി ഇതിനെ വികസിപ്പിക്കാനുള്ള ചില ശ്രമങ്ങള്‍ നടന്നുവരുന്നു. ബര്‍ലിന്‍ പ്രതിസന്ധി (1961), ഇന്ത്യാ-ചൈനാ അതിര്‍ത്തിത്തര്‍ക്കം (1962), ക്യൂബയിലേയും ഇന്തോനേഷ്യയിലേയും സംഭവവികാസങ്ങള്‍, യൂ-2-ആര്‍. ബി-47 വിമാനങ്ങളില്‍ നടത്തിയതായി ആരോപിക്കപ്പെട്ട ചാരപ്രവര്‍ത്തനങ്ങള്‍ (1962), അക്വബാ ഉള്‍ക്കടല്‍ സംഭവം (1967) തുടങ്ങിയവ വരുത്തിവച്ച സ്ഫോടനാത്മകമായ പ്രതിസന്ധികളില്‍ തീരുമാനം കല്പിക്കാന്‍ അന്താരാഷ്ട്രകോടതിക്ക് കഴിയാതെപോയത്, അതിന് നിര്‍ബന്ധം ചെലുത്താവുന്ന അധികാരപരിധി ഇല്ലാതിരുന്നതിനാലാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

യു.എസും. യു.എസ്.എസ്.ആറും ജനകീയ ചൈനയും ഈ ശക്തിച്ചേരികളിലുള്ള നിരവധി രാഷ്ട്രങ്ങളും ലോകകോടതിക്ക് എല്ലാ അന്താരാഷ്ട്ര തര്‍ക്കങ്ങളിലും നിര്‍ബന്ധിതമായ അധികാരപരിധി നല്കുന്ന കാര്യത്തില്‍ വിഭിന്നാഭിപ്രായങ്ങളാണ് സ്വീകരിച്ചിരുന്നത്. ചരിത്രപരമായ പശ്ചാത്തലം, അവയുടെ ഇന്നത്തെ പ്രസക്തി, വ്യതിയാനപ്രവണതയെ ഉള്‍ക്കൊള്ളാനുള്ള സന്നദ്ധത തുടങ്ങിയ കാര്യങ്ങളാണ് ഇത്തരം വീക്ഷണവൈജാത്യങ്ങളുടെ അടിസ്ഥാനകാരണം. സമ്പന്ന അവികസിത രാഷ്ട്രങ്ങള്‍ തമ്മിലുള്ള വിടവുകള്‍ നികത്താനോ, സാങ്കേതികവിജ്ഞാനത്തെ മനുഷ്യന്റെ യജമാനസ്ഥാനത്തുനിന്നും പിടിച്ചിറക്കി സേവനസ്ഥാനത്ത് പ്രതിഷ്ഠിക്കാനോ, അന്താരാഷ്ട്രന്യായനിര്‍ണയത്തിന്റെ വര്‍ത്തമാനകാലസംവിധാനത്തിന് സാധ്യമല്ലെങ്കിലും സമാധാനപരവും വ്യവസ്ഥാപിതവുമായ മാര്‍ഗങ്ങളിലൂടെ ഏതാനും കോടി ജനങ്ങള്‍ക്കെങ്കിലും രാഷ്ട്രീയ സ്വാതന്ത്രത്തിനുള്ള വഴി തെളിച്ചുകൊടുക്കുന്നതിലും ലോകത്തിന്റെ ആകമാനമുള്ള സാമ്പത്തിക വികസനത്തില്‍ വസ്തുനിഷ്ഠമായ താത്പര്യം ചെലുത്തേണ്ട ഉത്തരവാദിത്വബോധം സമ്പന്നരാഷ്ട്രങ്ങളില്‍ വളര്‍ത്തുന്നതിലും അത് ഒരളവുവരെ വിജയിച്ചു എന്നത് അതിന്റെ ഒരു നേട്ടം തന്നെയാണ്. എതിര്‍ചേരികളില്‍ നിലകൊള്ളുന്ന രാഷ്ട്രീയസിദ്ധാന്തങ്ങളുടെ മത്സരമൂര്‍ഛക്ക് അയവുവരുത്താന്‍ ഈ കോടതി വ്യവസ്ഥയ്ക്ക് ഇന്ന് സാധ്യമല്ലെങ്കില്‍തന്നെ, നിയമഭരണത്തില്‍ വിശ്വസിക്കുന്ന രാഷ്ട്രസഞ്ചയങ്ങളെ സംബന്ധിച്ചിടത്തോളം ഇന്നത്തെ അന്താരാഷ്ട്രഘടനയില്‍ ഫലപ്രദവും ആശാസ്യവുമായ ഒരു സംവിധാനം ഇതല്ലാതെ മറ്റൊന്നുമില്ല.

ചുരുക്കത്തില്‍ ദേശീയതലത്തില്‍ നീതിന്യായക്കോടതികള്‍ നിര്‍വഹിക്കുന്ന ചുമതലകള്‍ അന്താരാഷ്ട്ര മണ്ഡലത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ഈ ന്യായനിര്‍ണയസംവിധാനത്തിന് കഴിയണം എന്നതാണ് ഇതിന്റെ പരമമായ ലക്ഷ്യം.

മറ്റുചില അനുരഞ്ജന സംവിധാനങ്ങള്‍. വിദേശ നിക്ഷേപങ്ങളെയോ അന്താരാഷ്ട്ര വാണിജ്യത്തെയോ സംബന്ധിച്ച് ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ അന്താരാഷ്ട്രന്യായനിര്‍ണയത്തിന് വിധേയമാക്കാറുണ്ട്. ഇവയുടെ ന്യായാന്യായങ്ങള്‍ക്ക് തീരുമാനം കല്പിക്കുന്നത് അന്താരാഷ്ട്ര വാണിജ്യമണ്ഡലം (International Chamber of Commerce) പോലെയുള്ള സ്ഥാപനങ്ങളാണ്. ഇവയുടെ വിധിത്തീര്‍പ്പുകള്‍ക്കും അന്താരാഷ്ട്രനിയമത്തില്‍ ഗണനീയമായ സ്ഥാനം നല്കപ്പെട്ടിട്ടുണ്ട്. യു.എസ്.എസ്.ആറുമായി ലെനാ സ്വര്‍ണഖനികളെക്കുറിച്ചുണ്ടായ തര്‍ക്കം (Lena Gold Fields Arbitration, 1930), അബുദാബിയിലെ ഷെയ്ഖും പേര്‍ഷ്യന്‍ കടല്‍ത്തീരത്തുള്ള (Trucial coast) രാജ്യങ്ങളും തമ്മിലുണ്ടായ വിവാദം (1952) തുടങ്ങിയവ അവസാനം ഒത്തുതീര്‍പ്പില്‍ എത്തിച്ചത് മേല്പറഞ്ഞ രീതിയിലുള്ള ന്യായനിര്‍ണയസംവിധാനങ്ങളാണ്. ഇവയുടെ ഫലക്ഷമതയും പ്രയോജനവും വര്‍ധിപ്പിക്കാനായി 1958-ല്‍ ഐക്യരാഷ്ട്രസഭ ഒരു അന്താരാഷ്ട്ര വാണിജ്യാനുരഞ്ജന സമ്മേളനം വിളിച്ചുകൂട്ടിയിരുന്നു. അന്താരാഷ്ട്ര ന്യായനിര്‍ണയത്തില്‍ സമീപകാലത്ത് പ്രമുഖസ്ഥാനം വഹിക്കുന്നത് യൂറോപ്യന്‍ കോര്‍ട്ട് ഒഫ് ജസ്റ്റിസ്, യൂറോപ്യന്‍ കോര്‍ട്ട് ഒഫ് ഹ്യുമന്‍ റൈറ്റ്സ് (ഇ.സി.എച്ച്.ആര്‍.), ഇന്റര്‍നാഷനല്‍ ക്രിമിനല്‍ കോര്‍ട്ട് (ഐ.സി.സി.) തുടങ്ങിയ സ്ഥാപനങ്ങളാണ്. 1952-ല്‍ ഇ.സി.ജെ. സ്ഥാപിതമായി. 1997-ലെ ആംസ്റ്റര്‍ഡാം ഉടമ്പടിയെത്തുടര്‍ന്ന് നിലവില്‍വന്ന യൂറോപ്യന്‍ യൂണിയന്റെ മുഖ്യ ന്യായനിര്‍ണയ സ്ഥാപനമാണ് ഇ.സി.ജെ. യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങള്‍ക്കിടയിലും യൂണിയന്‍ സ്ഥാപനങ്ങളായ യൂറോപ്യന്‍ കമ്മിഷന്‍, കൌണ്‍സില്‍, പാര്‍ലമെന്റ് എന്നിവയ്ക്കിടയിലുമുള്ള മധ്യസ്ഥന്റെ സ്ഥാനമാണ് ഇ.സി.ജെ. വഹിക്കുന്നത്. യൂറോപ്യന്‍ നിയമം വ്യാഖ്യാനിക്കാനുള്ള ചുമതലയും ഇ.സി.ജെയില്‍ നിക്ഷിപ്തമാണ്. യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 15 ജഡ്ജിമാര്‍ ഇ.സി.ജെ.യിലുണ്ട്. നോ: അന്താരാഷ്ട്രനിയമം, അന്താരാഷ്ട്ര നീതിന്യായക്കോടതി, ഐക്യരാഷ്ട്രസംഘടന


(ഡോ. വി.കെ. സുകുമാരന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍