This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനുഷ്ഠാനനൃത്തങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

അനുഷ്ഠാനനൃത്തങ്ങള്‍

മതപരമോ സാമൂഹികമോ ആയ സംഭവങ്ങളുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ക്ക് അനുപേക്ഷണീയമായ ഒരു ചടങ്ങായി നടത്തിവരുന്ന നൃത്തവിശേഷം. സന്ദര്‍ഭങ്ങള്‍ക്കനുയോജ്യമായ വിധത്തില്‍ വികാരോത്തേജകങ്ങളായ താളമേളക്രമങ്ങളില്‍ നൃത്തം നടത്തുന്ന പതിവ് ചരിത്രാതീതകാലം മുതല്‍ പല രാജ്യങ്ങളിലും പല ജനസമൂഹങ്ങളുടെ ഇടയിലും ഉണ്ടായിരുന്നു. സന്ദര്‍ഭങ്ങളുടെ വൈവിധ്യം അനുസരിച്ച് നൃത്തത്തിന്റെ താളക്രമത്തിലും സ്വഭാവത്തിലും മാറ്റങ്ങള്‍ വരുത്താറുണ്ട്. കാലദേശഭേദങ്ങളും സാംസ്കാരികവും മതപരവും ആയ പ്രത്യേകതകളും ഇവയ്ക്ക് വീണ്ടും വികാസമുണ്ടാക്കി. കാലക്രമേണ ഈ ചടങ്ങുകളും നൃത്തസംവിധാനങ്ങളും നിര്‍ദിഷ്ട നിയമങ്ങളായി പരിണമിച്ചു. അനുഷ്ഠാനനൃത്തങ്ങളുടെ ഉദ്ഭവം ഏതാണ്ട് ഈ തരത്തിലാണ്. ദൈവവുമായി താദാത്മ്യം പ്രാപിക്കുന്നതിനും അനുഗ്രഹങ്ങള്‍ നേടുന്നതിനും അനുഷ്ഠിച്ചു വന്നിരുന്ന ആചാരങ്ങളില്‍ നൃത്തത്തിന് ഒരു വലിയ പങ്കുണ്ട്. അനുഷ്ഠാനനൃത്തങ്ങള്‍ക്ക് എത്രമാത്രം പ്രാധാന്യം നല്കിയിരുന്നുവെന്ന് പ്രാചീന ചുവര്‍ചിത്രങ്ങളും ശില്പങ്ങളും തെളിയിക്കുന്നു. വിളവര്‍ധനവിനും യുദ്ധത്തില്‍ വിജയം നേടുന്നതിനും ആരോഗ്യം വീണ്ടെടുക്കുന്നതിനും വേണ്ടി ഈശ്വരനെ പ്രാര്‍ഥിക്കുന്ന നൃത്തങ്ങളില്‍, നര്‍ത്തകര്‍ താളവാദ്യങ്ങളുടെ സഹായത്തോടെ, അവയുടെ ശബ്ദത്തിനൊപ്പിച്ച് നൃത്തം ചെയ്യുന്നു. വാക്കുകളും ചലനങ്ങളും ആവര്‍ത്തിച്ചാവര്‍ത്തിച്ച് നൃത്തം ചെയ്യുന്ന പതിവ് അനുഷ്ഠാനനൃത്തങ്ങളുടെ ഒരു പ്രത്യേകതയാണ്. പ്രാചീന നൃത്തങ്ങളിലെ സംഗീതവും ആവര്‍ത്തനപരമാണെന്നത് മറ്റൊരു സവിശേഷതയാണ്.


നൃത്തവിഭജനം.

സര്‍പ്പനൃത്തം:അസ്ട്രേലിയയിലെ ആദിവാസികള്‍ ഗോത്രങ്ങളായി തിരി‍ഞ്ഞ്, തൂവലുകള്‍കൊണ്ടൂള്ള ചമയങ്ങള്‍ അണിഞ്ഞ്,ദിവ്യസര്‍പ്പങ്ങളുടെ പ്രതിനിധ്യം വഹിച്ച് സാധാരണ സര്‍പ്പങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കുന്നതിനും അവയെ സംഹരിച്ച് ഭക്ഷിക്കുന്നതിനുമായി നടത്തുന്ന നൃത്തം

ജീവിതത്തിലെ ചില പ്രത്യേക സംഭവങ്ങള്‍ ആഘോഷിക്കാനാണ് മിക്ക നൃത്തങ്ങളും നടത്തുന്നത്. അനുഷ്ഠാനനൃത്തങ്ങളെ പൊതുവില്‍ സാമൂഹികം, മതപരം എന്ന് രണ്ടായി വിഭജിക്കാം. ജനനം, യൌവനാരംഭം, വിവാഹം, ഗുപ്തസമൂഹങ്ങളിലേക്കുള്ള പ്രവേശനം, യുദ്ധം എന്നിവയോടു ബന്ധപ്പെട്ടവ സാമൂഹിക നൃത്തങ്ങളില്‍ പെടുന്നു. ദേവത, സൂര്യചന്ദ്രമാര്‍, അഗ്നി, നാഗം, പരേതാത്മാക്കള്‍ എന്നീ ആരാധനാമൂര്‍ത്തികളെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള ആചാരനൃത്തങ്ങള്‍ വേട്ടയാടല്‍, മീന്‍പിടിത്തം, കൃഷി എന്നിങ്ങനെ ആഹാരസമ്പാദനമാര്‍ഗങ്ങളെ അധികരിച്ചുള്ള നൃത്തങ്ങള്‍, രോഗപ്രതിവിധിക്കായി ഭൂതപ്രേതാദികളെ അകറ്റുന്നതിനുവേണ്ടിയുള്ള നൃത്തങ്ങള്‍, മരണനൃത്തം, ശവസംസ്കാരച്ചടങ്ങുകളോടനുബന്ധിച്ചുള്ള നൃത്തങ്ങള്‍ എന്നിവ 'മതപരം' എന്ന വിഭാഗത്തില്‍ പെടുന്നു.

സാമൂഹികം

ജനനനൃത്തം

മിക്കവാറും എല്ലാ അപരിഷ്കൃതജനവിഭാഗങ്ങളുടേയും ഇടയില്‍ ജനനനൃത്തം ഒരു വലിയ ആഘോഷമാണ്. ഇന്തോനേഷ്യയിലെ സാരവാക്കില്‍ കയാന്‍വര്‍ഗക്കാര്‍ ജനനനൃത്തം നടത്താറുണ്ട്. പ്രസവിക്കാന്‍ പോകുന്ന സ്ത്രീയുടെ ബന്ധുവോ സുഹൃത്തോ ആയിരിക്കും നര്‍ത്തകി. നൃത്തം ചെയ്യുമ്പോള്‍ തന്നെ ധാരാളം തുണി ഉപയോഗിച്ച് കുട്ടിയുടെ രൂപം നിര്‍മിക്കുന്നു. നൃത്തത്തിനുശേഷം ഈ പാവക്കുട്ടിയെ തൊട്ടിലില്‍ കിടത്തുന്നു.

യൌവനാരംഭനൃത്തം

യൌവനാരംഭത്തെ ആഘോഷിക്കാനുള്ള നൃത്തം പല ഗോത്രക്കാരും പലരീതിയിലാണ് അനുഷ്ഠിച്ചുവരുന്നത്. ആസ്റ്റ്രേലിയയിലെ വാര്‍ഗയിററ്ജ് വര്‍ഗക്കാരുടെ നൃത്തം വളരെ പ്രശസ്തമാണ്. ഇവരുടെ സ്ത്രീകള്‍ ഋതുമതിയായ പെണ്‍കുട്ടിയുടെ ചുറ്റും വരിവരിയായി നിന്ന് പുനര്‍ജന്മത്തെ സൂചിപ്പിക്കുന്ന തരത്തിലുള്ള നൃത്തം ചെയ്യുന്നു. മധ്യ ആഫ്രിക്കയിലെ 'യാബാ'വര്‍ഗക്കാര്‍ പെണ്‍കുട്ടിയുടെ ദേഹം മുഴുവന്‍ എണ്ണതേച്ച്, തലമുടി വടിച്ചുകളഞ്ഞ് മരവുരി ഉടുപ്പിച്ചശേഷം പ്രത്യേകതരത്തില്‍ ചെണ്ടമേളം മുഴക്കി വളരെയധികം ആളുകള്‍ ഒന്നിച്ചുകൂടി അവളുടെ ചുറ്റും നൃത്തം ചെയ്യുന്നതോടെ അവള്‍ യൌവനത്തിലേക്ക് പ്രവേശിച്ചതായി കണക്കാക്കുന്നു. പുരുഷത്വത്തിലേക്കു കടക്കുന്നതിനു മുന്നോടിയായും ചില നൃത്തങ്ങള്‍ ആദിവാസികളുടെ (ഉദാ. ആന്തമാനീസ്) ഇടയിലുണ്ട്. തെക്കേ അമേരിന്ത്യര്‍ രാക്ഷസനൃത്തം ചെയ്താണ് ആണ്‍കുട്ടികളെ യൌവനത്തിലേക്ക് പ്രവേശിപ്പിക്കുന്നത്. പൊയ്മുഖം ധരിപ്പിച്ചാണ് കാലിഫോര്‍ണിയയിലെ ആദിവാസികളുടെ ഈ നൃത്തം. വെനീസുലായിലെ മയ്പുരെ, ബാനിബാ ഇന്ത്യരും അപാച്ചി ഇന്ത്യരും ഇങ്ങനെയുള്ള നൃത്തങ്ങള്‍ നടത്തിവരുന്നു.

വിവാഹനൃത്തം

ഹവായ്, പോളിനേഷ്യന്‍ ദ്വീപുകാരുടെ ഇടയില്‍ വരനെതെരഞ്ഞെടുക്കല്‍,നൃത്തത്തോടനുബന്ധിച്ചാണ് നടത്തുക. ഗോത്രത്തലവന്മാര്‍ അവരുടെ പുത്രിമാരെ അണിയിച്ചൊരുക്കി സദസ്സിന്റെ മുമ്പില്‍ നൃത്തം ചെയ്യിക്കുന്നു. ഇവരുടെ സൌന്ദര്യത്തില്‍ ആകൃഷ്ടരായ യുവാക്കള്‍ വിവാഹാഭ്യര്‍ഥനയുമായി എത്തുന്നു. വിളവെടുപ്പിനോട് അനുബന്ധിച്ചാണ് ഉഗാണ്ടയിലെ ബഗസുവര്‍ഗക്കാര്‍ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതിനുള്ള നൃത്തം സംഘടിപ്പിക്കുന്നത്. മിക്കവാറും കറുത്തവാവ് ദിവസങ്ങളിലാണ് ഈ നൃത്തപരിപാടികള്‍ നടത്തുന്നത്. മദ്യവും പ്രേമവും പകര്‍ന്ന് രാത്രി മുഴുവന്‍ ഇവര്‍ നൃത്തത്തില്‍ ഏര്‍പ്പെടും. ഇതിനിടയില്‍തന്നെ ഓരോരുത്തരും പങ്കാളിയെ കണ്ടെത്തുകയും വിവാഹനിശ്ചയം നടത്തുകയും ചെയ്യുന്നു.

യുദ്ധനൃത്തം

യുദ്ധനൃത്തം:ബല്‍ജിയം കോങ്ഗോയിലെ റുവാണ്ടാ-ഉറുണ്ടിയിലെ ആദിവാസി യുദ്ധവീരന്‍മാര്‍ യുദ്ധത്തിന് പുറപ്പെടുന്നതിനുമുന്‍പ് നടത്തുന്ന നൃത്തം
ആദിവാസികളുടെ ഇടയിലെ ഒരു പ്രത്യേകതയാണ് യുദ്ധനൃത്തങ്ങള്‍. ശാരീരികശക്തി വര്‍ധിപ്പിക്കുന്നതിനും ആത്മധൈര്യം സമ്പാദിക്കുന്നതിനും യുദ്ധനൃത്തം പ്രയോജനപ്പെടുന്നു. കൂടാതെ യുദ്ധത്തില്‍ ഏര്‍പ്പെടുന്നതിനുള്ള ഒരു പരിശീലനം കൂടിയാണിത്. പോളിനേഷ്യ, മെലനേഷ്യ എന്നിവിടങ്ങളിലെ യുദ്ധനൃത്തങ്ങളെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമാണ്. ചായങ്ങള്‍, നിറമുള്ള ഇല എന്നിവകൊണ്ട് ശരീരം അലങ്കരിച്ചാണ് ഇവര്‍ നൃത്തത്തിനൊരുങ്ങുന്നത്. മഡഗാസ്കര്‍ ദ്വീപിലെ ഒരു ചരിത്രരേഖയനുസരിച്ച് പുരുഷന്‍മാര്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അവര്‍ തിരിച്ചുവരുന്നതുവരെ അവരുടെ സ്ത്രീകളും പെണ്‍കുട്ടികളും നൃത്തം ചെയ്തുകൊണ്ടേയിരിക്കും. നൃത്തം യോദ്ധാക്കളുടെ ശക്തിയും ധൈര്യവും വര്‍ധിപ്പിക്കും എന്നവര്‍ വിശ്വസിക്കുന്നു. ആസ്റ്റ്രേലിയയിലെ അരുണ്ടവര്‍ഗക്കാര്‍ യുദ്ധാന്തരമാണ് നൃത്തം നടത്തുക. യുദ്ധത്തില്‍ വധിച്ചവരുടെ പ്രേതത്തെ ഭയപ്പെടുത്തി ഓടിക്കാനാണ് ഈ നൃത്തം. സാമുദായികൈക്യം നിലനിര്‍ത്തുക എന്നതും യുദ്ധനൃത്തങ്ങളുടെ മറ്റൊരു ഉദ്ദേശ്യമാണ്. ജീവിതസഖിയെ തിരഞ്ഞെടുക്കുന്നതിനുള്ള ഒരു ഉപാധിയായും യുദ്ധനൃത്തം നടത്താറുണ്ട്.

ഗുപ്തസമൂഹ പ്രവേശനനൃത്തം

ഗുപ്തസമൂഹങ്ങളിലേക്കു യുവാക്കള്‍ പ്രവേശിക്കുന്നതിനു മുന്‍പ് ഇത്തരം നൃത്തങ്ങളുണ്ട്. യുവാക്കള്‍ ആ ഗോത്രത്തിന്റെ പ്രത്യേകമായുള്ള ചില പുരാണകഥകള്‍ അറിഞ്ഞിരിക്കുകയും ചില നൃത്തങ്ങള്‍ പ്രയോഗിക്കുകയും ചെയ്യണമെന്നത് റ്റോറസ്ട്രെയിറ്റിലെ ആചാരമാണ്. കണ്ണുമൂടി പൊയ്മുഖം ധരിച്ച നര്‍ത്തകനെ നിയന്ത്രിക്കുന്നതിനുവേണ്ടി ഒരാള്‍ ഒരു ചരടുമായി അയാളെ അനുഗമിക്കും. ഒരു വൈദികഗൃഹത്തില്‍നിന്നു തുടങ്ങുന്ന ഈ നൃത്തം, കുറേദൂരം പോയതിനുശേഷം തിരിച്ചെത്തുന്നതോടെ പരിസമാപിക്കുന്നു. ഈ ആഘോഷത്തിന് ഇങ്ങനെ രണ്ടു പ്രാവശ്യം നൃത്തം നടത്തണമെന്നുണ്ട്. തിരിച്ചുവരുമ്പോള്‍ എന്തോ ഒന്നിനെ ആട്ടി അകറ്റുമാറ് നര്‍ത്തകര്‍ കാലുകൊണ്ട് തൊഴിക്കാറുണ്ട്.

മതപരം

ദേവതാപ്രീണനമാണ് മുഖ്യ ഇതിവൃത്തം. ഇക്കൂട്ടത്തില്‍പെട്ട ചില പ്രധാനനൃത്തങ്ങള്‍ ഇവയാണ്:

ആചാരനൃത്തം-പാവനനൃത്തം

ദൈവങ്ങളെ പ്രീണിപ്പിക്കുക, കൃഷിവിഭവങ്ങള്‍ വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയും ഭൂതപ്രേതങ്ങളെ ആട്ടിയകറ്റുന്നതിനുവേണ്ടിയും അനുഷ്ഠിച്ചുവരുന്ന നൃത്തങ്ങളാണിവ. മതപരമായ നൃത്തങ്ങള്‍ ഏറ്റവും കൂടുതലായുണ്ടായിരുന്നത് പ്രാചീന ഈജിപ്തിലായിരുന്നു. പ്രപഞ്ചവസ്തുക്കളെ അനുകരിച്ചുകൊണ്ടുള്ളതായിരുന്നു ഈജിപ്തിലെ അനുഷ്ഠാനനൃത്തങ്ങള്‍. പ്രപഞ്ചചലനങ്ങളാണ് പ്രധാനവിഷയം. താരാപഥത്തെ അനുകരിച്ചുകൊണ്ട്, ബലിഒട്ടകത്തിനു ചുറ്റും കറങ്ങി നടത്തുന്ന നൃത്തം ഇതില്‍ ഏറ്റവും പ്രധാനമായിരുന്നു. ദൈവത്തിന്റെ കോലത്തിനുമുന്‍പിലായി ആരാധന ചെയ്തും സ്തുതിഗീതങ്ങള്‍ പാടിയും നടത്തുന്ന നൃത്തങ്ങള്‍ക്ക് നിര്‍ദിഷ്ട നിയമങ്ങള്‍ ഉണ്ടായിരുന്നതായി കാണാം. ക്ഷേത്രങ്ങളോട് അടുത്ത പ്രദേശങ്ങളില്‍ നൃത്തം, സംഗീതം, വാദ്യസംഗീതം എന്നിവയില്‍ വിദഗ്ധരായവര്‍ വസിച്ചിരുന്നു. പുരോഹിതന്മാര്‍, നര്‍ത്തകര്‍, ഗായകര്‍ എന്നിവരുള്‍പ്പെട്ട ഘോഷയാത്ര തെരുവിലൂടെ നീങ്ങുന്നതോടെയാണ് ഉത്സവം ആരംഭിക്കുന്നത്. ഉഷസ്സ്, വായു, വസന്തം എന്നിവയുടെ ദേവതകളെക്കുറിച്ചുള്ള കഥകളാണ് നൃത്തത്തിനുവേണ്ടി തിരഞ്ഞെടുക്കുന്നത്.

കാര്‍ഷികനൃത്തം

കാര്‍​ഷികനൃത്തം:നൈജീരിയയിലെ ഗോത്രവര്‍ഗക്കാര്‍ നല്ല വിളവ് ലഭിക്കാനായി ദേവന്മാരെ പ്രീണിപ്പിക്കാന്‍ നടത്തുന്ന നൃത്തം
തൊപ്പിനൃത്തം:പസിഫിക് ദ്വീപുകളിലെ ആദിവാസികള്‍ കാലാവസ്ഥയെ സ്വാധീനിക്കുന്നതിനായി നീണ്ടുകൂര്‍ത്ത തൊപ്പികള്‍ ധരിച്ച് നടത്തുന്ന നൃത്തം

നൃത്തത്തിന്റെ ദ്രുതചലനങ്ങള്‍ക്ക് പ്രകൃതിയെ സ്വാധീനിക്കുവാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് മിക്ക കാര്‍ഷികനൃത്തങ്ങളും അനുഷ്ഠിച്ചുവരുന്നത്. മൊറോക്കോയിലെ പന്തുകളി ഇതിനുദാഹരണമാണ്. അഗ്രം വളഞ്ഞ കമ്പുകൊണ്ട് പന്ത് അതിവേഗം തട്ടിത്തട്ടിമാറ്റിക്കൊണ്ടാണ് നൃത്തം ചെയ്യുന്നത്. ഈ ചലനം മേഘങ്ങളെ സ്വാധീനിക്കുമെന്നും അങ്ങനെ മഴയുണ്ടാകുമെന്നുമാണ് വിശ്വാസം. ആസ്റ്റ്രേലിയയിലെ അരുണ്ട വര്‍ഗക്കാര്‍ ശരീരത്തിലെ പേശികള്‍ അതിവേഗം ചലിപ്പിച്ചുകൊണ്ടുള്ള ഒരു നൃത്തമാണ് മഴ പെയ്യിക്കാന്‍ അനുഷ്ഠിക്കുന്നത്. നൃത്തം ചെയ്തില്ലെങ്കില്‍ വിളവു നശിക്കുമെന്ന് ന്യുഗിനിയിലെ മോട്ടു വര്‍ഗക്കാര്‍ കരുതുന്നു. എല്ലാ നൃത്തങ്ങള്‍ക്കും ഭൌതികമായ ചില നേട്ടങ്ങളുണ്ടെന്നാണ് അവരുടെ അഭിപ്രായം. കൃഷിനിലങ്ങള്‍ അവയുടെ ദൂരെയുള്ള ഭവനത്തില്‍നിന്ന് 'അരിയുടെ ആത്മാവ്' കൊണ്ടുവരുന്നതിന് ബോര്‍ണിയോയിലെ കയാന്‍കാര്‍ നൃത്തം ചെയ്യാറുണ്ട്. പസിഫിക് ദ്വീപുകളിലെ ആദിവാസികള്‍ കാലാവസ്ഥയെ സ്വാധീനിക്കുന്നതിനായി നീണ്ടുകൂര്‍ത്ത തൊപ്പികള്‍ ധരിച്ചുള്ള നൃത്തമാണ് നടത്തുന്നത് ഇത് തൊപ്പിനൃത്തം എന്നറിയപ്പെടുന്നു.

വേട്ടനൃത്തം

മൃഗങ്ങളെ അനുകരിച്ചുകൊണ്ടുള്ള രീതിയാണ് വേട്ടനൃത്തസമ്പ്രദായം. മിക്ക സ്ഥലങ്ങളിലും ഇത്തരം നൃത്തങ്ങളുണ്ട്. തെക്കേ ഐവറികോസ്റ്റിലെ വേട്ടനൃത്തം പ്രശസ്തമായ ഒന്നാണ്.

മാന്ത്രികനൃത്തം

അപരിഷ്കൃത ജനങ്ങളുടെ ഇടയില്‍ മാന്ത്രികര്‍ക്കും ജാലവിദ്യക്കാര്‍ക്കും വൈദ്യന്‍മാര്‍ക്കും ഉയര്‍ന്ന സ്ഥാനമുണ്ട്; ഇവരുടെ നൃത്തങ്ങള്‍ക്കും. ഉദാ. സാരവാക്കിലെ മാന്ത്രികനൃത്തം. രോഗകാരണമെന്ന് വിശ്വസിക്കപ്പെടുന്ന ഭൂതപ്രേതപിശാചുക്കളെ അകറ്റുന്നതിന് ഇവര്‍ രോഗിക്കു ചുറ്റും ഉറഞ്ഞുതുള്ളുന്നു. സംഗീതത്തിനൊപ്പിച്ച് വാളുകള്‍ എല്ലാവശത്തേക്കും ചലിപ്പിച്ചുകൊണ്ടുള്ള നൃത്തം മൂര്‍ധന്യത്തിലെത്തുമ്പോള്‍ രോഗി ശക്തിയാര്‍ജിക്കുകയും നൃത്തത്തില്‍ പങ്കുചേരുകയും ചെയ്യുന്നു. ഈ രീതി മിക്ക ഗോത്രക്കാരുടെ ഇടയിലും ഉണ്ട്.

പിശാചുനൃത്തം

ഗ്രീഷ്മത്തിന്റെ അവസാനം കുറിക്കുന്നതിനായി മംഗോളിയയില്‍ നടത്തുന്ന 'ത്സാം' ആഘോഷത്തോടനുബന്ധിച്ച് പിശാചുനൃത്തം നടത്താറുണ്ട്. ബുദ്ധഭിക്ഷുക്കളും ലാമാമാരുമാണ് നര്‍ത്തകര്‍. മരണദേവന്റെ സാന്നിധ്യം അനിഷേധ്യമാണെന്ന് കാണിക്കാനാണ് ഈ നൃത്തങ്ങള്‍.

ശവസംസ്കാരനൃത്തം

ശവസംസ്കാര ചടങ്ങുകളോടനുബന്ധിച്ച് ഉള്ള നൃത്തങ്ങള്‍ ഇന്നും പല സ്ഥലങ്ങളിലും തുടര്‍ന്നുവരുന്നുണ്ട്. സ്പെയിന്‍, ഫ്രാന്‍സ്, അയര്‍ലണ്ട് എന്നിവിടങ്ങളിലെ ഗ്രാമീണര്‍, ഈസ്റ്റിന്ത്യന്‍ ദ്വീപുകാര്‍, അമേരിക്കക്കാര്‍, ശ്രീലങ്കയിലെ വെഡ്ഢാവര്‍ഗക്കാര്‍, ഇന്ത്യയിലെ തോടര്‍ എന്നിവര്‍ മരണനൃത്തം അനുഷ്ഠിച്ചുവരുന്നു. പരേതാത്മാവിന്റെ സ്വര്‍ഗാരോഹണത്തെ ആഘോഷിക്കാന്‍ വേണ്ടിയാണ് ഇവര്‍ ഈ നൃത്തം നടത്തുന്നത്.

ഭാഗ്യനൃത്തം

ബല്‍ജിയം കോങ്ഗോയിലെ വതൂസിവര്‍ഗക്കാര്‍ എല്ലാ പ്രധാന ചടങ്ങുകള്‍ക്കും മുന്‍പായി ഭാഗ്യനൃത്തം (Good Luck Dance) നടത്താറുണ്ട്.
വതൂസീ വേടന്മാര്‍ നടത്തുന്ന ഭാഗ്യനൃത്തം

ഇന്ത്യയില്‍

ഇന്ത്യയിലെ മിക്ക നാടോടിനൃത്തങ്ങളും മതപരമായ പശ്ചാത്തലത്തില്‍ ഉദയം ചെയ്തവയാണ്. ആധുനിക യൂറോപ്യന്‍ നൃത്തകലയില്‍ മതപരമായ ചടങ്ങുകള്‍ക്കോ ആരാധനയ്ക്കോ സ്ഥാനമില്ല. മറിച്ചാണ് ഇന്ത്യയിലെ സ്ഥിതി. പുരാണങ്ങളില്‍നിന്ന് അടര്‍ത്തിയെടുത്ത കഥകളാണ് നൃത്തത്തിന് പ്രായേണ ആധാരം. സാമൂഹികമെന്നും മതപരമെന്നും ഒരു വിഭജനം ഇവിടെ സാധ്യവുമല്ല. സാമൂഹിക നൃത്തങ്ങള്‍ തന്നെ മതാചാരങ്ങളുമായി ബന്ധപ്പെട്ടവയാണ്. കാലാവസ്ഥ, പ്രാദേശിക സ്വഭാവങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ നൃത്തത്തിന്റെ സ്വഭാവത്തിന് വ്യത്യാസം ഉണ്ടെങ്കിലും തത്ത്വങ്ങള്‍ക്ക് വളരെ സാദൃശ്യമുണ്ടെന്നത് ഒരു പ്രത്യേകതയാണ്.


ഇന്ത്യയിലെ അനുഷ്ഠാനനൃത്തങ്ങളെ മൂന്നായി തിരിക്കാം:

(1) ദേവതകളെ ആരാധിച്ചുകൊണ്ടുള്ളവ; (2) ഭൂതപ്രേതപിശാചുക്കളില്‍നിന്നും രക്ഷിക്കണമെന്ന് ദേവതകളോട് പ്രാര്‍ഥിക്കുന്നവ;

(3) പുരാണങ്ങളെ ആസ്പദമാക്കിയുള്ളവ.

നാഗാലാന്‍ഡ്

ഇന്ത്യന്‍ നാടോടിനൃത്തങ്ങളില്‍വച്ച് സുന്ദരവും ചലനാത്മകവുമായത് നാഗാനൃത്തങ്ങളാണ്. നാഗായുദ്ധനൃത്തമാണ് ഇതില്‍ ഏറ്റവും പ്രധാനം. മുഖത്ത് ചായം തേച്ച് കൊമ്പ്, മുത്ത്, എല്ല്, തൂവല്‍ എന്നിവകൊണ്ടുള്ള ആഭരണങ്ങള്‍ ധരിച്ചാണ് ഇവര്‍ നൃത്തത്തിനൊരുങ്ങുന്നത്. പൂര്‍വികരെ വന്ദിക്കുന്നതിന് ഇവര്‍ക്കു പ്രത്യേക നൃത്തങ്ങളുണ്ട്.

അസം, മണിപ്പൂര്‍

ഇവിടങ്ങളിലെ നാടോടിനൃത്തങ്ങളില്‍ പലതും ആരാധനാനൃത്തങ്ങളാണ്. ദേവതകളെ പ്രസാദിപ്പിക്കാനുള്ള മാര്‍ഗമായിട്ടാണ് നൃത്തത്തെ ഇക്കൂട്ടര്‍ പരിഗണിക്കുന്നത്. ശ്രീകൃഷ്ണന്റെ കഥയെ ആസ്പദമാക്കിയുള്ളതാണ് മിക്ക നൃത്തങ്ങളും. ഉദാ. 'കേളീഗോപാല്‍' എന്ന അസം നൃത്തം. ഭക്തിരസപ്രധാനങ്ങളായ ഇതിവൃത്തങ്ങള്‍ക്കു പുറമേ കൊയ്ത്തു നൃത്തം, ഖ്വല്ലം എന്ന അതിഥിനൃത്തം, വേടനൃത്തം എന്നിവയും നടത്തുന്നു. മണിപ്പൂരിലെ ആരാധനാനൃത്തങ്ങളുടെ കൂട്ടത്തില്‍ രാസനൃത്തം, ലായ്ഹരോബാ, തബാല്‍ ചോങ്ബി എന്നിവ എടുത്തുപറയത്തക്കതാണ്. ശിവനേയും പാര്‍വതിയേയും സംബന്ധിച്ചുള്ള കഥകളാണ് ലായ്ഹരോബാ നൃത്തത്തിന്നാധാരം. ഗ്രാമീണദേവതകള്‍ക്ക് അര്‍പ്പിക്കപ്പെട്ട നിലയിലുള്ള ഈ നൃത്തരൂപത്തിന്റെ സംവിധായകര്‍ സന്ന്യാസികളും സന്ന്യാസിനികളുമാണ്. നര്‍ത്തകരില്‍ ദൈവശക്തി ആവാഹിക്കപ്പെടുമ്പോഴാണ് നൃത്തം തുടങ്ങുക. ലായ്ഹരോബ നൃത്തത്തോട് സാദൃശ്യമുള്ള ഒന്നാണ് മഹാരാജാ ജയ്സിങ് സംവിധാനം ചെയ്തതെന്നു കരുതപ്പെടുന്ന രാസലീല. പലവിധ ഭജനക്രമങ്ങളെ ആധാരമാക്കി, ദീര്‍ഘായുസ്സും സമൃദ്ധിയും നല്കാന്‍ ദൈവത്തോടും ഭൂമിദേവിയോടും അഭ്യര്‍ഥിക്കുന്ന മട്ടിലുള്ളതാണ് മണിപ്പൂര്‍ നാഗാന്‍മാരുടെ മാവോനൃത്തം. കേദാരനാഥ് ക്ഷേത്രത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ വസിക്കുന്ന നെഹ്രി-ഗര്‍വാള്‍ഗോത്രക്കാര്‍ അമ്പലമുറ്റങ്ങളില്‍ നടത്തുന്ന പേരുകേട്ട നൃത്തമാണ് 'ചൌഫാലാകേദര്‍'. സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി ദേവതകളേയും ഭൂമീദേവിയേയും പ്രീതിപ്പെടുത്തുന്നതിനാണീ നൃത്തം. ദേവതകള്‍ പ്രത്യക്ഷപ്പെട്ട് അനുഗ്രഹിക്കുന്നതായി സങ്കല്പിച്ചിട്ടുള്ള രംഗത്തില്‍ നൃത്തം അതിന്റെ പരമകാഷ്ഠയില്‍ എത്തുന്നു.

ഹിമാചല്‍പ്രദേശ്, പഞ്ചാബ്, ഹരിയാന

ഹിമാലയത്തിന്റെ പ്രാന്തപ്രദേശത്തുള്ള ജനങ്ങളുടെ ഒരു അപൂര്‍വ നൃത്തമാണ് സാംക്രമികരോഗങ്ങളെയും കഷ്ടതകളെയും അകറ്റാന്‍ വേണ്ടിയുള്ള 'ജാഗര്‍' എന്ന പിശാചുനൃത്തം. ഹരിയാനയിലെ ഒരു ആചാരനൃത്തമാണ് വിളവെടുപ്പ് ഉത്സവത്തോടനുബന്ധിച്ചുള്ള നടത്തുന്ന 'ധാംയാല്‍'. പരമശിവനെ ധ്യാനിക്കുകയും അദ്ദേഹത്തിന്റെ അനുഗ്രഹത്തില്‍ ആനന്ദോന്‍മത്തരായി നൃത്തം ചെയ്യുകയുമാണ് ഇതിന്റെ സമ്പ്രദായം. പഞ്ചാബില്‍ വിളവെടുപ്പിനോടനുബന്ധിച്ച് ഉത്സവത്തിന്റെ ഒരു പ്രധാനഭാഗമായിരുന്നു ഭാംഗ്രാനൃത്തം. ഇപ്പോള്‍ എല്ലാ ആഘോഷങ്ങളുടെയും ഭാഗമായി ഭാംഗ്രാനൃത്തം നടത്താറുണ്ട്.
ഭാംഗ്രാനൃത്തം:വിളവെടുപ്പിനോട് അനുബന്ധിച്ച് പ‍ഞ്ചാബികള്‍ നടത്തുന്ന നൃത്തം‍

ഒറീസ

ഒറീസയിലെ ഭൂമിയാവര്‍ഗക്കാരുടെ ജാദൂര്‍നൃത്തവും ഭൂമിദേവിയെ ആരാധിക്കുന്ന തരത്തിലുള്ളതാണ്. 'പാച്ചുവാര്‍ജ്' എന്ന മദ്യം അവര്‍ ഭൂമിയിലൊഴിച്ച് ദേവിക്ക് നിവേദിച്ചശേഷം കുടിക്കുന്നു. മദ്യം ഒഴുകുന്ന പ്രദേശം ഫലഭൂയിഷ്ടമാകുമെന്നാണ് വിശ്വാസം.

ഗുജറാത്ത്

ഗുജറാത്തില്‍ ഏറ്റവും പ്രചാരമുള്ള ഒരു അനുഷ്ഠാനനൃത്തമാണ് ഗര്‍ബാ. നവരാത്രി ഉത്സവക്കാലത്ത് ഗര്‍ബാ എന്നു പേരുള്ള സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ ഗ്രാമീണ കന്യകമാര്‍ നടത്തുന്നതാണിത്. ആകര്‍ഷകമായി അലങ്കരിച്ച് തിരികൊളുത്തിവച്ച പാത്രം തലയിലേറ്റി വീടുതോറും നടന്ന് അവിടെ ഒരുക്കിവച്ചിട്ടുള്ള ഇത്തരം പാത്രത്തിനു ചുറ്റും നൃത്തം വയ്ക്കുന്നു. തിരുവാതിരകളിപോലെ കൈകൊട്ടിയും കുമ്മിയടിച്ചുമാണ് ഗര്‍ബാനൃത്തം ചെയ്യുന്നത്. പുരുഷന്‍മാര്‍ നടത്തുന്ന ഗര്‍ബിനൃത്തം ഇതിന്റെ ഒരു വകഭേദമാണ്.

ഗര്‍ബാനൃത്തം:ഗുജറാത്തിലെ സ്തീകള്‍ നവരാത്രികാലത്ത് നടത്തുന്ന നൃത്തം

ബിഹാര്‍

മാഖേ, ബാ, ധ്യോര്‍, ജൊംനാമാ എന്നീ നൃത്തങ്ങളാണ് പ്രധാനമായവ. മാഖേ നൃത്തം ദേവതാപ്രീതിക്കും ബാ നൃത്തം പ്രേമം, സാഹസികത, വേട്ട, യുദ്ധം എന്നിവയെ ആസ്പദമാക്കിയും ധ്യോര്‍ നൃത്തം കൃഷി, മഴ, കാര്‍മേഘം എന്നിവയെ സംബന്ധിച്ചും ജൊംനാമാനൃത്തം വിളവെടുപ്പ് സമയത്തും നടത്തുന്നു.

ബംഗാള്‍

ദസ്രാ ഉത്സവത്തോടനുബന്ധിച്ച് ദുര്‍ഗാപ്രീതിക്കുവേണ്ടി ബാംഗാളിലെ സന്താള്‍വര്‍ഗക്കാര്‍ ദേശായി (ദസ്രാ) നൃത്തം നടത്തുന്നു. വിവാഹാവസരത്തില്‍ നടത്തുന്നതാണ് ഗുലാരിയാ നൃത്തം. റായീബേശീ എന്നത് യുദ്ധനൃത്തമാണ്. ആയുധങ്ങള്‍ ഉപയോഗിക്കാതെ കൈമുദ്രകള്‍ കൊണ്ടാണ് യുദ്ധമുറകള്‍ കാണിക്കുന്നത്. വനദേവതമാരുടെ പ്രീതിക്കായി നടത്തുന്നതാണ് കാനനനൃത്തം.

തമിഴ്‍നാട്

തമിഴ്‍നാട്ടിലെ ചില ക്ഷേത്രങ്ങളില്‍ നടത്താറുള്ള ഒന്നാണ് സിംഹനടനം. നൃത്തം തുടങ്ങുന്നതിനുമുന്‍പായി ക്ഷേത്രത്തിന്റെ മുന്‍പില്‍ മൂന്നിഞ്ചുകനത്തില്‍ വെള്ളമണല്‍ നിരത്തി അതിന്റെ മുകളില്‍ വെള്ളത്തുണി വിരിക്കുന്നു. നര്‍ത്തകി സിംഹനടനതാളത്തിലുള്ള ഗാനത്തില്‍ നൃത്തം ചെയ്തു മുന്‍പോട്ടുവന്ന് കാലുകൊണ്ട് മണ്ണ് മുന്‍പോട്ടു നീക്കുന്നു. വീണ്ടും വീണ്ടും ഇത് ആവര്‍ത്തിച്ച് നൃത്തം അവസാനിപ്പിക്കുന്നു. നൃത്തം കഴിയുമ്പോള്‍, ഇരിക്കുന്ന സിംഹത്തിന്റെ ആകൃതി മണ്ണില്‍ രൂപംകൊണ്ടിരിക്കുന്നതായി കാണാം. രാമേശ്വരം ക്ഷേത്രത്തിലും ഇതുപോലെയുള്ള നൃത്തം നടത്താറുണ്ട്. സിംഹത്തിനുപകരം പാര്‍വതീപരമേശ്വരന്‍മാരെ തോളിലേറ്റി നില്ക്കുന്ന ദശമുഖന്റെ രൂപമാണ് ഇവിടെ നൃത്തം ചെയ്യുന്നയാള്‍ സൃഷ്ടിക്കുന്നത് എന്ന വ്യത്യാസം മാത്രം.


തഞ്ചാവൂര്‍ ജില്ലയിലെ ത്യാഗരാജക്ഷേത്രങ്ങളില്‍ (തിരുവാരൂര്‍, തിരുനല്ലാരു, തിരുനാഗായ, തിരുക്കാരായില്‍, തിരുക്കോലിലി, തിരുവായ്മൂര്‍, തിരുമരൈക്കാട്) പ്രത്യേകതരം അനുഷ്ഠാനനൃത്തങ്ങള്‍ നടത്താറുണ്ട്. ത്യാഗരാജപ്രതിമവച്ച് അലങ്കരിച്ച 'ജീവിത'തോളിലേറ്റിക്കൊണ്ടാണ് നൃത്തം ചെയ്യുന്നത്. അജപാനടനം, ഉന്‍മത്തനടനം, തരംഗനടനം, കുക്കുടനടനം, ഭൃംഗനടനം, കമലനടനം, ഹംസനടനം എന്നീ നൃത്തങ്ങളാണ് ഇവര്‍ ചെയ്യുന്നത്.


നവസന്ധിനൃത്തം: തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ധ്വജാരോഹണോത്സവത്തോട് അനുബന്ധിച്ച് നവസന്ധി നൃത്തം നടത്താറുണ്ട്. ബ്രഹ്മാവിനേയും അഷ്ടദിക്പാലന്‍മാരേയും പ്രീതിപ്പെടുത്തുവാനാണ് ഇത് നടത്താറ്. ബ്രഹ്മാവിനെ പ്രീതിപ്പെടുത്തുന്നതിന് കമലനൃത്തവും അഷ്ടദിക്പാലന്‍മാരായ ഇന്ദ്രന്‍, അഗ്നി, യമന്‍, നിരൃതി, വരുണന്‍, വായു, കുബേരന്‍, ഈശന്‍ എന്നിവര്‍ക്ക് യഥാക്രമം ഭൂജംഗം, മണ്ഡലം, ദണ്ഡപാദം, ഭുജംഗത്രാസം, കുഞ്ചിതം, സന്ധ്യാനൃത്തം, ഊര്‍ധ്വപാദം എന്നീ നൃത്തങ്ങളും നടത്താറുണ്ട്.

കേരളത്തില്‍

അനുഷ്ഠാനപ്രധാനമായ നൃത്തങ്ങളില്‍ ചിലത്:

കുംഭകുടം

കേരളത്തിലെ ഭദ്രകാളിക്ഷേത്രങ്ങളില്‍ നടത്താറുള്ള ഒരു അനുഷ്ഠാനനൃത്തമാണ് കുംഭകുടം. ഇതിന് മാരിയമ്മന്‍ തുള്ളല്‍, അമ്മന്‍കുടം എന്നും പേരുകളുണ്ട്. കുംഭഭരണി, മീനഭരണി, പത്താമുദയം (മേടം-10) എന്നീ ദിവസങ്ങളിലെ ഉത്സവത്തിനാണ് ഇത് നടത്താറുള്ളത്. കോട്ടയത്തിനടുത്തുള്ള മണര്‍കാട്, കുറ്റിക്കാട്, പള്ളിപ്പുറം എന്നീ കാവുകളില്‍ കുംഭകുടം വളരെ പ്രാധാന്യത്തോടെ ഇന്നും നടത്തിവരുന്നുണ്ട്. മഞ്ഞള്‍വെള്ളമോ മഞ്ഞളും ചുണ്ണാമ്പുംകൂടി കലക്കിയ നിണവെള്ളമോ കുടങ്ങളില്‍ നിറച്ചതിനുശേഷം ആര്യവേപ്പിന്റെ കൊമ്പുകളും തേങ്ങയുംകൊണ്ടു പൂജിച്ച കുടം പൂച്ചെണ്ടുകള്‍കൊണ്ടലങ്കരിച്ച് നര്‍ത്തകര്‍ തലയില്‍ വയ്ക്കുന്നു. ഓലകൊണ്ടു കെട്ടിമറച്ച പാട്ടമ്പലത്തില്‍നിന്ന് പുറപ്പെട്ട് നര്‍ത്തകര്‍ കാവില്‍ എത്തുന്നു. വെളിച്ചപ്പാട് കുടത്തിന്‍മേല്‍ വാളുതൊട്ട് അനുഗ്രഹിക്കുന്നതോടെ നൃത്തം തുടങ്ങുകയായി. പ്രത്യേക താളങ്ങളിലുള്ള വാദ്യമേളവും ഇതിനുണ്ട്. നൃത്തം ഉച്ചകോടിയിലെത്തി അമ്പലത്തിന്റെ വടക്കേനടയില്‍ വരുമ്പോള്‍ നര്‍ത്തകര്‍ ഓരോരുത്തരും കുടത്തിലെ വെള്ളം വെളിച്ചപ്പാടിന്റെ തലയില്‍ ഒഴിക്കും. ഭദ്രകാളിക്ഷേത്രത്തില്‍ നടത്താറുള്ള മുടിയാട്ടവും ഇതുപോലെ ഒന്നാണ്.

ഗരുഡന്‍ തൂക്കം

ഗരുഡന്‍ പറവ എന്ന ആചാരനൃത്തവും ഭദ്രകാളിക്ഷേത്രങ്ങളിലാണ് നടത്താറുള്ളത്. കിരീടവും മുടിയും ചിറകുകളും പക്ഷിയുടെ ചുണ്ടും നര്‍ത്തകന്‍ ധരിക്കുന്നു. കവുങ്ങുകൊണ്ടു തീര്‍ത്ത തട്ടില്‍ നര്‍ത്തകനെ ഏറ്റി വാദ്യമേളത്തോടെ ധാരാളം ആളുകള്‍ പുറപ്പെടുന്നു. പല ഗ്രാമങ്ങളില്‍നിന്നും ഇത്തരത്തിലുള്ള ധാരാളം ഗരുഡന്‍മാര്‍ ക്ഷേത്രത്തില്‍ ഒന്നിച്ചുചേരും. വെളിച്ചപ്പാടിന്റെ അനുഗ്രഹത്തോടുകൂടിയാണ് ഗരുഡനൃത്തവും തുടങ്ങുക. ഗരുഡവേഷം കെട്ടിയവരെ ചാടിന്‍മേല്‍ നിറുത്തി പുറത്തു ചൂണ്ട കുത്തി, ചൂണ്ടയുടെ അറ്റത്തുള്ള ചരടുകൊണ്ടു നിയന്ത്രിച്ചു നടത്തുന്ന നൃത്തമാണ് ഗരുഡന്‍തൂക്കം. തിറയാട്ടം, മുടിയേറ്റ്, തെയ്യാട്ടം എന്നിവയും കേരളത്തിലെ ക്ഷേത്രങ്ങളില്‍ നടത്താറുള്ള ആചാരനൃത്തങ്ങളാണ്. എരുമേലിയില്‍ അയ്യപ്പഭക്തന്‍മാര്‍ നടത്തുന്ന പേട്ടതുള്ളലും അനുഷ്ഠാനനൃത്തങ്ങളുടെ കൂട്ടത്തില്‍ ശ്രദ്ധേയമാണ്.

കാവടിയാട്ടം

കേരളത്തിലെ ക്ഷേത്രങ്ങളില്‍, വിശേഷിച്ച് സുബ്രഹ്മണ്യക്ഷേത്രങ്ങളില്‍ നടത്താറുള്ള കാവടിയാട്ടം മറ്റൊരിനമാണ്. മകരമാസത്തിലെ തൈപ്പൂയം നാളിലാണ് ഇതു നടത്തുക. പൂക്കള്‍, മാലകള്‍, മയില്‍പ്പീലികള്‍ എന്നിവകൊണ്ടലങ്കരിച്ച കാവടി ചുമലിലെടുത്ത് കവിളത്തോ നാവിലോ ദേഹത്തു പല ഭാഗത്തും തന്നെയോ വേല്‍ കുത്തിയിറക്കിക്കൊണ്ടാണ് ചിലര്‍ നൃത്തത്തില്‍ പങ്കെടുക്കുന്നത്. നര്‍ത്തകരുടെ മുന്നിലായി നാഗസ്വരം, തകില്‍, ചെട്ടിവാദ്യം, പമ്പമേളം, ഉടുക്ക് എന്നീ വാദ്യോപകരണങ്ങളുമായി മേളക്കാര്‍ പോകുന്നു. സുബ്രഹ്മണ്യസ്വാമിക്ക് നിവേദിക്കാനുള്ള പാലും പനിനീരും ഭസ്മവും മറ്റും കാവടിയുടെ വശങ്ങളില്‍ തൂക്കി ഇട്ടിരിക്കും. തമിഴ്‍നാട്ടിലും കാവടിയാട്ടം പ്രചാരത്തിലുണ്ട്. വൈദികമതം സ്ഥാപിക്കുന്നതിനുവേണ്ടി ബുദ്ധമതാനുയായികളെ നശിപ്പിച്ചതിന്റെ ഓര്‍മയ്ക്കാണ് കാവടിയാട്ടം, അമ്മന്‍കുടം, ഗരുഡന്‍തൂക്കം തുടങ്ങിയ ആചാരങ്ങള്‍ അനുഷ്ഠിക്കപ്പെടുന്നതെന്ന് ചില ചരിത്രകാരന്‍മാര്‍ കരുതുന്നു.

തിരുവാതിരക്കളി

തിരുവാതിരവ്രതത്തോടനുബന്ധിച്ചുള്ള തിരുവാതിരക്കളി (കൈകൊട്ടിക്കളി) കേരളത്തിന്റെ പ്രത്യേകതയാണ്. തിരുവാതിരദിവസം രാത്രിയില്‍ കത്തിച്ചുവച്ച നിലവിളക്കിനു ചുറ്റും നിന്ന് പാട്ടുപാടി ചുവടുവച്ച് സ്ത്രീകള്‍ നടത്താറുള്ള ഈ നൃത്തം പരമശിവനെ പ്രീതിപ്പെടുത്തുന്നതിനുള്ളതാണ്.

അനുഷ്ഠാനനൃത്തങ്ങളുടെ ഒരു ഭാഗമായി അനുഷ്ഠാന നാടകങ്ങള്‍ എന്നൊന്ന് കേരളത്തില്‍ നിലവിലുണ്ട്. മുടിയേറ്റ്, കാളിത്തിയ്യാട്ട്, അയ്യപ്പന്‍തിയ്യാട്ട് എന്നിവ ഇക്കൂട്ടത്തില്‍ പ്രധാനപ്പെട്ടവയാണ്. വാസ്തവത്തില്‍ ഇവ നാടകീയനൃത്തമോ നൃത്തരൂപേണയുള്ള നാടകമോ ആകാം. എന്തായാലും അനുഷ്ഠാനമായി നടത്തിവരുന്നതും താളനിബദ്ധവും ഗാനാത്മകവുമായ ഒരു പശ്ചാത്തലത്തോടുകൂടി നൃത്തം ചവുട്ടിയും അംഗവിക്ഷേപങ്ങള്‍ ചെയ്തും പ്രത്യേക സന്ദര്‍ഭങ്ങളില്‍ മാത്രം നടത്തപ്പെടുന്നതും കേരളത്തിന്റേതുമാത്രവുമായ ഇവയെ അനുഷ്ഠാനനൃത്തങ്ങളില്‍ തന്നെ ഉള്‍പ്പെടുത്താവുന്നതാണ്.

മുടിയേറ്റ്

കാവുകളിലാണ് ഈ ചടങ്ങു നടത്തുക. ധര്‍മദൈവങ്ങളെയോ കാരണവന്‍മാരെയോ കുടിയിരുത്തിയിട്ടുള്ള കുര്യാലകള്‍ക്കു മുമ്പിലും മുടിയേറ്റു നടത്താറുണ്ട്.
മുടിയേററ്


കളമെഴുത്ത്, ദീപാരാധന, തിരിയുഴിച്ചില്‍ എന്നിവയ്ക്കുശേഷം താലപ്പൊലിയുമായി ദേവിയെ എതിരേല്ക്കുന്നു. തായമ്പക, പഞ്ചവാദ്യം തുടങ്ങിയ മേളങ്ങള്‍ എതിരേല്‍പിലും പ്രദക്ഷിണത്തിലും ഉണ്ടായിരിക്കും. ദാരികനും കാളിയുമായുള്ള ഏറ്റുമുട്ടലാണ് ഇതിന്റെ ഇതിവൃത്തം. കാളി, ദാരികന്‍, ശിവന്‍, ദാനവന്‍, കോയിമ്പിടാര് (കോയമ്പടനായര്), വേതാളം, കൂളി ഇത്രയുമാണ് കഥാപാത്രങ്ങള്‍, അവര്‍ക്കു പ്രത്യേകം ചമയങ്ങളുമുണ്ട്.

കാളിത്തിയ്യാട്ട്

അയ്യപ്പന്‍കാവിലും അമ്മന്‍കാവിലുമാണ് തിയ്യാട്ടു നടത്തുക. ചിലപ്പോള്‍ വീടുകളിലും നടത്താറുണ്ട്. 'ബാധ' ഒഴിക്കാനും സന്താനസമ്പത്തുണ്ടാകാനുമാണ് വീടുകളില്‍ തിയ്യാട്ടുനടത്തുന്നത്. ഷഷ്ടിപൂര്‍ത്തി തുടങ്ങിയ ചടങ്ങുകളുടെ ഭാഗമായും തീയാട്ടു നടത്താം. 'തിയ്യാട്ടു ഉണ്ണികള്‍' എന്നു പറയപ്പെടുന്ന അന്തരാളവര്‍ഗക്കാരാണ് ഇതു നടത്താന്‍ അധികാരമുള്ളവര്‍.

ഉച്ചപ്പാട്ട്, കളമെഴുത്ത്, സന്ധ്യക്കൊട്ട്, എതിരേല്‍പ്, ദീപാരാധന തുടങ്ങിയവയാണ് ചടങ്ങുകള്‍. അഷ്ടമംഗല്യം, കോല്‍വിളക്ക്, കുത്തുവിളക്ക്, ചങ്ങലവട്ട തുടങ്ങിയവ എതിരേല്‍പിനുണ്ടായിരിക്കും. തിരിയുഴിച്ചിലാണ് അവസാനത്തെ ചടങ്ങ്. അതുകൊണ്ടായിരിക്കാം ഇതിന് തിയ്യാട്ട് (തിരികൊണ്ടുള്ള ആട്ട് അഥവാ ഉച്ചാടനം) എന്നു പറഞ്ഞുവരുന്നത്. ഇതിന്റെ കഥയും ദാരികവധം തന്നെയാണ്. വലന്തലച്ചെണ്ട (വീക്കന്‍), ഇലത്താളം, ചേങ്കല ഇവയാണ് മേളത്തിനുപയോഗിക്കുക. നൃത്തഭേദങ്ങള്‍ക്കനുസരിച്ച് കൊട്ടുകയാണ് മേളക്കാരുടെ ചുമതല. വേഷവിധാനങ്ങളും അംഗവിക്ഷേപങ്ങളോടുകൂടിയ അഭിനയവുമുണ്ട്.

അയ്യപ്പന്‍തിയ്യാട്ട്

അയ്യപ്പന്‍ കാവുകളിലാണ് ഇതു നടത്തുക പതിവ്; പ്രത്യേകിച്ച് മലബാര്‍ പ്രദേശങ്ങളില്‍. പീഠം, വിളക്ക്, വെള്ളരി തുടങ്ങിയവ വച്ച് ഗണപതിപൂജ നടത്തുന്നതോടുകൂടിയാണ് ആരംഭം. ശാന്തിക്കാരന്‍ പൂജനടത്തുകയും നമ്പ്യാര്‍ പറകൊട്ടി പാടുകയും ചെയ്യും. ആദ്യത്തെ ചടങ്ങിന് ഉച്ചതീയ്യാട്ട് എന്നു പറയും. വൈകിട്ടാണ് മറ്റു ചടങ്ങുകള്‍ ആരംഭിക്കുക. കളമെഴുതി, പീഠത്തില്‍ തിരുവുടയാട ചാര്‍ത്തുന്നു. അതോടെ നമ്പ്യാര്‍ പറകൊട്ടി പാട്ടുതുടങ്ങും. പിന്നീട് കൂത്ത് ആരംഭിക്കും. കൂത്തില്‍ നന്ദികേശ്വരന്റെ വേഷം കെട്ടുന്നത് നമ്പ്യാരായിരിക്കും. ശാസ്താവിന്റെ ജനനമാണ് ഇതിവൃത്തം. നന്ദികേശ്വരന്‍ കൈമുദ്രകളിലൂടെ കഥാഖ്യാനം നടത്തുമ്പോള്‍ ശ്രീ പരമേശ്വരന്‍ നൃത്തം ചെയ്തുകൊണ്ടിരിക്കും. കഥ ആടിക്കഴിഞ്ഞാല്‍ 'പരമ്പിരയം കൈയുകള്‍' ആടുക എന്ന പതിവുണ്ട്. അതുകഴിഞ്ഞ് തിരിയുഴിച്ചിലാണ്. വെളിച്ചപ്പാടിന്റെ വരവും അതിനെത്തുടര്‍ന്ന് കനല്‍ച്ചാട്ടം എന്ന ചടങ്ങും ചില ദിക്കുകളില്‍ നടത്താറുണ്ട്.

അയ്യപ്പന്‍പാട്ട്, പേട്ടതുള്ളല്‍, തിറയാട്ടം, വെള്ളാട്ടം, ഗുളികന്‍തിറ, തെയ്യം, ഗുളികന്‍ തോറ്റം, ഇളംകോലത്തോറ്റം, കുത്തിയോട്ടം തുടങ്ങി ഈഷല്‍ഭേദങ്ങളോടെ നടത്തിവരുന്ന അനുഷ്ഠാനങ്ങളില്‍ നൃത്തത്തിന് നല്കിയിട്ടുള്ള പ്രാധാന്യം ശ്രദ്ധേയമാണ്. ഈശ്വരസ്തുതിപരങ്ങളും നിവേദനപരങ്ങളുമായ ഇത്തരം അനുഷ്ഠാനങ്ങള്‍ക്ക് മതപരമായ അംഗീകാരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ മതാനുഷ്ഠാനങ്ങളുടെ ഭാഗമായിട്ടല്ലാതെയുള്ള ഏഴാമത്തുകളി, യാത്രകളി, വേലകളി, പുലികളി, കടുവാകളി, അര്‍ബാനമൊട്ടുകളി, പരിചമുട്ടുകളി, മാര്‍ഗംകളി തുടങ്ങിയവ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ നടത്തിവരുന്ന അനുഷ്ഠാനസ്വഭാവമുള്ള നൃത്തവിശേഷങ്ങളാണ്. നോ: അഗ്നിനൃത്തം, അര്‍ബാനമൊട്ടുകളി, കടുവാകളി, കാവടി, കുത്തിയോട്ടം, കോല്‍ക്കളി, കോലംതുള്ളല്‍, ഗരുഡന്‍തൂക്കം, തിരുവാതിരക്കളി, തെയ്യം, തിറ, പരിചമുട്ടുകളി, പേട്ടതുള്ളല്‍, ഭൂതംതുള്ളല്‍, മാര്‍ഗംകളി, മുടിയാട്ടം, മുടിയേറ്റ്, യാത്രകളി, വെളിച്ചപ്പാടുതുള്ളല്‍, വേടര്‍കളി, വേലകളി

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍