This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അങ്കോര്‍വാത്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അങ്കോര്‍വാത്

Angkor Watt

കംബോഡിയയിലെ ആദ്യകാല ഖ്മെര്‍ രാജാക്കന്‍മാരുടെ തലസ്ഥാനമായ അങ്കോര്‍തോമിന്റെ സമീപമുള്ള ചിത്രശില്പസമുജ്വലമായ ഒരു ഹൈന്ദവദേവാലയം. ഇന്നത്തെ കംബോഡിയയുടെ വ. ഭാഗത്ത് ഏതാണ്ട് മധ്യത്തിലാണ് നഗരവും ദേവാലയവും സ്ഥിതിചെയ്തിരുന്നത്.

നഗരത്തിന്റെ വിസ്തീര്‍ണം 8 ച.കി.മീ. ആണ്. ചുറ്റും ചിത്രാലംകൃതമായ മതിലുകള്‍ പണിതുയര്‍ത്തിയിരുന്നു. രാജ്യചരിത്രത്തിലെ പ്രധാന സംഭവങ്ങളാണ് ഈ കോട്ടയുടെ ചുമരുകളില്‍ ആലേഖനം ചെയ്തിരുന്നത്. പത്തു ലക്ഷത്തിലേറെ ജനങ്ങള്‍ ഒരു കാലത്ത് ഈ നഗരത്തില്‍ ഉണ്ടായിരുന്നെന്ന് വിശ്വസിക്കപ്പെടുന്നു. മതില്‍കെട്ടുകളുടെയും അവയ്ക്കുള്ളില്‍ സ്ഥിതിചെയ്തിരുന്ന കൊട്ടാരങ്ങള്‍, ക്ഷേത്രങ്ങള്‍ തുടങ്ങിയവയുടെയും പല നഷ്ടാവശിഷ്ടങ്ങളും കാണാന്‍ കഴിയും. ഈ നഗരത്തിന്റെ നിര്‍മാണം എ.ഡി. 800-ല്‍ ആരംഭിച്ചു, മൂന്നു നൂറ്റാണ്ടുകള്‍കൊണ്ടു പൂര്‍ത്തിയായി. ജയവര്‍മന്‍ ഏഴാമന്റെ (ഭ. 1181-1200 സു.) കാലത്ത് ഇവിടെ രൂപംകൊണ്ടിട്ടുള്ള മിക്ക ശില്പങ്ങളും ബുദ്ധമതപ്രധാനങ്ങളാണ്.

അങ്കോര്‍വാത് ക്ഷേതം

ദക്ഷിണപൂര്‍വേഷ്യയിലെ ഏറ്റവും മനോഹരമായ ദേവാലയശില്പങ്ങളിലൊന്നായി അങ്കോര്‍വാത് നൂറ്റാണ്ടുകളായി പരിഗണിക്കപ്പെട്ടുവരുന്നു. പിരമിഡിന്റെ ആകൃതിയിലുള്ള ഈ ക്ഷേത്രസൌധം വളരെ വലുപ്പമേറിയതാണ്. ഇതിലെ ലളിതവും സ്നിഗ്ധവും ആയ ശില്പങ്ങളും അലങ്കാരസംവിധാനങ്ങളും നിസ്തന്ദ്രവും നിഷ്കൃഷ്ടവുമായ കലോപാസനയുടെ നിദര്‍ശനങ്ങളാണ്. ചുറ്റുമുള്ള വിസ്താരമേറിയ കിടങ്ങും അതിലൂടെ പ്രധാന ഗോപുരത്തിലേക്കുള്ള നടപ്പാതയും മിനുസമുള്ള ചെങ്കല്ലുകള്‍ പടുത്തതാണ്. നടപ്പാതയുടെ നീളം 1,800 അടി വരും.

പാലാഴിമഥനം - അങ്കോര്‍വാത് ക്ഷേതത്തിലെ ഒരു ശില്പം

പ്രാചീന കംബോഡിയന്‍കലയുടെ ഒരു നല്ല മാതൃകയാണ് ഈ ക്ഷേത്രശില്പം. 1113 മുതല്‍ 1150 വരെ നാടുവാണിരുന്ന സൂര്യവര്‍മന്‍ രണ്ടാമനാണ് അങ്കോര്‍വാത് പണികഴിപ്പിച്ചത്. അക്കാലത്ത് ദക്ഷിണേന്ത്യയില്‍ നിലവിലിരുന്ന ശില്പകലയുടെ അതിപ്രസരം ഇതില്‍ പ്രകടമായി കാണാം. നടുവിലുള്ള ഗോപുരത്തിന്റെ ഉയരം 200 അടിയാണ്. അതിന്റെ ഉള്ളിലെ വിഷ്ണുപ്രതിഷ്ഠയിലേക്കുള്ള സോപാനത്തില്‍ 2 അടി വീതം ഉയരമുള്ള 38 പടികളുണ്ട്. ചുറ്റമ്പലത്തിന്റെ നാലു മൂലകളിലും ചെറിയ ഓരോ ഗോപുരം നിര്‍മിച്ചിട്ടുണ്ട്. കൊത്തുപണികള്‍കൊണ്ടു മോടിപിടിപ്പിച്ച തൂണുകളും ചിത്രാലംകൃതങ്ങളായ ചുവരുകളുംകൊണ്ടു ചുറ്റപ്പെട്ടതാണ് ഗര്‍ഭഗൃഹം. ചോളപല്ലവശില്പങ്ങളിലെന്നതുപോലെ നൃത്തംചെയ്യുന്ന അപ്സരസ്സുകളുടെ പ്രതിമകള്‍ ഈ ശാലകളുടെയും മണ്ഡപങ്ങളുടെയും ചുവരുകളില്‍ ഇടതൂര്‍ന്നുനില്ക്കുന്നു. രാമരാവണയുദ്ധം, പാലാഴിമഥനം തുടങ്ങിയ വൈഷ്ണവേതിഹാസകഥകളാണ് ഈ പ്രതിമാശില്പപരമ്പരകളിലെ പ്രതിപാദ്യം. ദേവാസുരന്‍മാര്‍, വാസുകി, മന്ദരപര്‍വതം, കൂര്‍മാവതാരം തുടങ്ങി ഓരോ ഇനവും വ്യക്തമായി ചിത്രണം ചെയ്തിട്ടുള്ള ശില്പങ്ങള്‍കൊണ്ടു നിറഞ്ഞ പാലാഴിമഥനശില്പം ഉദാത്തമായ ഒരു കലാശൈലിയുടെ ഉജ്ജ്വലമായ നിദര്‍ശനമാണ്. ക്ഷേത്രത്തിന് ചുറ്റും വിശാലമായ അങ്കണങ്ങളുണ്ട്. ഇവയും കലാപരമായി സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നു. ചുറ്റുപാടും പണിഞ്ഞിട്ടുള്ള മുറികളിലും നിരവധി ചിത്രശില്പങ്ങള്‍ കാണാം.

ഫ്രഞ്ചു പ്രകൃതിശാസ്ത്രജ്ഞനായ എ.എച്ച്. മൌഹൊ 1858-60 വര്‍ഷങ്ങളില്‍ വെട്ടിത്തെളിച്ച് ലോകശ്രദ്ധയ്ക്ക് വിഷയമാക്കുവോളം ഇവിടം ഉഷ്ണമേഖലാവനങ്ങളാല്‍ മറയ്ക്കപ്പെട്ട് ബഹിര്‍ലോകത്തിന് അജ്ഞാതമായി കിടക്കുകയായിരുന്നു. 1970-ല്‍ ക്ഷേത്ര പുനര്‍നിര്‍മാണം ആരംഭിച്ചെങ്കിലും 75-ല്‍ കമ്യൂണിസ്റ്റായ ഖ്മെര്‍ റൂഷ് അധികാരത്തില്‍ വന്നപ്പോള്‍ അത് നിര്‍ത്തിവച്ചു. പിന്നീട് 1990-ലാണ് ക്ഷേത്ര പുനരുദ്ധാരണം ആരംഭിച്ചത്. പുനരുദ്ധാരണത്തിനുശേഷം ക്ഷേത്ര സമുച്ചയത്തിന്റെ കിഴക്കുഭാഗത്തുള്ള ബഫുപോബ ക്ഷേത്രം സന്ദര്‍ശകര്‍ക്കായി 2006-ല്‍ തുറന്നുകൊടുക്കുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍