This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അകംകൃതികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

അകംകൃതികള്‍

തമിഴിലെ സംഘകൃതികളില്‍ ഒരു വിഭാഗം. പ്രേമം വിഷയമാക്കിയുള്ള ഗാനകൃതികള്‍. പ്രേമം സംബന്ധിച്ച വിഷയങ്ങളെ 'അകം' എന്നും വീരത്വം, ഔദാര്യം, കീര്‍ത്തി മുതലായ വിഷയങ്ങളെ 'പുറം' എന്നും പ്രാചീന തമിഴ് പണ്ഡിതന്മാര് വ്യവഹരിച്ചിരുന്നു. അകംപാട്ടുകളിലെ നായകന് സങ്കല്പപാത്രമാണ്. പുറംപാട്ടുകളില് നാടുവാഴുന്നവരുടെ ഗുണങ്ങളെ വാഴ്ത്തുകയാണ് പതിവ്. അതിനാല് അകംപാട്ടുകള്‍ കവിസങ്കല്പങ്ങളായും പുറംപാട്ടുകള്‍ വസ്തുസ്ഥിതികഥനങ്ങളായും പരിണമിക്കുന്നു. പ്രേമകഥ വിവരിക്കുമ്പോള്‍ അതിന് അനുയോജ്യമായ സ്ഥലം, സമയം, പക്ഷി, മൃഗം, വൃക്ഷം, പൂവ് എന്നിങ്ങനെയുള്ളവയെ ഇണക്കി പാടുന്ന പതിവ് പണ്ടേയുള്ളതാണ്. ജനഹൃദയങ്ങളില്‍ മാത്രം ജീവിച്ച നാടോടിപ്പാട്ടുകളുടെ രീതിയും ഇതുതന്നെ. അവയില്‍നിന്നാണ് പുലവ(പണ്ഡിത)ന്മാര്‍ അകംകൃതികളിലെ പ്രതിപാദനസമ്പ്രദായം കൈക്കൊണ്ടതെന്നു വിചാരിക്കാം. അങ്ങനെ അകംപാട്ടുകളില്‍ പ്രകൃതിവര്‍ണന സുലഭമായിത്തീര്‍ന്നു. എങ്കിലും അവയുടെ പ്രധാനലക്ഷ്യം പ്രേമത്തെപ്പറ്റി പാടുക എന്നതുതന്നെ.

പ്രാചീന തമിഴ്കൃതികള്‍ പത്തുപ്പാട്ട്, എട്ടുത്തൊകൈ, പതിനെണ്‍കീഴ്കണക്ക് എന്നീ മൂന്നിനത്തില്‍ അടങ്ങുന്നു. അവയുടെ എട്ടുത്തൊകൈനൂല്കളില്‍ നറ്റിണൈ, അകനാനൂറ്, ഐങ്കുറുന്നൂറ്, കുറുന്തൊകൈ, കലിത്തൊകൈ എന്നിങ്ങനെ സമാഹാരഗ്രന്ഥങ്ങളാണ് അകംകൃതികള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്.

നറ്റിണൈ

9 മുതല്‍ 12 വരികളുള്ള 400 പാട്ടുകളുടെ സമാഹാരമാണിത്. പന്നാറു തന്തമാറന്‍ വഴുതിയുടെ ആജ്ഞപ്രകാരമാണ് ഈ പാട്ടുകള്‍ സമാഹരിച്ചത്. സമാഹര്‍ത്താവ് ആരെന്ന് വ്യക്തമായിട്ടില്ല. സംഘകാലത്തിന്റെ അന്ത്യദശയിലാണ് ഇത് സമാഹരിക്കപ്പെട്ടതെന്നു കാണുന്നു. അകംകൃതികളില്‍ പ്രാധാന്യമേറിയതാണ് ഈ കൃതി. 187 പുലവന്മാര്‍ പാടിയ പാട്ടുകളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. തഞ്ചാവൂര്‍ ശ്രീനിവാസപിള്ളയും എസ്. വൈയാപുരിപ്പിള്ളയും 175 പുലവന്മാരാണ് നറ്റിണൈ ഗാനങ്ങള്‍ പാടിയതെന്ന അഭിപ്രായക്കാരാണ്. അവരുടെ പട്ടിക പരിശോധിച്ചാല്‍, രാജാവില്‍ നിന്ന് 'കാവിതി'പ്പട്ടം നേടിയ വണിക് പ്രമുഖന്മാരും ധാന്യവ്യാപാരികളും ആചാര്യന്മാരും കുറത്തിമാരും കൊല്ലന്‍ തുടങ്ങിയ തൊഴിലാളികളും അക്കാലത്ത് നല്ല പാണ്ഡിത്യമുള്ളവരായിരുന്നുവെന്ന് തെളിയുന്നു. ചേരചോള പാണ്ഡ്യന്മാരുടെ പൊതുപേരുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജാക്കന്മാര്‍ തങ്ങളുടെ കര്‍ത്തവ്യം ശരിക്കു നിര്‍വഹിച്ചാല്‍ അവരുടെ ഭരണം സന്തുഷ്ടി നല്കുന്ന തണലിനു സദൃശമായിരിക്കും എന്ന ആദര്‍ശം മുന്‍നിര്‍ത്തി ചോളന്മാര്‍, ധര്‍മത്തിന് ലോപം വരാത്തവിധം നീതി നടത്തിവന്നു. കുറിഞ്ചിനിലങ്ങളില്‍ ദേശകാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. കാവലാളന്മാര്‍ രാത്രി മുഴുവന്‍ ഉറക്കമിളച്ചിരുന്ന് കുറിഞ്ചിനിലരാഗം പാടി കാവല്‍ നിര്‍വഹിച്ചിരുന്നു. നെയ്തല്‍ നിലങ്ങളിലെ കാവല്‍ക്കാര്‍ യാമംതോറും ജനങ്ങളെ മണിയടിച്ചുണര്‍ത്തി വാതിലടച്ചു സശ്രദ്ധരായിരിക്കാന്‍ ഉദ്ബോധിപ്പിച്ചിരുന്നു. സജ്ജനങ്ങളുടെ ഊരും പേരും എഴുതി പൊതുസ്ഥലങ്ങളില്‍ വച്ചിരുന്നു. അയല്‍, പരതന്‍ മുതലായവരുടെ പ്രത്യേകതകളും തൊണ്ടി, കൊര്‍ക്കൈ, മാന്തൈ, കാണ്ടവായില്‍, കൂടല്‍, കിടങ്കില്‍, ചായ്ക്കാട്, പൊറൈയാട്, മരുങ്കൂര്‍പ്പട്ടിനം, മുള്ളൂര്‍, വെണ്ണി മുതലായ പ്രാചീന നഗരങ്ങളുടെ നാമങ്ങളും ഇവയിലുണ്ട്. ഇവയില്‍ ചിലതിന്റെ രൂപാന്തരങ്ങള്‍ ഇന്നും കേരളത്തില്‍ നിലനില്‍ക്കുന്നു. അക്കാലത്തെ വേഷവിധാനങ്ങള്‍, വാണിജ്യരീതി, കലകള്‍, ചികിത്സാവിധി, മതം മുതലായവയെപ്പറ്റി പലതും ഇതില്‍ നിന്നു ഗ്രഹിക്കാം. അന്നത്തെ സംസ്കാരത്തിന്റെ സ്വഭാവമറിയാന്‍ ഈ ഗ്രന്ഥം വളരെ പ്രയോജനപ്പെടുന്നു.

അകനാനൂറ്

13 മുതല്‍ 31 വരെ വരികളുള്ള 400 പാട്ടുകളുടെ സമാഹാരമാണിത്. ഇതിനു 'നെടുന്തൊകൈ' എന്നും പേരുണ്ട്. ഉപ്പൂരികുടികിഴാര്‍മകന്‍ ഉരുത്തിര ചന്‍മന്‍ ആണ് സമാഹര്‍ത്താവ്; സമാഹരിപ്പിച്ചത് ഉക്കിരപ്പെരുവഴുതി എന്ന പാണ്ഡ്യരാജാവും. ഇതില്‍ ആദ്യത്തെ 120 പാട്ടുകളെ 'കളിറ്റിയാനൈ നിരൈ' എന്നും 121 മുതല്‍ 300 വരെയുള്ള പാട്ടുകളെ 'മണിമിടൈ പവളം' എന്നും അവസാനത്തെ 100 പാട്ടുകളെ 'നിത്തിലക്കോവൈ' എന്നും പറയുന്നു.

ഇതിന്റെ പായിരം (പ്രശസ്തി) പാടിയത് 'ഇടൈയളനാട്ട് മണക്കുടിയാന്‍ പാല്‍വണ്ണതേവന്‍' ആയ വില്ലവതരൈയന്‍ ആണ്. അദ്ദേഹത്തിന്റെ കാലം നിര്‍ണയിക്കപ്പെട്ടിട്ടില്ല. ഈ സമാഹാരഗ്രന്ഥത്തിലെ പാട്ടുകള്‍ രചിച്ച പുലവന്‍മാരുടെ എണ്ണം 145 ആണെന്ന് അദ്ദേഹം പറയുന്നു. തമിഴ് സാഹിത്യകാരന്മാര്‍ മിക്കവരും ഇത് അംഗീകരിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ പറഞ്ഞിട്ടുള്ള പണ്ഡിതന്മാരുടെ പേരുകള്‍ കണക്കാക്കുമ്പോള്‍ അവരുടെ എണ്ണം 158 വരും. മൂന്നുപേരുടെ നാമധേയം നിശ്ചയമില്ല. കുറിഞ്ചി (മലവാരം), മുല്ലൈ (കാട്), മരുതം (വയലും കരയും), പാലൈ (മഴയില്ലാത്തിടം), നെയ്തല്‍ (സമുദ്രതീരം) എന്നീ അഞ്ചു തിണൈകളെ സംബന്ധിച്ച ഈ പാട്ടുകളുടെ ക്രമീകരണം പ്രത്യേകം ശ്രദ്ധാര്‍ഹമാണ്. ഒറ്റ എണ്ണമായിട്ടുള്ളവ പാലൈപ്പാട്ടുകളാണ്; 10, 20, 30 എന്ന സംഖ്യയുള്ളവ നെയ്തല്‍പാട്ടുകള്‍; 4, 14, 24 എന്നിങ്ങനെ ഒടുവില്‍ 4 വരുന്നവ മുല്ലൈപ്പാട്ടുകള്‍; 2, 8, 12, 18 എന്നിപ്രകാരം 2, 8 ഒടുവിലുള്ളവ കുറിഞ്ചിത്തിണൈയില്‍ ഉള്‍പ്പെടും; 6 ഒടുവില്‍ വരുന്നവ (6, 16, 26, 36 മുതലായവ) മരുതം സംബന്ധിച്ചവയാണ്. ഇങ്ങനെയൊരു സമ്പ്രദായം മറ്റൊന്നിലും കാണ്‍മാനില്ല.

അകനാനൂറിലെ പാട്ടുകളില്‍ 80 എണ്ണം കുറിഞ്ചിയെപ്പറ്റിയുള്ളവയാകുന്നു; പാലൈ സംബന്ധിച്ച 200; മുല്ലൈപ്പാട്ടുകള്‍ 40; മരുതം സംബന്ധിച്ചവ 40; നെയ്തല്‍ പാട്ടുകള്‍ 40. ഇവയില്‍ കുറിഞ്ചി, പാലൈ, മുല്ലൈ, മരുതം, നെയ്തല്‍ എന്നീ അഞ്ചുവക പ്രദേശങ്ങളുടെ സ്വഭാവം വ്യക്തമാക്കിയിട്ടുണ്ട്.

പുണര്‍തല്‍ (സംഭോഗം), പിരിതല്‍ (വിരഹം), ഇരുത്തല്‍ (സ്ഥിതി), ഊടല്‍ (പ്രണയകലഹം), ഇരങ്കല്‍ (വ്യസനം) എന്നീ അഞ്ചുവക ഒഴുക്കങ്ങള്‍ (നടപടികള്‍) ഉചിതമായ ഉപമകളിണക്കി ഇതില്‍ വിവരിച്ചിരിക്കുന്നു.

അന്തിയിളം കീരനാര്‍ മുതല്‍ വേമ്പറ്റൂര്‍ കുമരനാര്‍ വരെ 158 പുലവരാണ് അകനാനൂറിലെ പാട്ടുകള്‍ രചിച്ചിരിക്കുന്നത്. അവരില്‍ സ്ത്രീകളുമുണ്ട്.

നന്ദന്‍മാര്‍ (മഗധം), മൗര്യാക്രമണം, ഉതിയന്‍ചേരന്‍, ചേരലാതന്‍, മാന്തരംപൊറൈയന്‍, കടുംകോ, ഉതിയന്‍, കോതൈമാര്‍വന്‍, തിത്തന്‍, കരികാലന്‍, കിള്ളിവളവന്‍, ആലങ്കാനത്തുചെഴിയന്‍, പശുംപൂണ്‍ പാണ്ഡ്യന്‍, പഴയന്‍ മാറന്‍ എന്നിങ്ങനെ സംഭവങ്ങളും രാജാക്കന്മാരും ഇതില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. മുന്‍പറഞ്ഞ ചേരചോളപാണ്ഡ്യരാജാക്കന്മാര്‍ക്കു പുറമേ അനേകം സാമന്തന്‍മാരുടെ പേരുകളും ഈ ഗാനങ്ങളില്‍ കാണാം. ബാണന്മാര്‍, ഗംഗന്മാര്‍, തിരൈയന്മാര്‍ മുതലായവരെയും പണ്ടത്തെ ഗ്രാമഭരണം, വിവാഹരീതികള്‍, മതസ്ഥാപനങ്ങള്‍, സംസ്കാരം, പുരാണകഥകള്‍ എന്നിവയെയും ഇതില്‍ വിവരിച്ചിട്ടുണ്ട്.

ഐങ്കുറുനൂറ്

3 മുതല്‍ 6 വരെ വരികളുള്ള 500 പാട്ടുകളുടെ സമാഹാരമാണിത്. മരുതം, നെയ്തല്‍, കുറിഞ്ചി, പാലൈ, മുല്ലൈ എന്നീ 5 'ഒഴുക്ക'ങ്ങളില്‍ ഓരോന്നിനെയും കുറിച്ച് 100 വീതം ചെറിയ പാട്ടുകള്‍ ഇതിലുണ്ട്; അതാണ് ഇതിന് ഈ പേരു വരാന്‍ കാരണം. ഇതു സമാഹരിച്ചത് പുലത്തുറൈമുറ്റിയ കൂടലൂര്‍ കീഴാര്‍ ആണ്. യാനൈകട്ചേയ്മാന്തഞ്ചേരല്‍ ഇരുമ്പൊറൈ ഇവ പ്രസാധനം ചെയ്തു. ഈ രാജാവിന്റെ ചരമത്തെപ്പറ്റി വിലപിച്ച് കൂടലൂര്‍ കീഴാര്‍ പാടിയ ഗാനം പുറനാനൂറില്‍ (220) കാണാം. ആ സ്ഥിതിക്ക് പുറനാനൂറ് സമാഹരിക്കപ്പെടുന്നതിനുമുമ്പ് ഈ ചേരരാജാവിന്റെ കാലത്ത് ഐങ്കുറുനൂറ് പ്രകാശനം ചെയ്യപ്പെട്ടുവെന്ന് കരുതാം. മരുതം പാടിയ ഓരംപോകിയാര്‍ ആതന്‍ എന്ന ചേരരാജാവിനെയും അദ്ദേഹത്തിന്റെ വംശജനായ അവിനിയെയും തന്റെ ഗാനങ്ങളില്‍ വാഴ്ത്തിയിരിക്കുന്നതുകൊണ്ട് ആ കവി അവിനിയുടെ സമകാലികനാണെന്ന് വിചാരിക്കാം. അദ്ദേഹം അക്കാലത്ത് ജീവിച്ചിരുന്ന ചോളപാണ്ഡ്യരാജാക്കന്മാരെയും ചില സാമന്തന്മാരെയും ആശ്രയിച്ചിരുന്നതായി കാണുന്നു. നെയ്തല്‍ പാടിയ അമ്മൂവനാര്‍ ചേരനാട്ടിലെ സമുദ്രതീരനഗരങ്ങളായ തൊണ്ടിയെയും മാന്തയെയും ഭംഗിയായി വര്‍ണിച്ചിട്ടുണ്ട്. കപിലര്‍ കുറിഞ്ചിത്തിണയെപ്പറ്റി പാടുന്നതില്‍ വിദഗ്ധനാണ്. ഓതല്‍ ആന്തയാര്‍ പാരിയെപ്പറ്റി പാടിയിരിക്കുന്നു. മാതല്‍ അഥവാ ഓതല്ലൂര്‍ കുട്ടനാട്ടിലെ ഒരു സ്ഥലമാണ്. മുല്ലയെപ്പറ്റി പാടിയ പേയനാര്‍ നല്ലൊരു പണ്ഡിതനായിരുന്നു. (ചേരനാട്ടില്‍ ചിറയ്ക്കലിനു സമീപമുള്ള 'പൈയനൂര്‍' -- പയ്യന്നൂര്‍ -- മുമ്പു പേയന്നൂര്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.)

ആതന്‍, അവിനി, കുട്ടുവന്‍ എന്നീ ചേരരാജാക്കന്മാരും കടുമാന്‍കിള്ളി എന്ന ചോളരാജാവും തെന്നവന്‍, തേര്‍വണ്‍കോമാന്‍, കൊര്‍ക്കൈക്കോമന്‍ എന്നീ നാമങ്ങളുള്ള പാണ്ഡ്യരാജാവും ഇതില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അക്കാലത്തെ പല ആചാരങ്ങളും വിശ്വാസങ്ങളും മറ്റു പല സാമൂഹിക പ്രത്യേകതകളും ഇതില്‍ നിഴലിക്കുന്നു.

കുറുന്തൊകൈ

ഇതില്‍ 4 മുതല്‍ 8 വരെ വരികളുള്ള 400 പാട്ടുകളുണ്ട്. പൂരിക്കോ ആണ് സമാഹര്‍ത്താവ്. സമാഹരണത്തിന് പ്രേരണ നല്‍കിയത് ആരാണെന്ന് വ്യക്തമല്ല. ഐങ്കുറുനൂറും ഇതും ഒരേ കാലത്ത് സമാഹരിക്കപ്പെട്ടിരിക്കണം. കുറുന്തൊകൈ പാടിയ പുലവന്‍മാര്‍ 203 പേരാണ്. ഇവരില്‍ ചേരരാജാക്കന്മാരും ചോളന്മാരും പാണ്ഡ്യന്മാരും ഉള്‍പ്പെടുന്നു. ചില ഉദ്യോഗസ്ഥന്മാരും പുലവന്‍മാരുടെ പരിഗണനയില്‍ വരുന്നു. ഒരു സൈന്യാധിപനും അതിലുണ്ട്. വിഭിന്നവൃത്തികളില്‍ ഏര്‍പ്പെട്ടിരുന്ന പലരേയും ഇക്കൂട്ടത്തില്‍ കാണാം. സ്ത്രീകളും അപൂര്‍വമല്ല.

അന്നത്തെ നഗരസംവിധാനം, വാര്‍ത്താവിതരണം, ഈശ്വരാരാധന, ശില്പവിദ്യ, കുറിഞ്ചിനിലത്തിന്റെ പ്രത്യേകതകള്‍, കര്‍മപദ്ധതി മുതലായവയെല്ലാം ഇതില്‍നിന്നറിയാം.

കലിത്തൊകൈ

ഇതിലുള്ള പാലൈയെ പെരുങ്കടുങ്കോനും കുറിഞ്ചിയെ കപിലരും മരുതത്തെ മരുതന്‍ ഇളനാകനും മുല്ലയെ ചോഴന്‍ നല്ലുരിത്തിരനും നെയ്തലിനെ നല്ലന്തുവനും പാടി യെന്ന് ഒരു വെണ്‍പാ വ്യക്തമാക്കുന്നു. ഈ വെണ്‍പാ പില്ക്കാല സൃഷ്ടിയാണെന്നും കലിത്തൊകൈയുടെ പഴയ കൈയെഴുത്തു പ്രതികളില്‍ ഇത് കാണുന്നില്ലെന്നും ഇതിന്റെ കര്‍ത്താവ് നല്ലന്തുവനാര്‍ മാത്രമാണെന്നും ചില ഗവേഷകന്മാര്‍ അഭിപ്രായപ്പെടുന്നു.

ഇതേവരെ പറഞ്ഞ അകംകൃതികളില്‍നിന്നും വിഭിന്നമാണ് കലിത്തൊകൈ. ഇത് 'കലിപ്പാ' വൃത്തത്തില്‍ വിരചിതമാണ്. ഇതിലെ പാട്ടുകളില്‍ ചിലതിന് 80 വരികള്‍ ഉണ്ട്. തൊല്‍കാപ്പിയര്‍ പൊരുളിയലില്‍ വിധിച്ചിട്ടുള്ളവിധം നിര്‍മിക്കപ്പെട്ടവയാണ് ഇവ. അതുകൊണ്ട് ഇതില്‍ കൈക്കിളൈ, പെരുന്തിണൈ, മടലേറുതല്‍, ഹീനന്‍മാരുടെ പ്രണയം എന്നിവ സംബന്ധിച്ച ഗാനങ്ങള്‍ കൂടുതലായുണ്ട്. ഇതിന്റെ രീതി അത്ര മേന്മയുള്ളതല്ല. മറ്റ് അകംകൃതികളിലെപ്പോലെ പ്രശസ്തരായ അനേകം രാജാക്കന്മാര്‍ക്കും മഹാനഗരങ്ങള്‍ക്കും മലകള്‍ക്കും നദികള്‍ക്കും ഇതില്‍ സ്ഥാനമില്ല. പാണ്ഡ്യരാജാക്കന്മാരും മധുര, പൊതിയില്‍ എന്നീ പട്ടണങ്ങളും വൈഗാനദിയും മാത്രമാണ് ഇതില്‍ വര്‍ണ്യവിഷയമായിട്ടുള്ളത്. ചേരചോള രാജാക്കന്മാരുടെയോ അവരുടെ നഗരങ്ങളെയോ പറ്റി യാതൊന്നും ഇതില്‍ കാണാനില്ല. പുരാണകഥകള്‍ ഒട്ടേറെ ഇതില്‍ സ്ഥലംപിടിച്ചിട്ടുണ്ട്. ഇത് ഒറ്റ വ്യക്തിയുടെ കൃതിയാണെന്നും അതല്ല, അഞ്ചുപേരുടെ കൃതിയാണെന്നും അഭിപ്രായഭേദങ്ങള്‍ നിലവിലുണ്ട്. സംഘകാലത്തിന്റെ അവസാന ഘട്ടത്തിലുണ്ടായതെന്ന് പറയപ്പെടുന്ന ഈ കൃതിയില്‍ ഹിന്ദുമതസ്വാധീനം മറ്റു സംഘകാലകൃതികളെ അപേക്ഷിച്ച് കൂടുതലായി കാണുന്നു.

(വി.ആര്‍. പരമേശ്വരന്‍പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍