This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നീര്‍ക്കുതിര

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നീര്‍ക്കുതിര

Walrus

ജലസസ്തനി. ശാ.നാ. ഒഡോബിനസ് റോസ്മാരസ് (Odobenus rosmarus). തീരം എന്നര്‍ഥം വരുന്ന വാള്‍ (wal), വലിയ എന്നര്‍ഥമുള്ള റസ് (rus) എന്നീ ഡാനിഷ് പദങ്ങളില്‍ നിന്നാണ് വാള്‍റസ് (walrus) എന്ന പേര് നിഷ്പന്നമായിട്ടുള്ളത്. ചെറിയ കൂട്ടങ്ങളായോ നൂറ് എണ്ണം വരെയുള്ള സമൂഹമായോ ഇവ ജീവിക്കുന്നു. അത്ലാന്തിക്, പസിഫിക് എന്നിങ്ങനെ രണ്ടായി ഇവയെ വര്‍ഗീകരിച്ചിരിക്കുന്നു.

ശരീരത്തിന് 270-356 സെ.മീ. ഉയരവും 400-1700 കി.ഗ്രാം ഭാരവും ഉണ്ടായിരിക്കും. തല വലുപ്പം കുറഞ്ഞതും ഏതാണ്ട് ചതുരാകൃതിയോടുകൂടിയതുമാണ്. കോമ്പല്ലുകള്‍ വളര്‍ന്ന് ആനക്കൊമ്പുപോലെയുള്ള രണ്ടുകൊമ്പുകളായി പരിണമിച്ചിരിക്കുന്നു. ഈ കൊമ്പുകള്‍ നീര്‍ക്കുതിരയെ മറ്റു കടല്‍ജീവികളില്‍ നിന്നും വ്യത്യസ്തമാക്കുന്നു. നീര്‍ക്കുതിരകളില്‍ ആണ്‍മൃഗത്തിനാണ് വലുപ്പംകൂടിയ കൊമ്പുകളുള്ളത്. ശത്രുക്കളില്‍ നിന്നു രക്ഷനേടാനും മഞ്ഞുകട്ടകള്‍മുറിക്കാനും, മഞ്ഞുകട്ടകളില്‍ ഒരു കൊളുത്തായി ഉപയോഗിക്കാനും കൊമ്പുകള്‍ സഹായിക്കുന്നു. കൊമ്പുകളൂന്നി ഇവയ്ക്ക് കരയിലും സഞ്ചരിക്കാന്‍ കഴിയും. വര്‍ഷംതോറും മാറിവരുന്ന മീശരോമങ്ങള്‍ ഓരോ നീര്‍ക്കുതിരയിലും വ്യത്യസ്തമായിരിക്കും. നീര്‍ക്കുതിരയുടെ തൊലി ചുക്കിച്ചുളിഞ്ഞതും കട്ടികൂടിയതുമാണ്. ആണ്‍നീര്‍ക്കുതിരയുടെ കഴുത്തിലും തോളിലുമുള്ള ചര്‍മം ചുക്കിച്ചുളിഞ്ഞതും നാല് സെ.മീ.-ഓളം കട്ടിയുള്ളതുമാണ്.

Image:neerkkuthira.png

കോമ്പല്ലുകളൊഴികെ ശേഷിക്കുന്ന പല്ലുകള്‍ ചെറുതും സരളവുമാണ്. കണ്ണുകള്‍ വളരെ ചെറുതും പന്നിയുടേതിനോട് സാദൃശ്യമുള്ളതുമാണ്. ഇവയ്ക്ക് ബാഹ്യകര്‍ണമില്ല. വെള്ളത്തിനടിയിലായിരിക്കുമ്പോള്‍ രക്തചംക്രമണം സാധിക്കാത്തതിനാല്‍ ചര്‍മത്തിന് ഇളംനിറമായിരിക്കും. നനഞ്ഞ ചര്‍മം ഉണങ്ങുന്നതോടെ രക്തചംക്രമണം സാധ്യമാവുകയും നിറം ചുവപ്പായി മാറുകയും ചെയ്യുന്നു. പെണ്‍ നീര്‍ക്കുതിരയ്ക്ക് ആണിനെക്കാള്‍ വലുപ്പം കുറവാണ്. ഉച്ചത്തിലുള്ള അലര്‍ച്ച നീര്‍ക്കുതിരകളുടെ സവിശേഷതയാണ്. മൊളസ്കുകള്‍, പാമ്പ്, ഞണ്ട്, മത്സ്യം, കക്ക എന്നിവയാണ് ഇവയുടെ പ്രധാന ഭക്ഷണം മോന്തയിലെ മൃദുവായ 'പാഡ്' ഇരയുടെ തോട് മാറ്റി ഭക്ഷണം വായ്ക്കുള്ളിലാക്കാന്‍ സഹായകമാകുന്നു.

അഞ്ചുവര്‍ഷം കൊണ്ട് പൂര്‍ണവളര്‍ച്ചയെത്തുന്ന നീര്‍ക്കുതിര ജനു.-ഫെ. മാസങ്ങളില്‍ സമുദ്രത്തിനടിയില്‍ വെച്ചാണ് ഇണചേരുന്നത്. നീര്‍ക്കുതിരയുടെ ഗര്‍ഭകാലം പതിനൊന്നു മാസക്കാലമാണ്. സാധാരണ ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളിലാണ് പ്രജനനം നടക്കുന്നത്. ഒരു പ്രസവത്തില്‍ ഒരു കുഞ്ഞിനു ജന്മം നല്കുന്നു. പ്രസവാനന്തരം രണ്ടുവര്‍ഷക്കാലത്തോളം കുഞ്ഞിനെ മുലയൂട്ടി വളര്‍ത്തുകയാണ് പതിവ്. നീര്‍ക്കുതിരയ്ക്ക് ഏകദേശം 50 വര്‍ഷം വരെ ആയുസ്സുണ്ടെന്ന് കണക്കാക്കപ്പെടുന്നു. കൊമ്പുകള്‍ക്കും എണ്ണയ്ക്കും വേണ്ടി വേട്ടയാടപ്പെടുന്നതിനാല്‍ ഇതിന്റെ എണ്ണത്തില്‍ നന്നേ കുറവുവന്നിട്ടുണ്ട്. പല രാജ്യങ്ങളിലും നീര്‍ക്കുതിരകളെ വേട്ടയാടുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ട്. എസ്കിമോകളും ആര്‍ട്ടിക് പ്രദേശങ്ങളിലെ ജനങ്ങളും നീര്‍ക്കുതിരകളെ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നു. ഇതിന്റെ കൊമ്പുകളുപയോഗിച്ചു വിവിധ തരത്തിലുള്ള കരകൗശലവസ്തുക്കള്‍ നിര്‍മിക്കാറുണ്ട്. നീര്‍ക്കുതിരകള്‍ പൊതുവേ ഉപദ്രവകാരികളാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍