This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിഹാര്‍ രഞ്ജന്‍ റായ് (1903 -  )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നിഹാര്‍ രഞ്ജന്‍ റായ് (1903 -  )

ബംഗാളി-ഇംഗ്ലീഷ് എഴുത്തുകാരന്‍. 1903-ല്‍ കൊല്‍ക്കത്തയില്‍ ജനിച്ചു. 1926-ല്‍ കല്‍ക്കട്ട യൂണിവേഴ്സിറ്റിയില്‍ നിന്നും പ്രാചീനചരിത്രം, സംസ്കാരം, പുരാവസ്തുശാസ്ത്രം എന്നിവയില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം അവിടെ ഇന്ത്യാചരിത്രത്തില്‍ ബാഗീശ്വരി പ്രൊഫസറായി നിയമിതനായി. 1936-ല്‍ ലെയ്ഡന്‍ സര്‍വകലാശാലയില്‍നിന്ന് ഡി.ലിറ്റ് നേടി. 1965-70-ല്‍ സിംലയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിന്റെ ഡയറക്ടറായിരുന്നു.

പണ്ഡിതന്‍, കലാനിരൂപകന്‍, ചരിത്രകാരന്‍, സാഹിത്യകാരന്‍ എന്നീ നിലകളില്‍ പ്രതിഭ തെളിയിച്ച ഇദ്ദേഹം ബുദ്ധിസത്തെക്കുറിച്ച് അനേകം ഗ്രന്ഥങ്ങള്‍ രചിച്ചു. അവയില്‍ ബ്രാഹ്മണിക്കല്‍ ഗോഡ്സ് ഇന്‍ ബര്‍മ (1932), സാംസ്കൃറ്റ് ബുദ്ധിസം ഇന്‍ ബര്‍മ (1936), ഥെരാവാദാ ബുദ്ധിസം ഇന്‍ ബര്‍മ (1937) എന്നിവ പ്രശസ്തമാണ്. മൌര്യ ആന്‍ഡ് സംഗ ആര്‍ട്ട് എന്ന പേരില്‍ 1945-ല്‍ പ്രസിദ്ധീകരിച്ച കൃതിയില്‍ കലയെ സാമൂഹിക പ്രവര്‍ത്തനമായാണ് നിഹാര്‍ രഞ്ജന്‍ റായ് വിലയിരുത്തുന്നത്.

റായിയുടെ ബംഗാളി കൃതികള്‍ രബീന്ദ്രസാഹിത്യ ഭൂമിക (രബീന്ദ്രനാഥ ടാഗൂറിന്റെ സാഹിത്യത്തിന് ഒരു മുഖവുര-1941) ബംഗാളി ഇതിഹാസ്: ആദി പര്‍വ (1949) തുടങ്ങിയവയാണ്. ടാഗൂറിനെക്കുറിച്ച് ഇദ്ദേഹം ഇംഗ്ലീഷില്‍ എഴുതിയ സമഗ്രപഠനമാണ് ആന്‍ ആര്‍ട്ടിസ്റ്റ് ഇന്‍ ലൈഫ്. സമകാല ഇന്ത്യന്‍-ഇംഗ്ലീഷ് സാഹിത്യത്തിലെ ഒരു പ്രകൃഷ്ടരചനയായ ഈ കൃതി ടാഗൂറിന്റെ ബഹുമുഖപ്രതിഭ വെളിവാക്കുന്ന രചനയാണ്. ഈ കൃതിക്ക് 1969-ലെ സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

പണ്ഡിതനായിരിക്കെത്തന്നെ പ്രഗാഢമായ ഭാവുകത്വത്തിനും ഉടമയായിരുന്നു നിഹാര്‍ രഞ്ജന്റായ്. ചരിത്രവസ്തുക്കളെ അപഗ്രഥിക്കുന്നതിലും കലാനിരൂപണത്തിലും കാട്ടിയ വൈദഗ്ധ്യം സര്‍ഗാത്മക രചനകളിലും സാഹിത്യനിരൂപണത്തിലും ഇദ്ദേഹം പ്രകടിപ്പിച്ചു. രബീന്ദ്രനാഥ ടാഗൂറിന്റെ ആരാധകന്‍ കൂടിയായിരുന്ന ഇദ്ദേഹം ടാഗൂര്‍ കൃതികളെ ലോകത്തിന് പരിചയപ്പെടുത്തുന്നതിലും നല്ല പങ്കു വഹിച്ചു.

പല വിദേശ സര്‍വകലാശാലകളിലും വിസിറ്റിങ് പ്രൊഫസറായിരുന്ന ഇദ്ദേഹത്തിന് 1951-ലെ രബീന്ദ്ര അവാര്‍ഡ് ലഭിച്ചു. പദ്മഭൂഷന്‍ (1962) തുടങ്ങി ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നും പല ബഹുമതികളും ലഭിച്ച ഇദ്ദേഹത്തിന് ഏഷ്യാറ്റിക് സൊസൈറ്റി, ജ്ഞാനപീഠം തുടങ്ങിയ സാഹിത്യ സാംസ്കാരിക സംഘടനകളുമായും ഊഷ്മള ബന്ധമാണുണ്ടായിരുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍