This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാവിഗേഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

നാവിഗേഷന്‍

Navigation

സഞ്ചാരത്തെ സംബന്ധിക്കുന്ന ഒരു ശാസ്ത്രശാഖ. ആകാശത്തിലോ കരയിലോ ജലത്തിലോ ബഹിരാകാശത്തോ സമുദ്രാന്തര്‍ഭാഗത്തോ കൂടിയുള്ള നൌക/വാഹനങ്ങളുടെ സഞ്ചാരത്തിനാവശ്യമായ ദിശ, ദൂരം എന്നിവ കണക്കാക്കുന്നത് നാവിഗേഷന്‍ സംവിധാനങ്ങളുടെ സഹായത്തോടെയാണ്. നേവീസ്-കപ്പല്‍, എഗെര്‍-ദിശ കാണിക്കുക എന്നീ ലാറ്റിന്‍ പദങ്ങളില്‍നിന്നാണ് നാവിഗേഷന്‍ എന്ന പദമുണ്ടായത്.

Image:south ointin fish.png

വഴി നിര്‍ണയിക്കല്‍, ഗതി നിയന്ത്രിക്കല്‍ എന്നിവയാണ് നാവിഗേഷന്റെ അടിസ്ഥാന ലക്ഷ്യങ്ങള്‍. വാഹനങ്ങള്‍ തമ്മിലുള്ള കൂട്ടിമുട്ടലുകള്‍ ഒഴിവാക്കലും തടസ്സമില്ലാത്ത സഞ്ചാരമൊരുക്കലും നാവിഗേഷന്‍ സംവിധാനങ്ങളുടെ കര്‍ത്തവ്യങ്ങളാണ്. സമുദ്ര യാത്രകളില്‍ ദിശ, ദൂരം എന്നിവ കണ്ടുപിടിക്കാന്‍ നാവികര്‍ ഉപയോഗിച്ച സംവിധാനങ്ങളാണ് നാവിഗേഷന്റെ ആദ്യകാലരൂപങ്ങള്‍. പിന്നീട് വിമാനത്തിന്റെ കണ്ടുപിടിത്തത്തോടെ ആകാശത്തിലും ഇത്തരം സംവിധാനങ്ങള്‍ ആവശ്യമായിവന്നു. അതോടെ വിവിധ ഇലക്ട്രോണിക നാവിഗേഷന്‍ സംവിധാനങ്ങള്‍ ആകാശ നാവിഗേഷന്‍ രംഗത്ത് ഉപയോഗിച്ചുതുടങ്ങി. ആകാശ നാവിഗേഷന് 'ഏവിഗേഷന്‍' (avigation) എന്ന പദമായിരുന്നു ആദ്യകാലത്ത് ഉപയോഗിച്ചിരുന്നത് (ഏവീസ്-പക്ഷി). ഇന്ന് പൊതുവേ നാവിഗേഷന്‍ എന്ന പദം തന്നെ ഉപയോഗിക്കുന്നു. ബഹിരാകാശവാഹനങ്ങളുടെയും മുങ്ങിക്കപ്പലുകളുടെയും ഗതി-നിയന്ത്രണ സംവിധാനങ്ങളും ആധുനിക നാവിഗേഷനു കീഴില്‍ വരും. കരയില്‍ക്കൂടിയുള്ള വാഹനങ്ങളും നാവിഗേഷന്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. കൂടാതെ മരുഭൂമികള്‍, ധ്രുവപ്രദേശങ്ങള്‍ എന്നിവിടങ്ങളിലൂടെയുള്ള യാത്രകളിലും കര നാവിഗേഷന്‍ (Land Navigation) സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നു. കൃത്രിമോപഗ്രഹങ്ങളും റഡാറുകളും ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കുന്നവയാണ് ആധുനിക നാവിഗേഷന്‍ സംവിധാനങ്ങള്‍.

ചരിത്രം

നാവിഗേഷന്റെ ചരിത്രം ആദ്യകാല കടല്‍ യാത്രകളുമായി ബന്ധപ്പെട്ടിരിക്കുന്നു. വലിയ കല്‍ക്കൂമ്പാരങ്ങള്‍ നിര്‍മിച്ചും വലിയ മരങ്ങളില്‍ അടയാളങ്ങള്‍ സ്ഥാപിച്ചും പൗരാണികമനുഷ്യന്‍ കരകളെ അടയാളപ്പെടുത്തിയിരുന്നു. രാത്രിയില്‍ കര തിരിച്ചറിയാന്‍ കരയില്‍ തീ കത്തിക്കുന്ന പതിവുണ്ടായിരുന്നു. മത്സ്യബന്ധനത്തിനായി സമുദ്രയാത്ര നടത്തിയ കാലത്തായിരുന്നു ഈ രീതികള്‍ നിലവിലിരുന്നത്. പിന്നീട് പുതിയ സ്ഥലങ്ങള്‍ തേടിയുള്ള ദീര്‍ഘയാത്രകളില്‍ ദിശയും ദൂരവും കാണാന്‍ പുതിയ സംവിധാനങ്ങള്‍ ആവശ്യമായിവന്നു. ബി.സി. 3400-ല്‍ ഈജിപ്തുകാരാണ് ദീര്‍ഘമായ സമുദ്രയാത്രകള്‍ക്കു തുടക്കം കുറിച്ചത്. സൂര്യചന്ദ്രന്മാരുടെയും നക്ഷത്രങ്ങളുടെയും സ്ഥാനം നോക്കിയാണ് അക്കാലത്ത് ദൂരവും ദിശയും നിര്‍ണയിച്ചത്. ഹാരപ്പയില്‍നിന്നുള്ള ഉത്ഖനനത്തില്‍ സമുദ്രയാത്രകളെ സഹായിക്കുന്ന ഉപകരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കടല്‍ക്കക്കകൊണ്ടു നിര്‍മിച്ച 'ഷെല്‍ കോംപസ്' (Shell compass) എന്നൊരു സംവിധാനം ഇതില്‍ പ്രാധാന്യമുള്ളതാണ്. ഋഗ്വേദത്തിലും കൗടില്യന്റെ അര്‍ഥശാസ്ത്രത്തിലും കാണുന്ന സമുദ്രപാതകളെക്കുറിച്ചുള്ള വിവരണങ്ങള്‍ പൌരാണികഭാരതത്തില്‍ നിലവിലുണ്ടായിരുന്ന നാവിഗേഷന്‍ സംവിധാനങ്ങള്‍ക്കു തെളിവാണ്. കൂടാതെ 'മത്സ്യയന്ത്ര' എന്നൊരു നാവിക കോംപസ് സംവിധാനം പൗരാണിക ഭാരതീയര്‍ ഉപയോഗിച്ചിരുന്നതായി കാണാം.

Image:lineinuse.png

ബി.സി. 350-ല്‍ എഴുതപ്പെട്ട പെരിപ്ലസ് ഒഫ് സൈലാക്സ് ആണ് ലഭ്യമായതില്‍ ഏറ്റവും പഴക്കംചെന്ന നാവികഗ്രന്ഥം. വഴികള്‍, കരകള്‍, അടയാളങ്ങള്‍, നാവികര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, തുറമുഖങ്ങള്‍, നങ്കൂരമിടാനുള്ള സ്ഥലങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം ഇതില്‍ വിവരണങ്ങളുണ്ട്. നാവിഗേഷണല്‍ ചാര്‍ട്ടുകളുടെ ആദ്യകാലരൂപങ്ങള്‍ ഉപയോഗിച്ചുതുടങ്ങിയത് ഫിനീഷ്യരാണ്. കാലാവസ്ഥ, സമുദ്രത്തിന്റെ ആഴം, സഞ്ചാരപാതകള്‍ എന്നിവ മൃഗത്തൊലികളിലാണു രേഖപ്പെടുത്തിയിരുന്നത്. ധ്രുവനക്ഷത്രത്തിന്റെ സ്ഥാനം നിരീക്ഷിച്ച് ആദ്യമായി സമുദ്രയാത്രകള്‍ നടത്തിയതും ഫിനീഷ്യരാണ്. പക്ഷികളുടെ സഞ്ചാരത്തെ നിരീക്ഷിച്ചും മേഘങ്ങളുടെ ചലനം നോക്കിയും പൗരാണിക നാവികര്‍ കരയുടെ സാമീപ്യം മനസ്സിലാക്കിയിരുന്നു. വെള്ളത്തിന്റെ നിറം, മത്സ്യങ്ങള്‍, കടല്‍ത്തറ എന്നിവയെ നിരീക്ഷിച്ച് സ്ഥാനനിര്‍ണയം നടത്താന്‍ നാവികര്‍ക്കു കഴിഞ്ഞിരുന്നു. ആസ്ട്രോലാബ് (Astrolabe), ക്രോസ് സ്റ്റാഫ് (Cross staff) മുതലായ ഉപകരണങ്ങള്‍ കണ്ടുപിടിച്ചതോടെ സൂര്യചന്ദ്രന്മാര്‍, നക്ഷത്രങ്ങള്‍ എന്നിവയുടെ ഉന്നതി (altitude) അളക്കാന്‍ കഴിഞ്ഞു. ദൂരവും ദിശയും സംബന്ധിച്ച കണക്കുകൂട്ടലുകള്‍ നടത്താന്‍ ഇതു സഹായിച്ചു. ഒന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ ഈജിപ്തുകാര്‍ കണ്ടുപിടിച്ച 'സൌണ്ട് റീഡ്' ആഴമളക്കാന്‍ സഹായിക്കുന്ന ഉപകരണമായിരുന്നു. കടല്‍ത്തറയില്‍നിന്നു വസ്തുക്കളെ എടുത്തു പരിശോധിക്കാന്‍ 'ലീഡ് ലൈന്‍' എന്നൊരു സംവിധാനവും നാവികര്‍ ഉപയോഗിച്ചിരുന്നു. വടക്കുനോക്കിയന്ത്രത്തിന്റെ ഉപയോഗത്തോടെ നാവിഗേഷന് കൂടുതല്‍ വ്യവസ്ഥയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ പഞ്ചാംഗങ്ങളും പട്ടികകളും ഉണ്ടാക്കി. നൗകയില്‍ കെട്ടിയ ഒരു കയര്‍ അഴിച്ചുവിട്ട് ഒരു നിശ്ചിതസമയത്ത് അത് എത്ര ദൂരം സഞ്ചരിച്ചു എന്നു കണക്കാക്കി അവര്‍ നൗകയുടെ വേഗത കണ്ടുപിടിച്ചിരുന്നു. മണല്‍ ഘടികാരമാണ് സമയം കണക്കാക്കാന്‍ ഉപയോഗിച്ചിരുന്നത്. 'നോട്ടിക് മൈല്‍', 'ഫാതംസ്' എന്നിവ യഥാക്രമം ദൂരം, ആഴം എന്നിവ കണക്കാക്കാനുള്ള ഏകകങ്ങളായിരുന്നു. നോ: നോട്ടിക് മൈല്‍

ഖഗോളവസ്തുക്കളെ നിരീക്ഷിച്ച് ഉന്നതിയും അതില്‍നിന്ന് സ്ഥാനത്തിന്റെ അക്ഷാംശവും കണക്കാക്കിയിരുന്നു. എന്നാല്‍ രേഖാംശം കണക്കാക്കാന്‍ കഴിയുന്ന സംവിധാനങ്ങളൊന്നും നിലവിലില്ലായിരുന്നു. എ.ഡി. 18-ാം ശ.-ത്തില്‍ കണ്ടുപിടിച്ച ക്രോണോമീറ്റര്‍വഴി സമയവും അതുവഴി സ്ഥലത്തിന്റെ രേഖാംശവും കണക്കാക്കാന്‍ കഴിഞ്ഞു. പിന്നീടുള്ള കാലങ്ങളില്‍ കൂടുതല്‍ കൃത്യതയുള്ള ജ്യോതിശ്ശാസ്ത്രപട്ടികകളും ബന്ധപ്പെട്ട പുസ്തകങ്ങളും പുറത്തിറക്കി. 19-ാം ശ.-ത്തിലുടനീളം നാവിഗേഷനെ സഹായിക്കുന്ന ഉപകരണസംവിധാനങ്ങളിലും സാങ്കേതികവിദ്യകളിലും മികച്ച പരിഷ്കാരങ്ങള്‍ നിലവില്‍വന്നു. 20-ാം ശ.-ത്തിന്റെ തുടക്കത്തില്‍ റേഡിയോയുടെ കണ്ടുപിടിത്തത്തോടെ ഇലക്ട്രോണിക നാവിഗേഷനു തുടക്കമായി.

വിമാനത്തിന്റെ കണ്ടുപിടിത്തത്തോടെ ദൂരവും ദിശയും കണക്കാക്കാനുള്ള സംവിധാനങ്ങള്‍ ആകാശത്തും ആവശ്യമായി വന്നു. വലിയ ടവറുകളായിരുന്നു ആദ്യകാലങ്ങളില്‍ വിമാനയാത്രകളെ സഹായിച്ചിരുന്നത്. പിന്നീട് റേഡിയോ വ്യോമനാവിഗേഷനില്‍ അവശ്യഘടകമായി മാറി. റേഡിയോ ടെലിഗ്രാഫി, ടെലിടൈപ്പ്റൈറ്ററുകള്‍ എന്നിവ പൈലറ്റും ഭൂമിയിലെ കണ്‍ട്രോള്‍ നിലയവും പരസ്പരം ബന്ധപ്പെടാന്‍ സഹായിച്ചു. ആള്‍ട്ടിമീറ്റര്‍, ഗൈറോസ്കോപ്പ്, റഡാര്‍ മുതലായ സംവിധാനങ്ങള്‍ കണ്ടുപിടിച്ചതോടെ വ്യോമ നാവിഗേഷന്‍ കാര്യക്ഷമതയേറിയതായി മാറി.

വ്യോമ, നാവിക നാവിഗേഷന്‍ സംവിധാനങ്ങളെ സഹായിക്കുന്ന കൃത്രിമോപഗ്രഹങ്ങള്‍ വിക്ഷേപിക്കപ്പെടുന്നത് 1960-കളിലാണ്. 'ഡോപ്ളര്‍ ഷിഫ്റ്റ്', 'ഇനേര്‍ഷ്യല്‍ നാവിഗേഷന്‍' മുതലായ സങ്കേതങ്ങള്‍ ഉപയുക്തമാക്കുന്ന സംവിധാനങ്ങള്‍ പിന്നീടു നിലവില്‍വന്നു. കരയിലും ജലാന്തര്‍ഭാഗത്തും കൂടിയുള്ള സഞ്ചാരത്തെ സഹായിക്കുന്ന നിരവധി നൂതന സംവിധാനങ്ങള്‍ ഇന്നു നിലവിലുണ്ട്.

ആദ്യകാല നാവിഗേഷന്‍ ഉപകരണങ്ങള്‍

നാവിക ആസ്ട്രോലാബ് (Mariners'Astrolabe). ബി.സി. 130-ല്‍ ഹിപ്പാര്‍ക്കസ് ആണ് ഇതു കണ്ടുപിടിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. പില്ക്കാലത്ത് അറബികള്‍ ഇതിനെ പരിഷ്കരിച്ച് നാവികയാത്രകള്‍ക്കായി ഉപയോഗപ്പെടുത്തി. ഇതില്‍ 0° മുതല്‍ 360° വരെ വൃത്താകൃതിയിലുള്ള തകിടില്‍ രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ മധ്യഭാഗത്തായി ഉറപ്പിച്ചിരുന്ന ദര്‍ശരേഖകത്തിലൂടെ സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ എന്നിവയെ നിരീക്ഷിച്ച് ഉന്നതി (altitude), അപക്രമം (declination) എന്നിവ കണക്കാക്കാന്‍ കഴിഞ്ഞു.

ക്വാഡ്രന്റ് (Quadrant). 15-ാം ശതകത്തിലാണ് ഇതു പ്രയോഗത്തില്‍വന്നത്. തടി കൊണ്ടോ ലോഹം കൊണ്ടോ നിര്‍മിച്ചിട്ടുള്ള 90ബ്ബ അങ്കനം ചെയ്ത ആര്‍ക്കും ഒരു തൂക്കുകട്ടയും ചേര്‍ന്നതാണ് ഒരു ക്വാഡ്രന്റ്. ആര്‍ക്കിന് മുകള്‍ഭാഗത്തുകൂടി ഒരു ഖഗോള വസ്തുവിനെ നിരീക്ഷിക്കുമ്പോള്‍ ഏത് അങ്കനത്തിലൂടെയാണോ തൂക്കുകട്ടയുടെ ചരട് കടന്നുപോകുന്നത് ആ കോണളവ് ആയിരിക്കും ഖഗോള വസ്തുവിന്റെ ഉന്നതി.

Image:Astrolabe BackS.png

ലോഗ് ആന്‍ഡ് ലൈന്‍ (Log and Line). കപ്പലിന്റെ വേഗത അളക്കാന്‍ 16-ാം ശതകത്തില്‍ ഇംഗ്ലീഷ് നാവികരാണ് ഇത് ആദ്യമായി ഉപയോഗിച്ചത്. ആപ്പിന്റെ ആകൃതിയിലുള്ള ഒരു മരക്കഷണവും അതിനോടു ബന്ധിച്ച, കെട്ടുകളുള്ള നീണ്ട കയറും അടങ്ങിയ ഒരു സംവിധാനമാണിത്. കയര്‍ അഴിച്ചുവിടുകയും നിശ്ചിത സമയത്ത് കയറിന്റെ എത്ര നീളം സഞ്ചരിച്ചു എന്ന് അളക്കുകയും അതില്‍നിന്ന് കപ്പലിന്റെ വേഗത കണക്കാക്കുകയും ചെയ്തിരുന്നു. മണല്‍ ഘടികാരം (Sand glass) ഉപയോഗിച്ചായിരുന്നു സമയം അളന്നിരുന്നത്.

ഒക്റ്റന്റ് (Octant). 1730-ല്‍ കണ്ടുപിടിക്കപ്പെട്ട 'ഒക്റ്റന്റ്' ഉപയോഗിച്ച് ചക്രവാളത്തില്‍നിന്ന് സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ എന്നിവയിലേക്കുള്ള ഉന്നതി (elevation) കൂടുതല്‍ കൃത്ര്യമായി അളക്കാന്‍ കഴിഞ്ഞു. ക്ലിയര്‍ ഗ്ലാസ്, ഹൊറൈസണ്‍ ഗ്ലാസ് എന്നിങ്ങനെ രണ്ടുതരം ചില്ലുകള്‍ ഇതിന്റെ ഭാഗമായിരുന്നു. സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ എന്നിവയില്‍നിന്നുള്ള പ്രകാശരശ്മികള്‍ ഈ ചില്ലുകളില്‍ പതിക്കുന്നതു നിരീക്ഷിച്ചാണ് അളവുകള്‍ എടുത്തിരുന്നത്.

Image:navigation1.png

ക്രോസ്-സ്റ്റാഫ് (Cross-Staff). 15-ാം ശതകത്തില്‍ നാവികര്‍ ഉപയോഗപ്പെടുത്തിയിരുന്ന ഒരു ലഘു നാവിഗേഷന്‍ ഉപകരണമാണിത്. നീളമുള്ള ഒരു വടിയും അതിനു കുറുകെ ബന്ധിച്ച മറ്റൊരു ചെറിയ വടിയും ഈ സംവിധാനത്തിലുള്‍പ്പെടുന്നു. വാസ്കോഡഗാമയുടെ സമുദ്രയാത്രകളില്‍ ഈ സംവിധാനം ഉപയോഗിച്ചിരുന്നു. നീളമുള്ള വടി ചക്രവാളത്തിനു നേരെ പിടിച്ച് ധ്രുവനക്ഷത്രത്തിന്റെ ഉന്നതി അളന്ന് അക്ഷാംശം കണക്കാക്കാന്‍ ഇതുപയോഗിച്ചു കഴിഞ്ഞിരുന്നു. വിവിധ വലുപ്പത്തിലുള്ള ക്രോസ് സ്റ്റാഫുകള്‍ നിലവിലുണ്ടായിരുന്നു.

നാവിക കോംപസ് (Mariners' Compass). 12-ാം ശതകത്തില്‍ ഇംഗ്ളിഷ് നാവികരാണ് ഇത് ആദ്യമായി ഉപയോഗിച്ചത്. ഒരു പാത്രത്തിലെ വെള്ളത്തില്‍, ഒരു വൈക്കോല്‍ത്തട്ടിലോ മരക്കഷണത്തിലോ കാന്തക്കല്ലു(Iode stone)കള്‍ സ്ഥാപിച്ച സംവിധാനമായിരുന്നു ഇത്. വടക്കുദിശ കണ്ടുപിടിക്കാന്‍ ഇതു സഹായിച്ചു.

ബാക്ക്-സ്റ്റാഫ് (Back-staff). 1590-ലാണ് ഇത് കണ്ടുപിടിക്കപ്പെട്ടത്. ബാക്-ക്വാഡ്രന്റ് എന്നും ഇതറിയപ്പെട്ടിരുന്നു. സൂര്യനു പുറംതിരിഞ്ഞുനിന്നുകൊണ്ട് നാവികന്‍ 30° വരെ അടയാളപ്പെടുത്തിയ അര്‍ധവൃത്തചാപത്തിലൂടെ ചക്രവാളത്തെ നിരീക്ഷിക്കുന്നു. 60° വരെ അടയാളപ്പെടുത്തിയ മറ്റൊരു അര്‍ധവൃത്തഭാഗവും ഇതില്‍ അടങ്ങിയിരിക്കും. ഇവയോടു ഘടിപ്പിച്ച ഒരു വടി ചലിപ്പിച്ചാണ് വിവിധ കണക്കുകള്‍ എടുക്കുന്നത്.

Image:pilotaging.png

ക്രോണോമീറ്റര്‍ (Chronometer. സമയം കണക്കാക്കാന്‍ സഹായിക്കുന്ന ഉപകരണമാണിത്. രേഖാംശം കൃത്യമായി കണക്കാക്കാന്‍ കഴിഞ്ഞത് ക്രോണോമീറ്ററിന്റെ കണ്ടുപിടിത്തത്തോടെയാണ്. 1759-ലാണ് ഇത് കണ്ടുപിടിച്ചത്. കപ്പലിന്റെ കുലുക്കം, താപവ്യതിയാനം എന്നിവയെ മറികടന്ന് കൃത്യമായി സമയം രേഖപ്പെടുത്താന്‍ സഹായിക്കുന്ന ഒരു ബാലന്‍സ് വീല്‍ സംവിധാനം ഇതിലടങ്ങിയിരിക്കും. നോ: ഘടികാരം

വിവിധ സാങ്കേതിക രീതികള്‍

ഭൗമോപരിതലത്തില്‍ സ്ഥലങ്ങളുടെ ആപേക്ഷിക സ്ഥാനം നിര്‍ണയിക്കാനുപയോഗിക്കുന്ന അക്ഷാംശ-രേഖാംശ രേഖകളാണ് സമുദ്ര, കര, ജലാന്തര നാവിഗേഷന്‍ സംവിധാനങ്ങളുടെ അടിസ്ഥാനം. നൌകകളുടെ സ്ഥാനം അക്ഷാംശ-രേഖാംശങ്ങളിലാണ് കണക്കാക്കുന്നത്. ആകാശ/ബഹിരാകാശ നാവിഗേഷന്‍ സംവിധാനങ്ങളില്‍ അക്ഷാംശ-രേഖാംശങ്ങളോടൊപ്പം ഖഗോളവസ്തുക്കളുടെ പ്രത്യക്ഷസ്ഥാനവുമായി (apparent position) വാഹനങ്ങളുടെ സ്ഥാനം താരതമ്യം ചെയ്തു കണക്കാക്കുന്ന 'ജിയോഗ്രഫിക്കല്‍ പൊസിഷനും' അടിസ്ഥാനമാക്കുന്നു.

പൈലറ്റിങ് അഥവാ പൈലറ്റേജ്, ഇലക്ട്രോണിക നാവിഗേഷന്‍, ഡെഡ് റെക്കണിങ്, ഖഗോള നാവിഗേഷന്‍ എന്നിവയാണ് നാവിഗേഷന്‍ രംഗത്ത് സാധാരണ ഉപയോഗപ്പെടുത്തുന്ന സാങ്കേതിക രീതികള്‍.

പൈലറ്റേജ് (Piloage)

ഒരു നിശ്ചിത സ്ഥലത്തുനിന്നു ദൃശ്യമാകുന്ന രണ്ട് ദൃശ്യ അവലംബങ്ങളെ (visual references) അടിസ്ഥാനമാക്കി ദിശ/ദൂര നിര്‍ണയങ്ങള്‍ നടത്തുന്ന രീതിയാണിത്. മാപ്പുകള്‍, നോട്ടിക്കല്‍ ചാര്‍ട്ടുകള്‍ തുടങ്ങിയവ ഇതില്‍ പ്രയോജനപ്പെടുത്തുന്നു. ദൃശ്യ അവലംബങ്ങള്‍ എന്നത് മലകള്‍, പാറകള്‍ എന്നിവയോ കടലില്‍ പ്രത്യേകം സ്ഥാപിച്ച സൂചനാസംവിധാനങ്ങളോ ആകാം. ലൈറ്റ്ഹൗസുകളും ഇതിനായി നിര്‍മിക്കാറുണ്ട്. വ്യോമ നാവിഗേഷനില്‍ നദികള്‍, തടാകങ്ങള്‍, വലിയ ടവറുകള്‍, കെട്ടിടങ്ങള്‍ എന്നിവയെ ദൃശ്യ അവലംബങ്ങളായി എടുക്കുന്നു.

ഒരു കടലാസ്സില്‍ രണ്ട് ദൃശ്യ അവലംബങ്ങളിലേക്കുള്ള ദൂരത്തെയോ ദിശയെയോ അടിസ്ഥാനപ്പെടുത്തി രണ്ട് നേര്‍രേഖകള്‍ വരയ്ക്കുന്നു. 'ലൈന്‍സ് ഒഫ് പൊസിഷന്‍' എന്നാണ് ഈ രേഖകള്‍ അറിയപ്പെടുന്നത്. ഈ രണ്ട് നേര്‍രേഖകള്‍ കൂട്ടിമുട്ടുന്ന സ്ഥാനമായിരിക്കും വാഹനത്തിന്റെ/നൗകയുടെ സ്ഥാനം. ഈ സ്ഥാനത്തെ ഫിക്സ് (Fix) എന്നാണു വിളിക്കുന്നത്. ഫിക്സിങ് എന്ന് ഈ പ്രവൃത്തിയെ വിശേഷിപ്പിക്കുന്നു. ദിശയോ (ബെയറിങ്) ദൂരമോ കണക്കുകൂട്ടിയാണ് ലൈന്‍ ഒഫ് പൊസിഷനുകള്‍ വരയ്ക്കുന്നത്. ദിശയില്‍നിന്നു രൂപപ്പെടുത്തുന്ന ലൈന്‍ ഒഫ് പൊസിഷന്‍ ഒരു നേര്‍രേഖയായിരിക്കും. ദൂരം അടിസ്ഥാനമാക്കുമ്പോള്‍ ഇത് ഒരു വൃത്തം ആയിരിക്കും (ചിത്രം കാണുക). പ്രദക്ഷിണ ദിശയില്‍ (clockwise direction) ഡിഗ്രിയിലാണ് ബെയറിങ് കണക്കാക്കുന്നത്. കാന്തിക ബെയറിങ്, റിലേറ്റീവ് ബെയറിങ് എന്നിങ്ങനെ വിവിധ ബെയറിങ്ങുകള്‍ ഉണ്ട്. സെക്സ്റ്റന്റ്, റേഞ്ച് ഫൈന്‍ഡര്‍, റഡാര്‍ എന്നിവയുടെ സഹായത്തോടെയാണ് ബെയറിങ്, ദൂരം എന്നിവ കണക്കാക്കുന്നത്. നോട്ടിക്കല്‍ മൈല്‍/കി.മീ./സ്റ്റാച്യു (Statue), മൈല്‍ എന്നിവയിലാണ് ദൂരം രേഖപ്പെടുത്തുന്നത്.

സമുദ്ര നാവിഗേഷനിലും വ്യോമ നാവിഗേഷനിലും പൈലറ്റേജ് രീതി ഉപയോഗിക്കുന്നു. സാഹസികയാത്രികരും ഈ രീതി ഉപയോഗപ്പെടുത്താറുണ്ട്.

ഡെഡ് റെക്കണിങ് (Dead Reckoning)

നേരത്തേ കണ്ടെത്തിയ ഒരു സ്ഥാനത്തെ അടിസ്ഥാനമാക്കി നൗക/വാഹനത്തിന്റെ സ്ഥാനം (estimated position) കണ്ടെത്തുന്ന രീതിയാണിത്. വേഗത, സമയം എന്നിവയില്‍നിന്ന് സഞ്ചരിച്ച ദൂരം കണക്കാക്കുന്നു.

ആദ്യകാലങ്ങളില്‍, കപ്പലിന്റെ മുമ്പിലേക്ക് കയറില്‍ കെട്ടിയ ഒരു തടിക്കഷണം എറിയുകയും കപ്പല്‍ അതിനെ എത്രസമയം കൊണ്ട് മറികടക്കുന്നു എന്നതില്‍നിന്ന് കപ്പലിന്റെ വേഗത കണക്കാക്കുകയും ചെയ്തിരുന്നു. തടിക്കഷണം സ്ഥാനം മാറാതെ (Dead state) കിടക്കുന്നു എന്നു സങ്കല്‍പ്പിച്ചാണ് കണക്കുകൂട്ടലുകള്‍ നടത്തുന്നത്. ഡെഡ് റെക്കണിങ് രീതിയുടെ ആദ്യ രൂപമാണിത്. കൊളംബസ്, ജോണ്‍ കബോട്ട തുടങ്ങിയ നാവികര്‍ ഈ രീതി ഉപയോഗിച്ചിരുന്നു. ഇന്ന് ഇലക്ട്രോണിക സംവിധാനങ്ങളുടെ സഹായത്തോടെ ഇനേര്‍ഷ്യല്‍ നാവിഗേഷന്‍/ഡോപ്ളര്‍ ഷിഫ്റ്റ് നാവിഗേഷന്‍ സംവിധാനങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. പീറ്റോമീറ്റര്‍ ലോഗ്, എയര്‍ സ്പീഡ് ഇന്‍ഡിക്കേറ്റര്‍ തുടങ്ങിയവ യഥാക്രമം കപ്പലിന്റെയും വിമാനത്തിന്റെയും വേഗത അളക്കാന്‍ ഉപയോഗപ്പെടുത്തുന്ന ഉപകരണങ്ങളാണ്. നൗക/വിമാനം ഒരു ഫിക്സില്‍നിന്ന് ആരംഭിച്ച് അടുത്ത ഫിക്സിലെത്തുകയും അവിടെ ഇതേ പരീക്ഷണം ആവര്‍ത്തിക്കുകയും ചെയ്യുന്നു. നിശ്ചിത ഇടവേളകളില്‍ ഈ കണക്കുക്കൂട്ടല്‍ നടത്തിക്കൊണ്ട് സഞ്ചരിച്ച ദൂരം കണക്കാക്കുന്നു. കംപ്യൂട്ടറുകളും ത്വരണം അളക്കുന്ന ആക്സിലറോമീറ്ററുകളും ഉപയോഗിച്ചുള്ള ഇനേര്‍ഷ്യല്‍ നാവിഗേഷന്‍ സംവിധാനങ്ങള്‍ ഡെഡ് റെക്കണിങ് രീതിയുടെ ആധുനികരൂപങ്ങളാണ്. സ്ഥാനം, ദിശ, ദിശാവ്യതിയാനം, പ്രവേഗം എന്നിവ അളക്കുന്ന സംവിധാനങ്ങള്‍ ഇതിന്റെ ഭാഗമായിരിക്കും. കപ്പലുകള്‍, മുങ്ങിക്കപ്പലുകള്‍, മിസൈലുകള്‍, വിമാനങ്ങള്‍ എന്നിവയില്‍ ഇത് ഉപയോഗപ്പെടുത്തുന്നു. പുറത്തുള്ള ഒരു അവലംബത്തെ (reference) ആശ്രയിക്കാതെ കണക്കുകൂട്ടലുകള്‍ നടത്താം എന്നതാണ് ഇതിന്റെ പ്രത്യേകത. ഇന്ന് ജി.പി.എസ്. (Global Positioning System) സംവിധാനങ്ങളുടെ സഹായത്തോടെയാണ് ഇവ പ്രവര്‍ത്തിക്കുന്നത്.

ഡോപ്ളര്‍ ഷിഫ്റ്റ് നാവിഗേഷന്‍ സംവിധാനങ്ങളില്‍ കടല്‍ത്തറയില്‍നിന്നു പ്രതിഫലിക്കുന്ന വൈദ്യുതകാന്തിക തരംഗങ്ങളുടെ തരംഗവ്യതിയാനത്തില്‍നിന്ന് വേഗത കണക്കുകൂട്ടുന്നു.

നോ: ഡോപ്ളര്‍ പ്രഭാവം

ഇലക്ട്രോണിക നാവിഗേഷന്‍

പ്രത്യേകം തയ്യാറാക്കിയ റേഡിയോ സ്റ്റേഷനുകള്‍, റഡാര്‍, കൃത്രിമോപഗ്രഹങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന നാവിഗേഷന്‍ സംവിധാനമാണിത്. നോ: ഡിജിറ്റല്‍ നാവിഗേഷന്‍

Image:control room.png

റേഡിയോ നാവിഗേഷന്‍, റഡാര്‍ നാവിഗേഷന്‍, സാറ്റലൈറ്റ് നാവിഗേഷന്‍ എന്നിങ്ങനെ വിവിധതരം ഇലക്ട്രോണിക നാവിഗേഷന്‍ രീതികളുണ്ട്. റേഡിയോതരംഗങ്ങളുപയോഗിച്ചാണ് ഈ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. റേഡിയോതരംഗങ്ങള്‍ വിവിധ സ്ഥലങ്ങളിലുള്ള സ്റ്റേഷനുകളിലെ ട്രാന്‍സ്മിറ്ററുകള്‍വഴി അയച്ചുകൊണ്ടിരിക്കും. നൗക/വിമാനത്തിലെ റീസീവറുകള്‍ ഈ റേഡിയോതരംഗങ്ങളെ സ്വീകരിക്കുകയും സ്റ്റേഷനുകളില്‍നിന്ന് എത്ര ദൂരത്താണ് നൗക/വിമാനം സ്ഥിതിചെയ്യുന്നത് (ഫിക്സ്) എന്നു കണക്കാക്കുകയും ചെയ്യുന്നു. ബെയറിങ്, ദൂരം എന്നിവ പൈലറ്റിനു മുന്നിലെ ഒരു ഡയലില്‍ ദൃശ്യമാകും. രണ്ടു സ്റ്റേഷനുകളില്‍നിന്നുള്ള റേഡിയോതരംഗങ്ങളുടെ സമയദൈര്‍ഘ്യത്തിന്റെ ഇടവേളയാണ് ഇവിടെ 'ഫിക്സ്' കണക്കാക്കാന്‍ സഹായിക്കുന്നത്. ഇത്തരം സംവിധാനങ്ങള്‍ 'റേഡിയോ ബീക്കണുകള്‍' എന്നും അറിയപ്പെടുന്നു. ലോറന്‍, ഡെക്കാ, ഒമേഗാ എന്നിവ വിവിധ രാജ്യങ്ങളിലുള്ള റേഡിയോ നാവിഗേഷന്‍ സംവിധാനങ്ങളാണ്. ഹൈപ്പര്‍ബോള രൂപത്തിലാണ് 'ലോറന്‍' സംവിധാനത്തില്‍ ഫിക്സ് കണക്കാക്കുന്നത്. രണ്ടാം ലോകയുദ്ധകാലത്ത് ജര്‍മനി വികസിപ്പിച്ചെടുത്തതാണ് ലോറന്‍ നാവിഗേഷന്‍ സംവിധാനം. ഡെക്കാ എന്ന സംവിധാനമാണ് ഇന്ത്യയിലും ഇംഗ്ലണ്ടിലും വ്യോമ നാവിഗേഷന്‍രംഗത്ത് ഉപയോഗിക്കുന്നത്. ഡെക്കാ സംവിധാനത്തിന്റെ മറ്റൊരു രൂപമാണ് ഡെക്ട്ര. എയര്‍ക്രാഫ്റ്റുകള്‍ ഉപയോഗിക്കുന്ന നാവിഗേഷന്‍ സംവിധാനത്തിന് ഉദാഹരണമാണ് ഒമ്നിസ്റ്റേഷന്‍ (Omnistation). ടെകാന്‍ (Tecan) സൈനികരംഗത്ത് ഉപയോഗപ്പെടുത്തുന്ന നാവിഗേഷന്‍ സംവിധാനമാണ്.

റഡാറുകളുടെ സഹായത്തോടെ ഫിക്സ് കാണുന്ന രീതിയാണ് റഡാര്‍ നാവിഗേഷന്‍. വ്യോമ നാവിഗേഷനിലും സമുദ്ര നാവിഗേഷനിലും ഇത് ഉപയോഗിക്കുന്നു. സമുദ്രയാത്രകളെ സഹായിക്കാനായി പ്രത്യേകതരം റഡാറുകളുണ്ട്. റാഡക്സ്, ലോറാക് എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.

Image:gps.png

കൃത്രിമോപഗ്രഹങ്ങളില്‍നിന്നുള്ള തരംഗങ്ങളെ പ്രയോജനപ്പെടുത്തുന്ന നാവിഗേഷന്‍ രീതിയാണ് സാറ്റലൈറ്റ് നാവിഗേഷന്‍ എന്നറിയപ്പെടുന്നത്. ഗ്ളോബല്‍ നാവിഗേഷനല്‍ സാറ്റലൈറ്റ് സിസ്റ്റം (GNSS) എന്നു പേരുള്ള സംവിധാനങ്ങളാണ് ഇന്ന് സാറ്റലൈറ്റ് നാവിഗേഷന്‍ സാധ്യമാക്കുന്നത്. അമേരിക്കയുടെ നവ്സ്റ്റാര്‍ ജിപിഎസ് (Navastar GPS-Navigation Signal Timing and Ranging Global Position System) ആണ് ഇത്തരത്തിലുള്ള പൂര്‍ണസജ്ജമായ സംവിധാനം. 32-ഓളം കൃത്രിമോപഗ്രഹങ്ങളും നിരവധി ഭൂതല നിലയങ്ങളും അടങ്ങിയ സംവിധാനമാണിത്. റഷ്യയുടെ ഗ്ളോനാസ് (GLONASS-Global Navigation Satellite System) ആണ് മറ്റൊരു സംവിധാനം. (ഇത് 2011-ഓടെ പൂര്‍ണ സജ്ജമാക്കാന്‍ ഉദ്ദേശിക്കുന്നു) യൂറോപ്യന്‍ യൂണിയന്റെ ഗലീലിയോ സാറ്റലൈറ്റ് നാവിഗേഷന്‍ സിസ്റ്റം, ചൈനയുടെ കോംപസ് എന്നിവ തയ്യാറായിക്കൊണ്ടിരിക്കുന്ന മറ്റു സാറ്റലൈറ്റ് നാവിഗേഷന്‍ സംവിധാനങ്ങളാണ്. ചില പ്രാദേശിക സാറ്റലൈറ്റ് സംവിധാനങ്ങളും നിലവിലുണ്ട്. ഇന്ത്യയുടെ IRNSS (Indian Regional Navigation Satellite System) ഇത്തരമൊരു സംവിധാനമാണ്. ഒരു ഗ്ളോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സംവിധാനം വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ISRO ആരംഭിച്ചിട്ടുണ്ട്.

Image:gprs.png

ജിപിഎസ് (Global Positioning System). സ്ഥലങ്ങളുടെയും പാതകളുടെയും ത്രിമാന ദൃശ്യങ്ങള്‍ കാണിച്ച് സഞ്ചാരത്തെ എളുപ്പമുള്ളതാക്കാന്‍ സഹായിക്കുന്ന ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സംവിധാനമാണിത്. വാഹനങ്ങളുടെ വേഗത, സമയം എന്നിവ 24 മണിക്കൂറിലും ഏതൊരു കാലാവസ്ഥയിലും ലോകത്തിന്റെ ഏതൊരു കോണിലും ലഭ്യമാക്കാന്‍ ഇതു സഹായിക്കുന്നു. അമേരിക്കയുടെ ഗ്ലോബല്‍ നാവിഗേഷന്‍ സിസ്റ്റമായ നവ്സ്റ്റാര്‍ ജിപിഎസ് (Navstar GPS), റഷ്യയുടെ ഗ്ലോനാസ് (GLONASS) എന്നിവയാണ് ഇതിനായി ഉപയോഗിക്കുന്നത്. പൂര്‍ണസജ്ജമായ നവ്സ്റ്റാര്‍ ജിപിഎസ് (Navstar GPS) ആണ് കൂടുതലും ഉപയോഗിക്കുന്നത്. കരയിലൂടെയും സമുദ്രങ്ങളിലൂടെയും ആകാശത്തിലൂടെയുമുള്ള യാത്രകളെ സഹായിക്കാന്‍ കഴിയുന്ന ജിപിഎസ് റിസീവറുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. മൊബൈല്‍ ഫോണുകളിലും കംപ്യൂട്ടറുകളിലും വാച്ചുകളില്‍പ്പോലും ഉപയോഗിക്കുന്ന ജിപിഎസ് സംവിധാനങ്ങള്‍ നിലവിലുണ്ട്. റിസീവറുകളില്‍നിന്ന് അയയ്ക്കുന്ന സിഗ്നലുകള്‍ കൃത്രിമോപഗ്രഹങ്ങളിലെത്തുകയും അവ ഭൂതല നിലയങ്ങളുടെ സഹായത്തോടെ സ്ഥലങ്ങള്‍ ദൃശ്യമാക്കുകയും ചെയ്യുന്നു.

ഖഗോള നാവിഗേഷന്‍ (Celestial Navigation)

ഖഗോള വസ്തുക്കളുടെ പ്രത്യക്ഷ സ്ഥാനം (apparent position) അടിസ്ഥാനമാക്കിയുള്ള നാവിഗേഷന്‍ രീതിയെയാണ് ഖഗോള നാവിഗേഷന്‍ എന്നു പറയുന്നത്. സൂര്യന്‍, ചന്ദ്രന്‍, ശുക്രന്‍, ചൊവ്വ, വ്യാഴം എന്നീ ഗ്രഹങ്ങളുടെയും 57-ഓളം നക്ഷത്രങ്ങളുടെയും സ്ഥാനങ്ങളാണ് ഈ രീതിയില്‍ അടിസ്ഥാനമായി എടുക്കുന്നത്. വ്യോമ, സമുദ്ര നാവിഗേഷനുകളിലാണ് ഇത് കൂടുതലും ഉപയോഗിക്കുന്നത്. രണ്ട് ഖഗോളവസ്തുക്കള്‍ക്ക് ഇടയിലുള്ള കോണളവ് ചക്രവാളത്തെ അടിസ്ഥാനമാക്കി കണക്കാക്കുന്നു. ഇതുവഴി ഭൗമോപരിതലത്തിലെ നിരീക്ഷകന്റെ സ്ഥാനം മനസ്സിലാക്കാനാകും. ഏതൊരു നിമിഷത്തിലും ഒരു ഖഗോളവസ്തുവിന്റെ സ്ഥാനം ഭൗമോപരിതലത്തില്‍ ഏതെങ്കിലും ഒരു പ്രത്യേക സ്ഥാനത്തിന് നേര്‍മുകളിലായിരിക്കും. ഖഗോളവസ്തുവിന്റെ 'സബ് പോയിന്റ്' എന്നാണ് ഇതിനെ വിളിക്കുന്നത്. ഈ സ്ഥാനത്തെ അക്ഷാംശ-രേഖാംശങ്ങളില്‍ രേഖപ്പെടുത്താം. ഖഗോളവസ്തുവും ചക്രവാളവും തമ്മിലുള്ള കോണളവ്, സബ് പോയിന്റും നിരീക്ഷകനും തമ്മിലുള്ള ദൂരത്തിന് ആനുപാതികമായിരിക്കും. സബ്പോയിന്റ്, വൃത്തത്തിന്റെ രൂപത്തിലാണ് രേഖപ്പെടുത്തുന്നത്. 'ഖഗോള ലൈന്‍ ഒഫ് പൊസിഷന്‍' എന്നാണ് ഇതിനെ വിളിക്കുന്നത്. ഒരു വര്‍ഷത്തിലെ ഓരോ മണിക്കൂറിലും ഖഗോളവസ്തുക്കളുടെ സബ് പോയിന്റ് അല്ലെങ്കില്‍ ഭൂമിശാസ്ത്രപരമായ സ്ഥാനം (Geographical Position) അടയാളപ്പെടുത്തിയ നോട്ടിക്കല്‍ ചാര്‍ട്ടുകളും പഞ്ചാംഗങ്ങളും നിലവിലുണ്ട്. ഇന്ന് ജിപിഎസ് സംവിധാനങ്ങളുടെ സഹായത്തോടെയാണ് ഖഗോള നാവിഗേഷനും പ്രവര്‍ത്തിക്കുന്നത്.

നാവിഗേഷന്‍-വിവിധയിനം

സമുദ്ര നാവിഗേഷന്‍ (Marine navigation)

മറ്റു നാവിഗേഷന്‍ രംഗങ്ങളെ അപേക്ഷിച്ച് സങ്കീര്‍ണത കുറഞ്ഞതാണ് സമുദ്ര നാവിഗേഷന്‍. ജലോപരിതലത്തിലൂടെയുള്ള കപ്പലുകളുടെയും ബോട്ടുകളുടെയും സഞ്ചാരമാണ് മറൈന്‍ നാവിഗേഷന്റെ കീഴില്‍ വരുന്നത്. പൈലറ്റേജ്, ഡെഡ് റെക്കണിങ്, ഇലക്ട്രോണിക നാവിഗേഷന്‍ എന്നീ വിവിധ നാവിഗേഷന്‍ രീതികളാണ് ഇവിടെ ഉപയോഗപ്പെടുത്തുന്നത്. ഇന്ന് സമുദ്രയാത്ര സുരക്ഷിതമാക്കുന്നതിന് ഓരോ രാജ്യവും ബന്ധപ്പെട്ട ഏജന്‍സികളും പ്രത്യേകം നിയമങ്ങള്‍ നാവിഗേഷന്‍ ചട്ടങ്ങളായി അംഗീകരിച്ചിട്ടുണ്ട്. ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഒഫ് ലൈറ്റ് ഹൗസ് അതോറിറ്റി, ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്‍ എന്നീ ഏജന്‍സികള്‍ ഈ വിഷയത്തിലെ ആധികാരിക ഗ്രന്ഥങ്ങള്‍ പുറത്തിറക്കാറുണ്ട്. ദീപസ്തംഭങ്ങള്‍, മാരിടൈം ബോയേജ് സംവിധാനങ്ങള്‍ എന്നിവ കടലില്‍ പ്രത്യേകം സ്ഥാപിക്കപ്പെട്ടിരിക്കുന്നു. കോണ്‍, വീപ്പകള്‍, ഗോളങ്ങള്‍, കുത്തനെ നില്‍ക്കുന്ന തൂണുകള്‍ എന്നിവ അടയാളത്തിനായി ഉപയോഗിക്കുന്നു. കടലില്‍വച്ച് ജലവാഹനങ്ങള്‍ കൂട്ടിമുട്ടുന്നത് ഒഴിവാക്കാന്‍ പ്രത്യേകം നിയമങ്ങളുണ്ട്.

വ്യോമ നാവിഗേഷന്‍ (Air navigation)

അതിവേഗതയില്‍ സഞ്ചരിക്കുന്ന വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും നാവിഗേഷന്‍ സംവിധാനങ്ങള്‍ സങ്കീര്‍ണതയേറിയതാണ്. വിമാനസര്‍വീസുകളിലുണ്ടായ വര്‍ധനവും വര്‍ധിച്ച സഞ്ചാര വേഗതയും വ്യോമ നാവിഗേഷനെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ഇലക്ട്രോണിക, ഖഗോള നാവിഗേഷനുകള്‍ ആധുനിക ജിപിഎസ് സംവിധാനങ്ങളുടെ സഹായത്തോടെ വ്യോമ നാവിഗേഷന്‍ രംഗത്ത് പ്രയോജനപ്പെടുത്തുന്നു. രണ്ടോ അതിലധികമോ നാവിഗേഷന്‍ സംവിധാനങ്ങള്‍ ഓരോ വിമാനത്തിലും ഉണ്ടാകും. ഒന്നു തകരാറിലായാല്‍ മറ്റൊന്നിനെ ഉപയോഗപ്പെടുത്തുന്നു.

കര നാവിഗേഷന്‍ (Land navigation)

കരയിലുള്ള യാത്രകളെ സഹായിക്കുന്നതിനാണ് ലാന്‍ഡ് നാവിഗേഷന്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്. ധ്രുവപ്രദേശങ്ങള്‍, മരുഭൂമികള്‍, പര്‍വതങ്ങള്‍ എന്നിവിടങ്ങളിലൂടെയുള്ള യാത്രകളില്‍ ഇത് പ്രയോജനപ്പെടുത്തുന്നു. ആധുനിക ജിപിഎസ് സംവിധാനങ്ങളുടെ സഹായത്തോടെ റോഡുകളിലൂടെയുള്ള യാത്രകളിലും നാവിഗേഷന്‍ സംവിധാനം പ്രയോജനപ്പെടുത്തുന്നു. ഡെഡ് റെക്കണിങ്, പൈലറ്റിങ് എന്നീ രീതികളും ലാന്‍ഡ് നാവിഗേഷനില്‍ ഉപയോഗിക്കാവുന്നതാണ്. സമുദ്രനിരപ്പില്‍നിന്നുള്ള ഉയരം, മറ്റു ഭൂമിശാസ്ത്ര സവിശേഷതകള്‍ എന്നിവ രേഖപ്പെടുത്തുന്ന സ്ഥല ചിത്രീകരണ മാപ്പുകള്‍ (Topographical maps) ലാന്‍ഡ് നാവിഗേഷനില്‍ ഉപയോഗിക്കാറുണ്ട്.

Image:marine navi.png

അന്തര്‍ജല നാവിഗേഷന്‍ (Underwater navigation)

അന്തര്‍വാഹിനികളും അന്തര്‍ജല സാഹസികയാത്രികരും (Scuba divers) ഉപയോഗപ്പെടുത്തുന്ന നാവിഗേഷന്‍ സംവിധാനങ്ങളാണ് അന്തര്‍ജല നാവിഗേഷനു കീഴില്‍ വരുന്നത്. അതിവേഗതയില്‍ ദിവസങ്ങളോളം സമുദ്രാന്തര്‍ഭാഗത്തിലൂടെ സഞ്ചരിക്കുന്ന മുങ്ങിക്കപ്പലുകളിലെ നാവിഗേഷന്‍ രീതികള്‍ കൂടുതല്‍ സങ്കീര്‍ണമാണ്. അന്തര്‍സമുദ്ര പര്‍വതങ്ങള്‍, എണ്ണ കുഴിച്ചെടുക്കുന്ന റിഗ്ഗുകള്‍, മറ്റു മുങ്ങിക്കപ്പലുകള്‍ എന്നിവയുമായി സഞ്ചാരത്തിനിടെ കൂട്ടിയിടി ഒഴിവാക്കേണ്ടതുണ്ട്. 'പെരിസ്കോപ്പ്' എന്ന ഉപകരണം സമുദ്രോപരിതലത്തിനു കുറച്ചു താഴെ നിന്നുകൊണ്ട് നിരീക്ഷണം നടത്താന്‍ സഹായിക്കുന്നു. എന്നാല്‍ കൂടുതല്‍ ആഴങ്ങളില്‍ ഇത് പ്രയോജനകരമല്ല. മുങ്ങിക്കപ്പലുകളെ ജലോപരിതലത്തില്‍ സഹായിക്കാന്‍ സാധാരണ സമുദ്ര നാവിഗേഷന്‍ സംവിധാനങ്ങള്‍ക്കാകും. കൂടുതല്‍ ആഴങ്ങളില്‍ ഡെഡ് റെക്കണിങ്, ഇനേര്‍ഷ്യല്‍ നാവിഗേഷന്‍ സംവിധാനം എന്നിവയാണ് യാത്രയെ സഹായിക്കുന്നത്. 'ഗൈറോകോംപസ്' (Gyrocompass) എന്ന ഉപകരണം ഇത്തരം യാത്രകളില്‍ പ്രയോജനപ്പെടുത്തുന്നു. (നോ: ഗൈറോസ്കോപ്) സാഹസിക അന്തര്‍സമുദ്ര യാത്രികരെ സഹായിക്കുന്ന മറ്റു നാവിഗേഷന്‍ ഉപകരണങ്ങളാണ് അന്തര്‍സമുദ്ര കോംപസ് (Underwater compass), നേവ് ഫൈന്‍ഡര്‍ (Nav finder) എന്നിവ.

Image:navigation 11.png

ബഹിരാകാശ നാവിഗേഷന്‍ (Space navigation)

ബഹിരാകാശ പേടകങ്ങളുടെ സഞ്ചാരത്തെ സംബന്ധിക്കുന്നതാണ് ബഹിരാകാശ നാവിഗേഷന്‍. ഭൂമിയുടെ ഒരു നിശ്ചിത പരിധിയില്‍ കൃത്രിമോപഗ്രഹങ്ങളുടെ സഞ്ചാരത്തെ റേഡിയോ ട്രാക്കിങ് വഴി നിയന്ത്രിക്കുന്നു. അതിവിദൂരങ്ങളിലൂടെ സഞ്ചരിക്കുന്ന പേടകങ്ങളെ ഇനേര്‍ഷ്യല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന ഡെഡ് റെക്കണിങ്, ഖഗോള നാവിഗേഷന്‍ എന്നീ രീതികളിലൂടെയാണ് നിയന്ത്രിക്കുന്നത്. നോ: ട്രാന്‍സിറ്റ്………………….

Image:navy finder.png

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍