This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാവിക അക്കാദമി, ഏഴിമല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാവിക അക്കാദമി, ഏഴിമല

ഇന്ത്യന്‍ നാവികസേനയുടെ പരിശീലന കേന്ദ്രം. Navac (Naval Academy) എന്ന പേരിലും അറിയപ്പെടുന്ന ഇത് ഏഷ്യയിലെ ഏറ്റവും വലിയ സൈനിക പരിശീലന കേന്ദ്രമാണ്. കണ്ണൂര്‍ ജില്ലയിലെ ഏഴിമലയില്‍, പടിഞ്ഞാറ് അറബിക്കടലിനും കിഴക്ക് പശ്ചിമഘട്ട മലനിരകള്‍ക്കുമിടയില്‍ തന്ത്രപരമായ സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. വിസ്തൃതി 2452 ഏക്കര്‍.

1968-ലാണ് ഇന്ത്യന്‍ നാവികസേനയുടെ വികസനത്തിനായി ഒരു നാവിക അക്കാദമി ആരംഭിക്കാനുള്ള ആലോചനകള്‍ക്കു തുടക്കമിട്ടത്. ആദ്യം കൊച്ചിയിലാണ് അക്കാദമി തുടങ്ങിയത്. പിന്നീട് ഇത് ഗോവയിലെ ഒരു താത്കാലിക കേന്ദ്രത്തിലേക്കു മാറ്റി. ഏഴിമലയില്‍ അക്കാദമി ആരംഭിക്കാനുള്ള ഇന്ത്യന്‍ നേവിയുടെ നിര്‍ദേശത്തിന് 1982-ല്‍ അംഗീകാരം ലഭിച്ചു. പ്രകൃതിരമണീയതയും ഭൂമിശാസ്ത്രപരമായ സവിശേഷതകളും കടലുമായുള്ള സമ്പര്‍ക്കവും ചരിത്രപശ്ചാത്തലവുമൊക്കെ സമുദ്രനിരപ്പില്‍നിന്ന് 260 അടി ഉയരത്തിലുള്ള ഏഴിമലയെ തിരഞ്ഞെടുക്കാനുള്ള മുഖ്യ ഘടകങ്ങളായി. 1987 ജനു. 17-ന് പ്രധാനമന്ത്രി രാജീവ്ഗാന്ധി അക്കാദമിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചു. കേരള സര്‍ക്കാര്‍ നല്കിയ സ്ഥലത്തായിരുന്നു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. 2009 ജനു. 8-ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഏഴിമല നാവിക അക്കാദമി രാജ്യത്തിനു സമര്‍പ്പിച്ചു. 720 കോടിയോളം രൂപയാണ് പദ്ധതിച്ചെലവ്.

Image:Ezhimala 1.png

ട്രെയിനിങ് സോണ്‍, അക്കാദമിക് സോണ്‍, അഡ്മിനിസ്ട്രേഷന്‍ സോണ്‍ എന്നിങ്ങനെ മൂന്ന് മേഖലകളായി അക്കാദമിയെ തരംതിരിച്ചിട്ടുണ്ട്. അക്കാദമിയുടെ പ്രധാന കെട്ടിടസമുച്ചയത്തിലാണ് ഹെഡ്ക്വാര്‍ട്ടേഴ്സ് വിങ്, ലൈബ്രറി, ലബോറട്ടറികള്‍, വര്‍ക്ഷോപ്പുകള്‍, സര്‍വീസ് ടെക്നിക്കല്‍ ട്രെയിനിങ് വിങ് എന്നിവ സ്ഥിതിചെയ്യുന്നത്. 1730 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും സജ്ജമാക്കിയിട്ടുണ്ട്. ബാസ്കറ്റ്ബോള്‍-ടെന്നീസ് കോര്‍ട്ടുകള്‍, സ്റ്റേഡിയം, മേല്‍ക്കൂരയുള്ള നീന്തല്‍ക്കുളം എന്നിവ അക്കാദമിയിലുണ്ട്. പ്രധാന പരിശീലനകേന്ദ്രത്തിന് ഐ.എന്‍.എസ്. സാമോറിന്‍ (സാമൂതിരി) എന്നാണു പേര്. ഇന്ത്യയിലെ മാത്രമല്ല, വിദേശത്തെയും നാവികഭടന്മാര്‍ക്കു പരിശീലനം നല്‍കത്തക്കവിധത്തിലാണ് അക്കാദമിയുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. ഇലക്ട്രിക്കല്‍, കമ്യൂണിക്കേഷന്‍, മെക്കാനിക്കല്‍ എന്‍ജിനീയറിങ് എന്നിവയില്‍ ബി.ടെക്. ബിരുദമാണ് ഇവിടെ പരിശീലനം നേടുന്നവര്‍ക്കു ലഭിക്കുക. ജവാഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയുടെ കീഴിലാണ് ബി.ടെക്. പഠനം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, മീറ്റിയെറോളജി, ഓഷ്യനോഗ്രഫി എന്നീ ശാഖകളിലാണ് പ്രധാനമായും പഠനം നടത്തുന്നത്. കൂടാതെ, സീമാന്‍ഷിപ്പ്, നാവിഗേഷന്‍, നേവല്‍ വാല്യു സിസ്റ്റം, നേവല്‍ ഹിസ്റ്ററി എന്നീ വിഷയങ്ങളും ഇവിടെ പഠിപ്പിക്കുന്നു. പ്രായോഗികപഠനത്തിനാണ് മുന്‍ഗണന. ഇരുപതാഴ്ച നീണ്ടുനില്ക്കുന്ന നേവി ഓറിയന്റേഷന്‍ കോഴ്സും നാലാഴ്ചത്തെ മെഡിക്കല്‍ ഓറിയന്റേഷന്‍ കോഴ്സും ഇവിടെ നടത്തിവരുന്നു. നീന്തലിലും കടല്‍രക്ഷാപ്രവര്‍ത്തനങ്ങളിലും സാഹസികവിനോദങ്ങളിലും ഇവിടെ പരിശീലനം നല്കുന്നുണ്ട്.

നാല് സ്ക്വാഡ്രനുകളായി അക്കാദമിയിലെ കേഡറ്റുകളെ തരംതിരിച്ചിരിക്കുന്നു. മരയ്ക്കാര്‍, മുള്ള, പെരേര, ആംഗ്രേ എന്നിങ്ങനെയാണ് സ്ക്വാഡ്രണുകളുടെ പേര്.

Image:ezhimala 3.png

ചണ്ഢീഗഢിലെ സത്നം നമിതാ ആന്‍ഡ് അസോസിയേറ്റ്സിന്റെ ഡയറക്ടര്‍ നമിതാ സിങ് ആണ് അക്കാദമിയുടെ കെട്ടിടങ്ങള്‍ രൂപകല്പന ചെയ്തത്. രാജ്യത്തിനകത്തും പുറത്തും നിന്നായി ലഭിച്ച ആയിരത്തിലധികം മാതൃകകളില്‍നിന്നാണ് നമിതാ സിങ് തയ്യാറാക്കിയ രൂപരേഖ പ്രതിരോധമന്ത്രാലയം തിരഞ്ഞെടുത്തത്.

കര്‍ശന സുരക്ഷാസംവിധാനങ്ങള്‍ കെട്ടിടനിര്‍മാണത്തില്‍ പാലിച്ചിരിക്കുന്നു. പരിസ്ഥിതിക്ക് പോറലേല്പിക്കാതെയാണ് നിര്‍മാണം നടത്തിയിരിക്കുന്നതെങ്കിലും, ആയിരത്തില്‍പ്പരം കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടിവന്നിട്ടുണ്ട്. പദ്ധതിപ്രദേശത്തുണ്ടായിരുന്ന വീടുകള്‍ പൊളിച്ചുമാറ്റാതെ പരിഷ്കരിച്ച് നേവിയുടെ ഓഫീസുകളായി രൂപാന്തരപ്പെടുത്തി എന്നതാണ് മറ്റൊരു വസ്തുത.

നാവികസേനയിലെ ഉദ്യോഗസ്ഥര്‍, പ്രൊഫസര്‍മാര്‍, ലക്ചറര്‍മാര്‍, നാവികര്‍, സിവിലിയന്മാര്‍ എന്നിവരുടെയെല്ലാം കുടുംബങ്ങള്‍ അടങ്ങുന്ന ഒരു ടൌണ്‍ഷിപ്പാണ് ഇന്ന് ഏഴിമല. രാജ്യാന്തരനിലവാരത്തിലുള്ള സൗകര്യങ്ങളടങ്ങിയ, ലോകത്തിലെതന്നെ ഏറ്റവും വലിയ നാവിക അക്കാദമികളില്‍ ഒന്നാണ് ഏഴിമല നാവിക അക്കാദമി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍