This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാരായണമേനോന്‍, വള്ളത്തോള്‍ (1878 - 1958)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാരായണമേനോന്‍, വള്ളത്തോള്‍ (1878 - 1958)

Image:Vallathol Narayanamenon.png

മലയാള മഹാകവി. ആധുനിക കവിത്രയത്തില്‍ ഒരാള്‍. ആധുനിക മലയാളകവിതയിലെ യുഗസ്രഷ്ടാക്കളില്‍ ഒരാളായ ഇദ്ദേഹമാണ് കേരളകലാമണ്ഡലം സ്ഥാപിച്ചത്. 1878 ഒ. 16-ന് മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ മംഗലം അംശത്തില്‍ വള്ളത്തോള്‍ കോഴിപ്പറമ്പില്‍ കുട്ടിപ്പാറു അമ്മയുടെയും കടങ്ങോട്ടു മല്ലിശ്ശേരി ദാമോദരന്‍ ഇളയതിന്റെയും മകനായി ജനിച്ചു. കുട്ടന്‍ എന്നായിരുന്നു വിളിപ്പേര്. മാതുലനായ രാവുണ്ണിമേനോനില്‍ നിന്ന് സംസ്കൃതവും ആയുര്‍വേദവും കൈക്കുളങ്ങര രാമവാര്യരില്‍നിന്നും സുബ്രഹ്മണ്യശാസ്ത്രിയില്‍ നിന്നും തര്‍ക്കശാസ്ത്രവും അഭ്യസിച്ചു. പുന്നശ്ശേരി നീലകണ്ഠശര്‍മയുമായുള്ള സൗഹൃദത്തിലൂടെ ഒട്ടനേകം കവിപ്രമുഖരെ പരിചയപ്പെടാനിടയായി. കൊടുങ്ങല്ലൂര്‍ തമ്പുരാക്കന്മാര്‍, നടുവത്ത് അച്ഛനും മകനും, കൂനേഴത്തു പരമേശ്വരമേനോന്‍ മുതലായ കവികളുമായുള്ള സൌഹൃദവും ജന്മസിദ്ധമായ കവിത്വവാസനയും വള്ളത്തോളിനെ പുതിയൊരു കാവ്യലോകത്തേക്കു നയിച്ചു. കവിതയോടെന്നപോലെ കഥകളിയോടും വലിയ കമ്പമായിരുന്നു, ശ്ളോകങ്ങളായിരുന്നു എഴുതിത്തുടങ്ങിയത്. 1894-ല്‍ ഭാഷാപോഷിണിസഭ സംഘടിപ്പിച്ച കവിതാമത്സരത്തില്‍ ഒന്നാം സ്ഥാനം നേടി. തുടര്‍ന്ന് ആനുകാലികങ്ങളില്‍ നിരന്തരം കവിതകളെഴുതി.

Image:Vallathol Museum 2.png

21-ാം വയസ്സിലാണ് ഇദ്ദേഹം ഋതുവിലാസം (1900) എഴുതിയത്. കാളിദാസന്റെ കാവ്യശൈലിയോടുള്ള വിധേയത്വം ഇതില്‍ തെളിഞ്ഞുകാണാം. സംസ്കൃത കവികള്‍ ഉപയോഗിച്ചുവന്നിരുന്ന വൈദര്‍ഭീരീതിയാണ് ചിത്രയോഗം എന്ന കാവ്യത്തില്‍ സ്വീകരിച്ചിരിക്കുന്നത്. ശയ്യാഗുണത്തിന്റെ മികവും ഗംഭീരമായ അലങ്കാരകല്പനകളും വള്ളത്തോളിന്റെ ആദ്യകാലരചനകളിലും പ്രകടമായിരുന്നു. വള്ളത്തോള്‍ ഗോപാലമേനോന്‍, കുറ്റിപ്പുറത്ത് കിട്ടുണ്ണിനായര്‍, കേശവന്‍ നായര്‍ എന്നിവര്‍ക്കൊപ്പം 'പകര്‍ന്നെഴുതിയ' പഞ്ചതന്ത്രം മണിപ്രവാളകാവ്യം ശ്രദ്ധിക്കപ്പെട്ടതോടെ 'വള്ളത്തോള്‍ കമ്പനി' എന്ന പ്രയോഗം മലയാളസാഹിത്യരംഗത്ത് പ്രചാരത്തിലായി. ആയുര്‍വേദം നന്നായി മനസ്സിലാക്കിയിരുന്ന വള്ളത്തോള്‍, കണ്ണുചികിത്സയെ ആസ്പദമാക്കി നേത്രാമൃതം എന്ന ചെറിയ കൃതി രചിക്കുകയുണ്ടായി. ഉന്മത്തരാഘവം എന്ന സംസ്കൃതകാവ്യം വിവര്‍ത്തനം ചെയ്തത് നാലുദിവസം കൊണ്ടാണ്. 27-ാം വയസ്സില്‍ (1905-ല്‍) തൃശ്ശൂരിലെ 'കേരളകല്പദ്രുമം' പ്രസ്സില്‍ മാനേജരായി നിയമിക്കപ്പെട്ടതോടെ വള്ളത്തോളിന്റെ സാഹിത്യവീക്ഷണവും സാഹിത്യബന്ധങ്ങളും കൂടുതല്‍ വിശാലമായി. 1906-ല്‍ 'രസികരഞ്ജിനി'ക്കുവേണ്ടി തപതീസംവരണം വഞ്ചിപ്പാട്ടായി ഇദ്ദേഹം എഴുതി. 1907-ല്‍ ആരംഭിച്ച രാമാനുജന്‍ മാസികയുടെ ചുമതല വള്ളത്തോള്‍ ഏറ്റെടുത്തെങ്കിലും അത് തുടര്‍ന്നു നടത്താനായില്ല. ചമ്പൂശ്ളോകരചനയിലും സമര്‍ഥനായ വള്ളത്തോള്‍, പ്രാചീന ഭാരതീയകാവ്യ സംസ്കാരത്തെ അകമഴിഞ്ഞ് ആരാധിച്ചിരുന്നു. കേരളകല്പദ്രുമത്തില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത്, ഏതാണ്ട് 700 ദിവസംകൊണ്ട് വാല്മീകി രാമായണം മുഴുവന്‍ ഇദ്ദേഹം വിവര്‍ത്തനം ചെയ്തു. 1909-ല്‍ 31-ാം വയസ്സില്‍ ആകസ്മികമായി ബാധിച്ച കര്‍ണരോഗം മഹാകവിയെ ബധിരനാക്കിമാറ്റി. നിരന്തരമായ ചികിത്സകളും ഉപാസനകളും നടത്തിയെങ്കിലും ഫലമുണ്ടായില്ല. നിരാശയും വേദനയും നിറഞ്ഞുനിന്ന ആ കാലഘട്ടത്തില്‍ എഴുതിയതാണ് ബധിരവിലാപം. എങ്കിലും ആത്മവിശ്വാസം കൈവിടാതെ കൂടുതല്‍ പ്രവര്‍ത്തനനിരതനായ വള്ളത്തോള്‍ പിന്നീടെഴുതിയത് വിലാസലതിക എന്ന ശൃംഗാരകാവ്യമാണ്. 1913-ല്‍ രചിച്ച ചിത്രയോഗം എന്ന മഹാകാവ്യം പരമ്പരാഗതമായ കാവ്യാഭിരുചിയില്‍ നിന്നാണ് ആവിഷ്കൃതമായത്.

Image:Vallathol Museum 1.png

ഭാരതീയ പാരമ്പര്യത്തിലും പുരാണകഥാകഥന സമ്പ്രദായത്തിലും ഊറ്റം കൊണ്ടിരുന്ന വള്ളത്തോള്‍ പുരാണങ്ങളില്‍ നിന്നുതന്നെയാണ് പലപ്പോഴും തന്റെ കാവ്യവിഷയങ്ങളെയും കഥാപാത്രങ്ങളെയും കണ്ടെത്തിയിരുന്നത്. പാരമ്പര്യകാവ്യബോധത്തിന്റെ രൂപാത്മകലാവണ്യവും ആധുനിക കവിതാശൈലിയുടെ ഭാവാത്മകതയും സമന്വയിപ്പിച്ചുകൊണ്ട് കവിത രചിക്കാനാണ് വള്ളത്തോള്‍ ശ്രമിച്ചത്. നാടകീയമായ കാവ്യഭംഗിയാണ് വള്ളത്തോള്‍ കവിതകളെ ജനകീയമാക്കിത്തീര്‍ത്തത്. ചിത്രയോഗത്തിന് മുമ്പ് ദണ്ഡകാരണ്യം (1910) ഗണപതി (1913) എന്നീ ഖണ്ഡകാവ്യങ്ങള്‍ ഇദ്ദേഹം രചിച്ചുവെങ്കിലും കാല്പനികതയുടെ പുതുലാവണ്യം ആസ്വാദകരിലേക്കെത്തിച്ച കൃതി ബന്ധനസ്ഥനായ അനിരുദ്ധനാണ്. പ്രാസഭംഗിയില്‍ വലിയ താത്പര്യം കാണിച്ചിരുന്ന വള്ളത്തോള്‍, പ്രസ്തുതകൃതിയെ ഭാവസൌന്ദര്യത്തിന്റെ ഒരു മികച്ച കാവ്യമാതൃകയാക്കി മാറ്റുകയാണുണ്ടായത്.

Image:Vallathol Museum 3.png

ആര്‍ഷപൗരാണികതയും കാല്പനികഭാവങ്ങളും ഉറഞ്ഞുകൂടിയ വിശ്വാസ സംഹിതയായിരുന്നു വള്ളത്തോളിന്, കവിത. കമലാലയ ബുക്ക് ഡിപ്പോ ആവശ്യപ്പെട്ടതനുസരിച്ച് പതിനെട്ട് പുരാണങ്ങളില്‍ ചിലത് 1915-17 കാലയളവില്‍ വള്ളത്തോള്‍ വിവര്‍ത്തനം ചെയ്യുകയുണ്ടായി. പഴമയെ പുതിയ ഭാവസൗന്ദര്യത്തിലേക്ക് ആസ്വാദ്യമായി പരാവര്‍ത്തനം ചെയ്യാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. നിയോക്ളാസ്സിക് പാരമ്പര്യത്തില്‍ അടിയുറച്ചുനിന്നുകൊണ്ട് കാവ്യരചന നടത്തിയിരുന്ന വള്ളത്തോള്‍ ചുവട് മാറ്റുന്നത് ബന്ധനസ്ഥനായ അനിരുദ്ധന്‍ എന്ന കൃതിയോടെയാണ്. കാല്പനികതയിലേക്കുള്ള വ്യതിയാനമായിരുന്നു അത്.

Image:Vallathol Museum 4.png

സമൂഹത്തിലെ സാമ്പത്തികമായ ഉച്ചനീചത്വങ്ങളെക്കുറിച്ച് ഏറ്റവും ആദ്യം തിരിച്ചറിഞ്ഞ കവിയും വള്ളത്തോള്‍ തന്നെയാണ്. പുതിയ മാനവികതയുടെ വെളിച്ചം റഷ്യന്‍ വിപ്ളവത്തിന്റെ പ്രതിഫലനമായി ലോകമെങ്ങും പടര്‍ന്നുകൊണ്ടിരിക്കുന്ന കാലത്ത്, അതിന് കൂടുതല്‍ പ്രചാരം നല്കാന്‍ വള്ളത്തോളിനെപ്പോലെയുള്ള കവികള്‍ ശ്രമിച്ചു. 'കാറുകണ്ട കര്‍ഷകന്‍', 'നാളെ', 'മാപ്പ്' തുടങ്ങിയ വിപ്ളവകവിതകളില്‍ ജീവിതാവബോധത്തിന്റെ പുതിയ ദിശാസൂചികളാണ് തെളിയുന്നത്. സര്‍വമത സാഹോദര്യത്തിന്റെ കാവ്യചേതനയാണ് മഹാകവിയില്‍ തുടിച്ചുനിന്നത്. 1921-ല്‍ പുറത്തിറക്കിയ മഗ്ദലനമറിയം എന്ന കാവ്യം മതവിശ്വാസികളുടെയും കാവ്യാസ്വാദകരുടെയും ശ്രദ്ധപിടിച്ചുപറ്റി. 1927-ല്‍ പ്രസിദ്ധീകരിച്ച കൊച്ചുസീത, 1936-ല്‍ രചിച്ച അച്ഛനും മകളും എന്നീ നാടക കാവ്യങ്ങളും പുതുമകൊണ്ടും കാല്പനികശൈലി കൊണ്ടും വ്യത്യസ്തമാണ്. വള്ളത്തോള്‍ കവിതയുടെ സമുച്ചയമായ സാഹിത്യമഞ്ജരി മലയാള സാഹിത്യത്തിന്റെ ഒരു കാലഘട്ടത്തിലെ ഊര്‍ജവും പ്രഭാവവും പേറി നില്ക്കുന്നു.

വിവര്‍ത്തനസാഹിത്യത്തിന് വള്ളത്തോള്‍ നല്കിയ സംഭാവനകള്‍ അദ്വിതീയമാണ്. ഋഗ്വേദസംഹിത, അഭിജ്ഞാന ശാകുന്തളം, സ്വപ്നവാസവദത്തം, ഗ്രാമസൗഭാഗ്യം, രുക്മിണീഹരണം, പദ്മദളം തുടങ്ങിയ മൊഴിമാറ്റങ്ങള്‍, അതിന്റെ ഭാവാത്മകത ഒട്ടും ചോര്‍ന്നുപോകാതെയാണ് മഹാകവി മലയാളത്തിലാക്കിയത്. വെറും രണ്ടരവര്‍ഷം കൊണ്ടാണ് ഋഗ്വേദസംഹിതയിലെ 1017 സൂക്തങ്ങള്‍ ഇദ്ദേഹം വിവര്‍ത്തനം ചെയ്തത്.

മലയാളത്തിലെ ടെന്നിസന്‍ എന്നാണ് വള്ളത്തോളിനെ ഡോ. കെ.എന്‍. എഴുത്തച്ഛന്‍ വിശേഷിപ്പിക്കുന്നത്. ശില്പഭംഗി, ലാളിത്യം, സംഗീതാത്മകത, ഭാവാത്മകത, പഴമയോടുള്ള പ്രതിപത്തി, മതബോധം മുതലായവയുടെ കാര്യത്തില്‍ ടെന്നിസനെ പോലെയത്രെ വള്ളത്തോള്‍. ക്ളാസ്സിസത്തിന്റെ മണ്ണിലാണ് വള്ളത്തോള്‍ കാലൂന്നിയത്. വേദങ്ങളും പുരാണങ്ങളും മലയാളകാവ്യഘടകത്തിലേക്ക് ഇദ്ദേഹം കൊണ്ടുവന്നു. അഗാധമായ ധാര്‍മികബോധവും ആര്‍ഷമായ കാവ്യഭാവനയുമാണ് മഹാകവിയെ മുന്നോട്ടു നയിച്ചിരുന്നത്. അന്ത്യകാലം വരെയും സംസ്കൃത ക്ലാസ്സിക്കുകള്‍ക്ക് മലയാളരൂപം നല്കാന്‍ വള്ളത്തോള്‍ പരിശ്രമിച്ചുകൊണ്ടിരുന്നു. ഏതു വിഷയത്തെയും അയത്നലളിതമായും നാടകീയഭാവത്തിലും അവതരിപ്പിക്കാനുള്ള അഭ്യാസപാടവം ഇദ്ദേഹത്തിന്റെ കൈമുതലായിരുന്നുവെന്ന് പറയാം. രചനയിലുള്ള കൌതുകകരമായ മിനുക്കുപണികളും കറകളഞ്ഞ സൗകുമാര്യവുമാണ് വള്ളത്തോള്‍ കവിതയ്ക്കുള്ള ഗുണവൈശിഷ്ട്യമെന്ന് സര്‍ദാര്‍ കെ.എം. പണിക്കര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കാലത്തിന്റെ ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ തിരിച്ചറിഞ്ഞു പ്രതികരിക്കാന്‍ തുടങ്ങിയിടത്താണ് വള്ളത്തോളിലെ കാവ്യപ്രതിഭ പുതുമാനങ്ങള്‍ കൈവരിച്ചുതുടങ്ങിയത്.

വള്ളത്തോളിന്റെ കാവ്യജീവിതത്തെ നിര്‍ണായകമായി സ്വാധീനിച്ച രണ്ടു ഘടകങ്ങളായിരുന്നു ഗാന്ധിജിയുടെ ജീവിതവും ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും. വൈക്കം സത്യാഗ്രഹത്തിനിടെ ഗാന്ധിജിയെ നേരിട്ട് കാണാനിടയായതോടെ വള്ളത്തോള്‍ അദ്ദേഹത്തിന്റെ ആരാധകനായിത്തീര്‍ന്നു. ആ ആരാധനയില്‍ നിന്നു പിറന്നതാണ് എന്റെ ഗുരുനാഥന്‍ എന്ന കവിത. മലയാളത്തിലെ ദേശഭക്തിപരമായ കവിതയില്‍ അഗ്രിമസ്ഥാനം പുലര്‍ത്തുന്ന 'ഭാരതമെന്നപേര്‍ കേട്ടാല്‍...' എഴുതിയതും വള്ളത്തോള്‍ തന്നെ.

Image:sunn12.png

ഒരു മലയാളകവി എന്നതിനെക്കാള്‍, വള്ളത്തോള്‍ മലയാളികള്‍ക്കിടയില്‍ നിത്യസ്മരണീയനാകുന്നത് 'കലാമണ്ഡല'ത്തിന്റെ സ്ഥാപനത്തോടെയാണ്. നാശം സംഭവിച്ചുകൊണ്ടിരുന്ന കേരളീയ പാരമ്പര്യകലകളെ പുതിയ അസ്തിവാരത്തില്‍ പ്രതിഷ്ഠിക്കാനും പുനരുജ്ജീവനം നല്കാനും മഹാകവി ആത്മാര്‍ഥമായി ശ്രമിച്ചു. പാരമ്പര്യകലയായ കഥകളിക്ക് ലോകവ്യാപകമായ അംഗീകാരം കിട്ടിയത് കലാമണ്ഡലത്തിന്റെ വരവോടെയാണ്. കഥകളിയുടെ നിലനില്പിനുവേണ്ടി കേരളം മുഴുവന്‍ അലഞ്ഞുനടന്ന് കഥകളിയോഗക്കാരെ സംഘടിപ്പിക്കാനും മൂലധനം സ്വരൂപിക്കാനും വള്ളത്തോളിന് കഴിഞ്ഞു. അങ്ങനെ കിട്ടിയ തുച്ഛമായ മൂലധനംകൊണ്ട് 1931-ല്‍ തൃശൂര്‍ ചെറുതുരുത്തിയില്‍ ഇദ്ദേഹം കേരളകലാമണ്ഡലം സ്ഥാപിച്ചു. മണക്കുളം രാജവംശവും മുകുന്ദരാജാവുമെല്ലാം വള്ളത്തോളിന്റെ ഉദ്യമങ്ങള്‍ക്ക് അകമഴിഞ്ഞ പിന്തുണ നല്കിയിരുന്നു.

'ലോകമേ തറവാട്, ത്യാഗമെന്നതേ നേട്ടം, താഴ്മതാനഭ്യുന്നതി' തുടങ്ങിയ മൂല്യങ്ങളുടെ വിശ്വാസശക്തിയായിരുന്നു മഹാകവിയുടെ ജീവിതം. കാലത്തോട് വിവേകപൂര്‍വം പ്രതികരിക്കാനും തന്റെ കാവ്യാനുശീലനത്തില്‍ തദനുസൃതമായ മാറ്റം വരുത്താനും വള്ളത്തോള്‍ സദാജാഗരൂകനായിരുന്നു. കേരളവര്‍മവലിയകോയിത്തമ്പുരാന്റെ ക്ളാസ്സിക് യുഗത്തില്‍ കവിതയെഴുതിത്തുടങ്ങിയ ഇദ്ദേഹത്തിന് നവകാല്പനികതയുടെയും പുരോഗമനസാഹിത്യത്തിന്റെയും വക്താവാകാനും കഴിഞ്ഞു. പ്രൊഫ. എം. ലീലാവതി ചൂണ്ടിക്കാണിക്കുന്നതുപോലെ കാഞ്ചനക്കൂടിന്റെ അഴികള്‍കൊത്തി മുറിച്ച പഞ്ചവര്‍ണക്കിളിയായിരുന്നു വള്ളത്തോള്‍. മാറിമാറിവരുന്ന കാവ്യഭാവുകത്വങ്ങള്‍ക്കനുസരിച്ച് താളം ചവിട്ടിനിന്ന കവിയാണ് വള്ളത്തോള്‍ എന്ന മുണ്ടശ്ശേരിയുടെ വിമര്‍ശനവും ശ്രദ്ധേയമാണ്. നിയോക്ലാസ്സിസത്തിന്റെ പേരിലാണ് വള്ളത്തോള്‍ ഏറെയും വിമര്‍ശിക്കപ്പെട്ടിട്ടുള്ളത്. ചമ്പുകവിതയില്‍ നിന്ന് ചലനാത്മകമായ ആധുനിക കാവ്യസങ്കേതങ്ങളിലേക്ക് സാകൂതം നടന്നുകയറിയ വള്ളത്തോളിന് കലയും കവിതയുമായിരുന്നു ജീവിതം. കിളിക്കൊഞ്ചല്‍, ശിഷ്യനും മകനും, എന്റെ ഗുരുനാഥന്‍, മാതൃവന്ദനം തുടങ്ങിയ കവിതകള്‍ അതിപ്രശസ്തങ്ങളാണ്.

Image:Vallathol Museum.png

ബ്രിട്ടീഷ് രാജകുമാരന്‍ നല്കിയ പട്ടും വളയും നിരസിക്കാനുള്ള ധീരതകാട്ടിയ കവി കൂടിയായിരുന്നു ഇദ്ദേഹം. കഥകളിയുമായി ഇന്ത്യയിലെങ്ങും. മാത്രമല്ല, മലേഷ്യ, മ്യാന്മാര്‍, പോളണ്ട്, ഇറ്റലി, ഫ്രാന്‍സ്, റഷ്യ, ചൈന എന്നിവിടങ്ങളിലും സന്ദര്‍ശിച്ചിട്ടുണ്ട്. 1948-ല്‍ മദ്രാസ് സര്‍ക്കാര്‍ ഇദ്ദേഹത്തെ ആസ്ഥാനകവിയായി പ്രഖ്യാപിച്ചു. അഞ്ചുവര്‍ഷക്കാലം ആ പദവിയില്‍ തുടര്‍ന്നു. സമസ്തകേരള പരിഷത് അധ്യക്ഷസ്ഥാനവും (1946-56) കേരളസാഹിത്യ അക്കാദമി ഉപാധ്യക്ഷസ്ഥാനവും വഹിച്ചിട്ടുണ്ട്. 1955-ല്‍ രാഷ്ട്രം ഇദ്ദേഹത്തിന് പദ്മഭൂഷണ്‍ ബഹുമതി നല്കി. 1958 മാ. 13-ന് മഹാകവി അന്തരിച്ചു.

(സുരേഷ്. എം; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍