This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാരായണമേനോന്‍, കുണ്ടൂര്‍ (1861 - 1936)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാരായണമേനോന്‍, കുണ്ടൂര്‍ (1861 - 1936)

Image:Kundoor Narayana menon.png

മലയാള കവി. പച്ചമലയാളപ്രസ്ഥാനത്തിന്റെ നായകരിലൊരാള്‍. തൃശൂരിനടുത്ത് ഊരകം ദേശത്തുള്ള കുണ്ടൂര്‍ തറവാട്ടില്‍ കല്യാണിയമ്മയുടെയും കോമത്ത് കൃഷ്ണമേനോന്റെയും മകനായി 1861-ല്‍ (കൊ.വ. 1036 മിഥുനം 11) ജനിച്ചു. മദ്രാസ് പ്രസിഡന്‍സി കോളജില്‍നിന്ന് മലയാളം ഐച്ഛികമായി ബി.എ. പാസ്സായി. കോഴിക്കോട് പൊലീസ് ട്രെയിനിങ് കോളജില്‍നിന്നു പരിശീലനം നേടിയ ഇദ്ദേഹം കൊച്ചി പൊലീസ് സൂപ്രണ്ട് ഓഫീസില്‍ ഹെഡ്ക്ളാര്‍ക്കായി ഔദ്യോഗിക ജീവിതമാരംഭിച്ചു. കുറച്ചുനാള്‍ തഹസില്‍ദാരായിരുന്നു. പാലിയം മാനേജരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ആദ്യത്തെ ബി.എ.ക്കാരനായ ഭാഷാകവി എന്ന നിലയില്‍ വളരെവേഗം ശ്രദ്ധേയനായി. കൊ.വ. 1065-ല്‍ വിദ്യാവിനോദിനി ആരംഭിച്ചതുമുതല്‍ നിരന്തരമായി സാഹിത്യസേവനത്തില്‍ മുഴുകി. വെണ്‍മണി പ്രസ്ഥാനത്തില്‍ പങ്കുചേര്‍ന്നു കാവ്യരംഗത്തു സ്ഥിരപ്രതിഷ്ഠ നേടി. പച്ചമലയാളത്തില്‍ കവിതയെഴുതുന്നതിനു കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ പോലും കുണ്ടൂരിനു തുല്യനായിരുന്നില്ല എന്നും, നല്ല ഭാഷ തിരിയാണെങ്കില്‍ കോമപ്പന്‍ അതില്‍നിന്നും കൊളുത്തിയ പന്തമാണെന്നും ഉള്ളൂര്‍ രേഖപ്പെടുത്തുന്നു.

കോമപ്പന്‍, കൊച്ചി ചെറിയ ശക്തന്‍തമ്പുരാന്‍, പാക്കനാര്‍, അജാമിള മോക്ഷം, ഒരു രാത്രി, നാറാണത്തു ഭ്രാന്തന്‍ തുടങ്ങി പന്ത്രണ്ടു കാവ്യങ്ങളും കിരാതം പതിന്നാലു വൃത്തം കൈകൊട്ടിക്കളിപ്പാട്ട്, പൂതനാമോക്ഷം വഞ്ചിപ്പാട്ട് തുടങ്ങിയ ഗാനങ്ങളും കുണ്ടൂരിന്റെ സ്വതന്ത്രകൃതികളിലുള്‍പ്പെടുന്നു. രത്നാവലി, ദ്രൗപദീഹരണം, പ്രമദ്വരാചരിതം തുടങ്ങിയവ കൂട്ടുകവിത (ഒന്നിലധികം പേര്‍ ചേര്‍ന്നെഴുതുന്ന കവിത)കളാണ്.

കോമപ്പന്‍, കൊച്ചി ചെറിയ ശക്തന്‍തമ്പുരാന്‍, പാക്കനാര്‍, കണ്ണന്‍ എന്നിവ ചേര്‍ത്ത് നാലുഭാഷാകാവ്യങ്ങള്‍ എന്ന പേരില്‍ കുണ്ടൂര്‍ പ്രസിദ്ധീകരിച്ചു. വടക്കന്‍പാട്ടുകളും ഐതിഹ്യങ്ങളുമാണ് ഈ കൃതികള്‍ക്കാധാരം. തനിമലയാള പദ്യത്തിന്റെ ഓജസ്സും ആര്‍ജവവും സൗന്ദര്യവും ഇതില്‍നിന്നു മനസ്സിലാക്കാം.

ശബ്ദത്തിനും അര്‍ഥത്തിനും പ്രാധാന്യം നല്കിയുള്ള രചനയ്ക്കു മികച്ച ദൃഷ്ടാന്താണ് പാക്കനാറിലെ ശ്ലോകങ്ങള്‍. ഒരു മാതൃക:

'ഉണ്ടോ നേരത്തുടുക്കും തളിരൊടമരടി-

ക്കും ചൊടിക്കും ചൊടിക്കും

കൊണ്ടല്‍ക്കേറെക്കടുക്കുന്നഴകുമൊരുമിടു

ക്കും മുടിക്കും മുടിക്കും

കണ്ടാലുള്‍ക്കാമ്പിടിക്കുന്നഴലുകിടപിടി

ക്കും പിടിക്കും പിടിക്കും

കൊണ്ടാടേണ്ടും നടയ്ക്കും മുടിയഴിയുമിടയ്

ക്കൊന്നടിക്കുന്നടിക്കും'.

വിവര്‍ത്തനശാഖയിലും കുണ്ടൂരിന്റെ സംഭാവന ശ്രദ്ധേയമാണ്. മാളവികാഗ്നിമിത്രം, കുമാരസംഭവം, രഘുവംശം, മേഘസന്ദേശം, ദൂതഘടോത്കചവ്യായോഗം, അധ്യാത്മരാമായണം തുടങ്ങിയ എട്ടു കൃതികള്‍ തര്‍ജുമ ചെയ്തിട്ടുണ്ട്. വൃത്താനുവൃത്തവിവര്‍ത്തനമാണ് ഏറെയും.

ഗദ്യകാരനും ഗവേഷകനുമായിരുന്നു ഇദ്ദേഹം. ചെറുശ്ശേരി ഭാരതത്തെപ്പറ്റി എഴുതിയ നിരൂപണം പ്രസിദ്ധമാണ്. കുണ്ടൂരിന്റെ സേവനങ്ങളെ പുരസ്കരിച്ച് കൊച്ചി വലിയ തമ്പുരാന്‍ 'സാഹിത്യ കുശലന്‍' ബിരുദം സമ്മാനിക്കുകയുണ്ടായി. 1936-ല്‍ (കൊ.വ. 1111 കര്‍ക്കടകം 4) കുണ്ടൂര്‍ നാരായണമേനോന്‍ അ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍