This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നായിഡു, ചന്ദ്രബാബു (1950 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നായിഡു, ചന്ദ്രബാബു (1950 - )

ആന്ധ്രപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രിയും തെലുഗുദേശം പാര്‍ട്ടിയുടെ അധ്യക്ഷനും. ചിറ്റൂര്‍ ജില്ലയിലെ ഒരു നിര്‍ധന കുടുംബത്തില്‍ 1950 ഏ. 20-നായിരുന്നു ജനനം. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടി. കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്.

Image:Chandrababu Naidu.png

1978-ല്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയായി മത്സരിച്ച് ചന്ദ്രഗിരി മണ്ഡലത്തില്‍ നിന്നും ആന്ധ്രാനിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1980-83 കാലഘട്ടത്തില്‍ തങ്കദുരൈ മന്ത്രിസഭയില്‍ അംഗമായിരുന്നു. പുരാവസ്തു, സിനിമാ വ്യവസായം, സാങ്കേതിക വിദ്യാഭ്യാസം, മൃഗസംരക്ഷണം എന്നീ വകുപ്പുകളുടെ ചുമതലയാണുണ്ടായിരുന്നത്. 1983-ല്‍ വീണ്ടും ചന്ദ്രഗിരിയില്‍ നിന്നും കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടപ്പോള്‍ രാജിവച്ച് ഭാര്യാപിതാവായ എന്‍.ടി. രാമറാവു സ്ഥാപിച്ച തെലുഗു ദേശം പാര്‍ട്ടിയില്‍ ചേര്‍ന്നു. പിന്നീട് പ്രസ്തുത പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി (1985)യായി. പാര്‍ട്ടിയുടെ ജനകീയ അടിത്തറ ശക്തമാക്കുന്നതില്‍ നേതൃപരമായ പങ്കാണ് ഇദ്ദേഹം വഹിച്ചത്. 1989-94 കാലയളവില്‍ നിയമസഭാ പ്രതിപക്ഷനേതാവ് ആയിരുന്ന നായിഡു തെലുഗുദേശം പാര്‍ട്ടിയിലെ ഉള്‍പ്പോരുകള്‍ രൂക്ഷമായപ്പോള്‍ എം.ടി. രാമറാവുവിനെതിരെയുള്ള നീക്കങ്ങള്‍ക്ക് നേതൃത്വം നല്കി. പാര്‍ട്ടി സംഘടനാ തെരഞ്ഞെടുപ്പില്‍ രാമറാവുവിനെ തോല്പിച്ചുകൊണ്ട് പ്രസിഡന്റായി അധികാരമേറ്റതോടെ പാര്‍ട്ടിയിലെ അപ്രമാദിത്വം ഏറെക്കുറെ അംഗീകരിക്കപ്പെട്ടു. 1995-ലെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ തെലുഗുദേശം പാര്‍ട്ടിയെ വിജയത്തിലേക്ക് നയിച്ച ഇദ്ദേഹം ആന്ധ്രയുടെ 20-ാമത്തെ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. 2004 വരെ ഇദ്ദേഹം ഈ പദവിയില്‍ തുടര്‍ന്നു.

ഇന്ത്യയിലെ ഏറ്റവും മികച്ച ഐ.ടി.കേന്ദ്രങ്ങളിലൊന്നായി ഹൈദരാബാദ് വികസിച്ചു തുടങ്ങിയത് നായിഡു മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ് വെയര്‍ കമ്പനിയായ മൈക്രോസോഫ്റ്റ് ഇന്ത്യയില്‍ ആദ്യമായി ഒരു 'ഡെവലപ്മെന്റ് സെന്റര്‍' സ്ഥാപിച്ചത് ഹൈദരാബാദിലായിരുന്നു. സര്‍ക്കാര്‍ നടപടിക്രമങ്ങളെല്ലാം കംപ്യൂട്ടര്‍ സംവിധാനത്തിലൂടെ സുതാര്യമാക്കിയതും മറ്റൊരു മികച്ച നേട്ടമായി വിലയിരുത്തപ്പെട്ടു.

ഒരു ഉത്തമ മാതൃകാക്യാബിനറ്റിനെ തെരഞ്ഞെടുക്കുവാന്‍ വേള്‍ഡ് ലിങ്ക് മാഗസിന്‍ നടത്തിയ സര്‍വേയില്‍ (1998) ടോണിബ്ലെയര്‍, ഖട്ടാമി തുടങ്ങിയവരോടൊപ്പം ഇന്ത്യയില്‍ നിന്നും നായിഡുവിന്റെ പേരും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഒരു വശത്ത് അന്താരാഷ്ട്രപ്രശസ്തി ആര്‍ജിക്കുമ്പോഴും മറുവശത്ത് ദേശീയ, പ്രാദേശിക തലങ്ങളില്‍ ഇദ്ദേഹത്തിന്റെ സാധ്യതകള്‍ക്കു മങ്ങലേല്ക്കുകയായിരുന്നു. ഹൈടെക് വികസനപ്രഭയില്‍ നായിഡു ഗ്രാമീണജനതയെ വിസ്മരിച്ചത് ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെട്ടു. ആന്ധ്രാമുഖ്യമന്ത്രി എന്നതിനെക്കാള്‍ നായിഡു ഹൈദരാബാദിന്റെ മുഖ്യമന്ത്രി എന്നായിരുന്നു വിമര്‍ശകരുടെ പക്ഷം. വിദ്യുച്ഛക്തി, ജലം എന്നീ അടിസ്ഥാന സൌകര്യങ്ങള്‍ ഗ്രാമീണ ജനതയ്ക്ക് ഉറപ്പാക്കുന്നതില്‍ ഇദ്ദേഹം പരാജയപ്പെട്ടിരുന്നു. മാനുഷിക മുഖം നഷ്ടപ്പെട്ട ഈ വികസനമായിരുന്നു 2004-ലെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ തെലുഗുദേശം പാര്‍ട്ടിയുടെ പരാജയത്തിനു കാരണമായത്. 2004 മുതല്‍ നായിഡുവാണ് പ്രതിപക്ഷ നേതാവ്.

കോണ്‍ഗ്രസ്സും ബി.ജെ.പി.യും അധികാരത്തില്‍ വരുന്നത് തടയുന്നതിനായി രൂപീകൃതമായ മൂന്നാം മുന്നണിയില്‍ (2009) നായിഡു ചേര്‍ന്നെങ്കിലും സംസ്ഥാന, ദേശീയ തെരഞ്ഞെടുപ്പുകളില്‍ (2009) കോണ്‍ഗ്രസ്സിന്റെ മുന്നേറ്റത്തെ തടയാന്‍ ടി.ഡി.പി. ഉള്‍പ്പെട്ട മൂന്നാം മുന്നണിക്ക് കഴിഞ്ഞില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍