This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാഗരികത

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:18, 5 മേയ് 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നാഗരികത

Civilization

ആധുനിക മനുഷ്യസമൂഹങ്ങളുടെ പൊതുസവിശേഷതകളായ എഴുത്ത്, ഗണിതം, കൃഷി, മൃഗപരിപാലനം എന്നിവയെല്ലാം സംയോജിച്ച ജീവിതരീതി. 18-ാം ശ.-ത്തില്‍ ഫ്രാന്‍സിലാണ് നാഗരികത (civilization) എന്ന സങ്കല്പം ആവിഷ്കരിക്കപ്പെട്ടത്. 18-ാം ശ.-ത്തിന്റെ ആദ്യദശകങ്ങളില്‍ നിയമവിജ്ഞാനീയത്തില്‍ ഉപയോഗിച്ചിരുന്ന ഒരു സംജ്ഞയായിരുന്നു ഇത്. കുറ്റവിചാരണയെത്തുടര്‍ന്ന് വിധിന്യായം എന്നായിരുന്നു അര്‍ഥമാക്കിയിരുന്നത്. ഫ്രഞ്ച് ധനതത്ത്വശാസ്ത്രജ്ഞനായിരുന്ന ആന്‍ റോബര്‍ട്ട് ജാക്ക് ടര്‍ഗോട്ടാണ് 1752-ല്‍ 'പരിഷ്കൃതമാകുന്ന പ്രക്രിയ' എന്ന അര്‍ഥത്തില്‍ 'സിവിലൈസേഷന്‍' എന്ന പദം ഉപയോഗിച്ചത്. 1756-ല്‍ പ്രസിദ്ധീകൃതമായ ജനസംഖ്യയെപ്പറ്റി ഒരു പ്രബന്ധം (A Trietise on population) എന്ന കൃതിയിലാണ് കൂടുതല്‍ വ്യക്തമായി ഈ പദത്തെ നിര്‍വചിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍, 1756-ല്‍ പ്രസിദ്ധീകരിച്ച തന്റെ എസ്സേ ഓണ്‍ ദ് കസ്റ്റംസ് ആന്‍ഡ് സ്പിരിറ്റ് ഒഫ് നേഷന്‍സ് എന്ന കൃതിയില്‍ വോള്‍ട്ടെയര്‍ ഈ പദം ഉപയോഗിച്ചിട്ടില്ല. ചുരുക്കത്തില്‍ 18-ാം ശ.-ത്തിന്റെ അന്ത്യമാകുമ്പോഴേക്കും പ്രാകൃതത്ത്വം, കാടത്തം എന്നിവയുടെ വിപരീതം എന്ന അര്‍ഥം നാഗരികത എന്ന സംജ്ഞയ്ക്കു ലഭിച്ചു. പരിഷ്കൃതസമൂഹങ്ങളും അപരിഷ്കൃത ജനങ്ങളും തമ്മിലുള്ള വ്യത്യാസങ്ങള്‍ വ്യക്തമാക്കുന്ന സാമൂഹിക ശാസ്ത്രപരമായ ഒരു സങ്കല്പത്തിന്റെ പദവിയിലേക്ക് നാഗരികത എന്ന സംജ്ഞ ഉയര്‍ന്നു.

ഫ്രാന്‍സില്‍ നിന്നും പ്രചരിച്ച നാഗരികത എന്ന വാക്കിനൊപ്പം ഏതാണ്ട് അതേ അര്‍ഥത്തില്‍ സംസ്കാരം (culture) എന്ന പദത്തിനും പ്രചാരം സിദ്ധിച്ചു. 1830-ല്‍ ജര്‍മന്‍ ചിന്തകനായ ഹെഗല്‍ ഈ രണ്ടു പദങ്ങളും ഒരേ അര്‍ഥത്തില്‍ ഉപയോഗിക്കുന്നുണ്ട്. യഥാര്‍ഥത്തില്‍ നിഷ്കൃഷ്ടമായ നിര്‍വചനത്തിനു വഴങ്ങാത്ത ഒരു ആശയമാണ് നാഗരികത. ഇരട്ട അര്‍ഥങ്ങളാണ് ഇതിനുള്ളത്. ധാര്‍മികവും ഭൗതികവുമായ മൂല്യങ്ങളെ നാഗരികത ഉള്‍ക്കൊള്ളുന്നു. ഭൗതികമായ അടിത്തറയും ധാര്‍മികവും സാംസ്കാരികവുമായ ഉപരിഘടനയും തമ്മില്‍ കാറല്‍ മാര്‍ക്സ് വേര്‍തിരിക്കുന്നുണ്ട്. ചാള്‍സ് സെയ്നോബോസ് (Charles Seignobes) പറയുന്നത് റോഡുകള്‍, തുറമുഖങ്ങള്‍ തുടങ്ങിയ ഭൗതികനേട്ടങ്ങളെയാണ് നാഗരികത എന്നതുകൊണ്ടര്‍ഥമാക്കുന്നത്. എന്നാല്‍, മനുഷ്യരാശി ആര്‍ജിച്ചിട്ടുള്ള എല്ലാ നേട്ടങ്ങളെയും സൂചിപ്പിക്കാന്‍ നാഗരികത എന്നുപയോഗിക്കാമെന്നാണ് നരവംശശാസ്ത്രജ്ഞനായ മാര്‍സല്‍ മോസ് (Marcel Mauss) പറയുന്നത്. ശാസ്ത്രം, കല, രാഷ്ട്രീയം, ധാര്‍മികത എന്നിവയെല്ലാം നാഗരികതയുടെ ഭാഗമാണെന്ന് ചരിത്രകാരനായ യൂജിന്‍ ഷാവിനാക് (Eugine Cavignea) സിദ്ധാന്തിക്കുന്നു. അതിനാല്‍ നാഗരികതയ്ക്ക് ഭൗതികവും സാംസ്കാരികവുമായ രണ്ടുതലങ്ങളുണ്ട്.

ജര്‍മനിയില്‍ സാമൂഹികശാസ്ത്രജ്ഞര്‍ക്കിടയില്‍ സംസ്കാരം എന്ന വാക്കിനാണ് കൂടൂതല്‍ പ്രാമുഖ്യം ലഭിച്ചത്. പ്രകൃതിയുമായുള്ള ബന്ധത്തില്‍ മനുഷ്യര്‍ ഉപയോഗിക്കുന്ന പ്രായോഗികവും സാങ്കേതികവുമായ അറിവിനെ സൂചിപ്പിക്കുന്നതിനാണ് നാഗരികത എന്നുപയോഗിക്കുന്നത്. എന്നാല്‍, ധാര്‍മിക തത്ത്വങ്ങള്‍, മൂല്യങ്ങള്‍, വിശ്വാസങ്ങള്‍, ആദര്‍ശങ്ങള്‍ എന്നിവയൊക്കെ ഉള്‍പ്പെടുന്ന ഒരു ജീവിതമാനത്തെയാണ് സാംസ്കാരം എന്നതുകൊണ്ടര്‍ഥമാക്കുന്നത്. എന്നാല്‍, 1874-ല്‍ ഇ.ബി.ടെയ്ലര്‍, (E.B.Taylor) പ്രിമിറ്റീവ് കള്‍ച്ചര്‍ (Primitive Culture) എന്ന കൃതി പ്രസിദ്ധീകരിച്ചതോടെ, അമേരിക്കന്‍ ബ്രിട്ടീഷ് നരവംശശാസ്ത്രജ്ഞരും പ്രാചീന സമൂഹങ്ങളെ സംസ്കാരം എന്ന വാക്കുകൊണ്ട് വിവക്ഷിക്കാന്‍ തുടങ്ങി. 19-ാം ശ.-ത്തിന്റെ മധ്യത്തില്‍ ജര്‍മനിയിലാണ് 'കള്‍ച്ചറല്‍' എന്ന് വിശേഷണം ഉപയോഗിച്ചു തുടങ്ങിയത്. ഒരു ജനതയുടെ സാംസ്കാരിക വിഭവങ്ങളുടെ ആകെത്തുകയായി നാഗരികതയെ നിര്‍വചിക്കാവുന്നതാണ്. ജനത അധിവസിക്കുന്ന ഭൂപ്രദേശത്തെ നാഗരികതയുടെ സാംസ്കാരിക മണ്ഡലമെന്നും ചരിത്രത്തെ സാംസ്കാരികചരിത്രമെന്നും ഇതര നാഗരികതകളിലേക്കു കൈമാറുന്നതിനെ നാഗരികതയുടെ സാംസ്കാരിക പൈതൃകമെന്നും വിശേഷിപ്പിക്കാം. ഈ അര്‍ഥത്തില്‍ കാര്‍ഷികനാഗരികത, വ്യവസായ നാഗരികത അഥവാ ആധുനിക നാഗരികത തുടങ്ങിയ പ്രയോഗങ്ങള്‍ക്ക് ഇന്ന് വ്യാപകമായ അംഗീകാരം ലഭിച്ചിട്ടുണ്ട്.

ചിത്രം:Arnold Toyenbee-svk-15.png

നാഗരികതാപഠനം എല്ലാ സാമൂഹികശാസ്ത്ര വിഷയങ്ങളും ഉള്‍പ്പെടുന്ന ഒരു ബഹുവിഷയവിജ്ഞാനശാഖയാണ്. ഭൂമിശാസ്ത്രം, സാമൂഹികശാസ്ത്രം, സാമ്പത്തികശാസ്ത്രം, സാമൂഹികമനഃശാസ്ത്രം, പുരാവസ്തുവിജ്ഞാനീയം, പുരാലിഖിതവിജ്ഞാനീയം, ചരിത്രവിജ്ഞാനീയം തുടങ്ങിയ വിവിധ സാമൂഹിക ശാസ്ത്രശാഖകളെ സമന്വയിപ്പിച്ചു കൊണ്ടുമാത്രമേ ഏതെങ്കിലുമൊരു നാഗരികതയെക്കുറിച്ച് സമഗ്രമായി മനസിലാക്കാനാവുകയുള്ളൂ. പ്രധാനമായും ഭൂപ്രദേശം, സമൂഹം, സാമ്പത്തിക ഘടന, ചിന്താരീതി എന്നീ 4 മണ്ഡലങ്ങളിലായിട്ടാണ് നാഗരികതയെ വിശകലനം ചെയ്യുന്നത്.

നാഗരികതയും ഭൂപ്രദേശവും. നാഗരികതകളെ ഭൂപടത്തില്‍ രേഖപ്പെടുത്താന്‍ കഴിയും. നാഗരികത രൂപം കൊള്ളുകയും നിലനില്‍ക്കുകയും ചെയ്ത ഭൂപ്രദേശത്തിന്റെ പ്രത്യേകതകളും പരിമിതികളും പ്രസ്തുത നാഗരികതയുടെ രൂപീകരണവികാസത്തെ ഗണ്യമായി സ്വാധീനിക്കുന്ന ഘടകങ്ങളാണ്. എന്നാല്‍ ആയിരക്കണക്കിനു വര്‍ഷങ്ങളിലെ മനുഷ്യാധ്വാനം ഭൂപ്രദേശത്തെ മാറ്റിമറിക്കുന്നുണ്ട്. അതിനാല്‍, നാഗരികതയെക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോള്‍ സ്ഥലം, ഭൂമി, കാലാവസ്ഥ, സസ്യസമ്പത്ത്, ജന്തുജാലങ്ങള്‍ എന്നീ ഘടകങ്ങള്‍ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. കൃഷി, വിത്തിനങ്ങള്‍, ആഹാരം, പാര്‍പ്പിടം, വസ്ത്രം, വിനിമയം, വ്യവസായം എന്നിവയൊക്കെ ഭൂപ്രദേശവുമായി ബന്ധപ്പെടുത്തി പരിശോധിക്കേണ്ടതാണ്.

പുരാതന നാഗരികതകളൊക്കെയും ഉയര്‍ന്നുവന്നത് നദീതടങ്ങളിലാണ്. അധിവാസത്തിനും കൃഷിക്കും അനുയോജ്യമായ ഭൂപ്രദേശം എന്ന നിലയ്ക്കായിരുന്നു അത്. സിന്ധുനദീതട സംസ്കാരം, നൈല്‍ നദീതട സംസ്കാരം തുടങ്ങിയവ ഇത്തരത്തില്‍ പ്രധാനപ്പെട്ടവയാണ് (നോ: നദീതട സംസ്കാരം). ആധുനിക നഗരങ്ങള്‍ മിക്കതും തുറമുഖത്തോടും, നദികളോടും ചേര്‍ന്നാണ് വികസിച്ചുവന്നത് എന്ന് കാണാം.

കാലാവസ്ഥ, മണ്ണിന്റെ പ്രത്യേകത, നദികള്‍ എന്നിവ നാഗരികതയെ നിര്‍ണയിക്കുന്ന സുപ്രധാന ഘടകങ്ങളാണ്. ഗതാഗത വിനിമയ സൌകര്യങ്ങള്‍ ഏതൊരു നാഗരികതയുടെയും നിലനില്പിന് ഒഴിച്ചുകൂടാനാവത്തതാണ്. ചലനാത്മകതയില്ലാതെ ഒരു നാഗരികതയ്ക്കും നിലനില്ക്കാനാവില്ല. എല്ലാ നാഗരികതകളും വെല്ലുവിളികളും പ്രതിസന്ധികളും നേരിട്ടുകൊണ്ടാണ് വളര്‍ന്നതെന്ന് ആര്‍നള്‍ഡ് ടോയ്ന്‍ബി സിദ്ധാന്തിക്കുന്നു. പ്രകൃതിയുടെ പ്രതികൂലഘടകങ്ങളെ നേരിട്ടും മനുഷ്യന് അനുകൂലമായി മെരുക്കിയെടുത്തുകൊണ്ടുമല്ലാതെ ഒരു നാഗരികതയ്ക്കും രൂപം കൊള്ളാനാവില്ല. ഏതെങ്കിലുമൊരു ഭൂപ്രദേശവുമായി ബന്ധപ്പെട്ടുകൊണ്ടായിരിക്കും ഓരോ നാഗരികതയും രൂപം കൊള്ളുന്നത്. ഓരോന്നിനും അതിന്റേതായ ഭൂമിശാസ്ത്രവുമുണ്ട്. അതിന്റെ സാധ്യതകളും പരിമിതികളുമുണ്ട്. പാശ്ചാത്യയൂറോപ്യന്‍ നാഗരികതയില്‍ ഗോതമ്പിനും റൊട്ടിക്കുമുള്ള സ്ഥാനം നിര്‍ണായകമാണ്. വളരെയേറെ മനുഷ്യാധ്വാനവും, ശ്രദ്ധയും ആവശ്യമുള്ള ഒരു കൃഷിയാണ് ഗോതമ്പ്. അതിനാല്‍ പ്രകൃതിയുടെയും ഭൂമിയുടെയും പരിമിതികളോടുള്ള പ്രതികരണം മനുഷ്യരെ പ്രകൃതിയോടും പരിസ്ഥിതിയോടുമുള്ള ആശ്രീതത്വത്തില്‍ നിന്ന് മോചിപ്പിക്കുന്നു. നാഗരികതയും അതിന്റെ ഭൂമിശാസ്ത്രപ്രദേശവും തമ്മിലുള്ള ബന്ധത്തെ വിശകലനം ചെയ്യാന്‍ നരവംശശാസ്ത്രജ്ഞര്‍ ആവിഷ്കരിച്ച സാംസ്കാരിക മേഖല (cultural zone) എന്ന ആശയം വളരെ ശ്രദ്ധേയമാണ്. ഒരു സവിശേഷ സാംസ്കാരികപ്രത്യേകതയ്ക്കു പ്രാമുഖ്യമുള്ള പ്രദേശത്തെയാണ് സാംസ്കാരികമേഖലയെന്ന് പറയുന്നത്. പ്രാചീന ജനസമൂഹങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ ഭാഷ, ഭക്ഷ്യവസ്തുക്കള്‍, വിവാഹാചാരങ്ങള്‍, മതവിശ്വാസങ്ങള്‍, പാത്രങ്ങള്‍, ആയുധങ്ങള്‍, നെയ്ത്തുവിദ്യകള്‍ എന്നിവയെല്ലാം ഈ സാംസ്കാരികമേഖലയുടെ ഭാഗമാണ്. ചില സാംസ്കാരികമേഖലകള്‍ വളരെ വിപുലമായ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്നതായിരിക്കും. പ്രസ്തുത പ്രദേശത്തെ ജനങ്ങളെ ഏകോപ്പിക്കുന്നതും എന്നാല്‍ മറ്റുജനവിഭാഗങ്ങളില്‍ നിന്നും വേര്‍തിരിക്കുന്നതുമായ പ്രത്യേകതകള്‍ ഈ സാംസ്കാരിക മേഖലയുടെ അവിഭാജ്യ ഘടകങ്ങളാണ്. ശാന്തസമുദ്രത്തിനു ചുറ്റുമുള്ള പ്രാചീനസമൂഹങ്ങള്‍, അവര്‍ക്കിടയിലെ എല്ലാ വ്യത്യാസങ്ങള്‍ക്കുമപ്പുറം ഒരു ഏക സാംസ്കാരികമേഖലയുടെ ഭാഗമാണെന്ന് മാര്‍സല്‍ മോസ് സിദ്ധാന്തിക്കുന്നു.

നരവംശശാസ്ത്രജ്ഞരെ പിന്തുടര്‍ന്നുകൊണ്ട് ഭൂമിശാസ്ത്രജ്ഞരും ചരിത്രകാരന്മാരും സാംസ്കാരികമേഖലകളെക്കുറിച്ച് ഗൗരവമായി ചര്‍ച്ചചെയ്യുന്നുണ്ട്. പ്രത്യേകിച്ചും വികസിതവും സങ്കീര്‍ണവുമായ നാഗരികതകളുടെ കാര്യത്തില്‍ അവര്‍ നാഗരികതകളെ ചില പ്രദേശങ്ങളായും ഓരോ പ്രദേശത്തെയും ജില്ലകളായും വിഭജിക്കുന്നു. പാശ്ചാത്യനാഗരികതയെ അമേരിക്കന്‍ നാഗരികത, ലാറ്റിനമേരിക്കന്‍ നാഗരികതകള്‍, റഷ്യന്‍ നാഗരികത എന്നിങ്ങനെ പലതായി വിഭജിക്കാം. യൂറോപ്യന്‍ നാഗരികതയെത്തന്നെ വീണ്ടും പോളിഷ്, ജര്‍മന്‍, ഇറ്റാലിയന്‍. ഇംഗ്ളീഷ്, ഫ്രഞ്ച് എന്നിങ്ങനെ വിഭജിക്കാവുന്നതാണ്. ഈ ഓരോ ദേശീയ നാഗരികതകളുടെയും രൂപീകരണത്തില്‍ അസംഖ്യം പ്രാദേശിക ഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. ഓരോ സാംസ്കാരികമേഖലയും മറ്റു മേഖലകളില്‍ നിന്ന് ചില ഘടകങ്ങള്‍ ഇറക്കുമതി ചെയ്യുന്നതോടൊപ്പം മറ്റു മേഖലകളിലേക്ക് ചില ഘടകങ്ങള്‍ കയറ്റുമതി ചെയ്യുന്നുമുണ്ട്. വ്യവസായിക സംസ്കാരത്തിന്റെ സ്വാധീനത്തിനു വിധേയമാകാത്ത ഒരു പ്രദേശവും ഇന്നു ലോകത്തു നിലനില്‍ക്കുന്നില്ല. ഒരു ഭൂപ്രദേശത്ത് ആവിര്‍ഭവിക്കുന്ന നാഗരികത ക്രമേണ മറ്റുപ്രേദശങ്ങളിലേക്കു പടരുകയും, അങ്ങനെ സ്വന്തം സാംസ്കാരിക മുദ്രകള്‍ എല്ലായിടത്തും പതിപ്പിക്കുകയും ചെയ്യുന്നതായാണ്... നാഗരികതയുടെയും സംസ്കാരത്തിന്റെയും ഇത പര്യന്തമുള്ള ചരിത്രം നമ്മെ പഠിപ്പിക്കുന്നത്.

നാഗരികതയും സമൂഹവും. സമൂഹമില്ലാതെ നാഗരികത സാധ്യമല്ല. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍, സമൂഹത്തിന്റെ ചില പ്രത്യേകതകളെയും മാതൃകകളെയുമാണ് നാഗരികത എന്നതര്‍ഥമാക്കുന്നത് തന്നെ. അതിനാല്‍, നാഗരികത എന്ന വാക്കുതന്നെ ആവശ്യമുണ്ടോ എന്ന ചോദ്യം പ്രസക്തമാകുന്നു. നാഗരികത എന്നതിനു പകരം ആര്‍നോള്‍ഡ് ടോയന്‍ബി സമൂഹം എന്ന വാക്കാണുപയോഗിച്ചിരുന്നത്; നാഗരികത എന്ന ആശയം സമൂഹമെന്ന ആശയത്തെക്കാള്‍ അവ്യക്തമാണെന്നാണ് മാര്‍സല്‍ മോസ് സൂചിപ്പിക്കുന്നത്. എന്നാല്‍ 'സമൂഹം', 'നാഗകരികത' എന്നീ പരികല്പനകള്‍ ഒരേ യാഥാര്‍ഥ്യത്തെയാണ് സൂചിപ്പിക്കുന്നത്. ഈ പരികല്പനകള്‍ ഭിന്നവസ്തുക്കളെയല്ല പ്രതിനിധാനം ചെയ്യുന്നത് മറിച്ച്, ഒരേ യാഥാര്‍ഥ്യത്തെക്കുറിച്ചുള്ള പരസ്പരപൂരകമായ കാഴ്ചപ്പാടുകളെയാണ് എന്നാണ് ലെവിജോസ് സിദ്ധാന്തിക്കുന്നത്. ഓരോത്തരുടെയും കാഴ്ചപ്പാടുകളുനുസരിച്ച് ഇവയില്‍ ഏതു പരികല്പനയും ഉപയോഗിക്കാമെന്ന് ലെവി ജോസ് പറയുന്നു. പാശ്ചാത്യനാഗരികതയുടെ അടിത്തറ വ്യാവസായിക സമൂഹമാണ്. പാശ്ചാത്യനാഗരികതയെ മനസിലാക്കുന്നതിന് ആ സമൂഹത്തെയും അതിന്റെ ഘടകങ്ങള്‍, അവതമ്മിലുള്ള സംഘര്‍ഷം, അവയുടെ ധാര്‍മികവും ധൈഷിണകവുമായ മൂല്യങ്ങള്‍, ആദര്‍ശങ്ങള്‍, ശീലങ്ങള്‍, അഭിരുചികള്‍ എന്നിവയെയും വിശകലനം ചെയ്താല്‍മതി.

ഒരു സമൂഹം പ്രവര്‍ത്തനനിരതമാവുകയും പരിവര്‍ത്തനപ്പെടുകയും ചെയ്യുകയെന്നതിനര്‍ഥം അതിലധിഷ്ഠിതമായ നാഗരികത പ്രവര്‍ത്തനനിരതമാവുകയും പരിവര്‍ത്തനപ്പെടുകയും ചെയ്യുകയെന്നാണ്. ഏതൊരു സമൂഹവും അതിന്റെ അടിസ്ഥാനകാഴ്ചപ്പാടുകള്‍ക്ക് 'ലോകവീക്ഷണ' ത്തിന്റെ അടിസ്ഥാനത്തിലാണ് രൂപം നല്കുന്നത്. ഈ ലോകവീക്ഷണം അത് ഉത്പാദിപ്പിക്കപെടുന്ന സാമൂഹിക സന്ദര്‍ഭത്തിന്റെ സംഘര്‍ഷങ്ങളാല്‍ മുഖരിതമാണ്. ആധുനികവും പ്രാചീനവുമായ സമൂഹങ്ങളെക്കുറിച്ച് വിശദമായി പഠിച്ച ലെവി സ്ട്രോസിന്റെ അഭിപ്രായത്തില്‍ പ്രാചീനനാഗരികതകള്‍ സമത്വാധിഷ്ഠിത സമൂഹങ്ങളുടെ ഉത്പന്നങ്ങളാണ്. വിവിധവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ശാശ്വതമായി പരിഹരിക്കുകയും അവ ഏതാണ്ട് സ്ഥിരമായി നില്ക്കുകയും ചെയ്യുന്നു. എന്നാല്‍, നാഗരികതകള്‍ക്കു രൂപം നല്കുന്നത് ശ്രേണീബദ്ധമായ സാമൂഹികഘടനകളാണെന്നാണ് ലെവിസ്ട്രോസ് പറയുന്നത്. പ്രാചീന സംസ്കാരത്തെയും നാഗരികതയെയും തമ്മില്‍ വേര്‍തിരിക്കുന്ന അടിസ്ഥാനഘടകം നഗരങ്ങളുടെ സാന്നിധ്യമോ അസാന്നിധ്യമോ ആണ്. നാഗരികത രൂപംകൊള്ളുന്നതുതന്നെ നഗരങ്ങളെ ആസ്പദമാക്കിക്കൊണ്ടാണ്. നഗരങ്ങളും നാട്ടിന്‍പുറങ്ങളും തമ്മിലുള്ള സംഘര്‍ഷം നാഗരികതകളുടെ ഭാഗമാണ്. ഒരു സമൂഹത്തിലും എല്ലാ പ്രദേശങ്ങളും ജനവിഭാഗങ്ങളും ഒരു പോലെവികസിക്കുകയില്ല. നാട്ടിന്‍പുറങ്ങളുടെ മേലുള്ള വിജയമാണ് പാശ്ചാത്യനാഗരികതയുടെ ഏറ്റവും വലിയ നേട്ടമായി കരുതപ്പെടുന്നത്. നഗര-നാട്ടിന്‍പുറ സംഘര്‍ഷം ഇസ്ലാമിക സമൂഹങ്ങളില്‍ വളരെ പ്രകടമാണ്. ഇസ്ലാമിക നാഗരികതകളില്‍ പാശ്ചാത്യരാജ്യങ്ങളെക്കാള്‍ വേഗത്തില്‍ വന്‍കിടനഗരങ്ങളില്‍ രൂപംകൊണ്ടിരുന്നു. പൂര്‍വേഷ്യയില്‍ വലിയൊരു വിഭാഗം പ്രദേശങ്ങളും ഇപ്പോഴും അവികസിതവും ഒറ്റപ്പെട്ടതുമാണ്. എന്നാല്‍, കാലഗണനയുടെ അടിസ്ഥാനത്തില്‍ സാമൂഹിക പ്രതിഭാസങ്ങളും നാഗരികതയും തമ്മിലുള്ള അന്തരം അവഗണിക്കാനാവില്ല. സാമൂഹിക പ്രതിഭാസങ്ങളെ അപേക്ഷിച്ച് നാഗരികതകള്‍ ദീര്‍ഘമായ കാലയളവില്‍ നിലനില്‍ക്കുന്നവയാണ്. സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കാള്‍, സാവധാനത്തിലാണ് നാഗരികത മാറ്റങ്ങള്‍ക്കുവിധേയമാകുന്നത്.

നാഗരികതയും സമ്പദ്ഘടനയും. സമൂഹവും നാഗരികതയും, സാമ്പത്തികവും സാങ്കേതികവും ജനസംഖ്യാപരവുമായ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഏതൊരു നാഗരികതയുടെയും സ്വഭാവത്തെ രൂപീകരിക്കുന്നതില്‍ ഭൗതികവും ജീവശാസ്ത്രപരവുമായ ഘടകങ്ങള്‍ക്ക് നിര്‍ണായകമായ പങ്കുണ്ട്. ജനസംഖ്യയിലുണ്ടാകുന്ന ഏറ്റകുറച്ചിലുകള്‍, ആരോഗ്യം, രോഗം, സാമ്പത്തിക-സാങ്കേതിക വളര്‍ച്ചയും താഴ്ചയും എന്നീ ഘടകങ്ങള്‍ സാംസ്കാരികവും സാമൂഹികവുമായ ഘടനകളെ നിര്‍ണായകമായി സ്വാധീനിക്കുന്ന, ഈ ഘടകങ്ങളെക്കുറിച്ചുള്ള പഠനത്തെയാണ് രാഷ്ട്രീയസമ്പദ്ശാസ്ത്രം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്.

മധ്യകാല യൂറോപ്യരുടെ വിഭവങ്ങള്‍ തേടിയുള്ള സഞ്ചാരങ്ങളും, അവയ്ക്കുവേണ്ടിയുള്ള അധിനിവേശങ്ങളും നാഗരികതയെ നിര്‍ണയിച്ച ഘടകങ്ങളാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളുമായി വ്യാപാരബന്ധത്തിലേര്‍പ്പെടുകയും മൂലധനം യൂറോപ്പിലേക്ക് എത്തിക്കുകയും ചെയ്തതിന്റെ ഭാഗമായാണ് യൂറോപ്യന്‍ നാഗരികത ശക്തമായത്. കൂട്ടക്കൊലകളുടെയും, വംശഹത്യയുടെയും, മതപരിവര്‍ത്തനങ്ങളുടെയും, മുതലാളിത്തത്തിന്റെ യുദ്ധപാതയും ചേര്‍ന്നതാണ് പടിഞ്ഞാറന്‍ ആധുനിക നാഗരികതയുടെ അടിത്തറ. അവയുടെ ഭാഗമായും, ബന്ധപ്പെട്ടും മറ്റുമാണ് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളുടെ ആധുനിക നാഗരികതകളും നിലനിന്നിരുന്നത്.

സാമൂഹിക വികാസത്തിന്റെ ആദിമഘട്ടങ്ങളില്‍ മനുഷ്യര്‍ തന്നെയായിരുന്നു മുഖ്യവിഭവകേന്ദ്രം. അവരുടെ പേശീബലവും മസ്തിഷ്കവും തന്നെയായിരുന്നു നാഗരികതാനിര്‍മാണപ്രവര്‍ത്തനങ്ങളുടെ മുഖ്യ ഊര്‍ജസ്രോതസ്സ്. ജനസംഖ്യാവര്‍ധനവിനെ, അതിനാല്‍ നാഗരികയുടെ വളര്‍ച്ചയെ സഹായിക്കുന്നഘടകമായി കാണാവുന്നതാണ്. പക്ഷേ, ആധുനിക കാലയളവില്‍, ജനസംഖ്യയിലെ അമിതപ്പെരുപ്പം നാഗരികതയുടെ നിലനില്‍പ്പിനെത്തന്നെ ബാധിച്ചിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല. ജനസംഖ്യാ വളര്‍ച്ച സാമ്പത്തിക വളര്‍ച്ചയെക്കാള്‍ കൂടുതലാകുമ്പോള്‍ അത് പ്രതികൂലമാകുന്നു. അതിന്റെ ഫലം ഭക്ഷ്യക്ഷാമം, വരുമാനത്തിലെകുറവ്, സാമൂഹികമായ കലാപങ്ങള്‍ എന്നിവയാണ്. ചിലപ്പോള്‍ പകര്‍ച്ചവ്യാധികളും പട്ടിണിയുമുണ്ടാകാം. യൂറോപ്പില്‍ 14-ാം ശ. ത്തിന്റെ രണ്ടാം പകുതിയിലുണ്ടായ 'കറുത്ത മരണം' (Black Death) എന്നറിയപ്പെടുന്ന ദുരന്തം ഇതിനുദാഹരണമാണ്.

ജനസംഖ്യയുടെ ഈ ദൂഷിതവലയത്തില്‍ നിന്ന് മനുഷ്യര്‍ മോചിതരായത് വ്യവസായ നാഗരികതയുടെ ആവിര്‍ഭാവത്തോടെയാണ്. ജനസംഖ്യയിലുണ്ടാകുന്ന വര്‍ധനവിനെ ഉത്പാദനക്ഷമമാക്കി മാറ്റാന്‍ കഴിഞ്ഞു എന്നതാണ് വ്യവസായവത്കരണത്തിന്റെ മേന്മ. മനുഷ്യാധ്വാനത്തിനുണ്ടായ വര്‍ധിച്ചമൂല്യം ഫലത്തില്‍ യന്ത്രങ്ങളുടെ നിര്‍മാണത്തിനു കാരണമായി. ക്ലാസ്സിക്കല്‍ കാലഘട്ടത്തില്‍ അതിന്റെ ധിഷണാശക്തി എത്രതന്നെ ഉയര്‍ന്നതായിരുന്നാലും അതിന്റെ തത്തുല്യമായ രീതിയില്‍ യന്ത്രങ്ങള്‍ നിര്‍മിക്കപ്പെട്ടിരുന്നില്ല. കാരണം അന്ന് അടിമകളുണ്ടായിരുന്നു. ഇത് അതിന്റെ ദൌര്‍ബല്യം കൂടിയായിരുന്നു. 18-ാം ശ.-ത്തിനുമുമ്പ് ചൈന സാങ്കേതികമായി വളരെയേറെ അഭിവൃദ്ധിപ്പെട്ടിരുന്നുവെങ്കിലും, അമിതജനസംഖ്യ വലിയൊരു പ്രതികൂലഘടകമായിരുന്നു. സാമ്പത്തികജീവിതത്തില്‍ ഉയര്‍ച്ചയും താഴ്ചയും ഉണ്ടാകാറുണ്ട് അതിന്റെയൊക്കെ സ്വാധീനം നാഗരികതയിലും പ്രതിഫലിക്കുക സ്വാഭാവികമാണ്. വളര്‍ച്ചയിലും താഴ്ചയിലും സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ മിച്ചമുണ്ടാക്കുന്നുണ്ട്. ഈ മിച്ചത്തിന്റെ ഉപയോഗമാണ് നാഗരികതകളിലെ ആഡംബരങ്ങള്‍ക്കും കലാപ്രവര്‍ത്തനങ്ങള്‍ക്കും പ്രചോദകമാവുന്നത്. 16-ാം ശ. മുതല്‍ യൂറോപ്യന്‍ നാഗരികതയുടെ ചരിത്രം പരിശോധിച്ചാല്‍ മുതലാളിത്തത്തിന്റെയും സമ്പത്തിന്റെയും മുദ്ര വളരെ പ്രകടമാണ്.

നാഗരികതയും ചിന്താരീതിയും. ഓരോ നാഗരികതയും ഒരു സവിശേഷ ചിന്താരീതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. സാമൂഹിക മനശ്ശാസ്ത്രം, അവബോധം, മനഃസ്ഥിതി എന്നീ രീതിയില്‍ ഈ ചിന്താരൂപങ്ങളെ വിശേഷിപ്പിക്കാവുന്നതാണ്. ലൂസിയാന്‍ ഫെബ്വറെ (Lucien Febre) മെന്റല്‍ എക്വിപ്മെന്റ് എന്ന പരികല്പന ആവിഷ്കരിച്ചിട്ടുണ്ട്. ഒരു നിശ്ചിതകാലഘട്ടത്തില്‍ ഒരു നിശ്ചിത സാമൂഹിക മനഃസ്ഥിതി സമൂഹത്തില്‍ ആധിപത്യം ചെലുത്തുന്നു. സമൂഹത്തിന്റെ അഭിരുചി നിര്‍ണയിക്കുന്ന കാര്യത്തില്‍, തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്നതില്‍, പ്രയോഗങ്ങളുടെ ദിശനിര്‍ണയിക്കുന്ന കാര്യത്തില്‍ ഒക്കെ ഈ മനഃസ്ഥിതിക്ക് വലിയ പങ്കുണ്ട്. പാരമ്പര്യത്തില്‍ നിന്നും പഴമയില്‍ നിന്നും ഒക്കെ മനഃസ്ഥിതി ഘടകങ്ങള്‍ സ്വീകരിക്കുന്നുണ്ട്.

മനഃസ്ഥിതിയുടെയും ചിന്താരീതിയുടെയും കാര്യത്തില്‍ ഏറ്റവും പ്രധാനഘടകം മതമാണ്. ഓരോ നാഗരികതയുടെയും അടിസ്ഥാനമൂല്യങ്ങളും ഘടനകളും അനന്തരതലമുറയിലേക്ക് കൈമാറാന്‍ കഴിയും. ഒരുനാഗരികതയെ മറ്റൊന്നില്‍ നിന്നും വേര്‍തിരിക്കുന്നത് ഈ മൂല്യവിശേഷങ്ങളും ചിന്താരീതിയുമാണ്. അടിസ്ഥാന മനഃസ്ഥിതികള്‍ മിക്കപ്പോഴും കാലത്തെ അതിജീവിക്കുന്നവയാണ്. അവ വളരെ കുറച്ചുമാത്രമേ മാറുകയുള്ളു. അതും വളരെ സാവധാനത്തിലാണുതാനും. ഇന്ത്യയെപ്പോലെ മതത്തിനു വളരെയേറെ പ്രധാന്യമുള്ള നാഗരികതകളില്‍ എല്ലാ മാനുഷിക പ്രവര്‍ത്തനങ്ങളും ഊര്‍ജം കണ്ടെത്തുന്നതും സാധൂകരിക്കപ്പെടുന്നതും മതത്തിലൂടെയാണ്. ഇന്ത്യന്‍ തത്ത്വചിന്തകനായ സുനീതി കുമാര്‍ ചാറ്റര്‍ജി പറയുന്നത്, ഭൗതികാതീതമണ്ഡലത്തിന്റെ ആത്യന്തിക ഐക്യവും നിഗൂഢതയും പര്യവേക്ഷണം ചെയ്യുന്നതില്‍ മനുഷ്യരാശിക്കു കഴിവുനഷ്ടപ്പെട്ടിരിക്കുന്നുവെന്നാണ്. എന്നാല്‍ ഈ മതപ്രോക്തമായ ചിന്താരീതിയോട് കലഹിക്കുകയും ചിന്താസമ്പ്രദായങ്ങളെയും ലോകവീക്ഷണത്തെത്തന്നെയും മതേതരവത്കരിക്കുകയും ചെയ്തുകൊണ്ടാണ് പാശ്ചാത്യ-യൂറോപ്യന്‍ നാഗരികതകള്‍ക്ക് ആധുനികവത്കരിക്കുകയും ചെയ്തുകൊണ്ട് വ്യവസായനാഗരികതയിലേക്ക് മുന്നേറുവാനും കഴിഞ്ഞത്. ഈ ആധുനികവത്കരണത്തില്‍ യുക്തിചിന്തയ്ക്ക് വലിയ പങ്കുണ്ട്.

നാഗരികതയുടെ ഉദയവും പതനവുമെന്ന ക്രമത്തിലാണ് ടോയന്‍സി മനുഷ്യചരിത്രത്തെ വിലയിരുത്തിയത്. ദേശീയ മാനദണ്ഡങ്ങളെക്കാള്‍ സാംസ്കാരികവും, മതപരവുമായ ഘടങ്ങളാണ് നാഗരികതയെ സ്വാധീനിച്ചതെന്ന് അദ്ദേഹം പറയുന്നു. ചരിത്രം വെല്ലുവിളിയും അതിനോടുള്ള പ്രതികരണവുമാണെന്ന് അദ്ദേഹം കരുതി.

ചരിത്രപഠനത്തിലെ അനല്‍സ് സ്കൂളിന്റെ വക്താവായിരുന്ന ഫെര്‍നാന്‍ഡ് ബ്രോദന്‍ സിവിലൈസേഷന്‍ ആന്‍ഡ് കാപ്പിറ്റലിസം എന്ന കൃതിയിലൂടെ നാഗരികതാ പഠനങ്ങളില്‍ ശ്രദ്ധേയനായി. മധ്യകാലത്ത് യൂറോപ്പില്‍ വികസിച്ച പെരുമാറ്റങ്ങളുടെയും, മനോഭാവങ്ങളുടെയും, കൂട്ടായ്മകളുടെയും, സ്ഥാപനങ്ങളുടെയും 'ഘടനകള്‍' ആണ് ആധുനിക യൂറോപ്പിന്റെ സംസ്കാരത്തെ വിജയത്തിലെത്തിച്ചെതെന്നാണ് അദ്ദേഹത്തിന്റെ വാദം. മുതലാളിത്ത സമ്പദ്ഘടനയ്ക്ക് ഈ ആദ്യകാല ഘടനയുമായി അഭേദ്യമായ ബന്ധമുണ്ട്.

ഗ്രീക്കുചിന്താധാരയുടെ വികാസം തൊട്ടുതന്നെ പാശ്ചാത്യനാഗരികതയുടെ ഉന്മുഖത അടിസ്ഥാനയുക്തിയുടേതാണ്. 12-ാം ശ.-ത്തിലെ ചൈന, ചില അറബ് ചിന്തകര്‍ എന്നിവയെ ഒഴിച്ചുനിര്‍ത്തിയാല്‍ യുക്തിചിന്തയ്ക്ക് ഇത്രയേറെ പ്രധാന്യം കൊടുക്കുന്ന നാഗരികത യൂറോപ്പിലേതുപോലെ മറ്റെവിടെയുമില്ല. ഭൂമുഖത്തെ മിക്കവാറുമെല്ലാ നാഗരികതകളും ഏതെങ്കിലും തരത്തില്‍ ശിഥിലമാവുകയോ നശിക്കുകയോ ചെയ്തപ്പോള്‍, യൂറോപ്യന്‍ നാഗരികത പ്രതിസന്ധികളെ അതിജീവിച്ചത് പ്രധാനമായും യുക്ത്യാധിഷ്ഠിത ചിന്താരീതിയുടെ പിന്‍ബലത്തിലാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%BE%E0%B4%97%E0%B4%B0%E0%B4%BF%E0%B4%95%E0%B4%A4" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍