This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നഴ് സിങ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നഴ് സിങ്

Nursing

ആരോഗ്യപരിപാലന മേഖലയിലെ ഒരു തൊഴില്‍. ആരോഗ്യം വീണ്ടെടുക്കുന്നതിനും നിലനിര്‍ത്തുന്നതിനും വ്യക്തികളെയോ സംഘങ്ങളെയോ സഹായിക്കുകയാണ് നഴ്സിങ്ങില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ ചുമതല. രോഗിയുടെ ആവശ്യം നിര്‍ണയിച്ച് വളരെ ശാസ്ത്രീയമായാണ് അവര്‍ ശുശ്രൂഷാ-സേവന പദ്ധതികള്‍ ആവിഷ്കരിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നത്. ഡോക്ടറുടെ നിര്‍ദേശാനുസരണം രോഗിക്ക് മരുന്നും ചികിത്സയും നല്കുകയും പരിചരിക്കുകയും ചെയ്യുന്നതിനു പുറമേ ആരോഗ്യം നിലനിര്‍ത്തുകയോ വീണ്ടെടുക്കുകയോ ചെയ്യുന്നതിനുവേണ്ട മാര്‍ഗങ്ങളെക്കുറിച്ച് രോഗിയെ ബോധവത്കരിക്കുകയും നഴ്സിങ്ങിന്റെ ഭാഗമാണ്.

പ്രാചീന സംസ്കാരങ്ങളില്‍ മന്ത്രവാദിയും പുരോഹിതനും ഭിഷഗ്വരന്‍ എന്ന നിലയ്ക്ക് ബഹുമാനിതരായിരുന്നു. എന്നാല്‍ അക്കാലത്ത് ഭിഷഗ്വരധര്‍മത്തില്‍നിന്ന് ഭിന്നമായ നഴ്സിങ് എന്ന സങ്കല്പം രൂപം കൊണ്ടിരുന്നില്ല. ക്രിസ്തുമതത്തിന്റെ പ്രചാരത്തോടെ വ്യക്തിഗതശ്രദ്ധ, ദയ, കാരുണ്യം തുടങ്ങിയ മൂല്യങ്ങള്‍ പ്രചരിക്കുകയും സമ്പന്നവിഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധരാവുകയും ചെയ്തു. കുടുംബങ്ങള്‍ കേന്ദ്രീകരിച്ചു നടന്ന ആതുരശൂശ്രൂഷാ പ്രവര്‍ത്തനങ്ങളില്‍ അക്കാലത്തെ സാമൂഹിക പരിഷ്കര്‍ത്താക്കളും പങ്കെടുത്തു. ഭരണകൂടത്തിന്റെ മതേതരവത്കരണത്തിന്റെ ഫലമായി രാഷ്ട്രീയാധികാരം ഉപേക്ഷിക്കേണ്ടിവന്ന ക്രിസ്തുമതം ആതുര സേവാപ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്കി. വിദ്യാഭ്യാസസ്ഥാപനങ്ങളും ആശുപത്രികളും സ്ഥാപിച്ചുകൊണ്ട് സ്വാധീനം നിലനിര്‍ത്താനാണ് ക്രിസ്തുമതം ശ്രമിച്ചത്. ഇത് വൈദ്യശാസ്ത്ര ഗവേഷണങ്ങള്‍ക്ക് പ്രോത്സാഹജനകമായിരുന്നു. ഭിഷഗ്വരര്‍ക്കു പുറമേ ശുശ്രൂഷാ പ്രവര്‍ത്തകര്‍ അഥവാ നഴ്സുമാരുടെ വലിയൊരു വിഭാഗത്തെത്തന്നെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായിത്തീര്‍ന്നു. ക്രമേണ, നഴ്സിങ് ഒരു സ്വതന്ത്ര പ്രവര്‍ത്തന മേഖലയും വിജ്ഞാനശാഖയുമായി വികസിക്കുകയാണുണ്ടായത്.

Image:nursing college.png

മധ്യയുഗത്തിലെ കുരിശുയുദ്ധങ്ങള്‍ സൈനിക നഴ്സിങ് വിഭാഗത്തിനു ജന്മം നല്കി. വ്യാവസായികവിപ്ളവവും നഗരവത്കരണവും നഴ്സിങ്ങിന്റെ വളര്‍ച്ചയ്ക്ക് വളരെയേറെ സഹായകമായിട്ടുണ്ട്. വൈദ്യശാസ്ത്രരംഗത്തെ പുതിയ കണ്ടുപിടിത്തങ്ങളും രോഗനിര്‍ണയ-ശുശ്രൂഷോപകരണങ്ങളുടെ നിര്‍മാണവും അവ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധരായ ആളുകളുടെ സേവനം ആവശ്യമാക്കിത്തീര്‍ത്തു. ഈ പരിവര്‍ത്തനങ്ങള്‍ നഴ്സിങ്ങിനെ വൈദ്യശാസ്ത്രമേഖലയുടെ അവിഭാജ്യഘടകമാക്കുകയും നഴ്സുമാര്‍ ഡോക്ടര്‍മാരുടെ സഹപ്രവര്‍ത്തകര്‍ എന്ന നിലയ്ക്ക് അംഗീകരിക്കപ്പെടുകയും ചെയ്തു.


അസാധാരണ വൈഭവവും സമര്‍പ്പണബോധവും കൊണ്ട് നഴ്സിങ്ങിനെ ഒരു സ്വതന്ത്രശാഖയാക്കുന്നതില്‍ ഫ്ളോറന്‍സ് നൈറ്റിങ്ഗേല്‍ എന്ന ഇംഗ്ളീഷ് വനിത വഹിച്ച പങ്ക് സ്തുത്യര്‍ഹമാണ്. ഇവര്‍ രചിച്ച നോട്സ് ഓണ്‍ ഹോസ്പിറ്റല്‍സ്, നോട്സ് ഓണ്‍ നഴ്സിങ് എന്നീ കൃതികള്‍ നഴ്സിങ്ങിന്റെ അടിസ്ഥാന മാര്‍ഗനിര്‍ദേശ രേഖകളായി ദീര്‍ഘകാലം പരിഗണിക്കപ്പെട്ടിരുന്നു. ഈ രംഗത്തെ സംഭാവനകളെ പുരസ്കരിച്ചുകൊണ്ട് 1907-ല്‍ ഇംഗ്ലണ്ടിലെ ഏറ്റവും വലിയ രാജകീയ ബഹുമതിയായ 'ഓര്‍ഡര്‍ ഒഫ് മെറിറ്റ്' ഇവര്‍ക്കു ലഭിച്ചു. ഇത് നഴ്സിങ്ങിന്റെ പൊതുജനസമ്മതിക്കും പ്രചാരത്തിനും വളരെയേറെ സഹായിച്ചിട്ടുണ്ട്.


ഇന്ത്യയില്‍ ആയുര്‍വേദത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളില്‍ പ്രാചീന കാലത്തെ നഴ്സിങ്ങിനെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നുണ്ട്. ഭിഷഗ്വരന്‍, രോഗി, ശുശ്രൂഷകന്‍ അഥവാ നഴ്സ് എന്നിവര്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ച്, ശുശ്രുതന്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. 19-ാം ശ.-ത്തിലാണ് ഇന്ത്യയില്‍ ആധുനിക രീതിയിലുള്ള ആശുപത്രികള്‍ സ്ഥാപിതമാകുന്നത്. സിവിലിയന്‍ ആശുപത്രികളില്‍ നഴ്സിങ് ജോലികള്‍ നിര്‍വഹിച്ചിരുന്നത് മിക്കവാറും യൂറോപ്യന്‍ മിഷണറിമാരായിരുന്നു. രോഗികളെ കിടത്തി ചികിത്സിക്കുന്ന ആശുപത്രികള്‍ നിലവില്‍വന്നതോടെ സൂതികാ (midvives) പരിശീലനം ആവശ്യമായിത്തീര്‍ന്നു. കൊല്‍ക്കത്തയിലും മദ്രാസിലും ആരംഭിച്ച പരിശീലന കേന്ദ്രങ്ങളില്‍ വിദേശമിഷണറി പ്രവര്‍ത്തകരാണ് ആദ്യമൊക്കെ അഭ്യസിച്ചത്. ക്രമേണ സ്വദേശികളും ഈ സ്ഥാപനത്തില്‍നിന്ന് പരിശീലനം നേടിത്തുടങ്ങി. ദക്ഷിണേന്ത്യന്‍ മെഡിക്കല്‍ മിഷണറി അസോസിയേഷന്‍ 1911-ല്‍ ഒരു നഴ്സിങ് കമ്മിറ്റിക്കു രൂപം നല്കി. പരിശീലന കാലയളവും പാഠ്യപദ്ധതിയും നിര്‍ണയിക്കുന്നത് ഈ കമ്മിറ്റിയുടെ ചുമതലയായിരുന്നു. ഇന്ത്യയില്‍, അടിസ്ഥാന നഴ്സിങ് പഠനപദ്ധതിയായ 'നഴ്സിങ് ആന്‍ഡ് മിഡ് വൈഫറി' കോഴ്സ് (General Nursing & Midwifery Course) ഒരു ത്രിവത്സര പദ്ധതിയാണ്. കോളജ് ഒഫ് നഴ്സിങ്; ന്യൂഡല്‍ഹി, ക്രിസ്റ്റ്യന്‍ മെഡിക്കല്‍ കോളജ്; വെല്ലൂര്‍ എന്നിവിടങ്ങളിലാണ് നഴ്സിങ്-ഭരണനിര്‍വഹണം, മേല്‍നോട്ടം, അധ്യാപനം എന്നീ വിഷയങ്ങളില്‍ പോസ്റ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ ആദ്യമായി ആരംഭിച്ചത്. ചതുര്‍വര്‍ഷ ബിരുദ കോഴ്സ് ആദ്യമായി തുടങ്ങിയതും ന്യൂഡല്‍ഹി, വെല്ലൂര്‍ എന്നീ നഴ്സിങ് കോളജുകളില്‍ത്തന്നെ. 1960-ല്‍ ഇവിടെ ദ്വിവത്സര നഴ്സിങ് ബിരുദാനന്തര ബിരുദ കോഴ്സും ആരംഭിച്ചു. 1963-ല്‍ കേരളത്തില്‍ തിരുവനന്തപുരത്ത് സ്കൂള്‍ ഒഫ് നഴ്സിങ് സ്ഥാപിതമായി. ഇപ്പോള്‍ ഇതര വൈജ്ഞാനിക മേഖലകളെപ്പോലെത്തന്നെ നഴ്സിങ്ങിലും ബിരുദാനന്തരബിരുദം, എം.ഫില്‍, പിഎച്ച്.ഡി. ബിരുദങ്ങളും നിലവിലുണ്ട്.


രജിസ്ട്രേഷന്‍. ഇന്ത്യയില്‍ 1926-ല്‍ മദ്രാസിലാണ് ആദ്യമായി ഒരു രജിസ്ട്രേഷന്‍ കൗണ്‍സില്‍ രൂപീകൃതമായത്. 1947-ല്‍ നിലവില്‍വന്ന ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലാണ് സംസ്ഥാനങ്ങളിലെ നഴ്സിങ് വിദ്യാഭ്യാസ-പരിശീലന സ്ഥാപനങ്ങളെ ഏകീകരിക്കുകയും മാനകീകൃതമായ വിദ്യാഭ്യാസ പദ്ധതികള്‍ ആവിഷ്കരിക്കുകയും ചെയ്യുന്നത്. ഇന്ന് എല്ലാ സംസ്ഥാനങ്ങളിലും നഴ്സിങ് കൌണ്‍സിലുകള്‍ നിലവില്‍ വന്നിട്ടുണ്ട്. എന്നിരുന്നാലും സംസ്ഥാന നഴ്സിങ് സ്ഥാപനങ്ങള്‍ ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലിന്റെ നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും അനുസരിക്കാന്‍ ബാധ്യസ്ഥമാണ്. കൂടാതെ ട്രെയ്ന്‍ഡ് നഴ്സസ് അസോസിയേഷനും ഈ രംഗത്തു പ്രവര്‍ത്തിക്കുന്നുണ്ട്. പ്രസ്തുത സംഘടന നഴ്സിങ് ജേര്‍ണല്‍ ഒഫ് ഇന്ത്യ എന്ന ഒരു മാസികയും പ്രസിദ്ധീകരിക്കുന്നുണ്ട്. വൈദ്യശാസ്ത്ര രംഗത്ത് അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ ഫലമായി നഴ്സിങ് മേഖലയിലും വന്‍തോതിലുള്ള വിശേഷവത്കരണം നടക്കുന്നുണ്ട്.

ഇന്ന് നഴ്സിങ് രംഗത്ത് തൊഴില്‍ അവസരങ്ങള്‍ വളരെ കൂടുതലാണ്. ഹോസ്പിറ്റല്‍ നഴ്സിങ് സര്‍വീസ്, ട്രെയിനിങ് ഇന്‍ നഴ്സിങ്, മിലിട്ടറി നഴ്സിങ്, കമ്യൂണിറ്റി ഹെല്‍ത്ത് നഴ്സിങ്, നഴ്സിങ് ഇന്‍ റെഡ് ക്രോസ്, പ്രൈവറ്റ് ഡ്യൂട്ടി നഴ്സിങ് തുടങ്ങിയ വിവിധ ശാഖകളിലായി തൊഴിലവസരങ്ങള്‍ വ്യാപകമായിട്ടുണ്ട്. അടിസ്ഥാന യോഗ്യതയും പരിശീലനവും സിദ്ധിച്ച നഴ്സുമാര്‍ക്ക് വിദേശരാജ്യങ്ങളില്‍ തൊഴിലവസരങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. വിദേശ ചോദനത്തിനനുസൃതമായി നഴ്സിങ് വിദ്യാഭ്യാസ മേഖല ത്വരിതഗതിയിലുള്ള മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%B4%E0%B5%8D_%E0%B4%B8%E0%B4%BF%E0%B4%99%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍