This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നരവംശശാസ്ത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:12, 24 ജനുവരി 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉള്ളടക്കം

നരവംശശാസ്ത്രം

Anthropology

മനുഷ്യവംശത്തിന്റെ ആവിര്‍ഭാവ-വികാസ ചരിത്രത്തെക്കുറിച്ചുള്ള പഠനം. മനുഷ്യരാശിയുടെ സാമൂഹിക-സാംസ്കാരിക ജീവിതത്തിന്റെ ആവിര്‍ഭാവം മുതല്‍ വിവിധ ചരിത്രഘട്ടങ്ങളിലൂടെയുള്ള വികാസപരിണാമമാണ് നരവംശശാസ്ത്രത്തിന്റെ വിഷയം.

ആമുഖം

മനുഷ്യന്റെ ജീവശാസ്ത്രപരവും സാംസ്കാരികവുമായ പരിണാമത്തെക്കുറിച്ചുള്ള ശാസ്ത്രീയ സിദ്ധാന്തങ്ങള്‍ ആവിഷ്കരിക്കപ്പെട്ട 19-ാം ശ.-ത്തിലാണ്, ഒരു വിജ്ഞാനശാഖയെന്നനിലയ്ക്ക് നരവംശശാസ്ത്രം വികസിക്കുന്നത്. യൂറോപ്യന്‍ കൊളോണിയല്‍ വികസനവുമായി ഈ വിജ്ഞാനശാഖയ്ക്ക് ഗാഢമായ ബന്ധമുണ്ട്. കാരണം, തങ്ങളുടെ കോളോണിയല്‍ സാമ്പത്തിക രാഷ്ട്രീയാധിനിവേശത്തിന്റെ ഭാഗമായി വിദൂരരാജ്യങ്ങളിലെത്തിച്ചേര്‍ന്ന യൂറോപ്യന്മാര്‍ക്ക് തികച്ചും അപരിചിതമായ ജനസമൂഹങ്ങളെയും ജീവിതരീതികളെയും സംസ്കാരങ്ങളെയും അഭിമുഖീകരിക്കേണ്ടിവന്നു. ഇങ്ങനെ അഭിമുഖീകരിക്കേണ്ടിവന്ന അന്യജനവിഭാഗങ്ങളെയും സംസ്കാരങ്ങളെയും യൂറോപ്യന്മാര്‍ 'പ്രാകൃതസമൂഹങ്ങള്‍', 'അപരിഷ്കൃതസമൂഹങ്ങള്‍' എന്ന് നിര്‍വചിക്കുകയാണുണ്ടായത്. യൂറോപ്പിന്റെ സംസ്കാരത്തെ മികച്ചതും ഉത്തമവുമായി കാണുന്ന ഒരു യൂറോകേന്ദ്രിതവാദമാണ് മിക്ക യൂറോപ്യന്‍ നിരീക്ഷകരെയും നയിച്ചത്. ഇത്തരമൊരു യൂറോകേന്ദ്രിത സമീപനത്തിലൂടെയാണ് ആദ്യകാല നരവംശ ഗവേഷകര്‍ യൂറോപ്പിതര ജനങ്ങളെയും സംസ്കാരങ്ങളെയും അപഗ്രഥിക്കാന്‍ ശ്രമിച്ചത്. യൂറോപ്പിന്റെ പൂര്‍വകാലം എങ്ങനെയായിരുന്നു, പ്രാകൃതവും ലളിതവുമായ സംസ്കാരങ്ങളില്‍നിന്നു യൂറോപ്പിന്റേതുപോലെയുള്ള വികസിത സംസ്കാരങ്ങളിലേക്കുള്ള വികാസം എങ്ങനെയുണ്ടായി തുടങ്ങിയ കാര്യങ്ങളായിരുന്നു ഈ ആദ്യകാല നരവംശചിന്തകരെ ആകര്‍ഷിച്ചത്. 19-ാം ശ.-ത്തിലുണ്ടായ പുരാവസ്തുകണ്ടെത്തലുകള്‍ നരവംശശാസ്ത്രത്തിന്റെ വികാസത്തിനു പ്രചോദനമായിട്ടുണ്ട്. ഫോസിലുകള്‍, പ്രാചീന ഉപകരണങ്ങള്‍ എന്നിവയുടെ അവശിഷ്ടങ്ങള്‍ ഖനനത്തിലൂടെ കണ്ടെത്തിയതോടെ, മനുഷ്യവംശത്തിന്റെ ആവിര്‍ഭാവചരിത്രത്തിന് ബൈബിളിലെ ഉത്പത്തികഥയെക്കാള്‍ പഴക്കമുണ്ടെന്ന് അംഗീകരിക്കപ്പെട്ടു. സാങ്കേതികവികാസത്തിന്റെ മൂന്നു അതിദീര്‍ഘ ഘട്ടങ്ങളിലൂടെ കടന്നിട്ടാണ് യൂറോപ്പിന്റെ ശാസ്ത്ര-സാങ്കേതികവികാസത്തിന്റെ വര്‍ത്തമാന യുഗത്തിലെത്തിയതാണെന്ന് 1836-ല്‍ ഡാനിഷ് പുരാവസ്തു ഗവേഷകനായ ക്രിസ്ത്യന്‍ തോംസണ്‍ സിദ്ധാന്തിക്കുകയുണ്ടായി. ഈ മൂന്ന് സാങ്കേതിക യുഗങ്ങളെ അദ്ദേഹം ശിലായുഗം, വെങ്കലയുഗം, ഇരുമ്പുയുഗം എന്ന് നിര്‍വചിച്ചു. സ്കോട്ടിഷ് ഭൌമശാസ്ത്രജ്ഞനായ സര്‍ ചാള്‍സ് ലയലും (Sir Charles Lyell) ഈ സിദ്ധാന്തങ്ങളെ സാധൂകരിക്കുന്ന കണ്ടെത്തലുകള്‍ ഇക്കാലത്ത് നടത്തുകയുണ്ടായി. ഭൂമിക്കു വളരെയേറെ പഴക്കമുണ്ടെന്നും ഇന്നത്തെ നിലയിലെത്തുന്നതിനുമുമ്പ് ഭൂമി അനവധിമാറ്റങ്ങള്‍ക്കുവിധേയമായിട്ടുണ്ടെന്നും ലയല്‍ സിദ്ധാന്തിച്ചു.

'ആന്ത്രപ്പോസ്' (anthropos) എന്ന ഗ്രീക്കു പദത്തിന്റെ അര്‍ഥം മനുഷ്യന്‍, 'മനുഷ്യവംശം' എന്നൊക്കെയാണ്. 'ലോഗോസ്' (logos) എന്ന വാക്കിന് പഠനം, ശാസ്ത്രം, വിജ്ഞാനീയം എന്നിവയാണര്‍ഥങ്ങള്‍. ഒരു ജീവിവംശമെന്ന നിലയ്ക്ക് മനുഷ്യവംശം ഭൂമിയില്‍ എവിടെ, എപ്പോള്‍ ആവിര്‍ഭവിച്ചു എന്നും ഇന്നത്തെ അവസ്ഥയിലെത്തുന്നതിനുമുമ്പ് ഏതൊക്കെ ഘട്ടങ്ങളിലൂടെ കടന്നുപോന്നിട്ടുണ്ടെന്നുമാണ് ഈ വിജ്ഞാനശാഖ അന്വേഷിക്കുന്നത്. അതിപ്രാചീനമായ ജനവര്‍ഗങ്ങളെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഫോസിലുകള്‍, പ്രാചീന ഉപകരണങ്ങളുടെയും പാത്രങ്ങളുടെയും മറ്റും അവശിഷ്ടങ്ങള്‍ എന്നിവ ഉപാദാന സാമഗ്രികളാണ്. പഠനവിധേയമാക്കുന്ന ജനവര്‍ഗങ്ങളുമായും അവരുടെ സംസ്കാരങ്ങളുമായും നരവംശശാസ്ത്രജ്ഞര്‍ നേരിട്ട് ഇടപഴകുകയും പലപ്പോഴും ദീര്‍ഘകാലം അവരോടൊപ്പം ജീവിക്കുകയും ചെയ്തുകൊണ്ടാണ് പ്രാഥമികമായ വിവരങ്ങള്‍ ശേഖരിക്കുന്നത്. ഈ പഠനരീതിക്ക് രംഗപഠനം അഥവാ രംഗനീരീക്ഷണം എന്നുപറയുന്നു. നരവംശശാസ്ത്രത്തിന്റെ ഒരവിഭാജ്യഭാഗമാണ് രംഗപഠനവും നിരീക്ഷണവും. ഭിന്ന ജനവിഭാഗങ്ങളുടെ സാമൂഹികമായ ജീവിതരീതികള്‍, ദാമ്പത്യക്രമങ്ങള്‍, ലൈംഗികബന്ധങ്ങള്‍, സദാചാരക്രമങ്ങള്‍, ദായക്രമങ്ങള്‍ എന്നിവ പഠിക്കുന്ന ശാഖയ്ക്ക് 'എത്ത്നോഗ്രാഫി' (ethnography) എന്നു പറയുന്നു. ഇരുപതാം ശ.-ത്തിന്റെ ആദ്യദശകങ്ങളില്‍ ഏതെങ്കിലുമൊരു വിദൂരസ്ഥജനതയുടെ ആവാസകേന്ദ്രത്തില്‍ ഒന്നോ രണ്ടോ വര്‍ഷം താമസിക്കുകയും ടേപ്പ്റിക്കാര്‍ഡര്‍, വീഡിയോ തുടങ്ങിയ ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ചുകൊണ്ട് പ്രസ്തുത ജനതയുടെ ജീവിത വ്യാപാരങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യുന്ന സമ്പ്രദായം വികസിക്കുകയുണ്ടായി. മാപ്പിങ് (mapping), സെന്‍സസ്, അഭിമുഖം തുടങ്ങിയവയൊക്കെ ഇന്ന് എത്ത്നോഗ്രാഫിയുടെ ഭാഗമായി മാറിയിട്ടുണ്ട്. ചുരുക്കത്തില്‍, ഇതര സാമൂഹികശാസ്ത്രവിഷയങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട്, നരവംശശാസ്ത്രം ഒരു ബഹുവിഷയവിജ്ഞാനശാഖയായി വികസിച്ചിട്ടുണ്ട്.

ചരിത്രം

മനുഷ്യപ്രകൃതത്തെയും സമൂഹത്തെയുംകുറിച്ചുള്ള ഗ്രീക്കുചിന്തയില്‍നിന്നാണ് നരവംശശാസ്ത്രത്തിന്റെ ആദ്യകാല സങ്കല്പങ്ങള്‍ രൂപംകൊണ്ടിട്ടുള്ളത്. ബി.സി. നാലാം ശ.-ത്തില്‍ ജീവിച്ചിരുന്ന ഗ്രീക്കുചരിത്രകാരനും ചിന്തകനുമായ ഹെറഡോട്ടസ് ആണ് ആദ്യമായി നരവംശശാസ്ത്രത്തെക്കുറിച്ചുള്ള ആശയങ്ങള്‍ ആവിഷ്കരിച്ചത്. തന്റെ ചരിത്രം (ഹിസ്റ്ററി) എന്ന വിഖ്യാതഗ്രന്ഥത്തില്‍ പേര്‍ഷ്യന്‍ സാമ്രാജ്യത്തെക്കുറിച്ചും അവിടത്തെ വ്യത്യസ്ത ജനവിഭാഗങ്ങളെക്കുറിച്ചും ഗ്രീക്ക് അധിനിവേശത്തെക്കുറിച്ചും വിശദമായി പരാമര്‍ശിക്കുന്നുണ്ട്. ഗ്രീസും പേര്‍ഷ്യയും യഥാക്രമം പാശ്ചാത്യലോകത്തെയും പൗരസ്ത്യലോകത്തെയും പ്രമുഖസംസ്കാരങ്ങളാണെന്ന് ഹെറഡോട്ടസ് നിരീക്ഷിച്ചിട്ടുണ്ട്. മനുഷ്യരാശിയെ യൂറോപ്പിലെ വെളുത്തവംശജരെന്നും ഇതര ജനതകളെന്നുമുള്ള വിഭജനത്തിനു തുടക്കമിടുന്നത് ഹെറഡോട്ടസാണ്. വംശീയമായ ഈ മുന്‍വിധി നരവംശശാസ്ത്രത്തിന്റെ അടിസ്ഥാന സങ്കല്പങ്ങളെ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്.

എ.ഡി. 14-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന അറബ് ചരിത്രകാരനായ ഇബ്നു ഖല്‍ദുന്‍ (Ibn Khaldun), നരവംശശാസ്ത്രസംബന്ധിയായ ആശയങ്ങള്‍ ആവിഷ്കരിച്ചിട്ടുണ്ട്. സംസ്കാരങ്ങളുടെയും നാഗരികതകളുടെയും രൂപീകരണം, ഉയര്‍ച്ച, താഴ്ച്ച എന്നിവയ്ക്കാധാരമായ പാരിസ്ഥിതികവും സാമൂഹികവും മനഃശാസ്ത്രപരവും സാമ്പത്തികവുമായ ഘടകങ്ങളെക്കുറിച്ച് വിലപ്പെട്ട പല നിരീക്ഷണങ്ങളും ഇദ്ദേഹം നടത്തിയിട്ടുണ്ട്. മെഡിറ്ററേനിയന്‍ സംസ്കാരങ്ങളെക്കുറിച്ച് ഹെറഡോട്ടസും ഇബ്നു ഖല്‍ദുനും വസ്തുനിഷ്ഠവും അപഗ്രഥനാത്മകവുമായ ഒട്ടേറെ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതരരാജ്യങ്ങളെയും സംസ്കാരങ്ങളെയും കുറിച്ചും ഈ ചിന്തകര്‍ ഗൌരവമായ ഗവേഷണപഠനങ്ങള്‍ നടത്തിയിരുന്നു. മധ്യകാലഘട്ടത്തില്‍, മനുഷ്യോത്പത്തിയെക്കുറിച്ചും സാംസ്കാരികവികാസത്തെക്കുറിച്ചുമുള്ള യൂറോപ്യന്‍ ചിന്തയെ നിര്‍ണയിച്ചിരുന്നത് ക്രൈസ്തവ പണ്ഡിതരായിരുന്നു. മനുഷ്യവംശത്തിന്റെ ആവിര്‍ഭാവ-വികാസങ്ങളെ ഇവര്‍ മതവിശ്വാസവുമായി ബന്ധപ്പെടുത്തുകയും മനുഷ്യാസ്തിത്വവും സംസ്കാരങ്ങളിലെ വൈവിധ്യവും ദൈവസൃഷ്ടിയാണെന്ന് കരുതുകയും ചെയ്തു. എന്നാല്‍ 15-ാം ശ.-ത്തിന്റെ ആരംഭത്തില്‍ സമ്പത്തിനുവേണ്ടി ഇതര ഭൂപ്രദേശങ്ങള്‍ക്കുമേല്‍ അധിനിവേശമാരംഭിച്ച യൂറോപ്യന്മാര്‍ പ്രസ്തുത ദേശങ്ങളെക്കുറിച്ച് വളരെയേറെ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഏഷ്യ, ആഫ്രിക്ക, അമേരിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളുമായി പരിചയപ്പെട്ട യൂറോപ്യന്‍ അധിനിവേശകരുടെയും സഞ്ചാരികളുടെയും കുറിപ്പുകള്‍ ആധുനിക നരവംശശാസ്ത്രഗവേഷണത്തിലേക്കുള്ള ചവിട്ടുപടികളാണ്. തങ്ങളുടെ അധിനിവേശത്തിനിരയായ ജനവിഭാഗങ്ങളെയും സംസ്കാരങ്ങളെയും യൂറോപ്യന്മാര്‍ നിര്‍വചിച്ചത് അപരിഷ്കൃതവും പ്രാകൃതവുമെന്നാണ്.

വിവിധ വിജ്ഞാനശാഖകളില്‍ ശാസ്ത്രീയവും യുക്തിസഹവുമായ ചിന്തയ്ക്കു തുടക്കം കുറിക്കുന്നത് 17, 18 ശ.-ങ്ങളിലെ ജ്ഞാനോദയപ്രസ്ഥാനമാണ്. ഡേവിഡ് ഹ്യും, ജോണ്‍ലോക്ക്, റൂസ്സോ തുടങ്ങിയ പ്രമുഖരായ ജ്ഞാനോദയചിന്തകരുടെ ആശയങ്ങള്‍, 'മാനവികതാവാദം' എന്നൊരു പുതിയ ചിന്താപദ്ധതിക്കു രൂപം നല്കുകയുണ്ടായി. മതപ്രാമാണികതയെ നിരാകരിച്ച ഈ ചിന്തകര്‍ തങ്ങളുടെ അന്വേഷണങ്ങള്‍ക്ക് ആസ്പദമാക്കിയത് താത്ത്വികമായ യുക്തിയെയും ശാസ്ത്രത്തെയുമാണ്. പ്രാചീന സമൂഹങ്ങളുടെ ധാര്‍മിക സവിശേഷതകളെക്കുറിച്ച് അന്വേഷണം നടത്തിയ റൂസ്സോ മനുഷ്യര്‍ക്കിടയിലെ അസമത്വത്തിന്റെ കാരണങ്ങളെക്കുറിച്ച് ഗൗരവമായ പല നിരീക്ഷണങ്ങളും നടത്തുകയുണ്ടായി. യൂറോപ്പില്‍നിന്നുള്ള വിദേശ സഞ്ചാരികളുടെയും സൈനികരുടെയും മറ്റും കുറിപ്പുകളാണ് ഈ ചിന്തകര്‍ തങ്ങളുടെ സൈദ്ധാന്തികാന്വേഷണങ്ങള്‍ക്ക് ആസ്പദമായി സ്വീകരിച്ചത്. യൂറോപ്പിതര സമൂഹങ്ങളെയും സംസ്കാരങ്ങളെയും കുറിച്ചുള്ള തെറ്റായ പല വസ്തുതകളും ഈ ചിന്തകര്‍ക്ക് വിമര്‍ശനരഹിതമായി സ്വീകരിക്കേണ്ടിവന്നിട്ടുണ്ട്.

കൊളോണിയലിസം. 18, 19 ശ.-ങ്ങളില്‍ കൊളോണിയലിസവും സാമ്രാജ്യത്വവും ശക്തമായതോടെ യൂറോപ്പിനുപുറത്തുള്ള ജനവിഭാഗങ്ങളുമായുള്ള സമ്പര്‍ക്കം കൂടുതല്‍ ഗാഢമായി. ഇത് അപരസംസ്കാരങ്ങളെക്കുറിച്ച് കൂടുതല്‍ സൂക്ഷ്മമായി പഠിക്കുന്നതിന് പ്രചോദകമായിട്ടുണ്ട്. ബെല്‍ജിയം, നെതര്‍ലന്‍ഡ്, പോര്‍ച്ചുഗല്‍, സ്പെയിന്‍, ഫ്രാന്‍സ്, ഇംഗ്ളണ്ട് തുടങ്ങിയ രാജ്യങ്ങളുടെ സാമ്രാജ്യത്വ മോഹങ്ങളുടെ ഫലമായി ഏഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും അസംഖ്യം രാജ്യങ്ങള്‍ ഇവരുടെ സാമ്പത്തിക രാഷ്ട്രീയാധിനിവേശത്തിനുവിധേയമായി. 19-ാം ശ.-ത്തിലെ യൂറോപ്യന്‍ വ്യവസായവത്കരണത്തിന്റെയും മുതലാളിത്ത-പണവ്യവസ്ഥയുടെ വികാസത്തിന്റെയും ഫലമായി യൂറോപ്പിനകത്തും പുറത്തും വമ്പിച്ച രാഷ്ട്രീയ-സാമ്പത്തികമാറ്റങ്ങളുണ്ടായി. യൂറോപ്പിലെ വ്യവസായികള്‍ക്കും സമ്പന്നവര്‍ഗങ്ങള്‍ക്കും ആഡംബരവസ്തുക്കളും വിലകുറഞ്ഞ അധ്വാനശക്തിയും ആവശ്യമായി വന്നു. മാത്രവുമല്ല, വ്യവസായവത്കരണത്തിന്റെ ഫലമായി പരമ്പരാഗതമായ ഉപജീവനമാര്‍ഗങ്ങള്‍ അടഞ്ഞുപോയ വലിയൊരു വിഭാഗം യൂറോപ്യന്മാരും പുതിയ തൊഴിലിനും ആവാസത്തിനുംവേണ്ടി പുതിയസ്ഥലങ്ങള്‍ അന്വേഷിക്കാന്‍ തുടങ്ങി. പ്രകൃതിവിഭവങ്ങള്‍ക്കും അധ്വാനത്തിനുംവേണ്ടിയുള്ള അന്വേഷണത്തിന്റെ ഭാഗമായി ഏഷ്യനാഫ്രിക്കന്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെത്തിച്ചേര്‍ന്ന യൂറോപ്യന്മാര്‍, ക്രമേണ ഈ നാടുകളുടെ ഭരണാധികാരികളാവുകയായിരുന്നു. ഭരണം സുഗമമായി നടത്തുന്നതിന് ഭരണീയരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ആവശ്യമായിത്തീര്‍ന്നു. ഭരണീയരായ ജനതയുടെ മതവിശ്വാസങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍, സാമ്പത്തികസ്ഥിതി, ജനസംഖ്യ, ഭൂമിശാസ്ത്ര പ്രത്യേകതകള്‍ എന്നിവയെക്കുറിച്ചൊക്കെ യൂറോപ്യന്‍ ഭരണാധികാരികള്‍ വിശദമായ അന്വേഷണ പഠനങ്ങള്‍ നടത്തുകയുണ്ടായി. യൂറോപ്പിന്റെ സാമ്പത്തികവും രാഷ്ട്രീയവും സാംസ്കാരികവുമായ മേധാവിത്വത്തെ ന്യായീകരിക്കുന്നതിനും അവര്‍ ഇത്തരം പഠന ഗവേഷണങ്ങള്‍ ഉപയോഗപ്പെടുത്തി. ഇത്തരമൊരു പശ്ചാത്തലത്തിലാണ് 19-ാം ശ.-ത്തിന്റെ ആദ്യദശകങ്ങളില്‍ മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും നരവംശശാസ്ത്രസംഘടനകള്‍ രൂപം കൊണ്ടത്. ഈ സംഘടനകളുടെയും ഗവേഷകരുടെയും ആദ്യകാല നിരീക്ഷണങ്ങളും ഗവേഷണപഠനങ്ങളുമാണ് ക്രമേണ പ്രൊഫഷണല്‍ നരവംശശാസ്ത്രശാഖയുടെ രൂപീകരണത്തിലേക്ക് നയിച്ചത്.

കോളനികള്‍ക്കു പുറമേ അതിവിദൂരസ്ഥലങ്ങളിലെ ജനവിഭാഗങ്ങളെക്കുറിച്ചും നരവംശശാസ്ത്രജ്ഞര്‍ ശാസ്ത്രീയമായി പഠിക്കാനാരംഭിച്ചു. ഈ പ്രദേശങ്ങളില്‍നിന്നുശേഖരിച്ച പുരാവസ്തുക്കളും മിഷണറിമാര്‍, കൊളോണിയല്‍ ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്നു ലഭിച്ച വിവരങ്ങളും സൂക്ഷിക്കുന്നതിനുവേണ്ടി പുരാവസ്തുശാസ്ത്രപരവും എത്ത്നോളജിക്കലുമായ മ്യൂസിയങ്ങള്‍ ആരംഭിച്ചു. ഭൌതിക നരവംശശാസ്ത്രാന്വേഷണത്തിലേര്‍പ്പെട്ട ഡോക്ടര്‍മാരും ജീവശാസ്ത്രജ്ഞരും വിവിധ സംസ്കാരങ്ങളില്‍നിന്ന് ശേഖരിച്ച മനുഷ്യതലയോടുകള്‍ ശാസ്ത്രീയമായി അളക്കുകയും വ്യത്യസ്തജനവിഭാഗങ്ങളുടെ ശാരീരിക പ്രത്യേകതകളെക്കുറിച്ച് വിശദമായ പഠനങ്ങള്‍ നടത്തുകയും ചെയ്തു. 19-ാം ശ.-ത്തിന്റെ അവസാനമായപ്പോഴേക്കും മിക്ക യൂറോപ്യന്‍ സര്‍വകലാശാലകളിലും നരവംശശാസ്ത്രപഠനവിഭാഗങ്ങള്‍ തന്നെ ആരംഭിച്ചു. അനൗദ്യോഗികമായ നരവംശശാസ്ത്രപഠനത്തിലേര്‍പ്പെട്ടിരുന്ന പല പണ്ഡിതരും കോളജുകളിലും സര്‍വകലാശാലകളിലും ചേരുകയുണ്ടായി. അങ്ങനെ പ്രൊഫഷണല്‍ നരവംശശാസ്ത്രത്തിന്റെ വികാസത്തിന് സര്‍വകലാശാലകളും നരവംശശാസ്ത്രസംഘടനകളും ഗണ്യമായ സംഭാവന നല്കിയിട്ടുണ്ട്.

19-ാം ശ.-ത്തില്‍ പരിണാമശാസ്ത്രം, ജീവശാസ്ത്രം, ഭൂവിജ്ഞാനീയം തുടങ്ങിയമേഖലകളിലുണ്ടായ പുതിയ ശാസ്ത്രീയകണ്ടെത്തലുകളാണ് ഒരു സ്വതന്ത്ര വിജ്ഞാനശാഖയെന്ന നിലയില്‍ നരവംശശാസ്ത്രത്തിന്റെ വികാസത്തിന് പശ്ചാത്തലമൊരുക്കിയത്. 1859-ലാണ് ചാള്‍സ് ഡാര്‍വിന്റെ പ്രശസ്തമായ ഒറിജിന്‍ ഒഫ് സ്പീഷീസ് എന്ന കൃതി പ്രകാശിതമായത്. 'പ്രകൃതിനിര്‍ധാരണം' എന്ന പ്രക്രിയയിലൂടെ പരിണമിച്ചതാണ് എല്ലാ ജീവിവര്‍ഗങ്ങളുമെന്ന് ഡാര്‍വിന്‍ സമര്‍ഥിച്ചു. ഓരോ ജീവജാതിയിലും വ്യത്യസ്തമായ തരത്തിലാണ് പ്രകൃതി നിര്‍ധാരണം പ്രവര്‍ത്തിക്കുന്നത്. പ്രകൃതി നിര്‍ധാരണത്തിന്റെ ഫലമായി ചില ജീവിവര്‍ഗങ്ങള്‍ അതിജീവിക്കുകയും പുനരുത്പാദിപ്പിക്കുകയും ചെയ്യുന്നു. മറ്റു ചില ജീവിവര്‍ഗങ്ങളാകട്ടെ, അതിജീവനശേഷി നഷ്ടപ്പെടുകയും വംശനാശത്തിനുവിധേയമാകുകയും ചെയ്യുന്നതായി ഡാര്‍വിന്‍ സ്ഥാപിച്ചു. അങ്ങനെ ചില ജീവിജാതികള്‍ നിലനില്ക്കുമ്പോള്‍ത്തന്നെ, പുതിയ ജീവിവര്‍ഗങ്ങള്‍ ആവിര്‍ഭവിക്കുന്നതായും അദ്ദേഹം വാദിച്ചു. 1850-കളിലും 1860-കളിലും ഗ്രിഗര്‍മെന്‍ഡല്‍ നടത്തിയ ജനിതകപഠനങ്ങള്‍ ഡാര്‍വിന്റെ സിദ്ധാന്തങ്ങളെ ശാസ്ത്രീയമായി സാധൂകരിച്ചു. മെന്‍ഡല്‍ ആവിഷ്കരിച്ച ജനിതകപാരമ്പര്യസിദ്ധാന്തം, ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തിന് ശാസ്ത്രീയമായ നവമാനങ്ങള്‍ നല്കി. ജീവിവര്‍ഗങ്ങളെ ദൈവം സൃഷ്ടിച്ചതാണെന്നും ഉത്പത്തി മുതല്‍ അവയ്ക്കു യാതൊരു പരിവര്‍ത്തനുവുമുണ്ടായിട്ടില്ലെന്നുമായിരുന്നു ക്രൈസ്തവ സൃഷ്ടിവാദത്തിന്റെ നിലപാട്. എന്നാല്‍ ഡാര്‍വിന്‍ ആവിഷ്കരിച്ച പരിണാമസിദ്ധാന്തം, ഈ ക്രൈസ്തവ സൃഷ്ടിവാദത്തിന്റെ അടിത്തറയിളക്കി. അങ്ങനെ ക്രൈസ്തവപൗരോഹിത്യാധിപത്യം പുതിയ ശാസ്ത്രസിദ്ധാന്തങ്ങളെ സംശയത്തോടെ നിരീക്ഷിക്കുകയും എതിര്‍ക്കുകയും ചെയ്തു.

19-ാം ശ.-ത്തിന്റെ മധ്യത്തില്‍ ഇംഗ്ലീഷ് സാമൂഹികചിന്തകനായ ഹെര്‍ബര്‍ട്ട് സ്പെന്‍സര്‍, പരിണാമസിദ്ധാന്തത്തെ മനുഷ്യസമൂഹങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളില്‍ ഉപയോഗിക്കാന്‍ തുടങ്ങി. പ്രകൃതി സാഹചര്യങ്ങള്‍ക്കനുസൃതമായി അനുകൂലനം നടത്തുകയും അതിന് ശേഷിയില്ലാത്തവര്‍ നശിക്കുകയും ചെയ്യുന്ന ജൈവവ്യവസ്ഥയ്ക്കു സമാനമാണ് മനുഷ്യസമൂഹങ്ങള്‍ എന്ന് ഹെര്‍ബര്‍ട്ട് സ്പെന്‍സര്‍ സിദ്ധാന്തിച്ചു. ഈ പ്രക്രിയയെ വിശേഷിപ്പിക്കുന്നതിനുവേണ്ടി സ്പെന്‍സര്‍ 'അര്‍ഹതയുള്ളവന്റെ അതിജീവനം' (Survival of the fittest) എന്ന സിദ്ധാന്തം ആവിഷ്കരിച്ചു. ജൈവശാസ്ത്രനിയമങ്ങള്‍ ഉപയോഗിച്ചുകൊണ്ട് മനുഷ്യസമൂഹത്തിന്റെ വികാസ-പരിണാമ പ്രക്രിയയെ അപഗ്രഥിക്കാനാണ് സ്പെന്‍സര്‍ ശ്രമിച്ചത്. സാമൂഹികശാസ്ത്രത്തിന്റെ രംഗത്ത് പരിണാമസിദ്ധാന്ത നിയമങ്ങള്‍ പ്രയോഗിക്കാന്‍ ശ്രമിച്ചത് സ്പെന്‍സറാണ്. ഈ സമീപനം സാമൂഹിക പരിണാമസിദ്ധാന്തം എന്നറിയപ്പെടുന്നു. സാംസ്കാരികമായ താഴ്ന്ന നിലവാരത്തില്‍നിന്ന് മനുഷ്യസമൂഹം ഉയര്‍ന്ന തലത്തിലേക്ക് അനുക്രമമായി വികസിച്ചു കൊണ്ടിരിക്കുന്നുവെന്നാണ് സ്പെന്‍സറുടെ സിദ്ധാന്തം. ഈ സിദ്ധാന്തം ഫലത്തില്‍ യൂറോപ്യന്‍ കൊളോണിയലിസത്തെയും യൂറോപ്പിന്റെ സംസ്കാരികമേന്മവാദത്തെയും സാധൂകരിക്കുന്ന ഒരു യൂറോകേന്ദ്രിത വീക്ഷണമായി മാറുകയാണുണ്ടായത്.

19-ാം ശ.-ത്തിന്റെ അവസാനമായപ്പോഴേക്കും ജൈവശാസ്ത്രപരവും സാമൂഹികവുമായ പരിണാമമാതൃകയ്ക്ക് നരവംശശാസ്ത്രമേഖലയില്‍ ഗണ്യമായ സ്വാധീനം ലഭിച്ചുതുടങ്ങി. യൂറോപ്യന്‍ വംശജര്‍ സാംസ്കാരികമായി മാത്രമല്ല, ജീവശാസ്ത്രപരമായും മറ്റെല്ലാ ജനവിഭാഗങ്ങളേക്കാള്‍ ശ്രേഷ്ഠമാണെന്ന് ഈ നരവംശശാസ്ത്ര ഗവേഷകര്‍ വാദിച്ചു. അമേരിക്കന്‍ നരവംശശാസ്ത്രജ്ഞനായിരുന്ന ലൂയി ഹെന്റി മോര്‍ഗന്‍ 1877-ല്‍ ഏന്‍ഷ്യന്റ് സൊസൈറ്റി എന്ന പ്രസിദ്ധീകരണത്തില്‍ എഴുതിയ ഒരു പഠനത്തിലാണ് യൂറോപ്പിന്റെ വംശീയ ശ്രേഷ്ഠതാ വാദം സമഗ്രമായി അവതരിപ്പിക്കുന്നത്. മനുഷ്യന്റെ പരിണാമമുന്നേറ്റത്തിന്റെ ഉച്ചസ്ഥായിയാണ് യൂറോപ്യന്‍ സംസ്കാരമെന്ന് മോര്‍ഗന്‍ വാദിച്ചു. മനുഷ്യവംശത്തിന്റെ ഏറ്റവും ഉന്നതമായ ജീവശാസ്ത്രപരവും ധാര്‍മികവും സാങ്കേതികവുമായ നേട്ടങ്ങളെയാണ് യൂറോപ്യന്‍ സംസ്കാരം പ്രതിനിധീകരിക്കുന്നത്. പ്രാകൃതാവസ്ഥ പോലെയുള്ള അനവധി ഘട്ടങ്ങള്‍ പിന്നിട്ടിട്ടാണ് മനുഷ്യവംശം സംസ്കാരത്തിലേക്ക് പരിണമിച്ചതെന്നാണ് മോര്‍ഗന്റെ നിരീക്ഷണം. ഇത്തരം പ്രാകൃതയുഗങ്ങള്‍ക്ക് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ടെന്ന് വാദിച്ച മോര്‍ഗന്‍, അവയെ ഭൂമിശാസ്ത്രയുഗങ്ങളോടാണ് തുലനം ചെയ്തത്. എങ്കിലും മനുഷ്യന്റെ സാംസ്കാരിക പരിണാമത്തിന്റെ പ്രധാന പ്രേരകഘടകങ്ങള്‍ ധാര്‍മികവും മാനസികവുമായ ഉയര്‍ച്ചയാണെന്ന് മോര്‍ഗന്‍ വിശ്വസിച്ചു. ആഹാരോത്പാദനരീതിയിലെ പുരോഗതിയും മസ്തിഷ്കത്തിന്റെ അളവിലുണ്ടാകുന്ന വലുപ്പവുമാണ് ധാര്‍മികവും മാനസികവുമായ പുരോഗതിക്കാധാരമെന്നും മോര്‍ഗന്‍ സിദ്ധാന്തിച്ചു. സാംസ്കാരികവികാസത്തിന്റെ ഭൗതികാടിത്തറയെക്കുറിച്ച് മോര്‍ഗന്‍ ചര്‍ച്ചചെയ്യുന്നുണ്ട്. അതിപ്രാചീനവും പ്രാകൃതവുമായ യുഗങ്ങളില്‍ കൂട്ടായ സ്വത്തവകാശമായിരുന്നു നിലനിന്നത്. ക്രമേണ ഭൂമിക്കും വിഭവങ്ങള്‍ക്കുംമേലുള്ള സ്വകാര്യസ്വത്തവകാശം വികസിച്ചു. സംസ്കാരങ്ങളുടെയും ഭരണകൂടങ്ങളുടെയും രൂപീകരണം സ്വകാര്യസ്വത്തവകാശവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് മോര്‍ഗന്റെ വാദം. ജനങ്ങളുടെ സ്വത്തവകാശം സംരക്ഷിക്കുകയെന്നതായിരുന്നു, ആദ്യഘട്ടങ്ങളില്‍ ഭരണകൂടങ്ങളുടെ മുഖ്യധര്‍മം. ജര്‍മന്‍ ചിന്തകരായിരുന്ന കാറല്‍ മാര്‍ക്സിനെയും ഫ്രെഡറിക് ഏംഗല്‍സിനെയും മോര്‍ഗന്റെ സിദ്ധാന്തങ്ങള്‍ ഗാഢമായി സ്വാധീനിക്കുകയുണ്ടായി. ഏംഗല്‍സിന്റെ വിഖ്യാതമായ കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം എന്നിവയുടെ ആവിര്‍ഭാവം എന്ന കൃതി യഥാര്‍ഥത്തില്‍ മോര്‍ഗന്റെ ആശയങ്ങളെയാണ് ആധാരമാക്കിയിട്ടുള്ളത്. മോര്‍ഗന്റെ സിദ്ധാന്തമാതൃകയെ പിന്‍തുടര്‍ന്ന മാര്‍ക്സും ഏംഗല്‍സും ഭരണകൂടാശ്രിതമായ മുതലാളിത്തവ്യവസ്ഥ തകരുമെന്നും സമത്വാധിഷ്ഠിതമായ കമ്യൂണിസത്തിലേക്ക് മനുഷ്യസമൂഹം പരിണമിക്കുമെന്നും പ്രവചിക്കുകയുണ്ടായി. മനുഷ്യവംശത്തിന്റെ വികാസ-പരിണാമ ശൃംഖലയിലെ ഏറ്റവും ഉയര്‍ന്ന ഘട്ടമായിട്ടാണ് മാര്‍ക്സും ഏംഗല്‍സും കമ്യൂണിസത്തെ നിര്‍വചിച്ചത്.

ബ്രിട്ടീഷ് നരവംശശാസ്ത്രശാഖയുടെ സ്ഥാപകനായ സര്‍ എഡ്വേര്‍ഡ് ടെയ്ലര്‍ സാംസ്കാരിക പരിണാമവാദത്തിന്റെ വക്താവാണ്. വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ നിലനില്ക്കുന്ന സവിശേഷമായ ആചാരാനുഷ്ഠാനങ്ങളുടെയും വിശ്വാസങ്ങളുടെയും വികസന ചരിത്രത്തെ വിലയിരുത്താനാണ് ടെയ്ലര്‍ ശ്രമിച്ചത്. മതത്തിന്റെ ചരിത്രത്തെക്കുറിച്ച് ഗൌരവമായി പഠിച്ച ടെയ്ലര്‍, പ്രകൃതിവാദം, ബഹുദൈവവിശ്വാസം, ഏകദൈവവിശ്വാസം എന്നിങ്ങനെയുള്ള ഒരു അനുക്രമവികാസത്തിന്റെ ചിത്രമാണ് രേഖപ്പെടുത്തുന്നത്. 'ജ്ഞാനം, വിശ്വാസം, കല, ധാര്‍മികത, ആചാരം എന്നിവയും ഒരു സമൂഹജീവിയെന്ന നിലയ്ക്ക് മനുഷ്യന്‍ ആര്‍ജിക്കുന്ന ശേഷികളും ശീലങ്ങളുമെല്ലാമടങ്ങിയ ഒരു സങ്കീര്‍ണ സാകല്യമാണ് സംസ്കാരം' എന്നാണ് ടെയ്ലര്‍ ആവിഷ്കരിച്ച നിര്‍വചനം. ടെയ്ലറുടെ സംക്ഷിപ്തമായ ഈ നിര്‍വചനം ആധുനിക നരവംശശാസ്ത്രത്തിന്റെ അടിസ്ഥാന പ്രമാണമായി മാറുകയുണ്ടായി.

സാംസ്കാരിക പരിണാമത്തെക്കുറിച്ചുള്ള ഇത്തരം വംശീയസിദ്ധാന്തങ്ങള്‍ യൂറോപ്പിന്റെ കൊളോണിയല്‍ ആധിപത്യത്തെ സാധൂകരിക്കുന്നതിനുവേണ്ടി ഉപയോഗിച്ചിട്ടുണ്ട്. കൊളോണിയല്‍ ആധിപത്യത്തിനു വിധേയമാക്കപ്പെട്ട ജനതകളെ 'അവികസിത'വും 'പിന്നോക്ക'വുമെന്ന് ചിത്രീകരിക്കുകയും അവരെ സംസ്കാരത്തിലേക്ക് നയിക്കുകയെന്ന ചരിത്രദൗത്യമാണ് കൊളോണിയലിസത്തിലൂടെ നിര്‍മിക്കപ്പെടുന്നതെന്നുമുള്ള വാദത്തിന് നരവംശശാസ്ത്രപരമായ സാധൂകരണം ലഭിച്ചു. കൊളോണിയലിസത്തിലന്തര്‍ലീനമായ രാഷ്ട്രീയവും സാമ്പത്തികവും സാംസ്കാരികവുമായ ചൂഷണവും അടിച്ചമര്‍ത്തലും മറയ്ക്കപ്പെടുകയും കൊളോണിയലിസം ഒരു സംസ്കരണ പ്രക്രിയയായി ചിത്രീകരിക്കപ്പെടുകയും ചെയ്തു. സംസ്കാരത്തിന്റെയും നാഗരികതയുടെയും സാര്‍വലൗകികമായ ഉത്തമമാതൃകയായി സ്വയം വിശേഷിപ്പിച്ച യൂറോപ്യന്മാര്‍, മറ്റെല്ലാ ജനവിഭാഗങ്ങളും അവരെ അനുകരിക്കുകയാണ് വേണ്ടതെന്ന് പ്രചരിപ്പിച്ചു. രാഷ്ട്രീയവും സാമ്പത്തികവുമായ മേധാവിത്വത്തിനുവേണ്ടി, പരിണാമസിദ്ധാന്തത്തെ ഉപയോഗപ്പെടുത്തുന്ന ഈ സമീപനം സാമൂഹിക ഡാര്‍വിനിസം (social Darwinism) എന്നാണറിയപ്പെടുന്നത്. 19-ാം ശ.-ത്തിലെ സാംസ്കാരിക പരിണാമസിദ്ധാന്തം ചെറിയസമൂഹങ്ങളുടെ വിജയത്തെയോ അവയുടെ ദീര്‍ഘകാല അനുകൂലന പ്രാപ്തിയെയോ കണക്കിലെടുക്കാന്‍ സന്നദ്ധമായില്ല. അതുപോലെതന്നെ, 19-ാം ശ.-ത്തിലെ യൂറോപ്യന്‍ സംസ്കാരത്തിന്റെ ന്യൂനതകളും ഇവര്‍ക്ക് ഗൗരവമായ പ്രമേയങ്ങളായിരുന്നില്ല. കുറ്റകൃത്യങ്ങള്‍, ദാരിദ്ര്യം, തൊഴിലില്ലായ്മ, ചേരിവത്കരണം തുടങ്ങിയവയൊന്നും യൂറോപ്യന്‍ നരവംശശാസ്ത്രജ്ഞരെ കാര്യമായി ആകര്‍ഷിച്ചില്ല. ചെറുതും ലളിതവുമായ ജനസമൂഹങ്ങള്‍ യൂറോപ്യന്‍വംശജരെക്കാള്‍ ശ്രേഷ്ഠത കുറഞ്ഞവരാണെന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ സാംസ്കാരിക പരിണാമവാദികള്‍ക്കോ സാമൂഹികഡാര്‍വിനിസ്റ്റുകള്‍ക്കോ കഴിഞ്ഞിട്ടില്ല. എന്നാല്‍, തുടക്കത്തില്‍ത്തന്നെ ഇത്തരം വംശീയവാദ സങ്കല്പങ്ങളെ നരവംശശാസ്ത്രജ്ഞരില്‍ ഒരു വിഭാഗം ശക്തിയായി വിമര്‍ശിച്ചിരുന്നു. പരിണാമവാദ സങ്കല്പങ്ങള്‍ സാമൂഹിക-നരവംശശാസ്ത്രമേഖലയില്‍ പ്രയോഗിക്കുന്ന സമീപനത്തെ പൂര്‍ണമായി നിരാകരിക്കുന്ന നരവംശശാസ്ത്രജ്ഞരുമുണ്ടായിരുന്നു. എങ്കിലും, ഡാര്‍വിന്റെയും മെന്‍ഡലിന്റെയും പരിണാമ ജനിതകസിദ്ധാന്തങ്ങള്‍ വ്യാപകമായ തോതില്‍ ദുരുപയോഗം ചെയ്യപ്പെട്ടു എന്നത് ഒരു വസ്തുതയാണ്. സാമൂഹികശാസ്ത്രത്തിന്റെയും ചരിത്രവിജ്ഞാനീയത്തിന്റെയും മറ്റും രംഗങ്ങളിലുണ്ടായ പുതിയ കണ്ടെത്തലുകളെത്തുടര്‍ന്നാണ്, ജീവശാസ്ത്രസിദ്ധാന്തങ്ങള്‍ സാമൂഹിക വിജ്ഞാനീയമേഖലയില്‍ പ്രയോഗിക്കുന്ന രീതിശാസ്ത്രം തന്നെ ചോദ്യം ചെയ്യപ്പെടുന്നത്. ജൈവമേഖലയും സാമൂഹികമേഖലയും അടിസ്ഥാനപരമായിത്തന്നെ വിഭിന്നമാണെന്നും ഭിന്നമായനിയമങ്ങളും ഗതീയതയുമാണ് രണ്ടുമേഖലകള്‍ക്കുമുള്ളതെന്നും ഇന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍, പരിണാമ-ജീവശാസ്ത്രരംഗത്തുണ്ടാകുന്ന സിദ്ധാന്തങ്ങള്‍ സാമൂഹിക പ്രതിഭാസങ്ങളെക്കുറിച്ചുള്ള പഠനത്തിന് ഉപയോഗിക്കുന്നത് അശാസ്ത്രീയമാണ്. ഭിന്നപ്രതിഭാസങ്ങള്‍ക്ക് ഭിന്നമായ രീതിശാസ്ത്രവും സമീപന രീതികളുമാവശ്യമാണെന്ന് ഇപ്പോള്‍ പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

ഉപശാഖകള്‍

മനുഷ്യവംശത്തിന്റെ പൊതുവായ സാമൂഹികവും സാംസ്കാരികവുമായ വികാസപരിണാമങ്ങളാണ് നരവംശശാസ്ത്രത്തിന്റെ അന്വേഷണവിഷയം. എങ്കിലും വിശേഷവത്കരണത്തിന്റെ ഫലമായി നരവംശശാസ്ത്രത്തെ മൂന്ന് പ്രധാന ശാഖകളായി വിഭജിക്കുന്നു. ഒന്ന്, ജൈവനരവംശശാസ്ത്രം അഥവാ ഭൗതികനരവംശശാസ്ത്രം; രണ്ട്, സാംസ്കാരിക നരവംശശാസ്ത്രം; മൂന്ന്, പുരാവസ്തുശാസ്ത്രം എന്നിവയാണ് ഈ മൂന്ന് ഉപശാഖകള്‍. ഇതില്‍ ഓരോ ശാഖയും അന്വേഷണവിഷയത്തിന്റെ പ്രത്യേകതയനുസരിച്ച് കൂടുതല്‍ ശാഖകളായി പിരിഞ്ഞിട്ടുണ്ട്. വിശേഷവത്കരണം വര്‍ധിക്കുന്തോറും പുതിയപുതിയ വിജ്ഞാനശാഖകള്‍ ആവിര്‍ഭവിക്കുകയും കൂടുതല്‍ സൂക്ഷ്മമായ ഘടകങ്ങളെക്കുറിച്ചുള്ള ഗവേഷണപഠനങ്ങള്‍ക്ക് ആഴത്തിലുള്ള സ്വഭാവം ലഭിക്കുകയും ചെയ്യുന്നു. സാംസ്കാരിക നരവംശശാസ്ത്രത്തിന്റെ ഭാഗമായിട്ടാണ് സാമൂഹിക നരവംശശാസ്ത്രം വികസിച്ചിട്ടുള്ളത്.

ചിത്രം ഒന്നില്‍ സൂചിപ്പിച്ചിരിക്കുന്നത് നരവംശശാസ്ത്രത്തിന്റെ പ്രധാന ഉള്‍പ്പിരിവുകളാണ്. ഓരോ ശാഖയ്ക്കും ആന്തരികമായ ഉപശാഖകളുണ്ട്. സാംസ്കാരികനരവംശശാസ്ത്രത്തിന്റെ ഭാഗമായി സാമൂഹിക നരവംശശാസ്ത്രവും നരവംശഭാഷാശാസ്ത്രവും വികസിച്ചിട്ടുണ്ട്. ഭൌതികനരവംശശാസ്ത്രത്തിന്റെ ഭാഗമായി ജന്തുശാസ്ത്രം, പാല്യന്റോളജി, ഭൂവിജ്ഞാനീയം എന്നീ ശാസ്ത്രശാഖകളിലെ സിദ്ധാന്തങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ട്. സാംസ്കാരികവും സാമൂഹികവുമായ നരവംശശാസ്ത്രത്തിന്റെ ഭാഗമായി നിയമനരവംശശാസ്ത്രം, സാമ്പത്തികനരവംശശാസ്ത്രം, രാഷ്ട്രീയനരവംശശാസ്ത്രം, മനോനരവംശശാസ്ത്രം, പ്രതീകാത്മക നരവംശശാസ്ത്രം, ജ്ഞാനസമ്പാദനനരവംശശാസ്ത്രം, പരിസ്ഥിതിനരവംശശാസ്ത്രം തുടങ്ങിയ അസംഖ്യം ശാഖകള്‍ ആധുനികകാലത്ത് ആവിര്‍ഭവിച്ചിട്ടുണ്ട്. രോഗത്തിന്റെയും ആരോഗ്യത്തിന്റെയും നരവംശ സവിശേഷതകള്‍ പഠിക്കുന്ന വൈദ്യനരവംശശാസ്ത്രമാണ് സമകാലീനമായി വികസിച്ചിട്ടുള്ള മറ്റൊരുധാര.

ജൈവ/ഭൗതിക നരവംശശാസ്ത്രം. ഒരു ജീവിവര്‍ഗമെന്ന നിലയ്ക്ക് മനുഷ്യവംശത്തിന്റെ ഉത്പത്തി-പരിണാമങ്ങള്‍, സ്വഭാവവൈജാത്യങ്ങള്‍, ശാരീരികഘടന, പ്രത്യേകതകള്‍ എന്നിവയാണ് ജൈവനരവംശശാസ്ത്രത്തിന്റെ അന്വേഷണ മേഖലകള്‍. സംസ്കാരം, സാമൂഹികജീവിതം, ഭാഷ തുടങ്ങിയവയെക്കുറിച്ച് ജൈവനരവംശശാസ്ത്രം പഠിക്കുന്നില്ല. ഈ വിജ്ഞാനശാഖ ഹ്യുമന്‍ പാല്യന്റോളജി, പാല്യന്‍ത്രോപോളജി (Human Paleontology/Paleanthropolgy) എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. ഇന്നു ഭൂമിയുടെ വിവിധഭാഗങ്ങളില്‍ അധിവസിക്കുന്ന മനുഷ്യര്‍ക്കിടയ്ക്കുള്ള ശാരീരികവ്യത്യാസങ്ങള്‍ എങ്ങനെ ആവിര്‍ഭവിച്ചു, അവ എങ്ങനെ വികസിച്ചു എന്നത് ഈ മേഖലയുടെ മുഖ്യപ്രമേയമാണ്. ഫോസിലുകള്‍, എല്ലുകള്‍, പല്ലുകള്‍ എന്നിവയുടെ അവശിഷ്ടങ്ങള്‍ പരിശോധിച്ചുകൊണ്ടാണ് ജൈവനരവംശശാസ്ത്രജ്ഞര്‍ ജൈവവ്യത്യാസങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ നടത്തുന്നത്. കിഴക്കനാഫ്രിക്കയില്‍നിന്നും 30 ലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പു ജീവിച്ചിരുന്ന മനുഷ്യപൂര്‍വികരുടെ ഫോസിലുകള്‍ ലഭിച്ചിട്ടുണ്ട്. ഫോസില്‍ പഠനത്തിനുപുറമേ കാലാവസ്ഥ, പരിസ്ഥിതി, ആഹാരലഭ്യത, സസ്തന ജീവികളില്‍ കുരങ്ങുകളുടെ പരിണാമത്തെക്കുറിച്ചുള്ള പഠനം എന്നിവയും ജൈവനരവംശശാസ്ത്രജ്ഞര്‍ ഉപയോഗിക്കുന്നുണ്ട്. പ്രൈമേറ്റ്സിനെക്കുറിച്ചും ചിമ്പാന്‍സിയെക്കുറിച്ചുമുള്ള സവിശേഷപഠനങ്ങളും ഈ വിജ്ഞാനശാഖയുടെ ഭാഗമായി നടക്കുന്നുണ്ട്. പ്രൈമേറ്റ്സിനെക്കുറിച്ചുള്ള ശാസ്ത്രീയപഠനത്തിലൂടെ മനുഷ്യരുടെ സവിശേഷമായ സ്വഭാവവിശേഷങ്ങള്‍ അപഗ്രഥിക്കാന്‍ കഴിയുന്നു. ഇത്തരം വിവരങ്ങളെ ഫോസില്‍ റിക്കാര്‍ഡുമായി ഒത്തുനോക്കിക്കൊണ്ടാണ് പഠനത്തിന്റെ ശാസ്ത്രീയത തെളിയിക്കുന്നത്. വ്യത്യസ്തപ്രദേശങ്ങളില്‍ അധിവസിക്കുന്ന മനുഷ്യരുടെ നിറം, ഉയരം, പാരിസ്ഥിതിക അനുകൂലനത്തിനുള്ള ശേഷിയിലെ ഭിന്നത എന്നിവ പ്രത്യേകമായ അപഗ്രഥനത്തിനുവിധേയമാക്കുന്നു. ജനിതകശാസ്ത്രം, ജനസംഖ്യാജീവശാസ്ത്രം, പാരിസ്ഥിതികസ്വാധീനം, ഭിന്നസമൂഹങ്ങളില്‍ രോഗങ്ങളുടെ സ്വാധീനം ഭിന്നമായിരിക്കുന്നതെന്തുകൊണ്ട് (epidemiology) തുടങ്ങിയ വിവരങ്ങളും ജൈവനരവംശശാസ്ത്ര പഠനങ്ങള്‍ക്കുപയോഗപ്പെടുത്തുന്നു.

ആധുനികകാലത്ത് ജൈവനരവംശശാസ്ത്രത്തില്‍ ഒട്ടേറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. മനുഷ്യന്റെ ജൈവശാസ്ത്രവും സംസ്കാരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് ഇന്ന് ഈ വിജ്ഞാനമേഖലയില്‍ വളരെയേറെ പ്രാധാന്യം കൈവന്നിട്ടുണ്ട്. എന്നാല്‍ സംസ്കാരത്തിന്റെ രൂപീകരണ വികാസത്തെക്കാള്‍ ഇവര്‍ പ്രാമുഖ്യം നല്കുന്നത് ശരീരശാസ്ത്രത്തിന്റെ മേഖലയ്ക്കാണ്. മസ്തിഷ്കത്തിന്റെ പരിണാമം, പ്രത്യേകിച്ചും ഭാഷയും ചിന്തയുമായി ബന്ധപ്പെട്ട മസ്തിഷ്ക ഭാഗങ്ങളുടെ പരിണാമം, നിവര്‍ന്നുനില്ക്കുന്ന ഘടനയുടെ വികാസം, ഉപകരണങ്ങള്‍ ഉപയോഗിക്കാനുള്ള കൈകളുടെ കഴിവ് എന്നിവ പ്രധാന അന്വേഷണ വിഷയങ്ങളാണ്. മനുഷ്യര്‍ പ്രൈമേറ്റുകളാണെന്ന വിശ്വാസത്തില്‍നിന്നാണ് ജൈവനരവംശശാസ്ത്രം അതിന്റെ അന്വേഷണമാരംഭിക്കുന്നത്. മനുഷ്യേതര പ്രൈമേറ്റുകളുടെ ശരീരശാസ്ത്രം, സ്വഭാവവിശേഷങ്ങള്‍ എന്നിവയെക്കുറിച്ച് പഠിക്കുന്ന പ്രൈമറ്റോളജി, ജൈവനരവംശശാസ്ത്രത്തിന്റെ രംഗത്തെ വിശേഷാവഗാഹമേഖലയായി മാറിയിട്ടുണ്ട്. ചില ജൈവനരവംശശാസ്ത്രജ്ഞര്‍ ഫോറന്‍സിക് ശാസ്ത്രത്തില്‍ വിശേഷവിജ്ഞാനം ആര്‍ജിക്കുന്നുണ്ട്. മനുഷ്യന്റെ ശാരീരികഘടനയെക്കുറിച്ച് വിശേഷാവഗാഹം നേടിയിട്ടുള്ള ഫോറന്‍സിക് നരവംശശാസ്ത്രജ്ഞരുടെ സേവനം കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിനുപയോഗപ്പെടുത്താറുണ്ട്. വംശഹത്യ, യുദ്ധങ്ങളിലെ കൂട്ടക്കൊലകള്‍ എന്നിവ നടന്ന സ്ഥലങ്ങളിലെ ശ്മശാനങ്ങള്‍ ഉത്ഖനനം ചെയ്തു തെളിവുകള്‍ ശേഖരിക്കുന്നതിനും ഫോറന്‍സിക് നരവംശശാസ്ത്രജ്ഞരുടെ വൈദഗ്ധ്യം ഉപയോഗിക്കാറുണ്ട്. യുദ്ധക്കുറ്റവാളികളുടെ വിചാരണയില്‍ നരവംശശാസ്ത്രജ്ഞരുടെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

സാംസ്കാരിക നരവംശശാസ്ത്രം. സമകാലീന-സമൂഹങ്ങളുടെ ജീവിതരീതികള്‍, വിശ്വാസസമ്പ്രദായങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍ എന്നിവയാണ് സാംസ്കാരിക നരവംശശാസ്ത്രത്തിന്റെ പ്രമേയങ്ങള്‍. മനുഷ്യരുടെ ജീവസന്ധാരണ രീതികള്‍, പരസ്പരസമ്പര്‍ക്കങ്ങള്‍, വിശ്വാസസമ്പ്രദായങ്ങള്‍, സാമൂഹിക സംഘടനകള്‍ എന്നിവയെക്കുറിച്ചുള്ള അന്വേഷണത്തിലൂടെയാണ് മനുഷ്യസമൂഹത്തിന്റെ സാംസ്കാരിക സവിശേഷതകളെക്കുറിച്ചുള്ള ശാസ്ത്രീയമായ നിഗമനങ്ങളിലെത്തുന്നത്. തങ്ങള്‍ പഠിക്കുന്ന ജനവിഭാഗങ്ങളോടൊത്ത് സാംസ്കാരിക നരവംശശാസ്ത്രജ്ഞര്‍ മാസങ്ങളോ കൊല്ലങ്ങളോ ചിലപ്പോള്‍ ഒരുമിച്ച് താമസിക്കാറുണ്ട്. രംഗനിരീക്ഷണത്തിലൂടെ അഥവാ അത്തരം ഫീല്‍ഡ്വര്‍ക്കിലൂടെ ചില നരവംശശാസ്ത്രജ്ഞര്‍ക്ക് ചില അലിഖിതഭാഷകള്‍ സ്വായത്തമാക്കാന്‍ കഴിഞ്ഞേക്കും. അതിനാല്‍, നരവംശശാസ്ത്രജ്ഞര്‍ ഭാഷാശാസ്ത്രത്തില്‍ അവഗാഹം നേടേണ്ടതാവശ്യമാണ്. ഇങ്ങനെ ഫീല്‍ഡ് വര്‍ക്കിലൂടെ സമാഹരിക്കുന്ന വിവരങ്ങള്‍ രേഖപ്പെടുത്തുന്ന പ്രബന്ധങ്ങള്‍ 'എത്ത്നോഗ്രാഫി' എന്നാണറിയപ്പെടുന്നത്.

നരവംശ ഭാഷാശാസ്ത്രം. ഓരോ സംസ്കാരത്തിലും ജനങ്ങള്‍ എങ്ങനെ ഭാഷ ഉപയോഗിക്കുന്നു എന്നതാണ് നരവംശ ഭാഷാശാസ്ത്രത്തിന്റെ മുഖ്യപ്രമേയം. ഭാഷാശാസ്ത്രത്തില്‍ വിശേഷാവഗാഹവും പരിശീലനവും ഈ വിജ്ഞാനശാഖയിലെ ഗവേഷണ പഠനങ്ങള്‍ക്കാവശ്യമാണ്. വാമൊഴികള്‍ മാത്രമുപയോഗിക്കുന്ന ജനവിഭാഗങ്ങളുമൊത്ത് താമസിച്ചുകൊണ്ടുമാത്രമേ നരവംശ ഭാഷാശാസ്ത്രപഠനങ്ങള്‍ നടത്താന്‍ കഴിയുകയുള്ളു. വാമൊഴി രൂപത്തില്‍ പ്രചരിക്കുന്ന ഭാഷകള്‍ക്ക് ലിഖിത രൂപം കൈവരുന്നത് ആര്‍ജിതജ്ഞാനം അനന്തര തലമുറയിലേക്ക് സംക്രമിപ്പിക്കുന്നതിനുവേണ്ടിയാണ്. പ്രചാരലുബ്ധമായിത്തീര്‍ന്ന ഭാഷകള്‍ അഥവാ മൃതഭാഷകള്‍ പുനഃസൃഷ്ടിക്കാനും അവയ്ക്ക് ജൈവഭാഷകളുമായുള്ള ബന്ധം അപഗ്രഥിക്കാനും ചില നരവംശശാസ്ത്രജ്ഞര്‍ ശ്രമിക്കാറുണ്ട്. ഇത്തരം പഠനങ്ങള്‍ ചരിത്രപരമായ ഭാഷാശാസ്ത്രം എന്നും അറിയപ്പെടുന്നു.

പുരാവസ്തു വിജ്ഞാനീയം. ഭൂതകാല സമൂഹങ്ങളെയും സംസ്കാരങ്ങളെയും കുറിച്ചാണ് പുരാവസ്തു വിജ്ഞാനീയം പഠിക്കുന്നത്. മണ്‍മറഞ്ഞുപോയ ജനവിഭാഗങ്ങള്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍, പാത്രങ്ങള്‍, കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ എന്നിവയാണ് പ്രധാനമായും പുരാവസ്തുവിദഗ്ധര്‍ പഠനവിധേയമാക്കുന്നത്. കൂടാതെ ഫോസിലുകളെക്കുറിച്ചും പഠിക്കുന്നുണ്ട്. ഭൂതകാലത്തിലെ പരിസ്ഥിതി, കാലാവസ്ഥ, ആഹാരലഭ്യത എന്നിവ സംസ്കാരവികാസത്തെ എങ്ങനെ സ്വാധീനിച്ചു എന്നും അപഗ്രഥിക്കുന്നു. എഴുത്ത് വികസിക്കുന്നതിനുമുമ്പുള്ള കാലഘട്ടത്തെ പ്രാക് ചരിത്രമെന്നാണ് പറയുന്നത്. ചില പുരാവസ്തു വിദഗ്ധര്‍ പ്രാക്ചരിത്രത്തിലാണ് ഗവേഷണം നടത്തുന്നത്. 10,000 കൊല്ലങ്ങള്‍ക്കുമുമ്പ് കൃഷി വികസിക്കുന്നതിനുമുമ്പുള്ള സമൂഹങ്ങളെക്കുറിച്ച് പഠിക്കുന്നശാഖ പാലിയാന്‍ത്രോപോളജി എന്നാണറിയപ്പെടുന്നത്. ലിഖിതരേഖകള്‍ പരിശോധിക്കുന്ന ശാഖ ചരിത്രപരമായ പുരാവസ്തുവിജ്ഞാനീയം എന്നറിയപ്പെടുന്നു.

സമകാലികസിദ്ധാന്തങ്ങള്‍

1920-കള്‍ക്കും 30-കള്‍ക്കുമിടയിലാണ് നരവംശശാസ്ത്രം ഇന്നത്തെ നിലയിലേക്കു വികസിച്ചത്. അമേരിക്കന്‍ നരവംശശാസ്ത്രജ്ഞനായിരുന്ന ഫ്രാന്‍സ്ബോസ് (Franz Boas) ആണ് ആധുനിക നരവംശശാസ്ത്രത്തിന്റെ വികാസത്തിന് ഏറ്റവുമധികം സംഭാവന നല്കിയത്. അതിനെ ലക്ഷണമൊത്ത ഒരു ശാസ്ത്രശാഖയാക്കാനാണ് ബോസ് ആഗ്രഹിച്ചത്. നരവംശശാസ്ത്രത്തിന്റെ എല്ലാമേഖലകളിലും ബോസിനു താത്പര്യമുണ്ടായിരുന്നു. പുരാവസ്തുവിജ്ഞാനീയമൊഴിച്ചുള്ള എല്ലാമേഖലകളിലും ഇദ്ദേഹം ഫീല്‍ഡ്വര്‍ക്ക് നടത്തിയിട്ടുണ്ട്. 1899 മുതല്‍ 1937 വരെ ബോസ് കൊളംബിയ സര്‍വകലാശാലയില്‍ പ്രൊഫസറായിരുന്നു. ആധുനികനരവംശശാസ്ത്രത്തെ നിര്‍വചിച്ചത് ഫ്രാന്‍സ് ബോസാണെന്നു പറയാം. 20-ാം ശ.-ത്തിലെ പ്രശസ്തമായ മിക്കവാറുമെല്ലാ അമേരിക്കന്‍ നരവംശശാസ്ത്രജ്ഞരും ഇദ്ദേഹത്തിന്റെ വിദ്യാര്‍ഥികളാണ്. ആല്‍ഫ്രഡ് ക്രോബര്‍ (Alfred Kroeber), റൂത്ത് ബെന്ഡിക് (Ruth Bendeict), മാര്‍ഗരറ്റ് മീഡ് (Margaret Mead) തുടങ്ങിയവര്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു. വംശീയവും പരിണാമവാദപരവുമായ സിദ്ധാന്തങ്ങളെ ബോസ് നിരാകരിച്ചു. മനുഷ്യര്‍ക്കിടയിലെ ജനിതകവ്യത്യാസങ്ങളുപയോഗിച്ചുകൊണ്ട് സാംസ്കാരിക വ്യത്യാസങ്ങളെ വിശദീകരിക്കാനാവില്ലെന്ന് ബോസ് സിദ്ധാന്തിച്ചു. മൊത്തം മനുഷ്യര്‍ക്കും ബാധകമായ സിദ്ധാന്തങ്ങള്‍ ആവിഷ്കരിക്കുന്നതിനുപകരം സവിശേഷസമൂഹങ്ങളുടെ ചരിത്രവും സംസ്കാരവും അപഗ്രഥിക്കാനാണ് ബോസ് ശ്രമിച്ചത്. ബോസിന്റെ സൈദ്ധാന്തികസമീപനം ചരിത്രപരമായ സവിശേഷവാദം എന്നറിയപ്പെടുന്നു. പില്ക്കാലത്ത് വികസിച്ച സാംസ്കാരിക ആപേക്ഷികതാവാദ(Cultural relativism)ത്തിന് പ്രേരകമായത് ഈ സമീപനമാണ്.

ബോസിന്റെ സമകാലികരായിരുന്ന മിക്ക യൂറോപ്യന്‍ നരവംശശാസ്ത്രജ്ഞരും ഫ്രഞ്ച് സാമൂഹികശാസ്ത്രജ്ഞനായ എമിലി ദുര്‍ക്കൈമിന്റെ സിദ്ധാന്തങ്ങളെയായിരുന്നു ആസ്പദമാക്കിയിരുന്നത്. ബ്രിട്ടീഷ് നരവംശശാസ്ത്രജ്ഞരായിരുന്ന ബ്രോനിസ്ലാവ് മലിനോവ്സ്കിയും (Broni-slaw Malinowski) എ.ആര്‍. റാഡ്ക്ളിഫ് ബ്രൗണും (A.R.Radcliff Brown) മുഖ്യമായും ആശ്രയിച്ചത് ദുര്‍ക്കൈമിന്റെ സിദ്ധാന്തങ്ങളെയായിരുന്നു. ഈ സമീപനമാണ് ഘടനാപരമായ പ്രയോജനവാദം അഥവാ പ്രയോജനവാദം എന്നറിയപ്പെടുന്നത്. 1950-കളില്‍ ഫ്രഞ്ച് നരവംശശാസ്ത്രജ്ഞനായ ക്ളോഡ് ലെവി-സ്ട്രോസ് വികസിപ്പിച്ച സിദ്ധാന്തം ഘടനാവാദം എന്നറിയപ്പെടുന്നു. ഫ്രഞ്ച് സാമൂഹികശാസ്ത്രജ്ഞനായ ദുര്‍ക്കൈമിന്റെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനും നരവംശശാസ്ത്രജ്ഞനുമായിരുന്ന മാര്‍സല്‍ മോസി(Marcel Mauss)ന്റെയും ആശയങ്ങള്‍ ലെവിസ്ട്രോസിനെ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്. മിത്തുകള്‍, അനുഷ്ഠാനം, ഭാഷ എന്നിവയിലന്തര്‍ലീനമായ സാംസ്കാരികമാതൃകകള്‍, മനുഷ്യമനസിന്റെ അടിസ്ഥാനഘടനകളില്‍ മുദ്രിതമാണെന്ന് ലെവിസ്ട്രോസ് സിദ്ധാന്തിച്ചു. വസ്തുക്കളെ ദ്വന്ദ്വങ്ങളായി വിഭജിക്കുകയെന്നത് മനുഷ്യമനസ്സിന്റെ സാര്‍വത്രിക പ്രവണതയാണെന്ന് ലെവിസ്ട്രോസ് സിദ്ധാന്തിക്കുന്നു. പകല്‍/രാത്രി, കറുപ്പ്/വെളുപ്പ്, സ്ത്രീ/പുരുഷന്‍ എന്നിങ്ങനെയാണ് ദ്വന്ദ്വങ്ങള്‍. ഇത്തരം അടിസ്ഥാന പരികല്പനാമാതൃകകള്‍ സംസ്കാരങ്ങളിലൂടെ കൂടുതല്‍ വിശദമാക്കപ്പെടുകയാണ് ചെയ്യുന്നത്. പല സമൂഹങ്ങളും പരസ്പരവിരുദ്ധവും പരസ്പരപൂരകവുമായ സംഘങ്ങളായി സങ്കല്പിക്കുകയും ഓരോ സംഘത്തിനും ഒരു പൊതുപൂര്‍വികനുണ്ടെന്നു വിശ്വസിക്കുകയും ചെയ്യുന്നു. ഈ സംഘങ്ങള്‍ പല ആചാരങ്ങളും പങ്കുവയ്ക്കുന്നുണ്ട്.

സാംസ്കാരിക ഭൗതികവാദം/സാംസ്കാരിക പരിസ്ഥിതിവാദം. 1960-കളില്‍ അമേരിക്കന്‍ നരവംശശാസ്ത്രജ്ഞരായ ജൂലിയന്‍ സ്റ്റിവാര്‍ഡും റോയിറാപ്പപോര്‍ട്ടും (Roy Rappaport) മാര്‍വിന്‍ ഹാരിസും (Marvin Harris) സംസ്കാരവും സാമൂഹിക സംഘടനകളും ജനതയുടെ സാങ്കേതികവിദ്യ, സമ്പദ്ശാസ്ത്രം, പരിസ്ഥിതി എന്നിവയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന പഠനങ്ങള്‍ ആവിഷ്കരിച്ചു. സംസ്കാരത്തെയും സമൂഹത്തെയും മനസ്സിലാക്കുന്നതിന് സാമ്പത്തിക-പാരിസ്ഥിതിക സിദ്ധാന്തങ്ങള്‍ പ്രയോഗിക്കുന്ന രീതിയെയാണ് സാംസ്കാരിക ഭൗതികവാദം അഥവാ സാംസ്കാരിക-പരിസ്ഥിതിവാദം എന്നു പറയുന്നത്. പശുവിനെ 'പവിത്ര'മായി കാണുന്ന ഇന്ത്യയിലെ മതസമീപനത്തെക്കുറിച്ച് വിശദമായി പഠിച്ച മാര്‍വിന്‍ ഹാരീസിന്റെ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്.

1970-കളില്‍ അമേരിക്കന്‍ നരവംശശാസ്ത്രജ്ഞനായ ക്ലിഫോര്‍ഡ് ഗീര്‍ട്ടസും ബ്രിട്ടീഷ് നരവംശശാസ്ത്രജ്ഞനായ വിക്ടര്‍ ടേര്‍ണറും സാമ്പത്തികവും പാരിസ്ഥിതികവുമായ വിശദീകരണങ്ങളെ നിരാകരിച്ചു. ജനങ്ങളുടെ സാംസ്കാരിക ജീവിതത്തിന്റെ സവിശേഷതകളെ സാമ്പത്തിക-പാരിസ്ഥിതികഘടകങ്ങളിലൂടെ മനസിലാക്കാനാവില്ലെന്ന് ഇവര്‍ വാദിച്ചു. സവിശേഷമായ സാംസ്കാരിക പ്രതീകങ്ങള്‍ക്കും ആചാരങ്ങള്‍ക്കും നിര്‍ദിഷ്ട സംസ്കാരങ്ങളിലുള്ള അര്‍ഥമെന്താണെന്നാണ് ഇവര്‍ അന്വേഷിച്ചത്. ഈ രീതി പ്രതീകാത്മക നരവംശശാസ്ത്രം എന്നാണറിയപ്പെടുന്നത്. സമൂഹത്തിലെ ഏതെങ്കിലുമൊരു പ്രധാന ആചാരത്തെയോ പ്രതീകത്തെയോ വിശദമായി പഠനവിധേയമാക്കുന്ന രീതിയാണിവരുടേത്. ഒരു പ്രതീകം അഥവാ ആചാരം മുഴുവന്‍ സംസ്കാരത്തെയും എങ്ങനെ പ്രതീഫലിപ്പിക്കുന്നു എന്നാണിവര്‍ സിദ്ധാന്തിക്കുന്നത്. ഇന്തോനേഷ്യയിലെ ബാലിജനതയുടെ പരമ്പരാഗത ആചാരമായ കോഴിപ്പോരിനെക്കുറിച്ചുള്ള പഠനത്തിലൂടെ ബാലിജനതയുടെ സംസ്കാരത്തെ അപഗ്രഥിക്കാമെന്നാണ് ക്ലിഫോര്‍ഡ് ഗീര്‍ട്ട്സ് സിദ്ധാന്തിക്കുന്നത്.

1990-കളോടെ നരവംശശാസ്ത്രം അതിവിപുലമായ ഒരു വിജ്ഞാനമേഖലയായി വികസിച്ചു. ബോധപഠന വിദ്യാഭ്യാസം, പരിസ്ഥിതി, ഫെമിനിസം, സിനിമ, ഫോട്ടോഗ്രാഫി, മ്യൂസിയം, പോഷകാഹാരം, കൃഷി, രാഷ്ട്രീയം, നിയമം, മനശ്ശാസ്ത്രം, നാഗരിക പ്രശ്നങ്ങള്‍, തൊഴില്‍ എന്നിങ്ങനെ അസംഖ്യം വിഷയങ്ങളെ നരവംശശാസ്ത്രത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ അമേരിക്കന്‍ ആന്ത്രോപ്പോളജിക്കല്‍ അസ്സോസിയേഷന്‍ തയ്യാറായിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍