This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നയതന്ത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:32, 21 ജനുവരി 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നയതന്ത്രം

Diplomacy

രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളും ഇടപാടുകളും സമാധാനപരമായി കൈകാര്യം ചെയ്യുന്ന സമ്പ്രദായം. ആധുനിക കാലത്ത് ഇത് വളരെയേറെ വ്യവസ്ഥാപിതമായിരിക്കുന്നു. അന്താരാഷ്ട്ര ബന്ധങ്ങളെ കൂടിയാലോചനകളില്‍ക്കൂടെ സുഗമമാക്കുന്നതിന് നയതന്ത്രജ്ഞര്‍ സ്വീകരിക്കുന്ന മാര്‍ഗവും, നയതന്ത്രജ്ഞന്റെ പ്രവര്‍ത്തനശൈലിയും നയതന്ത്രമെന്നുതന്നെയാണ് അറിയപ്പെടുന്നത്. അന്താരാഷ്ട്രബന്ധങ്ങളെ സൈനികബലം മാത്രം നിയന്ത്രിക്കുന്നത് ഒഴിവാക്കാന്‍ നാഗരികത കണ്ടുപിടിച്ച ഏറ്റവും നല്ല മാര്‍ഗമാണ് നയതന്ത്രം.

സാമാന്യാര്‍ഥത്തില്‍, ഒരു സ്ഥിതിവിശേഷത്തെയോ, ഒരു പ്രശ്നത്തെയോ സമര്‍ഥമായി കൈകാര്യം ചെയ്യാനുള്ള കഴിവിനെയും നയതന്ത്രമെന്ന് വിശേഷിപ്പിക്കുന്നു.

ചിലപ്പോഴൊക്കെ നയതന്ത്രത്തെ വിദേശനയമെന്ന അര്‍ഥത്തില്‍ ഉപയോഗിക്കുന്നത് ശരിയല്ല. ഒരു രാജ്യത്തിന് മറ്റു രാജ്യങ്ങളുമായുള്ള ബന്ധങ്ങളുടെ ഉള്ളടക്കം, ലക്ഷ്യം, സ്വഭാവം, സമീപനം എന്നിവ അടങ്ങിയതാണ് വിദേശനയം. നയതന്ത്രമെന്നത് ഇവ പ്രാവര്‍ത്തികമാക്കാനുള്ള മാര്‍ഗവും ഉപകരണവുമാണ്. വിദേശനയം നടപ്പാക്കുന്നത് നയതന്ത്രത്തിലൂടെയാണ്. ആ നിലയില്‍ നയതന്ത്രം ഒരു രാഷ്ട്രത്തിന്റെ ഉപകരണം മാത്രമല്ല, രാഷ്ട്രവ്യവസ്ഥിതിയുടെ സ്ഥാപനങ്ങളിലൊന്നുകൂടിയാണ്.

നയതന്ത്രമെന്നതുകൊണ്ട് സാധാരണ അര്‍ഥമാക്കുന്നത് സാര്‍വദേശീയ തലത്തിലെ പ്രവര്‍ത്തനമാണ്. സമാധാനം, യുദ്ധം, വ്യാപാരം, സമ്പത്ക്രമം, സംസ്കാരം തുടങ്ങിയ കാര്യങ്ങളിലൊക്കെ രാഷ്ട്രങ്ങള്‍ തമ്മിലും ബഹുപക്ഷീയമായും ധാരണകളും, കരാറുകളുമൊക്കെ ഉണ്ടാക്കുന്നത് നയതന്ത്രപ്രവര്‍ത്തനങ്ങളിലൂടെയാണ്.

യൂറോപ്പില്‍ രാഷ്ട്രവ്യവസ്ഥിതി ഉദയം ചെയ്ത 15-ാം നൂറ്റാണ്ടുമുതല്‍തന്നെ രാഷ്ട്രങ്ങള്‍ തമ്മിലുള്ള സ്ഥിരമായ സമ്പര്‍ക്കങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും സ്ഥാപനപരമായ വ്യവസ്ഥിതി രൂപമെടുത്തു. യുദ്ധങ്ങള്‍ ഈ ബന്ധങ്ങളെ തടസ്സപ്പെടുത്തിയപ്പോഴും പ്രധാന സംവേദനമാര്‍ഗം നയതന്ത്രം തന്നെയായിരുന്നു. പ്രത്യേകപരിശീലനം ലഭിച്ചവര്‍ ഉള്‍പ്പെട്ട നയതന്ത്രസേവനസമ്പ്രദായവും സ്ഥാപിക്കപ്പെട്ടിരുന്നു. വിവരങ്ങള്‍ ശേഖരിക്കുവാനും, നയങ്ങളും പ്രവര്‍ത്തനങ്ങളും വ്യാഖ്യാനിക്കുവാനും, സൈനികവും രാഷ്ട്രീയവുമായ താത്പര്യങ്ങള്‍ സംരക്ഷിക്കുവാനും, വാണിജ്യവും വ്യാപാരബന്ധങ്ങളും പ്രോത്സാഹിപ്പിക്കുവാനുമായിരുന്നു ഇത്. വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുകയെന്നത് ആദ്യം മുതല്‍തന്നെ നയതന്ത്രത്തിന്റെ ഒരു പ്രധാനഭാഗമായിരുന്നു. പല രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളുടെ തുടക്കം വ്യാപാരത്തിലായിരുന്നു.

ഒരു രാഷ്ട്രത്തിന്റെ താത്പര്യങ്ങള്‍ മറ്റൊരു രാജ്യത്ത് പ്രതിനിധാനം ചെയ്യുന്നതുകൂടാതെ അവ തമ്മിലുള്ള ബന്ധങ്ങളിലെ ലക്ഷ്യങ്ങളും സാധ്യതകളും പ്രശ്നങ്ങളുമൊക്കെ വ്യക്തമാക്കുകയെന്നതും നയതന്ത്രത്തിന്റെ ഭാഗമാണ്. മാത്രവുമല്ല, അന്താരാഷ്ട്ര വ്യവസ്ഥിതിയെ നിയന്ത്രിക്കുന്ന നിയമങ്ങളും നടപടിക്രമങ്ങളും സ്ഥാപിക്കുന്നതും പരിരക്ഷിക്കുന്നതും നയതന്ത്രത്തിന്റെ ഭാഗമാണ്. ആ അര്‍ഥത്തില്‍ സാര്‍വദേശീയനിയമത്തിന്റെയും അന്താരാഷ്ട്ര സംഘടനകളുടെയും പ്രവര്‍ത്തനം സുഗമമാക്കുകയെന്നതും നയതന്ത്രത്തിന്റെ ഭാഗമാണ്.

ഒരു രാഷ്ട്രത്തിന്റെ നയതന്ത്രമാര്‍ഗങ്ങളും സൈനികമാര്‍ഗങ്ങളും വിഭിന്നമാണെങ്കിലും പല ശക്തികളുടെയും കാര്യത്തില്‍ ചില ഘട്ടങ്ങളിലെങ്കിലും ഇവ തമ്മിലുള്ള ബന്ധം വളരെ ശക്തമാകുന്നു. സൈനികഭീഷണി നിലനിര്‍ത്തിക്കൊണ്ടുള്ള നയതന്ത്രമുണ്ട്; യുദ്ധസന്നാഹത്തിനുള്ള നയതന്ത്രമുണ്ട്; സൈനികസന്നാഹത്തിനുള്ള നയതന്ത്രമുണ്ട്; സൈനികസഖ്യമുണ്ടാക്കാനുള്ള നയതന്ത്രമുണ്ട്. യുദ്ധത്തിനുശേഷം സമാധാനത്തിനുള്ള നയതന്ത്രവുമുണ്ട്. ഒരു രാജ്യത്തിന്റെ വിദേശനയത്തെ പ്രതിരോധനയത്തിനുകീഴിലാക്കുമ്പോള്‍ നയതന്ത്രം സൈനികലക്ഷ്യങ്ങളെയാണ് പ്രോത്സാഹിപ്പിക്കുന്നത്. യഥാര്‍ഥത്തില്‍ പ്രതിരോധനയം വിദേശനയത്തിന്റെ കീഴിലായിരിക്കണം.

അടുത്തും അകലെയുമുള്ള ഭരണാധികാരികളോട്-നിലവിലിരുന്ന ഗതാഗത മാര്‍ഗങ്ങളിലൂടെ എത്തിച്ചേരാവുന്ന രാജ്യങ്ങളില്‍ - ബന്ധങ്ങള്‍ പുലര്‍ത്താന്‍ ശ്രമിക്കുക എന്നത് പ്രാചീന കാലംമുതല്‍ ഭരണാധികാരികള്‍ ചെയ്തിരുന്നു. ആദ്യത്തെ നഗരരാഷ്ട്രങ്ങള്‍ സഹസ്രാബ്ദങ്ങള്‍ക്കുമുമ്പ് രൂപം പ്രാപിച്ചപ്പോള്‍ മുതല്‍ ഇത് തുടങ്ങിയതാണ്. പക്ഷേ നവോത്ഥാനകാലഘട്ടം വരെ നയതന്ത്രപ്രതിനിധികളെ മറ്റു രാഷ്ട്രങ്ങളിലേക്ക് അയയ്ക്കുന്നത് പ്രത്യേക ദൗത്യങ്ങള്‍ക്കായിരുന്നു. ദൌത്യം പൂര്‍ത്തിയായാല്‍ പ്രതിനിധി സ്വന്തം രാജ്യത്ത് തിരിച്ചെത്തും. പ്രതിനിധികള്‍ രാജവംശത്തില്‍പ്പെട്ടവരോ ഉന്നതകുലജാതരോ ആയിരിക്കും.

ആധുനികനയതന്ത്രത്തിന്റെ തുടക്കം നവോത്ഥാന കാലഘട്ടത്തിന്റെ ആരംഭത്തിലാണ്. വടക്കന്‍ ഇറ്റലിയിലെ നഗരരാഷ്ട്രങ്ങളിലായിരുന്നു സ്ഥിരം സ്ഥാനപതികളെ അയയ്ക്കുകയെന്ന രീതി തുടങ്ങിയത്. പുതിയ സമ്പ്രദായത്തിനും, നയതന്ത്രത്തിന്റെ പ്രമാണങ്ങളുടെ ആദ്യരൂപത്തിനും നേതൃത്വം നല്കിയത് മിലാനായിരുന്നു. ആദ്യത്തെ സ്ഥാനപതി സ്ഥാപനങ്ങള്‍-എംബസികള്‍-13-ാം നൂറ്റാണ്ടില്‍ സ്ഥാപിതമായി. ആധുനിക നയതന്ത്രത്തിന്റെ പല പാരമ്പര്യങ്ങളും ആരംഭിച്ചത് ഇറ്റലിയിലാണ്.

ഇറ്റലിയില്‍നിന്ന് ഈ സമ്പ്രദായം മറ്റു യുറോപ്യന്‍ രാഷ്ട്രങ്ങളിലേക്കു വ്യാപിച്ചു. പ്രധാന യൂറോപ്യന്‍ രാജ്യങ്ങള്‍ പരസ്പരം സ്ഥാനപതികളെ അയച്ചുതുടങ്ങി. ഒരു സ്ഥിരം പ്രതിനിധിയെ ആദ്യം അയച്ചത് സ്പെയിനായിരുന്നു - 1487-ല്‍ ഇംഗ്ലണ്ടിലേക്ക്. ആ കാലഘട്ടത്തില്‍ ആധുനിക നയതന്ത്രത്തിന്റെ ചട്ടങ്ങള്‍ വികസിപ്പിച്ചു. പ്രതിനിധി സംഘത്തിന്റെ തലവന്‍ അംബാസഡര്‍ ആയിരുന്നു. അംബാസഡര്‍മാര്‍ക്കു പ്രത്യേക പദവികളും അവകാശങ്ങളും ആതിഥേയരാഷ്ട്രങ്ങള്‍ നല്കിയിരുന്നു. അക്കാലത്തെ സ്ഥാനപതികള്‍ ഏതാണ്ട് എല്ലാവരും തന്നെ രാജകുടുംബങ്ങളില്‍ നിന്നോ പ്രഭുകുടുംബങ്ങളില്‍നിന്നോ ഉള്ളവരായിരുന്നു. ആധുനിക നയതന്ത്രത്തിന്റെ സമ്പ്രദായം പൂര്‍വയൂറോപ്പിലും, റഷ്യയിലും എത്തിയത് 18-ാം നൂറ്റാണ്ടിലാണ്.

നയതന്ത്രരംഗത്ത് അതുവരെയുണ്ടായിരുന്ന പല ധാരണകളെയും സംവിധാനത്തെത്തന്നെയും ഇളക്കിമറിക്കുന്നതായിരുന്നു 1789-ലെ ഫ്രഞ്ചുവിപ്ളവവും തുടര്‍ന്നുള്ള സംഭവവികാസങ്ങളും. അതുവരെ സാധാരണക്കാര്‍ക്ക് അപ്രാപ്യമായിരുന്ന നയതന്ത്രരംഗത്ത് അവരെത്തിയതോടെ നയതന്ത്രശൈലിയില്‍ മാറ്റമുണ്ടായി; നയതന്ത്രമെന്നത് രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും മാത്രം കാര്യമല്ലെന്ന സ്ഥിതിവിശേഷം ഉണ്ടായി. നെപ്പോളിയന്റെ പതനശേഷം യുറോപ്പ് നേരത്തെയുള്ള നയതന്ത്രസമ്പ്രദായത്തിലേക്കുമടങ്ങി.

പക്ഷേ യൂറോപ്പിനു പുറത്തുള്ള നയതന്ത്രപാരമ്പര്യങ്ങള്‍ വ്യത്യസ്തമായിരുന്നു. ഏതാണ്ട് തുല്യശക്തിരാജ്യങ്ങള്‍ അടങ്ങിയ രാഷ്ട്രവ്യവസ്ഥിതിക്കുള്ളതായിരുന്നു യൂറോപ്യന്‍ നയതന്ത്രം. നവോത്ഥാനകാലത്ത് ഇറ്റലിയിലും പില്ക്കാലത്ത് യൂറോപ്പില്‍ പൊതുവേയും അത്തരം ഒരു രാഷ്ട്രവ്യവസ്ഥിതിയാണുണ്ടായിരുന്നത്. പക്ഷേ മധ്യപൂര്‍വദേശമെന്ന് പാശ്ചാത്യര്‍ വിളിക്കുന്ന പശ്ചിമേഷ്യയിലും, ഏഷ്യയുടെ മറ്റു ഭാഗങ്ങളിലും ഇതായിരുന്നില്ല സ്ഥിതിവിശേഷം. ഇവിടെ ഉണ്ടായിരുന്നത് ഓട്ടോമന്‍ സാമ്രാജ്യവും ചൈനയുമായിരുന്നു. ഇവരണ്ടും മറ്റു രാജ്യങ്ങളുമായി ഉഭയകക്ഷി നയതന്ത്രത്തിനു തയ്യാറായിരുന്നില്ല. മറ്റു രാജ്യങ്ങളെക്കാള്‍ ഔന്നത്യമുണ്ടെന്ന് സ്വയം ധാരണയുണ്ടായിരുന്ന ഓട്ടോമന്‍ സാമ്രാജ്യം മറ്റു രാജ്യങ്ങളിലേക്ക് പ്രതിനിധികളെ അയച്ചിരുന്നില്ല; മറ്റു രാഷ്ട്രങ്ങള്‍ക്ക് ബന്ധം പുലര്‍ത്തണമെങ്കില്‍ ഇസ്താംബൂളിലേക്ക് പ്രതിനിധികളെ അയയ്ക്കണമെന്നായിരുന്നു നിബന്ധന. ചൈനയാണെങ്കില്‍ മറ്റു രാജ്യങ്ങളെയെല്ലാം അതിനു വളരെ താഴെയായി പരിഗണിച്ചിരുന്നു.

ആധുനിക നയതന്ത്രത്തിന്റെയെല്ലാം ആരംഭം എന്നു പറയാവുന്ന യൂറോപ്യന്‍ നയതന്ത്രത്തിന്റെ തുടക്കം ഒരുപുതിയ ലോകക്രമത്തെ പ്രതിനിധാനം ചെയ്ത 1648-ലെ വെസ്റ്റ് ഫാലിയാ ഉടമ്പടിയിലായിരുന്നു. ഈ ഉടമ്പടിയനുസരിച്ചുള്ള നയതന്ത്രം ഈ രാജ്യങ്ങളിലെ ഭരണവര്‍ഗമേധാവികള്‍ തമ്മിലുള്ളതായിരുന്നു. അവര്‍ക്ക് പൊതുവായ താത്പര്യങ്ങളെന്നാല്‍ അവരുടെ രാജ്യങ്ങളിലെ ബഹുഭൂരിപക്ഷം ജനങ്ങളുടെ താത്പര്യങ്ങളായിരുന്നില്ല.

പതിനേഴാം നൂറ്റാണ്ടില്‍ ദേശരാഷ്ട്രങ്ങളുടെ ഉയര്‍ച്ച ദേശീയതാത്പര്യം, ശാക്തിക തുലനസ്ഥിതി എന്നീ സങ്കല്പങ്ങളുടെ വികാസത്തിനു വഴിതെളിച്ചു. ഇവയില്‍ ആദ്യത്തേതനുസരിച്ച് നയതന്ത്രലക്ഷ്യങ്ങള്‍ രാഷ്ട്രതാത്പര്യങ്ങളില്‍ അധിഷ്ഠിതമായിരിക്കണം. രണ്ടാമത്തേത്, ഏറ്റവും ശക്തമായ രാഷ്ട്രങ്ങള്‍ തമ്മില്‍ ഒരു സന്തുലിതാവസ്ഥ നേടിയെടുത്ത് രാഷ്ട്രവ്യവസ്ഥിതി നിലനിര്‍ത്തുന്നതിലുള്ള ഒരു പൊതുതാത്പര്യത്തില്‍ അധിഷ്ഠിതമായിരുന്നു. ഈ രണ്ടുതാത്പര്യങ്ങളും വളര്‍ത്തിയെടുക്കുന്നതിന് നയതന്ത്രം ഉപയോഗിക്കാമെന്ന് വളരെ വേഗം വ്യക്തമായി.

1914-ല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഒന്നാം ലോകയുദ്ധത്തിന്റെ പിടിയിലമര്‍ന്നു. പ്രകടമായും അത് യൂറോപ്യന്‍ നയതന്ത്രസംവിധാനത്തിന്റെ തകര്‍ച്ചയായിരുന്നു. സ്വാഭാവികമായും ആ സംവിധാനം വിമര്‍ശനവിധേയമായി. യൂറോപ്യന്‍ നയതന്ത്രസംവിധാനത്തിന്റെ മുഖ്യവിമര്‍ശകന്‍ അമേരിക്കന്‍ പ്രസിഡന്റ് വൂഡ്റോവിത്സണായിരുന്നു. തുറസ്സായ നയതന്ത്രവും, കൂട്ടായ സുരക്ഷയുമാണ് ആവശ്യമെന്നായിരുന്നു വിത്സന്റെ നിലപാട്. ശാക്തികതുലനസ്ഥിതിയുടെ സിദ്ധാന്തവും പ്രയോഗവും വലുതും ചെറുതുമായ ശക്തികള്‍ തമ്മിലുള്ള വ്യത്യാസം, ദേശീയ താത്പര്യങ്ങള്‍ വളര്‍ത്തുന്നത്, രഹസ്യഏജന്റുമാര്‍, രഹസ്യ ഉടമ്പടികള്‍ - ഇവയെയെല്ലാം പ്രസിഡന്റ് വിത്സണ്‍ വിമര്‍ശിച്ചു.

പഴയ സമ്പ്രദായത്തിനുപകരം വിത്സണ്‍ ഒരു പുത്തന്‍ നയതന്ത്രം (New Diplomacy) നിര്‍ദേശിച്ചു - കൂട്ടായ സുരക്ഷയ്ക്ക് പ്രാധാന്യം നല്കുന്ന, വലുതും ചെറുതുമായ രാഷ്ട്രങ്ങളെ തുല്യാടിസ്ഥാനത്തില്‍ പരിഗണിക്കുന്ന, അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ പരസ്യമായ ഉടമ്പടികള്‍ക്കു രൂപംനല്കുന്ന ഒരു പുത്തന്‍ നയതന്ത്രം.

1919-ലെ വേഴ്സെയ്സ് ഉടമ്പടിയിലും, ലീഗ് ഒഫ് നേഷന്‍സിലും വിത്സന്റെ ആശയങ്ങളും നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അമേരിക്ക ലീഗ് ഒഫ് നേഷന്‍സിനെ ഉപേക്ഷിക്കുകയും, സ്വയം ഒറ്റപ്പെടലിന്റെ നയം സ്വീകരിക്കുകയും ചെയ്തപ്പോള്‍, യൂറോപ്യന്‍ ശക്തികള്‍ പഴയ സമ്പ്രദായത്തിലേക്കു തിരികെപ്പോയി-ശാക്തിക തുലനസ്ഥിതിയിലും, ദേശീയ താത്പര്യങ്ങളിലും അധിഷ്ഠിതമായ പഴയ സമ്പ്രദായം.

രണ്ടാം ലോകയുദ്ധകാലത്ത് യു.എസ്. പ്രസിഡന്റ് ഫ്രാങ്ക്ളിന്‍ റൂസ്വെല്‍റ്റും ഒരുപുതിയതരം നയതന്ത്രം സ്ഥാപിക്കുവാന്‍ ശ്രമിച്ചു. പുതിയ നയതന്ത്ര വ്യവസ്ഥിതിയുടെ ഏറ്റവും നല്ല പ്രതീകമായി ഐക്യരാഷ്ട്രസംഘടന നിലകൊള്ളുന്നുവെങ്കിലും രണ്ടാം ലോകയുദ്ധത്തിനുശേഷം സാര്‍വദേശീയ രാഷ്ട്രീയവും അതിന്റെ നയതന്ത്രവും യൂറോപ്യന്‍ മാതൃക തന്നെയാണ് തുടരുന്നത്.

ഒരു നയതന്ത്രവ്യവസ്ഥിതിയുടെ ചട്ടങ്ങളുടെ ക്രോഡീകരണം പതിനഞ്ചാം നൂറ്റാണ്ടുമുതല്‍ ഇരുപതാം നൂറ്റാണ്ടുവരെ പല ഘട്ടങ്ങളിലായാണ് നടന്നത്. പ്രോട്ടോക്കോളിനുള്ള നടപടിക്രമങ്ങള്‍ക്കു രൂപംനല്കിയത് 1815-ലെ വിയന്നാ കോണ്‍ഗ്രസ്സിലാണ്. അവിടെയാണ് രാഷ്ട്രങ്ങളുടെ ഔപചാരിക തുല്യത എന്ന പ്രമാണം അംഗീകരിക്കപ്പെട്ടത്. നയതന്ത്ര ബന്ധങ്ങള്‍, കോണ്‍സുലര്‍ ബന്ധങ്ങള്‍, ഉടമ്പടികളെപ്പറ്റിയുള്ള നിയമം എന്നിവയ്ക്കു വ്യക്തത നല്കി, നയതന്ത്രപ്രവര്‍ത്തനത്തിന് 1961, 63, 69 എന്നീ വര്‍ഷങ്ങളിലെ സമ്മേളനങ്ങള്‍ സമഗ്രമായ സാര്‍വദേശീയ നിയമം ഉണ്ടാക്കി. ബഹുഭൂരിപക്ഷം രാഷ്ട്രങ്ങളും ഇത് അംഗീകരിക്കുന്നു.

നയതന്ത്രപ്രവര്‍ത്തനത്തിന്റെ ലക്ഷ്യത്തില്‍ അടിസ്ഥാനപരമായി വ്യതിയാനം ഒന്നും ഉണ്ടായിട്ടില്ലെങ്കിലും, അതിന്റെ മാനങ്ങളിലും ശൈലിയിലും പല കാരണങ്ങളാലും മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളിലെ വര്‍ധമാനമായ സങ്കീര്‍ണത നയതന്ത്രപ്രവര്‍ത്തനത്തെ ബാധിക്കുന്നു. ഉഭയകക്ഷി ഇടപാടുകളോടൊപ്പമോ, അതിലുപരിയായോ, അന്താരാഷ്ട്ര സ്ഥാപനങ്ങളിലെ കൂടിയാലോചനകളും ഉടമ്പടികളുമൊക്കെ നയതന്ത്രത്തിന് പുതിയ മാനങ്ങള്‍ നല്കുന്നു. ആധുനിക സംവേദനമാര്‍ഗങ്ങള്‍, രാജ്യങ്ങള്‍ തമ്മിലും രാജ്യങ്ങളുടെ സ്ഥാനപതികളുമായും ഉള്ള സമ്പര്‍ക്കങ്ങളെയും സന്ദേശങ്ങളെയും ത്വരിതഗതിയിലാക്കിയിരിക്കുന്നു. അതോടൊപ്പം വേഗത്തില്‍ തീരുമാനങ്ങളെടുക്കേണ്ടത് അവശ്യമാക്കിത്തീര്‍ക്കുന്നു. മാധ്യമങ്ങളില്‍ പ്രത്യേകിച്ചു ദൃശ്യമാധ്യമങ്ങളില്‍, മറ്റു രാജ്യങ്ങളില്‍ നടക്കുന്ന സംഭവവികാസങ്ങളെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അവ പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുകയും, വിദേശനയത്തിലും നയതന്ത്രത്തിലും പ്രതികരണം ആവശ്യമാക്കുകയും ചെയ്യുന്നു.

നയതന്ത്രജ്ഞര്‍ക്കുള്ള പ്രത്യേക പദവിയും അവകാശങ്ങളും ആധുനികയുഗത്തിലാണ് ക്രോഡീകരിച്ചതെങ്കിലും അവയ്ക്ക് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. നയതന്ത്രജ്ഞന് ഒരു പവിത്രത കല്പിച്ച് നല്കിയിരുന്നു. ഇതിനെ നയതന്ത്രഒഴിവാക്കല്‍ (diplomatic immunity) എന്നുപറയുന്നു. പ്രത്യേകിച്ചും ക്രിമിനല്‍ നടപടികളില്‍നിന്നുള്ള ഒഴിവാക്കലായിരുന്നു ഇത്. 19-ാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് യൂറോപ്പില്‍ നയതന്ത്രാവകാശങ്ങള്‍ സ്ഥാപിക്കപ്പെട്ടത്. ഇത് പിന്നീട് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും സ്വീകരിക്കപ്പെട്ടു. ഈ അവകാശങ്ങള്‍ക്കു ഔപചാരിക അംഗീകാരം നല്കിയത് 1961-ലെ നയതന്ത്രബന്ധങ്ങളെ സംബന്ധിച്ച വിയന്ന കണ്‍വെന്‍ഷനിലൂടെയാണ് (Vienna Convention on Diplomatic Relations). 'കണ്‍വെന്‍ഷന്‍' എന്നത് അന്താരാഷ്ട്ര നിയമത്തിന്റെ ഭാഗമാണ്.

നയതന്ത്രജ്ഞര്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെ 'മിഷന്‍' എന്നാണ് വിളിക്കുക. ആ സ്ഥാപനങ്ങള്‍ക്ക് യാതൊരു തടസ്സവും കൂടാതെ പ്രവര്‍ത്തിക്കാനുള്ള സൌകര്യങ്ങളുണ്ടാക്കേണ്ടത് ആതിഥേയ രാഷ്ട്രത്തിന്റെ ചുമതലയാണ്. ആ സ്ഥാപനങ്ങളില്‍ അതിക്രമിച്ചുകയറുന്നതും നാശനഷ്ടങ്ങളുണ്ടാക്കുന്നതും സാര്‍വദേശീയ നിയമങ്ങളുടെ ലംഘനമാണ്. 1979 നവംബറില്‍ ഒരു സംഘം ഇറാനികള്‍ ടെഹറാനിലെ യു.എസ്. എംബസിയില്‍ അതിക്രമിച്ചുകടന്ന് പതിനാലുമാസത്തേക്ക് അമ്പത് എംബസി ഉദ്യോഗസ്ഥരെ ബന്ധികളാക്കിയ സംഭവമാണ് ഇത്തരം ലംഘനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായി ചൂണ്ടിക്കാട്ടാറുള്ളത്.

നയതന്ത്രദൗത്യം നിര്‍വഹിക്കുമ്പോള്‍ നയതന്ത്രമിഷനുകളില്‍ പ്രവര്‍ത്തിക്കുന്ന ആരെയും അറസ്റ്റുചെയ്യാനോ തടങ്കലില്‍ വയ്ക്കാനോ, പ്രോസിക്യൂട്ട് ചെയ്യാനോ പാടില്ല.

നയതന്ത്രസന്ദേശങ്ങളും പരിരക്ഷിക്കപ്പെടുന്നു. നയതന്ത്രരേഖകള്‍ എവിടെ കൊണ്ടുപോകുന്നതിനും, രാജ്യാതിര്‍ത്തികള്‍ കടത്തുന്നതിനും പൂര്‍ണസ്വാതന്ത്ര്യമുണ്ട്. അവയെ തടസ്സപ്പെടുത്താനോ പരിശോധിക്കാനോ പാടില്ല. നയതന്ത്രരേഖകള്‍ അയയ്ക്കുന്നത് നയതന്ത്രസഞ്ചികളിലാണ്. ആധുനികസംവേദന മാര്‍ഗങ്ങളൊക്കെ ഉണ്ടായിട്ടും ഇന്നും നയതന്ത്രസഞ്ചികള്‍ സാധാരണമാണ്.

നയതന്ത്രസേവനത്തിലുള്ളവര്‍ക്ക് ചില സംരക്ഷണങ്ങളും പ്രത്യേക അവകാശങ്ങളും പരസ്പരം നല്കുകയെന്നത് പരമാധികാരത്തെപ്പറ്റിയും, രാഷ്ട്രീയസ്വാതന്ത്യ്രങ്ങളെപ്പറ്റിയുമുള്ള ധാരണകളുടെ അടിസ്ഥാനത്തിലാണ്. നയതന്ത്രസേവനരംഗത്തുള്ളവരുടെ പ്രത്യേക പദവിയെപ്പറ്റിയുള്ള ചട്ടങ്ങള്‍ എല്ലാ രാഷ്ട്രവ്യവസ്ഥിതികള്‍ക്കും പൊതുവായുള്ളതും അന്താരാഷ്ട്ര നിയമത്തിന്റെ ആദ്യപ്രകാശനങ്ങളിലൊന്നുമാണ്.

കൂടിയാലോചനകള്‍ പല തലങ്ങളിലാണ് നടക്കുന്നത്. സാര്‍വദേശീയതലത്തില്‍ രാഷ്ട്രത്തലവന്മാര്‍ പങ്കെടുക്കുന്ന ഉച്ചകോടികളുണ്ട്. അതിനുമുമ്പായി മന്ത്രിതലചര്‍ച്ചകള്‍ നടക്കും. അവിടെ അംഗീകരിക്കുന്ന കരാറുകളും ഉടമ്പടികളുമൊക്കെ തയ്യാറാക്കുന്നത് നയതന്ത്രജ്ഞന്മാരുടെ ചര്‍ച്ചകളിലാണ്. അന്താരാഷ്ട്ര ഉടമ്പടികളുടെ പൂര്‍ണമായ വിവക്ഷകള്‍ പലപ്പോഴും നയതന്ത്രജ്ഞര്‍ക്കുമാത്രമേ മനസ്സിലാകുകയുള്ളു. ജനങ്ങള്‍ക്കു മനസ്സിലാക്കിക്കൊടുക്കാനുള്ള ക്രമീകരണങ്ങള്‍ പല ഗവണ്‍മെന്റുകളും ചെയ്യാറില്ല. മാധ്യമങ്ങള്‍ അവര്‍ക്കു പ്രധാനമെന്നു തോന്നുന്ന വ്യവസ്ഥകള്‍ വിശദീകരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യും. അന്താരാഷ്ട്ര നയതന്ത്രം ജനങ്ങളില്‍ നിന്ന് വളരെ വിദൂരത്തിലാണെന്ന വിമര്‍ശനത്തില്‍ കഴമ്പുണ്ട്.

കൂടിയാലോചനകളുടെ പല ഘട്ടങ്ങളിലും രഹസ്യ സ്വഭാവം നിലനിര്‍ത്തേണ്ട ആവശ്യമുണ്ട്. ഉന്നതതലങ്ങളിലുള്ള സമ്മേളനങ്ങള്‍-ഉച്ചകോടിയുമൊക്കെ-ഉയര്‍ത്തുന്ന പ്രതീക്ഷകള്‍ പലപ്പോഴും സഫലമാകാറില്ല. മാധ്യമങ്ങളുടെ സാന്നിധ്യവും ഇത്തരം സമ്മേളനങ്ങളുടെ സ്വഭാവത്തെ സ്വാധീനിക്കാറുണ്ട്. ഉന്നതതലസമ്മേളനങ്ങളുടെ പിന്നിലുള്ള ശ്രദ്ധേയമായ നയതന്ത്രമാണ് മിക്കപ്പോഴും ഇത്തരം സമ്മേളനങ്ങളെ പ്രസക്തമാക്കുന്നത്.

രാഷ്ട്രീയകാര്യങ്ങളെപ്പറ്റി മാത്രമല്ല കൂടിയാലോചനകളും, കരാറുകളുമൊക്കെയായി മറ്റു പല വിഷയങ്ങളും അന്താരാഷ്ട്രബന്ധങ്ങളില്‍ പ്രാധാന്യം അര്‍ഹിക്കുന്നു. പ്രത്യേക വിഷയങ്ങളില്‍ വൈദഗ്ധ്യമുള്ളവരും സാങ്കേതിക പരിജ്ഞാനമുള്ളവരുമൊക്കെ നയതന്ത്രകൂടിയാലോചനകളില്‍ പങ്കെടുക്കുന്നു.

വാണിജ്യകാര്യങ്ങളില്‍ കൂടിയാലോചനകളുടെ ആവശ്യവും പ്രാധാന്യവും വര്‍ധിച്ചുവരികയാണ്. ആധുനിക രാഷ്ട്രസംവിധാനത്തില്‍ കൂടിയാലോചനകള്‍ രണ്ടുരാഷ്ട്രങ്ങളെ മാത്രം ബന്ധിപ്പിക്കുന്നതാകണമെന്നില്ല. രണ്ടു രാഷ്ട്രങ്ങള്‍ തമ്മില്‍ ഒരുകാര്യത്തില്‍ കരാറുണ്ടാക്കുമ്പോള്‍ ആ കാര്യത്തില്‍ ആ രാജ്യങ്ങള്‍ ഏര്‍പ്പെട്ടിട്ടുള്ള മറ്റു കരാറുകളുണ്ടാകാം. അപ്പോള്‍ ആ കരാറുകളിലെ കക്ഷികളുമായും ചര്‍ച്ചകള്‍ ആവശ്യമായിവരും. ഉദാഹരണമായി 2007-ല്‍ ഇന്ത്യയും യു.എസ്സും ചേര്‍ന്നുണ്ടാക്കിയ സിവിലിയന്‍ ആണവക്കരാര്‍ അന്തിമരൂപത്തിലെത്തിക്കുന്നതിനുമുമ്പ് അന്താരാഷ്ട്ര ആണവഏജന്‍സിയുമായും, ആണവദായകസംഘവുമായും കൂടിയാലോചനകള്‍ ആവശ്യമായിവന്നു.

നയതന്ത്രസംവിധാനത്തിന് മൂന്ന് പ്രധാനഘടകങ്ങളുണ്ട്. ഒന്ന്, നയരൂപീകരണത്തിനും വിദേശത്തുള്ള പ്രതിനിധികള്‍ക്കുനിര്‍ദേശങ്ങള്‍ നല്കുന്നതിനുമുള്ള ഒരു സ്ഥാപനം. സാധാരണഗതിയില്‍ ഇത് ഒരു രാജ്യത്തിന്റെ വിദേശകാര്യമന്ത്രാലയമാണ്. രണ്ട്, വിദേശരാജ്യത്ത് നയതന്ത്രദൌത്യം വഹിക്കാന്‍ ഒരു സ്ഥാപനം. ഇതിനാണ് എംബസികള്‍. മൂന്ന്, ഈ പ്രവര്‍ത്തനത്തിനാവശ്യമായ ഉദ്യോഗസ്ഥന്മാര്‍. ഇതാണ് വിദേശകാര്യ സര്‍വീസ്.

നയതന്ത്രരംഗത്ത് ഐക്യരാഷ്ട്രസംഘടന നിര്‍വഹിക്കുന്ന പങ്ക് വളരെ വലുതാണ്. രാഷ്ട്രങ്ങളുടെ പരമാധികാരതുല്യത അംഗീകരിക്കുന്നതാണ് യു.എന്‍. ചാര്‍ട്ടര്‍. രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കാനുള്ള സംവിധാനവും നടപടിക്രമങ്ങളും ഐക്യരാഷ്ട്രസംഘടനയെ ഏറ്റവും വലിയ നയതന്ത്രവേദിയാക്കിത്തീര്‍ത്തു. മിക്കപ്പോഴും ലോക പൊതുജനാഭിപ്രായത്തിന്റെ ഒരു ചര്‍ച്ചാവേദിയായാണ് ഐക്യരാഷ്ട്രസംഘടനയുടെ പ്രതിച്ഛായയെങ്കിലും, നയതന്ത്രപ്രവര്‍ത്തനങ്ങള്‍ക്കുള്ള അതിവിപുലമായ സംവിധാനമാണ് ഐക്യരാഷ്ട്രസംഘടനയിലുള്ളത്.

ലോകത്തിലെ ഏറ്റവും വലിയ നയതന്ത്ര ഉദ്യോഗം ഐക്യരാഷ്ട്രസംഘടനയുടെ സെക്രട്ടറി ജനറലിന്റേതാണ്. സെക്രട്ടറി ജനറലിന്റെ പരസ്യമായ നയതന്ത്രപ്രവര്‍ത്തനത്തെപ്പറ്റിയേ നമുക്ക് അറിയാന്‍ കഴിയുകയുള്ളൂ. രാഷ്ട്രത്തലവന്മാരുമായും, ഗവണ്‍മെന്റുകളുമായും സെക്രട്ടറി ജനറല്‍ നിരന്തര സമ്പര്‍ക്കത്തിലേര്‍പ്പെടുന്നു.

രാഷ്ട്രങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളില്‍ ഇടപെട്ടു കൂടിയാലോചന നടത്തി പരിഹാരം തേടുവാന്‍ സെക്രട്ടറി ജനറലിനെ രക്ഷാസമിതി അധികാരപ്പെടുത്താറുണ്ട്. പ്രത്യേക അധികാരപ്പെടുത്തല്‍ കൂടാതെതന്നെ പരസ്യമായോ രഹസ്യമായോ കൂടിയാലോചനകള്‍ നടത്തുവാന്‍ സെക്രട്ടറി ജനറലിന് അവകാശമുണ്ടെന്ന് കരുതപ്പെടുന്നു.

ഒന്നാം ലോകയുദ്ധത്തിനുശേഷം പ്രസിഡന്റ് വിത്സണ്‍ നിര്‍ദേശിച്ച 'പുത്തന്‍ നയതന്ത്രം' അടുത്ത കാലത്ത് വേറൊരു അര്‍ഥത്തില്‍ ഉപയോഗിക്കുന്നു. ഇതിനെ അനൌദ്യോഗിക നയതന്ത്രം, സ്വകാര്യ നയതന്ത്രം എന്നൊക്കെ പറയാം. അന്താരാഷ്ട്ര ബന്ധങ്ങളില്‍ പൌരന്മാരും അവരുടെ സംഘങ്ങളും സംഘടനകളും കൂടുതല്‍ പങ്കുവഹിക്കുന്നുവെന്നാണ് ഇതിന്റെ അര്‍ഥം. അനൌദ്യോഗികസംഘടനകളും പഠനസംഘങ്ങളും, സ്ഥാപനങ്ങളുമൊക്കെ ദശകങ്ങളായി അന്താരാഷ്ട്ര പ്രശ്നങ്ങളുടെ സമാധാനപരമായ പരിഹാരത്തിന് പരിശ്രമിച്ചിട്ടുണ്ട്. ചില അന്താരാഷ്ട്രപ്രശ്നങ്ങള്‍ക്കു ലോകവേദിയില്‍ ശ്രദ്ധയോ അംഗീകാരമോ കിട്ടാതിരുന്ന സന്ദര്‍ഭങ്ങളില്‍ വേദിയൊരുക്കിയതും ഇത്തരം സംഘങ്ങളാണ്. ഏറ്റവും നല്ല ഉദാഹരണങ്ങളിലൊന്ന് ദക്ഷിണാഫ്രിക്കയിലെ അപാര്‍ത്തീഡിനെതിരെയുള്ള വ്യാപകമായ പൊതുജനാഭിപ്രായ രൂപീകരണവും നടപടികളുമാണ്. പല ഗവണ്‍മെന്റുകളുടെയും നയങ്ങളെ ഇത് സ്വാധീനിച്ചു. പല രാജ്യങ്ങളിലും മനുഷ്യാവകാശങ്ങളുടെ കാര്യത്തിലും ഗവണ്‍മെന്റുകളുടെ നയങ്ങളില്‍ മാറ്റം വരുത്താന്‍ അനൌദ്യോഗിക സമിതികള്‍ക്കും സംഘടനകള്‍ക്കും കഴിഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര സംഘടനകളുടെ പ്രവര്‍ത്തനങ്ങളെയും നയങ്ങളെയും സ്വാധീനിക്കുവാനും ഇത്തരം സംഘടനകള്‍ക്കു സാധ്യമായിട്ടുണ്ട്; ഉദാ. ലോകവ്യാപാരസംഘടനയുടെ പ്രവര്‍ത്തനങ്ങള്‍. ആധുനിക സംവേദനമാര്‍ഗങ്ങളായ ഇന്റര്‍നെറ്റും, ഇ-മെയിലുമൊക്കെ പുത്തന്‍ നയതന്ത്രത്തെ സജീവമാക്കിയിട്ടുണ്ട്.

‌ ‌ഇന്ത്യയ്ക്ക് നയതന്ത്രത്തിന്റെ ഒരു ദീര്‍ഘപാരമ്പര്യമുണ്ട് - രാജ്യങ്ങളും രാജവംശങ്ങളും ഉണ്ടായിരുന്ന പ്രാചീന ഇന്ത്യയില്‍ തുടങ്ങിയ ഒരു പാരമ്പര്യം. നയതന്ത്രം ഉള്‍പ്പെടെയുള്ള രാജ്യതന്ത്രത്തെപ്പറ്റിയുള്ള ആദ്യകൃതി കൌടില്യന്റെ അര്‍ഥശാസ്ത്രമാണ്. രാജ്യഭരണത്തിന്റെ എല്ലാവശങ്ങളെയുംപറ്റിയുള്ള ഈ ഗ്രന്ഥത്തില്‍ സുവ്യക്തമായ ഒരു നയതന്ത്രസിദ്ധാന്തം അടങ്ങിയിരിക്കുന്നു. വിദേശബന്ധങ്ങള്‍ നിര്‍ണയിക്കേണ്ടത് സ്വാര്‍ഥതാത്പര്യം -രാജാവിന്റെ താത്പര്യം-അനുസരിച്ചായിരിക്കണമെന്നും ധാര്‍മിക പരിഗണനകള്‍ക്കു പ്രസക്തിയില്ലെന്നുമാണ് ഈ സിദ്ധാന്തം. ഈ സ്വാര്‍ഥതാത്പര്യത്തിന്റെ ആധുനിക രൂപമാണ് ദേശീയതാത്പര്യം.

ഇന്ത്യയുടെ നയതന്ത്രസംവിധാനം പാശ്ചാത്യമാതൃകയിലാണ്; പ്രത്യേകിച്ചും ബ്രിട്ടീഷ് മാതൃകയില്‍. സമാധാനപരമായി, കൂടിയാലോചനകളില്‍ക്കൂടിവേണം തര്‍ക്കങ്ങള്‍ പരിഹരിക്കേണ്ടത് എന്ന പ്രമാണം ഇന്ത്യയുടെ വിദേശനയത്തിന്റെ അടിസ്ഥാനപ്രമാണങ്ങളിലൊന്നായിരുന്നു. ഇന്ത്യയുടെ വിദേശനയത്തിന്റെയും നയതന്ത്രത്തിന്റെയും ശില്പിയായിരുന്ന ആദ്യത്തെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു ഈ പ്രമാണത്തിന് വളരെ പ്രാധാന്യം നല്കിയിരുന്നു. നെഹ്റു രൂപംകൊടുത്ത വിദേശനയത്തിന്റെയും നയതന്ത്രത്തിന്റെയും പ്രമാണങ്ങള്‍ ഇന്നും പ്രസക്തമാണ്.

സ്വതന്ത്രവിദേശനയം ചേരിചേരാനയം എന്ന് അറിയപ്പെട്ടിരുന്നു. വിദേശനയത്തില്‍ സ്വതന്ത്രമായ സമീപനം-ഓരോ പ്രശ്നത്തെയും വിലയിരുത്തി സുചിന്തിതമായ തീരുമാനമനുസരിച്ചുള്ള പ്രവര്‍ത്തനം-ഇതായിരുന്നു ചേരിചേരാനയത്തിന്റെ സവിശേഷത (നോ: ചേരിചേരാനയം). ഇന്ത്യയുടെ നയതന്ത്രത്തിന്റെ അടിസ്ഥാനം സ്വതന്ത്രവിദേശനയമാണ്.

ലോകത്തിലെ പ്രധാനശക്തികേന്ദ്രങ്ങളുടെ നിലപാടുകളില്‍ അനിശ്ചിതത്വവും സന്ദിഗ്ധതയും തുടര്‍ന്നപ്പോഴും നിര്‍ണായമായ സാര്‍വദേശീയ സംഭവവികാസങ്ങളില്‍ ഒരു തത്ത്വദീക്ഷിത സമീപനത്തിന് ഇന്ത്യ കാട്ടിയ കഴിവ് അതിന് ഒരു പ്രത്യേക വിശ്വാസ്യതയും സ്ഥാനവും നേടിക്കൊടുത്തു. 1950-നും 1961-നുമിടയ്ക്ക് കൊറിയന്‍ യുദ്ധത്തിലും, ഇന്തോ-ചൈന പ്രതിസന്ധിയിലും പലസ്തീന്‍ പ്രശ്നത്തിലും, കോംഗോയിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിലും ഇന്ത്യ വഹിച്ച പങ്ക്, പ്രധാന സാര്‍വദേശീയ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കക്ഷിരഹിതവും അനുരഞ്ജനാത്മകവുമായ നയതന്ത്രമികവിന് അംഗീകാരമായി. സാര്‍വദേശീയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഇന്ത്യയ്ക്ക് ഇന്ന് കാര്യമായ പങ്കില്ല. ചേരിചേരാ പ്രസ്ഥാനം ബലഹീനമാകുകയും ചെയ്തു.

ഇന്ന് പ്രധാനമായുള്ളത് ഉഭയകക്ഷി നയതന്ത്രമാണ്; പ്രധാനമായും ഇന്ത്യാ-ചൈന, ഇന്ത്യാ-പാകിസ്താന്‍. ഇന്ത്യയ്ക്ക് അമേരിക്കയുമായുള്ള തന്ത്രപരപങ്കാളിത്തം ഇന്ത്യയുടെ നയതന്ത്രസാധ്യതകളെ പരിമിതപ്പെടുത്തുന്നുവെന്ന വിമര്‍ശനമുണ്ട്.

(നൈനാന്‍കോശി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍