This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നടരാജനൃത്തം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:08, 13 മേയ് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നടരാജനൃത്തം

നൃത്തകലാകോവിദനായ പരമശിവന്‍ വിവിധ സന്ദര്‍ഭങ്ങളിലും വേളകളിലും ശാസ്ത്രീയ നൃത്തശൈലീസമ്പ്രദായങ്ങളില്‍ നടത്തിയിട്ടുള്ള നൃത്തവിശേഷങ്ങള്‍. ഭാരതം അതിപ്രാചീനകാലം മുതല്‍ നാട്യത്തിനും നൃത്തത്തിനും വളരെ പ്രാധാന്യം നല്കിയിരുന്നു എന്നതിന് പ്രകടമായ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നത് മോഹന്‍ജദരോയില്‍നിന്നു ലഭിച്ച, ബി.സി. 2500-നും 1500-നുമിടയില്‍ പഴക്കമുള്ള, നര്‍ത്തകിയുടെ ശില്പമാണ്. ഇതിനെ ഒരു തിരിച്ചറിയലടയാളമായി ഗണിച്ചുകൊണ്ട് മുന്നോട്ടുപോയാല്‍ പിന്നീടു കാണുന്നത് നടരാജശിവന്റെ പ്രതീകാത്മക നൃത്തരൂപമാണ്. ശിവനെ നാട്യനൃത്താദികലകളുടെ അധിഷ്ഠാന ദേവനായി അവരോധിച്ചുകൊണ്ട് ഭരതമുനി രചിച്ച നാട്യശാസ്ത്രത്തിന്റെ ആവിര്‍ഭാവത്തോടെയാണ് നടരാജനൃത്തമെന്ന പരികല്പന ആര്‍ജവമുള്ളതായി പരിണമിക്കുന്നത്. വേദങ്ങളെയും സംഹിതകളെയും ബ്രാഹ്മണങ്ങളെയും ഉപനിഷത്തുകളെയും ഉപജീവിച്ച് രചിക്കപ്പെട്ടിട്ടുള്ള ഭാരതീയ ഇതിഹാസങ്ങളിലും പുരാണങ്ങളിലും നടരാജനെ നൃത്തവുമായി ബന്ധപ്പെടുത്തി ദാര്‍ശനികന്മാരും കവികളും പലപ്പോഴും ചിത്രീകരിച്ചതിന്റെ ഫലമായിട്ടാണ് ഭരതമുനി ശിവനെ ഭാരതീയ കലകളുടെയെല്ലാം സാര്‍വഭൗമനായി അവരോധിച്ചത്. നിരവധി ശില്പശാസ്ത്രലക്ഷണഗ്രന്ഥങ്ങളുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചും ദാര്‍ശനിക തത്ത്വചിന്തകളാല്‍ പ്രചോദിതരായും ആണ് ഭാരതത്തിലുടനീളം അസംഖ്യം ശിവക്ഷേത്രങ്ങളിലും ശിലാഭിത്തികളിലും നടരാജശിവന്റെ വിവിധ ശൈലികളിലും ഭാവരൂപങ്ങളിലുമുള്ള ശിലാ-ലോഹ-ദാരുശില്പങ്ങളും വിഗ്രഹങ്ങളും നിര്‍മിക്കപ്പെടുകയുണ്ടായത്. ഇവയിലെല്ലാംതന്നെ ശിവന്‍ ശാസ്ത്രീയനൃത്തത്തില്‍ അതീവ അവഗാഹമുള്ള ആചാര്യനും ഒരു മഹാനര്‍ത്തകനുമായിട്ടാണ് അവതരിപ്പിക്കപ്പെടുന്നത്.

നാട്യശാസ്ത്രത്തെമാത്രം അവലംബിച്ചു പറഞ്ഞാല്‍ എല്ലാവിധ നൃത്തവിശേഷങ്ങളുടെയും പ്രണേതാവാണ് നടരാജശിവന്‍. നവരസങ്ങളില്‍ പ്രധാനമായ വീര-രൌദ്ര-ബീഭത്സാദികളെ ആവിഷ്കരിക്കാനുപയുക്തമായ ആര്യഭടീവൃത്തിയിലുള്ള താണ്ഡവനൃത്ത സങ്കേതങ്ങളും സുകുമാരവും ശൃംഗാരാദി സൗമ്യരസങ്ങളാവിഷ്കരിക്കാനുതകുന്ന ലാസ്യനൃത്ത സമ്പ്രദായവും ശിവനില്‍നിന്നാണ് ഭരതമുനിക്കു ലഭ്യമാകുന്നത്. അഭിനയദര്‍പ്പണം, ബാലരാമഭരതം, സംഗീതരത്നാകരം, ശില്പരത്നം, വിഷ്ണുധര്‍മോത്തരപുരാണം തുടങ്ങിയ നാട്യനൃത്തശില്പസംഗീതാദികലകളുടെ ആധികാരിക ലക്ഷണഗ്രന്ഥങ്ങളും സൗന്ദര്യശാസ്ത്ര കൃതികളും ശിവന്റെ അസാധാരണമായ വൈദുഷ്യത്തെ പ്രകീര്‍ത്തിക്കുന്നുണ്ട്. തെക്കേ ഇന്ത്യയിലെ ശൈവാഗമങ്ങളിലും ശൈവസിദ്ധാന്തഭക്തിസാഹിത്യത്തിലും, ശ്രീശങ്കരന്റെ സൗന്ദര്യലഹരി, ശിവാനന്ദലഹരി എന്നിവയിലും കാളിദാസാദി മഹാകവികളുടെ കാവ്യങ്ങളിലും ശിവന്റെ ദേവതാവ്യക്തിത്വത്തിലെ നൃത്തകലാസ്വത്വത്തെപ്പറ്റി മനോഹരമായി ചിത്രീകരിക്കുന്നുണ്ട്. ശങ്കരാചാര്യരുടെ ശിവാനന്ദലഹരിയില്‍ നീലകണ്ഠനായ ശിവന്‍ ഒരു ആണ്‍മയിലിന്റെ രൂപത്തില്‍ പെണ്‍മയിലായ പാര്‍വതിയോടൊപ്പം നൃത്തം ചെയ്യുന്നതായി പറയുന്നു.

'സന്ധ്യാഘര്‍മദിനാത്യയോ ഹരികരാഘാതാ പ്രഭൂതാനക-

ധ്വാനോ വാരിദഗര്‍ജിതം ദിവിഷദാം ദൃഷ്ടിച്ഛടാചഞ്ചലാ;

ഭക്താനാം പരിതോഷബാഷ്പവിതതിര്‍ വൃഷ്ടിര്‍മയൂരീ ശിവാ

യസ്മിന്നുജ്ജ്വലതാണ്ഡവം വിജയതേ തം നീലകണ്ഠം ഭജേ'

(ശ്ളോകം 54. ശിവാനന്ദലഹരി)

സമഗ്രവും പ്രൗഢമനോഹരവുമായി കാളിദാസന്റെ ശാകുന്തളത്തിലും പറഞ്ഞിട്ടുണ്ട്.

'പ്രത്യക്ഷാഭിഃ പ്രപന്നസ്തനുഭിരവതു വസ്താഭി-രഷ്ടാഭിരീശഃ'

ശിവന്റെ അസ്തിത്വത്തില്‍ പ്രപഞ്ചത്തിലെ എല്ലാ സൃഷ്ടിസ്ഥിതി ലയങ്ങളുടെയും സമ്മേളനമാണ് കാളിദാസന്‍ ദര്‍ശിക്കുന്നത്.

പ്രസിദ്ധ നൃത്തലക്ഷണഗ്രന്ഥമായ ബാലരാമഭരതത്തില്‍ ശിവന്റെ പ്രചണ്ഡമായ താണ്ഡവനൃത്തം മനസ്സില്‍ കണ്ടുകൊണ്ടാണ് തിരുവിതാംകൂര്‍ മഹാരാജാവ് ബാലരാമവര്‍മ ഭാവഗംഭീരവും ശബ്ദാലങ്കാരപ്രധാനവുമായ ഈ വരികള്‍ രചിച്ചത്:

'ഝലം ഝലിതകങ്കണം തകതകാംഘ്രിസന്താഡിതം

ക്വണത് ക്വണിതനൂപുരം ഹരഹരേതി ശബ്ദോജ്ജ്വലം

ധിമിം ധിമിത ദുന്ദുഭിധ്വനിഘനാകുലം മദ്ദളൈര്‍-

ധണം ധണധണധ്വന ഞ്ജയതി താണ്ഡവം ശാംഭവം'

(ബാലരാമഭരതം 4)

ഇത്രമാത്രം യശസ്വിയായ ഒരു നര്‍ത്തകനെ വേറെങ്ങും കാണാന്‍ കഴിയുകയില്ല. അപ്രകാരമുള്ള നടരാജന്റെ താണ്ഡവംതന്നെ പലവിധത്തിലുണ്ട്.

ആനന്ദതാണ്ഡവം. ആനന്ദതാണ്ഡവമെന്ന നൃത്തശൈലീവിശേഷത്തെ മാത്രം പ്രകീര്‍ത്തിച്ച് അജ്ഞാതനാമാവായ ഒരു കവി രചിച്ച നടേശാഷ്ടകം എന്ന കവിതയിലെ ഒരു ശ്ലോകം സി. ശിവരാമമൂര്‍ത്തി തന്റെ നടരാജ-ഇന്‍ ആര്‍ട്ട്, തോട്ട് ആന്‍ഡ് ലിറ്ററേച്ചര്‍ എന്ന പ്രസിദ്ധ കൃതിയില്‍ ഉദ്ധരിക്കുന്നു.

'കുഞ്ചിത് കുഞ്ചിതരാമപാദവിലസന്‍ മഞ്ജീരശിഞ്ജീരവൈഃ

പുഞ്ചീഭൂതജഗത്രയം സുരഗണൈഃ കാഞ്ചിക്തപൂര്‍വൈര്‍നുതം

പഞ്ചാനാം സ്ഥിതിസൃഷടിസംഹൃതിതിരോധാനം പ്രസാദാത്മകം

കര്‍ത്താരം ശരണം ഭജാമി സതതം ശ്രീചിത്സഭാനായകം'

ഡോ. ആനന്ദകുമാരസ്വാമിയുടെ ദ് ഡാന്‍സ് ഒഫ് ശിവ എന്ന ഗ്രന്ഥം നടരാജനൃത്തത്തിന്റെ ദാര്‍ശനികവും കലാപരവും സാംസ്കാരികവുമായ മാനങ്ങളെക്കുറിച്ച് ചിന്തിക്കുന്നു. നടരാജശിവന്റെ നൃത്തത്തിന്റെ പ്രതീകാത്മകതയിലേക്ക് ആണ്ടിറങ്ങി കുമാരസ്വാമി നടത്തുന്ന പ്രസ്താവങ്ങളിലൊന്ന് ശിവന്റെ ഇപ്രകാരമുള്ള ബൃഹത്തരമായൊരു ബിംബകല്പനയിലൂടെ ഭാരതീയ കലാസൌന്ദര്യവീക്ഷണം ഉന്നതവും ഉദാത്തവുമായൊരു പദവിയിലെത്തിയിരിക്കുന്നു എന്നാണ്.

നാട്യശാസ്ത്രത്തിലെ വിശ്രുതമായ താണ്ഡവലക്ഷണമെന്ന നാലാം അധ്യായത്തില്‍ 108 നൃത്തകരണങ്ങളും 32 അംഗഹാരങ്ങളും നാലുവിധ രേചകങ്ങളും നിര്‍വചിക്കുന്നുണ്ട്. ഈവിധ നൃത്തസങ്കേതങ്ങള്‍ സ്വീകരിച്ച് ശിവന്‍ തനിച്ചും പാര്‍വതീസമേതനായും ആടിത്തിമിര്‍ക്കുന്നതായും അകമ്പടിക്കാരായി ഭൂതഗണങ്ങളും ബ്രഹ്മാവും വിഷ്ണുവും വാദ്യഘോഷത്തില്‍ പങ്കെടുക്കുന്നതായും പല ഗ്രന്ഥങ്ങളിലും പ്രസ്താവമുണ്ട്. ത്രിഗുണങ്ങള്‍ എല്ലാം ശിവനില്‍ ഉണ്ടെങ്കിലും തമോഗുണപ്രധാനിയായിട്ടാണ് യക്ഷന്റെ യാഗാനന്തരം ഒരു പ്രദോഷസന്ധ്യയിലും പിന്നീട് പൂര്‍ണചന്ദ്രികയില്‍ കുളിച്ചുനിന്നും ശിവന്‍ സംഹാരതാണ്ഡവം ആടിയതത്രെ.

ശിവന്റെ പഞ്ചക്രിയാദൗത്യങ്ങളുമായി ബന്ധപ്പെടുത്തിവേണം ശിവതാണ്ഡവങ്ങളെക്കുറിച്ച് നിരീക്ഷണം നടത്തേണ്ടതെന്ന് തമിഴ് ശൈവകൃതിയായ ഉണ്മൈവിലകത്തില്‍ അഭിപ്രായപ്പെടുന്നു. ശിവന്റെ ഒന്നാമത്തെ നിയോഗം മായയെ നീക്കലാണ് (സൃഷ്ടി). രണ്ടാമത് സൃഷ്ടിയുടെ അഗ്നിയെ കെടാതെ നിലനിര്‍ത്തുക(സ്ഥിതി)യും അപസ്മാരനെപ്പോലുള്ള ദുഷ്ടശക്തികളെ സംഹരിക്കുകയുമാണ്. മൂന്നാമത്തെ കടമ, ഭക്തന്മാരുടെ ആത്മാവിന് സായൂജ്യം (അനുഗ്രഹം) നല്കുകയും സംസാരമാകുന്ന സാഗരത്തില്‍നിന്ന് അവരെ മോക്ഷത്തിലേക്ക് എത്തിക്കുകയുമാണ് എന്നാണ് സങ്കല്പം. നാലാമത്തെയും അഞ്ചാമത്തെയും ചുമതല വ്യാസന്റെ ശിവമഹാപുരാണം വിദ്യേശ്വരസംഹിതയില്‍ പറയുന്നത് ഇങ്ങനെയാണ്:

'ആദ്യന്തമംഗലമജാതസമാനഭാവ-

മാര്യം തമീശമജരാമരമാത്മദേവം;

പഞ്ചാനനം പ്രബലപഞ്ചവിനോദശീലം

സംഭാവയേ മനസി ശങ്കരമംബികേശം.'

(ശിവമഹാപുരാണം. 1-1)

വിവിധ താണ്ഡവങ്ങള്‍. വിവിധ തരത്തിലുള്ള ശിവന്റെ താണ്ഡവനൃത്തങ്ങള്‍ മനസ്സിലാക്കണമെങ്കില്‍ ശിവനെക്കുറിച്ചുള്ള ചില അടിസ്ഥാന പുരാണേതിഹാസ പരികല്പനകള്‍ അറിഞ്ഞിരിക്കണം. പ്രജോഷ് ബാനര്‍ജി എന്ന ബംഗാളി നൃത്തനിരൂപകന്‍ പറയുന്നത് 'ശിവനെ തമോഗുണ പ്രധാനനായ സംഹാരമൂര്‍ത്തിയായും തീവ്ര തപസ്വിയും വിശ്വഗുരുവുമായ ദക്ഷിണാമൂര്‍ത്തിയായും ഭക്താഭീഷ്ടപ്രദായിയായ അനുഗ്രഹമൂര്‍ത്തിയായും നാം വിഭാവനംചെയ്യണം' എന്നാണ്. നാട്യശാസ്ത്രത്തില്‍ നിര്‍ദേശിക്കുന്ന 108 കരണങ്ങളും വിവിധ അംഗഹാരങ്ങളുമെല്ലാംതന്നെ നടരാജശിവന്‍ ഓരോ ഘട്ടത്തിലും സ്വന്തം നൃത്താനുഭൂതിയില്‍ തന്റെ തീവ്രമായ സംവേദനത്തിലൂടെ ആവിഷ്കരിച്ച ശാസ്ത്രീയ നൃത്തസങ്കേതങ്ങള്‍ ആണെന്നാണ് ചില ശൈവാഗമങ്ങള്‍ പറയുന്നത് എന്ന് ബാനര്‍ജി അഭിപ്രായപ്പെടുന്നു. ഈ അഭിപ്രായം ശരിയാണെന്നാണ് ടി.എ. ഗോപിനാഥറാവു എന്ന പണ്ഡിതന്റെ അഭിപ്രായം. ചതുര്‍വിധാഭിനയങ്ങളായ ആംഗികം, വാചികം, ആഹാര്യം, സാത്വികം എന്നിവയും ശിവസൃഷ്ടംതന്നെ.

'ആംഗികം ഭൂവനം യസ്യ

വാചികം സര്‍വവാങ്മയം

ആഹാര്യം ചന്ദ്രതാരാദി

തം നുമഃ സാത്ത്വികം ശിവം.'

(അഭിനയദര്‍പ്പണം 1-1)

ഭാരതത്തിലെ വിവിധ സ്ഥലങ്ങളില്‍ ഓരോരോ ഭാവരൂപത്തിലാണ് ശിവനെ ആരാധിച്ചുവരുന്നതും നടരാജശില്പനിര്‍മിതി നടത്തിയിട്ടുള്ളതും. ഉത്തര്‍പ്രദേശില്‍ ശിവനെ യോഗവൃത്തി ആചരിക്കുന്ന സാത്വികദേവനായും ബംഗാളില്‍ സംഹാരശിവനായും വിഭാവനം ചെയ്യുമ്പോള്‍ ചിദംബരത്ത് (തില്ലൈയില്‍) ചിദാകാശത്തു നിന്നുകൊണ്ട് കാലാതിവര്‍ത്തിയായി അനവരതം നൃത്തംചെയ്യുന്ന നടരാജനായി കല്പനചെയ്യുന്നു. ചതുരം, പരിവൃതം, ഉന്മത്തം, വലിതം എന്നീ ചതുര്‍വിധ നൃത്തനിലകളും സ്വീകരിച്ച് ചിദംബരക്ഷേത്രത്തില്‍ അദൃശ്യനായി നൃത്തം ചവിട്ടുന്ന ശിവനെന്ന ദേവതാസങ്കല്പം പടുത്തുയര്‍ത്തിയ ഭാരതീയരെ വിശ്രുതനായ ഫ്രഞ്ച് ഗ്രന്ഥകാരന്‍ റൊമൈന്‍ റൊളാങ് (Romain Rolland) അഭിനന്ദിച്ചുകൊണ്ട് ഇപ്രകാരം പ്രസ്താവിക്കുന്നു: 'നടരാജനൃത്തത്തില്‍ പ്രതിധ്വനിക്കുന്നത് പ്രപഞ്ചത്തിലെ ഗ്രഹങ്ങളുടെ സ്വരസംഗീതമേളയാണ്. ജീവിതത്തിന്റെ ആത്യന്തികലക്ഷ്യങ്ങളെക്കുറിച്ച് താന്‍ പര്യാലോചിക്കുമ്പോള്‍ പ്രപഞ്ചഹൃദയത്തിലെന്നപോലെ തന്റെ തരളമായ ഹൃദയത്തിനുള്ളിലും നടരാജന്റെ നൂപുരധ്വനി എപ്പോഴും മുഴങ്ങിക്കേള്‍ക്കുന്നു'. ആനന്ദകുമാരസ്വാമി നടരാജനൃത്തത്തെ മൂന്ന് സന്ദര്‍ഭങ്ങളിലുള്ളവയായിമാത്രം ഒതുക്കുന്നു. ശിവപ്രദോഷ സ്തോത്രത്തില്‍ പരാമര്‍ശിക്കുന്നതുപോലെ പ്രദോഷസന്ധ്യാനടനമാണ് ഒന്ന്. ഇതിന്റെ നൃത്തവേദി (സഭ) ശിവന്റെ തട്ടകമായ കൈലാസവും. ശ്മശാനസ്ഥലിയില്‍നിന്ന് താണ്ഡവമാടുന്ന തമോഗുണപ്രതീകമായ കാലഭൈരവനാണ് അടുത്തത്. ആര്യന്മാരുടെ ഇന്ത്യയിലേക്കുള്ള കടന്നുവരവിനുമുമ്പും, ഒരുപക്ഷേ, ആദികാലദ്രാവിഡര്‍ക്കും മുമ്പുണ്ടായിരുന്ന ആദിവാസികളുടെ ഒരു പ്രാഗ്ദേവതാസങ്കല്പത്തെ നടരാജശിവന്‍ പ്രതിനിധാനം ചെയ്യുന്നു. ഇതാണ് ശിവന്റെ മൂന്നാമത്തെ സ്വത്വം. തുടര്‍ന്ന് ആനന്ദകുമാരസ്വാമി ചിദംബരത്തെ നടരാജശിവനെ സംബന്ധിച്ച മിത്തും വിവരിക്കുന്നു.

ഊര്‍ധ്വതാണ്ഡവം: ആദ്യകാല ചോളകല(11-ാം.ശ

ആനന്ദതാണ്ഡവം. സൃഷ്ടിയെന്ന ദൗത്യവുമായി, അതായത് തന്റെ സകല ശക്തിയും അവബോധമാകെയും സൃഷ്ടികര്‍മത്തില്‍ കേന്ദ്രീകരിച്ച് അഭൌമമായ ഒരനുഭൂതിയില്‍ ആനന്ദപ്രഹര്‍ഷത്തോടെ നിര്‍വഹിക്കുന്ന നൃത്തമാണത്രെ ആനന്ദതാണ്ഡവം. ഉദാത്തമായൊരു ആത്മനിര്‍വൃതിയില്‍ സ്വയം വിസ്മരിച്ചുകൊണ്ടാണ് ആനന്ദതാണ്ഡവത്തില്‍ ശിവന്‍ തന്റെ കരചരണങ്ങള്‍ വിക്ഷേപിക്കുന്നതും അടവുകളും കരണങ്ങളും അനുബന്ധ അംഗഹാരങ്ങളും വിന്യസിക്കുന്നതും എന്ന് ശൈവാഗമങ്ങള്‍ പറയുന്നു. വൈയാകരണനായ പാണിനിയും യോഗസൂത്രവ്യാഖ്യാതാവായ പതഞ്ജലിയും ശിവന്റെ ആനന്ദതാണ്ഡവവേളയിലെ മനസ്സിന്റെ ഉച്ചസ്ഥായിയെപ്പറ്റി പരാമര്‍ശിക്കുന്നു.

വിജയതാണ്ഡവം. 'ആലീഢം' എന്ന പ്രാഥമിക നൃത്തനിലയിലിരുന്നുകൊണ്ട് വിവിധ പദകരവിന്യാസങ്ങളിലൂടെ ത്രിപുരാന്തകനെ പരാജയപ്പെടുത്തിയതിലുള്ള ആഹ്ലാദത്തോടെ, പ്രപഞ്ചം മുഴുവനും തന്റെ ശക്തിക്കധീനമായിരിക്കുന്നു എന്ന അഭിമാനത്തോടെ നടത്തുന്ന ശിവന്റെ വിജയതാണ്ഡവത്തെ പല പ്രാചീന സാഹിത്യകാരന്മാരും പ്രശംസിക്കുന്നുണ്ട്.

സര്‍വസാന്നിധ്യതാണ്ഡവം. ശിവപുരാണത്തില്‍ രുദ്രനും അഷ്ടമൂര്‍ത്തിയുമായ ശിവന്‍ പ്രപഞ്ചത്തിന്റെ എല്ലായിടത്തും തന്റെ സാന്നിധ്യം പ്രകടമാക്കുന്നു എന്നുമാത്രമല്ല സര്‍വസ്ഥാവര-ജംഗമ വസ്തുക്കളിന്മേലും തന്റെ ആധിപത്യം സ്ഥാപിക്കുകയും ചെയ്യുന്നു. 'സത്യം, ശിവം, സുന്ദരം' എന്ന ആപ്തവാക്യം ശിവനാണ് സാര്‍ഥകമാക്കുന്നത്. ശിവന്റെ മായാവിലാസം ഗ്രഹിക്കാനാവാത്തതിനാല്‍ ഖിന്നനായ നാരദമഹര്‍ഷി ശിവപാദങ്ങളില്‍ സ്വയം സമര്‍പ്പിച്ച് തപസ്സുചെയ്യുമ്പോള്‍ നാരദന്റെയും മറ്റു ഭക്തന്മാരുടെയും മുന്നില്‍ അദൃശ്യനായി നൃത്തംചെയ്യുന്നത് സര്‍വഗ്രാഹിയായ ശിവനാണ്. ജഗത്തിനെ മുഴുവനും സമ്മോഹിപ്പിക്കുന്ന നൃത്തമാണ് ദുര്‍ജ്ഞേയനായ ശിവന്‍ നടത്തുന്നത്.

'ദുര്‍ജ്ഞേയാ ശാംഭവീ മായാ സര്‍വേഷാം പ്രാണിനാമിഹ;

ഭക്തം വിനാര്‍പ്പിതാത്മാനം തഥാ സമ്മോഹതേ ജഗത്.'

(ശിവപുരാണം 2. 3)

ശരവണന്‍, ഭവന്‍, രുദ്രന്‍, ഉഗ്രന്‍, ഭീമന്‍, പശുപതി, ഈശാനന്‍, മഹാദേവന്‍ എന്നീ നിലകള്‍കൂടാതെ പ്രപഞ്ചമാകെ കൈയാളുന്ന ക്ഷേത്രജ്ഞന്‍, സൂര്യചന്ദ്രന്മാരിലൂടെ ഭാസിക്കുന്ന തേജസ്വിയായ ദേവനര്‍ത്തകന്‍ എന്നീ നിലകളിലാണ് സര്‍വസാന്നിധ്യതാണ്ഡവമാടുന്ന ശിവനെ കാണുന്നത്.

കാലാന്തകതാണ്ഡവം. ഈ താണ്ഡവസങ്കല്പമാകട്ടെ മരണത്തെയും കാലനെപ്പോലും ജയിക്കുന്ന കാലാരിമൂര്‍ത്തിയായി ശിവന്‍ നടത്തുന്ന നൃത്തവിശേഷമാണ്. തമിഴ് ശൈവകവിയായ ജ്ഞാനസംബന്ധരുടെ ഒരു മന്ത്രത്തില്‍ കാലാന്തകന്‍ പ്രകീര്‍ത്തിപ്പിക്കപ്പെടുന്നു. കൂടാതെ ശിവന്റെ ദ്വിലിംഗ പദവിയും അര്‍ധനാരീശ്വര കല്പനയും ഇതില്‍ ചേര്‍ന്നിരിക്കുന്നു. തഞ്ചാവൂരിലെ ബൃഹദീശ്വരക്ഷേത്രത്തിലും കൊടമ്പല്ലൂര്‍ ശിവക്ഷേത്രത്തിലും കാണുന്ന വിഗ്രഹങ്ങള്‍ കാലാന്തകനായ ശിവന്റേതാണ്.

ദക്ഷിണാമൂര്‍ത്തി താണ്ഡവം. ജ്ഞാന-വിജ്ഞാന-പ്രജ്ഞാനങ്ങളുടെ ദേവതയും, സാത്വികഭാവത്തിന്റെ മൂര്‍ത്തിമദ്ഭാവവുമായ ദക്ഷിണാമൂര്‍ത്തിശിവന്‍ വിദ്യാദേവതയായ സരസ്വതിയെപ്പോലെ വീണാവാദനം നടത്തുന്നു. തമിഴ്കവി രാമഭദ്രദേശികര്‍ അവകാശപ്പെടുന്നത് 'പാണിനിയുടെ പ്രസിദ്ധമായ അഷ്ടാധ്യായിയിലെ അടിസ്ഥാന വ്യാകരണസൂത്രങ്ങളെല്ലാം ദക്ഷിണാമൂര്‍ത്തിശിവന്റെ ഉപാസനയിലൂടെ പാണിനിക്ക് വരദാനമായി ലഭിച്ചതാണ്' എന്നാണ്. വേദങ്ങളുടെയെല്ലാം രചയിതാവും ശിവന്‍തന്നെ. ബ്രഹ്മവിദ്യാരഹസ്യങ്ങളും ശിവനാണ് ലോകത്തിനു നല്കിയത്. ശിവന്‍ തന്റെ നര്‍ത്തനവേളയില്‍ കൊട്ടുന്ന ഡമരുവിന്റെ (ഉടുക്കിന്റെ) നാദത്തില്‍നിന്നാണ് ഭാഷയും കലകളും ശാസ്ത്രങ്ങളും ആവിര്‍ഭവിച്ചതെന്നാണ് വിഷ്ണുധര്‍മോത്തരപുരാണം ഉദ്ഘോഷിക്കുന്നത്. ഭരതമുനിയുടെ അഭിപ്രായത്തില്‍ ശിവന്‍ പിടിക്കുന്ന 'ചിന്മുദ്ര' അഥവാ 'സംദംശമുദ്രാഹസ്തം' സൂചിപ്പിക്കുന്നത് ഗാന്ധര്‍വവേദമായ സംഗീതകലയുടെ മറുകരയെത്തിയ ദേവതയാണ് ശിവന്‍ എന്നാണ്. താണ്ഡവത്തില്‍ ഡമരു വായിക്കുന്നത് നൃത്തസംഗീതവാദ്യങ്ങള്‍ മൂന്നും തൗരത്രികമെന്ന ഏകതാസങ്കല്പം യാഥാര്‍ഥ്യവത്കരിക്കുവാനാണത്രെ.

അര്‍ധനാരീശ്വരതാണ്ഡവം. പ്രപഞ്ചാസ്തിത്വത്തിന്റെ സ്ഥിതിനിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ സൃഷ്ടിയിലെ വിഭിന്നവും അനുപൂരകങ്ങളുമായ സ്ത്രീപുരുഷ (ശിവശക്തി) അവസ്ഥകളെ (ലിംഗഭേദങ്ങളെ) സ്വന്തം വ്യക്തിത്വത്തില്‍ ഒരേസമയം സമന്വയിപ്പിച്ചുകൊണ്ടുള്ള നൃത്തമാണ് അര്‍ധനാരീശ്വര താണ്ഡവം. ശിവന്‍ താണ്ഡവം മാത്രമല്ല, സുകുമാരനൃത്തമായ ലാസ്യവും ചെയ്യുന്നുണ്ട്. പ്രപഞ്ചത്തിന്റെ പിതാക്കളായ ശിവനും പാര്‍വതിയും പദങ്ങളില്‍ ശബ്ദവും അവയുടെ അര്‍ഥവും ഒന്നുപോലെ അവിഭാജ്യമായി ഇഴചേര്‍ത്തിരിക്കുന്നതായി കാളിദാസന്‍ രഘുവംശത്തിന്റെ ആദ്യംതന്നെ സൂചിപ്പിക്കുന്നുണ്ട്.

'വാഗര്‍ത്ഥാവിവ സംപൃക്തൌ വാഗര്‍ത്ഥ പ്രതിപത്തയേ

ജഗതഃ പിതരൌവന്ദേ പാര്‍വതീപരമേശ്വരൌ'

(രഘുവംശം 1-1)

അഷ്ടമൂര്‍ത്തിതാണ്ഡവം. ശിവന്റെ എട്ടുവിധ നിയോഗങ്ങളും സ്വയം ഏറ്റെടുത്തുകൊണ്ട് ശിവന്‍ നടത്തുന്ന പ്രത്യേക നൃത്തമായിട്ടാണ് അഷ്ടമൂര്‍ത്തിതാണ്ഡവത്തെക്കുറിച്ച് ആനുഷംഗികമായി അഭിനവഗുപ്തന്‍ പ്രസ്താവിക്കുന്നത്. അദ്ദേഹത്തിന്റെ പ്രസിദ്ധമായ നാട്യശാസ്ത്രവ്യാഖ്യാനമായ അഭിനവഭാരതിയില്‍ വര്‍ണിക്കുന്ന അഷ്ടമൂര്‍ത്തിതാണ്ഡവത്തില്‍ ശിവന്റെ ജടാമൌലിയില്‍ ഗംഗയും നൃത്തം വയ്ക്കുന്നു. ജീവന്റെ അടിസ്ഥാനമായ ജലദേവത-ഗംഗ-ശംഭുവിന്റെ ഒരു രൂപമാണ്. കാളിദാസനും അഷ്ടമൂര്‍ത്തിയെ പ്രാര്‍ഥിക്കുന്നു:

'പ്രത്യെക്ഷാഭിഃ പ്രപന്നസ്തനുഭിരവതു വസ്താഭിരഷ്ടാഭിരീശഃ.'

ഊര്‍ധ്വതാണ്ഡവം. ശിവന്റെ ഊര്‍ധ്വതാണ്ഡവ സന്ദര്‍ഭത്തിനുപിന്നില്‍ ഒരു മത്സരത്തിന്റെ കഥ ഉണ്ട്. ശിവതാണ്ഡവവും ദേവീലാസ്യവും തമ്മിലുണ്ടായ ഒരു മത്സരത്തിന്റെ അന്ത്യമുഹൂര്‍ത്തത്തില്‍ ശിവന്‍ ബോധപൂര്‍വംതന്നെ, പ്രായേണ സ്ത്രൈണശക്തിക്ക് അപ്രാപ്യമായ (ദുഷ്കരമായ), ഊര്‍ധ്വജാനുകരണം എന്ന തന്ത്രം പ്രയോഗിച്ച് ശാലീനയായ പാര്‍വതിയെ അടിയറവ് പറയിപ്പിച്ചുവത്രെ. അപ്രകാരം ക്ളേശകരമായ നൃത്തകരണങ്ങള്‍ അനായാസം ചെയ്യുവാനുള്ള ജ്ഞാനവും ശേഷിയുമുള്ള ശിവന്‍ ഊര്‍ധ്വതാണ്ഡവംകൂടാതെ പ്രളയതാണ്ഡവംപോലെയുള്ള മറ്റു താണ്ഡവങ്ങളും പ്രയോഗിക്കുന്നുണ്ട്.

ഊര്‍ധ്വതാണ്ഡവം: ദക്ഷിണേന്ത്യ,പേരൂര്‍ ശിവക്ഷേത്രം

പ്രളയതാണ്ഡവം. സാന്ദര്‍ഭികമായി ഒരിക്കല്‍ മാത്രം, ദക്ഷപ്രജാപതിയുടെ യജ്ഞാനന്തരം, ഈ താണ്ഡവം ഉണ്ടായി. ദക്ഷനാല്‍ അപമാനിതനായ ശിവന്റെ ദുഃഖം ഭാര്യ സതിയുടെ ദേഹവിയോഗത്തോടുകൂടി ശതഗുണീഭവിച്ചു. അസഹ്യമായ ശോകഭാരവും പേറി ക്രോധത്തോടെ, ബീഭത്സതയോടെ, ശിവന്‍ ജട പിഴുതെടുത്ത് ഹോമാഗ്നിയിലെറിയുകയും, ആ അഗ്നിയില്‍നിന്ന് വീരഭദ്രനും വീരഭദ്രയും (മഹാകാളിയും) ആവിര്‍ഭവിക്കുകയും ചെയ്യുന്നു. വീരഭദ്രനും ഭദ്രയുംകൂടി ദക്ഷന്റെ യാഗശാല നശിപ്പിച്ച് അവന്റെ കഥകഴിക്കുന്നു. എന്നിട്ടും ക്രോധം അടങ്ങാതെ ശിവന്‍ താണ്ഡവനടനം തുടരുകയും ഉഗ്രമായ ജലപ്രളയമുണ്ടാവുകയും ചെയ്യുന്നു. പിന്നീട് ശാന്തനായി ഹിമവത്ശൃംഗത്തില്‍ മടങ്ങിച്ചെന്ന് ശിവന്‍ ദീര്‍ഘതപസ്സില്‍ മുഴുകിയതായും പറയപ്പെടുന്നു.

നടരാജനൃത്തം:വെങ്കലശില്പം (ദക്ഷിണേന്ത്യ ചോള :11-ാം ശ.

നന്ദികേശ്വരന്റെ അഭിനയദര്‍പ്പണമെന്ന നൃത്തകലാലക്ഷണഗ്രന്ഥം അനുസരിച്ച് ശിവന്റെ വിവിധ നൃത്തവിശേഷങ്ങളില്‍ രണ്ടെണ്ണം മാത്രമാണ് ഏറ്റവും പ്രധാനം: ശിവന്റെ ശുദ്ധനാട്യവും ശിവന്‍തന്നെ പാര്‍വതിയെ അഭ്യസിപ്പിച്ച ദേശിനിനാട്യവും. മറ്റ് അഞ്ചുവിധ നൃത്തങ്ങളും ജനസാമാന്യത്തിന്റെ ഇടയില്‍നിന്നുമുണ്ടായ ലോകധര്‍മിയായ നൃത്തങ്ങളാണ്. അഭിനയദര്‍പ്പണത്തിന്റെ ചുവടുപിടിച്ചു പറഞ്ഞാല്‍ ശിവന്‍ ഏഴുവിധ നൃത്തങ്ങള്‍കൂടി നിര്‍വഹിക്കാറുണ്ട്. ഇടതുകാലില്‍നിന്നുകൊണ്ട് വലതുകാല്‍ മടക്കി ഉടലിനെ വലത്തോട്ടു ചുഴറ്റി മല്ലികാമോദതാളത്തില്‍ - 'തത്ത ത ത്ത തരി കു ക കിണ തകിണ കിണതാ തകി കിണ തിതാ നകാ ജകതാ' എന്ന ജതിയുടെ വായ്ത്താരിക്കൊത്ത് വിവിധ പാദങ്ങള്‍, അടവുകള്‍, ചാരികള്‍, കരണങ്ങള്‍, അംഗഹാരങ്ങള്‍ എന്നിവ ചെയ്തുകൊണ്ട് നൃത്തം ചെയ്യുന്ന ഒരു താണ്ഡവമുണ്ട്. ഇതില്‍ ഹരിണപ്ളുതം, ഗംഗാവതരണം എന്നീ കരണങ്ങള്‍ എടുത്ത് ഊരൂദ്വൃത്തചാരിയില്‍ പര്യവസാനിക്കുന്നു.

ഏറ്റുമാനൂര്‍ ശിവക്ഷേത്രത്തിലെ ചുവര്‍ചിത്രം

മറ്റെല്ലാ താണ്ഡവനൃത്തങ്ങള്‍ക്കും പ്രത്യേക താളക്രമവും കാലപ്രമാണവും കരണാദിചാരികളും ഉണ്ട്. നടരാജന്റെ വാമഭ്രമണതാണ്ഡവവും ഇതുപോലെ വിവിധ താള വിന്യാസക്രമങ്ങളില്‍ കരിഹസ്താദികരണങ്ങളിലൂടെ കാല്‍മുട്ടുകളെ മാറിമാറി പരസ്പരം പിണയ്ക്കുന്ന വക്രബന്ധു ചാരിയും പ്രയോഗിക്കുന്ന ഒരു നൃത്തവിശേഷവും കൂടിയുണ്ട്. ഇപ്രകാരം ലീലാഭ്രമണം, ഭുജംഗഭ്രമണം, വിദ്യുത്ഭ്രമണം, ലതാഭ്രമണം എന്നീ താണ്ഡവങ്ങളും പരാമര്‍ശമര്‍ഹിക്കുന്നു. അതുപോലെ നികുഞ്ചിത, കുഞ്ചിത, അകുഞ്ചിത, പാര്‍ശ്വകുഞ്ചിത, അര്‍ധകുഞ്ചിതാദി ലളിതകരണങ്ങളോടുകൂടിയ നൃത്തങ്ങളും ശിവന്‍ ചെയ്യുന്നുണ്ട്. അവ പലപ്പോഴും ശിവപാര്‍വതിമാര്‍ ഒപ്പംനിന്ന് നൃത്തം നടത്തുമ്പോഴാണത്രേ വിനിയോഗിക്കപ്പെടുന്നത്.

18-ാം ശ.ത്തിലെ ഒരു പെയിന്റിംഗ് (ഛംബ):നാഷണല്‍ മ്യൂസിയം.ന്യൂഡല്‍ഹി
18-ാം ശ.ത്തിലെ കാങ്ഗ്രാ പെയിന്റിംഗ്: അലാഹാബാദ് മ്യൂസിയം

ഇവകൂടാതെ 'പെരുണി' തുടങ്ങിയ അനുഷ്ഠാനപരമായ നൃത്തങ്ങള്‍ കൂടിയുണ്ട്. 'പെരുണി'യെന്ന ബ്രഹ്മാനന്ദതാളത്തിലാടുന്ന നൃത്തം ബ്രഹ്മാവും ചെയ്യാറുണ്ടത്രേ. അതീവചടുലവും 16 മാത്രകളുമുള്ള, ഇരട്ട താളപ്രമാണത്തിലുള്ള 'പ്രേംഖനി'യെന്ന താണ്ഡവമാകട്ടെ, ശിവനും ബ്രഹ്മാവും ആടാറുണ്ട്. നടരാജനൃത്തത്തിന്റെ മുമ്പു പരാമര്‍ശിച്ച വിവിധ നൃത്ത ശൈലീവിശേഷങ്ങള്‍ ഒക്കെയും വിവിധ ചേരുവകളില്‍ ഭാരതീയ ശാസ്ത്രീയനൃത്തരൂപങ്ങളായ ഒഡിസ്സി, മണിപ്പുരി, കഥക്, കുച്ച്പുഡി, ഭരതനാട്യം, കഥകളി, കൂടിയാട്ടം, മോഹിനിയാട്ടം, ഓട്ടംതുള്ളല്‍ എന്നിവയിലും പല നാടോടിനൃത്തങ്ങളിലും ചില കാലദേശാനുസൃതമായ വ്യതിയാനങ്ങളോടെ അനവരതം അവതരിപ്പിച്ചുവരുന്നുണ്ട്. ഇവയ്ക്കെല്ലാം വേണ്ട ശാസ്ത്രീയ നൃത്തമാനദണ്ഡങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുവാന്‍ ലാക്ഷണീയഗ്രന്ഥങ്ങളായ നാട്യശാസ്ത്രം, അഭിനവഭാരതി, അഭിനയദര്‍പ്പണം, ഭരതാര്‍ണ്ണവം, സംഗീതരത്നാകരം, നൃത്തരത്നാവലി, അഭിനയചന്ദ്രിക, ഹസ്തമുക്താവലി, ബാലരാമഭരതം, ഹസ്തലക്ഷണദീപിക എന്നിവയും ഓരോ നൃത്തത്തിന്റെയും ആചാര്യന്മാര്‍ രചിച്ചിട്ടുള്ള കുറേ ആട്ടപ്രകാരങ്ങളും ഉള്ളതിനാല്‍ നടരാജനൃത്തം പ്രതിനിധാനം ചെയ്യുന്ന നിരവധി നൃത്തവിശേഷങ്ങള്‍ ലോകത്ത് നിലനിന്നുപോരുന്നു. ഇവയെല്ലാം കാണിക്കുന്നത് ലോകത്തെവിടെയും കാണാത്തത്ര അര്‍പ്പണബോധത്തോടും വളരെ വികസ്വരമായൊരു സൌന്ദര്യാവബോധത്തോടുംകൂടിയാണ് നൃത്തകലയെന്ന മനുഷ്യന്റെ സര്‍ഗവ്യാപാരത്തെ ഭാരതം സമീപിക്കുന്നതും നൂറ്റാണ്ടുകളായി പരിപാലിക്കുന്നതും എന്നാണ്. നടരാജവിഗ്രഹം ഭാരതീയ കലാപൈതൃകത്തിന്റെ അതിവാചാലമായ പ്രതീകമായിത്തീരുവാനുള്ള കാരണങ്ങള്‍ ഇവയാണ്. നോ: നടരാജന്‍, നടരാജവിഗ്രഹം

(പ്രൊഫ. എം. ഭാസ്കര പ്രസാദ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍