This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നഗര ഭൂമിശാസ്ത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:13, 15 മേയ് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നഗര ഭൂമിശാസ്ത്രം

Urban Geography

കാര്‍ഷികേതരവും ഉത്പാദന-സേവനപരവുമായ ധര്‍മങ്ങളെ ആശ്രയിച്ച് ഉപജീവനം നിര്‍വഹിക്കുന്ന നിബിഡ (dense) അധിവാസങ്ങളുടെ വിശിഷ്യാ, പട്ടണങ്ങളുടെയും നഗരങ്ങളുടെയും ഭൂമിശാസ്ത്രപരമായ സവിശേഷതകളെ സംബന്ധിച്ച വിജ്ഞാനശാഖ. ഇതിന്റെ പരിധിയില്‍പ്പെടുന്ന വിഷയങ്ങളില്‍ കൃഷി തുടങ്ങിയ അടിസ്ഥാന വൃത്തികളെ ഉള്‍പ്പെടുത്താറില്ല. നഗരാധിവാസങ്ങളുടെ സ്രോതസ്സ്, സ്ഥാനം, ഭൂവിവരണം, അവസ്ഥിതി, വളര്‍ച്ച, കര്‍മസരണി, സമാന അധിവാസങ്ങളുമായുള്ള പരസ്പരബന്ധം, സ്വാധീന മേഖല തുടങ്ങിയവയെപ്പറ്റിയുള്ള സമഗ്രപഠനത്തിലാണ് 'നഗരഭൂമിശാസ്ത്രം' ഊന്നല്‍ നല്കുന്നത്.

ഉത്പാദന-സേവനമേഖലകളിലുള്ള വികാസത്തെയും മേല്ക്കോയ്മയെയുമാണ് 'നഗര' എന്ന വിശേഷണം ദ്യോതിപ്പിക്കുന്നത്. ആധുനിക വിവക്ഷയില്‍, ഈവിധ പ്രവര്‍ത്തനങ്ങള്‍ കൂടുതലായുള്ളതും ഭൂരിപക്ഷം ജനങ്ങള്‍ അവയെമാത്രം ആശ്രയിക്കുന്നതുമായ മേഖലകളുടെ അതിര്‍വരമ്പുകള്‍ നിര്‍ണയിച്ച്, അവയുടെ ഭരണം പ്രത്യേക സമിതിയുടെ മേല്‍നോട്ടത്തില്‍ സംവിധാനം ചെയ്യപ്പെടുമ്പോഴാണ് പ്രസക്ത മേഖല 'നഗരം' എന്ന ഗണത്തില്‍പ്പെടുന്നത്. ജനപ്പെരുപ്പം, ഭൂവിസ്തൃതി, സാങ്കേതിക സൗകര്യങ്ങളുടെ തികവ് എന്നിവയെ അവലംബിച്ച് ഈദൃശമേഖലകള്‍ക്ക് പട്ടണം (town), നഗരം (city), മാനഗരം (metropolis), നഗരസമുച്ചയം (conurbation) എന്നിങ്ങനെ വികസനത്തിന് ആനുപാതികമായ വിശേഷണം നല്കപ്പെട്ടുവരുന്നു.

നഗരങ്ങളുടെ സ്ഥിതിവിവരങ്ങള്‍, വികാസദിശ, നിര്‍മാണ സംവിധാനം, വാസ്തുസവിശേഷതകള്‍, ജനവിതരണ ക്രമം, ഉത്പാദന മേഖലകള്‍, വ്യാപാര-വിപണനകേന്ദ്രങ്ങള്‍, ചികിത്സാലയങ്ങളും ശുചിത്വസംവിധാനവും, വിദ്യാലയങ്ങളും വിദ്യാകേന്ദ്രങ്ങളും, ക്രമസമാധാന വ്യവസ്ഥ, ഉല്ലാസസൌകര്യങ്ങള്‍, സഞ്ചാര-വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ തുടങ്ങിയവയൊക്കെ നഗരഭൂമിശാസ്ത്രത്തിന്റെ പഠനപരിധിക്കുള്ളില്‍ ഉള്‍പ്പെട്ടിരിക്കുന്നു. നഗരവത്കരണം (urbanization) എന്ന പ്രക്രിയയിലെ മുഖ്യ പ്രാചലം (prime parameter) ജനസംഖ്യാവര്‍ധനവാണ്. ജനപ്പെരുപ്പത്തിന്റെ തോതിനോടു കൂടിനില്ക്കത്തക്കവണ്ണം തൊഴിലവസരങ്ങളിലും ഉപജീവനമാര്‍ഗങ്ങളിലും ഏറ്റമുണ്ടാവണം. ഒപ്പംതന്നെ, നഗരാധിവാസത്തിന്റെ ആകര്‍ഷണമായ അടിസ്ഥാന സുഖസൗകര്യങ്ങളിലും വര്‍ധനവുണ്ടാകേണ്ടതുണ്ട്. പരസ്പര പൂരകങ്ങളായ ഈവിധ വികസനത്തിനുവേണ്ട ധനം നഗരത്തിലെ ഉത്പാദനമേഖലയാണ് സമാഹരിക്കേണ്ടത്. ഇക്കാരണത്താല്‍, ഉത്പാദന വര്‍ധനവാണ് നഗരവത്കരണത്തിന്റെ ജീവനാഡി എന്നു പറയാം. ഉത്പാദനസൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നത് കൂറ്റന്‍ ഫാക്റ്ററികളില്‍ നടത്തുന്ന വന്‍കിട വ്യവസായങ്ങളിലൂടെയോ ചെറുകിട വ്യവസായങ്ങളിലൂടെയോ പാര്‍പ്പിടങ്ങളില്‍ത്തന്നെയുള്ള കുടില്‍ വ്യവസായങ്ങളിലൂടെയോ ആവാം. നഗരങ്ങളുടെ ആസൂത്രിതമായ വളര്‍ച്ചയില്‍ ഇവ മൂന്നിനും ഏറെക്കുറെ തുല്യമായ പ്രാധാന്യം നല്കപ്പെടുന്നുമുണ്ട് (പരിസ്ഥിതിപരമായ കാരണങ്ങളാല്‍ ഇതില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടായെന്നു വരാം). ഉത്പാദനമേഖലയുടെ വളര്‍ച്ചയും ജനപ്പെരുപ്പത്തോടനുബന്ധിച്ചുള്ള ഭവന അടിസ്ഥാന സൗകര്യ വികസനവും ചേര്‍ന്ന്, പരമ്പരാഗതമായി നിലനിന്നുപോന്ന, കൃഷി തുടങ്ങിയ പ്രാഥമിക (primary) വൃത്തികളുടെ ശൈഥില്യത്തിന് ഇടയാവുന്നത് നഗരവത്കരണത്തില്‍ സാര്‍വത്രികമാണ്. പരമ്പരാഗത വൃത്തികളില്‍ ഏര്‍പ്പെട്ടിരുന്ന തദ്ദേശീയര്‍ നഗരവത്കരണത്തിന്റെ ഭാഗമായി ഉത്പാദന-സേവന മേഖലകളിലേക്കു ചുവടുമാറ്റുന്നു. ക്രമേണ ഇക്കൂട്ടരുടെ ജീവിതചര്യയിലെന്നപോലെ ജീവിതശൈലിയിലും നാഗരികത സ്വാധീനം ചെലുത്തുന്നു. ഫലത്തില്‍, നഗരവത്കരിക്കപ്പെടുന്ന മേഖലയ്ക്കു പുതിയ മുഖം കൈവരുന്നു. നഗരങ്ങളുടെ സമഗ്രപഠനത്തിനുള്ള പ്രായോഗികമാര്‍ഗം അവയെ വ്യവസായം, വ്യാപാര വാണിജ്യങ്ങള്‍, ഗതാഗത-വാര്‍ത്താവിനിമയ സംവിധാനം, ഇതര സേവനമേഖലകള്‍ എന്നിവയിലേര്‍പ്പെട്ടു ജീവിക്കുന്ന ജനസാമാന്യത്തിന്റെ അധിവാസ ശൃംഖലകളായി കൈകാര്യം ചെയ്യുകയാണ്. പാശ്ചാത്യ സംവിധാനങ്ങളെ ആധുനികം എന്നും പൗരസ്ത്യ സംസ്കാരങ്ങളെ പൗരാണികമെന്നും വ്യവഹരിച്ചുപോന്ന മുന്‍ പതിവിനുപകരം സംസ്കാരത്തിന്റെ അളവുകോല്‍ നാഗരികതയുടെ വളര്‍ച്ചയാണെന്ന വിവക്ഷ ഇപ്പോള്‍ സാര്‍വദേശീയമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.

മനുഷ്യാധിവാസങ്ങളുടെ ശാസ്ത്രീയപഠനം എന്ന നിലയ്ക്ക് നഗരമേഖലകളുടെ ആന്തരികഭാവങ്ങള്‍, ഉപമേഖലകളുടെ വ്യതിരിക്തത, അവയുടെ അന്യോന്യപ്രക്രിയകളും പരസ്പരപൂരകത്വവും, ഭൂമിയുടെ കാര്‍ഷികേതരവും എന്നാല്‍ സാന്ദ്രവുമായ ഉപഭോഗക്രമം, ജനവാസവും ഉപജീവന വ്യവസ്ഥയും തുടങ്ങിയ പ്രാചലങ്ങളെയാണ് നഗരഭൂമിശാസ്ത്രം പരിഗണിക്കുന്നത്.

1. നഗരങ്ങളുടെ നിര്‍വചന വ്യവസ്ഥ. കുറഞ്ഞത് 20,000 പേരെങ്കിലും സ്ഥിരമായി പാര്‍ത്തുവരുന്ന അധിവാസ കേന്ദ്രങ്ങളെയാണ് ഐക്യരാഷ്ട്രസഭ 'നഗരം' ആയി നിര്‍വചിച്ചിട്ടുള്ളത് (1979). വിവിധ രാജ്യങ്ങളില്‍ ഇതിന് വ്യത്യാസം വരാം. അല്‍ബേനിയയില്‍ 400 പേരുള്ള അധിവാസകേന്ദ്രത്തെപ്പോലും പട്ടണമായി ഗണിക്കുന്നു. ഡന്‍മാര്‍ക്കില്‍ പട്ടണത്തിനുവേണ്ട കുറഞ്ഞ ജനസംഖ്യ 250 ആണ്. ഫ്രാന്‍സിലേത് 2,000 ആയിരിക്കുമ്പോള്‍ യു.എസ്സില്‍ 20,000-ത്തിലേറെ ജനസംഖ്യയുള്ളയിടങ്ങളെ മാത്രമേ നഗരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നുള്ളൂ. ഇസ്രയേലില്‍ കാര്‍ഷികേതരവൃത്തിയില്‍ ഏര്‍പ്പെടുന്ന ഏത് അധിവാസകേന്ദ്രത്തെയും പട്ടണമായി വിശേഷിപ്പിക്കുന്നു. പട്ടണ/നഗരങ്ങളിലെ ജനസംഖ്യ അതിവേഗത്തില്‍ വര്‍ധിക്കുന്നുവെന്നത് സാര്‍വദേശീയ വസ്തുതയാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് അതിദ്രുതമായ വളര്‍ച്ചയാണ് ഇക്കഴിഞ്ഞ രണ്ടു ദശകങ്ങളില്‍ നഗരങ്ങള്‍ കാഴ്ചവച്ചത്. ഇതിനു സമാന്തരമായി കാര്‍ഷികേതര പ്രവര്‍ത്തനങ്ങളുടെ വികാസം, സാര്‍വത്രിക വിദ്യാഭ്യാസം, സാങ്കേതിക വിജ്ഞാനവ്യാപനം, സാംസ്കാരിക -വിനോദോപാധികളുടെ വ്യാപനം, പരിഷ്കൃത ജീവിതചര്യയോടുള്ള ആഭിമുഖ്യം തുടങ്ങിയവയിലും അതിവേഗത്തിലുള്ള പുരോഗതി ദൃശ്യമാണ്. ധനസമ്പാദനം ലക്ഷ്യമാക്കി നഗരങ്ങളിലേക്കു ചേക്കേറുന്ന പ്രവണതയ്ക്ക് ആക്കം കൂടിയതും നഗരങ്ങളുടെ വളര്‍ച്ചയ്ക്കു കാരണമായി.

ചുറ്റുപാടുമുള്ള പ്രദേശങ്ങളിലെ ജനങ്ങളില്‍ ഒരു വിഭാഗം ഉത്പാദന-സേവന വൃത്തികളില്‍ ആകൃഷ്ടരായി നഗരത്തിലേക്കെത്തുന്നതോടെ, അവിടത്തെ നിലവിലുള്ള ഉത്പാദനത്തിന്റെ തോത് ഇരട്ടിക്കുന്നു. ഉത്പാദനശേഷിയിലെ വര്‍ധനവ് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. ഇതോടൊപ്പം വിപണനവ്യവസ്ഥയിലും വികാസമുണ്ടാകും. ചുറ്റുപാടുമുള്ള പ്രദേശങ്ങളില്‍ വിളയുന്ന കാര്‍ഷിക വിഭവങ്ങള്‍ക്ക് നഗരത്തിനുള്ളിലും അവിടത്തെ ഉത്പന്നങ്ങള്‍ക്ക് സമീപ സ്ഥലങ്ങളിലും മെച്ചപ്പെട്ട വിപണന സൌകര്യം ലഭ്യമായിത്തുടങ്ങുന്നതോടെ ഗതാഗതം പോലുള്ള മറ്റു സേവന വൃത്തികളിലും ഏറ്റമുണ്ടാകും. സമീപപ്രദേശങ്ങളില്‍ ലഭ്യമായിട്ടുള്ളിടത്തോളം അസംസ്കൃത വസ്തുക്കളെ സമാഹരിക്കേണ്ടത് നഗരത്തിലെ ഉത്പാദനമേഖലയുടെ മുഖ്യ ആവശ്യമാണ്. ചുറ്റുപാടുമുള്ള മേഖല തങ്ങളുടെ വിളകള്‍ക്കും മറ്റും മെച്ചപ്പെട്ട വിപണിയായും ഉയര്‍ന്ന തോതിലുള്ള വേതനം നേടുന്നതിനും വിദ്യാഭ്യാസം, ചികിത്സാസൌകര്യം തുടങ്ങിയവയ്ക്കായും ഏതാണ്ട് പൂര്‍ണമായിത്തന്നെ നഗരത്തെ ആശ്രയിക്കുന്ന സ്ഥിതി സംജാതമാകുന്നു. ഈദൃശമേഖലകളെ ബന്ധപ്പെട്ട നഗരത്തിന്റെ പശ്ചാത്പ്രദേശം (Hinderland) എന്നാണു വിശേഷിപ്പിക്കുന്നത്. മെച്ചപ്പെട്ട ഉപജീവനമാര്‍ഗം തേടി കുടിയേറുന്ന ജനങ്ങളില്‍ ഭൂരിപക്ഷവും അടിസ്ഥാന സൌകര്യങ്ങളില്‍ ആകൃഷ്ടരായി നഗരമധ്യത്തും തുടര്‍ന്ന്, ഭൂമിദാരിദ്യ്രംമൂലം പ്രാന്തങ്ങളിലും പാര്‍പ്പുറപ്പിക്കുന്നു. ഇത് നഗരത്തിന്റെ വ്യാപ്തി വര്‍ധിക്കുന്നതിനു കാരണമാകുന്നു. പുതിയ അധിവാസ കേന്ദ്രങ്ങളില്‍ ഉത്പാദനമേഖല കാലൂന്നിത്തുടങ്ങുന്നതോടെ നഗരത്തിന്റെ വ്യാപ്തി ബഹിര്‍ദിശകളിലേക്കു സംക്രമിക്കും. പാര്‍പ്പിടകേന്ദ്രങ്ങളുടെ നിര്‍മാണത്തിനും തുടര്‍ന്ന് ജനങ്ങളുടെ സഞ്ചാരസൌകര്യത്തിനുമായി ഗതാഗത മാര്‍ഗങ്ങള്‍ വികസിപ്പിക്കേണ്ടതുണ്ട്; ഒപ്പംതന്നെ ശുദ്ധജല വിതരണം വാര്‍ത്താവിനിമയ സൌകര്യങ്ങള്‍, മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയവയ്ക്കുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തേണ്ടിവരുന്നു. ഇതേത്തുടര്‍ന്ന് ആദ്യം സേവന സംവിധാനങ്ങളും തുടര്‍ന്ന് ഉത്പാദന മേഖലയും നഗരപ്രാന്തങ്ങളിലേക്ക് ശ്രദ്ധതിരിക്കുന്നു. നഗരത്തിന്റെ ഭൂപരമായ വളര്‍ച്ചയ്ക്കുള്ള ക്രമാനുഗതമായ നടപടികളുടെ ആദ്യപടി ഇങ്ങനെ പൂര്‍ത്തീകരിക്കപ്പെടുന്നു. നഗരങ്ങള്‍ റോഡുകളെയും റോഡുകള്‍ നഗരങ്ങളെയും വളര്‍ത്തുന്നു.

ഉത്പാദനപരവും സേവനക്ഷമവുമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന ജനങ്ങള്‍ ഇടതൂര്‍ന്നു വസിക്കുന്ന അധിവാസ കേന്ദ്രങ്ങളുടെ പെരുപ്പത്തിലൂടെയാണ് നഗര വികസനം സാധ്യമാകുന്നത്. തങ്ങള്‍ നിവസിച്ചുപോന്ന ഗ്രാമീണ മേഖലയുടെ പിന്നാക്കാവസ്ഥ കുടിയേറ്റത്തിനു പ്രേരകമാകാം എന്നിരിക്കിലും മെച്ചപ്പെട്ട തൊഴിലവസരങ്ങളും ജീവിതസൗകര്യങ്ങളും പ്രദാനം ചെയ്യുന്നതിലൂടെ നഗരം ചെലുത്തുന്ന ആകര്‍ഷണമാണ് ജനങ്ങളെ വന്‍തോതില്‍ അവിടേക്കു ചേക്കേറാന്‍ പ്രേരിപ്പിക്കുന്നത്. ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് സ്ഥിരവും സാമാന്യവുമായ വരുമാനം ആവശ്യമാണ്. ഇത് ഉറപ്പുവരുത്തേണ്ടത് ഉത്പാദന മേഖലയുടെ വികാസത്തിലൂടെ ഉരുത്തിരിയുന്ന വന്‍തോതിലുള്ള തൊഴിലവസരങ്ങളാണ്. ഇക്കാരണത്താല്‍ നഗരവത്കരണവും ഉത്പാദന വര്‍ധനവും പരസ്പര പൂരകങ്ങളായി വര്‍ത്തിച്ചുപോന്നു. ഗതാഗത വാര്‍ത്താവിനിമയ രംഗങ്ങളില്‍ ഉണ്ടായിട്ടുള്ള അഭൂതപൂര്‍വമായ പുരോഗതിയെത്തുടര്‍ന്ന് ആധുനികകാലത്ത് ഭരണസ്ഥാനം, വിദ്യാകേന്ദ്രങ്ങള്‍, ഉല്ലാസകേന്ദ്രങ്ങള്‍ തുടങ്ങി പ്രത്യേക ധര്‍മത്തിന് ഊന്നല്‍ നല്കുന്ന വന്‍നഗരങ്ങള്‍ വികസിച്ചിട്ടുള്ളതും അപൂര്‍വമല്ല.


2. നഗരപരിധീനിര്‍ണയനം. നഗരങ്ങളെ സംബന്ധിച്ച പഠനത്തില്‍ ഏറ്റവും പ്രധാനവും എന്നാല്‍ ദുഷ്കരവുമായ ഘടകം അവയുടെ പരിധീനിര്‍ണയനമാണ്. ജനാധിവാസത്തിന്റെ സ്വഭാവം, ഉത്പാദനപരമായ ജീവസന്ധാരണം, ഭൂപരമായ വേര്‍തിരിയല്‍, സര്‍വോപരി ഭരണപരമായ സൌകര്യം എന്നിവയെ അവലംബിച്ചാണ് ഒരു നഗരത്തിന്റെ സീമ തിട്ടപ്പെടുത്തുന്നത്. എന്നാല്‍ മിക്കപ്പോഴും നഗരാധിവാസം നിശ്ചിത സീമയെ അതിലംഘിച്ച് വളര്‍ന്നുകാണുന്നു. ഇതിനു പോംവഴി എന്ന നിലയില്‍, വരാനിരിക്കുന്ന വികാസത്തെകൂടി കണക്കിലെടുത്ത്, നഗരവ്യാപ്തിയും സീമയും നിര്‍ദേശിക്കുന്ന പതിവാണ് മിക്ക രാജ്യങ്ങളും സ്വീകരിച്ചിട്ടുള്ളത്. ഇതിന്റെ ഫലമായി, പലപ്പോഴും നിലവിലുള്ള സാഹചര്യമനുസരിച്ച്, നിര്‍ദിഷ്ടസീമയ്ക്കുള്ളിലെ എല്ലാഭാഗത്തും നഗരാധിവാസം വ്യാപിച്ചിട്ടില്ലാത്ത അവസ്ഥ കാണപ്പെടാം. മറിച്ച്, നിര്‍ദിഷ്ട പരിധിയെ അതിലംഘിച്ച്, നാനാദിശകളിലേക്ക് ക്രമാതീതമായി വളര്‍ന്നിട്ടുള്ള നഗരങ്ങളും ധാരാളമുണ്ട്. നിയതമായ സീമാവലയത്തിനുള്ളില്‍ ഒതുങ്ങിനിന്ന്, ലോകോത്തരമായ വികാസവും പ്രാധാന്യവും ആര്‍ജിച്ചിട്ടുള്ള മൂന്നാമത് ഒരു വിഭാഗവുമുണ്ട്. ഈ അടിസ്ഥാനത്തില്‍ നഗരങ്ങളെ അന്തര്‍വ്യാപൃതം(overbound), ബഹിര്‍വ്യാപൃതം (underbound), സമവ്യാപൃതം (truebound) എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിക്കാവുന്നതാണ്. അന്തര്‍വ്യാപൃത നഗരങ്ങളില്‍ നഗരാധിവാസങ്ങളുടെയും നാഗരികവൃത്തികളുടെയും വളര്‍ച്ച ഭരണപരമായ അതിര്‍ത്തികള്‍ക്ക് ഉള്ളില്‍ മാത്രമായിരിക്കും. മറിച്ച്, ബഹിര്‍വ്യാപൃതനഗരങ്ങളില്‍ ഈ വളര്‍ച്ച ഭരണപരമായ സീമകളെ ഉല്ലംഘിച്ച് വികസിച്ചിട്ടുണ്ടാകും. വികസിതമേഖലയുടെയും ഔദ്യോഗിക നഗരത്തിന്റെയും അതിരുകള്‍ ഏറെക്കുറെ ഒന്നുതന്നെയാകുമ്പോഴാണ് പ്രസക്ത നഗരത്തെ സമവ്യാപൃതം എന്നു വിശേഷിപ്പിക്കുന്നത്; ഇവയുടെ പരിധിയും വികാസവും മിക്കപ്പോഴും ഭൂപരമായ വേര്‍തിരിവുകളാല്‍ നിയന്ത്രിതമായിരിക്കും.

അന്തര്‍വ്യാപൃതമോ ബഹിര്‍വ്യാപൃതമോ ആയ നഗരങ്ങള്‍ ഗ്രാമമേഖലകളെ ഉള്‍ക്കൊണ്ടു വളര്‍ന്നുകാണുന്നത് തികച്ചും സാധാരണമാണ്. നഗരാധിവാസങ്ങളായി പൊതുവില്‍ പരിഗണിക്കപ്പെടുന്ന പ്രദേശങ്ങളില്‍ത്തന്നെ കൃഷി, കാലിവളര്‍ത്തല്‍, മത്സ്യബന്ധനം തുടങ്ങിയ അടിസ്ഥാന ജീവിതമാര്‍ഗങ്ങള്‍ നിലനില്ക്കുന്നുണ്ടാവും. ജനസാന്ദ്രത, ഉത്പാദനപ്രക്രിയകളുടെ നിലവാരം, തൊഴില്‍പരമായ സ്ഥിതിവിവരം, ഗതാഗത-വാര്‍ത്താവിനിമയ സൌകര്യം തുടങ്ങി, നഗരങ്ങളെ ഇതര മേഖലകളില്‍നിന്നു വേര്‍തിരിക്കുവാന്‍ അവലംബിക്കുന്ന വസ്തുതകളൊന്നുംതന്നെ യഥാതഥമായി നിര്‍ണയിക്കാനാവാത്ത അവസ്ഥയുണ്ടാവുന്നു. ഇന്ത്യ, ചൈന തുടങ്ങി സാങ്കേതികവും സാമ്പത്തികവുമായി മുന്നേറിക്കൊണ്ടിരിക്കുന്ന രാജ്യങ്ങളിലാണ് നഗരപരിധീനിര്‍ണയനത്തിലെ ഈ സങ്കീര്‍ണത രൂക്ഷമായിത്തീര്‍ന്നിട്ടുള്ളത്.

3. നഗരങ്ങളുടെ സമീപകാല വളര്‍ച്ച. നഗരങ്ങളുടെ സമീപകാലത്തെ പെരുപ്പവും പ്രാമുഖ്യവും അവയെ സംബന്ധിച്ച പഠനങ്ങളില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നു. 18-ാം ശ.-ത്തിന്റെ അന്ത്യത്തില്‍ ലോകജനതയിലെ 3% മാത്രമാണ് 5,000-ലേറെ ജനസംഖ്യയുള്ള നഗരങ്ങളില്‍ അധിവസിച്ചിരുന്നത്. 2,000-ലെ കണക്കനുസരിച്ച് ഇത് 40% ആയി വര്‍ധിച്ചു. ലോകജനസംഖ്യ മൂന്നുമടങ്ങു വര്‍ധിച്ചതിനിടയില്‍ നഗരവാസികളുടെ എണ്ണത്തില്‍ മുപ്പതുമടങ്ങ് പെരുക്കമുണ്ടായി. 1950-70 കാലഘട്ടത്ത് ലോകത്തിലെ നഗരവാസികളുടെ ശതമാനം 28.2-ല്‍ നിന്ന് 36.0 ആയി ഉയര്‍ന്നു. ഇപ്പോഴത്തെ അനുമാനത്തില്‍ ലോക ജനസംഖ്യയിലെ പകുതിയോളവും നഗരങ്ങളിലാണു പാര്‍ക്കുന്നത്. ഭൂതലത്തിലെ അഭൂതപൂര്‍വമായ ജനപ്പെരുപ്പത്തില്‍ സാരമായ പങ്കുവഹിക്കുന്നത് നഗരങ്ങളിലെ ജനവര്‍ധനവാണ്-അഥവാ നഗരങ്ങളുടെ പെരുപ്പമാണ്. ജനാധിവാസങ്ങളുടെ ഭൂപരമായ വിന്യാസത്തിലും ജനലക്ഷങ്ങളുടെ ജീവിതനിലവാരത്തിലും നഗരവത്കരണം ചെലുത്തുന്ന സ്വാധീനം കണക്കിലെടുക്കുമ്പോള്‍ 'നഗരഭൂമിശാസ്ത്രം' എന്ന വിജ്ഞാന ശാഖയുടെ പ്രാധാന്യവും കാലികതയും സ്പഷ്ടമാവുന്നു. നഗരങ്ങളുടെ വളര്‍ച്ചയ്ക്ക് മുഖ്യ ആധാരം വ്യവസായവത്കരണമാണെന്ന മുന്‍കാല ധാരണയെ ആധുനിക പഠനങ്ങള്‍ നിരാകരിക്കുന്നു. നഗരങ്ങളെ സംബന്ധിച്ച ഗവേഷപഠനങ്ങള്‍ ആഗോളതലത്തില്‍ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയെയാണ് ഇത് സൂചിപ്പിക്കുന്നത്.

പത്തുലക്ഷത്തിലേറെ ജനവാസമുള്ള 'പ്രയുത നഗര'(Million City)ങ്ങളുടെ എണ്ണം 1921-ല്‍ മൊത്തം 24 ആയിരുന്നു. 1941-ല്‍ ഇത് 41 ആയും 1963-ല്‍ 113 ആയും 1988-ല്‍ 240 ആയും ഉയര്‍ന്നു. വികസിത രാജ്യങ്ങളെ അപേക്ഷിച്ച് വികസ്വര രാജ്യങ്ങളില്‍ പ്രയുത നഗരങ്ങളുടെ എണ്ണം വര്‍ധിച്ചുകാണുന്നൂ. ഈ പ്രവണത അഭിലഷണീയമല്ല. അമേരിക്കയിലും യൂറോപ്പിലും വികേന്ദ്രീകരണത്തിലൂടെ പ്രയുത നഗരങ്ങളിലെ ജനപ്പെരുപ്പം നിയന്ത്രിച്ചുനിര്‍ത്താനായിട്ടുണ്ട്. എന്നാല്‍ മൂന്നാംലോകത്തിലെ സാമ്പത്തിക സുസ്ഥിതി ആര്‍ജിച്ചുവരുന്ന രാജ്യങ്ങളില്‍ നഗരങ്ങളിലെ ജനപ്പെരുപ്പം പരിഹാരം കാണാത്ത പ്രശ്നമായി തുടരുന്നു. നഗരങ്ങള്‍ കുറഞ്ഞ കാലയളവില്‍ മഹാനഗരങ്ങളായി വളരുന്ന സ്ഥിതിയാണ് പൊതുവിലുള്ളത്. വ്യത്യസ്ത ധര്‍മങ്ങളുടെ അടിസ്ഥാനത്തില്‍ മഹാനഗരങ്ങളെ-വിശിഷ്യ, പ്രയുത നഗരങ്ങളെ-നഗരസമുച്ചയ(Conurbation)ങ്ങളാക്കി മാറ്റുകയാണ് സുകരമായ പരിഹാരം. എന്നാല്‍ ദുര്‍വഹമായ സാമ്പത്തികഭാരം ഈദൃശ നടപടികള്‍ക്ക് പ്രതിബന്ധം സൃഷ്ടിക്കുന്നു.

4. നഗരവികാസത്തിന്റെ അടിസ്ഥാന കാരണങ്ങള്‍. നഗരങ്ങളുടെ വളര്‍ച്ചയ്ക്കു കാരണമാകുന്നത് അടിസ്ഥാനപരമായി, സാമ്പത്തികപുരോഗതിയാണ്. എന്നാല്‍ സാംസ്കാരിക-സാമൂഹിക-രാഷ്ട്രീയ കാരണങ്ങളും അതിനിടയാക്കാം. ഉത്പാദനത്തിന്റെ തോതാണ് ഏത് നഗരത്തിന്റെയും വളര്‍ച്ചയും തളര്‍ച്ചയും നിര്‍ണയിക്കുന്നത്. പ്രത്യേക തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ സാങ്കേതിക മേന്മകള്‍ നേടുന്നതോടെ, ഉത്പാദനപരവും സാമ്പത്തികവുമായ അഭിവൃദ്ധിതേടി, മാതൃനഗരത്തിന്റെ പ്രത്യേക ഭാഗങ്ങളില്‍ ഉപനഗരങ്ങള്‍ കെട്ടിപ്പടുക്കുന്നത് ആഗോളതലത്തില്‍ ദൃശ്യമാവുന്ന പ്രവണതയാണ്. മിക്കപ്പോഴും ഉപനഗരങ്ങള്‍ മാതൃനഗരത്തിന്റെ സീമകളെ ഉല്ലംഘിച്ചു വികസിക്കാറുണ്ട്, ഈദൃശ സമൂഹങ്ങളുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും നിലനിര്‍ത്തുന്നതിനും സേവനവ്യവസ്ഥയിലും ഭരണസംവിധാനത്തിലും ആവശ്യമായ വിപുലീകരണം വേണ്ടിവരും. ഇതിന്റെ പര്യവസാനം നഗരത്തിന്റെ മൊത്തത്തിലുള്ള വളര്‍ച്ചയായിരിക്കും. സാങ്കേതിക പുരോഗതിയുടെയും തന്മൂലമുണ്ടാകുന്ന സാമ്പത്തിക വളര്‍ച്ചയുടെയും പരിണതഫലമാണ് നഗരവത്കരണം എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

നിലനില്പിനായുള്ള ജീവസന്ധാരണ പ്രക്രിയകളില്‍നിന്നു വ്യതിചലിച്ച് ഉത്പാദനപരവും ലാഭകരവുമായ തൊഴിലുകള്‍ ലക്ഷ്യം വയ്ക്കുന്നതിലൂടെയാണ് ജനങ്ങള്‍ നഗരങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. ഇപ്പോള്‍ അടിസ്ഥാന വൃത്തികളായ കൃഷി, മൃഗപരിപാലനം, ഖനനം, മത്സ്യബന്ധനം തുടങ്ങിയവയുടെ മണ്ഡലങ്ങളില്‍പ്പോലും സാങ്കേതിക മികവുതേടി പ്രത്യുത്പാദനപരമായ ധര്‍മങ്ങള്‍കൂടി അനുഷ്ഠിക്കാവുന്ന നിലയിലേക്ക് മനുഷ്യസമൂഹം വളര്‍ന്നിരിക്കുന്നു. എങ്കിലും ഈദൃശ പുരോഗതി കൈവരിക്കുവാന്‍ ഇടതിങ്ങി പാര്‍ക്കേണ്ടുന്ന സാഹചര്യം നിലനില്ക്കുന്നു. 'നഗരത്തുരുത്തു'(urban isle)കളുടെ പെരുപ്പത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. അന്തര്‍വ്യാപൃത നഗരങ്ങളില്‍ ഈ സവിശേഷത സര്‍വസാധാരണമാണ്. പ്രത്യേകയിനം ഉത്പാദന സംവിധാനവും അനുബന്ധ വൃത്തികളും ഒന്നുചേര്‍ന്ന് സൃഷ്ടിക്കുന്ന നഗരത്തുരുത്തുകളും അവ വേറിട്ട നിലയിലോ കൂട്ടുചേര്‍ന്നോ വര്‍ണിക്കുന്ന നിബിഡാധിവാസങ്ങളും സാമൂഹികവും ഭരണപരവുമായ ഇടപെടലുകളിലൂടെ ഇവയ്ക്കുണ്ടാകുന്ന സഹബന്ധങ്ങളുടെ ഫലമായി ഉരുത്തിരിയുന്ന നഗരങ്ങളും തുടര്‍ന്ന് വികാസം പ്രാപിക്കുന്ന മഹാനഗരങ്ങള്‍, നഗരസമുച്ചയങ്ങള്‍ എന്നിവയുമാണ് വരുംകാലത്ത് പ്രതീക്ഷിക്കാവുന്നത്. അന്തിമ വിശകലനത്തില്‍, ആധുനിക നഗരത്തെ സാമ്പത്തിക വ്യവഹാരങ്ങളുടെ മാറ്റ് വര്‍ധിപ്പിക്കുവാന്‍ പോന്ന സുദൃഢമായ സാമൂഹിക കെട്ടുപാടായി നിര്‍വചിക്കാം. നഗരങ്ങളെ സംബന്ധിച്ച ഭൂമിശാസ്ത്രപരമായ പഠനഗവേഷണങ്ങള്‍ക്ക് മുന്‍തൂക്കം നല്കേണ്ടതിന്റെ ആവശ്യകത ഈ നിര്‍വചനത്തില്‍നിന്ന് സുവ്യക്തമാണ്.

(എന്‍.ജെ.കെ. നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍