This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധൃഷ്ടദ്യുമ്നന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ധൃഷ്ടദ്യുമ്നന്‍

മഹാഭാരതത്തിലെ കഥാപാത്രം. ദ്രുപദന്റെ പുത്രനും പാഞ്ചാലിയുടെ സഹോദരനുമായ ഇദ്ദേഹമാണ് ഭാരതയുദ്ധത്തില്‍ ദ്രോണാചാര്യരെ വധിക്കുന്നത്. സുദീര്‍ഘമായ ഒരു സംഭവ പരമ്പരയുടെ പര്യവസാനമെന്ന നിലയിലാണ് ധൃഷ്ടദ്യുമ്നന്‍ ദ്രോണാചാര്യരെ വധിച്ചത്.

ദ്രോണരും ദ്രുപദനും സഹപാഠികളായിരുന്നു. ദ്രുപദന്‍ യുവരാജാവും ദ്രോണര്‍ ബ്രാഹ്മണകുമാരനുമായിരുന്നു. ഉറ്റ ചങ്ങാതിമാരായിരുന്നു ഇവര്‍. സൌഹൃദത്തിന്റെ പാരമ്യതയില്‍ ദ്രുപദന്‍ താന്‍ രാജാവാകുമ്പോള്‍ പകുതിരാജ്യം ദ്രോണര്‍ക്കു നല്കുമെന്നു വാഗ്ദാനം ചെയ്തു. വിദ്യാഭ്യാസാനന്തരം രണ്ടുപേരും രണ്ടുവഴിക്കു പോവുകയും ദ്രുപദന്‍ രാജാവായി മാറുകയും ചെയ്തു. ദ്രോണരാകട്ടെ കുടുംബം പുലര്‍ത്തുന്നതിനുതന്നെ നന്നേ വിഷമിച്ച് കാലം നയിച്ചു. ദാരിദ്യ്രം കൂടിവന്നപ്പോള്‍ തന്റെ സുഹൃത്തായ ദ്രുപദനെ സമീപിച്ച് അല്പം സഹായം അഭ്യര്‍ഥിക്കാന്‍ തീരുമാനിച്ച് കൊട്ടാരത്തിലെത്തി. എന്നാല്‍ ദ്രുപദന്‍ ദ്രോണരെ സ്വാഗതം ചെയ്യുന്നതിനു പകരം അപമാനിതനാക്കി തിരിച്ചയയ്ക്കുകയാണുണ്ടായത്.

ദ്രുപദന്റെ കൊട്ടാരത്തില്‍നിന്ന് ഹസ്തിനപുരത്തിലെത്തിയ ദ്രോണാചാര്യര്‍ പാണ്ഡവരുടെയും കൌരവരുടെയും ശസ്ത്രാഭ്യാസഗുരുവായി സ്വീകൃതനായി. വിദ്യാഭ്യാസാനന്തരം ഗുരുദക്ഷിണയായി ദ്രുപദനെ ജീവനോടെ പിടിച്ചുകെട്ടി തന്റെ മുന്നില്‍ കൊണ്ടുവരണമെന്നാണ് ഗുരു നിര്‍ദേശിച്ചത്. ദുര്യോധനാദികള്‍ക്ക് ദുഷ്കരമായിത്തീര്‍ന്ന ഈ കര്‍മം അര്‍ജുനന്‍ നിര്‍വഹിച്ചു. അര്‍ധരാജ്യം സ്വന്തമാക്കിയിട്ട് ദ്രുപദനെ ദ്രോണാചാര്യര്‍ മോചിതനാക്കി.

ദ്രോണാചാര്യരെ എതിര്‍ക്കാന്‍ ശക്തനല്ലാതിരുന്ന ദ്രുപദന്‍ ദ്രോണാചാര്യരെ വധിക്കുന്നതിനു പ്രാപ്തനായ ഒരു പുത്രനുണ്ടാകണമെന്ന ആഗ്രഹത്തോടെ ഒരു യാഗം നടത്തി. യാഗാഗ്നിയില്‍ നിന്ന് ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയുമുണ്ടായി. ആണ്‍കുട്ടിയാണ് ധൃഷ്ടദ്യുമ്നന്‍. പെണ്‍കുട്ടി പാഞ്ചാലിയും. ധൃഷ്ടദ്യുമ്നന്‍ ജനിച്ചപ്പോള്‍ത്തന്നെ ശിരസ്സില്‍ കിരീടവും ശരീരത്തില്‍ കവചവും കൈകളില്‍ വാളും അമ്പും വില്ലും അടയാളമായുണ്ടായിരുന്നു. ദ്രോണാചാര്യരെ ഈ ശിശു വധിക്കുമെന്ന് ആ സമയത്ത് ഒരു അശരീരി ഉണ്ടായി.

നിയതിയുടെ നിയമം മാറ്റാനാകില്ലെന്നറിയാമായിരുന്ന ദ്രോണാചാര്യര്‍ ദ്രുപദപുത്രനെ തന്റെയൊപ്പം സ്വഗൃഹത്തില്‍ താമസിപ്പിച്ച് അസ്ത്രാഭ്യാസം നല്കി. പില്ക്കാലത്ത് പാഞ്ചാലി സ്വയംവരത്തില്‍ അര്‍ജുനനെ വരിക്കുകയും പാണ്ഡവരുടെ പത്നിയായി മാറുകയും ചെയ്തു. അങ്ങനെ ധൃഷ്ടദ്യുമ്നന്‍ പാണ്ഡവരുടെ ബന്ധുവായി മാറി.

കുരുക്ഷേത്ര യുദ്ധത്തില്‍ പാണ്ഡവരുടെ സേനാപതിയായി നിയമിതനായത് ധൃഷ്ടദ്യുമ്നനായിരുന്നു. കൗരവപക്ഷത്തെ സേനാനായകന്മാരായിരുന്ന ദ്രോണാചാര്യര്‍, ഭീഷ്മര്‍, ദുര്യോധനന്‍, കര്‍ണന്‍, അശ്വത്ഥാമാവ് തുടങ്ങിയ മഹാരഥന്മാരോടെല്ലാം യുദ്ധം ചെയ്ത ധൃഷ്ടദ്യുമ്നന്‍ ദ്രോണാചാര്യരെ വധിക്കുമെന്ന് ശപഥം ചെയ്തു. മകനായ അശ്വത്ഥാമാവിനോട് ദ്രോണാചാര്യര്‍ക്ക് അതിയായ വാത്സല്യമായിരുന്നു. ദ്രോണാചാര്യരെ തോല്പിക്കാന്‍ മറ്റു മാര്‍ഗമില്ലെന്നു മനസ്സിലാക്കിയ കൃഷ്ണന്റെ നിര്‍ദേശത്താല്‍ 'അശ്വത്ഥാമാവ് ഹതനായി' എന്ന് യുദ്ധക്കളത്തില്‍വച്ച് ധര്‍മപുത്രര്‍ പറയുകയും ഇതുകേട്ട് ദ്രോണാചാര്യര്‍ സ്തബ്ധനായി നിന്നുപോവുകയും ചെയ്തപ്പോള്‍ ധൃഷ്ടദ്യുമ്നന്‍ ദ്രോണാചാര്യരുടെ ശിരസ്സറുത്തു. (അശ്വത്ഥാമാവ് എന്നുപേരുള്ള ഒരു ആന യുദ്ധക്കളത്തില്‍ കൊല്ലപ്പെട്ടിരുന്നു. സത്യം മാത്രം പറയുന്ന ധര്‍മപുത്രര്‍ 'അശ്വത്ഥാമാവ്' എന്ന് ഉറക്കെ പറഞ്ഞിട്ട് 'എന്ന ആന' എന്ന് വളരെ പതുക്കെ പറയുകയാണു ചെയ്തത് എന്നാണ് കഥ.)

യുദ്ധത്തിന്റെ അന്ത്യഘട്ടത്തില്‍ ഗദായുദ്ധത്തില്‍ ഭീമസേനനാല്‍ ദുര്യോധനനും നിപതിതനായശേഷം അശ്വത്ഥാമാവ് രാത്രിയില്‍ പാണ്ഡവരുടെ പാളയത്തില്‍ കടക്കുകയും ഉറങ്ങിക്കിടന്ന ധൃഷ്ടദ്യുമ്നനെയും പാഞ്ചാലിയുടെ അഞ്ച് പുത്രന്മാരെയും വധിക്കുകയും ചെയ്തു. അര്‍ജുനന്‍ അശ്വത്ഥാമാവിനെ ബന്ധനസ്ഥനാക്കി പാഞ്ചാലിയുടെ മുന്നില്‍ കൊണ്ടുവന്ന് വധിക്കുവാന്‍ തുനിഞ്ഞു. എന്നാല്‍ ഗുരുപുത്രനായ അശ്വത്ഥാമാവിനെ വധിക്കുന്നത് പാപമാണെന്നും ഗുരുപത്നിക്ക് അത് എത്രത്തോളം ദുഃഖകരമാണെന്നു താന്‍ മനസ്സിലാക്കുന്നു എന്നും പറഞ്ഞ് പാഞ്ചാലി അശ്വത്ഥാമാവിനെ മോചിപ്പിക്കുവാന്‍ അഭ്യര്‍ഥിച്ചു. വധസദൃശമായി അശ്വത്ഥാമാവിന്റെ ശിരസ്സിലെ രത്നം ചൂഴ്ന്നെടുത്തിട്ട് അശ്വത്ഥാമാവിനെ മോചിപ്പിച്ചു.

പകുതിരാജ്യം നല്കാമെന്നു വാഗ്ദാനം ചെയ്യുന്ന നിലയില്‍ സൗഹൃദത്തിന്റെ പാരമ്യതയുടെയും ആ ബന്ധം ശിഥിലമായപ്പോള്‍ അതേ സുഹൃത്തിനെ വധിക്കുവാന്‍ ഒരു പുത്രനുണ്ടാകാന്‍ യാഗം നടത്തുന്നതിന്റെയും ആ പുത്രന്‍ പിതാവിന്റെ പഴയ സുഹൃത്തിനെ വധിക്കുന്നതിന്റെയും കഥ വിവരിക്കുന്ന ഐതിഹാസികമായ കഥയാണ് ധൃഷ്ടദ്യുമ്നന്റേത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍