This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധാതുമണല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:15, 18 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉള്ളടക്കം

ധാതുമണല്‍

Placer

ചില ലോഹസംയുക്തങ്ങള്‍ സാന്ദ്രതയുടെ അടിസ്ഥാനത്തില്‍ പ്രത്യേകം കേന്ദ്രീകരിച്ച് അയിരായി രൂപാന്തരപ്പെട്ടു കാണപ്പെടുന്ന മണല്‍ത്തരികള്‍. പ്രകൃതിയിലുള്ള മറ്റു ലോഹ നിക്ഷേപങ്ങളെ അപേക്ഷിച്ച് കാലപ്പഴക്കം കുറഞ്ഞ ധാതുമണല്‍ നിക്ഷേപങ്ങള്‍ പ്രകൃതിയിലെ ഉപരിതല പ്രവര്‍ത്തനങ്ങള്‍ മുഖേന വേര്‍തിരിക്കപ്പെട്ട്, താരതമ്യേന എളുപ്പത്തില്‍ ഖനനം ചെയ്യത്തക്ക രീതിയില്‍ പാളികളായാണ് കാണപ്പെടുന്നത്. എന്നാല്‍ ചില പ്രദേശങ്ങളില്‍ വളരെയധികം കാലപ്പഴക്കമുള്ളതും ഭൂമിയുടെ അന്തര്‍ ഭാഗത്ത് സ്ഥിതിചെയ്യുന്നതുമായ നിക്ഷേപങ്ങളും കണ്ടെത്തിയിട്ടുണ്ട്. സാധാരണയായി ഭൂമിയുടെ ഉപരിതലത്തില്‍നിന്ന് അധികം ആഴത്തിലല്ലാതെ കാണപ്പെടുന്ന ഇത്തരം നിക്ഷേപങ്ങള്‍ പുഴ, കാറ്റ്, കടല്‍ എന്നിവയുടെ സഹായത്താല്‍ കേന്ദ്രീകരിക്കപ്പെടുന്നു. ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ, കടല്‍ത്തീരങ്ങളില്‍ കാണപ്പെടുന്ന ധാതുമണല്‍ നിക്ഷേപങ്ങള്‍ കേവലം പതിനായിരം വര്‍ഷത്തോളം മാത്രം പഴക്കമുള്ളതും ഉപരിതലത്തിലോ 15 മീറ്ററില്‍ കൂടുതലല്ലാത്ത ആഴത്തിലോ കാണപ്പെടുന്നവയുമാണ്.

നിക്ഷേപങ്ങളുടെ വിന്യാസം

നിക്ഷേപങ്ങളില്‍ കാണപ്പെടുന്ന ധാതുക്കളുടെ പ്രത്യേകതയനുസരിച്ച് അവ വിവിധ പേരുകളില്‍ അറിയപ്പെടുന്നു. ഉദാ. സ്വര്‍ണ ധാതുമണല്‍ (gold placer), വജ്ര ധാതുമണല്‍ (diamond placer), സ്ഫടിക ധാതുമണല്‍ (glass sand placer), കരിമണല്‍ (black sand placer) തുടങ്ങിയവ. കേരളത്തിലെ നിലമ്പൂര്‍, മധ്യപ്രദേശിലെ പന്ന, കേരളത്തിലെ ചേര്‍ത്തല, ചവറ തുടങ്ങിയ മേഖലകളില്‍ മേല്പറഞ്ഞ നിക്ഷേപങ്ങള്‍ യഥാക്രമം കാണപ്പെടുന്നു. ഇവയില്‍ വന്‍തോതിലുള്ള നിക്ഷേപം കരിമണലാണ്. ഇല്‍മനൈറ്റ്, റൂട്ടൈല്‍, ഗാര്‍നറ്റ്, സിര്‍ക്കോണ്‍, സിലിമനൈറ്റ്, മോണസൈറ്റ് എന്നിവയാണ് ഇതിലെ മുഖ്യ ഘടകങ്ങള്‍. പാറകള്‍ പൊടിഞ്ഞാണ് കരിമണല്‍ നിക്ഷേപങ്ങള്‍ രൂപംകൊള്ളുന്നത്. അനുയോജ്യമായ (കുത്തനെയുള്ള) ഭൂപ്രകൃതി, ഉഷ്ണമേഖലാ കാലാവസ്ഥ, പുഴകളുടെ സാന്നിധ്യം എന്നിവ കടലിനോട് ചേര്‍ന്ന് ഇത്തരം നിക്ഷേപങ്ങള്‍ രൂപപ്പെടാന്‍ സഹായിക്കുന്നു. കേരളത്തിലെ നീണ്ടകര-ചവറ-ആറാട്ടുപുഴ മേഖലയിലെ നിക്ഷേപങ്ങളുടെ ഉത്പത്തിയെക്കുറിച്ച് ധാരാളം പഠനങ്ങള്‍ നടന്നിട്ടുണ്ട്. വിവിധതരം പാറകളും അവ രൂപാന്തരപ്പെട്ട് ഉണ്ടാകുന്ന ലാറ്ററൈറ്റ് മണ്ണും അവസാദശിലകളും പെരിയാറിനു തെക്കുള്ള അഞ്ച് നദികളുടെ പൂര്‍വകാല കുത്തൊഴുക്കുമൂലം വന്‍തോതില്‍ ലക്ഷദ്വീപ് കടലില്‍ മണല്‍നിക്ഷേപമായി എത്തുന്നു, തുടര്‍ന്ന് വിവിധ പ്രകൃതിപ്രതിഭാസങ്ങള്‍ മുഖേന അനുയോജ്യമായ സ്ഥലങ്ങളില്‍ ഇവ ധാതുമണല്‍സമ്പത്തായി രൂപവത്കൃതമാകുന്നു: ഇതാണ് ഭൌമശാസ്ത്രജ്ഞരുടെ അനുമാനം. നാലുമുതല്‍ ഏഴുവരെ ധാതുക്കള്‍ അടങ്ങിയ കരിമണല്‍ നിക്ഷേപങ്ങള്‍ ഇന്ത്യയില്‍ ആകമാനം 632 ദശലക്ഷം ടണ്ണും കേരളത്തില്‍ 127 ദശലക്ഷം ടണ്ണും ആണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. കൂടാതെ തീരക്കടലിന്റെ അടിത്തട്ടില്‍ വന്‍നിക്ഷേപങ്ങളുടെ സാന്നിധ്യമുള്ളതായും പഠനങ്ങളിലൂടെ വ്യക്തമായിട്ടുണ്ട്. ഈ നിക്ഷേപത്തിന്റെ ഒരു നിശ്ചിത ശതമാനമാണ് തിരമാലകളുടെ പ്രവര്‍ത്തനംമൂലം തീരപ്രദേശങ്ങളില്‍ സ്ഥിരമായി എത്തുന്നതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ കരിമണല്‍ നിക്ഷേപങ്ങള്‍ പ്രധാനമായും അഞ്ച് സംസ്ഥാനങ്ങളിലായിട്ടാണ് വ്യാപിച്ചുകിടക്കുന്നത്. തീരത്തുനിന്ന് അകലെയായി സ്ഥിതിചെയ്യുന്ന കുതിരമൊഴി (തമിഴ്നാട്) നിക്ഷേപത്തിന്റെ ഉദ്ഭവത്തിന് തിരമാലകളുമായി യാതൊരു ബന്ധവുമില്ല. എന്നാല്‍ കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങളും കാറ്റിന്റെ ഗതിയും ഇതിന്റെ രൂപവത്കരണത്തെ വളരെയധികം സ്വാധീനിച്ചിരുന്നുവെന്നാണ് അനുമാനിക്കപ്പെടുന്നത്.

ഓരോ നിക്ഷേപത്തിലും കാണപ്പെടുന്ന വിവിധ ഇനം ധാതുക്കളുടെ അളവിലും സ്വഭാവഗുണങ്ങളിലും രാസഘടനയിലും പ്രകടമായ വ്യത്യാസങ്ങള്‍ ഉണ്ട്. ചവറയിലുള്ള കരിമണല്‍ നിക്ഷേപത്തിലെ ഗാര്‍നറ്റിന്റെ അഭാവം, മഹാരാഷ്ട്രയിലെ രത്നഗിരി മേഖലയിലുള്ള ധാതുമണലിലെ സിലിമനൈറ്റിന്റെ അഭാവം തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്.

1940 വരെ ധാതുമണല്‍ വ്യവസായത്തില്‍ ആഗോളതലത്തില്‍ ഭാരതത്തിന് മേല്ക്കോയ്മ ഉണ്ടായിരുന്നു. 1909-ല്‍ ഷോംബെര്‍ഗ് എന്ന ജര്‍മന്‍ ശാസ്ത്രജ്ഞനാണ് ഇന്ത്യയിലെ മോണസൈറ്റ് അടങ്ങിയ ധാതുമണലിനെക്കുറിച്ച് ആധികാരികമായി ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. തിരുവിതാംകൂറില്‍നിന്ന് കയറ്റിഅയച്ച കയര്‍ ഉത്പന്നങ്ങളില്‍ പറ്റിപ്പിടിച്ചിരുന്ന മണലാണ് ധാതുമണലിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള സൂചനകള്‍ നല്കിയത്. തുടര്‍ന്ന് 1922-ല്‍ ആദ്യമായി ഇല്‍മനൈറ്റ് കയറ്റുമതി നടന്നു. പിന്നീട് ക്രമേണ ഉത്പാദനം വര്‍ധിച്ചെങ്കിലും ഇന്ന് ഈ മേഖലയില്‍ ഇന്ത്യയ്ക്ക് അഞ്ചാം സ്ഥാനം (4%) മാത്രമേയുള്ളൂ. ആസ്റ്റ്രേലിയ (30%), ദക്ഷിണാഫ്രിക്ക (25%), കാനഡ (20%), നോര്‍വെ (7%) എന്നീ രാജ്യങ്ങളാണ് ഇപ്പോള്‍ മുന്‍പന്തിയില്‍ നില്ക്കുന്നത്. ഖനനത്തിലും കയറ്റുമതിയിലും ഭാരതസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണങ്ങളാണ് ഇതിനു കാരണം. എന്നാല്‍ ധാതുമണലിന്റെ സ്വഭാവഗുണത്തിലും ഖനനസൗകര്യത്തിലും സംസ്കരണ-വിപണന സാധ്യതകളിലും ഇന്ത്യന്‍ നിക്ഷേപങ്ങള്‍ മുന്‍പന്തിയിലാണ്. 1998-ല്‍ കേന്ദ്രം കൊണ്ടുവന്ന സ്വതന്ത്രവും ആഗോളവ്യാപാരശൃംഖല സൃഷ്ടിക്കുന്നതുമായ പുതിയ ധാതുവിനിയോഗനയം ഇന്ത്യയുടെ ധാതുസംസ്കരണശേഷിക്ക് കാര്യമായ മാറ്റമുണ്ടാക്കിയേക്കാം.

കേരളത്തിന്റെ ധാതുമണല്‍ സമ്പത്ത്

കേരളത്തിലെ ധാതുമണല്‍നിക്ഷേപമുള്ള ഒരു കടല്‍ത്തീരം
അനധികൃത ഖനനം:ചവറ നിക്ഷേപമേഖലയില്‍ നിന്നുള്ള ഒരു ദൃശ്യം

ലോകത്തിലെ പ്രാധാന്യമുള്ള വന്‍ ധാതുനിക്ഷേപങ്ങളില്‍ ഒന്നാണ് കേരളത്തില്‍ നീണ്ടകര മുതല്‍ തോട്ടപ്പള്ളി വരെയുള്ള തീരദേശമേഖലയില്‍ ഉള്ളത്. മൊത്തം കരിമണല്‍ നിക്ഷേപത്തിന്റെ അളവിനുപരി ഇതിലടങ്ങിയിട്ടുള്ള ഘടകധാതുക്കളുടെ ഗുണനിലവാരവും ഈ നിക്ഷേപത്തിന് ആഗോളവിപണിയില്‍ ഏറെ പ്രിയം ലഭിക്കുവാന്‍ കാരണമായിട്ടുണ്ട്. കേരളത്തില്‍ കരിമണല്‍സമ്പുഷ്ടമായ തീരം വിവിധ ഭാഗങ്ങളില്‍ (കോവളം, വര്‍ക്കല, പൊന്നാനി തുടങ്ങിയവ) കാണപ്പെടുന്നുണ്ടെങ്കിലും, 'ചവറ നിക്ഷേപം' എന്നറിയപ്പെടുന്ന നീണ്ടകര മുതല്‍ കായംകുളംപൊഴി വരെയുള്ള 22 കി.മീ. ഭാഗത്താണ് ഇപ്പോള്‍ ഭാഗികമായി ഖനനം നടക്കുന്നത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ് ലിമിറ്റഡിന്റെ (IRD) ചവറ, ആലുവ യൂണിറ്റുകള്‍, സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് (KMML), ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്റ്റ്സ് (TTP) എന്നിവയ്ക്കു പുറമേ ചില സ്വകാര്യ ഫാക്റ്ററികളും ചവറയിലെ നിക്ഷേപത്തിനെ അടിസ്ഥാനമാക്കി പ്രവര്‍ത്തിച്ചുവരുന്നു. കായംകുളത്തുനിന്ന് തോട്ടപ്പള്ളി വരെയുള്ള 20 കി.മീ. ദൂരം പൂര്‍ണമായും സര്‍വേ ചെയ്യപ്പെട്ടിട്ടുള്ളതും ഭാവിയില്‍ ഖനനസാധ്യതയുള്ളതുമായ പ്രദേശമാണ്. പ്രസിദ്ധമായ ആറാട്ടുപുഴ-തൃക്കുന്നപ്പുഴ മേഖലകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. നീണ്ടകര മുതല്‍ തോട്ടപ്പള്ളി വരെ വ്യാപിച്ചുകിടക്കുന്ന ഈ ധാതുസമ്പന്ന മേഖലയ്ക്ക് മൊത്തത്തില്‍ 42 കി.മീ. നീളവും സു. രണ്ട് കി.മീ. വീതിയും 15 മീ. വരെ ആഴവും ഉണ്ട്.

ഘടകങ്ങളും പ്രത്യേകതകളും

ഇല്‍മനൈറ്റ്, അതിന്റെ വകഭേദമായ ല്യൂക്കോക്സിന്‍, റൂട്ടൈല്‍, സിര്‍ക്കോണ്‍, മോണസൈറ്റ്, സിലിമനൈറ്റ് എന്നിവയാണ് ചവറ നിക്ഷേപത്തില്‍നിന്നു വേര്‍തിരിച്ചെടുക്കുന്ന ധാതുക്കള്‍. ഇതില്‍ മോണസൈറ്റ് ഒഴികെ മറ്റുള്ളവ അസംസ്കൃതരൂപത്തില്‍ത്തന്നെ കയറ്റി അയയ്ക്കുവാന്‍ ഭാരതസര്‍ക്കാര്‍ അനുവാദം നല്കിയിട്ടുള്ളവയാണ്. ആലുവയിലുള്ള റെയര്‍ എര്‍ത്ത് ഫാക്റ്ററിയിലാണ് മോണസൈറ്റ് സംസ്കരിക്കുന്നത്. ചവറയിലെ ധാതുമണലില്‍ ടൈറ്റാനിയം ധാതുക്കളായ ഇല്‍മനൈറ്റ്, റൂട്ടൈല്‍ എന്നിവയില്‍ ഇല്‍മനൈറ്റ് 60-70%-ഉം റൂട്ടൈല്‍ 2-3%-ഉം അടങ്ങിയിരിക്കുന്നു. '21-ാം നൂറ്റാണ്ടിന്റെ ലോഹം' എന്നു വിളിക്കപ്പെടുന്ന ടൈറ്റാനിയം പ്രധാനമായും ഉത്പാദിപ്പിക്കപ്പെടുന്നത് ഇല്‍മനൈറ്റില്‍ നിന്നാണ്.

ധാതുമണല്‍ നിക്ഷേപങ്ങളില്‍ കാണപ്പെടുന്ന സിര്‍ക്കോണില്‍ (ZrSiO4) നിന്നാണ് സിര്‍ക്കോണിയം (Zr) ലോഹം ഉത്പാദിപ്പിക്കുന്നത്. ചവറ നിക്ഷേപത്തില്‍ സിര്‍ക്കോണ്‍ 5-8% അടങ്ങിയിട്ടുണ്ട്. മോണസൈറ്റില്‍നിന്ന് റെയര്‍ എര്‍ത്ത് ലോഹസംയുക്തങ്ങളും ആധുനിക ന്യൂക്ളിയര്‍ പ്ളാന്റുകള്‍ക്കുള്ള തോറിയം ഓക്സൈഡും ലഭ്യമാകുന്നു. താരതമ്യേന വില കുറഞ്ഞ സില്ലിമനൈറ്റ് (Al2SiO5) അലുമിന (Al2O3) ഉണ്ടാക്കാനാണ് ഉപയോഗിക്കുന്നത്. സാധാരണ കാണപ്പെടുന്ന മറ്റൊരു ധാതുവായ ഗാര്‍നറ്റ് കേരളത്തിന്റെ പ്രധാന നിക്ഷേപമായ ചവറയില്‍ നാമമാത്രമായേ കാണപ്പെടുന്നുള്ളൂ. വ്യാപാരസാധ്യതയുള്ള ചവറധാതുക്കളുടെ പ്രത്യേകതകള്‍ കൊടുത്തിരിക്കുന്ന പട്ടികയില്‍നിന്നു മനസ്സിലാക്കാം.

ഘടകങ്ങളുടെ വേര്‍തിരിക്കലും ഉപയോഗങ്ങളും

പ്രധാനമായും അഞ്ചുതരം അസംസ്കൃത ധാതു ഉത്പന്നങ്ങളാണ് കേരളത്തിലെ നിക്ഷേപങ്ങളില്‍നിന്നു ലഭിക്കുന്നത്. അവയില്‍ ഇല്‍മനൈറ്റ്-ല്യൂക്കോക്സിന്‍-റൂട്ടൈല്‍ എന്നിവ സംസ്കരിച്ചെടുക്കുന്ന ടൈറ്റാനിയവും അതിന്റെ സംയുക്തങ്ങളും വളരെയധികം മേഖലകളില്‍ ഉപയോഗിക്കപ്പെടുന്നു. ഏറ്റവും പ്രധാനപ്പെട്ട ഉപയോഗം പെയിന്റുകളുടെ അത്യാവശ്യ ഘടകമായ ടൈറ്റാനിയം ഡൈഓക്സൈഡ് നിര്‍മാണത്തിലാണ്. പേപ്പര്‍, പ്ളാസ്റ്റിക്, തുണി, പ്രിന്റിങ് മഷി, റബ്ബര്‍, കളിമണ്‍ എന്നീ വ്യവസായ മേഖലകളിലും ടൈറ്റാനിയം ഡൈഓക്സൈഡ് ഉപയോഗിച്ചുവരുന്നു. ടൈറ്റാനിയം ലോഹവും ലോഹസങ്കരങ്ങളും അന്തര്‍വാഹിനി, വിമാനം, മിസൈല്‍, ഉപഗ്രഹപേടകങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിന് അവശ്യം വേണ്ടവയാണ്. ഇവ കൂടാതെ ശസ്ത്രക്രിയാ ഉപകരണങ്ങള്‍, ഹൃദ്രോഗചികിത്സയില്‍ ഉപയോഗിക്കുന്ന പേസ്മേക്കറുകള്‍, ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങള്‍ എന്നിവ ഉണ്ടാക്കുന്നതിനും ടൈറ്റാനിയം ഉപയോഗിക്കപ്പെടുന്നു. വെല്‍ഡിങ് ഇലക്ട്രോഡിനുള്ള ഒരു അസംസ്കൃത വസ്തുവാണ് റൂട്ടൈല്‍.

ചവറയിലെ മോണസൈറ്റ് ഖനനം

സിര്‍ക്കോണിയം സിലിക്കേറ്റ് അഥവാ സിര്‍ക്കോണ്‍ പ്രധാനമായും ഉപയോഗിക്കപ്പെടുന്നത് ടൈല്‍, സാനിട്ടറി സാധനങ്ങള്‍, കളിമണ്‍പാത്രങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിനാണ്. സിര്‍ക്കോണ്‍ പൌഡര്‍, സിര്‍ക്കോണിയം ഓക്സൈഡ് അഥവാ സിര്‍ക്കോണിയ എന്നിവയാണ് സിര്‍ക്കോണ്‍ ധാതുവില്‍നിന്ന് പ്രാഥമികമായി ഉത്പാദിപ്പിക്കപ്പെടുന്നത്. ഡീസല്‍ എന്‍ജിന്‍, ലോഹങ്ങള്‍ മുറിക്കാനും തേച്ചുമിനുസപ്പെടുത്താനുമുള്ള ഉപകരണങ്ങള്‍, സീലുകള്‍, ഇന്‍സുലേഷന്‍ സാധനങ്ങള്‍, പമ്പിനുള്ള സ്പെയര്‍പാര്‍ട്ടുകള്‍, കപ്പാസിറ്ററുകള്‍, സെന്‍സറുകള്‍ തുടങ്ങി വിവിധ ഉത്പന്നങ്ങളില്‍ സിര്‍ക്കോണിയ ഉപയോഗിക്കുന്നു.

റെയര്‍ എര്‍ത്ത് ക്ളോറൈഡ്, റെയര്‍ എര്‍ത്ത് ഓക്സൈഡുകള്‍, സീറിയം ഓക്സൈഡ്, ട്രൈസോഡിയം ഫോസ്ഫേറ്റ്, തോറിയം ഓക്സൈഡ് എന്നിവ വേര്‍തിരിക്കാന്‍ മോണസൈറ്റ് ഉപയോഗിക്കുന്നു. ആലുവയിലുള്ള ഐ.ആര്‍.ഇ. ഫാക്റ്ററിയിലാണ് ഇത് സാധ്യമാകുന്നത്. അലൂമിനിയം സിലിക്കേറ്റ് അഥവാ സില്ലിമനൈറ്റ് എന്ന ധാതുമണല്‍ ഉപയോഗിക്കുന്ന പ്രധാന മേഖലകള്‍ സ്റ്റീല്‍-ഗ്ളാസ് വ്യവസായം, കളിമണ്‍-സിമന്റ് ഫാക്റ്ററികള്‍, ഉയര്‍ന്ന താപനില ആവശ്യമായ ചൂളകള്‍, പെട്രോ കെമിക്കല്‍ സ്ഥാപനങ്ങള്‍ മുതലായവയാണ്. മണല്‍ത്തരികളുടെ വലുപ്പവും ടൈറ്റാനിയം ഡൈഓക്സൈഡിന്റെ സാന്നിധ്യവുമാണ് സില്ലിമനൈറ്റിന്റെ സ്വഭാവഗുണത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങള്‍.

കേരളത്തിലെ ചവറയില്‍ ഗാര്‍നറ്റ് കാണപ്പെടുന്നില്ലെങ്കിലും ഇന്ത്യയുടെ ധാതുമണല്‍ സമ്പത്തില്‍ അവഗണിക്കാന്‍ പറ്റാത്ത സ്ഥാനമാണ് ഗാര്‍നറ്റിനുള്ളത്. ലോകത്തിലെതന്നെ പ്രധാന ഗാര്‍നറ്റ് ഉത്പാദക രാജ്യമായി ഇന്ത്യ മാറിയേക്കാം. ടൈല്‍നിര്‍മാണത്തിലും പോളിഷിങ് ഉപകരണങ്ങളുടെ നിര്‍മാണത്തിലും ഗാര്‍നറ്റ് ഉപയോഗിക്കപ്പെടുന്നു.

കേരളത്തിലെ ധാതുമണല്‍ സംസ്കരണം

രണ്ട് പ്രധാന ധാതുക്കളായ ഇല്‍മനൈറ്റിന്റെയും സിര്‍ക്കോണിന്റെയും സംസ്കരണത്തില്‍ ചില പ്രത്യേകതകളുണ്ട്. ടൈറ്റാനിയം ഡൈഓക്സൈഡിന്റെ വര്‍ധിച്ച സാന്നിധ്യം (55-65%); ക്രോമിയം, വനേഡിയം, ഫോസ്ഫറസ്, കാല്‍സ്യം ഓക്സൈഡുകളുടെ കുറവ്; യുറേനിയം, തോറിയം, ഘനലോഹങ്ങള്‍ എന്നിവയുടെ അഭാവമോ കുറവോ എന്നീ ഘടകങ്ങളാണ് കേരളത്തിലെ ഇല്‍മനൈറ്റ് എന്ന ധാതുവിന് ലോകശ്രദ്ധ നേടിക്കൊടുത്തത്. ടൈറ്റാനിയം ഡൈഓക്സൈഡ് എന്ന ഉത്പന്നത്തിന്റെ ഗുണനിലവാരം, പ്രത്യേകിച്ച് നിറം, നിശ്ചയിക്കുന്നതിന് ഇല്‍മനൈറ്റില്‍ അടങ്ങിയിട്ടുള്ള ക്രോമിയം, വനേഡിയം ഓക്സൈഡുകള്‍ക്ക് വലിയ പങ്കാണുള്ളത്. ഇല്‍മനൈറ്റില്‍ അധികമായി ഘനലോഹങ്ങള്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ ഫാക്റ്ററിയില്‍നിന്നു പുറന്തള്ളുന്ന മാലിന്യം ശുദ്ധീകരിക്കുവാന്‍ വന്‍ചെലവ് വരുന്നു. ഒരു ടണ്‍ ഇല്‍മനൈറ്റ്, റൂട്ടൈല്‍ അഥവാ ടൈറ്റാനിയം ഡൈഓക്സൈഡാക്കുമ്പോള്‍ 6-7 ഇരട്ടി വരെ മൂല്യവര്‍ധനയാണ് വരുന്നത്. അതേസമയം ടൈറ്റാനിയം ലോഹമാക്കി ഇല്‍മനൈറ്റിനെ മാറ്റിയാല്‍ അറുപത് ഇരട്ടിയോളം മൂല്യവര്‍ധനയുണ്ടാക്കാന്‍ സാധിക്കും. ഒരു കി.ഗ്രാം. ഇല്‍മനൈറ്റ്, റൂട്ടൈല്‍, ടൈറ്റാനിയം ടെട്രാ ക്ളോറൈഡ്, ടൈറ്റാനിയം ലോഹം എന്നിവയ്ക്ക് യഥാക്രമം 0.04, 0.25, 0.45, 2.64 ഡോളര്‍ വരെ വിലയാണ് ഇപ്പോള്‍ (2005) അന്താരാഷ്ട്ര കമ്പോളത്തിലുള്ളത്. സ്റ്റീലിനെക്കാള്‍ 30% ബലം കൂടുതലുള്ളതും എന്നാല്‍ 50% ഭാരക്കുറവുള്ളതുമായ ഈ ലോഹത്തിന്റെ ഉത്പാദനത്തിലുള്ള വന്‍ചെലവ് വാഹന നിര്‍മാണത്തിലും കെട്ടിട നിര്‍മാണത്തിലുമുള്ള ഇതിന്റെ ഉപയോഗത്തിന് പ്രതിബന്ധം സൃഷ്ടിക്കുന്നു. നാലര ലക്ഷത്തോളം ടണ്‍ ഇല്‍മനൈറ്റാണ് ഐ.ആര്‍.ഇ. മാത്രം ഇന്ത്യയില്‍ ഒരുവര്‍ഷം ഉത്പാദിപ്പിക്കുന്നത്. അതില്‍ ചെറിയൊരു ശതമാനം മാത്രമേ ഭാഗികമായ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്കായി (ടൈറ്റാനിയം ഡൈഓക്സൈഡ്, ടൈറ്റാനിയം ടെട്രാക്ളോറൈഡ്) ഉപയോഗിക്കുന്നുള്ളൂ. ബാക്കിയുള്ളത് അസംസ്കൃതരൂപത്തില്‍ത്തന്നെ കയറ്റി അയയ്ക്കപ്പെടുന്നു. ഐ.ആര്‍.ഇ., കെ.എം.എം.എല്‍., ധാര്‍ങ്ഗധര കെമിക്കല്‍ വര്‍ക്ക്സ് തൂത്തുക്കുടി (DCW), കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍സ് ലിമിറ്റഡ് (CMRL) എന്നീ കമ്പനികള്‍ക്ക് യഥാക്രമം 1,00,000, 66,000, 36,000, 25,000 ടണ്‍ വീതം റൂട്ടൈല്‍ പ്രതിവര്‍ഷം ഉത്പാദിപ്പിക്കാന്‍ ശേഷിയുണ്ട്. ഇവ കൂടാതെ കോളിനാക് കെമിക്കല്‍സ് (കൊല്‍ക്കത്ത), കില്‍ബും കെമിക്കല്‍സ് (തൂത്തുക്കുടി) എന്നീ സ്ഥാപനങ്ങളും ടൈറ്റാനിയം ഡൈഓക്സൈഡ് നിര്‍മിച്ചുവരുന്നു. ഐ.ആര്‍.ഇ.യുടെ റൂട്ടൈല്‍ പ്ലാന്റ് ഇടയ്ക്ക് പ്രവര്‍ത്തന രഹിതമായെങ്കിലും ടൈറ്റാനിയം ലോഹം ഉണ്ടാക്കാനുള്ള കെ.എം.എം.എല്‍-ന്റെ പദ്ധതി ആശയ്ക്കു വകതരുന്നു.

പ്രധാനമായും മൂന്ന് തരം പ്രക്രിയകളാണ് ഇല്‍മനൈറ്റ് ധാതുവിന്റെ സംസ്കരണത്തിനായി ഉപയോഗിക്കുന്നത്. അവ ക്ലോറൈഡ്, സള്‍ഫേറ്റ്, ലീച്ചിങ് എന്നീ പേരുകളില്‍ അറിയപ്പെടുന്നു. കൃത്രിമ റൂട്ടൈല്‍ (>93% TiO2) നിര്‍മാണത്തിനുള്ള ഈ പ്രക്രിയകളില്‍ സള്‍ഫേറ്റ് രീതിയിലുള്ള ഇന്ത്യയിലെ ഏകപ്ലാന്റാണ് തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്റ്റ്സ് ലിമിറ്റഡ്. പരിസ്ഥിതിക്ക് കുറേക്കൂടി അനുയോജ്യമായ ക്ലോറൈഡ് പ്രക്രിയയാണ് കൃത്രിമ റൂട്ടൈല്‍ നിര്‍മാണത്തിന് ലോകമെമ്പാടും കൂടുതലായി ഉപയോഗിക്കുന്നത്. എന്നാല്‍ ഈ മേഖലയില്‍ പുതിയതായി വരുന്ന സംരംഭങ്ങള്‍ ലീച്ചിങ് രീതിയിലുള്ള ഉത്പാദനമാണ് ലക്ഷ്യമിടുന്നത്. മാങ്ഗനീസ്, ക്രോമിയം, ഘനലോഹങ്ങള്‍ എന്നിവ ഇല്‍മനൈറ്റിലെ ഇരുമ്പ് വേര്‍തിരിക്കുന്ന പ്രക്രിയയോടൊപ്പം നീക്കം ചെയ്യപ്പെടുന്നതിനാല്‍ ഉത്പന്നത്തിന് ഉയര്‍ന്ന മൂല്യം കൈവരുന്നതാണ് ലീച്ചിങ് അഭികാമ്യമാകാന്‍ കാരണം. സള്‍ഫേറ്റ് പ്രക്രിയയില്‍ പുറന്തള്ളപ്പെടുന്ന ഫെറസ് സള്‍ഫേറ്റും സള്‍ഫ്യൂറിക് അമ്ളവും പരിസ്ഥിതിക്കു ദോഷം ചെയ്യുമ്പോള്‍, ക്ലോറൈഡ്-ലീച്ചിങ് പ്രക്രിയകളില്‍ നിന്നുമുണ്ടാകുന്നത് അയണ്‍ ഓക്സൈഡ് എന്ന ദോഷകരമല്ലാത്ത അനുബന്ധ ഉത്പന്നമാണ്.

ഹാഫ്നിയം എന്ന മൂലകം സിര്‍ക്കോണിയം ലോഹത്തോടു ചേര്‍ന്നാണ് സാധാരണ കാണപ്പെടുക. ഹാഫ്നിയം വിലപിടിപ്പുള്ള ലോഹമാണെങ്കിലും സിര്‍ക്കോണ്‍ ധാതുവിലുള്ള ഇതിന്റെ അളവ് സിര്‍ക്കോണിയം ലോഹനിര്‍മാണത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. കാരണം, ഹാഫ്നിയമില്ലാത്ത സിര്‍ക്കോണിയമാണ് ആണവ റിയാക്റ്ററുകളില്‍ ഉപയോഗിക്കുന്നത്. സിര്‍ക്കോണ്‍ ധാതുവിലുള്ള ഇരുമ്പിന്റെ അംശം, യുറേനിയം, തോറിയം എന്നിവയുടെ സാന്നിധ്യം മൂലമുള്ള റേഡിയോ ആക്റ്റിവ് പ്രസരണം, എന്നിവ ഈ ധാതുവിന്റെ കമ്പോളവിലയെ ഗണ്യമായി സ്വാധീനിക്കുന്നു. 10 ുുാ-ല്‍ താഴെ ഇരുമ്പിന്റെ അംശം, 100 ppm-ല്‍ താഴെ സിലിക്ക, 300 ppm-ല്‍ കുറഞ്ഞ ടൈറ്റാനിയം ഓക്സൈഡ്-ഇതാണ് സിര്‍ക്കോണിയം അഥവാ സിര്‍ക്കോണ്‍ ഓക്സൈഡില്‍ അനുവദനീയമായ അളവുകള്‍.

കേരളത്തിലെ കരിമണല്‍ ഖനനം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍

കേരളത്തിന്റെ ധനാഗമ മാര്‍ഗത്തില്‍ ധാതുമണലിന് കാര്യമായ പങ്കു വഹിക്കാന്‍ കഴിയും എന്ന അഭിപ്രായം നിലവിലുണ്ട്. പരിസ്ഥിതിക്കു ദോഷം വരാത്ത രീതിയില്‍ ഖനനം എങ്ങനെ സാധ്യമാക്കണം എന്നത് ഗൌരവമേറിയ വിഷയമാണ്. പ്രധാനമായും നാല് വസ്തുതകളാണ് ഇതിനുവേണ്ടി പരിഗണിക്കേണ്ടത്: 1. കടലാക്രമണം 2. റേഡിയോ അണുപ്രസരണം 3. ഉപരിതല ജലത്തിന്റെയും ഭൂഗര്‍ഭജലത്തിന്റെയും സ്വഭാവമാറ്റം 4. തീരപ്രദേശത്തിന്റെ ഭൂവിനിയോഗവും ഭൂമിയുടെ ലഭ്യതക്കുറവും.

കടലാക്രമണം. കടലോര ഭൂപ്രകൃതി, സമുദ്രജല പ്രവാഹം, കാറ്റ്, സമുദ്രജല നിരപ്പ്, തിരമാലകളുടെ പ്രഹരശേഷി എന്നിങ്ങനെ വിവിധ ഘടകങ്ങളെ ആശ്രയിച്ച് ഉണ്ടാകുന്ന ഒരു പ്രതിഭാസമാണ് കടലാക്രമണം. തീരപ്രദേശത്തുനിന്ന് മണല്‍ നീക്കം ചെയ്താലും ഇല്ലെങ്കിലും കടല്‍ക്ഷോഭവും അതിനോടനുബന്ധിച്ച് കടലാക്രമണവും നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കും. തീരപ്രദേശ സംരക്ഷണം എക്കാലവും ഒരു വെല്ലുവിളിയാണ്. സ്വത്തിനും ജീവനും മതിയായ സംരക്ഷണം നല്കുക എന്നതാണ് വ്യവസ്ഥാപിതമായ തീരദേശ സംരക്ഷണം ലക്ഷ്യമാക്കുന്നത്. എന്നാല്‍ മണല്‍ ഖനനം ചെയ്യുമ്പോള്‍, തീരശോഷണം സംഭവിക്കുകയും ആ പ്രദേശം കടലാക്രമണസമയത്ത് കൂടുതല്‍ തീക്ഷ്ണമായ ആഘാതത്തിനു വിധേയമാവുകയും ചെയ്യുന്നു. ഓരോ വര്‍ഷവും കടലില്‍നിന്നു കരയിലേക്കു വരുന്ന ധാതുമണല്‍ കണക്കാക്കി അതിനെ ഉപയോഗിക്കുക, ധാതുമണല്‍ മാത്രം ഖനനസ്ഥലത്തുനിന്നു വേര്‍തിരിക്കുകയും ആ സ്ഥാനത്ത് പകരം മണലോ മണ്ണോ നിക്ഷേപിക്കുകയും അനുയോജ്യമായ ചെടികള്‍ നട്ടുപിടിപ്പിക്കുകയും ചെയ്യുക, തീരമണല്‍ പ്രദേശത്തിന്റെ വീതിയും സ്വാഭാവികതയും മനസ്സിലാക്കി ഖനനരീതികളില്‍ വേണ്ട മാറ്റം വരുത്തുക എന്നീ മാര്‍ഗങ്ങള്‍ അവലംബിക്കുകവഴി ധാതുമണല്‍ ഖനനം നടപ്പിലാക്കുന്നതോടൊപ്പം തീരദേശസംരക്ഷണം ഉറപ്പാക്കാനും സാധിക്കും. കടലോര പ്രതിഭാസങ്ങള്‍ തീരങ്ങളില്‍ പലവിധ മാറ്റങ്ങള്‍ക്ക് കാരണമാകാറുണ്ട്. പഴയ ഭൂപടങ്ങളുടെ താരതമ്യപഠനത്തില്‍നിന്ന് ഇത് വ്യക്തവുമാകുന്നു. കേരളതീരത്ത് തീരശോഷണം സംഭവിക്കുന്നതിനോടൊപ്പം മറ്റു ചില ഭാഗങ്ങളില്‍ പുതിയതായി കരഭാഗം ഉണ്ടാവുകയും ചെയ്യുന്നു. ബീച്ചുകളുടെ നിലനില്പിന് പ്രകൃതിസംവിധാനങ്ങളുമായാണ് കൂടുതല്‍ ബന്ധമുള്ളത്. കൊല്ലം ജില്ലയിലെ ആലപ്പാട് മേഖലയില്‍ 40 വര്‍ഷം (1965-2005) ഖനനം നടത്തിയിട്ടും ആ ഭാഗത്ത് തീരശോഷണം നടന്നിട്ടില്ല എന്നത് ഇതിന് പ്രത്യക്ഷ തെളിവാണ്. ആറാട്ടുപുഴ മേഖലയിലെ കരിമണല്‍ നിക്ഷേപമാകട്ടെ താരതമ്യേന പുതുതായി കടലില്‍നിന്ന് മണല്‍ വന്ന് ഉണ്ടായതാണ്. 25-50 വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ ഭാഗത്തെ കരിമണല്‍ തോത് തീരെ കുറവായിരുന്നു. പ്രകൃതിയില്‍ നടക്കുന്ന സ്വാഭാവിക മാറ്റമാണ് മണല്‍നിക്ഷേപങ്ങള്‍ക്ക് കാരണം.

ധാതുമണല്‍ മേഖലയിലെ കടല്‍ക്ഷോഭംമൂലം തകര്‍ന്ന കടല്‍ഭിത്തി:ആറാട്ടുപുഴയില്‍നിന്നുള്ള ദൃശ്യം

പുതിയ കണ്ടുപിടിത്തങ്ങളും പുതിയതരം വസ്തുക്കള്‍ ലഭിക്കുന്നതുംവഴി മനുഷ്യന്റെ ഉപഭോഗരീതികള്‍ മാറുകയും ധാതുമണലിന് ഇപ്പോഴുള്ള ആവശ്യം ദശാബ്ദങ്ങള്‍ക്കകം തന്നെ കുറയുകയും ചെയ്യാം. അതിനാല്‍ കാലഘട്ടത്തിന്റെ ആവശ്യമനുസരിച്ച് ധാതുക്കളെ ഉപയോഗപ്പെടുത്തണം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ക്രമാതീതമായ മണല്‍വാരല്‍ നിമിത്തം ധാതുഖനനത്തെക്കാള്‍ ഭീമമായ ആഘാതം തീരദേശത്തിന് ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്നു.

അണുപ്രസരണവും ഖനനവും. കരിമണല്‍ ഖനനത്തിന്റെ ഫലമായി മോണസൈറ്റ് അടങ്ങിയ മണലിന്റെ അളവ് കൂടുകയും ഇതുമൂലമുണ്ടാകുന്ന അണുപ്രസരണം ആരോഗ്യത്തിന് ഹാനികരമാവുകയും ചെയ്യുമെന്ന് ഒരു വിഭാഗം വാദിക്കുന്നു. ജൈവ അണുപ്രസരണം അളക്കുന്ന ഏകകം ആണ് സിവെര്‍ട്ട് (Sievert-Sv). 2 mSv/yr ആണ് ഭൂമിയിലെ ജീവജാലങ്ങള്‍ സ്ഥിരമായി സ്വീകരിക്കുന്ന അണുപ്രസരണത്തിന്റെ അളവ്. കേരളത്തില്‍ ഇത് 15 mSv/yr -ഉം ഇറാനിലെ രാംസറില്‍ പ്രക്യതിയിലെ സ്വാഭാവികഅണുപ്രസരണം 260 mSv/yr -ഉം ആണ്. 100 mSv/yr ആണ് അര്‍ബുദം ഉണ്ടാക്കാന്‍ സാധ്യതയുള്ള അളവായി കാണുന്നതെങ്കിലും പ്രകൃതിയുടെ സ്വാഭാവിക റേഡിയേഷന്‍ മുഖേന ലോകത്തൊരിടത്തും ഇതുവരെ അര്‍ബുദം ഉള്‍പ്പെടെ യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വിവിധ രാജ്യങ്ങളില്‍ ധാരാളം ഏജന്‍സികള്‍ ഈ രംഗത്ത് പഠനം നടത്തിയിട്ടുണ്ട്. ബ്രസീല്‍, ഇന്ത്യ, ചൈന, സുഡാന്‍, ഇറാന്‍ എന്നിവയാണ് സ്വാഭാവിക അണുപ്രസരണം കൂടുതലായി രേഖപ്പെടുത്തിയിട്ടുള്ള രാജ്യങ്ങള്‍. അണുപ്രസരണം പലവിധമുണ്ടെങ്കിലും അവയുടെ മാരകശക്തിയില്‍ വ്യത്യാസമുണ്ട്. ഉദാഹരണത്തിന് ആല്‍ഫാ പ്രസരണം ബീറ്റാ പ്രസരണത്തെക്കാള്‍ കൂടുതല്‍ ഹാനികരമാണ്. അതിനാലാണ് പ്രസരണഫലത്തെ അടിസ്ഥാനമാക്കി അണുപ്രസരണം അളക്കുന്നത്. വീടുനിര്‍മാണത്തിന് ഈ മണല്‍ ഉപയോഗിക്കുന്നതും സ്ഥിരമായി റേഡിയേഷന്‍ ഏല്ക്കുന്നതുമാണ് ആരോഗ്യത്തിന് ഹാനികരമാകാന്‍ വിദൂരസാധ്യതയെങ്കിലും ഉള്ള ഘടകങ്ങള്‍.

ജലലഭ്യതയും ധാതുമണല്‍ ഖനനവും. വിവിധ ഘടകങ്ങളെ ആശ്രയിച്ചാണ് ഒരു പ്രദേശത്തിന്റെ ഭൂഗര്‍ഭജലസമ്പത്ത് നിലകൊള്ളുന്നത്. കേരളത്തില്‍ സഹ്യപര്‍വതനിരകള്‍ മുതല്‍ പടിഞ്ഞാറോട്ട് കടല്‍ത്തീരം വരെ വിവിധ ഘട്ടങ്ങളില്‍ പരസ്പരപൂരകമായി ഭൂഗര്‍ഭ പാറക്കെട്ടുകളില്‍ ജലം നിലനില്ക്കുന്നു. ഇതിനു മുകളിലുള്ള ചെങ്കല്ലുപാളികളിലെയും കടലിനോടടുത്ത മേഖലയിലെ അവസാദശിലകളിലെയും ഭൂഗര്‍ഭജലം ആ ഭൂവിഭാഗത്തില്‍ രൂപപ്പെട്ടിട്ടുള്ള ഭൂഗര്‍ഭ ജലവിതാനത്തിന്റെ സ്വാധീനത്തിലാണ് നില്ക്കുന്നത്. കരയില്‍നിന്ന് കടലിലേക്കുള്ള നിരന്തരമായ ജലത്തിന്റെ ഒഴുക്ക് ഇല്ലാതായാല്‍ മാത്രമേ ഉപ്പുവെള്ളം അവിടേക്ക് കയറുകയുള്ളൂ. ഉപരിതലജല ഒഴുക്കിന്റെ അഭാവത്തില്‍ ഭൂഗര്‍ഭജലം കടലിലേക്ക് ഒഴുകിപ്പോകാനായി ഓരോ സ്ഥലത്തെയും ഭൌമാന്തര്‍ഘടനയ്ക്കനുസൃതമായ മാര്‍ഗം തേടും. ഇക്കാരണത്താല്‍ കേരളതീരത്തിന്റെ സ്വാഭാവിക ഭൂപ്രകൃതിയില്‍ കടല്‍വെള്ളം കരയിലേക്കു കയറാന്‍ ബുദ്ധിമുട്ടാണ്. ക്രമാതീതമായി പമ്പ് ചെയ്യുമ്പോള്‍ മാത്രമാണ് ഇതിന് മാറ്റം വരുന്നത്. ഒരു സ്ഥലത്ത് ശുദ്ധജലം അമിതമായി പമ്പ് ചെയ്യുമ്പോള്‍ അടിയിലുള്ള ഉപ്പുവെള്ളം മുകളിലേക്കു തള്ളിക്കയറും. സാധാരണഗതിയില്‍ കടലോരമേഖല മുഴുവന്‍ ശുദ്ധജലം മുകളിലും സാന്ദ്രത കൂടിയ ഉപ്പുവെള്ളം അടിയിലുമായാണ് കാണപ്പെടുന്നത്. കരയില്‍നിന്നു കടലിലേക്കുള്ള പ്രവാഹമധ്യേ ഇങ്ങനെ ശുദ്ധജലം തങ്ങിനില്ക്കുമ്പോള്‍ ചെറിയൊരു മേഖലയില്‍ 10 മീ. താഴ്ചയില്‍ ഖനനം നടത്തുന്നതുകൊണ്ടുമാത്രം ഉപ്പുവെള്ളം കരയിലേക്ക് എളുപ്പത്തില്‍ കയറുകയില്ല. എന്നാല്‍, ക്രമാതീതമായി കായല്‍ നികത്തുന്നതും താഴ്ന്ന പ്രദേശങ്ങളില്‍ മണ്ണിടുന്നതുംമൂലം ശുദ്ധജലം സാവധാനം ഭൂഗര്‍ഭജലമായി കടലിലേക്കു പോകുന്ന പ്രക്രിയ തടസ്സപ്പെടുകയാണു ചെയ്യുന്നത്. പകരം ഉപരിതല ജലത്തിന്റെ ഒഴുക്ക് വര്‍ധിക്കുന്നു. കായംകുളം കായലിന് വടക്കുഭാഗത്ത് ധാതുമണല്‍ ഖനനം വര്‍ധിച്ചാല്‍ കുട്ടനാട്ടിലേക്കു കടല്‍വെള്ളം ഇരച്ചുകയറുമെന്ന് വാദിക്കുന്നവരുണ്ട്. എന്നാല്‍, കടലോര പ്രതിഭാസങ്ങള്‍ വളരെ വിശാലമായ ഒരു സന്തുലന പ്രക്രിയയുടെ ഭാഗമായി നിലനില്ക്കുന്നവയാണ്. അതിനാല്‍ ഒരു പ്രത്യേക മേഖലയിലേക്ക് കടല്‍ജലം ആവാഹിക്കപ്പെടുക എന്നത് ഏളുപ്പമുള്ള കാര്യമല്ല എന്ന എതിര്‍വാദവുമുണ്ട്.

ഖനനവും സാമൂഹിക വശങ്ങളും. ഏതൊരു പ്രകൃതി സമ്പത്തും ചൂഷണം ചെയ്യപ്പെടുമ്പോള്‍ പരിസ്ഥിതിക്ക് ആഘാതം സംഭവിക്കാറുണ്ട്. ഈ ആഘാതത്തിന്റെ ശക്തി കുറയ്ക്കാന്‍ അനുയോജ്യമായ ഇടപെടലുകള്‍കൊണ്ടു സാധിക്കും. ഭൂവിനിയോഗപ്രശ്നത്തിലും പരമ്പരാഗത തൊഴില്‍മേഖലയിലും തീരദേശവാസികളുടെ പ്രശ്നങ്ങള്‍ ഗൗരവമായിത്തന്നെ കാണേണ്ടതാണ്. മത്സ്യബന്ധനത്തിലും കയര്‍ ഉത്പന്ന മേഖലയിലും ഏര്‍പ്പെട്ടിരിക്കുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ ധാതുമണല്‍ ഖനനംമൂലം കഷ്ടപ്പെടാന്‍ ഇടവരരുത്. പ്രത്യേക സംരക്ഷിത മേഖലകള്‍ രൂപവത്കരിക്കുക, ഖനനത്തിന്റെ പ്രയോജനം ജനങ്ങളുമായി പങ്കുവയ്ക്കുക എന്നുതുടങ്ങി ധാതുഅയിരുകളുടെ വില, ഉത്പന്നങ്ങളുടെ വില, പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടിവരുന്ന ചെലവ് എന്നിവയെല്ലാം കണക്കിലെടുത്തുവേണം അന്തിമ തീരുമാനമെടുക്കേണ്ടത്.

ഭാരതത്തിന്റെ പുതിയ ധാതുവിനിയോഗ നയം

സ്വകാര്യമേഖലയില്‍ മോണസൈറ്റ് ഒഴികെയുള്ള എല്ലാ ധാതുക്കള്‍ക്കും ഖനനവും വിപണനവും സാധ്യമാക്കിക്കൊണ്ട് 1998-ലാണ് കേന്ദ്രഗവണ്മെന്റ് പുതിയ നയം കൊണ്ടുവന്നത്. 1957-ലെ ദ് മൈന്‍സ് ആന്‍ഡ് മിനറല്‍സ് (ഡെവലപ്മെന്റ് ആന്‍ഡ് റെഗുലേഷന്‍) ആക്റ്റിനെ 1962, 1994 എന്നീ വര്‍ഷങ്ങളില്‍ പരിഷ്കരിച്ചശേഷം 1998-ല്‍ ഭേദഗതി ചെയ്തു. സര്‍വേ നടത്താന്‍ 10,000 ച.കി.മീ. -ഉം ഖനനം നടത്താന്‍ 10 ച.കി. മീ. -ഉം ഓരോ സംസ്ഥാനത്തിനും അനുവദിച്ചുകൊടുത്തുകൊണ്ടുള്ളതാണ് ഈ നിയമ ഭേദഗതി. ഇതിന്റെ ചുവടുപിടിച്ച് പല സംസ്ഥാനങ്ങളിലും സ്വകാര്യ സംരംഭകര്‍ ഈ രംഗത്തു വന്നിട്ടുണ്ട്.

കേരളത്തിലെ കരിമണല്‍ ഗവേഷണസ്ഥാപനങ്ങള്‍

ധാതുമണല്‍ സമ്പത്തിന്റെ വ്യക്തമായ രൂപം വ്യവസായ സംരംഭങ്ങള്‍ക്കു നല്കുന്നതിനുവേണ്ടി കേന്ദ്ര ആണവോര്‍ജ വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് അറ്റോമിക് മിനറല്‍സ് ഡയറക്ടറേറ്റ്. ധാതുമണല്‍ കയറ്റി അയയ്ക്കുമ്പോള്‍ മോണസൈറ്റിന്റെ അളവ് കേന്ദ്രം നിഷ്കര്‍ഷിച്ചിട്ടുള്ള അളവില്‍ കൂടിയിട്ടില്ല എന്ന് സര്‍ട്ടിഫിക്കറ്റ് നല്കുന്നതും ഈ ഏജന്‍സിയാണ്. കേന്ദ്രഗവണ്മെന്റിന്റെ കീഴിലുള്ള ജിയോളജിക്കല്‍ സര്‍വേ, റീജിയണല്‍ റിസര്‍ച്ച് ലബോറട്ടറി, സംസ്ഥാന ഗവണ്മെന്റിന്റെ കീഴിലുള്ള മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് എന്നീ സ്ഥാപനങ്ങള്‍ക്കു പുറമേ തിരുവനന്തപുരത്തെ ഭൌമശാസ്ത്രപഠന കേന്ദ്രവും ധാതുമണല്‍ നിക്ഷേപങ്ങളെപ്പറ്റിയും അവയുടെ സ്വഭാവഗുണങ്ങളെപ്പറ്റിയും കൂടാതെ ബന്ധപ്പെട്ട പരിസ്ഥിതി പ്രശ്നങ്ങളെപ്പറ്റിയും പഠനം നടത്തിവരുന്നു. ഒരു വര്‍ഷം ഓരോ മേഖലയില്‍നിന്നും എത്രമാത്രം മണല്‍ പരിസ്ഥിതിക്കു ദോഷം വരാതെ ഖനനം ചെയ്യാമെന്നുള്ളതാണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയം. ചവറപ്രദേശത്തുനിന്ന് വാര്‍ഷികമായി 60,000 ടണ്‍ കരിമണല്‍ വ്യാവസായിക അടിസ്ഥാനത്തില്‍ എടുക്കുന്നതുകൊണ്ട് ദോഷമില്ലെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതുപോലെതന്നെ, അസംസ്കൃത രൂപത്തിലും വിവിധ ഘട്ടങ്ങളിലുള്ള മൂല്യവര്‍ധിത പ്രക്രിയകളിലും ഓരോ ധാതുവിനും ലഭിക്കാവുന്ന ഉയര്‍ന്ന വില എങ്ങനെ ഉറപ്പുവരുത്താമെന്നതും ഗവേഷണ സ്ഥാപനങ്ങളുടെ വളരെ പ്രധാനപ്പെട്ട ചുമതലയാണ്. ഇവ കൂടാതെ, എല്ലാ വ്യവസായ യൂണിറ്റുകളിലും ഉത്പാദനവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക ഗവേഷണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു.

(ഡോ. ഡി.എസ്. സുരേഷ്ബാബു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍