This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധര്‍മദാസ് (1443 - 1543)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ധര്‍മദാസ് (1443 - 1543)

പ്രാചീന ഹിന്ദി കവി. 'നിര്‍ഗുണ' ഭക്തിധാരയിലെ കവിയായ ഇദ്ദേഹം ഉദ്ദേശം 1443-ല്‍ ഛത്തീസ്ഗഢിലെ ബാന്‍ധോഗഢില്‍ ജനിച്ചു. കബീര്‍ദാസിന്റെ പ്രധാന ശിഷ്യനും അനുഗാമിയുമായിരുന്നു ധര്‍മദാസ്. വൈശ്യകുടുംബത്തില്‍ ജനിച്ച ഇദ്ദേഹത്തിന്റെ ആദ്യ നാമം ജുഡാവന്‍ എന്നാണ്. ധര്‍മദാസിന്റെ പുത്രന്മാരാണ് നാരായണ്‍ ദാസും ചൂഡാമണിയും. സമ്പന്നനായതിനുശേഷമാണ് ഇദ്ദേഹം ഭക്തിമാര്‍ഗം സ്വീകരിച്ചത്. അനേകം തീര്‍ഥസ്ഥാനങ്ങളില്‍ ചുറ്റിക്കറങ്ങിയ ധര്‍മദാസിന് കബീര്‍ദാസുമായുള്ള പരിചയം വഴിത്തിരിവായി. സഗുണോപാസകനായ ഇദ്ദേഹം നിര്‍ഗുണജ്ഞാനാശ്രയി ശാഖയുടെ സ്തോതാവായിത്തീര്‍ന്നു. കബീറിന്റെ സമാധിക്കുശേഷം 1518 മുതല്‍ ധര്‍മദാസ് കബീര്‍ദാസിന്റെ പിന്‍ഗാമിയായി അറിയപ്പെട്ടു. ഇദ്ദേഹത്തിന്റെ സമ്പ്രദായം കബീര്‍ധര്‍മമാര്‍ഗത്തിലെ ഛത്തീസ്ഗഢി ശാഖയിലെ ധര്‍മദാസി ശാഖ എന്ന പേരില്‍ പ്രശസ്തമായി. ഈ കാലയളവില്‍ കബീറിന്റെ കാവ്യസമാഹാരം ബീജക് എന്ന പേരില്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ചു.

ധര്‍മദാസിന്റെ പ്രസിദ്ധമായ കൃതി അമര്‍ സുഖ് നിധാന്‍ ആണ്. ഈ കൃതിയില്‍ ഇദ്ദേഹം സ്വന്തം ജീവിതാനുഭവങ്ങളാണ് വര്‍ണിച്ചിരിക്കുന്നത്. ധര്‍മദാസിന്റെ കാവ്യസമാഹാരം ധനിധര്‍മദാസ് കീ ബാണീ എന്ന പേരില്‍ വിഖ്യാതമാണ്. ധര്‍മദാസ് കീ ബാണി എന്ന അധ്യാത്മിക കാവ്യത്തിന്റെ പ്രധാന വിഷയം വിരഹമാണ്.

ധര്‍മദാസ് വളരെ കുറച്ച് കവിതകളേ എഴുതിയിട്ടുള്ളൂവെങ്കിലും അവ ലളിതവും ഹൃദയസ്പര്‍ശിയുമാണ്. നിര്‍ഗുണോപാസകനായ ഇദ്ദേഹത്തിന്റെ കാവ്യങ്ങളില്‍ രഹസ്യവാദം ഒരു പ്രധാന വിഷയമാണ്. മനോഹരമായ ഭാവനകള്‍കൊണ്ട് നിറഞ്ഞവയാണ് ധര്‍മദാസിന്റെ കാവ്യങ്ങള്‍. ഭാരതീയ സംസ്കാരത്തിന്റെയും ഭാരതത്തിലെ ലോകഗീതങ്ങളുടെയും സ്വാധീനം ഇദ്ദേഹത്തിന്റെ കവിതകളില്‍ കാണാം. ഭൗതികജീവിതത്തില്‍നിന്നു മുക്തി നേടുക എന്നതാണ് ഇദ്ദേഹം പ്രചരിപ്പിച്ച സിദ്ധാന്തം.

ധര്‍മദാസ് 25 വര്‍ഷത്തോളം ധര്‍മദാസി ശാഖയില്‍ സേവനമനുഷ്ഠിച്ചു. ഭാവനാപ്രധാനമായ കവിതകളെഴുതിയ സന്തന്മാരില്‍ പ്രഥമഗണനീയനായ ഇദ്ദേഹം 1543-ല്‍ സമാധിയായി. ധര്‍മദാസിനുശേഷം ഇദ്ദേഹത്തിന്റെ മകന്‍ ചൂഡാമണി കബീര്‍ ധര്‍മ മാര്‍ഗത്തിലെ ധര്‍മദാസി ശാഖയുടെ നേതൃത്വം വഹിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍