This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധനുര്‍വേദം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ധനുര്‍വേദം

ഉപവേദങ്ങളിലൊന്ന്. ആയുധങ്ങളെപ്പറ്റിയും ആയോധനകലയെപ്പറ്റിയും പ്രതിപാദിക്കുന്ന വിജ്ഞാനശാഖയാണിത്. പൗരാണിക ഭാരതത്തില്‍ വില്ലും അമ്പും ഉപയോഗിച്ചുള്ള യുദ്ധത്തിനു പ്രാധാന്യം ലഭിച്ചിരുന്നതിനാലാണ് വില്ല് എന്ന് അര്‍ഥമുള്ള ധനുസ്സ് എന്ന പദത്തോടൊപ്പം ധനുര്‍വേദം എന്ന് ഈ ശാസ്ത്രശാഖ അറിയപ്പെട്ടത്. ആയുര്‍വേദം, ഗാന്ധര്‍വവേദം (സംഗീതശാസ്ത്രം), ധനുര്‍വേദം, അര്‍ഥശാസ്ത്രം എന്നിവ നാല് ഉപവേദങ്ങള്‍ എന്ന് അറിയപ്പെടുന്നു. വേദത്തില്‍ത്തന്നെ പ്രതിപാദനവും വേദത്തിനു സമാനമായ പ്രാധാന്യവുമുള്ളതിനാലാണ് ഉപവേദമെന്നറിയപ്പെടുന്നത്.

യജുര്‍വേദത്തിന്റെ ഭാഗമാണ് ധനുര്‍വേദമെന്ന് കരുതപ്പെടുന്നു. ധനുര്‍വേദസംഹിത എന്ന ഗ്രന്ഥം ഈ ശാസ്ത്രം നിഷ്കൃഷ്ടമായി പ്രതിപാദിക്കുന്നു. ഈ കൃതി വേദങ്ങളോളം പ്രാചീനമല്ല, കൂടുതല്‍ അര്‍വാചീനമാണ് എന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. മഹാഭാരതത്തിലും അഗ്നിപുരാണം തുടങ്ങിയ ഗ്രന്ഥങ്ങളിലും ധനുര്‍വേദത്തെപ്പറ്റിയും അതിലെ പ്രതിപാദ്യത്തെപ്പറ്റിയും വിശദീകരിക്കുന്നു. വൈദികകാലത്തുതന്നെ ഈ ശാസ്ത്ര ശാഖയ്ക്ക് പ്രാധാന്യം ലഭിച്ചിരുന്നതായി കരുതാം. ശുക്രനീതി, കാമന്ദകനീതിശാസ്ത്രം, വൈശമ്പായനം, വീരചിന്താമണി, ലഘുവീരചിന്താമണി, വൃദ്ധശാര്‍ങ്ഗധരം, യുദ്ധജയാര്‍ണവം, യുദ്ധകല്പതരു, നീതിമയൂഘം തുടങ്ങിയ കൃതികള്‍ ധനുര്‍വേദപ്രതിപാദകങ്ങളായുണ്ട്. ഇവയില്‍ പല വിഷയങ്ങളിലും വ്യത്യസ്തമായി വിശദീകരണം കാണുന്നതിനാല്‍ ഈ വിഷയം പ്രതിപാദിക്കുന്ന അനേകം ഗ്രന്ഥങ്ങളും മറ്റു ശാസ്ത്രശാഖകളെപ്പോലെ വിഭിന്ന പദ്ധതികളും ഉണ്ടായിരുന്നതായി കരുതാം.

ബ്രഹ്മാവും പരമശിവനുമാണ് ഈ വേദത്തിന്റെ ഉപജ്ഞാതാക്കളെന്ന് അഗ്നിപുരാണത്തില്‍ പറയുന്നു. വിശ്വാമിത്രനെ ഇതിന്റെ ഋഷിയായി കണക്കാക്കുന്നുണ്ട്. അഗ്നിവേശമുനിയാണ് ഇതിന്റെ ദ്രഷ്ടാവ് എന്നും പരാമര്‍ശമുണ്ട്. ഇദ്ദേഹത്തിന്റെ പ്രധാന ശിഷ്യനാണത്രെ ദ്രോണാചാര്യര്‍. വിശ്വാമിത്രന്‍, സദാശിവന്‍, ശാര്‍ങ്ഗദത്തന്‍, വിക്രമാദിത്യന്‍ തുടങ്ങിയവര്‍ ഈ ശാസ്ത്രം പ്രതിപാദിച്ച് ഗ്രന്ഥം രചിച്ചതായി പരാമര്‍ശമുണ്ടെങ്കിലും ഇവ ലബ്ധമായിട്ടില്ല. ഇവയെപ്പറ്റി അഗ്നിപുരാണം, അജ്ഞാതകര്‍തൃകമായ കോദണ്ഡമണ്ഡനം, 14-ാം ശ.-ത്തില്‍ ശാര്‍ങ്ഗധരന്‍ രചിച്ച വീരചിന്താമണി തുടങ്ങിയവയില്‍ വിവരണമുണ്ട്.

ധനുര്‍വേദത്തിലെ പ്രധാന പ്രതിപാദ്യങ്ങള്‍ അഗ്നിപുരാണത്തിന്റെ 249 മുതല്‍ 252 വരെ അധ്യായങ്ങളില്‍ സംഗ്രഹിച്ചു വിവരിക്കുന്നുണ്ട്. ഇതിലെ വിഷയങ്ങളെ ദീക്ഷാപാദം, സംഗ്രഹപാദം, സിദ്ധിപാദം, പ്രയോഗപാദം എന്ന് നാല് പാദങ്ങളായി വിഭജിച്ചിരിക്കുന്നു. ദീക്ഷാപാദത്തില്‍ ധനുര്‍ലക്ഷണവും അധികാരി നിരൂപണവും ദീക്ഷ, അഭിഷേകം, ശാകുനം, മംഗളം തുടങ്ങിയ സങ്കേതങ്ങളുടെ നിരൂപണവും ആണ് പ്രധാന പ്രതിപാദ്യം.

ധനുസ്സ് എന്ന പദം വിവിധതരം അസ്ത്രശാസ്ത്രങ്ങളെയാണ് സൂചിപ്പിക്കുന്നത്. ആയുധങ്ങളെ മുക്തം (പാണിമുക്തം), അമുക്തം, മുക്താമുക്തം (മുക്തസന്ധാരിതം), യന്ത്രമുക്തം എന്ന് നാലായി വിഭജിച്ചിരിക്കുന്നു. ക്ഷേപിണി, വില്ല്, മറ്റ് യന്ത്രങ്ങള്‍ എന്നിവകൊണ്ടു വിക്ഷേപിക്കുന്ന ആയുധമാണ് യന്ത്രമുക്തം. കൈകൊണ്ട് എറിഞ്ഞു ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന ആയുധമാണ് മുക്തം അഥവാ പാണിമുക്തം. ഗദയെ ഈ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുന്നത്. കൈയില്‍ വച്ചുകൊണ്ടും എറിഞ്ഞും പ്രയോഗിക്കാവുന്നവ മുക്താമുക്തം അഥവാ മുക്തസന്ധാരിതം എന്ന വിഭാഗത്തില്‍പ്പെടുന്നു. കുന്തം, ശൂലം തുടങ്ങിയവയാണിത്. കൈയില്‍ പിടിച്ചുകൊണ്ടു മാത്രം പ്രയോഗിക്കുന്ന വാള്‍ അമുക്തം എന്ന വിഭാഗത്തിലാണ്. ഇതില്‍ മുക്തവിഭാഗത്തിലേത് (വില്ല് തുടങ്ങിയവ) ശ്രേഷ്ഠവും കുന്തം തുടങ്ങിയ മുക്താമുക്ത വിഭാഗം മധ്യമവും വാള്‍ തുടങ്ങിയ അമുക്തവിഭാഗം അധമവുമായ ആയുധങ്ങളായാണ് സങ്കല്പം. ഇവയില്‍പ്പെടാത്ത ബാഹുയുദ്ധവും അധമ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. ബ്രാഹ്മം, വൈഷ്ണവം, പാശുപതം, പ്രാജാപത്യം, ആഗ്നേയം തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളില്‍പ്പെടുത്തിയും ആയുധങ്ങളെ വിശകലനം ചെയ്യുന്നുണ്ട്.

ധനുര്‍വേദത്തിലെ രണ്ടാമത്തെ വിഭാഗമായ സംഗ്രഹപാദത്തില്‍ ആചാര്യലക്ഷണവും വ്യത്യസ്ത തരം അസ്ത്രശസ്ത്രങ്ങളുടെ വിവരണവുമാണ് മുഖ്യം. സാമാന്യപരിജ്ഞാനത്തിനുശേഷം ഉപരിപഠനമാണ് മൂന്നാം പാദമായ സിദ്ധിപാദത്തില്‍. ഗുരുവിന്റെ വിശേഷസിദ്ധികള്‍ മനസ്സിലാക്കുക; ഗുരുമുഖത്തു നിന്നുതന്നെ അവ സ്വായത്തമാക്കുക, വിശേഷ ആയുധങ്ങള്‍ അറിഞ്ഞിരിക്കുക, അവരുടെ ഉപദേശം നേടുക, മന്ത്രദേവതാഉപാസന, മന്ത്രസിദ്ധി തുടങ്ങിയ ഉപരിപഠന വിധികള്‍ ഈ പാദത്തില്‍ വിവരിക്കുന്നു. പ്രയോഗപാദം എന്ന നാലാം പാദത്തില്‍ അസ്ത്രശസ്ത്രാദി പ്രയോഗവൈദഗ്ധ്യമാണ് പ്രധാന വിവരണം. അസ്ത്രശസ്ത്രപ്രയോഗസമയത്ത് ശരീരം ഏതു സ്ഥിതിയിലാകണം, വില്ല് പിടിക്കുന്ന രീതി, ലക്ഷ്യവിവേചനം, സൈന്യവിന്യാസരീതികള്‍, വിവിധതരം അസ്ത്രശസ്ത്രങ്ങളുടെ പ്രയോഗത്തില്‍ പാലിക്കേണ്ട വ്യത്യസ്ത രീതികള്‍ തുടങ്ങിയവ വിശദീകരിക്കുന്നു.

ധനുര്‍വേദത്തിന് പത്ത് അംഗങ്ങളും നാല് ചരണങ്ങളും ഉണ്ടെന്ന് മഹാഭാരതത്തില്‍ പ്രസ്താവമുണ്ട്. തേര്, ആന, കുതിര, കാലാള്‍ എന്ന് നാലു പാദമായി സേനാവിഭാഗമുള്ളതിനാല്‍ ചതുഷ്പാദി എന്നും ഈ ശാസ്ത്രശാഖയ്ക്കു പേരുണ്ട്. ഋജു, മായ എന്നിങ്ങനെയും ഈ ശാസ്ത്രശാഖയെ തിരിക്കുന്നുണ്ട്.

അദ്ഭുതകരമായ സംഹാരശേഷിയുള്ള അസ്ത്രങ്ങളും അനുപമമായ അസ്ത്രപ്രയോഗരീതികളും സ്വായത്തമാക്കിയ ധനുര്‍ധരന്മാരുടെ വീരേതിഹാസങ്ങള്‍ ഭാരതീയ പുരാണങ്ങളിലും ചരിത്രകൃതികളിലും സുലഭമാണ്. ആഗ്നേയാസ്ത്രം, ബ്രഹ്മാസ്ത്രം തുടങ്ങിയവയെപ്പറ്റിയുള്ള വിവരണം ആധുനികകാലത്തെ അതിമാരകമായ ആയുധങ്ങളെ അനുസ്മരിപ്പിക്കുന്നു. അമ്പ്, വില്ല്, ഗദ, ശൂലം, കുന്തം, വജ്രം, പരശു തുടങ്ങിയ പലതരം ആയുധങ്ങളുടെ നിര്‍മാണരീതിയും ധനുര്‍വേദത്തില്‍ വിവരിക്കുന്നുണ്ട്. ആയുധങ്ങള്‍ക്കും പ്രയോഗരീതിക്കുമൊപ്പം സേനാവിന്യാസക്രമവും പരിശീലനക്രമവും ഇതില്‍ പ്രതിപാദിക്കുന്നു.

വൈശമ്പായനന്റേതെന്നു കരുതപ്പെടുന്ന ധനുര്‍വേദഗ്രന്ഥത്തില്‍ പ്രാചീനകാലത്ത് വില്ലിനെക്കാള്‍ പ്രാധാന്യം വാളിനായിരുന്നു എന്നു പരാമര്‍ശിക്കുന്നുണ്ട്. പൃഥുരാജാവിന്റെ കാലത്താണത്രെ വില്ലിന് പ്രചാരം ലഭിച്ചത്. ബ്രഹ്മദേവനാണ് പൃഥുരാജാവിന് ധനുര്‍വിദ്യ ഉപദേശിച്ചത്.

വില്ല് രണ്ടുരീതിയിലുണ്ട്. ധനുര്‍വിദ്യ അഭ്യസിക്കുന്ന വില്ല് യൗഗിക ധനുസ്സ് എന്നറിയപ്പെടുന്നു. ഇത് യുദ്ധത്തിന് ഉപയോഗിക്കാന്‍ പാടില്ല. യുദ്ധത്തിന് വേറെ വില്ലുതന്നെ നിര്‍മിക്കണം. ഇത് ലോഹംകൊണ്ടോ മുളകൊണ്ടോ ആകാം. ആന, കുതിര ഇവ വാഹനമായി ഉപയോഗിക്കുമ്പോള്‍ ലോഹംകൊണ്ടുള്ള വില്ലാണ് കൂടുതല്‍ ഉപയുക്തം. രഥത്തിലും കാലാള്‍ സൈന്യത്തിലും മുളകൊണ്ടുള്ള വില്ല് കൂടുതല്‍ യുക്തമാണ്. വില്ലിന്റെ ഭാരം അധികമാകാതെ ശ്രദ്ധിക്കണം. മുളകൊണ്ടുള്ള വില്ലാണെങ്കില്‍ മുളം തണ്ടിന് 3, 5, 7, 9 എന്നിങ്ങനെ ഖണ്ഡങ്ങളാകാം. 4, 6, 8 എന്നിങ്ങനെ ഖണ്ഡങ്ങള്‍ പാടില്ല. ഈ രീതിയില്‍ വില്ലിനെപ്പറ്റി വിശദമായ പഠനം അഗ്നിപുരാണം തുടങ്ങിയ കൃതികളില്‍ കാണാം.

വൃദ്ധശാര്‍ങ്ഗധരം എന്ന ഗ്രന്ഥത്തില്‍ അമ്പിന്റെ നിര്‍മാണരീതിയും വിവിധതരം അമ്പുകളുടെ പ്രത്യേകതയും വിശദമാക്കുന്നുണ്ട്. അമ്പിന്റെ ചുവടഗ്രം വ്യത്യസ്ത ആകൃതിയിലാകാം. ഇവ ഹംസം, ശശം, മയൂരം, ക്രൗഞ്ചം, ബകം തുടങ്ങിയ പേരുകളിലറിയപ്പെടുന്നു. അമ്പിന് മുന്‍ഭാഗത്തു കനം കൂടിയത്, പിന്‍ഭാഗത്തുകനം കൂടിയത്, ഒരേ രീതിയില്‍ കനമുള്ളത് എന്നിങ്ങനെ വ്യത്യാസമാകാം. ഇതിന്റെ അടിസ്ഥാനത്തില്‍ അമ്പിനെ സ്ത്രീജാതി, പുരുഷജാതി, നപുംസകജാതി എന്നു തിരിക്കുന്നു. കൂടുതല്‍ ദൂരെ എത്തേണ്ട സന്ദര്‍ഭത്തില്‍ സ്ത്രീജാതിയിലുള്ള അസ്ത്രവും കൂടുതല്‍ പ്രഹരശേഷി വേണ്ടിടത്ത് പുരുഷജാതി അസ്ത്രവും അത്യന്തം സൂക്ഷ്മമായ ലക്ഷ്യം ഭേദിക്കേണ്ടിടത്ത് നപുംസകജാതി അസ്ത്രവുമാണ് യുക്തം. അമ്പിന്റെ മുന്‍ അഗ്രഭാഗത്തിന് വ്യത്യസ്തരൂപം നല്കാറുണ്ട്. ഇവയ്ക്ക് ആരാമുഖം, ക്ഷുരപ്രം, ഗോപുച്ഛം, അര്‍ധചന്ദ്രം, സൂചീമുഖം, ഭല്ലം, വത്സദന്തം, ദ്വിഭല്ലം, കര്‍ണികം, കാകതുണ്ഡം തുടങ്ങിയ പേരുകളാണ് ഉള്ളത്. ഇവയ്ക്ക് ഓരോന്നിനും പ്രത്യേക ലക്ഷ്യം ഉണ്ടാകും. ആരാമുഖം എന്ന അസ്ത്രഭേദം കവചം, ചര്‍മം ഇവ ഛേദിക്കുന്നതിനുപയുക്തമാണ്. പ്രതിയോഗിയുടെ വില്ല് ഛേദിക്കുന്നതിന് ക്ഷുദ്രപ്രഹരം എന്ന അസ്ത്രഭേദമാണ് യുക്തം. ബൃഹത്സംഹിത എന്ന ഗ്രന്ഥത്തിലും ഈ വ്യത്യസ്ത രീതിയിലുള്ള അമ്പിന്റെ നിര്‍മാണം വിവരിക്കുന്നുണ്ട്.

അസ്ത്രപ്രയോഗസമയത്ത് യോദ്ധാവിന്റെ കാല്, കയ്യ്, മറ്റംഗങ്ങള്‍ ഇവ ഏതു സ്ഥിതിയില്‍ നില്ക്കുമ്പോള്‍ കൂടുതല്‍ ലക്ഷ്യഭേദിയാകും എന്നും കൂടുതല്‍ സുരക്ഷിതമായ സ്ഥിതി ഏതാണ് എന്നും ഗ്രന്ഥങ്ങളില്‍ വിവരിക്കുന്നുണ്ട്. വില്ല് പിടിക്കുന്ന രീതി, ശസ്ത്രപ്രയോഗരീതി, ലക്ഷ്യനിര്‍ണയം, ശസ്ത്രാഭ്യാസ നിയമങ്ങള്‍, ശസ്ത്രാഭ്യാസം എത്ര കാലവും ഒരു ദിവസം എത്രസമയവും എന്നു തുടങ്ങിയ കാര്യങ്ങള്‍, എതിരാളിയുടെ ശസ്ത്രത്തെ ഭേദിക്കുന്ന വിധി, ശബ്ദം ശ്രവിച്ച് അസ്ത്രപ്രയോഗത്തിനു പരിശീലനം, ഇരുട്ടില്‍ അസ്ത്രപ്രയോഗ പരിശീലനം തുടങ്ങിയ പരിശീലനവിധികള്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

അസ്ത്രപ്രയോഗസമയത്തെ യോദ്ധാവിന്റെ സ്ഥിതിക്ക് വ്യത്യസ്ത പേരുകളുണ്ട്. അംഗുഷ്ഠം, നരിയാണി (ഗുല്ഫം), പാണി, പാദം എന്നിവ വളരെ ഒതുക്കി പരസ്പരം സ്പര്‍ശിച്ചു നില്ക്കുന്ന സ്ഥിതിക്ക് സമപദം എന്നാണു പേര്. കാലടികളെ ബാഹ്യംഗുലികളില്‍ നിര്‍ത്തിയും കാല്‍മുട്ടുകള്‍ ഇളകാതെ ഉറപ്പിച്ചും ഓരോ കാലും മൂന്നുചാണ്‍ അകലത്തിലും നില്ക്കുന്നത് വൈശാഖം. കാല്‍മുട്ടുകള്‍ രണ്ടും ഹംസപംക്തിതുല്യമായ ആകൃതി വരത്തക്കവണ്ണം നാലുചാണ്‍ അകലത്തില്‍വച്ചു നില്ക്കുന്നത് മണ്ഡലം എന്നറിയപ്പെടുന്നു. വലത്തേക്കാലിന്റെ മുട്ടും തുടയും കലപ്പയുടെ ആകൃതിയില്‍ മടക്കി ഇളകാതെവച്ചും ഇടത്തേക്കാല്‍ അഞ്ചുചാണ്‍ അകലത്തിലുമുള്ള സ്ഥിതി ആലീഢം. ഇതേപോലെ പ്രത്യാലീഢം, ജാതം, ദണ്ഡായതം, വികടം, സ്വപുടം, സ്വസ്തികം തുടങ്ങിയ സ്ഥിതികളുമുണ്ട്.

അസ്ത്രശസ്ത്രപ്രയോഗ രീതികളും ശാസ്ത്രീയമായ അപഗ്രഥനത്തോടെ വിശദീകരിക്കുന്നുണ്ട്. വില്ല് ഉപയോഗിക്കുമ്പോള്‍ ആരംഭത്തില്‍ സ്വസ്തികം എന്ന സ്ഥിതിയില്‍ നിന്നുകൊണ്ട് ഗുരുക്കന്മാരെയും ദേവതമാരെയും മനസ്സില്‍ സ്മരിച്ച് വണങ്ങണം. പിന്നീട് ഇടത്തേ കൈകൊണ്ട് വില്ലെടുത്ത് വലത്തേ കൈകൊണ്ട് ബാണം തൊടുക്കണം. വൈശാഖം, ജാതി എന്നിവയില്‍ ഒരു സ്ഥിതി സ്വീകരിച്ച് വില്ലിന്റെ ഞാണ്‍ പൂര്‍ണമായി വലിച്ചുനോക്കണം. എന്നിട്ട് ദൃഷ്ടികൊണ്ടു കാണപ്പെടുന്നതും മുഷ്ടികൊണ്ടു മറയ്ക്കപ്പെടുന്നതുമായി ലക്ഷ്യത്തെ കേന്ദ്രീകരിച്ച് ലക്ഷ്യഭേദം നടത്തുന്നതിനെ ഉപച്ഛേദം എന്നു പറയുന്നു.

ഖഡ്ഗം, ചര്‍മം, പാശം, ചക്രം തുടങ്ങിയ ആയുധങ്ങളുടെ പ്രയോഗത്തിലും ശാസ്ത്രീയവും ദീര്‍ഘകാലം അഭ്യാസം വേണ്ടതുമായ പഠനം ആവശ്യമാണ്. ഖഡ്ഗംകൊണ്ടും ചര്‍മംകൊണ്ടുമുള്ള പ്രയോഗം ഭ്രാന്തം, ഉദ്ഭ്രാന്തം, ആവിദ്ധം തുടങ്ങി 32 രീതികളിലുള്ളത് വിശദീകരിക്കുന്നുണ്ട്. പാശത്തിന്റെ പ്രയോഗവും ഋജു, ആയതം, വിശാലം, തിര്യക്ക്, ഭ്രാമിതം എന്ന് അഞ്ച് വിധമുള്ളതും വിവരിക്കുന്നു. പുരാവൃത്തം, അപരാവൃത്തം, ഗൃഹീതം, ലഘുഗൃഹീതം തുടങ്ങി പതിനൊന്ന് രീതിയില്‍ പാശധാരണം സാധ്യമാണ്. ഛേദനം, ഭേദനം, ത്രാസനം, ആന്ദോളനം, ആഘാതം എന്ന് അഞ്ചുവിധത്തില്‍ ചക്രംകൊണ്ടുള്ള ആഘാതം നിര്‍ദേശിക്കുന്നു. ഇതേപോലെ ശൂലം, തോമരം, ഗദ, പരശു (മഴു), മുദ്ഗരം (ഉലക്ക), ഭിന്ദിപാലം, വജ്രം, കൃപാണം (ചതുരിക), ക്ഷേപിണി (കവണി) തുടങ്ങിയവയുടെ പ്രയോഗത്തിനും അനേകം രീതിഭേദങ്ങള്‍ അപഗ്രഥിച്ചിട്ടുണ്ട്.

ക്ഷത്രിയരുടെ വേദമായി അറിയപ്പെടുന്ന ധനുര്‍വേദത്തിന്റെ ആചാര്യന്മാര്‍ ബ്രാഹ്മണരായിരുന്നു. ബ്രാഹ്മണരും ക്ഷത്രിയരും ധനുര്‍വേദം ഗുരുമുഖത്തുനിന്ന് അഭ്യസിച്ചുവന്നു. ആപദ്ഘട്ടത്തില്‍ മറ്റു ജനവിഭാഗത്തിനും ഈ വിദ്യ അഭ്യസിക്കാമെന്നു പ്രസ്താവമുണ്ട്. എല്ലാവിഭാഗം ആള്‍ക്കാരും, വേണ്ടിവന്നാല്‍, ആപദ്ഘട്ടത്തില്‍ രാജാവിന് സഹായികളായി യുദ്ധത്തില്‍ പങ്കുചേരണമെന്നായിരുന്നു വിധി. സൂതപുത്രനായ കര്‍ണന്‍ തന്നെപ്പറ്റി വാസ്തവം മറച്ചുവച്ച് ബ്രാഹ്മണകുമാരനാണെന്നു പ്രസ്താവിച്ച് പരശുരാമനില്‍നിന്ന് അസ്ത്രാഭ്യാസം നേടിയതും ദ്രോണാചാര്യരെ ഗുരുവായി സങ്കല്പിച്ച് ഏകലവ്യന്‍ ധനുര്‍വിദ്യ സ്വയം ശീലിച്ചതും പ്രാചീനകാലത്ത് ഈ വിദ്യ എല്ലാ വിഭാഗം ആള്‍ക്കാരും പരിശീലിച്ചിരുന്നതിനു ദൃഷ്ടാന്തമാണ്. യാദവനായ ശ്രീകൃഷ്ണന്‍ അര്‍ജുനനെക്കാള്‍ സമര്‍ഥനായ വില്ലാളിയായിരുന്നതായാണ് ഭാഗവതപുരാണത്തില്‍ പരാമര്‍ശിക്കുന്നത്. ഉപനയനത്തിനുശേഷം വിദ്യാഭ്യാസത്തിന് ആശ്രമത്തില്‍ ഋഷിമാരോടൊപ്പം താമസിച്ചിരുന്ന രാജകുമാരന്മാരും മറ്റുള്ളവരും വേദം, വേദാംഗം തുടങ്ങിയവയോടൊപ്പം ധനുര്‍വേദവും അഭ്യസിച്ചുവന്നിരുന്നു. വേദാചാര്യരായിരുന്ന മഹര്‍ഷിമാര്‍ ധനുര്‍വേദാചാര്യര്‍കൂടിയായിരുന്നതായാണ് പറയപ്പെടുന്നത്. കൃപാചാര്യരെ ശരദ്വാന്‍ എന്ന മുനിയായിരുന്നു അസ്ത്രവിദ്യ അഭ്യസിപ്പിച്ചത്. അഗസ്ത്യമുനി, ശുക്രാചാര്യര്‍, അഗ്നിവേശമുനി, വിശ്വാമിത്രന്‍, വസിഷ്ഠന്‍ തുടങ്ങിയവര്‍ ധനുര്‍വേദാചാര്യന്മാര്‍കൂടി ആയിരുന്നതായി പ്രസ്താവമുണ്ട്. വിശ്വാമിത്രശിഷ്യന്മാരായ ശ്രീരാമനും ലക്ഷ്മണനും ദ്രോണാചാര്യശിഷ്യനായ അര്‍ജുനനും പരശുരാമശിഷ്യരായ ഭീഷ്മര്‍, ദ്രോണര്‍ തുടങ്ങിയവരും ഏറ്റവും പ്രഗല്ഭരായ ധനുര്‍ധരന്മാരായി പുരാണങ്ങളില്‍ പ്രകീര്‍ത്തിതരാണ്.

ആയുധങ്ങളുടെ നിര്‍മാണം, പ്രയോഗ സവിശേഷതകള്‍ എന്നിവയ്ക്കു പുറമേ പദ്മവ്യൂഹം, ചക്രവ്യൂഹം, ഗരുഡവ്യൂഹം തുടങ്ങിയ പലതരം സേനാവിന്യാസങ്ങളെപ്പറ്റിയും ധനുര്‍വേദത്തില്‍ വിവരണമുണ്ട്. ഈ യുദ്ധതന്ത്രത്തിന്റെ ഉപജ്ഞാതാവായി പരിഗണിക്കുന്നത് ബൃഹസ്പതിയെയാണ്. ആയിരം തേര്, ആയിരം ആന, ആയിരം കുതിര, ആയിരം കാലാള്‍ ഇവ ചേര്‍ന്നത് ചതുരംഗം എന്നറിയപ്പെടുന്നു. പത്ത് ചതുരംഗമാണത്രെ ഒരു പത്തി. പത്ത് പത്തിയുടെ നായകനെയാണ് സേനാനായകനായി കണക്കാക്കുന്നത്. പത്ത് സേനാനായകന്മാരുടെ തലവനെ ബലാധ്യക്ഷന്‍ എന്നു പറയുന്നു. ഒരു ആന, ഒരു തേര്, മൂന്ന് കുതിര, അഞ്ച് കാലാള്‍ എന്നിവ ചേര്‍ന്നത് പത്തിയും മൂന്നുപത്തി ഒരു സേനാമുഖവും മൂന്നുസേനാമുഖം ഒരു ഗുല്മവും മൂന്നുഗുല്മം ഒരു ഗണവും മൂന്നുഗണം ഒരു വാഹിനിയും മൂന്നുവാഹിനി ഒരു പൃതനയും മൂന്നുപൃതന ഒരു ചമുവും മൂന്നുചമു ഒരു അനീകിനിയും മൂന്ന് അനീകിനി ഒരു അക്ഷൌഹിണിയും ആണ് എന്നത് സേനാവിന്യാസത്തിന്റെ പ്രസിദ്ധമായ മറ്റൊരു കണക്കാണ്. മഹാഭാരതയുദ്ധത്തില്‍ പാണ്ഡവപക്ഷത്ത് ഏഴും കൌരവപക്ഷത്ത് പതിനൊന്നും അക്ഷൌഹിണിപ്പടയാണുണ്ടായിരുന്നത്.

സൈന്യത്തെ വിന്യസിക്കുമ്പോള്‍ അതിന് ഉരസ്സ്, കക്ഷം, പക്ഷം, പ്രതിഗ്രഹം, കോടി, മധ്യം, പൃഷ്ഠം എന്ന് ഏഴ് ഭാഗങ്ങളുണ്ടായിരിക്കും. ശാസ്ത്രീയമായി സൈന്യത്തെ നിര്‍ത്തുന്ന ക്രമമാണ് വ്യൂഹം. മധ്യഭേദി, അന്തരഭേദി, മകരവ്യൂഹം, ശ്യേനവ്യൂഹം, ശകടവ്യൂഹം, അര്‍ധചന്ദ്രവ്യൂഹം, സര്‍വതോഭദ്രം, ഗോമൂത്രകം, ദണ്ഡവ്യൂഹം, ഭോജം, മണ്ഡലം, അസംഹതം, സൂചീമുഖം, വജ്രം, അഭേദ്യം, മത്സ്യവ്യൂഹം തുടങ്ങി അനേകം സേനാവിന്യാസക്രമങ്ങളുണ്ട്. ശത്രുരാജാവിനോടു യുദ്ധം ചെയ്യുക എന്നതോടൊപ്പം ബലവാനായ ശത്രുവിനു കീഴടങ്ങുക, ശത്രുവിനോടു സന്ധിചെയ്യുക തുടങ്ങിയ നയങ്ങളും ഏതു സന്ദര്‍ഭങ്ങളില്‍ ഏതുപ്രകാരം സ്വീകരിക്കണമെന്നും ഈ ശാസ്ത്രത്തില്‍ വിവരിക്കുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍