This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദേവ് കേരളീയ് (പണ്ഡിറ്റ് നാരായണദേവ്) (1909 - 98)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:48, 3 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദേവ് കേരളീയ് (പണ്ഡിറ്റ് നാരായണദേവ്) (1909 - 98)

ഹിന്ദി പ്രചാരകനും സാഹിത്യകാരനും സ്വാതന്ത്യസമരസേനാനിയും. 'ദേവ് കേരളീയ്' എന്ന പേരിലാണ് പണ്ഡിറ്റ് നാരായണദേവ് എഴുതിയിരുന്നത്.

1909 ന. 16-ന് കോട്ടയത്ത് കുടമാളൂരില്‍ ജനിച്ചു. സ്കൂള്‍ വിദ്യാഭ്യാസത്തോടൊപ്പം കേരളത്തിലെ ആദ്യത്തെ ഹിന്ദി പ്രചാരകനായിരുന്ന എം.കെ. ദാമോദരന്‍ ഉണ്ണിയില്‍നിന്ന് ഹിന്ദി പഠിച്ചു. 1927-ല്‍ ഡല്‍ഹിയിലും 1928 മുതല്‍ 33 വരെ ലാഹോറിലും ഹിന്ദിയും സംസ്കൃതവും പഠിച്ചു. ലാഹോറില്‍നിന്ന് സിദ്ധാന്തഭൂഷണവും പഞ്ചാബ് സര്‍വകലാശാലയില്‍നിന്ന് ഹിന്ദി ഓണേഴ്സും (പ്രഭാകര്‍ പരീക്ഷ) പാസ്സായി. ഇക്കാലത്ത് 1925-ലെ ലാഹോര്‍ കോണ്‍ഗ്രസ്സില്‍ വോളന്റിയറായി പ്രവര്‍ത്തിച്ചു. 1930-ലെ ഉപ്പുസത്യഗ്രഹത്തിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. അക്കാലത്ത് ഭഗത് സിംഹിനെ കാണാനും സംസാരിക്കാനും ദേവിന് കഴിഞ്ഞു. 1934-ല്‍ കോട്ടയത്ത് മടങ്ങിയെത്തിയ ദേവ് ശ്രദ്ധാനന്ദ ഹിന്ദി മഹാവിദ്യാലയം സ്ഥാപിച്ചു. 1954 വരെ ഇവിടത്തെ പ്രധാന അധ്യാപകനായിരുന്നു ഇദ്ദേഹം. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയ അനേകം വിദ്യാര്‍ഥികള്‍ ഇദ്ദേഹത്തിന്റെ ശിഷ്യരായി. 1938 മുതല്‍ നാരായണദേവ് ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ സ്ഥിരം പ്രചാരകനായി. അങ്ങനെ കേരളത്തിലുടനീളം ഹിന്ദി പ്രചരിപ്പിക്കുന്നതില്‍ വ്യാപൃതനായി. സഭയുടെ സെക്രട്ടറി, ട്രെയിനിങ് സ്കൂളിലെ അധ്യാപകന്‍, കേരള ഭാരതിയുടെ എഡിറ്റര്‍, ബിരുദാനന്തരബിരുദ തലത്തില്‍ അധ്യാപകന്‍ എന്നീ നിലകളിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഗാന്ധിജിയുടെ 1922-ലെ വൈക്കം സന്ദര്‍ശനമാണ് നാരായണദേവിന് ഹിന്ദി പഠനത്തിന് പ്രചോദനമായത്. കോട്ടയത്ത് ഡി.സി. കിഴക്കേമുറിയും മറ്റുമായുള്ള അടുപ്പത്തിന്റെ ഫലമായി ദേവ് സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെ പന്ത്രണ്ട് സ്ഥാപകാംഗങ്ങളില്‍ ഒരാളായി. 1938-ല്‍ മദ്രാസ് സര്‍വകലാശാലയുടെ വിദ്വാന്‍ പരീക്ഷ പാസ്സായ ഇദ്ദേഹം തുടര്‍ന്ന് വിദ്വാന്‍ പരീക്ഷയ്ക്ക് കുട്ടികളെ പഠിപ്പിച്ചു. 1990 വരെ ദക്ഷിണ ഭാരത ഹിന്ദിപ്രചാരസഭയുടെ ഓര്‍ഗനൈസറായിരുന്ന ഇദ്ദേഹം കോട്ടയത്ത് ഹിന്ദി സാഹിത്യസമിതി എന്നൊരു സംഘടനയ്ക്കും അരനൂറ്റാണ്ടോളം നേതൃത്വം നല്കി.

ഹിന്ദിയില്‍ അനേകം കവിതകളെഴുതിയിട്ടുള്ള ദേവ് കേരളീയന്റെ കവിതാസമാഹാരങ്ങളാണ് ഹിന്ദികൗമുദി, ആരതി (1965), ഗാന്ധിസപ്തക്, തരംഗിണി (1977), പാഥേയ് (1989) എന്നിവ. ഡോ. അംബാപ്രസാദ് സുമന്‍, ഹരിവംശ് റായ് ബച്ചന്‍, രാംകുമാര്‍ വര്‍മ, ഡോ. ശിവമംഗള്‍ സിംഹ് സുമന്‍ എന്നീ പ്രഗല്ഭരാണ് ഇവയ്ക്ക് അവതാരികകള്‍ എഴുതിയിട്ടുള്ളത്. പ്രബോധനാത്മകതയാണ് ഇദ്ദേഹത്തിന്റെ കവിതകളുടെ മുഖമുദ്ര.

ഇരുന്നൂറോളം ഭാവഗീതങ്ങളാണ് ഇദ്ദേഹത്തിന്റെ കവിതകള്‍. ആഹ്വാനം, ബാപ്പു, ജവാഹര്‍ തുടങ്ങിയ കവിതകളില്‍ കവിയുടെ രാജ്യസ്നേഹവും രാഷ്ട്രനേതാക്കളോടുള്ള ഭക്തിയും തുടിച്ചു നില്ക്കുന്നു. സംസ്കൃതം, വ്രജഭാഷ, ഉര്‍ദു എന്നിവയിലും പാണ്ഡിത്യമുണ്ടായിരുന്ന ദേവ് നല്ലൊരു വിവര്‍ത്തകനുമായിരുന്നു. കുമാരനാശാന്റെ ചിന്താവിഷ്ടയായ സീത, ഉള്ളൂരിന്റെ ഉമാകേരളം, എം.ഒ. അവരയുടെ മഹാത്യാഗി എന്നിവ ഇദ്ദേഹം ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പല മലയാളനാടകങ്ങളും കഥകളും ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്തു. ദേവിന്റെ ഹിന്ദികഥാകൌമുദി എന്ന പുസ്തകം 1949-ലും 1950-ലും തിരുവിതാംകൂറില്‍ പാഠപുസ്തകമായിരുന്നു. ഹിന്ദുസ്ഥാനീബോധിനി, ഹിന്ദി പ്രബോധ്, ഹിന്ദി പ്രവേശിക തുടങ്ങിയ ഗ്രന്ഥങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1970-ലെ കേന്ദ്രീയ ഹിന്ദി നിദേശാലയത്തിന്റെ ഹിന്ദി പുരസ്കാരം ഇദ്ദേഹത്തിന്റെ ഗാന്ധി സപ്തകത്തിന് ലഭിച്ചു. മഥുര സാഹിത്യകാര്‍ അഭിനന്ദന്‍ സമിതിയുടെ സാഹിത്യമാര്‍ത്തണ്ഡ്, കവി ശിരോമണി അവാര്‍ഡ്, കേരള ഹിന്ദി സാഹിത്യ അക്കാദമിയുടെ അവാര്‍ഡ്, ഗംഗാശരണ്‍ സിംഹ് പുരസ്കാര്‍, ആചാര്യ ആനന്ദ ഋഷി സാഹിത്യസമിതി പുരസ്കാര്‍, ഹിന്ദി സാഹിത്യസമ്മേളന്‍ ബഹുമതി എന്നിവയും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഹിന്ദി പ്രചാരണം സ്വാതന്ത്യ്രസമരത്തിന്റെ ഒരു ഭാഗംതന്നെയാണെന്ന ഗാന്ധിജിയുടെ ആഹ്വാനം ഉള്‍ക്കൊണ്ട് ജീവിതാവസാനം വരെ പ്രവര്‍ത്തിച്ച വ്യക്തിയാണ് 'ദേവ് കേരളീയ്' എന്ന പേരില്‍ അറിയപ്പെട്ട പണ്ഡിറ്റ് നാരായണദേവ്.

ഇദ്ദേഹം 1998 ഡി. 20-ന് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍