This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദേവ്, നരേന്ദ്ര (1888 - 1971)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:50, 3 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദേവ്, നരേന്ദ്ര (1888 - 1971)

ബംഗാളി സാഹിത്യകാരന്‍. തിയെറ്റര്‍, സിനിമ, സാഹിത്യം എന്നിവയുമായി അര നൂറ്റാണ്ടുകാലം അടുപ്പം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് നരേന്ദ്ര ദേവ്. നരേന്ദ്ര എന്ന പേരില്‍ അറിയപ്പെട്ടിരുന്ന നരേന്ദ്ര ദേവ് മൂന്നു തലമുറയില്‍പ്പെട്ട എഴുത്തുകാരെയും കലാകാരന്മാരെയും ഇണക്കിച്ചേര്‍ത്ത കണ്ണികൂടിയായിരുന്നു.

ഉത്തര കൊല്‍ക്കത്തയിലെ ഒരു പ്രഭുകുടുംബത്തിലാണ് 1888-ല്‍ നരേന്ദ്ര ജനിച്ചത്. ഇദ്ദേഹത്തിന്റെ പിതാവ് നാഗേന്ദ്രചന്ദ്ര പുരോഗമന വീക്ഷണമുള്ള വ്യക്തിയായിരുന്നു. പിതൃസഹോദരപുത്രന്‍ രാജേന്ദ്ര ദേവ് വഴി നരേന്ദ്ര യൌവനാരംഭത്തില്‍ ബംഗാളിലെ വിപ്ളവകാരികളുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ അത് വളരെ കുറച്ചുകാലമേ നിലനിന്നുള്ളൂ. മെട്രോപോളിറ്റന്‍ സ്കൂളില്‍നിന്ന് പ്രശസ്തമായ നിലയില്‍ മെട്രിക്കുലേഷന്‍ പാസ്സായെങ്കിലും അനാരോഗ്യംമൂലം നരേന്ദ്രയ്ക്ക് പഠനം തുടരാന്‍ കഴിഞ്ഞില്ല. എന്നാല്‍ വിവിധ വിഷയങ്ങളെപ്പറ്റി ഉത്സാഹപൂര്‍വം ഇദ്ദേഹം നിരന്തരം പഠിക്കുകയും ആ പഠനം ജീവിതകാലം മുഴുവന്‍ തുടരുകയും ചെയ്തു.

രവീന്ദ്രനാഥ ടാഗൂര്‍, ശരത്ചന്ദ്ര ചതോപാധ്യായ, കാസി നസ്റുള്‍ ഇസ്ലാം, സത്യേന്ദ്രനാഥ് ദത്ത, മൊഹിത്ലാല്‍ മജുംദാര്‍, ശിശിര്‍ കുമാര്‍ ഭാദുരി തുടങ്ങി ബംഗാളി കലാസാഹിത്യരംഗത്ത് വിഖ്യാതരായ ഒട്ടേറെ ആളുകളുമായി അടുത്ത ബന്ധം നരേന്ദ്ര ദേവിനുണ്ടായിരുന്നു. സുബ്രമണ്യ ഭാരതിയെപ്പോലുള്ള മഹാന്മാരായ സാഹിത്യ-കലാപ്രവര്‍ത്തകരുമായും നരേന്ദ്രയ്ക്ക് അടുപ്പമുണ്ടായിരുന്നു.

പി.ഇ.എന്‍. പശ്ചിമബംഗാള്‍ ശാഖ, ബാലസാഹിത്യ പരിഷദ്, ശരത് സമിതി, സാഹിത്യ തീര്‍ഥ എന്നീ സംഘടനകളുടെ പ്രസിഡന്റായിരുന്നു ഇദ്ദേഹം. രണ്ടുതവണ ബംഗീയസാഹിത്യ പരിഷത്തിന്റെ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു. ബംഗാളി നാടകവേദിയുടെ പ്രശ്നങ്ങള്‍ക്കും സാധ്യതകള്‍ക്കും പ്രാധാന്യം കൊടുത്തിരുന്ന നാച്ഘര്‍ എന്ന വാരികയുടെയും ബയോസ്കോപ്പ് എന്ന ബംഗാളി സിനിമാ വാരികയുടെയും പാഠശാല എന്ന കുട്ടികളുടെ മാസികയുടെയും പത്രാധിപരായി നരേന്ദ്ര പതിനഞ്ചുവര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്.

1950-ല്‍ നരേന്ദ്ര പല യൂറോപ്യന്‍ രാജ്യങ്ങളും സന്ദര്‍ശിക്കുകയും എഡിന്‍ബറോയില്‍വച്ചു നടന്ന അന്താരാഷ്ട്ര പി.ഇ.എന്‍. സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്തു. 1955-ല്‍ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതോടൊപ്പം ഹെല്‍സിങ്കിയില്‍ നടന്ന ലോക സമാധാന സമ്മേളനത്തിലും പങ്കെടുത്തു. ഷെര്‍വുഡ് ആന്‍ഡേഴ്സന്‍, സ്റ്റീഫന്‍ സ്പെന്‍ഡര്‍, അഗതാ ക്രിസ്റ്റി, എലിയ എഹ്റന്‍ബര്‍ഗ്, മിഖായേല്‍ ഷൊളോഖോവ് എന്നീ ലോകപ്രശസ്ത സാഹിത്യകാരന്മാരുമായി ഇദ്ദേഹത്തിന് സുഹൃദ്ബന്ധമുണ്ടായിരുന്നു.

ബ്രഹ്മബാന്ധവ് ഉപാധ്യായയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന സന്ധ്യ എന്ന ആനുകാലിക പ്രസിദ്ധീകരണത്തിലായിരുന്നു നരേന്ദ്ര ദേവ് രചിച്ച കവിത ആദ്യം വെളിച്ചം കണ്ടത്. ഗാര്‍മില്‍ നരേന്ദ്രയുടെ ആദ്യ നോവലും ചതുര്‍വേദാശ്രം ആദ്യ കഥാസമാഹാരവും വസുന്ധര ആദ്യ കവിതാസമാഹാരവുമാണ്. യാത്രാവിവരണങ്ങളും മാനവേന്ദ്ര സുര്‍ എന്ന തൂലികാനാമത്തില്‍ ആക്ഷേപഹാസ്യപരമായ രേഖാചിത്രങ്ങളും കുട്ടികള്‍ക്കുവേണ്ടിയുള്ള നാടകങ്ങളും ഇദ്ദേഹം രചിച്ചു. 1934-ല്‍ത്തന്നെ ഒരു കലയെന്ന നിലയില്‍ സിനിമയെ പരിചയപ്പെടുത്തുന്ന സിനിമ എന്ന പുസ്തകം ബംഗാളിയില്‍ പ്രസിദ്ധീകരിച്ചിരുന്നു. പ്രാദേശിക ഭാഷകളില്‍ സിനിമകള്‍പോലും വിരളമായിരുന്ന അക്കാലത്ത് ബംഗാളിയില്‍ ഇത്തരം ഒരു പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടു എന്നത് ശ്രദ്ധേയമാണ്. സിനിമയോടു ബന്ധപ്പെട്ട നിരവധി സാങ്കേതിക പദങ്ങള്‍ ബംഗാളിയില്‍ അന്ന് ഇദ്ദേഹത്തിന് പുതുതായി രൂപപ്പെടുത്തേണ്ടിവന്നു.

നരേന്ദ്ര ദേവിന്റെ പ്രസിദ്ധീകരിക്കപ്പെട്ട 36 പുസ്തകങ്ങളില്‍ കവിതാ വിവര്‍ത്തനങ്ങളായ നാല് കൃതികളില്‍ രണ്ടെണ്ണം കാളിദാസന്റെ മേഘദൂതും ഉമര്‍ ഖയ്യാമിന്റെ കൃതികളും ആണ്. മൂന്ന് ചെറുകഥാസമാഹാരങ്ങള്‍, ഒരു ജീവചരിത്രം (ശരത്ചന്ദ്രയെപ്പറ്റി), മൂന്ന് യാത്രാവിവരണങ്ങള്‍, ഒമ്പത് നോവലുകള്‍, എട്ട് ബാലസാഹിത്യകൃതികള്‍ തുടങ്ങിയവയും അക്കൂട്ടത്തില്‍പ്പെടും.

വിധവാ വിവാഹം പാപമായി കരുതിയിരുന്ന 1920-കളുടെ തുടക്കത്തില്‍ രാധാറാണി ദത്ത എന്ന വിധവയെ നരേന്ദ്ര വിവാഹം കഴിച്ചത് യാഥാസ്ഥിതികരുടെ ഇടയില്‍ വലിയ ഒച്ചപ്പാടിനു കാരണമായി. എന്നാല്‍ രവീന്ദ്രനാഥ ടാഗൂറും ശരത്ചന്ദ്രയും ദമ്പതികളെ അനുഗ്രഹിച്ച് വിധവാ വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് എടുത്തത്.

1971-ല്‍ നരേന്ദ്ര ദേവ് നിര്യാതനായി.

(കെ.എം. ലെനിന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍