This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദേവരാജന്‍, ജി. (1927 - 2006)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദേവരാജന്‍, ജി. (1927 - 2006)

ജി. ദേവരാജന്‍
മലയാള നാടക-ചലച്ചിത്ര സംഗീതസംവിധായകന്‍. സംഗീതത്തിലും മൃദംഗത്തിലും പ്രസിദ്ധനായിരുന്ന പരവൂര്‍ പന്നക്കാട് വീട്ടില്‍ എന്‍. കൊച്ചുഗോവിന്ദനാശാന്റെയും കൊച്ചുകുഞ്ഞിന്റെയും മകനായി 1927 സെപ്. 27-ന് ജനിച്ചു. പിതാവുതന്നെയായിരുന്നു സംഗീതത്തില്‍ ആദ്യ ഗുരു. കുട്ടിക്കാലത്തുതന്നെ സംഗീതത്തില്‍ വാസനയും കഴിവും പ്രകടിപ്പിച്ച ദേവരാജന്‍ ജീവിതദുരിതങ്ങളോടു പടവെട്ടിയാണ് മുന്നേറിയത്. വിദ്യാഭ്യാസത്തിനൊപ്പം സംഗീതാഭ്യസനത്തിനും ഇദ്ദേഹം പ്രാധാന്യം നല്കി. പരവൂര്‍ കോട്ടപ്പുറം ഹൈസ്കൂള്‍, തിരുവനന്തപുരം എസ്.എം.വി. ഹൈസ്കൂള്‍, യൂണിവേഴ്സിറ്റി കോളജ്, എം.ജി. കോളജ് എന്നിവിടങ്ങളില്‍ പഠിച്ചു.

കോളജില്‍ പഠിക്കുന്ന അവസരത്തില്‍ ആഘോഷപരിപാടികളില്‍ പാടി ശ്രദ്ധ പിടിച്ചുപറ്റുക മാത്രമല്ല, പലയിടത്തും സംഗീതക്കച്ചേരികള്‍ നടത്തുകയും ചെയ്തുപോന്നു. ചങ്ങമ്പുഴ തുടങ്ങിയ കവികളുടെയും സഹപാഠിയായ ഒ.എന്‍.വി. കുറുപ്പിന്റെയും കവിതകള്‍ എടുത്ത് ഈണംനല്കി പാടാറുണ്ടായിരുന്നു. അന്നുമുതല്‍ തുടങ്ങിയ ഒ.എന്‍.വി.-ദേവരാജന്‍ ബന്ധം ദശാബ്ദങ്ങളോളം മലയാള ഗാനശാഖയ്ക്കു മുതല്‍ക്കൂട്ടാവുകയും ചെയ്തു. കലാലയ വിദ്യാഭ്യാസത്തിനുശേഷം സംഗീതത്തില്‍ത്തന്നെ ഇദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. ചെറുപ്പത്തില്‍ത്തന്നെ സംഗീതക്കച്ചേരികള്‍ നടത്തി പ്രശംസ നേടിയ ദേവരാജന്‍ മനോഹരങ്ങളായ ലളിതഗാനങ്ങളും ചിട്ടപ്പെടുത്തി. കെ.പി.എ.സി.യുടെ നാടകഗാനങ്ങള്‍ക്കു നല്കിയ സംഗീതം ഇദ്ദേഹത്തെ ചെറുപ്പത്തില്‍ത്തന്നെ ഏറെ പ്രസിദ്ധിയിലേക്കുയര്‍ത്തി. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, സര്‍വേക്കല്ല്, മുടിയനായ പുത്രന്‍, പുതിയ ആകാശം പുതിയ ഭൂമി, മൂലധനം, വിശറിക്കു കാറ്റുവേണ്ട, ഡോക്ടര്‍, കതിരുകാണാക്കിളി തുടങ്ങിയ നാടകങ്ങളിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധേയമായി. മണ്ണിന്റെ മണമുള്ള നാടന്‍ശീലുകളും കര്‍ണാടകസംഗീതത്തിന്റെ ഗഹനതയും ഹിന്ദുസ്ഥാനിസംഗീതത്തിന്റെ മൃദുലഭാവങ്ങളും പാശ്ചാത്യസംഗീതത്തിന്റെ വശ്യതയുമെല്ലാം ഇദ്ദേഹത്തിന് ഒരുപോലെ കൈകാര്യം ചെയ്യാനായി.

മലയാള ചലച്ചിത്രഗാനശാഖയിലും നാടകഗാനശാഖയിലും തനി മലയാളച്ചുവയുള്ള ഗാനങ്ങള്‍ സമ്മാനിച്ച് ഇദ്ദേഹം പുതിയ പന്ഥാവ് തുറന്നു. വരികളുടെ അര്‍ഥത്തിനും ആത്മാവിനും യോജിച്ച രാഗവും ഭാവവും നല്കുന്നതില്‍ അദ്വിതീയനായിരുന്നു ഇദ്ദേഹം. ഇളയരാജ, എം.കെ.അര്‍ജുനന്‍, ആര്‍.കെ. ശേഖര്‍, ജോണ്‍സണ്‍, കുമരകം രാജപ്പന്‍ തുടങ്ങിയ സംഗീതസംവിധായകര്‍ ദേവരാജനോടൊപ്പം സഹായികളായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

കെ.പി.എ.സി.-യില്‍നിന്നു മാറിയതിനുശേഷം ദേവരാജന്‍ പ്രസിഡന്റായി കൊല്ലത്തുനിന്ന് 1961-ല്‍ കാളിദാസ കലാകേന്ദ്രം എന്നൊരു നാടകസമിതിക്ക് രൂപംനല്കി. 1955-ല്‍ പുറത്തിറങ്ങിയ കാലം മാറുന്നു ആണ് ഇദ്ദേഹം സംഗീതസംവിധാനം നിര്‍വഹിച്ച ആദ്യ ചലച്ചിത്രം. നിരവധി ഗാനങ്ങള്‍ ഇദ്ദേഹം ചിട്ടപ്പെടുത്തി. ആകെ 345 മലയാള ചലച്ചിത്രങ്ങള്‍ക്കും 12 തമിഴ് ചിത്രങ്ങള്‍ക്കും ഈണം പകര്‍ന്നിട്ടുണ്ട്. വയലാര്‍ രാമവര്‍മ, പി.ഭാസ്കരന്‍, ഒ.എന്‍.വി, ശ്രീകുമാരന്‍ തമ്പി, ബിച്ചു തിരുമല തുടങ്ങിയ പല ഗാനരചയിതാക്കളുടെയും വരികള്‍ക്ക് ഇദ്ദേഹം ഈണം നല്കി. വയലാര്‍-ദേവരാജന്‍ കൂട്ടുകെട്ടാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം. യേശുദാസ്, ജയചന്ദ്രന്‍, ബ്രഹ്മാനന്ദന്‍, ശ്രീകാന്ത്, എസ്.ജാനകി, പി. സുശീല, വാണി ജയറാം, മാധുരി, കെ.എസ്. ജോര്‍ജ്, കെ.പി.എ.സി. സുലോചന, സി.ഒ. ആന്റോ, എ.പി. കോമള തുടങ്ങി നിരവധി ഗായകര്‍ ഇദ്ദേഹത്തിന്റെ ഗാനങ്ങള്‍ ആലപിച്ച് ശ്രദ്ധേയരായി.

'കായാമ്പൂ കണ്ണില്‍ വിടരും', 'ചെത്തി മന്ദാരം തുളസി', 'പൂന്തേനരൂവീ', 'ആയിരം പാദസരങ്ങള്‍', 'ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍', 'നാദബ്രഹ്മത്തിന്‍', 'ഇന്നെനിക്കു പൊട്ടുകുത്താന്‍', 'ഗുരുവായൂരമ്പലനടയില്‍', 'പെരിയാറേ', 'ഓരോ തുള്ളി ചോരയില്‍ നിന്നും', 'പ്രിയതമാ', 'കണ്ണുനീര്‍മുത്തുമായ്', 'കണികാണുംനേരം' തുടങ്ങിയ ശ്രദ്ധേയമായ ചലച്ചിത്രഗാനങ്ങള്‍ക്കും 'മാരിവില്ലിന്‍ തേന്‍മലരേ', 'തുഞ്ചന്‍പറമ്പിലെ തത്തേ', 'പൊന്നരിവാളമ്പിളിയില്', 'വെള്ളാരംകുന്നിലെ', 'ചില്ലിമുളംകാടുകളില്‍', 'മധുരിക്കും ഓര്‍മകളേ', 'നീലക്കുരുവീ', 'പാമ്പുകള്‍ക്കു മാളമുണ്ട്' തുടങ്ങിയ മനോഹരമായ നാടകഗാനങ്ങള്‍ക്കും ഈണം നല്കിയത് ദേവരാജനാണ്.

ഒട്ടനവധി ലളിതഗാനങ്ങളും ഇദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്. 'ബലികൂടീരങ്ങളേ' പോലുള്ള ആവേശകരങ്ങളായ വിപ്ളവഗാനങ്ങളാണ് മറ്റൊരു സംഭാവന. വിഭിന്ന കണ്ഠശ്രുതികളെ സമന്വയിപ്പിച്ച് ഇദ്ദേഹം ആവിഷ്കരിച്ച ക്വയര്‍രൂപമായ ശക്തിഗാഥ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. സംഗീത വചനസുധ, മലയാള ചലച്ചിത്രഗാനചരിത്രം എന്നീ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

1969, 70, 72 എന്നീ വര്‍ഷങ്ങളില്‍ ഏറ്റവും നല്ല സംഗീത സംവിധായകനുള്ള കേരള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ദേവരാജനു ലഭിച്ചു. 1996-ല്‍ പ്രേംനസീര്‍ പുരസ്കാരം കിട്ടി. ജെ.സി. ഡാനിയേല്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. കഥകളിവിദഗ്ധയും നര്‍ത്തകിയും നടിയുമായ പെരുന്ന ലീലാമണിയാണ് ഭാര്യ.

2006 മാ. 14-ന് ദേവരാജന്‍ മരണമടഞ്ഞു.

(വി.എന്‍. അനില്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍