This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദേവഭദ്രസൂരി (11 -12 ശ.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദേവഭദ്രസൂരി (11 -12 ശ.)

ജൈന സന്ന്യാസിയും പ്രാകൃതഭാഷാകവിയും. 11-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തിലും 12-ാം ശ.-ത്തിന്റെ പൂര്‍വാര്‍ധത്തിലുമായി ജീവിച്ചിരുന്ന ഇദ്ദേഹത്തിന്റെ പേര് ഗുണചന്ദ്രന്‍ എന്നായിരുന്നു. ജൈനധര്‍മപ്രകാരം സൂരിപദം ലഭിച്ചതോടെയാണ് ദേവഭദ്രസൂരി എന്ന പേരു സ്വീകരിച്ചത്. മഹാവീരചരിയം, (മഹാവീരചരിതം), കഹാരയണകോഷ (കഥാരത്നകോശം), സിരിപാസനാഹചരിയം (ശ്രീപാര്‍ശ്വനാഥചരിതം) എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രസിദ്ധമായ പ്രാകൃതഭാഷാകൃതികള്‍. അനന്തനാഥസ്തോത്രം, വീതരാഗസ്തവം, പ്രമാണപ്രകാശം തുടങ്ങിയ കൃതികളുമുണ്ട്. ആഖ്യാനമണികോശം എന്ന പ്രസിദ്ധ കഥാഗ്രന്ഥം ദേവേന്ദ്രഗണി എന്ന പേരില്‍ അറിയപ്പെടുന്ന നേമിചന്ദ്രസൂരിയുടേതായാണു പ്രസിദ്ധി എങ്കിലും ദേവഭദ്രന്‍ ആഖ്യാനമണികോശം എന്ന ഗ്രന്ഥം രചിച്ചതായി ചില കൃതികളില്‍ പരാമര്‍ശമുണ്ട്.

കഥാരത്നകോശത്തിന്റെ ആമുഖത്തില്‍ ദേവഭദ്രസൂരി തന്നെപ്പറ്റി വിശദമായി പരാമര്‍ശിക്കുന്നുണ്ട്. ചന്ദ്രകുലത്തിലെ (ചന്ദ്രകുലീനഗച്ഛ) അംഗമായ ഇദ്ദേഹം ഇതേ കുലത്തിലെ പരമപണ്ഡിതനായ സുമതിവാചകന്റെ ശിഷ്യനായിരുന്നു. ജിനചന്ദ്രസൂരിയുടെ ശിഷ്യനായ പ്രസന്നചന്ദ്രസൂരി ദേവഭദ്രസൂരിയുടെ പുരസ്കര്‍ത്താവും സുമതിവാചകന്റെ ഗുരുവുമായിരുന്നു.

ഗദ്യപദ്യസമ്മിശ്രമായി, ചമ്പു രീതിയിലാണ് മഹാവീരചരിതം രചിച്ചത്. 1082 ആണ് രചനാകാലമെന്നു പ്രസ്താവമുണ്ട്. മഹാവീരന്‍ പരമജ്ഞാനിയായി മാറുന്ന കഥയാണ് പ്രധാന പ്രതിപാദ്യം. എട്ടുഭാഗങ്ങളിലായി പന്ത്രണ്ടായിരത്തില്‍പ്പരം പദ്യങ്ങളും ഗദ്യഭാഗങ്ങളും ഉള്‍പ്പെടുന്ന ഇതില്‍ ചില ഭാഗങ്ങളില്‍ സംസ്കൃതപദ്യങ്ങളും അവഹട്ഠഭാഷയിലുള്ള പദ്യങ്ങളുമുണ്ട്. മഹാവീരന്റെ പൂര്‍വജന്മ കഥകളാണ് മറ്റൊരു പ്രധാന പ്രതിപാദ്യം. ജൈനധര്‍മത്തിലും തന്ത്രസാധനകളിലുമുള്ള കവിയുടെ അപാരപാണ്ഡിത്യവും കാളിദാസപ്രഭൃതികള്‍ക്കു തുല്യമായ കവിത്വവും ഇതില്‍ പ്രകടമാകുന്നതായി നിരൂപകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. മുംബൈയില്‍ ലാലാഭായിഗ്രന്ഥമാലയില്‍ 1929-ല്‍ മഹാവീരചരിതം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജൈനആത്മാനന്ദസഭയില്‍നിന്ന് ഇതിന്റെ ഗുജറാത്തി പരിഭാഷ 1994-ല്‍ പ്രസിദ്ധീകൃതമായി.

അന്‍പത് കഥാനകങ്ങള്‍ (കഥാഭാഗങ്ങള്‍) ഉള്‍ക്കൊള്ളുന്ന കഹാരയണകോഷയും ഗദ്യപദ്യസമ്മിശ്രമാണ്. 1101-ല്‍ രചിതമായ ഇതില്‍ അപഭ്രംശഭാഷയോടൊപ്പം സംസ്കൃതപദ്യങ്ങളും കാണാം. ജൈനധര്‍മപ്രശസ്തിപരമാണ് കഥകള്‍. മുനി പുണ്യവിജയഗണി സമ്പാദനം ചെയ്ത കഥാസമാഹാരം ആത്മാനന്ദ ജൈനഗ്രന്ഥമാലയുടെ ഭാഗമായി 1944-ല്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്.

ഇരുപത്തിമൂന്നാമതു തീര്‍ഥങ്കരനായ പാര്‍ശ്വനാഥന്റെ ചരിതമാണ് പാസനാഹചരിയ(സിരിപാസനാഹചരിയം-ശ്രീപാര്‍ശ്വനാഥചരിതം)ത്തില്‍ വര്‍ണിക്കുന്നത്. അഞ്ചു പ്രസ്താവം (ഭാഗം) ആയി വിഭജിച്ചിട്ടുള്ള ഇതിലെ ആദ്യഭാഗത്ത് പാര്‍ശ്വനാഥന്റെ പൂര്‍വജന്മകഥകളാണ് വര്‍ണിക്കുന്നത്. രാജപുത്രനായി ജനിച്ച പാര്‍ശ്വനാഥന്‍ പരമജ്ഞാനിയായി മാറുന്നതും തീര്‍ഥങ്കരനായി ജൈനധര്‍മപ്രചാരണത്തിലേര്‍പ്പെടുന്നതുമാണ് പിന്നീടുള്ള ഭാഗങ്ങളിലെ പ്രധാന പ്രതിപാദ്യം. ഗദ്യപദ്യസമ്മിശ്രമായ ഇതിലെ പദ്യങ്ങളിലെ വൈവിധ്യമാര്‍ന്ന വൃത്തങ്ങളും ഗദ്യഭാഗത്തിലെ സമാസബഹുലപദശൈലിയും ശ്രദ്ധേയമാണ്. അനേകം സംസ്കൃത സുഭാഷിതങ്ങള്‍ ഇതില്‍ ഉദ്ധൃതമായിട്ടുണ്ട്. 1945-ല്‍ പ്രസിദ്ധീകൃതമായ ഈ കൃതിയുടെ ഗുജറാത്തി പരിഭാഷ ആത്മാനന്ദ ജൈനസഭ 1948-ല്‍ പ്രസിദ്ധീകരിച്ചു. പ്രാകൃതഭാഷാകൃതികളെന്ന നിലയിലും ജൈനധര്‍മഗ്രന്ഥങ്ങളെന്ന നിലയിലും പ്രസിദ്ധി നേടിയിട്ടുള്ള കൃതികളാണ് മഹാവീരചരിയം, പാസനാഹചരിയം, കഹാരയണകോഷ എന്നിവ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍