This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദെലെദ, ഗ്രാസിയ (1871 - 1936)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദെലെദ, ഗ്രാസിയ (1871 - 1936)

Deledda,Grazia

നോബല്‍ സമ്മാനിതയായ ഇറ്റാലിയന്‍ നോവലിസ്റ്റ്. 1871 സെപ്. 27-ന് സാര്‍ദീനിയയിലെ നുയോറോയില്‍ ജനിച്ചു. കുലീനമായ ഒരു കുടുംബത്തിലെ അംഗമായിരുന്ന ഇവരുടെ പിതാവ് നുയോറോയിലെ മേയറായിരുന്നു. നിയമവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിരുന്നെങ്കിലും കാര്‍ഷികവൃത്തിയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ദ്രുതകവിയും സാഹിത്യ തത്പരനുമായിരുന്ന അദ്ദേഹത്തിന് സ്വന്തമായൊരു ഗ്രന്ഥശാലയുമുണ്ടായിരുന്നു. സാര്‍ദീനിയയിലെ ഏറ്റവും നല്ല ഗ്രന്ഥശാല എന്ന ഖ്യാതി ഉണ്ടായിരുന്ന ഇവിടെ സാഹിത്യസ്നേഹികള്‍ നിത്യസന്ദര്‍ശകരായി. പിതാവിനെപ്പോലെതന്നെ ദെലെദയും ഗ്രന്ഥപാരായണത്തില്‍ അതീവ താത്പര്യം പുലര്‍ത്തിയിരുന്നു. ഇത് ഔപചാരിക വിദ്യാഭ്യാസത്തിന്റെ അപര്യാപ്തതയ്ക്കു പരിഹാരമായി. അങ്ങനെ പന്ത്രണ്ടാം വയസ്സില്‍ത്തന്നെ ഇറ്റാലിയന്‍ ഭാഷയില്‍ പാണ്ഡിത്യം നേടാന്‍ ഇവര്‍ക്കു കഴിഞ്ഞു. വിവിധ തരത്തില്‍പ്പെട്ട അനേകര്‍ ഇവരുടെ പിതാവിനെ സന്ദര്‍ശിക്കാനെത്തിയിരുന്നു. അവരെല്ലാമായുള്ള സംഭാഷണവും അറിവിന്റെ വിശാലലോകങ്ങള്‍ ദെലെദയ്ക്കു കാട്ടിക്കൊടുത്തു.

ഗ്രാസിയ ദെലെദ

നന്നേ ചെറുപ്പത്തില്‍ത്തന്നെ സാഹിത്യരചനയില്‍ താത്പര്യം കാട്ടിയ ദെലെദയുടെ ആദ്യ നോവലായ സാന്‍ഗ്വെ സാര്‍ദെ പതിനഞ്ചാം വയസ്സില്‍ പ്രസിദ്ധീകരിച്ചു. 1900-ല്‍ ലൊംബാര്‍ദിക്കാരനായ പാല്‍മെരിനൊ മദെസാനീയെ വിവാഹം കഴിച്ചു. അദ്ദേഹത്തിന് റോമില്‍ സര്‍ക്കാര്‍ ഉദ്യോഗം ലഭിച്ചതിനെത്തുടര്‍ന്ന് അവിടേക്കു താമസം മാറ്റി.

സ്ഥിരതാമസം റോമിലാക്കിയെങ്കിലും ജന്മനാടായ സാര്‍ദീനിയയായിരുന്നു എന്നും ദെലെദയുടെ പ്രചോദനകേന്ദ്രം. പ്രാദേശിക പശ്ചാത്തലങ്ങളുടെ ജീവസ്സുറ്റ ചിത്രീകരണങ്ങള്‍ ഇവരുടെ കൃതികളുടെ പ്രത്യേകതയാണ്. സാര്‍ദീനിയന്‍ ജനതയുടെ ലാളിത്യത്തെ തിരിച്ചറിഞ്ഞ ഇവര്‍ക്ക് അവരുടെ ആചാരമര്യാദകള്‍, ഐതിഹ്യങ്ങള്‍, നാടോടിക്കഥകള്‍ എന്നിവ രചനയ്ക്കു തുണയായി. സാര്‍ദീനിയന്‍ ആനുകാലികങ്ങളിലും റോമന്‍ ആനുകാലികങ്ങളിലും വളരെ ചെറുപ്പത്തില്‍ത്തന്നെ ചെറുകഥകള്‍ പ്രസിദ്ധീകരിച്ചുവന്ന ഇവര്‍ പിന്നീട് നോവലുകളിലേക്കു തിരിഞ്ഞു. ദോലോ ഇല്‍ ദിവോര്‍സിയൊ (1902, After the Divorce), ഏലിയാസ് പോര്‍തോലു (1903), സെനെറെ (1904,Ashes), ലാ മാദ്രെ (1920, The Mother ) എന്നിവ ഇവരുടെ മുഖ്യ കൃതികളില്‍ ചിലതാണ്. ദെലെദയുടെ പ്രകൃഷ്ട കൃതി എന്ന അംഗീകാരം ഏലിയാസ് പോര്‍തോലു നേടി. ഇതില്‍ സാര്‍ദീനിയയില്‍ മടങ്ങിയെത്തുന്ന ഒരു കുറ്റവാളിയാണ് മുഖ്യ കഥാപാത്രം. അഗമ്യഗമനത്തിന്റെ കഥ പറയുന്ന ഇതില്‍ നായകന്‍ സഹോദരഭാര്യയെ പ്രണയിക്കുന്നു. എന്നാല്‍ ആ ബന്ധം ശോകപര്യവസായിയായിത്തീരുന്നു. നീണ്ടകാലത്തെ തടവിനു വിധിക്കപ്പെട്ട ഒരുവന്റെ ഭാര്യ അയാളില്‍നിന്നു വിവാഹമോചനം നേടി മറ്റൊരു വിവാഹം കഴിക്കുന്നതും അയാള്‍ സ്വതന്ത്രനായി മടങ്ങിയെത്തുമ്പോള്‍ വീണ്ടും അയാളെ അഭിമുഖീകരിക്കുവാന്‍ നിര്‍ബന്ധിതയാകുന്നതുമാണ് ദോപൊ ഇല്‍ ദിവോര്‍സിയൊയിലെ കഥയുടെ ചുരുക്കം. സെനെറെയില്‍ വിവാഹിതനായ ഒരുവന്റെ കുട്ടിയെ പ്രസവിക്കേണ്ടിവന്ന ഒരു സാര്‍ദീനിയന്‍ പെണ്‍കുട്ടിയുടെ അനുഭവങ്ങള്‍ വര്‍ണിക്കുന്നു. വേശ്യാവൃത്തി സ്വീകരിക്കുന്നതിനായി സ്വന്തം പുത്രനെ അവള്‍ ഉപേക്ഷിക്കുകയാണ്. എന്നാല്‍ കഥാന്ത്യത്തില്‍ അവന്‍ മാതാവിനെ കണ്ടെത്തുന്നു. ലാ മാദ്രെ യിലെ അമ്മ, പൗരോഹിത്യവ്രതം സ്വീകരിച്ച പുത്രന്‍ (പോള്‍) പ്രണയത്തിലാണെന്നും അയാള്‍ ബ്രഹ്മചര്യവ്രതം ലംഘിക്കുവാന്‍ സാധ്യതയുണ്ടെന്നും മനസ്സിലാക്കി അയാളെ അതില്‍നിന്ന് പിന്തിരിപ്പിക്കുവാന്‍ ശ്രമിക്കുന്നു. ലളിതമായ ആഖ്യാനം മനോഹാരിത കൂട്ടുന്ന ഈ കഥ ദ് മദര്‍ ആന്‍ഡ് ദ് പ്രീസ്റ്റ് എന്ന ശീര്‍ഷകത്തില്‍ പരിഭാഷപ്പെടുത്തി അമേരിക്കന്‍ ഐക്യനാടുകളില്‍നിന്ന് 1922-ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫ്ളാഷ്ബാക്കുകളും ബോധധാരാസമ്പ്രദായവും കൂട്ടിവിളക്കിക്കൊണ്ടുള്ള ഒരു രീതിയാണ് നോവലിസ്റ്റ് ഇതില്‍ അവലംബിക്കുന്നത്. സ്ത്രീയുടെയും പുരുഷന്റെയും അടിസ്ഥാന വികാരങ്ങള്‍ യാഥാസ്ഥിതികത്വവുമായി ഏറ്റുമുട്ടുന്നതിനെയും ഉള്ളില്‍ത്തട്ടുന്ന ശൈലിയില്‍ നോവലിസ്റ്റ് അവതരിപ്പിക്കുന്നുണ്ട്. റീഡ്സ് ഇന്‍ ദ് വിന്‍ഡ് എന്ന ശീര്‍ഷകത്തില്‍ 1913-ല്‍ ഇറങ്ങിയ നോവല്‍ ദെലെദ ഏറെ ഇഷ്ടപ്പെട്ടിരുന്ന സ്വന്തം രചനയാണ.്

യൂറോപ്പില്‍ പ്രചാരം സിദ്ധിച്ചിരുന്ന ഒരു സാഹിത്യപ്രസ്ഥാനത്തോടും ദെലെദ സാത്മ്യം നേടിയില്ല. അല്പമെങ്കിലും ആഭിമുഖ്യമുണ്ടായിരുന്നത് ആധുനിക റഷ്യയിലെ സാദൃശ്യാത്മകത്വവാദികളോടാണ്.

ആദ്യകാലത്ത് ദെലെദയുടെ സാഹിത്യകൃതികള്‍ സ്വന്തം നാട്ടുകാരുടെ എതിര്‍പ്പിനെ ക്ഷണിച്ചുവരുത്തി. സാര്‍ദീനിയയിലെ ജീവിതശൈലിയെ ചിത്രീകരിച്ച് എഴുതിയ പല രചനകളും അവിടത്തെ ജനങ്ങളെ ചൊടിപ്പിച്ചു. ആ സമൂഹത്തിന്റെ സ്വഭാവത്തെ അതിന്റെ സൂക്ഷ്മയാഥാര്‍ഥ്യങ്ങളൊന്നുംതന്നെ ചോര്‍ന്നുപോകാതെ ചിത്രീകരിച്ചതാണ് ഇതിനു കാരണമായത്. ഈ പ്രതികരണം ആദ്യമൊക്കെ ദെലെദയെ വേദനിപ്പിച്ചെങ്കിലും ഇത്തരം വിരുദ്ധ നിലപാടുകള്‍ക്കൊന്നും ഇവരെ തളര്‍ത്താനായില്ല. പുറംനാടുകളില്‍നിന്നു ലഭിച്ചതിനു സമമായ അഭിനന്ദനങ്ങള്‍ ക്രമേണ തദ്ദേശീയരും ഇവര്‍ക്കു നല്കിത്തുടങ്ങി. 1926-ല്‍ മുസ്സോളിനി സ്ഥാപിച്ച അക്കാദമി ഒഫ് ഇമ്മോര്‍ട്ടല്‍സിലെ മൂന്ന് വനിതാ അംഗങ്ങളില്‍ ഒരാളായി ഇവര്‍ തിരഞ്ഞെടുക്കപ്പെട്ടു. 'സ്വന്തം ഭവനമാണ് ഒരു സ്ത്രീയുടെ യഥാര്‍ഥ കര്‍മ മണ്ഡലം' എന്നു വിശ്വസിച്ച ഇവര്‍ വളരെ ശാന്തമായ ഒരു ജീവിതം നയിച്ചുവന്നു. സാര്‍ദീനിയയിലെ ജനങ്ങളുടെ ജീവിതരീതി, സ്വഭാവത്തിലെ പ്രത്യേകതകള്‍, അവിടെ പ്രചാരത്തിലിരുന്ന പരമ്പരാഗത കഥകള്‍ എന്നിവയെല്ലാം പുറംലോകത്തിന് വ്യക്തമായും ആദര്‍ശത്തിന്റെ മേമ്പൊടിയോടെയും കാട്ടിക്കൊടുത്തതിന്റെ പേരില്‍ 1926-ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ദെലെദയ്ക്കു ലഭിച്ചു.

1936 ആഗ. 15-ന് റോമില്‍ ദെലെദ അന്തരിച്ചു. കോസിമ (Cosima) എന്ന ആത്മകഥാപരമായ നോവല്‍ ഇവരുടെ മരണശേഷമാണ് പ്രസിദ്ധീകരിക്കപ്പെട്ടത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍