This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദെക്കൊലത്തി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദെക്കൊലത്തി

Decollati

വധശിക്ഷയ്ക്കു വിധേയരായ കുറ്റവാളികളുടെ ആത്മാക്കള്‍ക്ക് സിസിലിയില്‍ പറയുന്ന പേര്. സിസിലിയില്‍ ഇവയുടെ ആരാധന വളരെ പ്രധാനമാണ്. പലെര്‍മൊ(Palermo)യിലെ ഒറെറ്റൊ (Oreto) നദിക്കു സമീപം സ്ഥിതിചെയ്യുന്ന 'ദെക്കൊലത്തിയുടെ പള്ളി' (Church of the Decollati) ആണ് സിസിലിയിലെ പ്രധാന ദെക്കൊലത്തി ആരാധനാലയം. നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട ജനത്തിന് അധികാരികളാല്‍ ശിക്ഷിക്കപ്പെടുന്നവരോട് സ്വാഭാവികമായും ഉണ്ടാകുന്ന സഹതാപത്തിന്റെ പ്രതിഫലനമാണ് ദെക്കൊലത്തി ആരാധന. സാമാന്യജനങ്ങളുമായി യാതൊരുവിധത്തിലും പൊരുത്തപ്പെടാത്ത ഒരു ജനവിഭാഗമാണ് സിസിലി ഭരിച്ചിരുന്നത്. സാമാന്യജനത അജ്ഞരും ഭരണാധികാരികളോട് വെറുപ്പ് വച്ചുപുലര്‍ത്തുന്നവരും ആയിരുന്നു. അതിനാല്‍ അധികാരികള്‍ വധശിക്ഷയ്ക്കു വിധിക്കുന്നവരെല്ലാം, അവര്‍ ഏതു തരത്തിലുള്ള കുറ്റം ചെയ്തവരായാലും സിസിലിയിലെ ജനങ്ങള്‍ക്ക് വീരനായകന്മാരായിരുന്നു. ഇവരുടെ ആരാധനയ്ക്കായി തിരഞ്ഞെടുക്കപ്പെടുന്ന പുരോഹിതരും സാധാരണക്കാരെപ്പോലെ അജ്ഞരും അന്ധവിശ്വാസികളും ഭരണാധികാരികളെ വെറുക്കുന്നവരുമായിരുന്നു. സിസിലിയില്‍ വധശിക്ഷ പരസ്യമായാണ് നടപ്പാക്കിയിരുന്നത്. വധശിക്ഷയ്ക്കു വിധേയനാകുന്ന വ്യക്തിയെ രക്തസാക്ഷി ആയാണ് കണ്ടിരുന്നത്. ഇയാള്‍ നരകത്തിലേക്കാണ് പോകുന്നതെങ്കിലും, അവിടെ വച്ചുപോലും ഇയാള്‍ ജനങ്ങള്‍ക്കായി നടത്തുന്ന പ്രാര്‍ഥനകള്‍ ഫലപ്രദമാകും എന്നാണ് അക്കാലത്ത് പൊതുവിലുണ്ടായിരുന്ന വിശ്വാസം.

ദെക്കലാത്തി പെയിന്റിങ്

പണ്ട് പലെര്‍മൊയിലെ നിരവധി പള്ളികളില്‍ ദെക്കൊലത്തി ആരാധന നടന്നിരുന്നു. എന്നാല്‍, പിന്നീട് കുറ്റവാളികളുടെ മൃതദേഹങ്ങള്‍ ഒറെറ്റൊക്കു സമീപമുള്ള പള്ളിയിലെ ശ്മശാനത്തില്‍ അടക്കംചെയ്യുക പതിവായി. അതിനുശേഷം ദെക്കൊലത്തി ആരാധന ഈ പള്ളിയെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. പള്ളിയോടനുബന്ധിച്ചുള്ള ഒരു ചെറുപള്ളിയില്‍ ദെക്കൊലത്തിയുടെ അനുഗ്രഹത്താല്‍ നേടാവുന്ന കാര്യങ്ങളുടെ സങ്കല്പരൂപങ്ങള്‍ മെഴുകില്‍ തീര്‍ത്തുവച്ചിരിക്കുന്നു. ചെറുപള്ളിയുടെ വാതില്‍ കടന്നാലുടന്‍ കാണുന്ന വലിയ ശിലയ്ക്കു കീഴിലാണ് ആത്മാവുകള്‍ സമ്മേളിക്കുന്നത് എന്നാണത്രെ വിശ്വാസം. ഇവിടേക്ക് തീര്‍ഥാടകര്‍ ധാരാളമായി എത്തുന്നു. സ്നാപക യോഹന്നാന്റെ (St.John the Baptist) അള്‍ത്താരയില്‍ പ്രാര്‍ഥിച്ചതിനുശേഷം തീര്‍ഥാടകര്‍ ചെറുപള്ളിയില്‍വന്ന് ദെക്കൊലത്തിയോടു പ്രാര്‍ഥിക്കുന്നു. പ്രാര്‍ഥനയ്ക്കു മറുപടി ലഭിക്കുന്നുണ്ടോ എന്നു പ്രത്യേകം ശ്രദ്ധിക്കും. ഒരു ചെറിയ ശബ്ദമെങ്കിലും കേട്ടാല്‍ അത് അനുകൂല മറുപടിയായി കണക്കാക്കപ്പെടുന്നു. തീര്‍ഥയാത്ര നടത്താന്‍ കഴിവില്ലാത്ത ശരണാര്‍ഥികള്‍ക്ക് മറ്റു സ്ഥലങ്ങളില്‍ നിന്ന് ദെക്കൊലത്തിയെ വണങ്ങാവുന്നതാണ്.

അക്രമത്തില്‍നിന്നും അപകടങ്ങളില്‍നിന്നും രക്ഷനേടുവാനും, അവയ്ക്ക് ഇരയായവരുടെ സൗഖ്യത്തിനും വേണ്ടിയാണ് ദെക്കൊലത്തിയോട് അധികം വ്യക്തികളും പ്രാര്‍ഥിക്കുന്നത്. ദെക്കൊലത്തിയുടെ ശക്തിമൂലം നടന്ന നിരവധി അദ്ഭുതങ്ങളുടെ കഥകള്‍ സിസിലിയില്‍ പ്രചാരത്തിലുണ്ട്. സിസിലിയിലെ സാധാരണക്കാരുടെ വാഹനങ്ങളില്‍ ദെക്കൊലത്തിയുടെ ചിത്രങ്ങള്‍ പതിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍