This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദൃശ്യ-ശ്രാവ്യ വിദ്യാഭ്യാസ രീതി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:34, 19 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദൃശ്യ-ശ്രാവ്യ വിദ്യാഭ്യാസ രീതി

Audio-visual education

ഫലപ്രദമായ വിദ്യാഭ്യാസത്തിനായി ആവിഷ്കരിച്ചു നടപ്പിലാക്കിയിട്ടുള്ള ഒരു ബോധന സമ്പ്രദായം. വിദ്യ പ്രയോഗിച്ചു കാണിക്കുന്നതിലൂടെയും ദൃഷ്ടാന്തങ്ങളും മാതൃകകളും കാട്ടിക്കൊടുക്കുന്നതിലൂടെയും അഭ്യസിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അവ ആഴത്തില്‍ മനസ്സില്‍ പതിയുമെന്ന ധാരണയോടെയാണ് ഈ ബോധനമാധ്യമം വികസിപ്പിച്ചത്. വിദ്യാര്‍ഥികള്‍ക്കു മാത്രമല്ല, സാധാരണക്കാര്‍ക്കും ഓരോരോ കാര്യങ്ങള്‍ മനസ്സിനെ ഹഠാദാകര്‍ഷിക്കുന്നതും ഗ്രഹിക്കുവാന്‍ സാധിക്കുന്നതും ഇന്ദ്രിയങ്ങള്‍ വഴിയാണ്. ഇന്ദ്രിയസംവേദനത്തിന്റെ കാര്യത്തില്‍ ദര്‍ശനേന്ദ്രിയമായ കണ്ണിനും ശ്രവണേന്ദ്രിയമായ കാതിനും അതിപ്രധാന പങ്കാണ് വഹിക്കുവാനുള്ളത്. പ്രത്യക്ഷത്തില്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന കാര്യങ്ങളില്‍ ഏവരുടെയും ശ്രദ്ധ പെട്ടെന്ന് പതിയും എന്ന തത്ത്വം അവലംബമാക്കിയാണ് വിദ്യാഭ്യാസരംഗത്തും ദൃശ്യ-ശ്രാവ്യ ബോധനരീതി ആവിഷ്കരിച്ചിട്ടുള്ളത്. പ്രാഥമികതലം തുടങ്ങി വിദ്യാഭ്യാസത്തിന് ഈ രീതി വളരെയേറെ ഉപകാരപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കേവലാശയങ്ങള്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള വിദ്യാര്‍ഥികള്‍ക്കും മൂര്‍ത്തമായ രൂപത്തില്‍ വസ്തുക്കള്‍ കാണുകയും ശബ്ദങ്ങള്‍ കേള്‍ക്കുകയും ചെയ്യുമ്പോള്‍ അവ അനായാസം ഉള്‍ക്കൊള്ളുന്നതിനും മനസ്സില്‍ ആഴത്തില്‍ പതിയുന്നതിനും ഇടയാകുന്നു. ഇത്തരത്തില്‍ പഠിക്കേണ്ട സംഗതികള്‍ സൂചിപ്പിക്കുന്നതോ, അവയുമായി നേരിട്ടു ബന്ധപ്പെട്ടതോ ആയ ഉപാധികളുടെ സാന്നിധ്യത്തില്‍ ദൃശ്യ-ശ്രാവ്യ ഉപകരണങ്ങളുടെ സഹായത്തോടെ ബോധനം കാര്യക്ഷമമാക്കുവാന്‍ സാധിക്കുന്നു.ഈ പദ്ധതിയുടെ ചരിത്രപശ്ചാത്തലം പരിശോധിക്കുമ്പോള്‍ അതിപുരാതനകാലം മുതല്‍ നടപ്പിലാക്കിയിട്ടുള്ള ഒരു പദ്ധതിയാണ് ഇത് എന്നു കണ്ടെത്താന്‍ സാധിക്കും. ഈ പഠനത്തിന്റെ ഏറ്റവും പ്രാചീന മാതൃകകളാണ് വേട്ടയാടല്‍, മീന്‍പിടിക്കല്‍, ഭക്ഷണം പാകംചെയ്യല്‍ മുതലായവ. കുട്ടികള്‍ ഇവയൊക്കെ അവരുടെ രക്ഷിതാക്കള്‍ ചെയ്യുന്നത് കണ്ടുമനസ്സിലാക്കുകയും അനുകരിക്കുകയും ചെയ്തുപോന്നു. പില്ക്കാലത്ത് മണലില്‍ എഴുതിയും വരച്ചും, ബോര്‍ഡുണ്ടാക്കി അവയിലെഴുതിയും ചിത്രം വരച്ചു കാണിച്ചും അധ്യാപനം നടത്തിയിരുന്നതായി ഗ്രീക്ക് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കാലക്രമത്തില്‍ ആശയം ദ്യോതിപ്പിക്കുന്നതിന് ശബ്ദങ്ങള്‍ ചേര്‍ന്ന പദങ്ങളും തുടര്‍ന്ന് പദങ്ങള്‍ക്കനുരൂപമായ ലിപിമാതൃകകളും കണ്ടുപിടിച്ചു. ഇത്തരത്തില്‍ ശബ്ദങ്ങള്‍ക്ക് ദൃശ്യരൂപം ലബ്ധമായി.


ഫ്രഞ്ച് പണ്ഡിതനായ റെബേല (1483-1553) ആണ് ജ്ഞാനസമ്പാദനത്തിന് ഇന്ദ്രിയങ്ങള്‍ക്കുള്ള പങ്കിനെക്കുറിച്ച് ആദ്യമായി ബോധവാനായതും ശ്രവണദര്‍ശനാദികള്‍ അടിസ്ഥാനമാക്കി വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കിയതും. തുടര്‍ന്ന് എറാസ്മസ് (1486-1536) എന്ന ഡച്ചുകാരന്‍ പക്ഷിമൃഗാദികളെപ്പറ്റി പഠിക്കുന്ന ഘട്ടത്തില്‍ അവയെ നിരീക്ഷിച്ചും ഓരോന്നിനെയും പരിചയപ്പെട്ടും പഠിക്കേണ്ടതിന്റെ ആവശ്യകത ബോധ്യമാക്കുകയും ദൃശ്യബോധനത്തിന് പഠനകാര്യങ്ങളിലുള്ള പ്രാധാന്യം വ്യക്തമാക്കുകയും ചെയ്തു. ഫ്രാന്‍സിസ് ബേക്കണ്‍ (1581-1627) വിദ്യാര്‍ഥിയുടെ മനസ്സും വസ്തുക്കളും ആയി ഉണ്ടാകേണ്ട സാമീപ്യത്തെയും തുടര്‍ന്നുള്ള ബോധനത്തെയും വിശകലനം ചെയ്തു. കൊമിനിയസ് (1592-1670) ഈ വിഷയം അടിസ്ഥാനമാക്കി ഗ്രന്ഥരചന നടത്തുകയും ഓരോ ആശയവും വിശദമാക്കാന്‍ ചിത്രങ്ങള്‍ വരച്ച് അവ കൂടുതല്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ക്ളാസ്സുമുറികളിലെ പഠനത്തിന് സാമ്പിളുകളും മോഡലുകളും ഉപയോഗിക്കണമെന്ന് ആദ്യമായി നിര്‍ദേശിച്ചതും ഇദ്ദേഹമാണ്. 1658-ല്‍ ഇദ്ദേഹം പ്രസിദ്ധപ്പെടുത്തിയ ചിത്രങ്ങളുള്‍ക്കൊള്ളുന്ന 150-ഓളം പാഠങ്ങള്‍ ചേര്‍ത്ത മാതൃകാപാഠപുസ്തകം ആണ് ദൃശ്യ-ശ്രാവ്യ ബോധനരീതിയുടെ പ്രാധാന്യം വ്യാപകമായി മനസ്സിലാക്കാനുപയുക്തമായത്. അമേരിക്കയില്‍ നൂറിലേറെ വര്‍ഷക്കാലം ഈ ചിത്രലിഖിത പുസ്തകം ഉപയോഗത്തിലിരുന്നു.

18-ാം ശ.-ത്തില്‍ അധ്യാപന തത്ത്വശാസ്ത്രത്തെക്കുറിച്ച് ഗഹനമായ പഠനം നടത്തിയ റൂസ്സോ ജന്മഗൃഹത്തിലെ ദുരിതങ്ങളില്‍നിന്നു രക്ഷപ്പെട്ട് ആനന്ദപ്രതീക്ഷയോടെ ചെന്നെത്തുന്ന ഉല്ലാസഗൃഹമായി വിദ്യാലയങ്ങളെ കുട്ടികള്‍ കാണണമെന്ന വീക്ഷണമാണ് പുലര്‍ത്തിയത്. കര്‍ക്കശ നിയമംകൊണ്ട് മെരുക്കേണ്ടവരല്ല കുട്ടികള്‍ എന്ന യാഥാര്‍ഥ്യം മനസ്സിലാക്കി കാണാപ്പാഠം പഠിക്കുന്ന രീതിയെ ഇദ്ദേഹം അതിനിശിതമായി വിമര്‍ശിക്കുകയും ദൃശ്യ-ശ്രാവ്യ ഉപകരണങ്ങളുടെ സഹായത്തോടെ ബോധനം നടത്തേണ്ടത് ആവശ്യമാണ് എന്ന് ഉദ്ബോധിപ്പിക്കുകയും ചെയ്തു. ഈ ആശയഗതി പ്രാവര്‍ത്തികമാക്കിയ ആദ്യ അധ്യാപകനാണ് പെസ്റ്റലോസി. തുടര്‍ന്ന് ഫ്രീബല്‍ ഗ്രന്ഥജ്ഞാനത്തില്‍നിന്ന് പ്രായോഗികബുദ്ധിയിലേക്കും സ്മൃതിശക്തിയുടെ തീവ്രതയില്‍നിന്ന് ജ്ഞാനേന്ദ്രിയങ്ങളുടെ വ്യായാമത്തിലേക്കും വിദ്യാഭ്യാസത്തെ നയിച്ചു. തൊഴില്‍പരിചയം എന്ന ആശയം വിദ്യാഭ്യാസ പദ്ധതിയില്‍ കൊണ്ടുവന്ന മഹാനാണ് ജോണ്‍ ഡൂയി.

ഉപകരണ സഹായത്തോടെയുള്ള ബോധനരീതി

പ്രകൃതിദൃശ്യങ്ങള്‍, സസ്യമൃഗാദികള്‍, പലതരം ചിത്രങ്ങള്‍, നഴ്സറി പാട്ടുകള്‍, കഥകള്‍, കളിക്കോപ്പുകള്‍ തുടങ്ങിയവയുമായി അടുത്തിടപഴകുന്ന രീതി ഈ ബോധനമാധ്യമത്തിലൂടെ കൈവരുന്നുവെന്നതാണ് ദൃശ്യ-ശ്രാവ്യ ബോധനരീതിയുടെ നേട്ടം. ഇത്തരത്തില്‍ ഗ്രഹിക്കുന്ന കാര്യങ്ങള്‍ വിദ്യാര്‍ഥികള്‍ ഒരിക്കലും മറന്നുപോകുന്നില്ല എന്ന പ്രത്യേകതയും ഈ സമ്പ്രദായത്തിനുണ്ട്. ഈ പഠനപദ്ധതിക്കു സ്വീകരിക്കുന്ന അനവധി മാര്‍ഗങ്ങളുണ്ട്.

ഫോട്ടോഗ്രഫിയുടെ കണ്ടുപിടിത്തം (19-ാം ശ.) ദൃശ്യ-ശ്രാവ്യ ബോധനരീതിക്ക് പുതിയ മാനം നേടിക്കൊടുത്തു. ബ്ളോക്കുകള്‍ നിര്‍മിച്ച് പാഠപുസ്തകങ്ങളിലും മറ്റു പ്രസിദ്ധീകരണങ്ങളിലും പാഠ്യവിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ ചേര്‍ക്കാന്‍ തുടങ്ങുകയും ക്ളാസ്സുകളിലും പൊതുസ്ഥലങ്ങളിലും ഒട്ടേറെപ്പേര്‍ക്ക് ഒരുമിച്ചു കാണാന്‍ സാധിക്കുംവിധം ചുവര്‍ചിത്രങ്ങള്‍ തയ്യാറാക്കി പ്രദര്‍ശിപ്പിക്കുവാന്‍ തുടങ്ങുകയും ചെയ്തു.

ശബ്ദത്തിന്റെ റെക്കോഡിങ്ങും സ്വനഗ്രാഹി, ടേപ്പ് തുടങ്ങിയവയും ശ്രവണബോധനത്തിന് സഹായകരമായി ഭവിച്ചു. അധ്യാപനത്തില്‍ ദൃശ്യ-ശ്രാവ്യ ഉപകരണങ്ങള്‍ക്കുള്ള പ്രാധാന്യം വ്യക്തമാക്കാന്‍ രണ്ടാം ലോകയുദ്ധവും ഉപകരിച്ചു. ഒരു പരിശീലനവും ഇല്ലാത്ത അനേകലക്ഷം അമേരിക്കന്‍ യുവാക്കളെ സായുധസേനയിലെടുക്കേണ്ടിവന്നപ്പോള്‍ ഏറ്റവും ബുദ്ധിമാന്മാരെയും അല്ലാത്തവരെയും ഒരുപോലെ തിരഞ്ഞെടുക്കേണ്ടിവന്നതിനാല്‍ ഏറ്റവും മെച്ചപ്പെട്ട പരിശീലനം നല്കേണ്ടിവന്നു. അതിന് ദൃശ്യ-ശ്രാവ്യ ഉപകരണങ്ങളുടെ സഹായത്തോടെ പരിശീലന പദ്ധതി വ്യാപകമായി നടപ്പിലാക്കുകയും അവ ഒട്ടേറെ ഫലപ്രദമാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇതുമൂലം പരിശീലന കാലയളവില്‍ ഗണ്യമായ കുറവുണ്ടാക്കാന്‍ സാധിച്ചു. അധ്യാപനരീതിയില്‍ അമേരിക്കന്‍ സായുധസേനയുടെ നേട്ടത്തിന് വമ്പിച്ച പ്രചാരം സിദ്ധിച്ചതോടെയാണ് സ്കൂളുകളിലും കലാശാലകളിലും ദൃശ്യ-ശ്രാവ്യ ബോധനത്തിന് പ്രാധാന്യം കല്പിച്ചുതുടങ്ങിയത്. ബ്ളാക് ബോര്‍ഡ്, ഫ്ളാനല്‍ ഗ്രാഫ്, ബുള്ളറ്റിന്‍ ബോര്‍ഡ് തുടങ്ങിയവയുടെ വ്യാപകമായ ഉപയോഗത്താല്‍ വിജ്ഞാനം പ്രദാനം ചെയ്യുന്ന രീതിയും ആവിഷ്കരിക്കപ്പെട്ടതോടെ ബോധനം സുഗമമാക്കുന്നതിലും വിജ്ഞാനപോഷണത്തിലും മെച്ചപ്പെട്ട നിലവാരം സിദ്ധിച്ചുതുടങ്ങി.

വസ്തുക്കളും, വസ്തുക്കള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ അവയുടെ മാതൃകകളും ഉപയോഗിച്ച് ബോധനം കാര്യക്ഷമമാക്കുന്നതിന് സാധിച്ചു. കൂടാതെ ചിത്രങ്ങള്‍, ഭൂപടങ്ങള്‍ മുതലായ ദൃശ്യോപകരണങ്ങള്‍ ബോധനത്തിന് ഗുണപ്രദമാണെന്ന് ബോധ്യപ്പെട്ടു. ഒറ്റനോട്ടത്തില്‍ വസ്തുതകള്‍ മനസ്സില്‍ മായാതെ പതിപ്പിക്കുന്നതിനും പെട്ടെന്ന് ഓര്‍മയിലെത്തിക്കുന്നതിനും മിന്നല്‍ കാര്‍ഡുകള്‍ (flash cards) എന്ന സമ്പ്രദായം ആവിഷ്കരിച്ചതുകൂടാതെ ആരോഗ്യസംരക്ഷണരീതികള്‍, കായികപരിശ്രമശീലങ്ങള്‍, സദാചാരം, അപകടം ഒഴിവാക്കല്‍ തുടങ്ങിയവയെക്കുറിച്ചുള്ള അറിവും ഏറ്റവും വേഗം മനസ്സിലാക്കുംവിധം പോസ്റ്ററുകളിലാക്കി അവ ബോധന ഉപകരണങ്ങളാക്കി സാധാരണ ജനങ്ങള്‍ക്ക് മനസ്സിലാക്കികൊടുക്കുവാനും തുടങ്ങി.

ദൃശ്യ-ശ്രാവ്യ ബോധനരീതിയില്‍ ചിത്രീകരണങ്ങള്‍ക്ക് പ്രധാന പങ്കാണ് കല്പിച്ചിട്ടുള്ളത്. പാഠഭാഗങ്ങളിലെ സപ്രയോജന ചിത്രീകരണങ്ങള്‍ക്ക് (purposefull illustrations) വിപുലമായ പ്രയോജനമാണ് ലഭ്യമായത്. സ്റ്റീരിയോഗ്രാഫ്, പ്രൊജക്റ്ററുകള്‍, എപ്പിസ്കോപ്പ്, ബയസ്കോപ്പ് തുടങ്ങിയവയും ദൃശ്യ-ശ്രാവ്യ ബോധനത്തിന് പുതിയ പരിവേഷം നല്കി. മാജിക്-ലാന്റേണിന്റെ പരിഷ്കൃതരൂപമായ ലാന്റേണ്‍ സ്ളൈഡ് പ്രൊജക്റ്ററുകള്‍ ഉപയോഗിച്ചുള്ള പഠനരീതിയും ഫിലിം സ്റ്റ്രിപ്പ് പ്രൊജക്റ്റര്‍, റേഡിയോ, ടി.വി., സി.ഡി. റോമുകള്‍, വീഡിയോ ചിത്രങ്ങള്‍, ബോധന യന്ത്രസാമഗ്രികള്‍ (teaching machines) എന്നിവയുടെ വ്യാപകമായ ഉപയോഗവും അധ്യാപനത്തിന് കൂടുതല്‍ വ്യാപ്തിയും വിദ്യാര്‍ഥികളുടെ ഗ്രഹണശേഷിയില്‍ അസാമാന്യ വര്‍ധനവും ഉണ്ടാക്കിയിട്ടുണ്ടെന്ന് പഠനഫലങ്ങള്‍ തെളിയിക്കുന്നു.

പ്രായമേറിയവര്‍ക്കും ഗഹനമായ കാര്യങ്ങള്‍ മനസ്സിലാക്കുന്നതിന് ഇത്തരം ഉപാധികള്‍ സഹായകരമാകുന്നു. അനൗപചാരിക വിദ്യാഭ്യാസത്തിനും പുതിയ ഭാഷകളുടെ പഠനത്തിനും ശാസ്തപഠനങ്ങള്‍ക്കും ദൃശ്യ-ശ്രാവ്യ ബോധനരീതി ഏറെ ഫലപ്രദമാണെന്നു തെളിഞ്ഞിട്ടുണ്ട്. ശബ്ദലേഖനം ചെയ്ത പാഠഭാഗങ്ങളും ഉദാഹരണശ്ളോകങ്ങളും കേള്‍പ്പിക്കുകയും കേട്ടവ ആവര്‍ത്തിച്ചു ചൊല്ലിക്കുകയും ചൊല്ലുന്ന ഭാഗങ്ങള്‍ രേഖപ്പെടുത്തി വീണ്ടും കേള്‍പ്പിക്കുകയുംചെയ്യുന്നതും ടെലിവിഷന്‍ ചിത്രങ്ങളും ഇന്റര്‍നെറ്റ് വഴിയുള്ള ചിത്രങ്ങളും ആധുനിക വിവരങ്ങളും ഉപയോഗപ്പെടുത്തുന്ന രീതിയുമാണ് ഇന്ന് ദൃശ്യ-ശ്രാവ്യ ബോധനത്തിന് ആവിഷ്കരിച്ചിട്ടുള്ള പദ്ധതികള്‍. ടെക്നോളജിയുടെ അഭൂതപൂര്‍വമായ വികാസം നടന്നുകൊണ്ടിരിക്കുന്ന ഈ യുഗത്തില്‍ ഇത്തരം ബോധനമാധ്യമത്തിലും അനവരതം വികസനം വരാനിടയുണ്ട്. എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ സര്‍വശിക്ഷാ അഭിയാന്‍ പോലുള്ള പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ ഈ ബോധന സമ്പ്രദായത്തിന്റെ പ്രസക്തി കൂടുന്നു. കംപ്യൂട്ടര്‍ സാക്ഷരത വര്‍ധിക്കുന്തോറും ദൃശ്യ-ശ്രാവ്യ ബോധനത്തിന്റെ പ്രാധാന്യം ജനസാമാന്യത്തിലേക്ക് പകര്‍ന്ന് വ്യാപകമാകുന്നത് അറിവു വര്‍ധിപ്പിക്കുന്നതിന് ഉപകാരപ്രദമായി മാറും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍