This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദൂത്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:16, 2 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദൂത്

തമിഴിലെ ചിറ്റിലക്കിയങ്ങളില്‍ (ലഘുകാവ്യങ്ങള്‍) ഒന്ന്. പണ്ട്, ഒരു രാജാവ് മറ്റൊരു രാജ്യത്തിലെ അരചന് കവി മുഖേന ദൂത് ചൊല്ലി അയയ്ക്കുന്ന പതിവുണ്ടായിരുന്നു. യുദ്ധം മുതലായ രാജ്യകാര്യങ്ങള്‍ക്ക് പ്രയോജനപ്പെട്ട ഈ സമ്പ്രദായം സാഹിത്യത്തില്‍ ഭാവനാപരമായ പ്രമേയമായി മാറിയപ്പോള്‍ 'ദൂത്' എന്ന സാഹിത്യരൂപമായി അറിയപ്പെട്ടുതുടങ്ങി. അതിയമാന്‍ എന്ന രാജാവ് തൊണ്ടൈമാന് കവയിത്രി ഔവ്വൈയാര്‍ മുഖേന ദൂത് അയച്ചതായി പുറനാന്നൂറില്‍ പറയുന്നുണ്ട്. പാണ്ഡ്യരാജ്യത്തിലെ കവിയായ പിശിരാന്തൈയാര്‍ തന്റെ ഉറ്റ സ്നേഹിതനായ ചോഴരാജാവ് കോപ്പെരുഞ്ചോഴനെ പ്രകീര്‍ത്തിച്ച് ഒരു അന്നപ്പക്ഷിയോട് (ഹംസം) പറയുന്നതുപോലെ ഭാവന ചെയ്ത് പാടിയിട്ടുണ്ട്. ഇങ്ങനെ പക്ഷിമൃഗാദികളോടും മേഘം, കാറ്റ് മുതലായവയോടും പറയുന്ന ദൂത് വാക്യങ്ങളായി സങ്കല്പിച്ചു പാടുന്ന കവിതകള്‍ തമിഴ് സാഹിത്യത്തില്‍ പ്രചുരമായുണ്ട്. സംഘം കവിതകളില്‍ ഇപ്രകാരം രചിക്കപ്പെട്ടിട്ടുള്ള പ്രേമ കവിതകള്‍ കാണാം. കാമുകീകാമുകന്മാരുടെ സന്ദേശ വിനിമയ രൂപത്തില്‍ രചിക്കപ്പെട്ട ദൂത്കവിതകളെ ആസ്പദമാക്കി പില്ക്കാലത്ത് ഭക്തിസാഹിത്യത്തിലും ഈശ്വരന് ദൂത് അയയ്ക്കുന്ന രീതിയില്‍ ആഴ്വാര്‍മാര്‍, നായനാര്‍മാര്‍ എന്നീ വൈഷ്ണവ ശൈവ ഭക്തകവികള്‍ പല കവിതകളും രചിച്ചിട്ടുണ്ട്. തേവാരം, തിരുവാചകം, നാലായിര പ്രബന്ധം എന്നീ പുരാണ കാവ്യങ്ങളില്‍ ഉള്ള പ്രസ്തുത ദൂത്കവിതകള്‍ ഭക്തിരസം നിറഞ്ഞവയാണ്. കുയില്‍, ക്രൌഞ്ചം, പ്രാവ്, വണ്ട്, കിളി, കൊക്ക് എന്നീ പക്ഷികള്‍ ദൂതിനായി സങ്കല്പിക്കപ്പെട്ടിട്ടുണ്ട്. മഹാകാവ്യങ്ങളിലും പ്രണയികള്‍ ദൂതുചൊല്ലിപ്പാടുന്ന രംഗങ്ങള്‍ ഉണ്ട്. ഉമാപതി ശിവാചാര്യര്‍ എന്ന ശൈവമതപണ്ഡിതന്‍ തന്റെ ഹൃദയത്തെ ദൂതിന് അയയ്ക്കുന്നതായി ഒരു കാവ്യം രചിച്ചിട്ടുണ്ട്. പലപട്ടടൈ ശൊക്കനാഥപ്പുലവര്‍ 15-ാം ശ.-ത്തില്‍ രചിച്ച അഴകര്‍ക്കളൈവിടുദൂത് ദൂതുകാവ്യങ്ങളില്‍ പ്രധാനപ്പെട്ട കൃതിയാണ്. ക്രമേണ പണം, നെല്ല്, വസ്ത്രം, പുകയില, മാന്‍, കാക്ക, തമിഴ്ഭാഷ എന്നിങ്ങനെ ദൂതിനായി സങ്കല്പിക്കപ്പെടുന്ന വസ്തുക്കളും പലതായി വര്‍ധിച്ചു. ഈ രീതിയിലുള്ള കവിതകളില്‍ ശ്ളേഷാലങ്കാരവും വര്‍ണനാനൈപുണ്യവും മികവുറ്റു വിളങ്ങുന്നുണ്ട്. ശൈവമത കവികള്‍, ശിവപ്രകാശര്‍ (17-ാം ശ.), ചിദംബരസ്വാമികള്‍ (നെഞ്ചുവിടുദൂത്), രാമലിംഗസ്വാമികള്‍ (1823-74), ഇസ്ലാമിക കവികള്‍, ശ്രീലങ്ക തുടങ്ങിയ വിദേശത്തുള്ള ചില തമിഴ് കവികള്‍ മുതലായവര്‍ ദൂത് കാവ്യങ്ങള്‍ രചിച്ച് തമിഴ് ഭാഷയെ സമ്പുഷ്ടമാക്കിയിട്ടുണ്ട്.

(നീല പദ്മനാഭന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A6%E0%B5%82%E0%B4%A4%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍