This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദുരൈസ്വാമി അയ്യര്‍ (1782 - 1816)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദുരൈസ്വാമി അയ്യര്‍ (1782 - 1816)

കര്‍ണാടക സംഗീത വിദ്വാന്‍. ത്യാഗരാജസ്വാമികളുടെ സമകാലികനായിരുന്നു എന്നു കരുതപ്പെടുന്നു. സൂര്യനാരായണ-വെങ്കിടശേഷീ ദമ്പതിമാരുടെ പുത്രനായി തഞ്ചാവൂര്‍ ജില്ലയിലെ തിരുവയ്യാറില്‍ ജനിച്ച ഇദ്ദേഹം പഠിച്ചതും വളര്‍ന്നതും മാതൃമുത്തച്ഛനായ നയം വെങ്കിടസുബ്ബയ്യരുടെ കീഴിലാണ്. മുത്തച്ഛന്‍ വീണാവിദ്വാനായിരുന്നു എങ്കിലും ദുരൈസ്വാമി ഗാനരചനയിലായിരുന്നു താത്പര്യം പ്രകടിപ്പിച്ചത്. വളരെ ചെറുപ്പത്തില്‍ ഗാനങ്ങള്‍ എഴുതിത്തുടങ്ങിയ ഇദ്ദേഹം വൈകാതെ തഞ്ചാവൂരിലെ ശരഭോജി രാജാവിന്റെ ആസ്ഥാനവിദ്വാനായി. ഇദ്ദേഹം എഴുതിയ വര്‍ണങ്ങള്‍ പ്രസിദ്ധങ്ങളാണ്. തെലുഗുഭാഷയിലാണ് ഇദ്ദേഹത്തിന്റെ രചനകളധികവുമുള്ളത്. ഗാനങ്ങളേറെയും ശിവസ്തുതികളാണ്. രചനകളില്‍ ഏറെ പ്രശസ്തം 'സരസിജ മുഖി' എന്നു തുടങ്ങുന്ന ആരഭി ആദിതാളവര്‍ണമാണ്. ദുരൈസ്വാമി മികച്ച ഗായകനുമായിരുന്നു. പല്ലവി പാടുന്നതില്‍ സവിശേഷ നൈപുണ്യംതന്നെ ഉണ്ടായിരുന്നു ഇദ്ദേഹത്തിന്. വീണയാണ് വായ്പ്പാട്ടിനെക്കാള്‍ മികച്ച ഗാനോപാധി എന്നും വീണയില്‍ വായിക്കാന്‍ കഴിയാത്ത നാദങ്ങളൊന്നും ഇല്ലെന്നും വാദിച്ച തഞ്ചാവൂര്‍ദേശത്തെ വൈണികരെ ദുരൈസ്വാമി അയ്യര്‍ 'ആഡിനമ്മ' എന്നു തുടങ്ങുന്ന ഒരു കൃതി രചിച്ചു പാടി മത്സരിച്ച് തോല്പിച്ച കഥ പ്രസിദ്ധമാണ്. ആ കൃതിയില്‍ 'ഗിരിരിരി' എന്ന സ്വരസഞ്ചാരം അടിക്കടി വരുന്നത് വൈണികര്‍ക്ക് വായിക്കാന്‍ പ്രയാസമായിരുന്നു. ബോബിലി കേശവയ്യാവുമായി പല്ലവി പാടി മത്സരിച്ചു ജയിച്ചിട്ടുള്ള ഇദ്ദേഹം 'പല്ലവി ദുരൈസ്വാമി' എന്നാണ് അറിയപ്പെട്ടത്.

1816-ല്‍ 34-ാമത്തെ വയസ്സില്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍