This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദീര്‍ഘായുസ്സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:04, 2 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദീര്‍ഘായുസ്സ്

ദീര്‍ഘകാലം പൂര്‍ണാരോഗ്യത്തോടുകൂടി ജീവിച്ചിരിക്കുക എന്ന സൗഭാഗ്യം. കഴിയുന്നിടത്തോളം കൂടുതല്‍കാലം ജീവിച്ചിരിക്കണം എന്നുള്ളതാണ് ഓരോ മനുഷ്യന്റെയും ആഗ്രഹം. ഭാരതത്തില്‍ പുരാതനകാലം മുതല്‍ ജ്ഞാനികളായ വ്യക്തികള്‍ ചെറുപ്പക്കാരെ ആശീര്‍വദിക്കുമ്പോള്‍ പറയാറുള്ളതാണ് 'ആയുഷ്മാന്‍ ഭവ' എന്ന്. ദീര്‍ഘകാലം ജീവിച്ചിരിക്കുക എന്നാണ് ഇതിന് അര്‍ഥം. പ്രായം കൂടുന്തോറും ദീര്‍ഘകാലം ജീവിച്ചിരിക്കുന്നതിനുളള ആഗ്രഹവും വര്‍ധിക്കുന്നു. പുരാതനകാലത്ത് പുണ്യാത്മാക്കളായ വ്യക്തികള്‍ ദീര്‍ഘകാലം ജീവിച്ചിരുന്നുവെന്ന് ഇതിഹാസങ്ങള്‍ പറയുന്നു. ആദ്യമനുഷ്യന്‍ എന്ന് ബൈബിള്‍ വിവരിക്കുന്ന 'ആദം' തൊള്ളായിരത്തി മുപ്പത്തിഒന്നുവര്‍ഷം ജീവിച്ചിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. ബൈബിളില്‍ 'മെത്തുശ്ലാക്ക്' എന്ന വ്യക്തി തൊള്ളായിരത്തി അറുപത്തി ഒന്‍പതുവര്‍ഷം ജീവിച്ചിരുന്നുവത്രെ. മനുഷ്യര്‍ ദീര്‍ഘകാലം ജീവിച്ചിരുന്നു എന്ന് ഭാരതീയ ഇതിഹാസങ്ങളും സാക്ഷ്യപ്പെടുത്തുന്നു. മൃകണ്ടുവിന്റെ പുത്രനായ മാര്‍ക്കണ്ഡേയന്‍ എന്ന മഹര്‍ഷി പരമശിവനെ ഭജിച്ചുകൊണ്ട് എന്നും പതിനാറുവയസ്സുള്ള വ്യക്തിയായി ദീര്‍ഘകാലം ജീവിച്ചു. തനിക്ക് അല്പായുസ്സേ ഉള്ളൂ എന്നു മനസ്സിലാക്കിയ മാര്‍ക്കണ്ഡേയന്‍ പരമശിവനെ ഭജിച്ചുകൊണ്ട് ശിവലിംഗം കെട്ടിപ്പിടിച്ചുകൊണ്ടിരുന്ന് കാലദൂതമാരെ ഓടിച്ചു എന്നാണ് കഥ. മാര്‍ക്കണ്ഡേയന് 'ദീര്‍ഘായുസ്സ്' എന്നും പേരുണ്ട്. ദീര്‍ഘകാലം ജീവിച്ചിരുന്നാല്‍ മാത്രം പോരാ, അത് നല്ല ആരോഗ്യാവസ്ഥയില്‍ത്തന്നെ ആയിരിക്കണം എന്നുള്ളതും മനുഷ്യന്റെ ആഗ്രഹമാണ്. സോമവംശത്തിലെ രാജാവായ നഹുഷന്റെ പുത്രനായിരുന്ന യയാതി എന്ന രാജാവ് ആയിരം വര്‍ഷത്തിലധികം ആരോഗ്യവാനായി ജീവിച്ചു. ശുക്രമഹര്‍ഷിയുടെ പുത്രിയായ ദേവയാനിയുടെ ഭര്‍ത്താവായിരുന്ന യയാതി, കാലക്രമത്തില്‍ ദേവയാനിയുടെ ദാസിയായ ശര്‍മിഷ്ഠയില്‍ അനുരക്തനായി. ഇതില്‍ കുപിതനായിത്തീര്‍ന്ന ശുക്രമഹര്‍ഷി യയാതിക്ക് വാര്‍ധക്യപീഡകള്‍ ഉണ്ടാകട്ടെ എന്നു ശപിച്ചു. അതോടുകൂടി വൃദ്ധനായിത്തീര്‍ന്ന യയാതിക്ക് ശുക്രമഹര്‍ഷി ശാപമോക്ഷവും നല്കി. അതായത് യയാതിയുടെ പുത്രന്മാര്‍ ആരെങ്കിലും യയാതിയുടെ വാര്‍ധക്യം ഏറ്റെടുക്കാമെങ്കില്‍ യയാതിക്ക് യുവാവായി ജീവിക്കാം എന്നതായിരുന്നു ശാപമോക്ഷം. ഉടന്‍തന്നെ ശര്‍മിഷ്ഠയുടെ പുത്രനായ പൂരു യയാതിയുടെ വാര്‍ധക്യം ഏറ്റുവാങ്ങി. വീണ്ടും യുവാവായിത്തീര്‍ന്ന യയാതി ആയിരം വര്‍ഷക്കാലം യുവാവായി ജീവിച്ചു എന്ന് മഹാഭാരതത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

(പ്രൊഫ. നേശന്‍ ടി. മാത്യു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍