This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദിവാകരകവി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദിവാകരകവി

പല കവികള്‍ ഈ പേരില്‍ പ്രസിദ്ധരായുണ്ട്. സംസ്കൃതകവിയും രാജാവുമായിരുന്ന ഹര്‍ഷവര്‍ധനന്റെ സദസ്യന്‍; കേരളത്തിലെ ആദ്യത്തെ ചമ്പുകൃതിയായി കരുതപ്പെടുന്ന അമോഘരാഘവത്തിന്റെ കര്‍ത്താവ്; വിജയനഗര സാമ്രാജ്യത്തിലെ കൃഷ്ണദേവരായരുടെ സഭാകവി; കോഴിക്കോട് സാമൂതിരിയായിരുന്ന മാനവേദന്റെ ആസ്ഥാന പണ്ഡിതന്‍; ജാതകപദ്ധതിയുടെ വ്യാഖ്യാനരചയിതാവ് തുടങ്ങിയവര്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു.

1.ഹര്‍ഷവര്‍ധനന്റെ (7-ാം ശ.) സഭാകവിയായ മാതംഗദിവാകരന്‍ ജൈനധര്‍മാവലംബിയായിരുന്നു. ജൈനമുനിയായ ഋഷഭദേവനെ പ്രകീര്‍ത്തിക്കുന്ന ഭക്താമരസ്തോത്രം ഇദ്ദേഹത്തിന്റേതാണെന്നു വിശ്വാസമുണ്ട്. 10-ാം ശ.-ത്തിലോ അതിനു മുമ്പോ മാള്‍വയിലെ പരമാര രാജവംശത്തിലെ രാജാവായിരുന്ന വൈരിസിംഹന്റെ മന്ത്രിയായിരുന്ന മാനതുംഗനാണ് ഭക്താമരസ്തോത്രം രചിച്ചത് എന്നും പരാമര്‍ശമുണ്ട്. പ്രഭാവകചരിതം, ഭയഹരസ്തോത്രം എന്നിവയും മാനതുംഗന്‍ രചിച്ചതായി കരുതപ്പെടുന്നു. ജൈനഗുരുവായ പാര്‍ശ്വനാഥനെ പ്രകീര്‍ത്തിക്കുന്ന ഭയഹരസ്തോത്രം 14-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന മാനതുംഗന്‍ എന്ന മറ്റൊരു കവി രചിച്ചതാണെന്നു പരാമര്‍ശമുണ്ട്. ജിനപ്രഭാസൂരി ഈ കാവ്യത്തിനു വ്യാഖ്യാനം രചിച്ചു. കല്യാണമന്ദിരസ്തോത്രം, ന്യായാവതാരം എന്നീ കൃതികളുടെ രചയിതാവായ സിദ്ധസേന ദിവാകരന്‍തന്നെയാണ് മാനതുംഗന്‍ എന്ന പേരിലും മാതംഗദിവാകരന്‍ എന്ന പേരിലും അറിയപ്പെട്ടത് എന്നും രേഖപ്പെടുത്തിക്കാണുന്നു. ജൈനധര്‍മപ്രശസ്തിപരമായ കൃതിയാണ് കല്യാണമന്ദിരസ്തോത്രം. മുപ്പത്തിരണ്ടു പദ്യങ്ങള്‍ വീതമുള്ള മുപ്പത്തിരണ്ട് സ്തോത്രങ്ങള്‍ ഈ ബൃഹദ്ഗ്രന്ഥത്തിലുണ്ട്.

ഭക്താമരസ്തോത്രത്തിന്റെ രചനയെ സംബന്ധിച്ച ഒരു ഐതിഹ്യം പ്രസിദ്ധമാണ്. ഹര്‍ഷവര്‍ധന രാജാവിന്റെ സദസ്യരില്‍ പ്രമുഖരായിരുന്ന മറ്റു രണ്ടുപേരായിരുന്നു മയൂരനും ബാണഭട്ടനും. സൂര്യശതകം എന്ന കാവ്യരചനയിലൂടെ സൂര്യദേവന്റെ അനുഗ്രഹത്താല്‍ മയൂരന് തന്റെ രാജയക്ഷ്മാവ് എന്ന രോഗത്തിന്റെ ശമനവും ചണ്ഡീശതകത്തിന്റെ രചനയിലൂടെ ബാണഭട്ടന് തന്റെ കൈകാലുകളിലുണ്ടായ മുറിവുകള്‍ക്കു പരിഹാരവും ഉണ്ടായി. മാതംഗദിവാകരനാകട്ടെ, തനിക്കും രാജാവിനും ഒരേസമയമുണ്ടായ വിപത്തില്‍നിന്നു മോചനം ലഭിക്കണമെന്ന ആഗ്രഹത്തോടെ ജൈനമുനിയായ ഋഷഭദേവനെ പ്രകീര്‍ത്തിക്കുന്ന ഭക്താമരസ്തോത്രം രചിച്ചു. ഋഷഭദേവന്റെ അനുഗ്രഹത്താല്‍ കവിക്കും രാജാവിനും വിപത്തില്‍നിന്നു മോചനം ലഭിച്ചു എന്നാണ് ഐതിഹ്യം.

2.കേരളത്തില്‍ വിരചിതമായ സംസ്കൃത ചമ്പുക്കളില്‍ ആദ്യത്തേതെന്നറിയപ്പെടുന്ന അമോഘരാഘവത്തിന്റെ രചയിതാവ് 13-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന ദിവാകരകവിയാണ്. രാമായണം ബാലകാണ്ഡത്തിലെ കഥയാണ് ഏഴ് ഉച്ഛ്വാസങ്ങളുള്ള (അധ്യായങ്ങള്‍) ഇതിലെ ഇതിവൃത്തം. ഭാര്‍ഗവഗോത്രത്തില്‍ ജനിച്ചവനും ബ്രാഹ്മണനുമായ കവി, നാരായണന്റെ പൗത്രനും കാശിയില്‍വച്ച് കൈവല്യപദം പ്രാപിച്ച വിശ്വേശ്വരന്റെ പുത്രനും വിഷ്ണുവിന്റെ കനിഷ്ഠ സഹോദരനുമാണെന്ന് ഗ്രന്ഥാരംഭത്തില്‍ പരാമര്‍ശമുണ്ട്. പിതാവുതന്നെയായിരുന്നു വ്യാകരണം പഠിപ്പിച്ചത്. രാഘവന്‍ എന്നു പേരുള്ള രാജാവിന്റെ ആശ്രിതനായിരുന്നു ഇദ്ദേഹം. കോലത്തുനാട്ടിലെ പ്രസിദ്ധ സംസ്കൃതപണ്ഡിതനും കവിയുമായിരുന്ന രാഘവാനന്ദന്റെ പുരസ്കര്‍ത്താവായ രാഘവന്‍ എന്ന രാജാവായിരിക്കാം ഇദ്ദേഹം എന്ന് കേരള സാഹിത്യചരിത്രത്തില്‍ ഉള്ളൂര്‍ അഭിപ്രായപ്പെടുന്നു.

3.16-ാം ശ.-ത്തിന്റെ പൂര്‍വാര്‍ധത്തില്‍ വിജയനഗര സാമാജ്യം ഭരിച്ചിരുന്ന കൃഷ്ണദേവരായരുടെ സഭാകവി. ഇദ്ദേഹം വൈദ്യേശ്വരന്റെയും മുക്തംബയുടെയും പുത്രനായിരുന്നു. രുദ്രന്‍ എന്ന രാജാവില്‍നിന്ന് 'കവിചന്ദ്രരായ' എന്ന ബിരുദം ലഭിച്ചിരുന്നതായി കൃതിയില്‍ പരാമര്‍ശമുണ്ട്. പാരിജാതഹരണം നാടകം, രസമഞ്ജരി, ദേവീസ്തുതി, ഭാരതാമൃതം എന്നിവയാണ് പ്രധാന കൃതികള്‍. നാല്പതിലധികം സര്‍ഗങ്ങളിലായി മഹാഭാരതകഥകള്‍ വര്‍ണിക്കുന്ന ബൃഹത്കാവ്യമാണ് ഭാരതാമൃതം.

4.17-ാം ശ.-ത്തില്‍ കോഴിക്കോട് സാമൂതിരിയായിരുന്ന മാനവേദന്റെ ആസ്ഥാനപണ്ഡിതനായ ഒരു ദിവാകരകവി ലക്ഷ്മീമാനവേദം എന്ന നാടകത്തിന്റെ രചയിതാവാണ്. ഇദ്ദേഹം ചോളദേശത്ത് ശ്രീവല്ലഭാഗ്രഹാരത്തില്‍ ഉദ്ബാഹുസുന്ദരന്‍ എന്ന ബ്രാഹ്മണന്റെ പുത്രനായിരുന്നു എന്ന് കൃതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. കൃഷ്ണഗീതി കര്‍ത്താവായ മാനവേദനല്ല ഇദ്ദേഹത്തിന്റെ പുരസ്കര്‍ത്താവ്, അദ്ദേഹത്തിന്റെ പൂര്‍വികനായ മറ്റൊരു മാനവേദനാണ് എന്ന് അഭിപ്രായമുണ്ട്. ചന്ദ്രലേഖ അഥവാ മാനവേദചരിതം എന്ന സട്ടകത്തിന്റെ രചയിതാവായ ഉഴുത്തിരവാരിയര്‍ രണ്ടാമനും ഈ ദിവാകരകവിയും ഒരേ മാനവേദന്റെ സദസ്യരായിരുന്നു എന്നു പരാമര്‍ശമുണ്ട്.

5.കേശവന്‍ എന്ന പണ്ഡിതന്‍ രചിച്ച ജാതകപദ്ധതി എന്ന കൃതിക്ക് (ജാതകപദ്ധതി എന്ന പേരില്‍ വേറെയും കൃതികള്‍ പ്രസിദ്ധമായുണ്ട്) ദിവാകരന്‍ എന്ന പണ്ഡിതന്‍ പ്രൗഢമനോരമ എന്ന പേരില്‍ വ്യാഖ്യാനം രചിച്ചിട്ടുണ്ട്. കേരളീയനായ ഇദ്ദേഹം 15-ാം ശ.-ത്തില്‍ ജീവിച്ചിരുന്നു.

തന്ത്രസമുച്ചയം എന്ന പ്രസിദ്ധ കൃതിയുടെ രചയിതാവായ ചേന്നാസ് നാരായണന്‍ നമ്പൂതിരി കൃതിയില്‍ തന്റെ ഗുരുവിനെക്കുറിച്ചു പരാമര്‍ശിക്കുന്നുണ്ട്. 'ഗുരുദിവാകരഭദ്രകടാക്ഷരുക്' എന്ന പദ്യഭാഗത്തില്‍ ദിവാകരന്‍ തന്റെ ഗുരുവാണെന്നു രേഖപ്പെടുത്തുന്നു. 15-ാം ശ.-ത്തിന്റെ പൂര്‍വാര്‍ധത്തിലാണ് ഇദ്ദേഹം ജീവിച്ചിരുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍