This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദാസ്, മനോജ് (1934 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദാസ്, മനോജ് (1934 - )

ഒറിയ സാഹിത്യകാരന്‍. ഇന്ത്യന്‍-ഇംഗ്ലീഷ് എഴുത്തുകാരനുമാണ്. കവി, കഥാകൃത്ത്, നോവലിസ്റ്റ്, ബാലസാഹിത്യകാരന്‍, ഉപന്യാസകാരന്‍, പത്രാധിപര്‍ എന്നീ നിലകളിലും പ്രശസ്തനാണ് ഇദ്ദേഹം.

മനോജ് ദാസ്

മനോജ് ദാസ് 1934 ഫെ. 27-ന് ഒറീസയിലെ ബാലസോര്‍ജില്ലയിലെ കടല്‍ത്തീര ഗ്രാമമായ ശങ്കരിയില്‍ ജനിച്ചു. ഹൈസ്കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ മനോജ് ഒറിയയില്‍ ഒട്ടേറെ കഥകള്‍ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാര്‍ഥി യുവജനപ്രസ്ഥാനങ്ങളില്‍ ആവേശപൂര്‍വം പ്രവര്‍ത്തിക്കുകയും പ്രകടനങ്ങള്‍ നയിക്കുകയും ചെയ്തു. 1955-ല്‍ കുറച്ചുകാലം കട്ടക്കില്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. 1956-ല്‍ ബാന്ദൂങ്ങില്‍ നടന്ന ആഫ്രോ-ഏഷ്യന്‍ വിദ്യാര്‍ഥി സമ്മേളനത്തില്‍ മനോജ് ദാസ് പങ്കെടുത്തു. പഠനാനന്തരം കട്ടക്കിലെ ഒരു കോളജില്‍ ഇംഗ്ലീഷ് അധ്യാപകനായി. 1963 മുതല്‍ പോണ്ടിച്ചേരിയിലെ അരവിന്ദാശ്രമത്തിലേക്ക് താമസം മാറ്റിയ ഇദ്ദേഹം അവിടെ ശ്രീ അരവിന്ദ അന്തര്‍ദേശീയ വിദ്യാഭ്യാസ കേന്ദ്രത്തില്‍ പ്രൊഫസറായി സേവനമനുഷ്ഠിച്ചു. ഇംഗ്ലീഷിലും ഒറിയയിലുമായി 80 കൃതികള്‍ പ്രസിദ്ധീകരിച്ച മനോജ് ദാസ് ഒരു ബഹുമുഖ പ്രതിഭയാണ്. ഒറിയയില്‍ പന്ത്രണ്ടും ഇംഗ്ലീഷില്‍ പതിനൊന്നും കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അഞ്ച് കവിതാ സമാഹാരങ്ങള്‍, രണ്ട് നോവലുകള്‍, രണ്ട് യാത്രാവിവരണങ്ങള്‍, പതിനൊന്ന് ബാലസാഹിത്യകൃതികള്‍, അരവിന്ദനെക്കുറിച്ചും മറ്റുമുള്ള ഇംഗ്ലീഷ് കൃതികള്‍ എന്നിങ്ങനെ രചനകള്‍ വൈചിത്ര്യവും വൈപുല്യവുമുള്ളവയാണ്. അഗാധമായ മാനവികത ഇദ്ദേഹത്തിന്റെ ഓരോ കൃതിയിലും അന്തര്‍ധാരയായി വര്‍ത്തിക്കുന്നു. ശതാബ്ദിരാ ആര്‍ത്തനാദ എന്ന ആദ്യത്തെ കവിതാസമാഹാരം 1949-ലാണ് പ്രസിദ്ധീകൃതമായത്. പതിനഞ്ചാം വയസ്സില്‍ത്തന്നെ ബിപ്ലബി ഫക്കീര്‍ മോഹന്‍ എന്ന കൃതിയും പുറത്തുവന്നു.

മനോജ് ദാസിന്റെ കഥാസമാഹാരങ്ങളില്‍ പ്രധാനപ്പെട്ടവ മനോജ് ദാസന്‍ കാ കഥ ഒ കഹാനി, ധൂമ്രഭ ദിഗന്ത ഒ അന്യോന്യ കഹാനി, അബുപുരുഷ ഒ അന്യോന്യ കഹാനി, ലക്ഷ്മീര അഭിസാര എന്നിവയാണ്. ഇംഗ്ലീഷില്‍ രചിക്കപ്പെട്ടവയില്‍ പ്രമുഖം ദ് ക്രോക്കൊഡൈല്‍സ് ലേഡി, ഫേബിള്‍സ് ആന്‍ഡ് ഫാന്റസീസ് ഫോര്‍ അഡല്‍ട്ട്സ് എന്നീ കഥാകൃതികളാണ്. ഇദ്ദേഹത്തിന്റെ കഥകള്‍ പൊതുവേ പ്രസന്നവും നര്‍മരസപ്രധാനവുമാണ്. ദൈനംദിന ജീവിതത്തിലെ കാപട്യങ്ങളുടെയും അസത്യങ്ങളുടെയും നേരെയുള്ള ചാട്ടുളിപ്രയോഗങ്ങളായും ചില കഥകള്‍ പരിണമിക്കുന്നു. വിരുദ്ധോക്തിയിലൂടെയും നര്‍മരസത്തിലൂടെയും ഇദ്ദേഹം സംവേദനം ചെയ്യുന്നത് അഗാധമായ ജീവിത തത്ത്വങ്ങളാണ്. സ്നേഹത്തിന്റെയും നിഷ്കളങ്കതയുടെയും ഒരു നഷ്ടലോകത്തെച്ചൊല്ലിയുള്ള ഗൃഹാതുരത്വത്തില്‍നിന്ന് ഉറവെടുത്ത കഥകളുടെയൊക്കെ ശക്തമായ അന്തര്‍ധാര ദുഃഖമാണ്. ജീവിതത്തിലെ യാതനകളെയും ഹര്‍ഷോന്മാദങ്ങളെയും ഒരുപോലെ മനോജ് ദാസ് കാണിച്ചുതരുന്നു. വ്യക്തിമനസ്സിന്റെ ആഴങ്ങളിലേക്ക് കഥകളിലൂടെ ഇദ്ദേഹം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. അവിടെ നടക്കുന്ന സംഘര്‍ഷങ്ങളും താളംതെറ്റലുകളും അമ്പരിപ്പിക്കുന്നവയാണ്.

1996-ല്‍ മനോജ് ദാസ് അമൃതഫല എന്ന നോവല്‍ രചിച്ചു. സത്യത്തിനും ആനന്ദത്തിനും അമരത്വത്തിനും വേണ്ടിയുള്ള മനുഷ്യന്റെ നിത്യമായ അന്വേഷണതൃഷ്ണയില്‍ ഊന്നുകയും മനുഷ്യരാശിയെ അലട്ടിക്കൊണ്ടിരിക്കുന്ന ചോദ്യങ്ങളുടെ ഉത്തരം തേടുകയും ചെയ്യുന്ന നോവലാണ് അമൃതഫല. വിശ്രുതമായ സരസ്വതിസമ്മാനിന് ഈ കൃതി 2000-ല്‍ അര്‍ഹമായി. ഇന്ത്യന്‍ ദര്‍ശനങ്ങളുടെയും മിത്തോളജിയുടെയും സമ്പന്നമായ പശ്ചാത്തലമാണ് മനോജ് ദാസിന്റെ ഇംഗ്ലീഷ് കൃതികളെയും ചേതോഹരമാക്കുന്നത്. 'ഇന്ത്യന്‍ ജീവിതവും സാഹചര്യങ്ങളും പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് അവകാശപ്പെട്ടു പുറത്തിറങ്ങുന്ന ഇംഗ്ലീഷ് കൃതികള്‍' ആ അവകാശവാദം പൂര്‍ണമായും പാലിക്കണമെന്ന് ഇദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്. 1976-ല്‍ എ സോങ് ഫോര്‍ സണ്‍ഡേ ആന്‍ഡ് അദര്‍ സ്റ്റോറീസ് ഇറങ്ങിയപ്പോള്‍ത്തന്നെ പാശ്ചാത്യലോകം അത് അംഗീകരിച്ചു. 1979-ല്‍ ഇദ്ദേഹത്തിന്റെ മാന്‍ ഹു ലിഫ്റ്റഡ് ദ് മൗണ്ടന്‍ ആന്‍ഡ് അദര്‍ സ്റ്റോറീസ് എന്ന കഥാസമാഹാരം ഒരു ബ്രിട്ടിഷ് പ്രസാധകന്‍ പ്രസിദ്ധീകരിച്ചു.

പത്രപ്രവര്‍ത്തനത്തിലും മനോജ് ദാസ് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ദിഗന്ത, ദ് ഹെറിറ്റേജ് എന്നീ വിഖ്യാത സാഹിത്യമാസികകളുടെ പത്രാധിപരായും ഇദ്ദേഹം പ്രവര്‍ത്തിച്ചു. ദ് ഹിന്ദുസ്താന്‍ റ്റൈംസ്, തോട്ട് എന്നീ പത്രങ്ങളില്‍ കോളങ്ങള്‍ എഴുതി. അനേകം വിദേശ യാത്രകള്‍ നടത്തി.

1961-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട അരണ്യക എന്ന കഥാസമാഹാരത്തിന് ഇദ്ദേഹത്തിന് ഒറീസ സാഹിത്യഅക്കാദമിയുടെ അവാര്‍ഡ് ലഭിച്ചു. 1972-ല്‍ കേന്ദ്ര സാഹിത്യഅക്കാദമി അവാര്‍ഡും മനോജ് ദാസ് നേടി. ഇങ്ങനെ ചെറുകഥയ്ക്ക് ഒറിയയില്‍ നിന്നുള്ള ആദ്യത്തെ അവാര്‍ഡ് കൃതിയാകാന്‍ മനോജ് ദാസന്‍ കാ കഥ ഒ കഹാനിക്കു കഴിഞ്ഞു. സരസ്വതി സമ്മാന്‍ കൂടാതെ ബപാസി പുരസ്കാരവും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

കാലഘട്ടത്തിന്റെ പ്രവണതകളെ ഒറിയയിലും ഇംഗ്ലീഷിലും എഴുതിയ തന്റെ കൃതികളിലൂടെ വിശ്വസാഹിത്യ പരിപ്രേക്ഷ്യത്തില്‍ അവതരിപ്പിച്ച മനോജ് ദാസിനെ ഇന്ത്യാ ഗവണ്മെന്റും പദ്മശ്രീ നല്കി ആദരിച്ചിട്ടുണ്ട്.

(കെ.എം. ലെനിന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍