This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദാസ്, ഗോപബന്ധു (1877 - 1928)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദാസ്, ഗോപബന്ധു (1877 - 1928)

ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനി. 'ആധുനിക ഒറീസയുടെ പിതാവ്' എന്നാണ് ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. സാഹിത്യകാരന്‍, വിദ്യാഭ്യാസ വിചക്ഷണന്‍ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം 1877 ഒ. 9-ന് ഒറീസയിലെ ഒരു ദരിദ്ര ബ്രാഹ്മണകുടുംബത്തില്‍ ജനിച്ചു.
ഗോപബന്ധു ദാസ്
വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ഉത്കല്‍ യൂണിയന്‍ കോണ്‍ഫറന്‍സുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച ഇദ്ദേഹം പില്ക്കാലത്ത് അതിന്റെ പ്രസിഡന്റായി. ഒറിയഭാഷ സംസാരിക്കുന്ന വിവിധ പ്രദേശങ്ങളെ ഒരു ഏകീകൃത ഭരണത്തിന്‍കീഴില്‍ കൊണ്ടുവരുക എന്നതായിരുന്നു കോണ്‍ഫറന്‍സിന്റെ ലക്ഷ്യം. 1917-ല്‍ ബിഹാര്‍ ആന്‍ഡ് ഒറീസ നിയമനിര്‍മാണ സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 1920-ല്‍ ഒറീസ പ്രൊവിന്‍ഷ്യല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി. പ്രസിഡന്റായിരിക്കവേ ഉത്കല്‍ യൂണിയന്‍ കോണ്‍ഫറന്‍സിനെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ലയിപ്പിച്ചതുവഴി ദേശീയ പ്രസ്ഥാനത്തിന്റെ പൊതുധാരയിലേക്ക് ഒറീസയെ കൊണ്ടുവരാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപവത്കരിക്കുവാന്‍ തത്ത്വത്തില്‍ നാഗ്പൂര്‍ കോണ്‍ഗ്രസ് അംഗീകരിച്ചത് ഇദ്ദേഹത്തിന്റെ പ്രേരണ മൂലമായിരുന്നു. ഗാന്ധിജിയുടെ അഭ്യര്‍ഥനപ്രകാരം ഒറീസയിലെ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ നേതൃത്വം ഇദ്ദേഹം ഏറ്റെടുത്തതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ സജീവമായി. ഒറീസയിലെ കോണ്‍ഗ്രസ് പ്രസ്ഥാനം ശക്തമാക്കുന്നതിനായി ജില്ലകള്‍തോറും കോണ്‍ഗ്രസ് കമ്മിറ്റികള്‍ രൂപവത്കരിക്കുന്നതിന് ഇദ്ദേഹം നേതൃത്വം നല്കി. 1922-ലെ ചൗരിചൗരാ സംഭവത്തിനുശേഷം തടവിലാക്കപ്പെട്ട ദാസ് 1924-ല്‍ ആണ് മോചിതനായത്.

വിദ്യാഭ്യാസ മേഖലയിലും തനതായ സംഭാവനകള്‍ ദാസ് നല്കിയിട്ടുണ്ട്. ഒറീസയില്‍ സംസ്കൃത വിദ്യാഭ്യാസത്തിന്റെ പ്രചാരണത്തിനു വേണ്ടിയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഇദ്ദേഹം നല്കിയിരുന്നു. മൂല്യാധിഷ്ഠിത വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നതില്‍ മാതൃകാസ്ഥാപനമായിരുന്നു സാഖിഗോപാലില്‍ ദാസ് സ്ഥാപിച്ച വിദ്യാലയം. നല്ലൊരു എഴുത്തുകാരന്‍ കൂടിയായിരുന്ന ഇദ്ദേഹം 1919-ല്‍ തുടക്കം കുറിച്ച സമാജ് എന്ന പ്രതിവാര വര്‍ത്തമാനപത്രം പിന്നീട് ദിനപത്രമായി മാറി. ബന്തീര്‍ ആത്മകഥ, അബകാഷ് ചിന്ത, ധര്‍മപാത, ഗോ മാഹാത്മ്യ, കാര കവിത, നചികേത ഉപാഖ്യാന്‍ എന്നിവയാണ് ദാസിന്റെ പ്രധാന കൃതികള്‍.

1928 ജൂണ്‍ 17-ന് ദാസ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍