This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദാര്‍വിഷ്, മഹ്മൂദ് (1942 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദാര്‍വിഷ്, മഹ്മൂദ് (1942 - )

Darwish,Mahmoud

പലസ്തീനിയന്‍ കവി. ബെര്‍വെയിലെ ഒരു ആഢ്യ സുന്നി കുടുംബത്തില്‍ 1942-ല്‍ ജനിച്ചു. 1948-ലെ യുദ്ധത്തിനുശേഷം ഇസ്രയേലികള്‍ ഈ ഗ്രാമം കൈയേറുകയും ദാര്‍വിഷും കുടുംബവും അഭയാര്‍ഥികളായിത്തീരുകയും ചെയ്തു. ബെര്‍വെയില്‍ യഹൂദര്‍ കുടിയേറ്റമാരംഭിച്ചപ്പോള്‍ ദാര്‍വിഷും കുടുംബവും മറ്റൊരു അറബിഗ്രാമത്തില്‍ താമസമാക്കി. വേരുകള്‍ പറിച്ചുനടുന്ന ഈ അനുഭവം ദാര്‍വിഷിന്റെ വ്യക്തിത്വത്തിലും ജീവിതവീക്ഷണത്തിലും മായാത്ത മുദ്ര പതിപ്പിച്ചു. സെക്കന്‍ഡറി സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ഹൈഫയില്‍ താമസമുറപ്പിച്ച ഇദ്ദേഹം പത്രപ്രവര്‍ത്തനത്തിലേക്കു തിരിഞ്ഞു. 1961-ല്‍ ഇസ്രയേലി കമ്യൂണിസ്റ്റ് പാര്‍ട്ടി(രാക)യില്‍ അംഗമാവുകയും കുറേക്കാലം പാര്‍ട്ടിപത്രമായ അല്‍-ഇത്തിഹാദിന്റെ എഡിറ്ററായി പ്രവര്‍ത്തിക്കുകയും ചെയ്തു. ഈ കാലഘട്ടത്തില്‍ ജയില്‍വാസവും വീട്ടുതടങ്കലും അനുഭവിക്കേണ്ടിവന്നു.

മഹ്മൂദ് ദാര്‍വിഷ്

1970-ല്‍ ദാര്‍വിഷ് മോസ്കോ സര്‍വകലാശാലയില്‍ പഠനമാരംഭിച്ചു. അടുത്ത വര്‍ഷം ഇസ്രയേലിനോടു വിടപറഞ്ഞ് ഇദ്ദേഹം ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടില്‍ താമസമാക്കി. പിന്നീട് പലസ്തീനിയന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനില്‍ (പി.എല്‍.ഒ.) അംഗമാവുകയും ഷൂണ്‍ ഫിലിസ്തീനിയ എന്ന മാസികയുടെ എഡിറ്ററായി പ്രവര്‍ത്തിക്കുകയും ചെയ്തു. അല്‍-കാര്‍മെല്‍ എന്ന സാംസ്കാരിക പ്രസിദ്ധീകരണത്തിന്റെ എഡിറ്റര്‍-ഇന്‍-ചീഫ് ആയി പ്രവര്‍ത്തിക്കാനും അവസരം ലഭിച്ചു. 1982-ല്‍ ഇസ്രയേല്‍ ലെബനനെ ആക്രമിക്കുകയും പി.എല്‍.ഒ. ലെബനനിലെ തങ്ങളുടെ ഹെഡ്ക്വാര്‍ട്ടേഴ്സ് മാറ്റുകയും ചെയ്തതോടെ ദാര്‍വിഷ് സൈപ്രസിലേക്കു മാറി. 1987-ല്‍ ഇദ്ദേഹം പി.എല്‍.ഒ. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടെങ്കിലും 1993-ലെ ഓസ് ലോ കരാറിനോടുള്ള പ്രതിഷേധംകാരണം രാജിവച്ചു.

സ്കൂള്‍ വിദ്യാഭ്യാസകാലത്തുതന്നെ ദാര്‍വിഷ് കവിതയെഴുതാനാരംഭിച്ചിരുന്നു. 1964-ല്‍ അവ്രാക് അല്‍-സയ്തൂര്‍ എന്ന സമാഹാരം പ്രസിദ്ധീകരിച്ചതോടെയാണ് പലസ്തീനിയന്‍ വിമോചനത്തിന്റെ വക്താവെന്ന നിലയില്‍ ഇദ്ദേഹം ശ്രദ്ധേയനായി മാറിയത്. പ്രേമം, രാഷ്ട്രീയം എന്നീ വിഷയങ്ങളെ കേന്ദ്രീകരിച്ചുള്ള കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. ക്രമേണ പ്രേമം ദേശീയബോധത്തിനും സ്വാതന്ത്ര്യവാഞ്ഛയ്ക്കും വഴിമാറിക്കൊടുക്കുന്നതാണ് തുടര്‍ന്നുള്ള കൃതികളില്‍ കാണുന്നത്. 1982-ലെ ഗ്രീഷ്മകാലത്ത് ഇസ്രയേല്‍ ബെയ്റൂട്ട് ഉപരോധിച്ചതിനെതിരെ പലസ്തീന്‍ ജനത നടത്തിയ ചെറുത്തുനില്പില്‍നിന്ന് ഊര്‍ജം സംഭരിച്ച കവിതകളാണ് ഖസിദത് ബെയ്റൂട്ട് (1982), മദിഹ് അല്‍-സില്‍ അല്‍-അലി (1983) എന്നീ കൃതികളില്‍ കാണുന്നത്. മെമ്മറി ഫോര്‍ ഫര്‍ഗെറ്റ്ഫുള്‍നസ് (1995) എന്ന ഗ്രന്ഥത്തില്‍ ഇസ്രയേലി ആക്രമണത്തിന്റെ ചിത്രീകരണം കാണാം.

യൂണിയന്‍ ഒഫ് ആഫ്രോ-ഏഷ്യന്‍ റൈറ്റേഴ്സിന്റെ ലോട്ടസ് പ്രൈസ് (1969), ലെനിന്‍ പീസ് പ്രൈസ് (1983) തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ദാര്‍വിഷിനു ലഭിച്ചു. 'അയാം യൂസഫ്', 'മൈ ഫാദര്‍' തുടങ്ങി ദാര്‍വിഷിന്റെ നിരവധി കവിതകള്‍ ജനപ്രിയ ഗാനങ്ങളെന്ന നിലയില്‍ പ്രചാരം സിദ്ധിച്ചവയാണ്. സെലക്റ്റഡ് പോയംസ് (1973), ദ് മ്യൂസിക് ഒഫ് ഹ്യൂമന്‍ ഫ്ളെഷ് (1980), സാന്‍ഡ് ആന്‍ഡ് അദര്‍ പോയംസ് (1986) തുടങ്ങി നിരവധി കാവ്യഗ്രന്ഥങ്ങള്‍ ദാര്‍വിഷിന്റെ സംഭാവനയായുണ്ട്.

1970-കളുടെ ആരംഭം മുതല്‍ നാടോടികളുടെ ജീവിതരീതി പിന്തുടരുന്ന ദാര്‍വിഷ് ലെബനന്‍, സൈപ്രസ്, ടുണീഷ്യ, ജോര്‍ദാന്‍, ഫ്രാന്‍സ് തുടങ്ങി നിരവധി രാജ്യങ്ങളില്‍ സഞ്ചാരപ്രിയനായി ജീവിതം നയിച്ചു. 26 വര്‍ഷത്തെ നീണ്ട പ്രവാസത്തിനുശേഷം 1996-ല്‍ ഇദ്ദേഹം ഇസ്രയേലിലേക്കു മടങ്ങുകയും ജന്മദേശം സന്ദര്‍ശിക്കുകയും ചെയ്തു. 2000 മാര്‍ച്ചില്‍ ഇസ്രയേല്‍ ഗവണ്മെന്റ് ദാര്‍വിഷിന്റെ കവിതകള്‍ സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍ പ്പെടുത്താന്‍ തീരുമാനിക്കുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍