This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദാരുശില്പകല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:18, 6 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ദാരുശില്പകല

തടിയില്‍ അലങ്കാരപ്പണികളും ശില്പങ്ങളും മറ്റും രൂപപ്പെടുത്തുന്ന കല. പ്രാചീനകാലം മുതല്‍ പലതരം തടികളുടെയും കാതല്‍ ദാരുശില്പകലയ്ക്കായി ഉപയോഗപ്പെടുത്തിവരുന്നു. ചെറുശില്പങ്ങള്‍ മുതല്‍ വലിയ മന്ദിരങ്ങളിലെ അലങ്കാരപ്പണികള്‍ വരെയുള്ള നിര്‍മിതികള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന വിവിധതരം തടികള്‍ ലഭ്യമാണ്. കൂടുതല്‍ ഭാരം താങ്ങുവാനും സ്ഥലം ഉള്‍ക്കൊള്ളുവാനും കഴിയുന്നു എന്നതാണ് തടിയുടെ സവിശേഷത. ചെറുകിട ഉപകരണങ്ങള്‍ ഉപയോഗിച്ച് തടിയില്‍ കൊത്തുപണികളും മറ്റും നടത്തുവാനും കഴിയും. പല നിറങ്ങളില്‍ തടി ലഭിക്കുന്നു എന്നതും ദാരുശില്പകലയ്ക്ക് അനുകൂലമായ ഘടകമാണ്.

ദാരുശില്പകലയുടെ വളര്‍ച്ചയ്ക്ക് മുഖ്യമായും മൂന്ന് ഘടകങ്ങളാണ് സഹായകമായത്. പുരാതന സമൂഹങ്ങളില്‍ തടിയുടെ വന്‍തോതിലുള്ള ലഭ്യതയും അതില്‍ പണി നടത്തുവാനുള്ള അനായാസതയുമായിരുന്നു അനുകൂല ഘടകങ്ങള്‍. വികസിത സമ്പന്ന സമൂഹങ്ങളില്‍ ദാരുശില്പകലയ്ക്കു പ്രാമുഖ്യം കല്പിക്കപ്പെട്ടിരുന്നു. മന്ദിരങ്ങളുടെ അലങ്കാരപ്പണികളിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടത്. പാശ്ചാത്യരാഷ്ട്രങ്ങളില്‍ ആധുനിക കലകള്‍ക്കുണ്ടായ മുന്നേറ്റം ദാരുശില്പകലയുടെ പുനരുദ്ധാരണത്തിനു വഴിയൊരുക്കി എന്നതാണ് മൂന്നാമത്തെ ഘടകം.

വടക്കന്‍ അമേരിക്കയിലെ പസിഫിക് തീരത്ത് വ്യാപകമായി കാണുന്ന വനങ്ങളില്‍ വന്‍ വൃക്ഷങ്ങള്‍ വളരെയേറെ ഉണ്ടായിരുന്നതിനാല്‍ അവിടെ വസിച്ചിരുന്ന അമേരിക്കന്‍-ഇന്ത്യന്‍ വംശജരുടെ മുഖ്യ വരുമാനമാര്‍ഗം തടിയെ ആശ്രയിച്ചായിരുന്നു. ബോട്ടുകളുടെ ചിറകുകള്‍ നിര്‍മിക്കുന്നതിനുപോലും തടി ഉപയോഗപ്പെടുത്തിയിരുന്ന ജനവര്‍ഗത്തെക്കുറിച്ച് നരവംശശാസ്ത്രജ്ഞനായ ഫ്രാന്‍സ് ബോസ് പരാമര്‍ശിച്ചിട്ടുണ്ട്. ഇന്ത്യന്‍ വംശജര്‍ സാമൂഹികമായും മതപരമായും പ്രാധാന്യം കല്പിക്കുന്ന കുലചിഹ്നങ്ങളില്‍ (ടോട്ടം പോള്‍സ്) തടിയിലുള്ള അലങ്കാരപ്പണികള്‍ ചെയ്തിരുന്നു. ഗോത്രവര്‍ഗമന്ദിരങ്ങള്‍ നിര്‍മിക്കുവാനും അലങ്കാരപ്പണികള്‍ ചെയ്ത തടി ഉപയോഗിച്ചിരുന്നു.

ദാരുശില്പം:താഷ്കന്റ്
അള്‍ത്താര:ഇറ്റലിയിലെ ദേവാലയം
നേപ്പാളിലെ ഒരു ദാരുശില്പം
ഗിബ്ബണ്‍ ശൈലി (റെന്‍ ലൈബ്രറി,കേംബ്രിജ് )
ഷാന്‍ ശൈലി (തായ്ലന്റ് )
നന്ദികേശന്‍
ആഭരണപ്പെട്ടി : ചിപ്പ് കാര്‍വിങ്
ദാരുശില്പ നിര്‍മ്മാണോപകരണങ്ങള്‍

ആഫ്രിക്കന്‍ നീഗ്രോകളുടെയും പസിഫിക് ദ്വീപുകളിലെ ജനങ്ങളുടെയും സംസ്കാരങ്ങളില്‍ ദാരുശില്പകലയ്ക്ക് സവിശേഷ പ്രാധാന്യം ലഭിച്ചിരുന്നു. പാശ്ചാത്യനാടുകളില്‍ പ്പോലും ഇതിന്റെ സ്വാധീനം പ്രകടമാണ്. പരമ്പരാഗതവും മതപരവുമായ കാര്യങ്ങള്‍ക്കാണ് മുഖ്യമായും ദാരുശില്പകല പ്രയോജനപ്പെടുത്തിയിരുന്നത്. വീടുകളിലും വീട്ടുപകരണങ്ങളിലും അലങ്കാരപ്പണികള്‍ ചെയ്തിരുന്നതിനു പുറമേ, തെക്കന്‍ സമുദ്രപ്രദേശങ്ങളില്‍ ബോട്ടു നിര്‍മാണത്തിനും ഈ കല ഉപയോഗപ്പെടുത്തിയിരുന്നു. ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട് തടിയില്‍ നിര്‍മിച്ചിരുന്ന മുഖംമൂടികള്‍ സവിശേഷശ്രദ്ധ അര്‍ഹിക്കുന്നവയാണ്.

ഈജിപ്തിലെ പുരാതന സാമ്രാജ്യങ്ങളും തടിയിലുള്ള ശില്പകലയ്ക്ക് പ്രാമുഖ്യം കല്പിച്ചിരുന്നു. രാജാക്കന്മാരുടെ മരണാനന്തരം പുനര്‍ജന്മത്തില്‍ അവരെ സേവിക്കുവാന്‍ നിയോഗിച്ചിരുന്ന പരിചാരകരുടെ പ്രതിമകള്‍ തടിയിലാണ് നിര്‍മിച്ചിരുന്നത്. ആചാരത്തിനായി രാജാവിന്റെ ദാരുശില്പവും സൂക്ഷിച്ചിരുന്നു. ഈജിപ്ഷ്യന്‍ ശവകുടീരങ്ങളില്‍ പരേതരുടെ ദാരുശിലപ്ങ്ങള്‍ ആത്മാവിന്റെ നിത്യശാന്തിക്കായി അര്‍പ്പിച്ചിരുന്നു.

ഗ്രീക്ക് സംസ്കാരത്തിലും മറ്റും പുരാതനകാലം മുതല്‍ ദാരുശില്പകലയ്ക്ക് സ്ഥാനം ലഭിച്ചിരുന്നു എന്നതിന് സൂചനകളുണ്ടെങ്കിലും ശതാബ്ദങ്ങളെ അതിജീവിക്കുവാനുള്ള ശേഷി തടിക്കില്ലാത്തതുകാരണം അവയിലേറെയും നഷ്ടപ്പെട്ടതായിവേണം കരുതാന്‍. തടിയും കല്ലും ഉപയോഗിച്ചാണ് ആദ്യകാല ഗ്രീക്ക് ദേവാലയങ്ങള്‍ നിര്‍മിച്ചത് എന്നതിന് മതിയായ തെളിവുകള്‍ ലഭ്യമാണ്. എങ്കിലും പുരാതന ദാരുശില്പങ്ങളൊന്നും ഇന്ന് അവശേഷിച്ചിട്ടില്ല.

സാമ്പത്തികമായും സാങ്കേതികമായും വികാസം നേടിയ സമൂഹങ്ങളിലാണ് ദാരുശില്പകല ഏറെ പരിപോഷിപ്പിക്കപ്പെട്ടതെന്നു കാണാം. കൂടുതല്‍ മെച്ചപ്പെട്ട ലോഹവും മറ്റും ഒരു പരിധിവരെ ഒഴിവാക്കിയതിന് കാരണങ്ങള്‍ പലതുണ്ട്. വനങ്ങളുടെ സമൃദ്ധിയും തടിയില്‍ അലങ്കാരപ്പണികള്‍ നടത്തുവാനുള്ള എളുപ്പവും വൈദഗ്ധ്യവുമാണ് മുഖ്യ കാരണങ്ങള്‍. മധ്യകാല യൂറോപ്പില്‍ സ്മാരകശില്പങ്ങള്‍ മിക്കവയും കല്ലിലാണ് നിര്‍മിച്ചിരുന്നതെങ്കിലും അലങ്കാരപ്പണികള്‍ ഏറെയും തടിയിലായിരുന്നു. പള്ളികള്‍ക്കുപുറമെയുള്ള കല്‍പ്രതിമകള്‍ക്കനുയോജ്യമായ ദാരുശില്പങ്ങളാണ് ഉള്‍ഭാഗത്ത് ദര്‍ശിക്കാന്‍ കഴിയുക. അക്കാലത്തെ മറ്റു മന്ദിരങ്ങളില്‍ മേല്‍ക്കൂരയായും വീട്ടുപകരങ്ങളായും അലങ്കാരപ്പണികളുള്ള തടി ഉപയോഗിച്ചിരുന്നു.

ഈജിപ്ഷ്യന്‍ ശവകുടീരങ്ങളിലെ തടികൊണ്ടുള്ള പ്രതിമകള്‍
ഗ്രിന്‍ലിങ് ഗിബണ്‍സ്
ഹെന്റി മൂര്‍
കോണ്‍സ്റ്റാന്റിന്‍ ബ്രാങ്കൂചി

16-ാം ശ.-ത്തില്‍ തെക്കന്‍ ജര്‍മനിയിലെ ഗോഥിക് കലയാണ് യൂറോപ്പില്‍ ദാരുശിലപ്കലയ്ക്ക് പ്രാമുഖ്യം നേടിക്കൊടുത്തത്. അക്കാലത്തു നിര്‍മിക്കപ്പെട്ട അള്‍ത്താരകളും മറ്റും തടിയിലുള്ള അലങ്കാരപ്പണികളാല്‍ അത്യാകര്‍ഷകമാക്കിയിരുന്നു. വാതിലുകളുടെ ഇരുവശങ്ങളിലും അലങ്കാരപ്പണികള്‍ നടത്തിയിരുന്നതിനാല്‍ അവ അടച്ചുവയ്ക്കുമ്പോഴും തുറന്നുവയ്ക്കുമ്പോഴും കലാചാതുര്യം പ്രകടമായിരുന്നു. ജര്‍മനിയിലെ ഫ്രാങ്കോണിയയിലുള്ള ക്രെഗ്ലിങ്കന്‍ പള്ളിയിലെ അള്‍ത്താര (അസംപ്ഷന്‍ ഒഫ് ദ് വെര്‍ജിന്‍) ലോകപ്രശസ്തമാണ്. പശ്ചിമയൂറോപ്പിലെ പ്രശസ്തനായ ടില്‍മാന്‍ റീമെന്‍നീഡര്‍ എന്ന ദാരുശില്പിയാണ് ഇതിന് രൂപംനല്കിയത്.

16-ാം ശ.-ത്തില്‍ മതപരമായ ദാരുശില്പങ്ങള്‍ വീടുകളില്‍ സ്ഥാപിക്കുന്നതിനുവേണ്ടിയും നിര്‍മിച്ചിരുന്നു. ചുവരുകളിലും മറ്റും തടിയിലുള്ള അലങ്കാരപ്പണികള്‍ പ്രചാരം നേടി. ഇറ്റാലിയന്‍ നവോത്ഥാനവുമായി ബന്ധപ്പെട്ട് ശില്പകലയില്‍ ഉണ്ടായ ഉയിര്‍ ത്തെഴുന്നേല്പില്‍ തടിയുടെ ഉപയോഗം കുറയുകയും മാര്‍ബിള്‍, വെങ്കലം (ബ്രോണ്‍സ്) എന്നിവയുടെ ഉപയോഗം വര്‍ധിക്കുകയും ചെയ്തു. ചുവരുകളില്‍ പെയിന്റിങ്ങുകള്‍ സ്ഥാനം പിടിച്ചു തുടങ്ങി. കലാകാരനും കരകൗശലവിദഗ്ധനും തമ്മിലുള്ള അന്തരം വര്‍ധിച്ചുവന്നതോടെ ദാരുശില്പകലയുടെ പ്രാമുഖ്യം കുറഞ്ഞുവന്നു.

നവോത്ഥാനശൈലി സ്വീകരിച്ചതിനുശേഷം ഇംഗ്ലണ്ട് സംഭാവന ചെയ്ത ലോകപ്രശസ്തനായ ദാരുശില്പകലാവിദഗ്ധനാണ് ഗ്രിന്‍ലിങ് ഗിബണ്‍സ് (1648-1720). സര്‍ ക്രിസ്റ്റഫര്‍ റെന്‍ രൂപ കല്പന ചെയ്ത പല പള്ളികളുടെയും ഉള്‍ഭാഗം ദാരുശില്പങ്ങളാല്‍ അലങ്കൃതമാക്കിയത് ഗിബണ്‍സ് ആയിരുന്നു. അനേകം പ്രഭുമന്ദിരങ്ങളും അദ്ദേഹത്തിന്റെ കരകൗശല വൈദഗ്ധ്യത്തിനു സാക്ഷ്യം വഹിക്കുന്നു. ഗോഥിക് കലയില്‍ അധിഷ്ഠിതമാണെങ്കിലും നവോത്ഥാനശൈലി ഗിബണ്‍സിന്റെ ശില്പകലകളില്‍ ഏറെ പ്രകടമാണ്. 15-ാം ശ.-ത്തില്‍ ഫ്ളോറന്‍സിലെ ഡെല്ലാ റോബിയാ കുടുംബം നിര്‍മിച്ചിരുന്ന ടെറാക്കോട്ട ഫ്രെയിമുകളെ അനുസ്മരിപ്പിക്കുന്ന കലാമേന്മയാണ് ഗിബണ്‍സ് കാഴ്ചവച്ചത്. മധ്യയൂറോപ്യന്‍ ഗ്രാമങ്ങളിലെ നാടോടി കലകളിലും ദാരുശില്പകല പരമ്പരാഗതമായി നിലനില്ക്കുകയുണ്ടായി. പണപ്പെട്ടികള്‍, ക്ലോക്ക് കേസുകള്‍, വീട്ടുപകരണങ്ങള്‍ എന്നിവയിലെല്ലാം ഇത് പ്രകടമായിരുന്നു. 'ചിപ് കാര്‍വിങ്' എന്ന പേരില്‍ അറിയപ്പെടുന്ന പ്രത്യേകതരം ഡിസൈനാണ് ഇവയില്‍ പൊതുവേ കാണപ്പെടുന്നത്.

ഏഷ്യന്‍ രാജ്യങ്ങളില്‍ തൊഴിലാളികളെ വ്യാപകമായ തോതില്‍ ചൂഷണം ചെയ്തിരുന്ന വര്‍ണവ്യവസ്ഥ ദാരുശില്പകലയുടെ പരിപോഷണത്തിന് അനുകൂലമായ ഘടകമായിരുന്നു. കെട്ടിടനിര്‍മാണത്തിലും ശില്പകലയിലും വീട്ടുപകരണങ്ങളിലും തടിയുടെ ഉപയോഗം വന്‍തോതിലായിരുന്നു. ജപ്പാനില്‍ മതാനുഷ്ഠാനങ്ങളിലും നാടകവേദിയിലും ഉപയോഗിച്ചിരുന്ന മുഖംമൂടികള്‍ തടിയിലാണ് നിര്‍മിച്ചിരുന്നത്. പുരാതനകാലം മുതല്‍ പ്രചാരത്തിലായ 'നോ' നാടകങ്ങള്‍ ഇതിന് ഉദാഹരണമാണ്. ജപ്പാനിലെ വീടുകളില്‍ വായുസഞ്ചാരത്തിനായി തടി ഉപയോഗിച്ചു നിര്‍മിക്കുന്ന പാനലുകള്‍ 'രമ്മ' എന്ന പേരിലാണ് അറിയപ്പെടുന്നത്. പൂജാമുറികളും ഷോകേസുകളും തടിയിലുള്ള അലങ്കാരപ്പണികള്‍ കൊണ്ട് മനോഹരമാക്കിത്തീര്‍ക്കുന്നു. കൂടുതല്‍ സങ്കീര്‍ണമായ അലങ്കാരപ്പണികള്‍ കണ്ടുവരുന്നത് ചൈനയിലെ മന്ദിരങ്ങളിലാണ്. തടിയില്‍ മാത്രം നിര്‍മിച്ച സ്മാരകമന്ദിരങ്ങള്‍ ജപ്പാനില്‍ കാണുന്ന മറ്റൊരു സവിശേഷതയാണ്.

വടക്കന്‍ ആഫ്രിക്കയില്‍ പ്രചാരത്തിലുള്ള മൊഹമ്മദന്‍ കലയിലും തടിയിലുള്ള അലങ്കാരപ്പണികള്‍ക്ക് പ്രാമുഖ്യം നല്കിയിരിക്കുന്നു. മനുഷ്യരുടെയും മൃഗങ്ങളുടെയും രൂപങ്ങള്‍ നിര്‍മിക്കുന്നതിന് വിലക്കുള്ളതിനാല്‍ ജ്യാമിതീയ രൂപങ്ങളിലുള്ള ദാരുശില്പങ്ങളാണ് ഇവിടെ അധികമായും കണ്ടുവരുന്നത്. ഇത്തരം ശില്പങ്ങളുടെ അതിരുകളില്‍ കുഫിക് ലിഖിതങ്ങളും കാണാം.

20-ാം ശ.-ത്തില്‍ പാശ്ചാത്യലോകത്തിന്റെ പുതുമയ്ക്കു വേണ്ടിയുള്ള പരക്കം പാച്ചില്‍ ദാരുശില്പകലയിലും പ്രകടമായി. കളിമണ്ണ് ചുട്ടെടുക്കുന്നതിനും ലോഹം ഉരുക്കിയെടുക്കുന്നതിനുമുള്ള പ്രയാസം ദാരുശില്പകലയെ കൂടുതല്‍ അഭിലഷണീയമാക്കി. ഗോഥിക് പാരമ്പര്യം പുലര്‍ത്തുന്ന ഉത്തരമേഖലാ രാജ്യങ്ങളിലാണ് ശ്രദ്ധേയമായ ദാരുശില്പങ്ങള്‍ രൂപംകൊണ്ടത്. സ്വീഡിഷ് ദാരുശില്പിയായ കാള്‍ മില്‍സ് (1875-1955) അമേരിക്കയില്‍ അനവധി കലാസൃഷ്ടികള്‍ക്കു രൂപംനല്കി. ക്രാന്‍ബ്രൂക്ക് അക്കാദമി ഒഫ് ആര്‍ട്ടില്‍ ഡറക്ടറായിരുന്ന മില്‍സ്, ന്യൂയോര്‍ക്കിലെ റോക്ക് ഫെല്ലര്‍ സെന്ററില്‍ മാന്‍ ആന്‍ഡ് നേച്ചര്‍ എന്ന പേരില്‍ പ്രസിദ്ധമായ ദാരുശില്പം നിര്‍മിക്കുകയുണ്ടായി. ജര്‍മന്‍ ശില്പിയായ ഏണസ്റ്റ് ബര്‍ലാക്ക് (1870-1938) ദാരുശില്പകലയ്ക്ക് പ്രാമുഖ്യം കല്പിച്ച ആധുനിക കലാകാരനാണ്. ഗോഥിക് പാരമ്പര്യത്തില്‍ അടിയുറച്ചുനിന്നാണ് അദ്ദേഹവും കലാസൃഷ്ടി നടത്തിയത്. ബ്രിട്ടീഷുകാരനായ ഹെന്റി മൂറും റുമേനിയക്കാരനായ കോണ്‍സ്റ്റാന്റിന്‍ ബ്രാങ്കൂചിയും ആധുനിക ദാരുശില്പികളില്‍ മുന്നിട്ടുനില്ക്കുന്നവരാണ്.

20-ാം ശ.-ത്തില്‍ അമേരിക്കയിലെ ദാരുശില്പ കലാകാരന്മാരില്‍ മുന്നിട്ടുനില്ക്കുന്നവര്‍ ചൈംഗ്രോസ്, യോയെ ദ് ക്രിഫ്, ഇസാമുനൊഗുച്ചി, അലന്‍ ക്ലര്‍ക്ക് മുതലായവരാണ്.

ഭാരതത്തില്‍ പ്രാചീനകാലം മുതല്‍ ദാരുശില്പകലയ്ക്ക് പ്രാമുഖ്യം ലഭിച്ചിരുന്നു. വള്ളങ്ങളും ഗൃഹോപകരണങ്ങളും മറ്റും പണ്ടുമുതല്‍ പ്രചാരത്തിലായി. സിന്ധു നദീതട സംസ്കാരത്തിലെ പഴയ കെട്ടിടങ്ങളുടെ രണ്ടാം നിലകള്‍ മരപ്പലകകള്‍കൊണ്ട് നിരപ്പാക്കിയവയായിരുന്നു. വേദകാലത്ത് യജ്ഞത്തിനും മറ്റും മരത്തടിയിലുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചിരുന്നതായി സൂചനകളുണ്ട്. മരപ്പണിക്കാരനെ സൂത്രധാരന്‍ എന്നാണ് വിളിച്ചിരുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മരാമത്ത് എന്ന പേരും നല്കിയിരുന്നു. ബൃഹത്സംഹിത, ശില്പശാസ്ത്രം മുതലായ കൃതികളില്‍ പലതരം മരത്തടികളെപ്പറ്റിയും മരം മുറിക്കേണ്ട രീതിയെപ്പറ്റിയും തടി പാകപ്പെടുത്തുന്നതിനെക്കുറിച്ചും പരാമര്‍ശമുണ്ട്. ബി.സി. 5-ാം ശ.-ത്തിലെ പല കെട്ടിടങ്ങളും മരത്തടികൊണ്ടുണ്ടാക്കിയതിന്റെ മൂത്താശാരി മഹാഗോവിന്ദനായിരുന്നുവെന്നാണ് ധര്‍മപാലനെന്ന ബുദ്ധമതപണ്ഡിതന്‍ പറയുന്നത്. മൗര്യതലസ്ഥാനമായ പാടലീപുത്രത്തില്‍ കൊത്തുപണിയും ചിത്രവുംകൊണ്ട് അലങ്കരിച്ച മരത്തൂണുകള്‍കൊണ്ടുള്ള നടനശാലകള്‍ നിറഞ്ഞ രാജധാനിയിലാണ് ചന്ദ്രഗുപ്തമൗര്യന്‍ താമസിച്ചിരുന്നത്. തേക്കുതടിയാണ് പ്രധാനമായി ഉപയോഗിച്ചിരുന്നത്.

കേരളത്തിലെ വാസ്തുശില്പങ്ങളെ ദാരുശില്പങ്ങള്‍കൊണ്ട് അലങ്കരിക്കുന്ന കാര്യത്തില്‍ പ്രാചീനര്‍ പ്രത്യേക ശ്രദ്ധചെലുത്തിയിരുന്നു. രാജകീയഭവനങ്ങള്‍ പലതും തടികൊണ്ടുള്ളവയായിരുന്നു. കേരളീയ ദാരുശില്പകലയുടെ മികച്ച മാതൃകകളാല്‍ സമ്പന്നമാണ് പദ്മനാഭപുരം കൊട്ടാരം. ക്ഷേത്രങ്ങളിലും ദാരുശില്പകലയ്ക്ക് പ്രാമുഖ്യം നല്കപ്പെട്ടു. വ്യാളീമുഖങ്ങളും ദേവതകളുടെ രൂപങ്ങളും തടിയില്‍ കൊത്തിവച്ചിരുന്നു. ക്ഷേത്രരഥങ്ങളിലുള്ള ചിത്രപ്പണികളും ആകര്‍ഷകങ്ങളാണ്. മണ്ഡപങ്ങളില്‍ പാലാഴിമഥനം, ഗജേന്ദ്രമോക്ഷം, ശ്രീകൃഷ്ണലീലകള്‍, രാമായണ കഥാസംഭവങ്ങള്‍ തുടങ്ങിയ ആഖ്യാനശില്പങ്ങളാണ് കാണുന്നത്. പദ്മനാഭപുരത്തെ രാമസ്വാമിക്ഷേത്രത്തിന്റെ ചുറ്റുമായി ഒന്നരയടി വീതിയിലും ഏഴടി നീളത്തിലുമായി നാല്പത്തിയഞ്ച് ഫലകങ്ങളിലായി ആലേഖനം ചെയ്തിട്ടുള്ള ശില്പങ്ങള്‍ രാമായണത്തിലെ പ്രധാന സംഭവങ്ങളെ കലാത്മകമായി ആവിഷ്കരിക്കുന്നു. ഏറ്റുമാനൂര്‍ ക്ഷേത്രത്തിലും തിരുവാര്‍പ്പ് ക്ഷേത്രത്തിലും ഇതിഹാസകഥകള്‍ കൊത്തി വച്ചിട്ടുണ്ട്. കവിയൂര്‍ ക്ഷേത്രം രാമായണകഥകളുടെ ദാരുശില്പങ്ങള്‍ക്കു പ്രസിദ്ധമാണ്. മലപ്പുറം ജില്ലയിലെ തിരുമാന്ധാംകുന്നു ക്ഷേത്രത്തിന്റെ വടക്കേ ഗോപുരത്തിന്റെ മുകള്‍ഭാഗത്തും രാമായണകഥ ആസ്പദമാക്കിയുള്ള ദാരുശില്പങ്ങള്‍ ഉണ്ട്. തൃപ്രയാര്‍ ക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹത്തിനുചുറ്റും ഉത്തരം താങ്ങിനില്ക്കുന്ന പ്രതിമകളും ഊരകം ദേവീക്ഷേത്രത്തിലെ ഗോപുരത്തിലുള്ള പാലാഴിമഥനത്തിന്റെയും മറ്റും രൂപങ്ങളും കൊത്തുപണികള്‍ നിറഞ്ഞ സ്തംഭങ്ങളും ആകര്‍ഷണീയമായ ദാരുശില്പകലകളാണ്. ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ നമസ്കാര മണ്ഡപത്തിനു ചുറ്റുമായി നാഗദേവതകളുടെ മനോഹരമായ ദാരുശില്പ പംക്തിയുണ്ട്.

തിരുവനന്തപുരം കോട്ടയ്ക്കകത്തുള്ള സ്വാതിതിരുനാള്‍ മഹാരാജാവിന്റെ കൊട്ടാരത്തില്‍ കാണപ്പെടുന്ന ദാരുശില്പങ്ങള്‍ 19-ാം ശ.-ത്തിന്റെ പൂര്‍വാര്‍ധത്തിലുള്ളവയാണ്. പള്ളികളിലും പലതരം ദാരുശില്പങ്ങള്‍ കാണാം. കുരിശുകള്‍, അള്‍ത്താരകള്‍, പ്രതിമകള്‍ എന്നിവ പല വിഭാഗക്കാരുടെ പള്ളികളിലുമുണ്ട്. പള്ളികളിലെ കൊത്തുപണികള്‍ ബൈബിള്‍ കഥകളെ ചിത്രീകരിക്കുന്നവയാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍