This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദാമോദരച്ചാക്യാര്‍ (14-ാം ശ.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദാമോദരച്ചാക്യാര്‍ (14-ാം ശ.)

പ്രാചീന മലയാള കവി. കോട്ടയത്തിനടുത്തുള്ള മാങ്ങാനത്ത് ചാക്യാര്‍ കുടുംബത്തില്‍ ജീവിച്ചിരുന്നതായി കരുതപ്പെടുന്നു. 14-ാം ശ.-ത്തിന്റെ അവസാനം കായംകുളം രാജ്യം ഭരിച്ചിരുന്ന കേരളവര്‍മയുടെ ആശ്രിതനും പണ്ഡിതനുമായിരുന്നു ഇദ്ദേഹം. പ്രാചീന ഭാഷാചമ്പുവായ ഉണ്ണിയാടീചരിതം, സംസ്കൃതകാവ്യമായ ശിവവിലാസം എന്നിവയാണ് ചാക്യാരുടെ പ്രമുഖ കൃതികള്‍. 'അയം നിഖിലവിദ്യാപാരദൃശ്വാ ദാമോദരാഭിധാനോ ഭാരതാചാര്യഃ' എന്ന് ഉണ്ണിയാടീചരിതത്തിലും 'അലഘു ശിവവിലാസം നാമ കാവ്യം ബബന്ധേ, സുരഭി ഭരതഗോത്രീയേണ ദാമോദരേണ' എന്ന് ശിവവിലാസത്തിലും പറഞ്ഞിരിക്കുന്നതില്‍നിന്ന് ഈ കാര്യം മനസ്സിലാക്കാം. ദാമോദരച്ചാക്യാരുടെ പ്രഖ്യാത കൃതിയായ ഉണ്ണിയാടീചരിതത്തില്‍ 'മട്ടോലും മൊഴിമാതുണ്ണിക്കുട്ടത്തിക്കു കുലശ്രീയാം കണ്ണിന്നമൃതമാം മാനോര്‍ക്കണ്ണിയാമുണ്ണിയാടിയെ' എന്ന് ഭംഗിയില്‍ വര്‍ണിക്കുകയാണ് ചെയ്തിരിക്കുന്നത്. ചന്ദ്രപത്നിയായ രോഹിണി ഭര്‍തൃകാമുകിയായ പ്രാവൃട്ട് എന്ന ഗന്ധര്‍വ യുവതിയെ ശപിച്ചതിന്റെ ഫലമായി അവള്‍ ഉണ്ണിയാടി എന്ന പേരില്‍ കണ്ടിയൂര്‍ മറ്റത്ത് ജനിച്ചു. അവളുടെ പാട്ടിന്റെ മാധുര്യത്തെപ്പറ്റി കേട്ടറിഞ്ഞ ചന്ദ്രന്‍ അഞ്ചുദിവസത്തെ അന്വേഷണത്തിനുശേഷം കണ്ടിയൂര്‍ മറ്റത്ത് എത്തിച്ചേര്‍ന്നു. അവിടെ ക്ഷേത്രമുറ്റത്ത് കണ്ട ദാമോദരച്ചാക്യാരില്‍നിന്ന് 'ലോക ലോചന ചകോരചന്ദ്രിക'യായ ഉണ്ണിയാടിയെയും കുടുംബത്തെയും പറ്റി വര്‍ണിച്ചുകേട്ടു. ഗന്ധര്‍വന്മാരോടുകൂടി ഉണ്ണിയാടിയുടെ ഗൃഹത്തിലെത്തിയ ചന്ദ്രന്‍ ആ ഗൃഹത്തിന്റെ ഓരോ ഭാഗത്തും പാടു കിടക്കുന്ന ആഢ്യന്മാരായ നമ്പൂതിരിമാര്‍, വിടന്മാരായ പ്രഭുക്കന്മാര്‍, വര്‍ത്തകപ്രമാണികള്‍, മണിപ്രവാള കവികള്‍, ചെട്ടിമാര്‍ എന്നിവരെയാണു കണ്ടത്.

പ്രാചീന മണിപ്രവാളത്തിന്റെ സാരള്യത്തിനും മാധുര്യത്തിനും നിദര്‍ശനമാണ് ഉണ്ണിയാടീചരിതം. അപ്സരസ്സുകളുടെയും ഗന്ധര്‍വന്മാരുടെയും പരമ്പരകള്‍ വര്‍ണിക്കുന്ന ഭാഗം കുറേയൊക്കെ വിരസമാണെങ്കിലും മറ്റു പല വര്‍ണനകളും അതീവ ഹൃദ്യമാണ്. ഗന്ധര്‍വന്മാര്‍ കണ്ട ഭൂലോകം, കേരളം, മഹോദയപുരം, കണ്ടിയൂര്‍ തുടങ്ങിയവയുടെ വര്‍ണനകള്‍ കാവ്യഗുണംകൊണ്ടും ചരിത്രസ്ഫുരണംകൊണ്ടും സഹൃദയന്മാരെയും ചരിത്രകാരന്മാരെയും ഒരുപോലെ ആകര്‍ഷിക്കത്തക്കതാണ്. നായികയുടെ പാദാദികേശവര്‍ണനയും മനോഹരമായിട്ടുണ്ട്. പ്രാവൃട്ടിന്റെ സൗന്ദര്യം വര്‍ണിക്കുന്നത്

'അടിതൊടു മിനിയ കുഴല്‍ കുടിലത തടവു കുരുള്‍

തൊടുകുറികലിതനുതല്‍, നടമിടു പുരികനടി

ചടുലതയുടയ മിഴി, വടിവെഴുമധരരുചി,

ചുടരണി മറുവല്‍ നെറി, പടുതര മധുരമൊഴി'

എന്നാണ്. മനം മയക്കുന്ന ശബ്ദഭംഗി ദാമോദരച്ചാക്യാരുടെ പ്രത്യേകതയാണ്. ഫലിതവും പരിഹാസവും കൃതിയിലുടനീളം കാണാം. ഇതിലെ വര്‍ണനകളില്‍നിന്ന് അതിപ്രതിഭാശാലിയും വാസനാസമ്പന്നനുമായ കവിയായിരുന്നു ചാക്യാര്‍ എന്നു വ്യക്തമാകുന്നു. കൊല്ലം, കോഴിക്കോട്, മാടായി തുടങ്ങിയ സ്ഥലങ്ങളിലെ കച്ചവടസ്ഥലങ്ങളെപ്പറ്റിയും അവിടെ പ്രചാരത്തിലിരുന്ന കാശ്, പൊന്ന്, തിരമം, അച്ച്, ചോഴിയക്കാശ്, വെള്ളിപ്പണം തുടങ്ങിയ നാണയങ്ങളെക്കുറിച്ചും ഈ കൃതിയില്‍നിന്ന് അറിയാന്‍ കഴിയും.

എട്ട് സര്‍ഗങ്ങളില്‍ രചിച്ചിട്ടുള്ള സംസ്കൃത കാവ്യമായ ശിവവിലാസത്തില്‍ കൊച്ചിമഹാരാജാവും ഉണ്ണിയാടിയും തമ്മിലുള്ള വിവാഹമാണ് പ്രതിപാദിച്ചിരിക്കുന്നത്. കേരളവര്‍മ രാജാവിന്റെ അപദാനങ്ങളെയും കണ്ടിയൂര്‍ ശിവക്ഷേത്രത്തിന്റെ മാഹാത്മ്യത്തെയും ഇതില്‍ വര്‍ണിച്ചിരിക്കുന്നു. കണ്ടിയൂര്‍ ശിവന്റെ അനുഗ്രഹത്താല്‍ കേരളവര്‍മയ്ക്ക് പുത്രീലാഭം ലഭിച്ചതിനാലാണത്രെ ഗ്രന്ഥത്തിന് ശിവവിലാസം എന്ന പേര് നല്കിയത്. ശിവവിലാസത്തില്‍ കേരളത്തിലെ ഒരു ക്ഷേത്രത്തിന്റെ മാഹാത്മ്യവും ഒരു രാജപുത്രിയുടെ കഥയും കൂട്ടിയിണക്കി കാവ്യം രചിച്ചിരിക്കുന്നു എന്നത് പ്രത്യേകതയാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍