This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദാനനികുതി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദാനനികുതി

ഒരു വ്യക്തിയുടെ ജീവിതകാലത്ത് നടത്തുന്ന ദാനങ്ങള്‍ക്കോ സമ്മാനങ്ങള്‍ക്കോ മേല്‍ ചുമത്തുന്ന നികുതി. 1974-ല്‍ ബ്രിട്ടനില്‍ സ്വത്ത് കൈമാറ്റത്തിന്മേല്‍ ഒരു പ്രത്യേക നികുതി ചുമത്തിത്തുടങ്ങിയത് അതുവരെ നിലവിലിരുന്ന എസ്റ്റേറ്റ് ഡ്യൂട്ടിക്ക് പകരമായിരുന്നു. 1986-ല്‍ ഈ പുതിയ നികുതിയുടെ പേര് ഇന്‍ഹെറിറ്റന്‍സ് നികുതി (Inheritance tax) എന്നു മാറ്റുകയുണ്ടായി. എല്ലാ ദാനങ്ങളും ഈ നികുതിയുടെ പരിധിയിലായി. മരണത്തിന് ഏഴ് വര്‍ഷം മുമ്പ് ഒരു വ്യക്തി നടത്തുന്ന ദാനങ്ങള്‍ക്ക് നികുതിബാധ്യത ഇല്ലായിരുന്നു. മരണത്തിന് മൂന്ന് വര്‍ഷം മുമ്പ് നടത്തുന്ന മുഴുവന്‍ ദാനങ്ങളും നികുതിവിധേയമാക്കുന്ന തരത്തിലാണ് പിന്നീടുണ്ടായ ബ്രിട്ടിഷ് ബജറ്റുകള്‍ തയ്യാറാക്കിയത്. കാലാകാലങ്ങളില്‍ പൈതൃകസ്വത്ത് ദാനമായി കിട്ടുന്നവര്‍ കൊടുക്കേണ്ട നികുതിനിരക്കുകളില്‍ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. നിയമത്തില്‍ ചില ഒഴിവുകളും സഹായങ്ങളും നികുതിദായകന് ലഭ്യമാക്കിയിട്ടുണ്ട്. സന്നദ്ധ സേവാസംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ജീവകാരുണ്യ സ്ഥാപനങ്ങള്‍ എന്നിവ സ്വീകരിക്കുന്ന ദാനങ്ങള്‍ക്ക് സാധാരണയായി ഈ നികുതി ചുമത്താറില്ല. ചില അവസരങ്ങളില്‍ അവയ്ക്കുമേല്‍ ചില പരിധികള്‍ ഉണ്ടാകും എന്നുമാത്രം.

കേംബ്രിജ് ധനശാസ്ത്രജ്ഞനായിരുന്ന പ്രൊഫ. നിക്കോളസ് കാല്‍ഡര്‍ (Nicholas Kaldor) ഇന്ത്യയിലെ നികുതിപരിഷ്കാരത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് ദാനനികുതി ഇവിടെ പരീക്ഷിക്കാന്‍ നിര്‍ദേശം നല്കിയത്. ഇന്ത്യന്‍ നികുതിസമ്പ്രദായത്തില്‍ നികുതിഒഴിവാക്കലും നികുതിവെട്ടിപ്പും സാര്‍വത്രികമാണ്. അതുകൊണ്ട് എല്ലാ പഴുതുകളും അടയ്ക്കാന്‍ പ്രത്യക്ഷനികുതിഘടന പരിഷ്കരിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. 1956-ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആദായനികുതിയുടെ ഏറ്റവും ഉയര്‍ന്ന നിരക്ക് 42% ആയിരിക്കണമെന്നും ആദായനികുതിക്കു പുറമേ സ്വത്ത്നികുതി, ദാനനികുതി, വ്യയനികുതി എന്നിവകൂടി ഇന്ത്യ പുതുതായി നടപ്പാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. പില്ക്കാലത്ത് അവ ഇന്ത്യ പരീക്ഷിക്കുകയും ചെയ്തു.

1958-ലെ നികുതിനിയമം അനുസരിച്ച് വ്യക്തി, അവിഭക്ത ഹിന്ദുകുടുംബം, കമ്പനിട്രസ്റ്റുകള്‍ എന്നിവര്‍ക്ക് ദാനനികുതി ബാധകമാണ്. നിലവിലുള്ള സ്ഥാവരജംഗമ വസ്തുക്കള്‍ പ്രതിഫലം ആഗ്രഹിക്കാതെയും പ്രതിഫലം കൈപ്പറ്റാതെയും മറ്റൊരാള്‍ക്കോ ഏജന്‍സിക്കോ കൈമാറ്റം ചെയ്താല്‍ അത് ദാനം എന്ന നിര്‍വചനത്തിന്‍കീഴില്‍ വരും. ദാതാവ്, ദാനം സ്വീകരിക്കുന്നയാള്‍ എന്നിവരെ വ്യക്തമായി നിയമത്തില്‍ നിര്‍വചിച്ചിട്ടുണ്ട്. നികുതിയില്‍ നിന്നുള്ള ഒഴിവുകള്‍ പ്രത്യേകം വിശദമാക്കിയിരിക്കുന്നു. വിദേശത്തു താമസിക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ നോണ്‍ റസിഡന്റ് അക്കൌണ്ടിലെ നിക്ഷേപത്തുകയില്‍നിന്നു നടത്തുന്ന ദാനം, ഇന്ത്യയിലെ ബന്ധുവിന് നല്കുന്ന ദാനം, ആതുരസേവന-ധര്‍മസ്ഥാപനങ്ങള്‍ക്ക് നല്കുന്ന ദാനം, കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി നല്കുന്ന ദാനം എന്നിവ നികുതിയില്‍നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്.

ഇന്ത്യയില്‍ 1999-2000 അസ്സസ്മെന്റ് വര്‍ഷം മുതല്‍ ദാനനികുതിനിയമത്തില്‍ മാറ്റം വന്നു. വിവാഹ ആവശ്യത്തിന് നല്കുന്ന രണ്ട് ലക്ഷം രൂപ വരെയുള്ള ദാനം നികുതിയില്‍നിന്ന് ഒഴിവാക്കി. കാലാകാലങ്ങളില്‍ നികുതിനയത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകാവുന്നതാണ്.

(ഡോ. കെ. രാമചന്ദ്രന്‍ നായര്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍