This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദശകുമാരചരിതം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദശകുമാരചരിതം

സംസ്കൃത ഗദ്യകാവ്യം. ദണ്ഡി(7-ാം ശ.)യാണ് ദശകുമാരചരിതത്തിന്റെ രചയിതാവ്. സംസ്കൃത ഗദ്യവിഭാഗത്തില്‍ സുബന്ധുവിന്റെ വാസവദത്ത, ബാണഭട്ടന്റെ കാദംബരി, ഹര്‍ഷചരിതം എന്നിവയാണ് ഉപലബ്ധമായ മറ്റു പ്രധാന കൃതികള്‍. ദണ്ഡിയുടെ പൂര്‍വികര്‍ ഗുജറാത്തില്‍നിന്ന് ദക്ഷിണദേശത്തെ പല്ലവ രാജധാനിയായ കാഞ്ചിയില്‍ എത്തിയവരാണ്. മഹേന്ദ്രവിക്രമപല്ലവന്റെ പിന്‍ഗാമികളായ പരമേശ്വരവര്‍മന്‍ ഒന്നാമന്‍, നരസിംഹവര്‍മന്‍ രണ്ടാമന്‍ എന്നിവരുടെ ആസ്ഥാനപണ്ഡിതനായിരുന്നു ദണ്ഡി. 'ത്രയോ ദണ്ഡിപ്രബന്ധാഃ' എന്ന ചൊല്ലനുസരിച്ച് ദണ്ഡി മൂന്ന് കൃതികള്‍ രചിച്ചിട്ടുള്ളതായി പറയപ്പെടുന്നു. കാവ്യാദര്‍ശം, ഛന്ദോവിചിതി, ദശകുമാരചരിതം എന്നിവയാണ് അവ. ദശകുമാരചരിതം പേര് സൂചിപ്പിക്കുന്നതുപോലെ രാജഹംസ മഹാരാജാവിന്റെയും മന്ത്രിമാരുടെയും മക്കളായ പത്ത് കുമാരന്മാരുടെ കഥകളാണ്. ദശകുമാരചരിതം പൂര്‍ണരൂപത്തില്‍ ലഭിച്ചിട്ടില്ല. തന്മൂലം ഗ്രന്ഥത്തിന്റെ മുമ്പും പിമ്പുമായി പൂര്‍വപീഠികയും ഉത്തരപീഠികയും ചേര്‍ത്ത രൂപത്തിലാണ്. അവ പില്ക്കാലത്ത് എഴുതിച്ചേര്‍ത്തതാകാനാണ് സാധ്യത. അവന്തിസുന്ദരീകഥ എന്ന പേരില്‍ പ്രസിദ്ധമായ കഥയുടെ സംഗൃഹീതരൂപമാണ് ദശകുമാരചരിതം എന്നും പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു.

മാളവരാജാവുമായുണ്ടായ യുദ്ധത്തില്‍ പരിക്കേറ്റ് വനത്തില്‍ വസിക്കുന്ന രാജാവിന് വസുമതിയെന്ന രാജ്ഞിയില്‍ രാജവാഹനനെന്ന പുത്രന്‍ ജനിക്കുന്നു. മന്ത്രിമാരായ സുമതി, സുമന്ത്രന്‍, സുമിത്രന്‍, സുശ്രുതന്‍ എന്നിവര്‍ക്കും യഥാക്രമം പ്രമതി, മിത്രഗുപ്തന്‍, മന്ത്രഗുപ്തന്‍, വിശ്രുതന്‍ എന്നീ കുമാരന്മാര്‍ ജനിച്ചു. കൂടാതെ രാജഹംസന്റെ സുഹൃത്തും മിഥിലയിലെ രാജാവുമായ പ്രഹാരവര്‍മന്റെ പുത്രന്മാരായ അപഹാരവര്‍മന്‍, ഉപഹാരവര്‍മന്‍ എന്നിവരും രത്നോദ്ഭവന്‍, കാമപാലന്‍, സത്യവര്‍മന്‍ എന്നിവരുടെ പുത്രന്മാരായ പുഷ്പോദ്ഭവനും അര്‍ഥപാലനും സോമദത്തനും ആണ് പത്ത് കുമാരന്മാര്‍. വാമദേവമഹര്‍ഷിയുടെ നിര്‍ദേശാനുസാരം ഈ പത്ത് കുമാരന്മാരും ദിഗ്വിജയത്തിനു പുറപ്പെടുന്നു. പാതാളവിജയത്തിനായി കൂട്ടുകാരെ വിട്ടുപോയ രാജവാഹനന്‍ കര്‍ത്തവ്യനിര്‍വഹണത്തിനുശേഷം തിരിച്ചെത്തുമ്പോഴേക്കും മറ്റ് ഒമ്പത് കുമാരന്മാരും അദ്ദേഹത്തെ തിരഞ്ഞ് ഓരോ ദിക്കിലേക്കു പോയിക്കഴിഞ്ഞിരുന്നു. നടന്നലഞ്ഞ് ഉജ്ജയിനിയിലെത്തിയ രാജവാഹനന്‍ സുഹൃത്തുക്കളായ സോമദത്തനെയും പുഷ്പോദ്ഭവനെയും കണ്ടെത്തി. അവരുടെ കഥകള്‍ കേട്ട് ഉജ്ജയിനിയില്‍ത്തന്നെ താമസവും തുടങ്ങി. രാജവാഹനന്‍ പിതാവിന്റെ ശത്രുവായ മാനസാരന്റെ പുത്രിയും അതീവസുന്ദരിയുമായ അവന്തിസുന്ദരിയില്‍ അനുരക്തനാകുന്നു. ഒരു ഇന്ദ്രജാലക്കാരന്റെ സഹായത്തോടെ അവന്തിസുന്ദരിയെ സ്വന്തമാക്കി. മാനസാരന്റെ സഹോദരീപുത്രനായ ചണ്ഡവര്‍മന്‍ രാജവാഹനനെ തടവിലാക്കി ആനയെക്കൊണ്ട് ചവിട്ടിക്കൊല്ലിക്കാന്‍ തുടങ്ങുമ്പോള്‍ രാജവാഹനനെ ബന്ധിച്ചിരുന്ന വെള്ളിച്ചങ്ങല സ്വയമേവ അഴിഞ്ഞുവീണ് രാജവാഹനന്‍ രക്ഷപെടുന്നു. അതിനിടയില്‍ അപഹാരവര്‍മനെന്ന തോഴന്‍ ചണ്ഡവര്‍മനെ കൊന്ന് സുഹൃത്തിനെ രക്ഷിക്കാന്‍ എത്തിയിരുന്നു. തുടര്‍ന്ന് എല്ലാ സുഹൃത്തുക്കളും ഒത്തുചേരുന്നു. അപഹാരവര്‍മന്‍, ഉപഹാരവര്‍മന്‍, അര്‍ഥപാലന്‍, പ്രമതി, മിത്രഗുപ്തന്‍, മന്ത്രഗുപ്തന്‍, വിശ്രുതന്‍ എന്നിവരും സ്വന്തം സാഹസകഥകള്‍ വര്‍ണിക്കുന്നു. പിതാവായ രാജഹംസന്റെ നിര്‍ദേശാനുസാരം രാജവാഹനന്‍ മാളവദേശം കീഴടക്കുകയും പുഷ്പപുരത്തിന്റെയും ഉജ്ജയിനിയുടെയും അധികാരമേല്ക്കുകയും ചെയ്യുന്നു. മറ്റു കുമാരന്മാരും ഓരോ നാടിന്റെ ആധിപത്യം ഏറ്റെടുക്കുന്നു.

ഈ കഥയില്‍ ജീവിതത്തിന്റെ നാനാ തുറകളില്‍പ്പെട്ട ഒട്ടനവധി കഥാപാത്രങ്ങള്‍ രംഗത്തു വരുന്നുണ്ട്. കന്യാഹരണം, രാജ്യവിപ്ളവം, ആഭിചാരം, ഗണികാവൃത്തി മുതലായവയുടെ ചിത്രീകരണത്തിലൂടെ പ്രാചീനഭാരതത്തിലെ യഥാര്‍ഥജീവിതം ദശകുമാരചരിതം അനാവരണം ചെയ്യുന്നു. വിധിക്കും ഈശ്വരഹിതത്തിനും പരമപ്രാധാന്യം നല്കുന്നതാണ് ദണ്ഡിയുടെ ജീവിതദര്‍ശനം. യാദൃച്ഛിക സംഭവങ്ങളില്‍ കഥ വളരുകയും വിസ്മയകരമായ രീതിയില്‍ പുരോഗമിക്കുകയും ചെയ്യുന്നു.

ദശകുമാരചരിതം ഡല്‍ഹിയില്‍നിന്ന് മുന്‍ഷീ റാം മനോഹര്‍ ലാല്‍ പബ്ലിഷേഴ്സ് 1982-ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുണ്ടൂര്‍ സുകുമാരന്‍ രചിച്ച മലയാള കൃതി കേരള സാഹിത്യ അക്കാദമി 1980-ല്‍ പ്രസിദ്ധീകരിച്ചു.

(ഡോ. വി.ആര്‍. മുരളീധരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍