This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദന്താരോഗ്യം കുട്ടികളില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ദന്താരോഗ്യം കുട്ടികളില്‍

കുട്ടികളില്‍ പല്ലുകളുടെ ശരിയായ ക്രമം നിലനിര്‍ത്തി ദന്തപരിപാലനം നിര്‍വഹിക്കുന്നതിലൂടെ കൈവരുന്ന അവസ്ഥ. ലോകാരോഗ്യസംഘടനയുടെ 'എല്ലാവര്‍ക്കും ആരോഗ്യം' എന്ന ലക്ഷ്യം ഫലപ്രാപ്തിയില്‍ എത്തിക്കണമെങ്കില്‍ പ്രത്യേകപരിഗണന നല്കേണ്ട ഒന്നാണ് ദന്തപരിപാലനം എന്നത് അംഗീകരിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്. ഇതിന് ഉപോദ്ബലകമായി ചൂണ്ടിക്കാണിക്കപ്പെടുന്ന പ്രധാന കാര്യം ലോകജനസംഖ്യയില്‍ 90 ശതമാനത്തിലധികം പേര്‍ക്കും ഏതെങ്കിലും തരത്തിലുള്ള ദന്തരോഗബാധയുണ്ട് എന്നതാണ്. കുട്ടികള്‍ ഇക്കാര്യത്തില്‍ മുതിര്‍ന്നവരേക്കാള്‍ മുന്നില്‍ നില്ക്കുന്നു. 12 വയസ്സുവരെയുള്ള കുട്ടികളുടെ ദന്തരോഗചികിത്സയുമായി ബന്ധപ്പെട്ട് 'പിഡോഡോണ്‍ടിക്സ്' (Paedodontics) എന്ന പുതിയ ഒരു ദന്തശാസ്ത്രശാഖ ആഗോളതലത്തില്‍ പ്രചുരപ്രചാരം നേടിക്കഴിഞ്ഞിട്ടുണ്ട്.

ആമുഖം

നമ്മുടെ പൊതുവായ ആരോഗ്യം നിലനിര്‍ത്തുന്നതിന് വിവിധ ഘടകങ്ങളില്‍ സുപ്രധാനമായ സ്ഥാനം വായുടെ ആരോഗ്യസംരക്ഷണത്തിനുണ്ട്. ശരീരത്തിലേക്കുള്ള കവാടം എന്നാണ് വായ് വിശേഷിപ്പിക്കപ്പെടുന്നത്. ആരോഗ്യമുള്ള വായില്‍ ഉറച്ച പല്ലുകളും ദൃഢമായ മോണകളുമുണ്ടാകും. പല്ലിന്റെ വളര്‍ച്ച ഗര്‍ഭസ്ഥ ശിശുവില്‍നിന്ന് തുടങ്ങുന്നു. മുഖസൌന്ദര്യത്തില്‍ ഏറ്റവും വലിയ മുതല്‍ക്കൂട്ടായ പല്ലുകളാണ് മനോഹരമായ പുഞ്ചിരിയിലൂടെ ഒരു വ്യക്തിയെ ആകര്‍ഷണീയനാക്കുന്നത്. ഒപ്പം ആഹാരപദാര്‍ഥങ്ങള്‍ ചവച്ചരയ്ക്കുന്നതിലും ഉച്ചാരണശുദ്ധിയോടെ സംസാരിക്കുന്നതിലും പല്ലുകള്‍ വഹിക്കുന്ന പങ്ക് നിസ്തുലം തന്നെ. വായില്‍ ഉണ്ടാകുന്ന രോഗങ്ങളില്‍ കൂടുതലും പല്ലിനെ ബാധിക്കുന്നവയാണ്. കുട്ടികളില്‍ സര്‍വസാധാരണമായി കണ്ടുവരുന്ന രോഗങ്ങളാണ് പല്ലുദ്രവിക്കലും മോണരോഗങ്ങളും. ഇവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. കുട്ടികളില്‍ ഇത് ഗണ്യമായ അളവില്‍ ഉണ്ട്. അതിനാല്‍ ഇക്കാര്യത്തില്‍ അടിയന്തര ശ്രദ്ധ പതിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

പല്ലുകളുടെ നിര തെറ്റിയാല്‍ അത് അഭംഗിയാണ്. വികൃതമായ പല്ലുകള്‍ മോണരോഗം, ദന്തക്ഷയം എന്നിവയൊക്കെ ഉണ്ടാകാനും ഇടയാക്കുന്നു. ആഹാരം ചവച്ചരയ്ക്കുമ്പോള്‍ ക്രമം തെറ്റിയ പല്ലുകളിന്മേല്‍ അമിതബലം ഏല്ക്കുന്നതുകൊണ്ട് പല്ലുകള്‍ ഉറപ്പിച്ചുനിര്‍ത്തുന്ന അസ്ഥിക്കും മോണയ്ക്കും കേടുപറ്റുന്നു. ചുണ്ടുകള്‍ പരിധിവിട്ട് പുറത്തേക്ക് ഉന്തിനില്‍ക്കുന്നത് മനസ്സിന് വൈഷമ്യം ഉണ്ടാക്കുകയും ചെയ്യുന്നു.

ദന്തവൈകൃതത്തിനു കാരണം പലപ്പോഴും പാരമ്പര്യമാണ്. പല്ലുകള്‍ ഞെരുങ്ങി വളരുക, പല്ലുകള്‍ക്കിടയില്‍ വിടവുണ്ടാവുക, അധികം പല്ലുകള്‍ വരുക, അണ്ണാക്കിലും ചുണ്ടിലും വിടവും ദ്വാരവും ഉണ്ടാവുക തുടങ്ങി താടിയെല്ലുകളെയും മുഖത്തെയും ബാധിക്കുന്ന നിരവധി പ്രശ്നങ്ങള്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു.

കുട്ടികളില്‍ പല്ലിന്റെ ക്രമീകരണം

താടിയെല്ലിനുള്ളില്‍ പല്ലിന്റെ രൂപം പ്രാപിക്കല്‍

പല്ലിന്റെ വളര്‍ച്ച ശിശുഗര്‍ഭപാത്രത്തിനുള്ളിലായിരിക്കുമ്പോള്‍ത്തന്നെ തുടങ്ങുന്നു. ഗര്‍ഭസ്ഥശിശുവിന് ആറ് ആഴ്ച പ്രായമാകുമ്പോള്‍ താടിയെല്ലിനുള്ളില്‍ പല്ലുകള്‍ രൂപംകൊണ്ടു തുടങ്ങും. ഗര്‍ഭധാരണത്തിന്റെ ആറാം മാസത്തിലാണ് സ്ഥിരം പല്ലുകള്‍ രൂപംകൊള്ളാന്‍ ആരംഭിക്കുന്നത്. പല്ലിന്റെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും പോഷകാഹാരം, ധാതുലവണങ്ങള്‍, വൈറ്റമിന്‍ (A,C,D), കാല്‍സിയം, ഫോസ്ഫറസ്, ഫ്ലൂറൈഡ് എന്നിവ പ്രധാനമാണ്. കുഞ്ഞിന്റെ പല്ലുകള്‍ നല്ലതുപോലെ രൂപപ്പെടുന്നതിന് ആവശ്യമായ പോഷകാംശങ്ങള്‍ അമ്മയില്‍നിന്നാണ് ലഭിക്കേണ്ടത്. അതിനാല്‍ ഗര്‍ഭിണിയായിരിക്കുന്ന അമ്മ ധാരാളം പോഷകാഹാരങ്ങളും കാല്‍സിയം, ഫോസ്ഫറസ്, ഇരുമ്പ് തുടങ്ങിയവ അടങ്ങിയ ധാതുലവണങ്ങളും ഇലക്കറികളും ഉള്‍പ്പെട്ട ഭക്ഷണരീതി അവലംബിക്കേണ്ടത് അത്യാവശ്യമാണ്. കുഞ്ഞിന് പല്ല് മുളയ്ക്കാന്‍ വൈകുക, പല്ല് ക്രമം തെറ്റി വളരുക, കേടുണ്ടാവുക എന്നീ പ്രശ്നങ്ങള്‍ അമ്മയുടെ പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ടു കാണുന്ന ചില പ്രശ്നങ്ങളാണ്. അമ്മയ്ക്കുണ്ടാകുന്ന പോഷകാഹാരക്കുറവ്, മണ്ണന്‍, അഞ്ചാംപനി, റൂബെല്ലാ പോലുള്ള വൈറല്‍ അണുബാധ, ഗര്‍ഭകാലത്ത് കഴിക്കുന്ന ടെട്രാസൈക്ളിന്‍ പോലുള്ള ആന്റിബയോട്ടിക് മരുന്നുകള്‍ എന്നിവ കുഞ്ഞിന്റെ വായുടെയും പല്ലിന്റെയും ആരോഗ്യത്തെയും ഘടനയെയും നിറത്തെയും ബാധിക്കാറുണ്ട്.

പാല്‍പ്പല്ലിന്റെ ക്രമീകരണം

പാല്‍പ്പല്ലുകള്‍ ഇരുപത് എണ്ണം ആണ്. മേല്‍ത്താടിയിലും കീഴ്ത്താടിയിലും 10 എണ്ണം വീതമാണ് ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. പല്ലുകള്‍ താടിയെല്ലിനുള്ളില്‍ മുളച്ച്, എല്ലിനെ പൊതിഞ്ഞിരിക്കുന്ന മോണയിലൂടെ പുറത്തേക്കു വരുന്നു. ഈ പ്രക്രിയയെയാണ് ഇറപ്ഷന്‍ (eruption) എന്നു പറയുന്നത്. ആറുമാസം പ്രായമാകുമ്പോള്‍ കുട്ടികളില്‍ താഴത്തെ താടിയെല്ലിന്റെ മുന്‍ഭാഗത്ത് ആദ്യത്തെ പല്ല് മുളയ്ക്കും. അതിനുശേഷം 2\frac{1}{2} വയസ്സിനുള്ളില്‍ ഓരോന്നോരോന്നായി 20 പാല്‍പ്പല്ലുകളും മുളച്ചുവരും. പാല്‍പ്പല്ലുകളുടെ ഇടയിലെ വിടവ് പ്രകൃത്യാ ഉള്ളതാണ്. പാല്‍പ്പല്ലുകള്‍ക്കിടയില്‍ വിടവില്ലാതിരുന്നാല്‍ വലിയ സ്ഥിരം പല്ലുകള്‍ മുളയ്ക്കുമ്പോള്‍ അവയ്ക്ക് സ്ഥലക്കുറവുണ്ടാകും; സ്ഥിരം പല്ലുകള്‍ ക്രമം തെറ്റി മുളയ്ക്കാനുള്ള സാധ്യതയും ഏറും.

ദ്രവരൂപത്തിലുള്ള ഭക്ഷണക്രമത്തില്‍നിന്ന് കട്ടിയുള്ള ആഹാര രീതിയിലേക്കു മാറുന്നതിന് കുട്ടിയെ പരിശീലിപ്പിക്കുന്നതിനുവേണ്ടിയാണ് ചെറിയ രൂപത്തിലുള്ള പാല്‍പ്പല്ലുകള്‍ രൂപപ്പെട്ടുവരുന്നത്. ഘട്ടം ഘട്ടമായി താടിയെല്ലിനുള്ളില്‍ രൂപപ്പെടുന്ന സ്ഥിരം പല്ലുകള്‍ നേരായ രീതിയില്‍ പൊടിച്ചുവരാന്‍ വഴികാട്ടിയായും പാല്‍പ്പല്ലുകള്‍ സഹായകമാകുന്നു. പാല്‍പ്പല്ലുകള്‍ ആഹാരം ചവച്ചരയ്ക്കുന്നതിനും സംസാരശേഷി വികസനത്തിനും സഹായിക്കുന്നു. കുട്ടികളുടെ സമഗ്ര വികസനത്തില്‍ പാല്‍പ്പല്ലുകള്‍ക്ക് പ്രധാന സ്ഥാനമാണുള്ളത്.

മിശ്രദന്ത സംവിധാനം (Mixed dentitionperiod)

ആറുമുതല്‍ പന്ത്രണ്ടുവരെ വയസ്സുള്ള കുട്ടികളില്‍ പാല്‍പ്പല്ലുകളും സ്ഥിരം പല്ലുകളും കാണും. ഈ പ്രായത്തില്‍ പാല്‍പ്പല്ലുകള്‍ കൊഴിഞ്ഞുപോവുകയും തത്സ്ഥാനത്ത് സ്ഥിരം പല്ലുകള്‍ മുളച്ചു വരുകയും ചെയ്യുന്നു. ചില സന്ദര്‍ഭങ്ങളില്‍ പാല്‍പ്പല്ലുകള്‍ കൊഴിയാതിരിക്കുകയും അതിന്റെ വശത്തുകൂടി നിരതെറ്റി സ്ഥിരം പല്ലുകള്‍ മുളച്ചുവരുകയും ചെയ്യാറുണ്ട്. ഈ അവസരത്തില്‍ പാല്‍പ്പല്ലുകള്‍ തനിയെ പിഴുതുമാറ്റാന്‍ സാധിക്കാതെ വന്നാല്‍ ശിശുദന്തരോഗ ചികിത്സാവിദഗ്ധന്റെ നിര്‍ദേശം തേടണം. പാല്‍പ്പല്ലിനെ അവിടെത്തന്നെ നിലനില്ക്കാന്‍ അനുവദിച്ചാല്‍ സ്ഥിരം പല്ലുകള്‍ നിരതെറ്റി വളരുകയും ദന്ത ക്രമീകരണം തെറ്റുകയും കുട്ടിക്ക് അഭംഗിയുണ്ടാവുകയും പല്ലുകള്‍ ശരിയായി വൃത്തിയാക്കാന്‍ കഴിയാതെ വരുകയും തുടര്‍ന്ന് മോണരോഗങ്ങള്‍ ബാധിക്കാനുള്ള സാധ്യതയേറുകയും ചെയ്യുന്നു. പാല്‍പ്പല്ലുകള്‍ മാറി സ്ഥിരം പല്ലുകള്‍ വരുന്ന പ്രായത്തില്‍ (9 വയസ്സു മുതല്‍ 12-13 വയസ്സുവരെയുള്ള പ്രായം) പല്ലുകള്‍ ക്രമവും രൂപവും തെറ്റിക്കാണുന്ന അവസ്ഥയുണ്ടാകാം. മേല്‍ത്താടിയിലെ മുന്‍വരിപ്പല്ലുകള്‍ പൊങ്ങിയും വിടവുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. പല്ലുകള്‍ മുളയ്ക്കുകയും പുനഃക്രമീകരണം നടത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ പല്ലുകള്‍ കാണാന്‍ ഭംഗിക്കുറവുണ്ടാകും. ഇത് താത്കാലികമായ ഒരു അവസ്ഥയാണ്. അതിനാല്‍ ഇത്തരം രൂപത്തെക്കുറിച്ച് അസ്വസ്ഥരാകേണ്ടതില്ല. ഇതിന് പ്രത്യേക ചികിത്സയും ആവശ്യമില്ല. ഈ താത്കാലിക അവസ്ഥയെ 'ugly duckling stage' എന്നു പറയുന്നു. എന്നാല്‍ ഈ കാലഘട്ടത്തില്‍ മറ്റു ചിലതരം വൈകല്യങ്ങള്‍ കാണാറുണ്ട്. പല്ലിന്റെ ക്രമീകരണത്തില്‍ പ്രകടമായ അസ്വാഭാവികത കണ്ടാല്‍ ദന്തരോഗ ചികിത്സാവിദഗ്ധന്റെ സഹായം തേടണം.

സ്ഥിരം പല്ലിന്റെ ക്രമീകരണം

സ്ഥിരം പല്ലുകളുടെ ക്രമീകരണം

കുട്ടിക്ക് 6 വയസ്സാകുമ്പോള്‍ ഒരു പാല്‍പ്പല്ലും കൊഴിഞ്ഞു പോകാതെതന്നെ ആദ്യത്തെ സ്ഥിരം അണപ്പല്ല് മുളയ്ക്കാന്‍ തുടങ്ങും. ഈ അവസരത്തില്‍ പാല്‍പ്പല്ലുകള്‍ ഓരോന്നായി കൊഴിഞ്ഞുതുടങ്ങുന്നു. കീഴ്ത്താടിയിലെ മുന്‍വശത്തെപല്ലുകളാണ്ആദ്യംകൊഴിയുന്നത്.തുടര്‍ന്ന് ആദ്യത്തെ അണപ്പല്ലും കോമ്പല്ലും, രണ്ടാമത്തെ അണപ്പല്ല് എന്ന ക്രമത്തില്‍ കൊഴിയുകയും തത്സ്ഥാനത്ത് സ്ഥിരം പല്ലുകള്‍ മുളച്ചു തുടങ്ങുകയും ചെയ്യുന്നു. ഈ പ്രക്രിയ 12 വയസ്സുവരെ നീണ്ടുനില്ക്കും. 12 വയസ്സാകുമ്പോള്‍ രണ്ടാമത്തെ സ്ഥിരം അണപ്പല്ലും 18 മുതല്‍ 25 വരെ വയസ്സിനിടയില്‍ മൂന്നാമത്തെ അണപ്പല്ലുകളും മുളയ്ക്കും. ആകെ 32 സ്ഥിരം പല്ലുകളാണ് ഉള്ളത്.

പല്ലുകള്‍ മുളയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍

സാധാരണയായി ശിശുക്കളില്‍ 6 മാസം പ്രായമാകുമ്പോള്‍ പല്ലുകള്‍ മുളയ്ക്കാന്‍ തുടങ്ങും. എന്നാല്‍ ചില കുഞ്ഞുങ്ങളില്‍ ജനിക്കുമ്പോള്‍ത്തന്നെ പല്ലുകള്‍ കണ്ടുവരാറുണ്ട്. ഇവ നേറ്റല്‍ പല്ലുകള്‍ (natal teeth) എന്ന് അറിയപ്പെടുന്നു. ചില കുഞ്ഞുങ്ങളില്‍, ജനിച്ച് 30 ദിവസത്തിനകം പല്ലുകള്‍ മുളച്ചുവരും. ഇവ നിയോനേറ്റല്‍ റ്റീത്ത് (neonatal teeth) എന്നറിയപ്പെടുന്നു. ചില അവസരങ്ങളില്‍ 6 മാസത്തിനുമുമ്പ് പല്ലുകള്‍ മുളച്ചു തുടങ്ങാറുണ്ട്. മറ്റു ചില അവസരങ്ങളില്‍ രണ്ടോ മൂന്നോ മാസംകൂടി താമസിച്ചേ പല്ലുകള്‍ മുളച്ചു തുടങ്ങുകയുള്ളൂ. ഇത് അത്ര ഗൌരവമായി കണക്കാക്കേണ്ടതില്ല.

ജനിക്കുമ്പോള്‍ത്തന്നെ മുളച്ച പല്ലുകള്‍ മുലയൂട്ടുമ്പോള്‍ അമ്മമാര്‍ക്ക് പ്രയാസം ജനിപ്പിക്കാറുണ്ട്. അതേസമയം, പൂര്‍ണമായും രൂപംപ്രാപിക്കാത്ത ഇത്തരം പല്ലുകള്‍ കുഞ്ഞുങ്ങളുടെ നാക്കിനടിയില്‍ വ്രണങ്ങള്‍ ഉണ്ടാകുന്നതിനും ഹേതുവാകും. ഇമ്മാതിരി തടസ്സങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇത്തരം പല്ലുകള്‍ എടുത്തു കളയുകയാണ് ഉത്തമം.

പല്ല് മുളയ്ക്കുമ്പോള്‍ മോണ ചുവന്നു തടിക്കുകയും പനിയും വയറിളക്കവും ഉണ്ടാവുകയും വായില്‍നിന്ന് ഉമിനീര്‍ ധാരാളമായി ഒലിക്കുകയും ചെയ്യുന്നു. കുട്ടിക്ക് അസ്വസ്ഥതയും വിശപ്പില്ലായ്മ, കരച്ചില്‍, ഉറക്കമില്ലായ്മ മുതലായവയും കണ്ടുവരുന്നു. ഇതിനെ റ്റീത്തിങ് സിക്നസ്സ് (Teething sickness) എന്നു പറയുന്നു. ഈ അസ്വസ്ഥതകളെ നിയന്ത്രിക്കുന്നതിന് പല മാര്‍ഗങ്ങള്‍ ഉണ്ട്. കടിക്കാന്‍ പറ്റുന്ന കളിപ്പാട്ടങ്ങള്‍ (റിങ്ങുകള്‍, താക്കോല്‍, കിലുക്കാംപെട്ടി) കൊടുക്കാം. പക്ഷേ, അവ ശുചിത്വമുള്ളതും സുരക്ഷിതവും രാസവസ്തുക്കള്‍ അടങ്ങിയിട്ടില്ലാത്തതും സാമാന്യം വലുപ്പം ഉള്ളതും ഇളകിവരുന്ന ഭാഗങ്ങള്‍ ഇല്ലാത്തതും ആയിരിക്കണം. കടിക്കുന്ന കൂട്ടത്തില്‍ വിഴുങ്ങിപ്പോകാനിടയുള്ള ചെറിയ കളിപ്പാട്ടങ്ങള്‍ കുഞ്ഞിനു കടിക്കാന്‍ കൊടുക്കുന്നത് ഒഴിവാക്കണം. വേദന ശമിപ്പിക്കുന്നതിനായി അനസ്തറ്റിക് ഓയിന്റ്മെന്റുകള്‍ മോണയില്‍ പുരട്ടാം. പനി കൂടുതല്‍ ഉണ്ടെങ്കില്‍ വേദനസംഹാരികള്‍ നല്കാവുന്നതാണ്. ഇതൊക്കെ ഒരു ശിശുദന്തരോഗ ചികിത്സാവിദഗ്ധന്റെ നിര്‍ദേശപ്രകാരം നടത്തണം.

പല്ലുകള്‍ വൈകി മുളയ്ക്കാനുള്ള കാരണങ്ങള്‍ പലതാണ്. പല്ലിന്റെ വളര്‍ച്ചാവഴിയിലുണ്ടാകുന്ന തടസ്സംമൂലമോ പാല്‍പ്പല്ലിന്റെ ദ്രവിച്ച ഭാഗം ഇരിക്കുന്നതുകൊണ്ടോ കട്ടിയുള്ള മോണയായതുകൊണ്ടോ പൊതുവായ വളര്‍ച്ചക്കുറവുകൊണ്ടോ എല്ലിന്റെ ക്രമക്കേടിനാലോ തൈറോയ്ഡ്, പാരാ തൈറോയ്ഡ് എന്നീ ഹോര്‍മോണുകളുടെ പ്രവര്‍ത്തനക്കുറവിനാലോ പല്ല് വൈകി മുളയ്ക്കാം. ചിലപ്പോള്‍ ഒന്നോ അതിലധികമോ പല്ലുകള്‍ മുളയ്ക്കാതിരിക്കാം. ഇത് മറ്റൊരു പല്ലിന്റെ സ്ഥാനം തെറ്റിയ വളര്‍ച്ച, വീക്കം, മുഴ, മുളയ്ക്കേണ്ട പല്ലിന്റെ സ്ഥാനത്തു തടസ്സം എന്നിവമൂലം സംഭവിക്കാം.

മേല്‍ത്താടിയിലും കീഴ്ത്താടിയിലും ആയി സാധാരണ 32 പല്ലുകളാണുള്ളത്. എന്നാല്‍ ചിലയാളുകളില്‍ ഇതിലുമധികം പല്ലുകള്‍ കാണും. അധികമുള്ള പല്ലിന്റെ ഇനം, സ്ഥാനം, അടുത്തുള്ള പല്ലിനുണ്ടായിരിക്കുന്ന പൊരുത്തക്കേട് എന്നിവ കണക്കാക്കി അധികമുള്ള പല്ലുകള്‍ എടുത്തുകളയേണ്ടതാണ്.

ചില കുഞ്ഞുങ്ങളില്‍ ഒരു പല്ലിന്റെ അഭാവവും ചിലപ്പോള്‍ ഒന്നിലധികം പല്ലുകള്‍ ഇല്ലാതെയിരിക്കുന്ന അവസ്ഥയും കാണാം. എന്നാല്‍ 'ഹെറിഡിറ്ററി എക്റ്റോഡേര്‍മല്‍ ഡിസ്പ്ളാസിയ' (Hereditary Ectodermal Dysplasia) എന്ന അസുഖമുള്ള കുട്ടികളില്‍ ഭാഗികമായോ പൂര്‍ണമായോ പാല്‍പ്പല്ലുകളും സ്ഥിരം പല്ലുകളും ഇല്ലാതെയിരിക്കുന്ന അവസ്ഥ കണ്ടുവരുന്നു.

പല്ലിന്റെ നിറവ്യത്യാസം

പല്ലുണ്ടാകുന്ന സമയത്തെ പ്രശ്നങ്ങള്‍മൂലം പല്ലിന്റെ ഘടനയില്‍ അസ്വാഭാവികത, വെള്ളപ്പാട്, തവിട്ടുപാട്, മഞ്ഞനിറം ഇവയൊക്കെ ഉണ്ടാകാം. ഗര്‍ഭിണിയായിരിക്കുമ്പോള്‍ അമ്മയ്ക്കുണ്ടാകുന്ന വൈറല്‍ പനികളും ടെട്രാസൈക്ലിന്‍ പോലുള്ള മരുന്നുകളുടെ ഉപയോഗവുംമൂലം കുഞ്ഞിന്റെ പല്ലിന് മഞ്ഞനിറം ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. മണ്ണനും അഞ്ചാംപനിയും പോലെയുള്ള വൈറല്‍ അണുബാധ, ജനിതക കാരണങ്ങള്‍, ഫ്ലൂറൈഡിന്റെ അധിക ആഗിരണം, എന്‍ഡോക്രൈന്‍ ഗ്ലാന്‍ഡിന്റെ കുഴപ്പങ്ങള്‍ മുതലായവ പല്ലിന്റെ ഘടനയെ പ്രതികൂലമായി ബാധിക്കാം. കൂടാതെ പാല്‍പ്പല്ലിനുണ്ടായ മുറിവ്, ആഘാതം, അണുബാധ ഇവ സ്ഥിരം പല്ലുകള്‍ക്ക് നിറവ്യത്യാസം ഉണ്ടാക്കും. മേല്‍പ്പറഞ്ഞ ഏതെങ്കിലും ഒരവസ്ഥയുണ്ടായാല്‍ പല്ലിന്റെ ഇനാമലിനും ഡെന്റിനിനും കുഴപ്പമുണ്ടാകാനുള്ള സാധ്യതയേറും. പല്ലുകള്‍ക്ക് ഇടി, വീഴ്ച എന്നിവ മൂലമുള്ള ആഘാതം ഉണ്ടാവുകയാണെങ്കില്‍ മുന്‍വരി പല്ലുകള്‍ നിര്‍ജീവമാവുകയും പല്ലിന് കറുത്തനിറമുണ്ടാകാനുള്ള സാധ്യത ഏറുകയും ചെയ്യുന്നു.

പാരമ്പര്യമായി കുഞ്ഞുങ്ങളുടെ പല്ലിന്റെ ഘടനയെയും നിറത്തെയും ബാധിക്കുന്ന അസുഖങ്ങളാണ് അമിലോജനെസിസ് ഇംപെര്‍ഫക്റ്റ(Amelogenesis imperfecta)യും ഡെന്റിനോജനെസിസ് ഇംപെര്‍ഫെക്റ്റ(Dentinogenesis)യും. ഇത്തരം രോഗാവസ്ഥകളില്‍ പല്ലുകള്‍ മഞ്ഞനിറത്തില്‍ കാണാം.

മുച്ചുണ്ടും അണ്ണാക്കിലെ വിള്ളലും (Cleft lip and palate)

ജനനസമയത്ത് ചില കുഞ്ഞുങ്ങളില്‍ കാണപ്പെടുന്ന വികസന പോരായ്മയാണ് മുച്ചുണ്ടും അണ്ണാക്കിലെ വിള്ളലും. ഏകദേശം ആയിരം ശിശുക്കളില്‍ ഒന്ന് എന്ന അനുപാതത്തില്‍ ഇതു കണ്ടുവരുന്നു. അണ്ണാക്കിലെ വിള്ളല്‍ ചെറിയ ദ്വാരമായോ വലിയ വിടവായോ കാണപ്പെടാം. ചില അവസരങ്ങളില്‍ മൂക്കും വായും തമ്മില്‍ ഒരു വഴി ഉണ്ടായിരിക്കുന്നതായി കാണാം. ഇതുമൂലം കുഞ്ഞുങ്ങള്‍ക്ക് ആഹാരം കൊടുക്കുന്നതിന് പ്രയാസം ഉണ്ടാകുന്നു. കുഞ്ഞ് ജനിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ ഫീഡിങ് പ്ലേറ്റ് (feeding plate) നിര്‍മിച്ചു നല്കാന്‍ ഒരു ശിശു ദന്തരോഗ ചികിത്സാവിദഗ്ധനു കഴിയും. അണ്ണാക്കില്‍ വിള്ളലുള്ള കുട്ടിയെ പരിചരിക്കുന്നതിന് പ്രത്യേക ശ്രദ്ധ വേണം. അണ്ണാക്കിലെ വിള്ളല്‍ പില്ക്കാലത്ത് സംസാരശേഷിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാനും കാരണമാകും. അണ്ണാക്കില്‍ വിള്ളലുള്ള കുട്ടികളില്‍ പല്ല് ശരിയായ സ്ഥാനത്തു മുളയ്ക്കണമെന്നില്ല. അധികം പല്ലോ, പല്ലിന്റെ അഭാവമോ ഉണ്ടാകാം. ഒരു വിദഗ്ധ ദന്തഡോക്ടറെ ക്രമമായി കാണിച്ചുകൊണ്ടിരിക്കണം. അണ്ണാക്കിലെ വിള്ളലിനുള്ള ശസ്ത്രക്രിയകള്‍ നടത്തി ഒരു പരിധിവരെ വിടവുകള്‍ നികത്താം. കുട്ടി ജനിച്ച ഉടന്‍തന്നെ ശിശുരോഗ ശസ്ത്രക്രിയാ വിദഗ്ധന്റെ ഉപദേശം തേടണം. ശസ്ത്രക്രിയ കഴിഞ്ഞതിനുശേഷമുള്ള വിടവുകള്‍ 'ഓബ്റ്റൂറേറ്റര്‍' (obturator) എന്ന അക്രിലിക് പ്ളേറ്റ് ഉപകരണം നിര്‍മിച്ച് വായില്‍ വച്ചാല്‍ അടച്ചെടുക്കാന്‍ സാധിക്കും. അതുവഴി സംസാരശേഷി വര്‍ധിക്കാനുള്ള സാധ്യത കൂടുന്നു; ആഹാരം കഴിക്കുമ്പോള്‍ മൂക്കില്‍ക്കൂടി വരുന്നത് തടയാനും സാധിക്കും. മുളച്ചുവരുന്ന പല്ലുകള്‍ നിരയല്ലാതെ വരുന്നത് സ്ഥിരം പല്ലുകള്‍ മുളച്ചതിനുശേഷം കമ്പിയിട്ടു ശരിയാക്കാനും സാധിക്കും. ഇത്തരം കുഞ്ഞുങ്ങളെ ചികിത്സിക്കുന്നതിന് വിവിധ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനം ആവശ്യമാണ് (Paediatrician,Paediatric Surgeon,Paedodontist,Plastic Surgen,Orthodontist,Anaesthetist).

ദന്തക്ഷയം (Dental caries)

ജലദോഷം കഴിഞ്ഞാല്‍ മനുഷ്യനെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന രോഗമാണ് ദന്തക്ഷയം അഥവാ പല്ലുദ്രവിക്കല്‍. തൊണ്ണൂറു ശതമാനത്തോളം ആളുകളെ ഏതെങ്കിലും തരത്തിലുള്ള ദന്തരോഗങ്ങള്‍ ബാധിച്ചിട്ടുണ്ട് എന്നാണ് ഗവേഷണ പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. കുട്ടികളിലാണ് പല്ലുദ്രവിക്കല്‍ കൂടുതലായി കണ്ടുവരുന്നത്. ഇത് വളരെക്കാലം നീണ്ടുനില്ക്കുന്ന രോഗമാണ്. ദന്തരോഗമുള്ളവര്‍ ആസ്ത്മാ രോഗമുള്ളവരുടെ അഞ്ചിരട്ടി വരുമെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. പല്ലിന് കേട് അഥവാ ദന്ത്രദ്രവമുള്ള കുട്ടികള്‍ക്ക് മറ്റു കുട്ടികളെ അപേക്ഷിച്ച് ഭാരം കുറഞ്ഞിരിക്കും. എന്നാല്‍ ഈ രോഗമുള്ള കുട്ടികള്‍ക്ക് ആദ്യമേതന്നെ ശരിയായ ചികിത്സ ലഭിച്ചാല്‍ രോഗം ഇല്ലാതാക്കാന്‍ കഴിയും; ആരോഗ്യക്കുറവ് പരിഹരിക്കാനുമാകും.

പല്ലുകളില്‍ കറുപ്പുനിറത്തിലോ തവിട്ടുനിറത്തിലോ ഉള്ള പാടുകള്‍ വീഴുക, പല്ലുകളുടെ പ്രതലത്തില്‍ ചെറിയ പോടുകള്‍ ഉണ്ടാകുക തുടങ്ങിയവ രോഗത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ ആണ്. വായില്‍ ധാരാളം രോഗാണുക്കളുടെ ശേഖരം ഉണ്ട്. പൊതുവേ ഇവ കുഴപ്പമൊന്നും ചെയ്യുകയില്ല. ഇക്കൂട്ടത്തിലുള്ള സ്ട്രെപ്റ്റോകോക്കസ് മ്യൂട്ടന്‍സ് എന്ന ബാക്റ്റീരിയ പല്ലിനു ചുറ്റും ഒട്ടിപ്പിടിച്ചിരിക്കുന്ന മധുര പദാര്‍ഥങ്ങളുമായി പ്രതിപ്രവര്‍ത്തിച്ച് അമ്ളങ്ങള്‍ ഉണ്ടാക്കുന്നു. ഇവ പല്ലിനെ ദ്രവിപ്പിക്കുന്നതിന് കാരണമാകും. ഉമിനീരിലെ മ്യൂസിനും ആഹാര അവശിഷ്ടങ്ങളും കൂടിച്ചേര്‍ന്ന് നേര്‍ത്ത സുതാര്യമായ ഡെന്റല്‍ പ്ളാക്ക് എന്ന പാടയുണ്ടായി പല്ലിന്മേല്‍ ഒട്ടിപ്പിടിക്കുന്നു. ഇത് അണുക്കള്‍ക്ക് സുഗമമായി വായില്‍ തങ്ങിനില്ക്കാനുള്ള സാഹചര്യം ഉണ്ടാക്കും. അന്നജവുമായി പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന അമ്ലം പ്ലാക്കില്‍ തങ്ങിനില്ക്കുന്നതിനാല്‍ അതിവേഗം പല്ലിന്റെ ഇനാമല്‍ ദ്രവിക്കുകയും അണുക്കള്‍ പള്‍പ്പില്‍ കടന്നുകൂടുകയും ചെയ്യുന്നു. അണുക്കളുടെ പ്രവര്‍ത്തനംമൂലം പള്‍പ്പില്‍ നീരും പഴുപ്പും ഉണ്ടാകുമ്പോള്‍ വേദന അനുഭവപ്പെടും. വായില്‍ ഒട്ടിപ്പിടിക്കുന്ന മിഠായികളിലും ചോക്കലേറ്റുകളിലും അടങ്ങിയിരിക്കുന്ന മധുരം സൂക്രോസ് ആണ്. ആഹാരവും മധുരപദാര്‍ഥങ്ങളും കഴിച്ചുകഴിഞ്ഞാല്‍ വായിലെ അമ്ലത രണ്ടോ മൂന്നോ മിനിറ്റുകൊണ്ട് കൂടുന്നതായി കാണുന്നു. ഏകദേശം അര മണിക്കൂര്‍ കഴിഞ്ഞു മാത്രമേ പൂര്‍വസ്ഥിതിയില്‍ ആവുകയുള്ളൂ. ആഹാരം കഴിച്ചതിനുശേഷം വായ് വൃത്തിയാക്കുന്നതും മുഖ്യാഹാരത്തോടൊപ്പമല്ലാതെ മധുരപലഹാരങ്ങള്‍ കഴിക്കുന്ന രീതി ഒഴിവാക്കുന്നതും ദന്തക്ഷയം വരാനുള്ള സാഹചര്യം ഇല്ലാതാക്കുന്നു. ഇനാമലിന്റെ ഉപരിതലത്തെ മാത്രമാണ് ദന്തക്ഷയം ബാധിച്ചതെങ്കില്‍ ഫ്ളൂറൈഡ് ലവണങ്ങള്‍ പുരട്ടുന്നതിലൂടെ രോഗബാധ തടയാന്‍ സാധിക്കും. ഇനാമലിനെ റെസിന്‍ ഉപയോഗിച്ച് സീല്‍ ചെയ്യാനും കഴിയും. പല്ലില്‍ കേട് പിടിച്ചുകഴിഞ്ഞാല്‍ പ്രസ്തുത ഭാഗങ്ങള്‍ നീക്കം ചെയ്തതിനുശേഷം തത്സ്ഥാനത്ത് 'അമാല്‍ഗം' പോലെയുള്ള ലോഹസങ്കരങ്ങളോ റെസിനുകളോ ഉപയോഗിച്ച് പുനഃസൃഷ്ടി നടത്തുകയാണ് വേണ്ടത്. പല്ലിന്റെ നിറത്തില്‍ തന്നെയുള്ള കോംപസിറ്റ് റെസിനുകളും ഉപയോഗിക്കപ്പെടുന്നു. എന്നാല്‍ ദന്തക്ഷയം പള്‍പ്പിനെ ബാധിച്ച് നീരും പഴുപ്പും വേദനയും ഉണ്ടായാല്‍ സാധാരണ രീതിയില്‍ പല്ല് അടയ്ക്കാന്‍ സാധിക്കുകയില്ല. കേടുപിടിച്ച പള്‍പ്പിനെ നീക്കം ചെയ്ത്, അണുനിബദ്ധമാക്കിയ പള്‍പ്പ്ചേംബറും റൂട്ട്കനാലും സീല്‍ ചെയ്യുന്നു. ഇതിനു മുകളില്‍ ലോഹസങ്കരം ഉപയോഗിച്ച് അടയ്ക്കാം. ഈ ചികിത്സാരീതിയെ എന്‍ഡോഡോന്റിക് ചികിത്സ എന്നാണ് പറയുന്നത്.

കുട്ടികളില്‍ പല്ലുകള്‍ക്കുണ്ടാകുന്ന കേടുകള്‍ ആരംഭത്തില്‍ ലക്ഷണങ്ങളൊന്നുമില്ലാതെയാണ് കാണപ്പെടുന്നത്. പിന്നീട് പല്ലിനു വേദനയുണ്ടാകുമ്പോഴാണ് കുട്ടിയുടെ പല്ലിനു കേടുണ്ടായ വിവരം മുതിര്‍ന്നവര്‍ അറിയുന്നത്. 'പൊഴിഞ്ഞുപോകുന്നവ' എന്ന കാരണത്താല്‍ പാല്‍പ്പല്ലുകള്‍ക്കുണ്ടാകുന്ന കേടുകള്‍ക്ക് പലരും വലിയ ശ്രദ്ധ കൊടുക്കാറില്ല. എന്നാല്‍ പാല്‍പ്പല്ലുകള്‍ അവശ്യം സംരക്ഷിക്കേണ്ടവയാണ് എന്നത് ഓര്‍ക്കേണ്ട വസ്തുതയാണ്.

നഴ്സിങ് ദന്തക്ഷയം (Nursing Caries). പാല്‍പ്പല്ലുകളില്‍ കണ്ടുവരുന്ന ഒരു തരം ദന്തക്ഷയമാണ് നഴ്സിങ് ദന്തക്ഷയം. ഇപ്പോള്‍ ഇത് 'ഏര്‍ലി ചൈല്‍ഡ്ഹുഡ് കാരിസ്' എന്ന പേരിലും അറിയപ്പെടുന്നുണ്ട്. കുഞ്ഞുങ്ങളിലുണ്ടാകുന്ന പല്ലുകളുടെ കേടാണിത്. ഉറക്കത്തില്‍ ഉമിനീര്‍ ഉത്പാദനം കുറവായതിനാല്‍ രാത്രിയില്‍ കുഞ്ഞു കുടിക്കുന്ന പാല്‍, പഴച്ചാറുകള്‍, മറ്റു മധുരപാനീയങ്ങള്‍ തുടങ്ങിയവ പാല്‍പ്പല്ലുകളില്‍ പറ്റിപ്പിടിച്ചിരിക്കുവാനുള്ള സാധ്യത കൂടുതലാണ്. വായില്‍ സാധാരണയായി ധാരാളം രോഗാണുക്കള്‍ കണ്ടുവരാറുണ്ട്. ചില രോഗാണുക്കള്‍ പല്ലിനുചുറ്റും ഒട്ടിപ്പിടിച്ചിരിക്കുന്ന പദാര്‍ഥങ്ങളുമായി പ്രവര്‍ത്തിച്ച് അമ്ലം അഥവാ ആസിഡ് ഉണ്ടാകുന്നു. ഇത് പല്ലിനെ ദ്രവിപ്പിക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളിലാണ് 'പല്ല് മുളച്ചുവന്നപ്പോള്‍ത്തന്നെ പൊടിഞ്ഞുപോയി' എന്ന് ആവലാതിപ്പെടാറുള്ളത്. മുകളിലത്തെ മുന്‍വരി പല്ലുകളിലാണ് ദ്രവിക്കല്‍ തുടങ്ങുന്നത്. പിന്നീട് പല്ലിനു ചുറ്റും വ്യാപിക്കുകയും പല്ലുകള്‍ പൊടിഞ്ഞുപോവുകയും ചെയ്യുന്നു. കുട്ടിക്ക് പല്ലു തേക്കുമ്പോഴും ആഹാരം കഴിക്കുമ്പോഴും വേദന അനുഭവപ്പെടാം. ചില അവസരങ്ങളില്‍ പല്ലുകള്‍ കുറ്റിപ്പല്ലുകളായി ബ്രൌണ്‍ നിറത്തില്‍ വേദനയില്ലാതെ വായില്‍ നിലകൊള്ളുന്നു. എന്നാല്‍ ചില കുട്ടികളില്‍ പഴുപ്പും വേദനയും നീരും അതോടനുബന്ധിച്ച് പനിയും വയറിളക്കവും ഉണ്ടാകുന്നു. ഇത് 'നഴ്സിങ് ബോട്ടില്‍ സിന്‍ഡ്രൊം' എന്ന് അറിയപ്പെടുന്നു.

മോണരോഗങ്ങള്‍

ദന്തക്ഷയം കഴിഞ്ഞാല്‍ ഏറ്റവും അധികം കാണപ്പെടുന്ന ദന്തരോഗം മോണരോഗങ്ങളാണ്. കുട്ടികളില്‍ ഈ രോഗം വര്‍ധിച്ചുവരികയാണ്. പല്ലിന്റെ ഭാഗങ്ങളെയും ദന്ത അസ്ഥികളെയും പൊതിഞ്ഞുസൂക്ഷിക്കുന്ന ചുവപ്പുനിറത്തിലുള്ള ഭാഗത്തെയാണ് മോണ എന്നു പറയുന്നത്. മോണയ്ക്ക് രോഗബാധയുണ്ടായാല്‍ മോണ ചുവന്നു തടിക്കുകയും അമര്‍ത്തുമ്പോള്‍ രക്തസ്രാവം ഉണ്ടാവുകയും ചെയ്യുന്നു. ഇതിനെത്തുടര്‍ന്ന് വേദനയുണ്ടാകും. ജിന്‍ജിവൈറ്റിസ് എന്നാണ് ഈ അവസ്ഥയെ പറയുന്നത്. മോണരോഗങ്ങള്‍ പല തരത്തിലുണ്ട്.

ഇറപ്ഷന്‍ ജിന്‍ജിവൈറ്റിസ്

കുട്ടികളില്‍ പാല്‍പ്പല്ലുകള്‍ മുളച്ചുവരുന്ന സമയത്ത് മോണയ്ക്ക് തടിപ്പും ചുവപ്പും പ്രത്യക്ഷപ്പെടാറുണ്ട്. പല്ല് പുറത്തേക്ക് വന്നുകഴിഞ്ഞാല്‍ ഇത്തരം ഇറപ്ഷന്‍ ജിന്‍ജിവൈറ്റിസ് സ്വതവേ മാറും. ഇതിനോട് അനുബന്ധിച്ച് മിക്ക കുട്ടികളിലും മോണയ്ക്കു വേദന, ഉമിനീര്‍ സ്രവം, പനി, വയറിളക്കം എന്നിവ കണ്ടുവരാറുണ്ട്. ഇതിനെ റ്റീത്തിങ് സിക്നെസ് (Teething sickness) എന്നു പറയുന്നു. പല്ല് മുളച്ചു കഴിയുന്നതോടെ ഈ ലക്ഷണങ്ങള്‍ കുറയും. കുറവ് കാണുന്നില്ലെങ്കില്‍ ശിശു ദന്തരോഗ ചികിത്സാവിദഗ്ധന്റെ ഉപദേശം തേടുന്നത് ഉചിതമായിരിക്കും. മിക്ക കുട്ടികളിലും ആദ്യത്തെ സ്ഥിരമായ അണപ്പല്ലുകള്‍ മുളച്ചുവരുന്ന പ്രായത്തില്‍ (6-7 വയസ്സിനിടയില്‍) പല്ലിനോടു ചേര്‍ന്ന മോണയ്ക്ക് ചുവപ്പും തടിപ്പും ചില അവസരങ്ങളില്‍ പഴുപ്പും നീരും അനുഭവപ്പെടാറുണ്ട്. ഇത് പെരികൊറോണൈറ്റിസ് (Pericoronitis) എന്നറിയപ്പെടുന്നു.

വായ്വൃത്തിയായിസൂക്ഷിക്കാത്തതിനാലുണ്ടാകുന്നജിന്‍ജിവൈറ്റിസ്

(Gingivitis due to local deposits) വായ് വൃത്തിയാക്കുന്നതില്‍ കാണിക്കുന്ന അവഗണന കൊണ്ടുണ്ടാകുന്ന ഡെന്റല്‍ പ്ലാക്ക് (Dental plaque) ആണ് ഇത്തരം മോണരോഗത്തിന് കാരണം. കുട്ടികളിലും മുതിര്‍ന്നവരിലും ഒന്നുപോലെ കാണപ്പെടുന്നതാണിത്. മോണകളുടെയും പല്ലിന്റെയും ഇടയ്ക്ക് അണുക്കളുടെ ഒരു ശേഖരം ഉണ്ടാകും. ഈ വിവിധതരം അണുക്കള്‍ ചില രാസവസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നു. ഇതുമൂലം മോണയ്ക്ക് ചുവപ്പും തുടുപ്പും ഉണ്ടാകുന്നു. ചില അവസരങ്ങളില്‍ മോണയ്ക്ക് നീരും പഴുപ്പും ബാധിക്കാം. ഈ സന്ദര്‍ഭങ്ങളില്‍ വായ്നാറ്റം അനുഭവപ്പെടാം. ആഹാരം കഴിച്ചതിനുശേഷം ദന്തശുദ്ധി വരുത്തുന്നതില്‍ ശ്രദ്ധിച്ചാല്‍ ഈ രോഗം ഒരു പരിധിവരെ തടയാന്‍ സാധിക്കും. ഡെന്റല്‍ പ്ലാക്ക് നീക്കം ചെയ്ത് പല്ലുകള്‍ വൃത്തിയാക്കിയാല്‍ ഇത്തരം മോണരോഗം ഇല്ലാതാകുന്നു. എന്നാല്‍ ഇതിനെ വര്‍ധിപ്പിക്കുന്ന പല സാഹചര്യങ്ങളും മനുഷ്യ ശരീരത്തിലുണ്ടാകാറുണ്ട്. ചില കുട്ടികള്‍ വെറുതെയിരിക്കുമ്പോള്‍ ചുണ്ടുകള്‍ പൂട്ടി വയ്ക്കാറില്ല. മാത്രമല്ല, വായില്‍ക്കൂടി ശ്വസിക്കുകയും ചെയ്യുന്നു. ഇവരുടെ മോണ ഉണങ്ങിപ്പോകുന്നു. ഡെന്റല്‍ പ്ളാക്ക് ഉണ്ടാകുന്നതിനും അണുബാധമൂലം ജിന്‍ജിവൈറ്റിസ് ഉണ്ടാകുന്നതിനും ഇത് അനുകൂല സാഹചര്യം ഉണ്ടാക്കുന്നു.

ജുവനൈല്‍ പെരിയോഡോണ്‍ടൈറ്റിസ്

(Juvenile Periodontitis) കൗമാരപ്രായത്തില്‍ പ്രത്യേകിച്ച് കാരണം കണ്ടുപിടിക്കപ്പെടാനാകാതെ ഉണ്ടാകുന്ന മോണരോഗമാണിത്. വളരെ പെട്ടെന്ന് വര്‍ധിക്കുകയും മോണയ്ക്കു നാശമുണ്ടാക്കുകയും ചെയ്യുന്നുവെന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത. രോഗാരംഭത്തില്‍ പ്രത്യേക ലക്ഷണങ്ങള്‍ ഒന്നും കാണപ്പെട്ടില്ലെന്നുവരാം. എന്നാല്‍ ദന്ത അസ്ഥികള്‍ക്ക് നാശം സംഭവിക്കുകയും പല്ലിന് ആട്ടം സംഭവിക്കുകയും ചെയ്യുമ്പോഴാണ് ഇത്തരം മോണരോഗം ബാധിച്ചതായി അറിയുന്നത്. ഇതുമൂലം യൌവനാരംഭത്തില്‍ത്തന്നെ സ്ഥിരം പല്ലുകള്‍ നഷ്ടപ്പെടുന്നു. ചില കുടുംബങ്ങളില്‍ ഈ രോഗം പരമ്പരാഗതമായി കണ്ടുവരുന്നു.

അക്യൂട്ട് അള്‍സറേറ്റിവ് ജിന്‍ജിവൈറ്റിസ്

പ്രാചീന കാലം മുതല്‍ പടയാളികളില്‍ കണ്ടുവന്നിരുന്ന ഒരുതരം മോണരോഗമാണിത്. പ്രത്യേകതരം ബാക്റ്റീരിയകളുടെ (ബാസില്ലസ് ഫ്യൂസിഫോര്‍മിസ്, ബൊറീലിയ വിന്‍സെന്റൈ) അണുബാധ മൂലമാണ് ഇതുണ്ടാകുന്നത്. പനി, കഴുത്തിലെ കഴലവീക്കം, ക്ഷീണം, ദുര്‍ഗന്ധം, ചുവന്നു തുടുത്ത മോണ, രക്തസ്രാവം, പല്ലുകള്‍ക്കിടയിലെ മോണഭാഗത്ത് വ്രണങ്ങള്‍ ഉണ്ടാകുന്നത് എന്നിവയൊക്കെ ഈ രോഗത്തിന്റെ പ്രത്യേകതകളാണ്. കുട്ടികളിലും ഈ രോഗം ഇപ്പോള്‍ കണ്ടുവരുന്നു. ഈ രോഗമുള്ളവരിലെ ഉമിനീരിന് ലോഹരുചി അനുഭവപ്പെടാറുണ്ട്. പ്രത്യേകതരം വായ്നാറ്റവും ഈ രോഗികകള്‍ക്കുണ്ടാകും. രോഗലക്ഷണങ്ങള്‍ കണ്ടാലുടനെ വായ് വൃത്തിയാക്കി സൂക്ഷിക്കുകയും വിദഗ്ധോപദേശം നേടുകയും ചെയ്യണം. ഏകദേശം 10 ദിവസം കഴിയുമ്പോള്‍ ഈ അസുഖം താനെ കുറയുന്നതായി കാണാം.

പ്രൈമറി ഹെര്‍പ്പറ്റിക് ജിന്‍ജിവോസ്റ്റോമറ്റൈറ്റിസ്

(Herpetic Gingivostomatitis). മൂന്ന് വയസ്സിനുതാഴെ പ്രായമുള്ള കുട്ടികളില്‍ കണ്ടുവരുന്ന ഒരു വൈറസ് രോഗമാണിത്. അതിശക്തമായ പനി, താടിക്ക് അടിയിലെ വീക്കം, ക്ഷീണം മുതലായവയാണ് ആദ്യ ലക്ഷണം. തുടര്‍ന്ന് മോണ ചുവന്നു തുടുക്കുന്നു. കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെടുന്നു. വായിലെ ശ്ലേഷ്മ സ്തരത്തില്‍ ധാരാളം ചെറിയ കുമിളകള്‍ പ്രത്യക്ഷപ്പെടും. ഈ കുമിളകള്‍ ഒത്തുചേര്‍ന്ന് പൊട്ടുമ്പോള്‍ ആ ഭാഗത്ത് വ്രണങ്ങള്‍ ഉണ്ടാകുന്നു. 10 മുതല്‍ 14 വരെ ദിവസത്തിനകം ഈ വ്രണങ്ങള്‍ എല്ലാം ഉണങ്ങിപ്പോകും. ഒരു പാടുപോലും അവശേഷിക്കില്ല. ഈ രോഗത്തിന്റെ ആരംഭദശയില്‍ കുട്ടികളുടെ വായില്‍നിന്ന് ഉമിനീര്‍ കൂടുതലായി ഒഴുകുന്നു. കുഞ്ഞുങ്ങള്‍ക്ക് നീറ്റലും വേദനയും ഉണ്ടാകാനിടയുണ്ട്. ചില കുട്ടികളില്‍ നിര്‍ജലീകരണം (dehydration) ഉണ്ടാകാം. ചിലരില്‍ ഇതുമൂലം ശ്വാസകോശത്തിനും അണുബാധയുണ്ടാകാറുണ്ട്. എന്നാല്‍ ചില കുഞ്ഞുങ്ങളില്‍ ഈ അസുഖം വരുന്നതും പോകുന്നതും ആരും അറിയാറില്ല. ഒരിക്കല്‍ കുഞ്ഞുങ്ങളില്‍ ഈ അസുഖം ഉണ്ടായിക്കഴിഞ്ഞാല്‍ ഇതിനു കാരണമായ വൈറസ് അടുത്ത സെന്‍സറി നാഡി വഴി ഗാംഗ്ലിയോണില്‍ (sensory ganglion ) കടന്നുകൂടി നിദ്രാവസ്ഥയില്‍ കഴിയുന്നു. ശരീരത്തിന്റെ പ്രതിരോധശക്തി കുറയുമ്പോള്‍ ഈ വൈറസുകള്‍ നാഡികളിലൂടെ സഞ്ചരിച്ച് വായിലും ചുണ്ടിന്റെ പുറത്തും വ്രണങ്ങളുണ്ടാക്കുന്നു. അസഹനീയ വേദനയുള്ള ഈ വ്രണങ്ങള്‍ 10 ദിവസത്തിനകം ഉണങ്ങും. വ്രണങ്ങളിലുണ്ടാകുന്ന 'പൊരിക്ക' പ്രത്യേകതയാര്‍ന്നതാണ്. ഈ അസുഖം വര്‍ഷങ്ങളോളം ആവര്‍ത്തിച്ചു വരാറുണ്ട്. ലേബിയല്‍ ഹെര്‍പ്പിസ് (Labial Herpes) എന്നും ഈ അസുഖത്തെ വിളിക്കുന്നു.

ജിന്‍ജിവല്‍ എന്‍ലാര്‍ജ്മെന്റ്

(Gingival enlargement). കുട്ടികളില്‍ അപസ്മാര രോഗ ചികിത്സക്കായി ഉപയോഗിക്കുന്ന ഡയാലാന്റിന്‍ പോലുള്ള മരുന്നുകളുടെ പാര്‍ശ്വഫലമായി മോണയ്ക്ക് കട്ടിയും തടിപ്പും വളര്‍ച്ചയും ഉണ്ടാകുന്നു. ചിലരില്‍ മോണ വളര്‍ന്ന് പല്ലുകളെ പൂര്‍ണമായി മൂടുന്നതായി കണ്ടുവരാറുണ്ട്. ഇവരില്‍ ജിന്‍ജിവൈറ്റിസുണ്ടാകുന്നത് അപൂര്‍വമല്ല. ഇത്തരം കുട്ടികളില്‍ അപസ്മാര രോഗത്തിന് ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദേശം അനുസരിച്ച് മരുന്ന് മാറുന്നത് നല്ലതാണ്. ഈ കുഞ്ഞുങ്ങളില്‍ ക്ളീനിങ് ചികിത്സയ്ക്കുശേഷം ജിന്‍ജിവോ പ്ളാസ്റ്ററി എന്ന ചെറിയ ശസ്ത്രക്രിയയിലൂടെ മോണയിലെ വളര്‍ച്ചയെ നീക്കം ചെയ്യാന്‍ സാധിക്കും.

ആപ്തസ് വ്രണങ്ങള്‍

(Apthous ulcers). ഏകദേശം 3 മി.മീ. വ്യാസത്തിലുള്ള വ്രണങ്ങളാണ് ഇവ. ആവര്‍ത്തന സ്വഭാവമുള്ള ഈ രോഗം ഇടയ്ക്കിടെ വായിലും ചുണ്ടിലും കവിളിലും അണ്ണാക്കിലും നാക്കിലും നാക്കിനടിയിലും ഒക്കെ കാണപ്പെടുന്നു. കുട്ടികളിലും മുതിര്‍ന്നവരിലും സാധാരണയായി കണ്ടുവരുന്ന അവസ്ഥാവിശേഷമാണ് ഇത്. വ്രണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനു മുമ്പുതന്നെ ആ ഭാഗത്ത് അസ്വാസ്ഥ്യം അനുഭവപ്പെടുക പതിവാണ്. നീറ്റലും വേദനയുമാണ് വ്രണങ്ങള്‍ മൂലമുള്ള അസ്വാസ്ഥ്യം. ഏകദേശം പത്തുദിവസം കഴിയുമ്പോള്‍ വ്രണങ്ങള്‍ ഉണങ്ങുന്നു. അവിടെ പാടുകള്‍ ഒന്നും അവശേഷിക്കുകയില്ല. ഏതാനു ആഴ്ചകള്‍ കഴിയുമ്പോള്‍ വ്രണങ്ങള്‍ വീണ്ടും പ്രത്യക്ഷപ്പെടുന്നു. കുട്ടികളില്‍ സാധാരണനിലയില്‍ പരീക്ഷാഭീതി ഉള്‍പ്പെടെയുള്ള മാനസിക പിരിമുറക്കവും ഉത്കണ്ഠയും ഇതിനു കാരണമാകുന്നു. ഇത് ഒരു സ്വയം പ്രതിരോധ രോഗം (autoimmune disease) ആണെന്ന അഭിപ്രായമുണ്ട്. സെപ്റ്റോകോക്കസ് പോലുള്ള ചില ബാക്റ്റീരിയകള്‍ ഉത്പാദിപ്പിക്കുന്ന രാസവസ്തുക്കള്‍ മ്യൂക്കസ് മെംബ്രയിനില്‍ പ്രതിപ്രവര്‍ത്തിച്ചും ഇത്തരം വ്രണങ്ങള്‍ ഉണ്ടാകാറുണ്ട്. വ്രണങ്ങളില്‍ ആന്റിസെപ്റ്റിക് മരുന്നുകള്‍, അനസ്തെറ്റിക് മരുന്നുകള്‍ എന്നിവ പുരട്ടുന്നത് നല്ലതാണ്. വ്രണങ്ങള്‍ പഴുക്കാതിരിക്കുന്നതിനും ആഹാരം കഴിക്കുമ്പോള്‍ വേദന കുറയ്ക്കുന്നതിനും ഇത് സഹായകമാകും. വൈറ്റമിന്‍ ബി അടങ്ങിയ ടോണിക് ഉപയോഗിക്കുന്നത് നല്ലതാണ്.

വൈറ്റമിനുകളുടെ അഭാവം മൂലമുണ്ടാകുന്ന ജിന്‍ജിവൈറ്റിസ്

വൈറ്റമിന്‍ സി-യുടെ കുറവും മോണ രോഗത്തിന് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നു. ചുവന്നു തുടുത്ത് സ്പോഞ്ച് പോലെയുള്ള വീക്കം മോണയില്‍ ഉണ്ടാകാറുണ്ട്. അതോടൊപ്പം രക്തസ്രാവമുണ്ടാവുക പതിവാണ്. വൈറ്റമിന്‍ സി-യുടെ കുറവുമൂലമുണ്ടാകുന്ന ഈ മോണവീക്കം സ്കര്‍വി (Scurvy) എന്നറിയപ്പെടുന്നു.

മുന്‍വരിപ്പല്ലുകള്‍ക്കുണ്ടാകുന്ന ദന്തക്ഷതം

(Traumatic injuries to anterior teeth).

കുട്ടികളില്‍ ഓട്ടത്തിനും ചാട്ടത്തിനും കളിക്കും ഇടയ്ക്ക് മറിഞ്ഞുവീഴലും മുന്‍വരിപല്ല്പൊട്ടലും ഒക്കെ സ്വാഭാവികമാണ്. അതിവേഗം ഓടുന്ന അത്ലറ്റുകളിലും സൈക്ളിങ് താരങ്ങളിലും മുന്‍വരിപ്പല്ലുകളുടെ പരിക്ക് കൂടുതലായി കാണാറുണ്ട്. മോണയിലുണ്ടാകുന്ന മുറിവില്‍നിന്ന് അമിത രക്തസ്രാവം ഉണ്ടായാല്‍ വൃത്തിയുള്ള പഞ്ഞിയോ തുണിയോ ഉപയോഗിച്ച് രക്തം വരുന്ന ഭാഗത്ത് അമര്‍ത്തി പിടിച്ചാല്‍ രക്തസ്രാവം തടയാന്‍ സാധിക്കും. അപകടം പിണയുമ്പോള്‍ ബോധക്ഷയം ഉണ്ടാകാനും സാധ്യതയുണ്ട്. ഈ അവസരത്തില്‍ തല ചരിച്ചുപിടിച്ച് കിടത്തുകയും വായ്ക്കകത്ത് രക്തം കട്ടപിടിച്ചു കിടക്കുന്നുവെങ്കില്‍ അത് നീക്കം ചെയ്യുകയും വേണം. ഈ അവസ്ഥ സംജാതമായാലുടന്‍തന്നെ പ്രാഥമിക വൈദ്യപരിചരണവും തുടര്‍ന്ന് ദന്തചികിത്സയും ആവശ്യമുണ്ട്.

പല്ലിനുണ്ടാകുന്ന ആഘാതംമൂലം പല്ലിന്റെ മുകള്‍ഭാഗത്തോ വേരിന്റെ ഭാഗത്തോ പല്ലിന് മൊത്തത്തിലോ പരിക്ക് സംഭവിക്കാം. പല്ലിന്റെ അനുബന്ധ കലകള്‍, പല്ലുമായി ചേര്‍ന്നിരിക്കുന്ന എല്ലുകള്‍, മോണ എന്നീ ഭാഗങ്ങള്‍ക്കും കേടുവരാം. താടിയെല്ലുകള്‍ക്കും മുന്‍വരി പല്ലുകള്‍ക്കും ഉണ്ടാകുന്ന ക്ഷതങ്ങള്‍ കൂടുതലും 6-12 വയസ്സ് പ്രായമുള്ള കുട്ടികളിലാണ് കണ്ടുവരുന്നത്. പെണ്‍കുട്ടികളേക്കാള്‍ ആണ്‍കുട്ടികളിലാണ് വീഴ്ച കൊണ്ടുള്ള അപകടങ്ങള്‍, പ്രത്യേകിച്ചും മുന്‍വരിയിലെ സ്ഥിരം പല്ലുകളുടെ പൊട്ടല്‍ കണ്ടുവരുന്നത്. കീഴ്ത്താടിയെല്ലിനും മിക്കപ്പോഴും പൊട്ടല്‍ സംഭവിക്കാറുണ്ട്.

1 മുതല്‍ 3 വരെ വയസ്സു പ്രായമുള്ള കുട്ടികളിലെ പാല്‍പ്പല്ലുകള്‍ക്കും താടിയെല്ലിനും ക്ഷതം ഉണ്ടാകാറുണ്ട്. പിച്ചവച്ചു നടക്കുമ്പോഴും ഓടിക്കളിക്കുമ്പോഴും ആണ് ഇതിനുള്ള സാധ്യത ഏറുന്നത്. ഇങ്ങനെയുണ്ടാകുമ്പോള്‍ നിര്‍ബന്ധമായും ശിശു ദന്തരോഗ ചികിത്സാവിദഗ്ധന്റെ ഉപദേശം തേടുകയും ആവശ്യമെങ്കില്‍ വിദഗ്ധചികിത്സ നടത്തുകയും വേണം. മുളച്ചുവരുന്ന സ്ഥിരം പല്ലുകള്‍ക്ക് കേടുപാടുണ്ടാകാതെ സൂക്ഷിക്കുന്നതിനുകൂടി വേണ്ടിയാണിത്.

മുന്‍വരിപ്പല്ലുകള്‍ക്ക് സംഭവിക്കുന്ന പൊട്ടലുകള്‍ പലതരത്തില്‍ ഉണ്ടാകാം. പല്ലിന്റെ ഒരറ്റം പൊട്ടിപ്പോവുകയോ പല്ലിന്റെ ക്രൌണ്‍ (ദന്തശീര്‍ഷം) പൂര്‍ണമായി പൊട്ടിപ്പോവുകയോ ആകാം. പല്ലിന്റെ പൊട്ടല്‍ ചിലപ്പോള്‍ ഇനാമലിനെ മാത്രം ബാധിക്കുന്നു. ചിലപ്പോള്‍ ഇനാമലും ഡെന്റിനും ചേര്‍ന്ന് ക്രൌണ്‍ പൊട്ടിപ്പോകും. പല്ലിന്റെ ജീവനുള്ള ഭാഗമായ പള്‍പ്പ് പുറത്തുവരുന്ന തരത്തിലുള്ള പൊട്ടലും ഉണ്ടാകാം. പല്ലിന്റെ ക്ഷതം ഇനാമലിനെ മാത്രമോ, ഇനാമലിനെയും ഡെന്റിനെയും ഒരുമിച്ചോ ബാധിച്ചാല്‍ പല്ലിന്റെ അതേ നിറത്തിലുള്ള കോമ്പോസിറ്റ് (composite) പോലുള്ള പദാര്‍ഥം ഉപയോഗിച്ച് പുനഃസൃഷ്ടി നടത്താനാവും. പൊട്ടല്‍ പള്‍പ്പിനെയുംകൂടി ബാധിച്ചാല്‍ വേരുചികിത്സയും തുടര്‍ന്ന് ക്യാപ് (Jacket crown) ഉള്‍പ്പെടെയുള്ള ചികിത്സാവിധികളും സ്വീകരിച്ച് പ്രശ്നം പരിഹരിക്കുകയും മുഖസൗന്ദര്യം നിലനിര്‍ത്തുകയും ചെയ്യാം. ആഘാതത്തിന്റെ വ്യാപ്തി അനുസരിച്ച് കുറേക്കാലത്തിനുശേഷം മുന്‍വരിപ്പല്ലുകള്‍ക്ക് നിറവ്യത്യാസം കണ്ടെന്നുവരാം.

കുട്ടികളുടെ പല്ലുകള്‍ക്ക് ക്ഷതം സംഭവിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുതയുണ്ട്. പല്ലിന്റെ പൊട്ടിപ്പോയ ഭാഗങ്ങള്‍ തൊണ്ടയില്‍ കുടുങ്ങാതെ വായ്ക്കുള്ളില്‍നിന്ന് നിശ്ശേഷം എടുത്തുമാറ്റന്‍ ശ്രദ്ധിക്കണം. വായ്ക്കുള്ളില്‍നിന്നും പരിസരത്തുനിന്നും എടുത്തു മാറ്റുന്ന പൊട്ടിപ്പോയ ഭാഗങ്ങള്‍ വൃത്തിയാക്കി നനഞ്ഞ പഞ്ഞിയില്‍ പൊതിഞ്ഞോ വെള്ളത്തിലിട്ടോ സൂക്ഷിച്ചുവയ്ക്കണം. എത്രയും പെട്ടെന്ന് ഒരു ശിശു ദന്തരോഗചികിത്സാവിദഗ്ധന്റെ സേവനം നേടുകയും വേണം. ചികിത്സയ്ക്കു പോകുമ്പോള്‍ പൊട്ടിയ പല്ലിന്റെ ഭാഗം നിര്‍ബന്ധമായും കൊണ്ടുപോകേണ്ടതുണ്ട്. ഇത് രണ്ടുതരത്തില്‍ പ്രയോജനപ്പെടും. തൊണ്ടയ്ക്കുള്ളിലോ മുറിവുകള്‍ക്കുള്ളിലോ പല്ലിന്റെ പൊട്ടിയ കഷണങ്ങള്‍ കുടുങ്ങികിടക്കാതെ പൂര്‍ണമായും പുറത്ത് എടുത്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്താന്‍ കഴിയുമെന്നതാണ് ഒന്നാമത്തെ പ്രയോജനം. ഒപ്പം ചില രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ച് ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനാകാത്തവിധം, പൊട്ടിപ്പോയ ഭാഗങ്ങള്‍ ഒട്ടിച്ചു ചേര്‍ക്കാനാകുമോ എന്നും പരിശോധിക്കാന്‍ കഴിയും.

ഇടിയുടെ ആഘാതംമൂലം പല്ലുകള്‍ താടിയെല്ലിനുള്ളിലേക്കോ പുറത്തേക്കോ നീങ്ങാനിടയുണ്ട് (displacement of teeth). പല്ലിനെ ഉറപ്പിച്ചുനിര്‍ത്തുന്ന ആല്‍വിയോളാര്‍ അസ്ഥിക്കുണ്ടാകുന്ന ഒടിവാണ് പല്ലിന്റെ നീക്കത്തിനു കാരണമാകാറുള്ളത്. ഇങ്ങനെ വന്നാല്‍ പല്ലിനെ പൂര്‍വസ്ഥിതിയിലാക്കി 'സ്പ്ളിന്റിങ്' (splinting) അല്ലെങ്കില്‍ കമ്പിയുപയോഗിച്ചു കെട്ടി (wiring) ദന്തമൂലം ഉറപ്പിച്ചുനിര്‍ത്തുന്ന ചികിത്സാവിധി നിലവിലുണ്ട്. ഇതുമൂലം നാല് മുതല്‍ ആറ് വരെ ആഴ്ചകൊണ്ട് പല്ലിനെ പൂര്‍ണമായി താടിയെല്ലില്‍ ഉറപ്പിക്കാന്‍ സാധിക്കും. എന്നാല്‍, ചില സന്ദര്‍ഭങ്ങളില്‍ മുന്‍വരിപ്പല്ലുകള്‍ പൂര്‍ണമായി താടിയെല്ലില്‍നിന്ന് ഇളകിപ്പോയി എന്നു വരാം. നഷ്ടപ്പെട്ട പല്ലുകള്‍ കണ്ടെടുത്താല്‍ ഈ പല്ലുകള്‍ തിരികെ തത്സ്ഥാനത്ത് പല്ലിന്റെ സോക്കറ്റില്‍ (socket) ഉറപ്പിക്കുവാന്‍ കഴിയും. ഈ ചികിത്സാവിധിയെ റീഇംപ്ലാന്റേഷന്‍ (Reimplantation) എന്നു പറയുന്നു. ഇതിനായി ഊരിപ്പോയ പല്ലുകള്‍ കഴുകിയെടുത്ത് നനഞ്ഞ പഞ്ഞിയില്‍ പൊതിഞ്ഞുവയ്ക്കുകയോ, ഉപ്പുകലര്‍ന്ന വെള്ളത്തിലോ പാലിലോ അപകടം സംഭവിച്ച കുട്ടിയുടെ ഉമിനീരിലോ മുക്കിവയ്ക്കുകയോ ചെയ്യേണ്ടതുണ്ട്. ഇത് പല്ലിന്റെ ജീവന്‍ നഷ്ടപ്പെടാതെ താടിയെല്ലില്‍ നിലനിര്‍ത്തുന്നതിന് സഹായകമാകും. ഇത്തരം ചികിത്സയുടെ വിജയസാധ്യത ഊരിപ്പോയ പല്ലുകള്‍ എത്രയുംവേഗം തത്സ്ഥാനത്ത് ഉറപ്പിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ഇളകിപ്പോയ പല്ലുകള്‍ മുപ്പതു മിനിറ്റുകള്‍ക്കകംതന്നെ താടിയെല്ലിനുള്ളില്‍ ഉറപ്പിച്ചു വയ്ക്കാന്‍ സാധിച്ചാല്‍ 90% വിജയസാധ്യതയുണ്ട്.

എന്നാല്‍ പാല്‍പ്പല്ലുകളാണ് താടിയെല്ലുകളില്‍നിന്ന് ഊരിപ്പോയത് എങ്കില്‍ അവ തത്സ്ഥാനത്ത് തിരിച്ച് ഉറപ്പിക്കേണ്ടതില്ല.

മേല്‍വിവരിച്ച ചികിത്സാവിധികളൊക്കെ കാലതാമസം കൂടാതെയും വിദഗ്ധോപദേശം തേടിയും നടത്താന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ വിജയം കൈവരിക്കാന്‍ സാധിക്കുകയുള്ളൂ.

കുട്ടികളില്‍ കാണുന്ന ചില ദുശ്ശീലങ്ങളും ദന്താരോഗ്യപ്രശ്നങ്ങളും

ശീലദുശ്ശീലങ്ങള്‍ ഒരു കുഞ്ഞിന്റെ പിറവിയോടൊപ്പംതന്നെ വളര്‍ന്നുവരും. ഇവയില്‍ വായ് സംബന്ധമായ ശീലക്കേടുകള്‍ അനവധിയാണ്. ചിലത് സഹജവും മൂന്ന് വയസ്സുവരെ സ്വാഭാവികവുമായിരിക്കും. മൂന്നുവയസ്സു കഴിഞ്ഞും ഇവ തുടര്‍ന്നുപോവുകയാണെങ്കില്‍ പല്ലുകളുടെ ക്രമീകരണത്തെയും മുഖകാന്തിയെയും ബാധിക്കാം. വിരല്‍ ഊറല്‍, വായില്‍ ക്കൂടിയുള്ള ശ്വസനം, നാക്ക് തള്ളല്‍, ചുണ്ട് കടിക്കല്‍, ചുണ്ട് ഊറല്‍, പല്ലിറുമ്മല്‍, നഖം കടിക്കല്‍ എന്നിവ കുട്ടികളില്‍ കാണുന്ന ചില ദുശ്ശീലങ്ങളാണ്. ഈ ശീലങ്ങളുടെ അടിസ്ഥാനകാരണങ്ങള്‍ എന്താണെന്നു കണ്ടുപിടിക്കേണ്ടതുണ്ട്.

വിരല്‍ ഊറല്‍ ശീലം

(Thumb sucking habit). ഊറുക എന്നത് ശിശുക്കളുടെ സഹജവാസനയാണ്. അതുകൊണ്ടാണ് അവര്‍ വിരലുകളും മറ്റു വസ്തുക്കളും ഊറാന്‍ താത്പര്യം കാണിക്കുന്നത്. ഈ ശീലം കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിതത്വവും സന്തോഷവും നല്കുന്നു. ആദ്യത്തെ ആറുമാസമെങ്കിലും കുഞ്ഞിന് മുലപ്പാല്‍ കൊടുക്കണം. മുലപ്പാല്‍ വലിച്ചെടുക്കുന്നത് മുഖത്തിന്റെയും വായുടെയും പേശികളുടെയും വളര്‍ച്ചയ്ക്കാവശ്യമാണ്. കുപ്പിപ്പാല്‍ ശീലിപ്പിക്കുന്ന കുഞ്ഞുങ്ങളില്‍ മുഖം വികലമാകാനിടയുണ്ട്. കുപ്പിപ്പാല്‍ കുടിക്കുന്ന ശീലം 2-3 വയസ്സുവരെ തുടരുന്ന കുഞ്ഞുങ്ങളില്‍ വിരല്‍ ഊറല്‍ ശീലവും നാക്ക് തള്ളല്‍ ശീലവും കണ്ടുവരുന്നു. കുട്ടിക്ക് അമ്മയുടെ പരിലാളനയും ചൂടും ലഭിക്കാതെ വരുന്നതുകൊണ്ടാണ് ഈ രീതിയിലുള്ള ദുശ്ശീലങ്ങള്‍ സംജാതമാകുന്നത്. മിക്ക കുട്ടികളും ഒന്നോ അതിലധികമോ വിരലുകള്‍ ഊറുന്നതും സാധാരണമാണ്. ഭൂരിഭാഗം കുട്ടികളും തള്ളവിരലുകളാണ് ഊറുന്നത്. ഉദ്യോഗസ്ഥകളായ അമ്മമാര്‍ തങ്ങളുടെ കുഞ്ഞുങ്ങളുടെ സംരക്ഷണം ആയമാരെ ഏല്പിക്കുന്ന രീതി സര്‍വസാധാരണമായിട്ടുണ്ട്. ഈ കുട്ടികള്‍ക്ക് അമ്മയുടെ ലാളനക്കുറവ് അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. ഇത് കുഞ്ഞിന് മാനസികമായി സുരക്ഷിതക്കുറവ് ഉണ്ടാക്കും. (വിരല്‍ ഊറല്‍ ശീലത്തിലേക്ക് വഴുതിമാറുന്നത് മുലപ്പാല്‍ കുടിക്കുമ്പോഴും ദൃശ്യമാകാറുണ്ട്.) സുരക്ഷിതത്വവും ആനന്ദവും ലഭിക്കാതെവരുമ്പോള്‍ കുഞ്ഞുങ്ങള്‍ സ്വയം അറിയാതെ വിരല്‍ ഊറിത്തുടങ്ങുന്നു. ഈ ശീലം 3-4 വയസ്സുവരെ സ്വാഭാവികമാകാം. ഇത് പിന്നീടും അനുസ്യൂതം തുടര്‍ന്നാല്‍ പല്ലിന്റെ ക്രമീകരണത്തെയും വായുടെ ശരിയായ വളര്‍ച്ചയെയും ബാധിക്കും. കുട്ടികളുടെ മുന്‍വരിപ്പല്ലുകള്‍ക്ക് തള്ളല്‍, പല്ലുകള്‍ക്കിടയില്‍ വിടവ്, ഉച്ചാരണശുദ്ധിക്കുറവ്, വായ് അടയ്ക്കുമ്പോള്‍ താഴത്തെ നിരയിലെയും മുകളിലത്തെ നിരയിലെയും പല്ലുകള്‍ കടിച്ചുപിടിക്കാന്‍ കഴിയാതെവരല്‍ തുടങ്ങിയവ കണ്ടുവരുന്നു. അതിനാല്‍ ഈ ശീലം മാറ്റിയെടുത്തില്ലെങ്കില്‍ കുട്ടിയുടെ മുഖത്തിന്റെ ആകൃതിയെത്തന്നെ പ്രതികൂലമായി ബാധിക്കും.

സാധാരണയായി 4 മുതല്‍ 5 വരെ വയസ്സിനകം വിരല്‍ ഊറല്‍ സ്വഭാവം സ്വതവേ നിന്നിരിക്കും. എന്നാല്‍ ഈ ശീലം പിന്നീടും തുടരുന്നുവെങ്കില്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. മാതാപിതാക്കള്‍ കുട്ടിക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കുകയും തങ്ങളുടെ വാത്സല്യം പ്രകടിപ്പിക്കുകയും ചെയ്യുന്നതിലൂടെ കുട്ടിയില്‍ സുരക്ഷിതത്വബോധം ഉളവാക്കുവാനും കുട്ടി വിരല്‍ ഊറുന്നത് നിര്‍ത്തുവാനും സാധിക്കും.

വായില്‍ ഇടുന്ന വിരലുകളില്‍ കയ്പുള്ള ചെന്നിക്കായം പോലെയുള്ള വസ്തുക്കള്‍ പുരട്ടുകയോ ബാന്‍ഡേജ് ചെയ്യുകയോ ചെയ്താല്‍ ഒരു പരിധിവരെ ഇതു തടയാം. മിക്ക കുട്ടികളിലും ഉറങ്ങുമ്പോഴാണ് ഈ ശീലം കൂടുതലായി കണ്ടുവരുന്നത്. ഉറങ്ങാന്‍ കിടക്കുന്ന സമയത്ത് വിരലുകള്‍ മറയത്തക്കവിധം നീണ്ട കൈയുള്ള ഉടുപ്പുകള്‍ ധരിപ്പിച്ചാല്‍ കുറച്ചു ദിവസത്തിനകം ഈ ശീലം പാടെ നിര്‍ത്തുന്നതായിട്ടാണ് നിരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നത്.

നാക്ക് തള്ളല്‍ ശീലം

(Tongue thrusting habit). കുട്ടികളില്‍ കാണപ്പെടുന്ന മറ്റൊരു ദുശ്ശീലമാണ് ഇത്. നവജാതശിശുക്കളില്‍ നാക്ക് കീഴ്ത്താടിയേക്കാള്‍ വലുതാകുന്നതു മൂലമാണ് ഇതു സംഭവിക്കുന്നത്. ഉമിനീര്‍ വിഴുങ്ങുമ്പോള്‍ നാക്ക് മുന്നോട്ടു തള്ളിവരുന്നത് സ്വാഭാവികമാണ്. പല്ലുകള്‍ മുളച്ചുവരുമ്പോള്‍ ഇത്താനേ ക്രമീകരിക്കപ്പെട്ടുകൊള്ളും. എന്നാല്‍ ചില കുട്ടികളില്‍ പല്ലുകള്‍ മുളച്ചുകഴിഞ്ഞതിനുശേഷം ഉമിനീര്‍ ഉള്‍പ്പെടെയുള്ളവ വിഴുങ്ങുമ്പോള്‍ നാക്ക് തള്ളിവരുന്നതായി കാണാറുണ്ട്. വിരലൂറല്‍ സ്വഭാവമുള്ള കുട്ടികളിലും നാക്ക് തള്ളല്‍ സ്വഭാവം കണ്ടുവരുന്നു. അസാധാരണമായി നാക്ക് തള്ളല്‍ ഉള്ള കുട്ടികളില്‍ മുന്‍വരിപ്പല്ലുകള്‍ക്ക് തള്ളല്‍, വിടവ്, ഉച്ചാരണശുദ്ധിക്കുറവ് തുടങ്ങിയവ കണ്ടുവരുന്നു. ഏതു തരത്തിലുള്ള നാക്ക് തള്ളലും പരിഹരിക്കാനാകും. നാക്ക് തള്ളല്‍ സ്വഭാവമുള്ള കുട്ടികളില്‍ നാക്കിന് ശരിയായ പരിശീലനം നല്കുകയാണ് ആവശ്യം. ഒപ്പം ചൂളംവിളി, കോട്ടുവായിടല്‍, കുലുക്കുഴിയല്‍ തുടങ്ങിയ വ്യായാമ മുറകളും അനുവര്‍ത്തിക്കേണ്ടിവരും. ദിനംപ്രതി 60-70 തവണ ഇത് ആവര്‍ത്തിച്ചു ചെയ്യണം. നാക്കിന്റെ പേശിബലം വര്‍ധിക്കാനാണിത്. ഈ പരിശീലനവും വ്യായാമ മുറകളുംകൊണ്ട് നാക്ക് തള്ളല്‍ ശീലം പരിഹരിക്കാനാകാതെവരുമ്പോള്‍ ഒരു വിദഗ്ധ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഹാബിറ്റ് റിമൈന്‍ഡര്‍ (Habit reminder) എന്ന ഉപകരണം ഉപയോഗിക്കേണ്ടിവരും.

വായില്‍ക്കൂടി ശ്വസിക്കുന്ന ശീലം

(Mouth breathing habit). വായില്‍ക്കൂടി സ്ഥിരമായി ശ്വാസം വിടുന്നതാണ് കുഞ്ഞുങ്ങളില്‍ കാണുന്ന മറ്റൊരു ശീലം. ചില കുട്ടികളില്‍ മൂക്കിന്റെ പാലം വളഞ്ഞിരിക്കുക, മൂക്കില്‍ ദശ വളരുക, മൂക്കില്‍ക്കൂടിയുള്ള ശ്വസനരീതിക്ക് തടസ്സമുണ്ടാവുക തുടങ്ങിയവ മൂലമാണ് വായില്‍ക്കൂടി ശ്വസിക്കേണ്ടിവരുന്നത്. ഈ അവസരങ്ങളില്‍ ഒരു ഇ.എന്‍.ടി. സര്‍ജന്റെ ഉപദേശം തേടേണ്ടതുണ്ട്. എന്നാല്‍ ഈ പറഞ്ഞ തടസ്സങ്ങള്‍ ഒന്നുമില്ലാതെ വായില്‍ക്കൂടിയുള്ള ശ്വസനരീതി ശീലമാക്കിയ കുഞ്ഞുങ്ങളുമുണ്ട്. ചുണ്ട് കൂട്ടിപ്പിടിക്കാത്തതിനാല്‍ വായിലൂടെ ശ്വസിക്കുന്ന കുഞ്ഞുങ്ങളുടെ വായ് എളുപ്പത്തില്‍ ഉണങ്ങിവരണ്ടുപോകും. ഇത്തരം ദുശ്ശീലമുള്ള കുട്ടികളിലെ മുന്‍വരിപ്പല്ലുകള്‍ക്ക് തള്ളലും വിടവുമുണ്ടാകുന്നു. മുന്‍വരിപ്പല്ലുകളുടെ മോണ ചുവന്നുതടിച്ച് അണുബാധയുണ്ടാകുന്നതും സാധാരണമാണ്. കുട്ടിക്ക് മൂക്കിലൂടെയുള്ള ശ്വസനരീതിക്ക് ഒരു തടസ്സവുമില്ലെന്ന ഉറപ്പ് വരുത്തിയതിനുശേഷം ഓറല്‍ സ്ക്രീന്‍ പോലുള്ള ഉപകരണം നിര്‍മിച്ച് വിശ്രമസമയങ്ങളിലും രാത്രികാലങ്ങളിലും ഉപയോഗിക്കാനായി നല്കാന്‍ ഒരു വിദഗ്ധ ദന്തഡോക്ടര്‍ക്ക് കഴിയും. ഇത്തരം ഉപകരണങ്ങള്‍ വായിലൂടെയുള്ള ശ്വസനരീതിയെ തടഞ്ഞ് ചുണ്ടുകള്‍ കൂട്ടിപ്പിടിപ്പിക്കുന്നതിന് പരിശീലനം നല്കും.

ചുണ്ട് കടിക്കല്‍

(Lip biting). ചുണ്ട് കടിക്കല്‍ കുട്ടികളില്‍ ഒരു ദുഃസ്വഭാവമായി മാറാറുണ്ട്. സംസാരിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും ചുണ്ടുകളുടെ സന്തുലിതമായ പ്രവര്‍ത്തനം അനിവാര്യമാണ്. ചുണ്ട് കടിക്കുമ്പോള്‍ കിട്ടുന്ന സുഖാനുഭൂതി കുട്ടിക്ക് തുടര്‍ന്നുള്ള നാളുകളില്‍ ചുണ്ടുകള്‍ ആവശ്യത്തിന് പൂട്ടിവയ്ക്കാനാകാത്ത സ്ഥിതിവിശേഷം ഉണ്ടാക്കും. കീഴ്ച്ചുണ്ടിലോ മേല്‍ച്ചുണ്ടിലോ അസ്വാഭാവികത ജനിപ്പിക്കുകയും ചെയ്യും.

പല്ലിറുമ്മല്‍

(Bruxism). കുട്ടികളില്‍ കാണുന്ന മറ്റൊരു വൈകൃതമാണ് പല്ലിറുമ്മല്‍. മാനസിക പിരിമുറുക്കമുള്ളവരിലും വിരശല്യമുള്ളവരിലും ഈ ശീലം ഏറിയ തോതില്‍ കണ്ടുവരാറുണ്ട്. ഇത് പാല്‍പ്പല്ലുകളിലും സ്ഥിരം പല്ലുകളിലും തേയ്മാനം ഉണ്ടാക്കുന്നതിനിടയാക്കും. ഇത് ഏറെ വര്‍ഷം തുടരാന്‍ അനുവദിച്ചാല്‍ കീഴ്ത്താടിയെല്ലിന്റെ കുഴയ്ക്ക് തേയ്മാനം വരും. കുട്ടികളില്‍ പല്ലിറുമ്മല്‍ അസ്വാഭാവികമായി കണ്ടുതുടങ്ങിയാല്‍ താമസിയാതെ വിദഗ്ധ ഡോക്ടറുടെ നിര്‍ദേശം തേടണം.

നഖം കടിക്കല്‍

(Nail biting). കുട്ടികളില്‍ കണ്ടുവരുന്ന മറ്റൊരു ദുശ്ശീലമാണ് നഖം കടിക്കല്‍. ഇത് 4-6 വയസ്സില്‍ വര്‍ധിച്ച തോതിലായിരിക്കും. 7-10 വയസ്സില്‍ ഈ സ്വഭാവത്തിന് തെല്ലൊരു അറുതി വന്നേക്കാം. എന്നാല്‍ 10 വയസ്സ് കഴിയുന്നതോടെ ക്രമാതീതമായ അളവില്‍ ഇതു വര്‍ധിക്കുന്നു. പരീക്ഷ ഉള്‍പ്പെടെയുള്ള ഉള്‍ഭയം ജനിപ്പിക്കുന്ന സന്ദര്‍ഭങ്ങളിലും മാനസിക പിരിമുറുക്കമുള്ളപ്പോഴുമാണ് നഖം കടിക്കല്‍ സ്വഭാവം കൂടുതല്‍ വഷളാകുന്നത്. പല്ലുകള്‍ക്ക് വളവ്, തിരിവ് തുടങ്ങിയ പലവിധ പ്രശ്നങ്ങള്‍ നഖം കടിയിലൂടെ ഉണ്ടാകാം.

ചെറുപ്രായത്തില്‍ തുടങ്ങുന്ന ഇത്തരം ദുശ്ശീലങ്ങള്‍ തുടക്കത്തില്‍ത്തന്നെ മാറ്റുന്നതിന്റെ ഉത്തരവാദിത്വം മാതാപിതാക്കള്‍ക്കാണ്. ശൈശവകാലം മുതല്‍തന്നെ ദന്താരോഗ്യത്തിന് വേണ്ടത്ര ശ്രദ്ധ നല്കേണ്ടത് ആരോഗ്യമുള്ള പൗരന്മാരെ സൃഷ്ടിക്കാന്‍ അത്യന്താപേക്ഷിതമാണ്.

ദന്തരോഗത്തിന്റെ പ്രതിരോധ മാര്‍ഗങ്ങള്‍

കുട്ടികളുടെ ദന്തരോഗങ്ങള്‍ തടയുന്നതിന് പ്രധാനമായി അഞ്ച് കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തേണ്ടത് ആവശ്യമാണ്.

വായിലെ ശുചിത്വം

പല്ല് മുളയ്ക്കുന്നതിനു മുമ്പുതന്നെ ശിശുവിന്റെ മോണ വൃത്തിയാക്കിത്തുടങ്ങണം. വൃത്തിയും മാര്‍ദവവുമുള്ള നനഞ്ഞ തുണിയാണ് ഇതിനായി ഉപയോഗിക്കേണ്ടത്. കുഞ്ഞിന് പാല്‍ കൊടുത്തതിനുശേഷം മോണ വൃത്തിയാക്കുന്നതാണ് ഏറ്റവും ഉചിതം.

വായില്‍ പല്ല് മുളച്ചുവന്നുതുടങ്ങുമ്പോള്‍ കുട്ടികള്‍ക്കായി രൂപകല്പന ചെയ്തിട്ടുള്ള ചെറിയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കണം. ആദ്യത്തെ പല്ല് മുളച്ചുതുടങ്ങുമ്പോള്‍ മുതല്‍ ബ്രഷ് ചെയ്യല്‍ തുടങ്ങാം. ചെറിയ കുട്ടികള്‍ക്ക് (2\frac{1}{2} വയസ്സുവരെ) ബ്രഷ് ചെയ്തു കൊടുക്കണം. എന്നാല്‍ ആരംഭത്തില്‍ത്തന്നെ ഇത് കുട്ടിക്ക് ഇഷ്ടമില്ലാത്ത കാര്യമായി മാറാന്‍ അവസരമൊരുക്കരുത്. ചെറിയ കുട്ടികള്‍ സാധാരണയായി മുതിര്‍ന്നവരെ അനുകരിക്കാന്‍ താത്പര്യം കാണിക്കാറുണ്ട്. അതിനാല്‍ രക്ഷാകര്‍ത്താക്കള്‍ ശരിയായ രീതിയില്‍ ബ്രഷ് ചെയ്യുന്നത് കാണാനുള്ള അവസരം ഉണ്ടാക്കികൊടുക്കുകയും കുട്ടികളെ ബ്രഷ് ചെയ്യുവാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. 2\frac{1}{2} വയസ്സു മുതല്‍ 6-7 വയസ്സുവരെയുള്ള കുട്ടികള്‍ മാതാപിതാക്കളുടെ മേല്‍നോട്ടത്തിലായിരിക്കണം ബ്രഷ് ചെയ്യേണ്ടത്.

ടൂത്ത് പേസ്റ്റ് തീരെ കുറച്ച് ഉപയോഗിച്ചാല്‍ മതിയാകും. വെള്ളം കുലുക്കിത്തുപ്പാന്‍ കുട്ടി പഠിച്ചുകഴിഞ്ഞാല്‍ (ഏകദേശം 2\frac{1}{2}-3 വയസ്സ് കഴിയുന്നതോടെ) ഒരു പയര്‍മണിയുടെ വലുപ്പത്തില്‍ ടൂത്ത് പേസ്റ്റ് ഉപയോഗിക്കാം. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്: പല്ലുകള്‍ വൃത്തിയാക്കുന്നത് പേസ്റ്റ് അല്ല; ശരിയായ രീതിയിലുള്ള ബ്രഷിങ് ആണ്. പല്ലുകളുടെമേല്‍ അടിഞ്ഞുകൂടുന്ന ഡെന്റല്‍ പ്ളാക്ക് നീക്കം ചെയ്യാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം പല്ലുകളുടെ അകവും പുറവും ചവയ്ക്കുന്ന ഭാഗവും ഓരോ പല്ലിന്റെ ഇടയും ബ്രഷ് ചെയ്യുക എന്നതാണ്. പല്ലുകളിന്മേല്‍ അല്പം ചരിച്ച് (45°) ബ്രഷ് വയ്ക്കുക; ഒരു ഭാഗത്തെ ഏതാനും പല്ലുകളുടെ മുകളില്‍ വട്ടത്തില്‍ ബ്രഷ് ചെയ്യുക. അങ്ങനെ എല്ലാ പല്ലുകളും വൃത്തിയാക്കണം. രാവിലേയും വൈകിട്ടും പല്ലുകള്‍ തേക്കണം. ഏകദേശം 2-3 മിനിറ്റ് എങ്കിലും ബ്രഷ് ചെയ്യണം. ബ്രഷിന്റെ നാരുകള്‍ ഉപയോഗമനുസരിച്ച് വളയാന്‍ സാധ്യതയുണ്ട്. അതിനാല്‍ രണ്ടുമാസത്തില്‍ ഒരിക്കല്‍ ബ്രഷ് മാറ്റേണ്ടതായി വരാം.

കുട്ടികളെ ചെറുപ്പത്തില്‍ത്തന്നെ ദന്തപരിചരണത്തിന്റെ പ്രാധാന്യം പറഞ്ഞുമനസ്സിലാക്കണം. അത് ശീലിപ്പിക്കുകയും വേണം. ശരിയായ രീതിയിലുള്ള ബ്രഷിങ്ങിലൂടെ വായിലും പല്ലിലും പറ്റിപ്പിടിച്ചിരിക്കുന്ന ആഹാര അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ സാധിക്കും. ഡെന്റല്‍ പ്ലാക്കിനെ നിയന്ത്രിക്കുന്നതുവഴി ദന്തക്ഷയവും പല്ല് വൃത്തിയാക്കുന്നതിലുള്ള അവഗണനമൂലമുണ്ടാകുന്ന ജിന്‍ജിവൈറ്റിസും തടയാന്‍ കഴിയും.

ആഹാര ക്രമീകരണം

പല്ലിനുണ്ടാകുന്ന കേട് ആഹാരശീലവുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടെക്കൂടെ മധുരപലഹാരങ്ങളും പഞ്ചസാരയും ഫെര്‍മെന്റബിള്‍ കാര്‍ബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്നവര്‍ക്ക് രോഗസാധ്യതയേറും. പല്ല് മുളച്ചുതുടങ്ങിയ കുട്ടിക്ക് ഒരു നിയന്ത്രണവുമില്ലാതെ കുപ്പിപ്പാല്‍ കൊടുക്കുന്നത് നല്ലതല്ല. രാത്രിയിലും പകലും മധുരപാനീയങ്ങളോ പാലോ അടങ്ങിയ കുപ്പിയുടെ നിപ്പിള്‍ വളരെയേറെ സമയം ഉറിഞ്ചാന്‍ അനുവദിക്കരുത്; ആഹാരം കൊടുത്തു കഴിഞ്ഞാല്‍ ഉടനെ മാറ്റണം. ആഹാരം കൊടുത്തതിനുശേഷം പല്ലും മോണയും വൃത്തിയാക്കണം. കൂടെക്കൂടെ മുലപ്പാല്‍ കൊടുക്കുന്ന ശീലം ഒഴിവാക്കണം. സദാ സമയവും കുപ്പിപ്പാല്‍ കൊടുക്കുന്ന കുഞ്ഞുങ്ങളില്‍ പല്ലുകള്‍ ദ്രവിക്കാനുള്ള സാധ്യത ഏറെയാണ്. രാത്രിയില്‍ കുപ്പിപ്പാല്‍ കൊടുത്ത് ശീലിപ്പിച്ചിട്ടുള്ള കുട്ടികളില്‍ പാലിനു പകരം വെള്ളം കൊടുത്ത് ശീലിപ്പിക്കുക. ആദ്യം കുട്ടിക്ക് പ്രയാസം അനുഭവപ്പെടുന്നുവെങ്കില്‍ വെള്ളവും ജൂസും കലര്‍ത്തികൊടുക്കുക. ക്രമേണ ജൂസിന്റെ അളവ് കുറച്ചുകൊണ്ടുവരികയും വെള്ളം മാത്രം ആക്കുകയും ചെയ്യുക. കേക്ക്, കാന്റി, ബിസ്ക്കറ്റ് തുടങ്ങിയ പഞ്ചസാര അധികമുള്ളവ നല്കുന്നതിനു പകരം പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പാല്‍ ഉത്പന്നങ്ങള്‍ എന്നിവ പ്രായമനുസരിച്ചു കൊടുക്കുക. കൂടുതല്‍ തവണ ലഘു ഭക്ഷണം കഴിക്കുന്ന കുട്ടിയാണെങ്കില്‍ ഓരോ തവണയും വായ് കുലുക്കുഴിയുന്നതിനും ലഘുഭക്ഷണം കഴിഞ്ഞ് പല്ല് ബ്രഷ് ചെയ്യുന്നതിനും ശീലിപ്പിക്കണം. പ്രധാന ആഹാരത്തോടൊപ്പം മാത്രം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ആഹാരം കൊടുക്കുന്നതാണ് ഉചിതം. കഴിക്കുന്ന കൊഴുപ്പും പ്രോട്ടീനുകളും കാര്‍ബോഹ്രൈഡേറ്റില്‍നിന്ന് ഉണ്ടാകുന്ന ആസിഡിനെ ഒരു പരിധിവരെ നിര്‍വീര്യമാക്കുന്നു.

ഫ്ലൂറൈഡുകളുടെ ഉപയോഗം

ഫ്ലൂറൈഡിന് പല്ലിന്റെ കേട് തടയാന്‍ കഴിവുണ്ട്. ഫ്ലൂറൈഡ് അടങ്ങിയ വെള്ളം, ഫ്ലൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റ്, ഫ്ലൂറൈഡ് അടങ്ങിയ മൗത്ത് റിന്‍സസ് മുതലായവയുടെ ഉപയോഗം പല്ലിന്റെ ഇനാമല്‍ പ്രതലത്തിന് ആസിഡിനെ ചെറുത്തുനിര്‍ത്താനുള്ള ശേഷിയുണ്ടാക്കിയെടുക്കുന്നു. അതായത് ഇനാമലിലെ ഹൈഡ്രോക്സി ആപറ്റൈറ്റ് ക്രിസ്റ്റലുകളെ ഫ്ലൂറാപ്പിറൈറ്റ് ക്രിസ്റ്റലുകളാക്കി മാറ്റുന്നു. ഇതിന് പല്ലിന്റെ കേടിനെ തടയാനാകുന്നു. കുടിവെള്ളത്തിലൂടെ ഫ്ളൂറൈഡ് ലവണം നിരന്തരമായി ഉള്ളിലെത്തിയാല്‍ പല്ലുകളെയും എല്ലുകളെയും ഫ്ലൂറോസിസ് എന്ന വൈകല്യം ബാധിക്കാം.

ഫിഷര്‍ സീലിങ്

(Flssure sealing). പല്ലിന്റെ പ്രതലത്തില്‍ അനേകം വിടവുകളും കുഴികളും ഉണ്ട്. പല്ല് മുളച്ചുവരുന്ന ഉടന്‍തന്നെ ഇത്തരം വിടവുകളും കുഴികളും റെസിന്‍ പോലെയുള്ള പദാര്‍ഥം ഉപയോഗിച്ച് സീല്‍ ചെയ്താല്‍ ആഹാരപദാര്‍ഥങ്ങളും അവശിഷ്ടങ്ങളും അടിയാതിരിക്കാന്‍ സഹായിക്കുന്നു. അങ്ങനെ ദന്ത ദ്രവത്തെ തടയാന്‍ കഴിയും.

ക്രമമായ ദന്തപരിശോധന

പല്ല് മുളച്ചതിനുശേഷം ആറുമാസത്തിലൊരിക്കല്‍ കുട്ടികളെ ദന്തപരിശോധനയ്ക്കു വിധേയമാക്കണം. പല്ലുകള്‍ ദ്രവിക്കാന്‍ സാധ്യതയുണ്ടോ എന്ന് അറിയുവാനും പല്ലുകള്‍ സംരക്ഷിക്കുന്നതിനുവേണ്ട മുന്‍കരുതലുകള്‍ ഉപദേശിക്കുവാനും ഡോക്ടര്‍മാര്‍ക്കു കഴിയും. മാതാപിതാക്കള്‍ക്ക് ദന്തസംരക്ഷണത്തെക്കുറിച്ചുള്ള ശാസ്ത്രീയ അറിവ് പകര്‍ന്നു കൊടുക്കാന്‍ ഈ അവസരം ഉപകരിക്കുന്നു. ദന്തരോഗങ്ങള്‍ വന്നിട്ടുണ്ടെങ്കില്‍ ആരംഭദശയില്‍ത്തന്നെ ചികിത്സിച്ചു ഭേദമാക്കാന്‍ ക്രമമായ ദന്ത പരിശോധനമൂലം സാധിക്കും. കുട്ടികളില്‍ ദന്തസംരക്ഷണ മാര്‍ഗങ്ങളില്‍ താത്പര്യവും അറിവും ഉണ്ടാക്കിയെടുക്കാനും ഇതുവഴി കഴിയും.

ആധുനിക ഗവേഷണങ്ങള്‍

ടെസ്റ്റ് ട്യൂബ് പല്ലുകള്‍

ജനിതകരംഗത്തെ (Genetics) ഗവേഷണങ്ങളിലൂടെ കൃത്രിമപ്പല്ലുകളുടെ സ്ഥാനത്ത് സ്വാഭാവിക പല്ലുകള്‍ രൂപപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഈ സാങ്കേതികവിദ്യ പ്രയോഗത്തില്‍ വരുന്നതോടെ ഓരോ രോഗിയുടെയും വ്യക്തിഗത ജീന്‍ സവിശേഷതകള്‍ കണക്കിലെടുത്ത് രോഗിക്കാവശ്യമായ സേവനം പ്രദാനം ചെയ്യുന്നതിന് ദന്തഡോക്ടര്‍മാര്‍ക്ക് കഴിയും. സെല്‍ ബയോളജിയിലും ടിഷ്യുഎന്‍ജിനീയറിങ് ടെക്നോളജിയിലും കൈവന്ന പുരോഗതിയിലൂടെ പ്രകൃതിദത്തമായ പല്ലിനു പകരം അതേ സ്വഭാവ വിശേഷമുള്ള പല്ലുകളുടെ രൂപവത്കരണത്തിന് സാധ്യതയേറിയിരിക്കുന്നു. ഈ ദിശയിലുള്ള ഗവേഷണ നിരീക്ഷണങ്ങള്‍ ടെസ്റ്റ് ട്യൂബ് പല്ലുകളെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.

1980-കളുടെ അവസാനത്തോടെ ഹാര്‍വാഡ് മെഡിക്കല്‍ സ്കൂളിലെ ജോസഫ് പി. വക്കാന്റി എന്ന അവയവ മാറ്റിവയ്ക്കല്‍ സര്‍ജന്‍ ആണ് കൃത്രിമ അവയവങ്ങള്‍ക്കു പകരമായി ടെസ്റ്റ് ട്യൂബ് അവയവങ്ങള്‍ എന്ന സിദ്ധാന്തം പ്രയോഗത്തില്‍ വരുത്തുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. ഇതിന് തുടര്‍ച്ചയായി ബോസ്റ്റണിലെ പമീല സി. എലിക്, ജോണ്‍ പി. ബാര്‍ട്ട്ലര്‍ എന്നിവരാണ് ടെസ്റ്റ് ട്യൂബ് പല്ലുകളുടെ സാദ്ധ്യതകളെക്കുറിച്ച് ഗവേഷണം തുടങ്ങിവച്ചത്. പാല്‍പ്പല്ലുകളുടെയും സ്ഥിരം പല്ലുകളുടെയും രൂപാന്തരപ്രക്രിയകളില്‍ ഊന്നല്‍ നല്കിയാണ് ഈ രംഗത്തെ ഗവേഷണം പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യ പല്ലുകള്‍, തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ ചെറുതും സരളവുമായ ഒരു അവയവം എന്ന നിലയില്‍ സാധാരണക്കാര്‍ക്ക് തോന്നുമെങ്കിലും ഏകദേശം പതിനാലുമാസത്തെ വളര്‍ച്ചയിലൂടെ രൂപാന്തരപ്പെടുന്ന ഒന്നാണ്. ടിഷ്യു എന്‍ജിനിയര്‍മാര്‍ പല്ലുകളുടെ രൂപാന്തരപ്പെടലിനെക്കുറിച്ച് അതിസൂക്ഷ്മമായ നിരീക്ഷണ ഗവേഷണങ്ങള്‍ നടത്തുകയാണ്. 6-7 ആഴ്ച നീണ്ടുനില്ക്കുന്ന ആദ്യഘട്ടത്തില്‍ രൂപം പ്രാപിക്കുന്ന മുകുളങ്ങള്‍ അടുത്ത 6-7 ആഴ്ചകൊണ്ട് ബഡ്ഡ് രൂപത്തിലാകുന്നു. പിന്നീടുള്ള ഒന്‍പത് ആഴ്ചക്കാലത്തിനുള്ളില്‍ അതിന് ക്യാപ് ആകൃതി കൈവരുന്നു. വീണ്ടും പതിനാല് ആഴ്ചകള്‍ കഴിഞ്ഞിട്ടു മാത്രമേ അത് സാധാരണ പല്ലുകളുടെ രൂപം കൈവരിക്കുകയുള്ളൂ. ഇതില്‍ ആദ്യ ഘട്ടത്തിലുള്ള രൂപപരിണാമങ്ങള്‍ ഗര്‍ഭപാത്രത്തില്‍ വച്ചുതന്നെ നടക്കുന്നു. കുഞ്ഞ് ജനിച്ചതിനുശേഷം അവസാന ഘട്ടത്തിലാണ് വേരുകള്‍ രൂപംകൊള്ളുന്നത്. കുഞ്ഞിന് 6 മാസം പ്രായം ആകുമ്പോഴേക്ക് പാല്‍പ്പല്ലുകള്‍ മുളച്ചുതുടങ്ങും. ഈ ഘട്ടത്തില്‍ത്തന്നെ സ്ഥിരം പല്ലുകള്‍ താടിയെല്ലുകള്‍ക്കുള്ളില്‍ രൂപപ്പെട്ടുതുടങ്ങിക്കഴിഞ്ഞിരിക്കും. ഇക്കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ടെസ്റ്റ് ട്യൂബ് പല്ലുകള്‍ക്ക് രൂപംനല്കുന്നതിന് ഗവേഷണങ്ങള്‍ പുരോഗമിച്ചുവരുന്നത്.

നിലവിലുള്ള ദന്തകോശങ്ങളെ ഉപയോഗപ്പെടുത്തിയോ മറ്റു കോശങ്ങളെ ദന്തകോശങ്ങളായി രൂപാന്തരപ്പെടുത്തിയോ ആണ് ടിഷ്യു എന്‍ജിനീയറിങ്ങിലൂടെ ടെസ്റ്റ് ട്യൂബ് പല്ലുകള്‍ ഉണ്ടാക്കുന്നത്. രണ്ടു രീതികളും ഘടനാപരമായി മേന്മയാര്‍ന്ന സ്വാഭാവിക പല്ലുകളുടെ സൃഷ്ടിക്ക് പ്രയോജനപ്പെടുന്നുവെന്നു കണ്ടുവരുന്നു. ഇനിയുള്ള വെല്ലുവിളികള്‍ പല്ലുകള്‍ക്കാവശ്യമായ വേരുകള്‍ വികസിപ്പിക്കലും ബയോഎന്‍ജിനീയേര്‍ഡ് ആയിട്ടുള്ള ഈ പല്ലുകള്‍ വായില്‍ ഉറപ്പിക്കുന്നതിനുള്ള അസംസ്കൃതവിഭവങ്ങളെ കണ്ടെത്തലുമാണ്. ഈ ദിശയിലുള്ള പ്രവര്‍ത്തനം ധ്രുതഗതിയില്‍ പുരോഗമിച്ചുവരുകയാണ്. പല്ലുകളെ എല്ലുകളുമായി ബന്ധിപ്പിക്കുന്നതിന് ജനിതക എന്‍ജിനീയറിങ്ങില്‍ കൈവരിക്കുന്ന പുരോഗതി ഇക്കാര്യത്തില്‍ നിര്‍ണായകമാകും.

കൊഴിഞ്ഞ പാല്‍പ്പല്ലുകളും സ്റ്റെം സെല്‍ തെറാപ്പിയും

സ്റ്റെം സെല്‍ തെറാപ്പി (Stem cell therapy) എന്ന ഒരുതരം ചികിത്സാപദ്ധതി വൈദ്യശാസ്ത്രമേഖലയില്‍ വന്‍ പ്രാധാന്യം നേടിയെടുത്തിട്ടുണ്ട്. രോഗചികിത്സയ്ക്കും മുറിവുകള്‍ ഉണക്കുന്നതിനും ഉള്‍പ്പെടെ ശരീരത്തിലെ വിവിധ ഭാഗങ്ങളില്‍ പുതിയ കോശങ്ങള്‍ പ്രദാനം ചെയ്യുന്നതിന് സ്റ്റെം സെല്‍ ട്രാന്‍സ് പ്ലാന്റേഷന്‍ ഉപയോഗപ്പെടുത്താന്‍ തുടങ്ങിക്കഴിഞ്ഞു. രക്താര്‍ബുദം ബാധിച്ച രോഗികളില്‍ വിജയകരമായി ഈ ചികിത്സാരീതി പ്രയോഗിക്കുന്നു. എന്നാല്‍ ഇതിനാവശ്യമായ കോശസംഭരണത്തില്‍ പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ നിരവധിയാണ്. പാര്‍ക്കിന്‍സണ്‍സ് രോഗചികിത്സയ്ക്ക് ഈ ചികിത്സാപദ്ധതി പ്രയോജനപ്രദമായി മാറിയിട്ടുണ്ട്.

മൂന്നുതരത്തിലുള്ള സ്റ്റെം സെല്‍ തെറാപ്പിയുണ്ട്. (1) ഫീറ്റല്‍ സ്റ്റെം സെല്‍ തെറാപ്പി ഒന്നുമുതല്‍ മൂന്നുവരെ മാസം വളര്‍ച്ചയുള്ള ഗര്‍ഭം അലസിപ്പിച്ചു ശേഖരിക്കുന്ന കോശങ്ങളെയാണ് ഇതില്‍ ഉപയോഗപ്പെടുത്തുന്നത്. (2) അഡല്‍റ്റ് സ്റ്റെം സെല്‍ തെറാപ്പി എല്ലുകള്‍ക്കുള്ളിലെ മജ്ജയില്‍നിന്ന് (bone marrow) ശേഖരിക്കുന്ന കോശങ്ങളെയാണ് പ്രയോജനപ്പെടുത്തുന്നത്. (3) ഹോള്‍(Whole) കോര്‍ഡ് ബ്ലഡ് സ്റ്റെം സെല്‍ തെറാപ്പി നവജാതശിശുക്കളുടെ പൊക്കിള്‍ക്കൊടിയിലെ രക്തം ഉപയോഗപ്പെടുത്തിയാണ് ഈ ചികിത്സാപദ്ധതി പ്രയോഗിക്കുന്നത്.

ഈ മൂന്ന് സ്രോതസ്സുകളിലും കോശങ്ങള്‍ ശേഖരിക്കുന്നതിനും ഉപയോഗപ്പെടുത്തുന്നതിനും പലവിധ പ്രായോഗിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ട്. എന്നാല്‍ ഈ മേഖലകളില്‍ കുട്ടികളുടെ പാല്‍പ്പല്ലുകള്‍ക്ക് ഏറെ സഹായം നല്കാനാകും എന്ന സ്ഥിതിവിശേഷം സംജാതമായിരിക്കുന്നു. പാല്‍പ്പല്ലുകള്‍ കൊഴിയുന്ന മാത്രയില്‍ത്തന്നെ ശേഖരിച്ച് വേണ്ടവിധം സംസ്കരിച്ചാല്‍ സ്റ്റെം സെല്‍ തെറാപ്പിക്ക് പ്രയോജനപ്പെടുത്താനാകുമെന്ന് നൂതന ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇതിനായി കൊഴിയുന്ന പാല്‍പ്പല്ലുകള്‍ ഉടന്‍തന്നെ ശേഖരിച്ച് ശീതീകരിച്ച പാലില്‍ സൂക്ഷിക്കണം. ഓറല്‍ സര്‍ജറി രംഗത്ത് വിപ്ളവകരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഈ സ്രോതസ്സ് വന്‍രീതിയില്‍ പ്രയോജനപ്പെടുമെന്നാണ് കരുതപ്പെടുന്നത്.

(പ്രൊഫ. ഡോ. എന്‍. രത്നകുമാരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍