This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അക്ഷരമാലയിലെ പതിനാറാമത്തെ വ്യഞ്ജനം. 'ത' വര്‍ഗത്തിലെ ഖരമായ ഈ വ്യഞ്ജനം നാദരഹിതവും അല്പപ്രാണവുമായ വിരാമമാണ്. നാക്കിന്റെ അഗ്രം പല്ലുകളുടെ ഉള്‍ഭാഗത്തു സ്പര്‍ശിച്ചുകൊണ്ട് ഉച്ചരിക്കപ്പെടുന്നു. ദന്ത്യവര്‍ഗത്തിലെ ആദ്യവ്യഞ്ജനമായ 'ത' മിക്ക ഉത്തരേന്ത്യന്‍ ഭാഷകളിലും തമിഴ് ഒഴികെയുള്ള ദ്രാവിഡഭാഷകളിലും പതിനാറാമത്തെ വ്യഞ്ജനമാണ്. തമിഴില്‍ ഏഴാമത്തെ വ്യഞ്ജനമാണിത്.

ഉച്ചാരണസൗകര്യത്തിന് വ്യഞ്ജനങ്ങളോട് 'അ' ചേര്‍ത്ത് ഉച്ചരിക്കുന്നരീതിയില്‍ 'ത്' എന്നതിനോട് 'അ' ചേര്‍ന്നരൂപം

(ത = ത്+അ). മറ്റു സ്വരങ്ങള്‍ ചേരുമ്പോള്‍ താ, തി, തീ, തു, തൂ, തൃ, തെ, തേ, തൈ, തൊ, തോ, തൗ എന്നീ ലിപിരൂപങ്ങളുണ്ടാകുന്നു.

'ത (താ)' അക്ഷരത്തിന്ലക്ഷ്മി, സദ്ഗുണം, തരണം (ശബ്ദതാരാവലി), ക്രോഡപുച്ഛകം (പന്നിവാല്‍), ചോരന്‍ (തശ്ചോരേ ക്രോഡപുച്ഛകേ - അഗ്നിപുരാണം-348-ാം അധ്യായം) എന്നീ അര്‍ഥങ്ങളും കാണുന്നു. വൃത്തശാസ്ത്രപ്രകാരം 'ത' ഗണം എന്ന അക്ഷരഗണവുമുണ്ട്.

'ത' കാരം ചേര്‍ന്നുവരുന്ന സംസ്കൃതപദങ്ങള്‍ തത്സമങ്ങളായും തദ്ഭവങ്ങളായും പ്രയോഗത്തിലുണ്ട്. തത്സമങ്ങള്‍ മാറ്റങ്ങള്‍ കൂടാതെ ഉപയോഗിക്കപ്പെടുന്നു. എന്നാല്‍ തദ്ഭവങ്ങള്‍ പല മാറ്റങ്ങള്‍ക്കും വിധേയമാകുന്നു.

അ, ഇ, എ, ഐ എന്നീ സ്വരങ്ങളെ തുടര്‍ന്നു വരുന്ന 'ത' കാരം താലവ്യാദേശം വന്ന് 'ച' ആയി മാറുന്നു. ഉദാ. പിത്തള -പിച്ചള. മലയാള ഭാഷയുടെ ചരിത്രത്തില്‍ പ്രധാനപ്പെട്ട ഒരു വര്‍ണ വികാരമാണിത്. പല പദങ്ങളും ഈ വര്‍ണവികാരം കൊണ്ട് രൂപം മാറുന്നു.

ഭൂതകാല പ്രത്യയമായ 'തു' താലവ്യാദേശം കൊണ്ട് 'ച' യും (അടിച്ച, തുണച്ചു) മൂര്‍ധന്യ വ്യഞ്ജനാന്ത പദങ്ങളോടു ചേരുമ്പോള്‍ 'ട' യും വര്‍ത്സ്യങ്ങളോടു ചേരുമ്പോള്‍ വര്‍ത്സ്യവും (കണ്ടു, ചുട്ടു, നീണ്ട്, വിറ്റു) ആയി മാറുന്നു.

പ്രകൃതിയുടെ അന്ത്യവ്യഞ്ജനം വര്‍ത്സ്യമാണെങ്കില്‍ 'ത' കാരാഗമവും തുടര്‍ന്ന് അനുനാസികാദേശവും വന്ന് 'ത' 'ന' ആയി മാറുന്നു ഉദാ. വളര്‍ന്നു, നിന്നു. മൂര്‍ധന്യമായ 'ഴ'എന്ന വ്യഞ്ജനത്തോട് ചേരുമ്പോള്‍ 'ത' കാരത്തിന് മൂര്‍ധന്യാദേശവും അനുനാസികത്വവും വന്ന് 'ണ' ആയി മാറുന്നു (കമിണ്ണു-കമിഴ്ന്നു; താണ്ണു-താഴ്ന്നു).

താലവ്യസ്വരാന്തങ്ങളായ പ്രകൃതികളോടു ചേരുമ്പോള്‍ 'ത'കാരം താലവ്യാദേശവും അനുനാസികാദേശവും വന്ന് 'ഞ' ആകുന്നു. ഉദാ. അടഞ്ഞു.

സംസ്കൃതപദങ്ങളിലെ ഥ, ദ, ധ, ശ, സ, എന്നിവയ്ക്കു പകരമായി തദ്ഭവങ്ങളില്‍ 'ത' ഉപയോഗിക്കുന്നു. വീഥി-വീതി, ദേവന്‍-തേവന്‍, ധരണി-തരണി, ശ്രീ-തിരു(തിരി), സൂചി-തൂചി. പ്രാചീനമലയാളത്തില്‍ പ്രയോഗത്തിലുണ്ടായിരുന്ന 'ത' ചേര്‍ന്ന വ്യഞ്ജന സംയുക്തങ്ങള്‍ അനുനാസികാതിപ്രസരം തുടങ്ങിയ വര്‍ണവികാരങ്ങള്‍ കൊണ്ട് ഇല്ലാതായി. ഉദാ. ര്‍ന്ത-ചാര്‍ന്തോന്‍, ള്ന്ത-വീള്‍ന്തു, ഴ്ന്ത-വാഴ്ന്താന്‍.

ഈ ദന്ത്യവ്യഞ്ജനം പദാദിയിലും പദമധ്യത്തിലും വരുന്നു. സ്വരമോ മധ്യമമോ പരമാകുമ്പോള്‍ 'ത' കാരത്തിന് വ്യക്തമായ ഉച്ചാരണവും മറ്റു സാഹചര്യങ്ങളില്‍ പലപ്പോഴും 'ല' കാരച്ഛായയില്‍ ഉച്ചാരണവും കാണുന്നു.

ഉദാ. അതെന്ത്, ശരത്കാലം വശാല്‍ - കേരള പാണിനീയം (പീഠിക).

സംയുക്താക്ഷരങ്ങളില്‍ ആദ്യഘടകമായിവരുന്ന 'ത' കാരം 'ല' കാരച്ഛായയില്‍ മലയാളികള്‍ ഉച്ചരിക്കാറുണ്ട്. ഈ ഉച്ചാരണം എഴുത്തിനെ ഒരളവുവരെ സ്വാധീനിക്കുകയാല്‍ 'ത'യുടെ വ്യഞ്ജനാംശം മാത്രം കുറിക്കാന്‍ 'ല്‍' എന്ന ലിപി 'ല' കാരോച്ചാരണത്തോടെ ഉപയോഗിക്കാറുണ്ട്. ഉത്പത്തി-ഉല്‍പ്പത്തി, സത്കാരം - സല്‍ക്കാരം.

ചില്ലുകള്‍ ആദ്യഘടകങ്ങളായി വരുന്ന കൂട്ടക്ഷരങ്ങളുടെ രണ്ടാമത്തെ ഘടകം ഉറപ്പിച്ചാണ് മലയാളികള്‍ ഉച്ചരിക്കാറുള്ളത. ഉച്ചാരണത്തിലെ ദൃഢത രേഖപ്പെടുത്താന്‍ ആ അക്ഷരം ഇരട്ടിച്ചു രേഖപ്പെടുത്തുന്ന പതിവ് മലയാളത്തിലുള്ളതുകൊണ്ട് 'ശരത്കാലം' തുടങ്ങിയ പദങ്ങള്‍ 'ശരത്ക്കാലം' എന്നിങ്ങനെ എഴുതാറുണ്ട്.

ചില പദങ്ങളില്‍ പദാദിയിലും പദമധ്യത്തിലും 'ത' കാരത്തിന് 'സ'കാരം ആദേശമായി വരുന്നു. ഉദാ. തമ്പ്രാക്കള്‍-സമ്പ്രാക്കള്‍, മൂത്തത്-മൂസ്സത്.

പദമധ്യത്തിലെ 'ത' കാരം മൃദു ഉച്ചാരണംകൊണ്ട് ചിലയിടത്തു ലോപിക്കുന്നു. ഉദാ. നമ്പൂതിരി-നമ്പൂരി, സാമൂതിരി-സാമൂരി.

വ്യഞ്ജനങ്ങളുടെ ഇരട്ടിപ്പ്, മറ്റു വ്യഞ്ജനങ്ങളുമായുള്ള ചേര്‍ച്ച എന്നിവ വ്യക്തമാക്കുന്ന ചില ഉദാഹരണങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു.

ത്ത്വ, ത്ക്ക, ത്പ്ര, ത്മ്യ, ത്യ. തത്ത്വം, ശരത്ക്കാലം, ഉത്പ്രേക്ഷ, താദാത്മ്യം, സത്യം.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍