This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ത്രീപെനി ഓപ്പറ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ത്രീപെനി ഓപ്പറ

Threepenny Opera

1920-കളില്‍ ബര്‍ലിനില്‍ അരങ്ങേറിയ പ്രത്യേക ശൈലിയിലുള്ള നാടകരൂപം. ജര്‍മന്‍കാരനായ ബര്‍തോള്‍ട് ബ്രഹ്ത് (1898-1956) ആണ് അവതാരകന്‍. ബ്രഹ്ത്തിന്റെ സിദ്ധാന്തമാണ് ആധുനിക യൂറോപ്യന്‍ നാടകത്തിനു ലഭിച്ച ഏറ്റവും വലിയ സംഭാവന. അതിനു തുടക്കമേകിയ നാടകമാണ് ത്രീപെനി ഓപ്പറ. ഇംഗ്ലണ്ടിലെ പ്രസിദ്ധമായ ബഗേഴ്സ് ഓപ്പറയാണ് ബ്രഹ്ത്തിന്റെ ത്രീപെനി ഓപ്പറയ്ക്ക് ആധാരം. പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളില്‍ യൂറോപ്പില്‍ വളരെ പ്രചാരത്തിലിരുന്ന ബറോക്ക് (Barogue) ശൈലിയില്‍ നിന്നു വ്യത്യസ്തവും വിചിത്രവുമായ ചിന്താധാരയാണ് എപ്പിക് തിയെറ്റര്‍ (Epic theatre) എന്ന സങ്കല്പംവഴി ബ്രഹ്ത് ത്രീപെനി ഓപ്പറയിലൂടെ സാക്ഷാത്കരിച്ചത്. അന്യവത്കരണ സിദ്ധാന്തത്തിന്റെ സമര്‍ഥമായ പ്രയോഗം ബ്രഹ്ത് ത്രീപെനിയിലൂടെ അവതരിപ്പിച്ചു.

ത്രീപെനി ഓപ്പറ:ഒരു അവതാരണം

പ്രേക്ഷകര്‍ അതുവരെ കണ്ടിട്ടില്ലാത്ത തരത്തിലായിരുന്നു നാടകത്തിന്റെ അവതരണം. രംഗവേദിയില്‍ ഓര്‍ക്കെസ്ട്ര നിരന്നു. അതില്‍ പ്രകാശം തെളിഞ്ഞു. നാടകം നടന്നുകൊണ്ടിരിക്കെ ശീര്‍ഷകങ്ങളെഴുതിയ പോസ്റ്ററുകളും പ്ളക്കാര്‍ഡുകളും വന്നുനിറഞ്ഞു. അഭിനേതാക്കാള്‍ 'നാടകം' മറന്നും തടഞ്ഞും നിലവിലുള്ള സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് വിശദീകരണം നല്കി. ആഖ്യാനസ്വഭാവമുള്ള നാടകത്തില്‍ ഗാനവും നൃത്തവുമായി സംഘം ചേര്‍ന്ന് രംഗപ്പൊലിമ സൃഷ്ടിച്ച് ഇതു ജീവിതമല്ല, നാടകമാണെന്ന് ഓര്‍മപ്പെടുത്തുന്നു. അരങ്ങത്തുവച്ചുതന്നെ വേഷം മാറുകയും രംഗോപകരണങ്ങള്‍ സജ്ജീകരിക്കുകയും മറ്റും ചെയ്ത് അന്യവത്കരണം ഫലവത്താക്കുന്ന ത്രീപെനി ഓപ്പറ ലാഭം കൊയ്യലിന്റെയും ചൂഷണത്തിന്റെയും കഥയാണ് അവതരിപ്പിച്ചത്.

നാടകം ആരംഭിക്കുന്നതുതന്നെ വളരെ വ്യത്യസ്തമായ രീതിയിലാണ്. നാടകകൃത്ത് എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്: 'ലണ്ടന്‍ പട്ടണം. സോഹോയിലെ ചന്ത. യാചകര്‍ യാചിക്കുന്നു. കള്ളന്മാര്‍ മോഷ്ടിക്കുന്നു. വേശ്യകള്‍ വിലപേശുന്നു. ഒരു ഗായകന്‍ പാടുന്നു.' യാചകര്‍ക്കാവശ്യമായ വസ്ത്രങ്ങള്‍ വില്ക്കുന്ന സ്ഥാപനത്തിന്റെ ഉടമയായ ജൊനാഥന്‍ പരിശീലിപ്പിക്കുന്നത് യാചനയാണ്. അമ്പതുശതമാനം ലാഭം യാചകരില്‍നിന്ന് അയാള്‍ക്കുവേണം. ഭാര്യയുടെയും ലക്ഷ്യം എങ്ങനെയും പണം സമ്പാദിക്കുന്നതിലാണ്. മകള്‍ പോളി അച്ഛനമ്മമാരുടെ ലാഭക്കൊതിക്കെതിരെ തെമ്മാടിയായ മാക്കിനെ പ്രണയിച്ച് വിവാഹം കഴിക്കുന്നു. മാക്കിനെ വധശിക്ഷയ്ക്കു വിധിക്കുന്നതിനുവേണ്ടി മകളോട് വിവാഹമോചനം ആവശ്യപ്പെടുന്ന മാതാവ് പലതരത്തിലുള്ള കുതന്ത്രങ്ങള്‍ക്ക് രൂപവും ഭാവവും നല്കുന്നു. നാടകീയമായ ഒട്ടനവധി സംഭവങ്ങള്‍ക്കിരയായ മാക്ക് കഴുമരച്ചോട്ടിലെത്തിക്കപ്പെട്ടുവെങ്കിലും അദ്ഭുതകരമായി സ്വതന്ത്രനാവുകയും പ്രഭുപദവി നേടുകയും ചെയ്യുന്നു. നാടകത്തിന്റെ അവസാനം നടീനടന്മാര്‍ ചേര്‍ന്നു പാടുന്ന 'പീഡിപ്പിക്കപ്പെടുകയും തിരസ്കരിക്കപ്പെടുകയും ചെയ്യുന്നവനെ തേടി പലപ്പോഴും കുതിരപ്പുറത്ത് രക്ഷകന്‍ എത്താറില്ല' എന്ന ഗാനം നാടകത്തിന്റെ മറ്റൊരു തലം അനാവരണം ചെയ്യുകയാണ്. മുക്കാശ് നാടകം എന്ന പേരില്‍ ഷേര്‍ളി സോമസുന്ദരന്‍ ത്രീപെനി ഓപ്പറ നാടകത്തെ മലയാളത്തില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.


(സുധീര്‍ പരമേശ്വരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍