This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തോമസ്, ഡിലന്‍ (1914 - 53)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തോമസ്, ഡിലന്‍ (1914 - 53)

Thomas,Dylan

ഇംഗ്ലീഷ് സാഹിത്യകാരന്‍. 1914 ഒ. 27-ന് വെയില്‍സില്‍ ഗ്ളാമോര്‍ഗന്‍ഷയറിലെ സ്വാന്‍സീയില്‍ ജനിച്ചു. സ്വാന്‍സീ ഗ്രാമര്‍ സ്കൂളിലായിരുന്നു വിദ്യാഭ്യാസം. രണ്ടാം ലോകയുദ്ധകാലത്ത് ഒരു ഡോക്യുമെന്ററി ഫിലിം യൂണിറ്റില്‍ ജോലിചെയ്തു. 1936-ല്‍ കെയ്റ്റ്ലിന്‍ മക്നമാറയെ വിവാഹം കഴിച്ചു. 1931-32 കാലത്ത് സ്വാന്‍സീയില്‍നിന്നു പ്രസിദ്ധീകരിക്കുന്ന സൗത്ത് വെയല്‍സ് ഡെയ്ലി പോസ്റ്റില്‍ റിപ്പോര്‍ട്ടറായി സേവനമനുഷ്ഠിച്ചു. 1933 മുതല്‍ സ്വതന്ത്ര എഴുത്തുകാരനായി (ഫ്രീലാന്‍സ് റൈറ്റര്‍). 1950-ലും 52-ലും 53-ലും അമേരിക്കന്‍ ഐക്യനാടുകള്‍ സന്ദര്‍ശിച്ച് കവിതാപാരായണ സമ്മേളനങ്ങള്‍ നടത്തി. 1953-ല്‍ ഫോയില്‍ പൊയട്രി പ്രൈസിന് അര്‍ഹനായി.

ദ് മാപ് ഒഫ് ലവ് (1939), ദ് വേള്‍ഡ് ഐ ബ്രീത് (1939), ഡെത്സ് ആന്‍ഡ് എന്‍ട്രന്‍സസ് (1946), ഇന്‍ കണ്‍ട്രി സ്ളീപ് ആന്‍ഡ് അദര്‍ പോയംസ് (1952), ഗാല്‍സ്വെര്‍ത്തി ആന്‍ഡ് ഗോസ്വര്‍ത്ത് (1954) എന്നിവയാണ് പ്രധാന കവിതാസമാഹാരങ്ങള്‍. ഇംഗ്ലീഷ് കാല്പനിക പാരമ്പര്യത്തിന്റെ അനന്തരാവകാശിയായാണ് ഇദ്ദേഹം അറിയപ്പെടുന്നത്. എലിയറ്റിന്റെ ക്ളാസ്സിക് പാരമ്പര്യത്തിനും ഓഡന്റെ രാഷ്ട്രീയാഭിമുഖ്യത്തിനും ഇടയിലാണ് ഇദ്ദേഹത്തിന്റെ സ്ഥാനം. ഇദ്ദേഹത്തിന്റെ കവിതകളില്‍ ആവിഷ്കരിക്കപ്പെടുന്ന അനുഭൂതികളുടെ നെസര്‍ഗികത വിചിത്രമായ ബിംബവിധാനത്തിനും പദവിന്യാസത്തിനും വഴിതെളിച്ചു. തോമസിനെ സംബന്ധിച്ചിടത്തോളം കവിത ആത്മാവിഷ്കാരത്തിന്റെയും ആത്മസാക്ഷാത്കാരത്തിന്റെയും ഉപാധിയായിരുന്നു.

ഡിലന്‍ തോമസ്

ഡിലന്‍ തോമസിന്റെ ആദ്യകാലകവിതകളുടെ മുഖമുദ്ര വിശ്വദേവതാവാദം (pantheism) ആണെന്നു പറയാം. പ്രപഞ്ചത്തിലെ സമസ്ത ചരാചരങ്ങളിലും ദൈവികമായ ചൈതന്യം നിറഞ്ഞിരിക്കുന്നതായി ഇദ്ദേഹം ദര്‍ശിച്ചു. 1933-ല്‍ രചിച്ച 'ദ് ഫോഴ്സ് ദാറ്റ് ത്രൂ ദ് ഗ്രീന്‍ ഫ്യൂസ് ഡ്രൈവ്സ് ദ് ഫ്ളവര്‍' എന്ന കവിതയില്‍ പ്രകൃതിയിലെ സര്‍ഗാത്മക ശക്തികളും സംഹാരാത്മകശക്തികളും തമ്മിലുള്ള സമതുലനം എങ്ങനെ നിലനിന്നുപോകുന്നു എന്നു വിശദീകരിക്കുന്നു. വെയില്‍സിലെ നാടോടിക്കവികളുടെ പാരമ്പര്യം (bardic tradition) ഡിലന്‍ തോമസില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്നു.

തന്റെ കാവ്യജീവിതത്തിലുടനീളം വെയില്‍സിനെയും അവിടെ താനറിയുന്ന ജനങ്ങളെയും കുറിച്ചായിരുന്നു ഇദ്ദേഹം എഴുതിയത്. 1930-കളിലെ സാമ്പത്തികത്തകര്‍ച്ചയുടെ കാലത്ത് സ്വാന്‍സീയിലെ ജനങ്ങള്‍ അഭിമുഖീകരിക്കേണ്ടിവന്ന കൊടിയ ദാരിദ്യ്രവും ദുരിതവും 'ഐ സീ ദ് ബോയ്സ് ഒഫ് സമ്മര്‍', 'ആഫ്റ്റര്‍ ദ് ഫ്യൂണറല്‍' തുടങ്ങിയ കവിതകളില്‍ അനുരണനം ചെയ്യുന്നു.

ഡിലന്‍ തോമസിന്റെ പില്ക്കാല കവിതകള്‍ ഏറിയകൂറും ആഖ്യാനാത്മകമാണ്. ഡെത്സ് ആന്‍ഡ് എന്‍ട്രന്‍സസ് എന്ന സമാഹാരത്തിലെ 'എ വിന്റേഴ്സ് ടെയ് ല്‍' എന്ന കവിത ഇദ്ദേഹത്തിന്റെ മാസ്റ്റര്‍പീസായി വാഴ്ത്തപ്പെടാറുണ്ട്.

റിട്ടേണ്‍ ജേര്‍ണി (1947), ദ് ഡോക്ടര്‍ ആന്‍ഡ് ദ് ഡെവിള്‍സ് (1953), അണ്ടര്‍ മില്‍ക്വുഡ് (1954) തുടങ്ങി ചില നാടകങ്ങളും പോര്‍ട്രെയ്റ്റ് ഒഫ് ദി ആര്‍ട്ടിസ്റ്റ് അസ് എ യങ് ഡോഗ് (1940), റെബേക്കാസ് ഡോട്ടേഴ്സ് (1965) തുടങ്ങിയ നോവലുകളും ഡിലന്‍ തോമസ് രചിച്ചിട്ടുണ്ട്.

തുടര്‍ച്ചയായ ശ്വാസകോശരോഗം, മദ്യപാനം എന്നിവ ഡിലന്‍തോമസിന്റെ കവിതകളില്‍ കാണുന്ന മരണാഭിമുഖ്യത്തിന്റെ തീവ്രത വര്‍ധിപ്പിച്ച ഘടകങ്ങളാണ്. 'ട്വന്റിഫോര്‍ ഇയേഴ്സ്', 'പോയം ഇന്‍ ഒക്റ്റോബര്‍', 'പോയം ഓണ്‍ ഹിസ് ബെര്‍ത്ഡേ' എന്നീ പിറന്നാള്‍ക്കവിതകളില്‍പ്പോലും കവി അതിവേഗം അടുത്തുവരുന്ന മരണത്തെക്കുറിച്ച് കൂടുതല്‍ കൂടുതല്‍ ബോധവാനാകുന്നതായി കാണാം. 1953 ന. 9-ന് ഇദ്ദേഹം മരണമടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍