This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തേര്‍ബര്‍, ജെയിംസ് ഗ്രോവര്‍ (1894 - 1961)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:43, 9 ഫെബ്രുവരി 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തേര്‍ബര്‍, ജെയിംസ് ഗ്രോവര്‍ (1894 - 1961)

Thurber,James Grover

അമേരിക്കന്‍ സാഹിത്യകാരന്‍. ഒഹൈയോയിലെ കൊളംബസില്‍ ജനിച്ചു. മറ്റു കുട്ടികളുമായി കളികളില്‍ പങ്കുകൊള്ളാന്‍ കഴിയാത്തതിനാല്‍ സ്വപ്നദര്‍ശനത്തിന്റെയും ഭാവനാസൃഷ്ടിയുടെയും ലോകത്തിലായിരുന്നു തേര്‍ബര്‍ വളര്‍ന്നത്. ഇത് ഇദ്ദേഹത്തിന്റെ സാഹിത്യജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തി. സെക്കന്‍ഡറി സ്കൂള്‍ ഘട്ടത്തില്‍ത്തന്നെ എഴുതാന്‍ തുടങ്ങി. 1913-18 കാലയളവില്‍ ഒഹൈയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ വിദ്യാഭ്യാസം നടത്തി. വാഷിങ്ടണിലും പാരിസിലെ യു.എസ്. എംബസിയിലും ക്ളാര്‍ക്കായി കുറച്ചുകാലം ജോലി ചെയ്തു. 1920-കളില്‍ ജേര്‍ണലിസ്റ്റായും ഇദ്ദേഹം ജോലി ചെയ്യുകയുണ്ടായി. 1940-കളില്‍ കാഴ്ചശക്തി കുറയാന്‍ തുടങ്ങുകയും അമ്പതുകളിലെത്തിയപ്പോഴേക്കും അന്ധനായി മാറുകയും ചെയ്തത് തേര്‍ബറുടെ ജീവിതത്തിലെ ഒരു ദുരന്തമായിരുന്നു.

ജെയിംസ് ഗ്രോവര്‍ തേര്‍ബര്‍

ഇസ് സെക്സ് നെസസറി (1929), മൈ ലൈഫ് ആന്‍ഡ് ഹാര്‍ഡ് ടൈംസ് (1933), ഫേബിള്‍സ് ഫോര്‍ അവര്‍ ടൈംസ് (1940), മെന്‍, വിമന്‍ ആന്‍ഡ് ഡോഗ്സ് (1943), ദ് തേര്‍ബര്‍ കാര്‍ണിവല്‍ (1945), ദ് തേര്‍ട്ടീന്‍ ക്ളോക്സ് (1950), ദി ഇയേഴ്സ് വിത്ത് റോസ് (1959) തുടങ്ങിയ നിരവധി കൃതികളുടെ കര്‍ത്താവാണ് ജെയിംസ് ഗ്രോവര്‍ തേര്‍ബര്‍. മനുഷ്യജീവിതത്തിലെ കൊച്ചുകൊച്ചു സംഭവങ്ങളും ആധുനികമനുഷ്യന്റെ മോഹഭംഗങ്ങളുമായിരുന്നു ഇദ്ദേഹത്തിന്റെ മുഖ്യ വിഷയം. മാര്‍ക്ക് ട്വയിനിനുശേഷം അമേരിക്ക കണ്ട ഏറ്റവും വലിയ ഫലിതസാഹിത്യകാരനായി അറിയപ്പെടുന്ന തേര്‍ബര്‍ ആധുനിക മനുഷ്യന്റെ വിഡ്ഢിത്തങ്ങളെ ഫലിതത്തിന്റെ വിളനിലമായി കണ്ടു.

തേര്‍ബറുടെ ആദ്യകൃതിയായ ഇസ് സെക്സ് നെസസറി തന്റെ കൂടെ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിരുന്ന ഇ.ബി. വൈറ്റുമായി ചേര്‍ന്നാണു രചിച്ചത്. ഫ്രോയ്ഡ് തുടങ്ങിവയ്ക്കുകയും യൂറോപ്പില്‍ വമ്പിച്ച പ്രചാരം നേടുകയും ചെയ്ത മനഃശാസ്ത്ര വിശകലന രീതിയുടെ നേരെ പരിഹാസത്തിന്റെ ശരം തൊടുക്കുകയാണ് ഈ കൃതിയില്‍ തേര്‍ബര്‍ ചെയ്യുന്നത്. ആത്മകഥാരൂപത്തിലുള്ള മൈ ലൈഫ് ആന്‍ഡ് ഹാര്‍ഡ് ടൈംസില്‍ മാതാപിതാക്കളോടുള്ള തേര്‍ബറുടെ സ്നേഹാദരങ്ങള്‍ വ്യക്തമായി നിഴലിക്കുന്നു. ന്യൂയോര്‍ക്കില്‍ പത്രപ്രവര്‍ത്തകനായിരുന്ന കാലത്തെ സ്മരണകളാണ് ദി ഇയേഴ്സ് വിത്ത് റോസ്. കുട്ടികള്‍ക്കുവേണ്ടിയുള്ള യക്ഷിക്കഥകളുടെ (fairy tales) സമാഹാരമായ ദ് തേര്‍ട്ടീന്‍ ക്ളോക്സ്, ദ് വണ്ടര്‍ഫുള്‍ ഒ എന്നിവ വമ്പിച്ച ജനപ്രീതി ആര്‍ജിക്കുകയുണ്ടായി.

തേര്‍ബറുടെ ഏറ്റവും പ്രസിദ്ധമായ കഥാപാത്രങ്ങള്‍ വാള്‍ട്ടര്‍ മിറ്റിയും അദ്ദേഹത്തിന്റെ ഭാര്യയും അവരുടെ ജീവിതവുമായി ബന്ധപ്പെട്ട നിശ്ശബ്ദരായ ജന്തുക്കളുമാണ്. 1947-ല്‍ പ്രസിദ്ധീകരിച്ച ദ് സീക്രട്ട് ലൈഫ് ഒഫ് വാള്‍ട്ടര്‍ മിറ്റി എന്ന കൃതി മനഃശാസ്ത്രജ്ഞന്മാരുടെ സവിശേഷശ്രദ്ധ ആകര്‍ഷിക്കുകയുണ്ടായി. വാള്‍ട്ടര്‍ മിറ്റി സിന്‍ഡ്രോം എന്നൊരു മനോരോഗസംജ്ഞതന്നെ ഒരു ബ്രിട്ടിഷ് മെഡിക്കല്‍ ജേര്‍ണല്‍ ആവിഷ്കരിച്ചു. രുഗ്ണവും രൂഢമൂലവുമായ സ്വപ്നദര്‍ശനശീലത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.

1961 ന. 2-ന് ന്യുമോണിയ ബാധിച്ച് ന്യൂയോര്‍ക്കില്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍